ഭാഗം 9
സംഗീതത്തിന്റെ വസന്തകാലമായിരുന്നു മേഘനാഥന്റെ വീട്ടിൽ അന്നു മുതൽ ആരംഭിച്ചത് . അതിനിടയിൽ അവനു ബാങ്കിൽ അക്കൗണ്ടന്റ് ആയി ജോലി കിട്ടി . ഇനി അവനു വേണ്ടത് ഒരു കുടുംബമാണ് . വിവാഹത്തെക്കുറിച്ചു അവൻ സ്വപ്‍നം കാണുമ്പോഴെല്ലാം അവൻ്റെ മനസ്സിൽ കയറി വരുന്ന രൂപം ലക്ഷ്മിയുടേതാണ് .
ഒരു ഞായറാഴ്ച തൻ്റെ ഗുരുവിനേയും കൂട്ടി അവൻ ലക്ഷ്മിയുടെ വീട്ടിലെത്തി .
ലക്ഷ്മിയുടെ അച്ഛൻ ആദിത്യവർമ്മയും അമ്മ സുഭദ്രയും അവരെ ഉപചാരപൂർവ്വം സ്വീകരിച്ചു .
"അവളെ നിങ്ങൾക്ക് വിവാഹം കഴിച്ചു തരുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ !കാരണം നിങ്ങളുടെ കൂടെ അച്ഛനുമമ്മയുമൊന്നും ഇല്ലല്ലോ!"- ആദിത്യവർമ്മ പറഞ്ഞു .
അങ്ങനെ സന്തോഷത്തോടെ അവർ വീട്ടിലേക്ക് തിരിച്ചു പോന്നു. നിശ്ചയം കഴിഞ്ഞപ്പോൾ മുതൽ മേഘനാഥൻ പലപ്പോഴും സ്വപ്നലോകത്തായിരുന്നു . എങ്കിലും സംഗീതപഠനത്തെ അത് ബാധിച്ചില്ല. ദേവദത്തനും അത്യാവശ്യം സാമ്പത്തികപരമായി ഭേദപ്പെട്ട അവസ്ഥയിലെത്തി. അങ്ങനെ ലക്ഷ്മിയുടെ അയൽവാസിയും ഭാഗവതരുമായ സുബ്രഹ്മണ്യ അയ്യരുടെ കാർമ്മികത്വത്തിൽ അവരുടെ വിവാഹം നടന്നു. അന്ന് വൈകുന്നേരം തന്നെ ദേവദത്തൻ പെട്ടിയും കിടക്കയുമായി ആ വീട്ടിൽ നിന്ന് ഇറങ്ങാനൊരുങ്ങി .
"ഗുരോ ! അങ്ങ് എങ്ങോട്ടാണ് പോകുന്നത്?"
"ഇനി ഞാൻ വേറെ താമസിച്ചോളാം! സ്വർഗ്ഗത്തിലെ കട്ടുറുമ്പാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല !"
"വേണ്ട ! അച്ഛന്റെ സ്ഥാനത്തു നിന്നാണ് അങ്ങ് എൻ്റെ വിവാഹം നടത്തിത്തന്നത് ! ഇനിയുള്ള കാലം അതേ പോലെത്തന്നെ എൻ്റെ കൂടെ ഉണ്ടാകണം !"- മേഘനാഥൻ പെട്ടിയും കിടക്കയും വാങ്ങി മുറിയിൽ കൊണ്ട് വെച്ചു .
ലക്ഷ്മി മുഖം കോട്ടി കനത്ത കാൽവെപ്പുകളോടെ മണിയറയിലേക്ക് കയറി.
സമയം രാത്രി. മേഘനാഥനും ലക്ഷ്മിയും കട്ടിലിലിരിക്കുന്നു .
"ഒരു കുടുംബം എന്ന് പറഞ്ഞാൽ ഭർത്താവും ഭാര്യയും കുട്ടികളും മാത്രമാണ് !
മാതാപിതാക്കളും ഗുരുവും കുരുവുമൊന്നും ഉണ്ടാകാൻ പാടില്ല. !മാതാപിതാക്കൾ വേണമെന്നുണ്ടെങ്കിൽ എൻ്റെ മാതാപിതാക്കളെ അങ്ങനെ കണക്കാക്കിക്കൊള്ളൂ ! നിങ്ങളുടെ അമ്മയും ചേച്ചിയും തിരിച്ചു വന്നാൽ പോലും കൂടെത്താമസിക്കാൻ എന്നെക്കിട്ടില്ല !എനിക്കാവില്ല ആ വയസ്സന് വെച്ച് വിളമ്പാൻ! നിങ്ങള് ഓഫീസിൽ പോകാൻ തുടങ്ങുമ്പോൾ കൂടെ കൊണ്ട് പൊയ്‌ക്കോ !"-ആദ്യദിവസം തന്നെ ലക്ഷ്‌മി തൻ്റെ നിലപാട് വ്യക്തമാക്കി.
ദിവസങ്ങൾ കടന്നുപോയി. ലീവ് കഴിഞ്ഞു ജോലിക്കുപോകാൻ തുടങ്ങുന്ന ദിവസം മേഘനാഥൻ ദേവദത്തനെ കൂടെക്കൂട്ടി .
"ഞാൻ നിനക്ക് ഒരു ഭാരമായി അല്ലേ? ഞാൻ പറഞ്ഞതല്ലേ വേറെ താമസിക്കാമെന്ന് ?"
"വേണ്ട ! അങ്ങ് എൻ്റെ കൂടെ വേണം!"
"പക്ഷേ , നിന്റെ ഭാര്യക്കതു ഇഷ്ടമല്ല! വെറുതെയെന്തിനാ ഒരു കുടുംബപ്രശ്നമുണ്ടാക്കുന്നത് ? ഇപ്പോൾത്തന്നെ പരിഹാസത്തോടെ നായക്ക് തിന്നാൻ വെച്ചുകൊടുക്കുന്നതു പോലെയാണ് എനിക്ക് ഭക്ഷണം തരാറ് ! ഇനിയും പരിഹാസഭാവം സഹിച്ചു നിൽക്കാനാവില്ല !"
"അത്രയ്ക്ക് നിർബന്ധമാണെങ്കിൽ ഞാൻ എൻ്റെ നഗരത്തിലെ ഫ്ലാറ്റിൽ കൊണ്ടാക്കാം !"
അങ്ങനെ ഗുരുവിനോടൊപ്പം അവൻ വീട്ടിൽനിന്നിറങ്ങി .