ഭാഗം 11
വൈകുന്നേരം. ദേവദത്തന്റെ മൊബൈലിലേക്ക് പെട്ടെന്ന് ലക്ഷ്മിയുടെ വിളിവന്നു.
"എന്താ കുട്ടീ?"
"പെട്ടെന്ന് എങ്ങോട്ടെന്ന് വര്വോ ? ഏതോ ഒരാൾ വീടിൻ്റെ പുറത്തു വന്നു നിൽക്കുന്നുണ്ട് ! കണ്ടിട്ട് പേടിയാകുന്നു!"
"ശരി! ഞാൻ വേഗം വരാം!"
അല്പസമയം കടന്നുപോയി . ദേവദത്തൻ ഒരു ഓട്ടോറിക്ഷയിൽ മേഘനാഥന്റെ വീട്ടുമുറ്റത്തു വന്നിറങ്ങി. മുറ്റത്തു സാധാരണ കാണാത്ത ഒരു ബൈക്ക് കിടപ്പുണ്ട് ! പക്ഷേ , ആരെയും കാണുന്നില്ല! അയാൾ കോളിങ്ങ് ബെല്ലടിച്ചു.
വാതിൽ തുറന്നു ഉലഞ്ഞ സാരിയുമായി ലക്ഷ്മി പുറത്തു വന്നു ! പിന്നാലെ ഒരു യുവാവും !
"നീ മേഘനാഥനെ ചതിക്കുകയായിരുന്നു ! അല്ലേടീ ?"- അയാൾ ലക്ഷ്മിയുടെ നേരെ കുതിച്ചു .
യുവാവ് അയാളെ തള്ളിമാറ്റി. അയാൾ എഴുന്നേറ്റുവന്ന് യുവാവിന്റെ ചെകിട്ടത്തടിച്ചു.
അപ്പോഴേക്കും ജോലി കഴിഞ്ഞു മേഘനാഥൻ കാറിൽ അവിടെയെത്തി. മേഘനാഥൻ കാറിൽനിന്നിറങ്ങിയ ഉടനെ ലക്ഷ്മിയുടെ ഭാവം മാറി. അവൾ പെട്ടെന്ന് തേങ്ങിക്കരയാൻ തുടങ്ങി .
"കണ്ടോ എൻ്റെ വസ്ത്രം ? നിങ്ങളുടെ ഗുരുവെന്നു പറയുന്ന ആളുണ്ടല്ലോ മകളുടെ പ്രായം മാത്രമുള്ള എന്നെ കേറിപ്പിടിക്കാൻ വന്നു! ഭാഗ്യത്തിന് ഈ യുവാവ് എൻ്റെ കരച്ചില് കേട്ട് ഓടിവന്നതുകൊണ്ടു ഞാൻ രക്ഷപ്പെട്ടു! അതിനു ചെവി അടിച്ചുപൊട്ടിച്ചു അയാൾ കിടന്നു പിടയുന്നത് കാണുന്നില്ലേ ?"
"ഞാൻ ... ഞാൻ ..." ദേവദത്തൻ തൻ്റെ നിരപരാധിത്വം ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചു.
"ഒന്നും പറയേണ്ട ! ഞാൻ നിങ്ങളെ എൻ്റെ അച്ഛനെപ്പോലെ സ്നേഹിച്ചില്ലേ? എന്നിട്ടും ....?"
മേഘനാഥൻ ദേവദത്തന്റെ അടിവയറ്റിൽ കാൽമുട്ട് കൊണ്ടിടിച്ചു . അയാൾ വേദനകൊണ്ടു പുളഞ്ഞു കുഴഞ്ഞുവീണു .
"നിങ്ങളെ പോലീസിൽ ഏൽപ്പിച്ചിട്ടു തന്നെ കാര്യം !"
ദേഷ്യത്തോടെ മേഘനാഥൻ വീട്ടിനുള്ളിലേക്ക് ഫോൺ വിളിക്കാനായി കയറി. പിന്നാലെ ലക്ഷ്മിയും ! അധികം വൈകാതെ ഒരു പോലീസ് ജീപ്പ് വീട്ടുമുറ്റത്തെത്തി.