മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഭാഗം - 11

ഭൂമിയുടെ യഥാർത്ഥ അവകാശികളായ ഗോത്ര വിഭാഗക്കാർ പ്രകൃതിയുമായി ഏറെ ഇണങ്ങിയാണ് ജീവിക്കുന്നത്. ഇതു മനസ്സിലാക്കണമെങ്കിൽ ഊരുകളിലൂടെ യാത്ര ചെയ്യണം.

ജോലിയുടെ ഭാഗമായി സോഷ്യൽ വർക്കർ കൂടിയായ കൂട്ടുകാരി മിക്കവാറും ഞായറാഴ്ചകളിൽ വിദ്യാർത്ഥികളെ കാണാനും പoനോപകരണങ്ങൾ നേരിട്ടു കൈമാറി കുട്ടികളെ നേരിൽക്കണ്ട് വിവരശേഖരണത്തിനുമായി പോവുക പതിവുണ്ടായിരുന്നു. അത്തരമൊരവസരത്തിലാണ് ആദ്യമായി ഊരിലെത്തിയതും അവിടത്തെ ജീവിതം നേരിൽ കണ്ടതും.

യാത്രാമധ്യേ ആടുകളെ മേക്കുന്ന കുട്ടികളെയും മുതിർന്നവരെയും കാണാം. ചിലർ ചെറിയ വിറകു കെട്ടുകളും തലയിലേറ്റി വീടുകളിലേയ്ക്ക് വരുന്നുമുണ്ടാകും. ഉണങ്ങിയ മരച്ചില്ലകൾ മാത്രമാവും ആ കെട്ടുകളിലുണ്ടാവുക.പ്രകൃതിയെ ദ്രോഹിക്കുന്ന ഒരു തരം പ്രവർത്തിയും ഇവരുടെ ഭാഗത്തു നിന്നുണ്ടാവുന്നില്ലെന്നതിന് ചെറിയ ഒരു തെളിവ്.

നാട്ടിലെ പ്രമാണികൾ കാടു കൈയ്യേറി മരം മുറിച്ച് കാശുണ്ടാക്കുകയും വനവിഭവങ്ങൾ കൊള്ളയടിക്കുന്നതും മനസ്സിലേക്കോടിയെത്തും. ആർത്തിയൊടുങ്ങാത്ത അത്തരക്കാരെ ഓർക്കുമ്പോഴാണ് ഇവരുടെ മഹത്വം നമ്മളറിയുന്നത്.

ഊരുകളിലൂടെയുള്ള യാത്രക്കിടയിൽ കണ്ട ഒരു കാഴ്ച ഇന്നും മനസ്സിലൊരു ചോര കിനിയുന്ന മുറിപ്പാടുമായി വേദനയേകുന്നു. ഒരു കൊച്ചു വീടിൻ്റെ പിറകുവശത്ത് സുന്ദരിയായ ഒരു പെൺകുട്ടി ,ഏതാണ്ട് പതിനെട്ടോ പത്തൊമ്പതോ വയസ്സായിക്കാണും വിദൂരതയിലേയ്ക്ക് നോക്കിയങ്ങനെ ഒരിരുപ്പാണ്. കാണുമ്പോൾത്തന്നെ എന്തോ പന്തികേടുണ്ട് എന്നു നമുക്കു തോന്നും. നമ്മളെയൊന്നും കാണുക പോലും ചെയ്യാതെ എന്തൊക്കെയോ പിറുപിറുത്തു കൊണ്ടിരിക്കയാണ്.
ഈ ചെറു പ്രായത്തിനിടക്കു തന്നെ എന്തോ താങ്ങാനാവാത്ത വേദന ആരാണാവോ അവൾക്കു നൽകിയത്! അല്ലെങ്കിൽത്തന്നെ എല്ലാം സഹിക്കാൻ വിധിക്കപ്പെട്ടവരാണിവർ എന്ന പരിഷ്ക്കൃത പ്രമാണിമാരുടെ ഇരയാണാവോ ഈ കുട്ടി എന്നെല്ലാമുള്ള ചിന്തയിൽ മനസ്സുടക്കി.
മദ്യവും മയക്കുമരുന്നും ധാരാളമായി ലഭ്യമാവുന്ന പ്രദേശമായി വിശുദ്ധിയുടെ പ്രതീകമായ ഗ്രാമങ്ങൾ പോലും മാറിത്തുടങ്ങുമ്പോൾ ഇത്തരം സംഭവങ്ങൾ അസ്വാഭാവികമല്ലാതാവാറുണ്ടല്ലോ.

തുടരും ...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ