ഭാഗം 16
വീണ്ടും കാലത്തിനു ചിറകു മുളച്ചു. ഇപ്പോൾ മേഘനാഥൻ ജീവിക്കുന്നത് രവിയുടെ വീടിനടുത്തുള്ള ഒരു ലോഡ്ജിലാണ്. ഞായറാഴ്ചയുടെ ആലസ്യം ആസ്വദിച്ചു കിടക്കുകയാണ് മേഘനാഥൻ . പെട്ടെന്നാണ് ശ്രുതിമധുരമായ ഒരു കീർത്തനം അവൻ കേട്ടത് . അവൻ അതിൻ്റെ ഉറവിടം തേടി നടന്നു . അതേ ! ലോഡ്ജിലെ തൊട്ടടുത്ത മുറിയിൽ നിന്നാണ് ആ തേൻമധുരം ഒഴുകിവന്നത് !
അവൻ ആ മുറിയുടെ അടുത്തെത്തി . വാതിൽ മലക്കെത്തുറന്നു കൊണ്ട് കിടക്കുന്നു . കേറുന്ന മുറിയുടെ ഒരു മൂലയിലായി തംബുരു മീട്ടി കീർത്തനത്തിൽ മുഴുകിയിരിക്കുന്നു . അവൻ കേറി വരുന്നത് അയാൾ കണ്ടുവെങ്കിലും കീർത്തനം നിർത്താതെ തൻ്റെ അടുത്തേക്ക് വരാൻ ആംഗ്യം കാണിച്ചു . അവൻ അയാളുടെ അടുത്തു വന്നിരുന്നു . കീർത്തനത്തിലെ അടുത്ത വരിമുതൽ അവനും പാടാൻ തുടങ്ങി . അവസാനം കീർത്തനം അവസാനിച്ചു .
"നീ പാട്ടു പഠിച്ചിട്ടുണ്ടല്ലേ ?"- അയാൾ മേഘനാഥനോടു ചോദിച്ചു .
"ഉവ്വ് ! കുറച്ചു കാലം ! ഈ കീർത്തനം ഞാൻ പഠിച്ചിട്ടുണ്ട് !"
"ആരാണ് നിന്റെ ഗുരു?"
"ദേവദത്തൻ ഭാഗവതർ "
"ഞാൻ ഗോപിനാഥൻ .എന്റെയും ഗുരു അദ്ദേഹമാണ് . നിന്റെ ആലാപനശൈലിയിൽ നിന്ന് തന്നെ അദ്ദേഹം പഠിപ്പിച്ചതായിരിക്കുമെന്നു എനിക്ക് തോന്നി . ആട്ടെ ! എന്താ നിങ്ങളുടെ പേര് ?"
"മേഘനാഥൻ "- അത് കേട്ട് അയാൾ ഒന്ന് ഞെട്ടിയോ ?
"ഓഹോ , അപ്പോൾ നിങ്ങളാണല്ലേ ഗുരുവിനെ ജെയിലിലാക്കിയ ആൾ !
ഏതായാലും അദ്ദേഹം ഇപ്പോൾ പുറത്തിറങ്ങി . നിങ്ങളിൽ നിന്ന് മോശം പെരുമാറ്റം അദ്ദേഹം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല !"
"ഞാനെന്റെ കണ്ണുകളെ അവിശ്വസിക്കണോ ?"
"കാണുന്നതെല്ലാം ചിലപ്പോൾ സത്യമാകണമെന്നില്ല ! അദ്ദേഹത്തിനെതിരെ താങ്കളുടെ ഭാര്യ നടത്തിയ ഒരു ചതിയായിരുന്നു അത് !"
അയാൾ തനിക്കു ദേവദത്തനിൽ നിന്നു കിട്ടിയ വിവരങ്ങളെല്ലാം അവനോടു പറഞ്ഞു .
"ഇനി ഒരു കാര്യം കൂടി തനിക്കറിയാണോ ? മറ്റൊരാളോട് നടത്തിയ ചതിയുടെ പേരിൽ തൻ്റെ ഭാര്യ ഇപ്പോൾ ജെയിലിലാണ് !"
"ഞാനെന്റെ ഗുരുവിനോട് ....." മേഘനാഥൻ പശ്ചാത്താപം കൊണ്ട് തേങ്ങിക്കരയുവാൻ തുടങ്ങി .
"എന്തിനു ഖേദിക്കണം ! പഴയ കാലമല്ല ഇപ്പോൾ ! ഗുരുക്കന്മാരെ അപമാനിക്കുന്നതിൽ അഭിമാനം കൊള്ളുന്ന , മനസ്സാക്ഷിക്കുത്തില്ലാത്ത ഒരു തലമുറയുടെ കാലമാണ് ! നിനക്കും നാലാളോട് പൊങ്ങച്ചം പറഞ്ഞു നടന്നൂടെ ഗുരുവിന്റെ വയറ്റിൽ കാൽമുട്ടുകൊണ്ടു കുത്തിയെന്ന് ?"
"ഞാൻ പഴയ തലമുറയിൽ പെട്ട ആളാണ് ! അറിയാതെ പറ്റിയ ഒരു അബദ്ധമാണ് !" -അവൻ കരച്ചിൽ തുടർന്നു .
ഗോപിനാഥൻ അവനെ ആശ്വസിപ്പിച്ചു . അല്പം ആശ്വാസമായപ്പോൾ അവൻ അയാളോട് ചോദിച്ചു :
"ഇത് വരെ താങ്കളെ ഇവിടെ കണ്ടിട്ടില്ലല്ലോ ? ഇന്നലെയാണോ വന്നത് ?"
"അതെ ! നാളെ ഇവിടെയടുത്തുള്ള ഒരു ഓഫീസിൽ എനിക്ക് ജോയിൻ ചെയ്യാനുണ്ട് !"-ഗോപിനാഥൻ പറഞ്ഞു .
"പറയുന്നത് അപരാധമാണെങ്കിൽ ക്ഷമിക്കണം ! എനിക്ക് പാട്ടു തുടർന്നു പഠിച്ചാൽ കൊള്ളാമെന്നുണ്ട് !"
"എൻ്റെ ഗുരുവിന്റെ ഗതി എനിക്കും വരുമോ ?"
"ഇല്ല ! നിങ്ങളെ ചതിക്കാൻ ഇപ്പോൾ എൻ്റെ കൂടെ ആരുമില്ല !"
"പഠിപ്പിക്കുന്നതിൽ വിരോധമില്ല ! പക്ഷേ , ഞായറാഴ്ചകളിൽ മാത്രമേ പറ്റൂ !"
"ശരി !"- അവൻ ഗോപിനാഥനെ തൊഴുതു തിരികെ നടന്നു . ജീവിതം അങ്ങനെയാണ് . പ്രതീക്ഷിക്കാത്തപ്പോൾ നഷ്ടപ്പെട്ടത് തിരികെക്കൊണ്ടുവന്നു തരും !