ഭാഗം 7
."നിൽക്കവിടെ !".മേഘനാഥൻ തിരിഞ്ഞു നോക്കി . അതാ കുന്തവുമായി കുറേ
ആദിവാസികൾ !
അവന് ഒന്നും പറയാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ! അവർ അവൻ്റെ
കൈകൾ കാട്ടുവള്ളികൾ കൊണ്ട് വരിഞ്ഞു മുറുക്കി എങ്ങോട്ടോ വലിച്ചിഴച്ചു
കൊണ്ടുപോകാൻ തുടങ്ങി .
സന്ധ്യ മയങ്ങാൻ തുടങ്ങിയിരിക്കുന്നു .അന്തിയുറങ്ങാൻ ഒരു കൂര വേണം ! അത്
ബന്ദിയായിട്ടാണെങ്കിലും അല്ലെങ്കിലും !
അതാ അങ്ങകലെ കുറേ തീപന്തങ്ങൾ വെച്ചിരിക്കുന്നു . കുറേ
പാറക്കഷ്ണങ്ങളിന്മേൽ ഇലകൾ കൊണ്ട് നാണം മറച്ച കുറേ പേർ ഇരിക്കുന്നു .
അവർക്കു നടുവിൽ ചുവപ്പു തുണി ധരിച്ചു കമ്പിളിപ്പുതപ്പ് കൊണ്ട് ദേഹം
മറച്ചു മൂപ്പനും ഭാര്യയും ഇരിക്കുന്നു .
മേഘനാഥനെ വലിച്ചിഴച്ചു കൊണ്ട് വരുന്ന ആദിവാസികൾ മൂപ്പന്റെ മുന്നിൽ
അവനെ ഹാജരാക്കി .
മൂപ്പൻ മേഘനാഥന്റെ മുഖത്തേക്ക് നോക്കി.
"ഇബനെ എടയോ കണ്ടിട്ടിണ്ടല്ല ! ആ ! കൊറേ കാലങ്ങൾക്കു മുമ്പ് ബെള്ളത്തിൽ
കിട്ടിയ കുട്ടി ! ബലുതായിട്ടും ബലിയ മാറ്റല്യ ! ഓനെ അയിച്ചി ബിടി !"
അവർ അവൻ്റെ കെട്ടഴിച്ചു.
"മോനേ ,കൊറച്ചു കാലം ബയ്യാണ്ട് മോൻ ഇബടെ കെടന്നീനി .ബെള്ളച്ചാട്ടത്തിന്ന് ഒയുകി ബന്നതാണെന്നാ അന്നത്തെ മാഷ് പറഞ്ഞത് !"
അവൻ മൂപ്പനെ തൊഴുതു .എന്ത് പറയണമെന്ന് അറിയില്ല ! എന്ത് പറഞ്ഞാലാണ് അവർക്കു മനസ്സിലാവുക എന്നറിയില്ല !
"ഏതായാലൂം ഞാളുടെ കുടീല് നിന്നോ ! ബെളിച്ചാവുമ്പോ ഇബര് കാട്ടിനു പൊറത്തേക്കു കൊണ്ട് പോയി ബിടും !" മൂപ്പൻ എഴുന്നേറ്റു വന്നു അവൻ്റെ കൈ പിടിച്ചു എങ്ങോട്ടോ നടന്നു . മൂപ്പന്റെ കുടിൽ . മൂപ്പനും ഭാര്യയും നിലത്തു മൂന്നു ചെമ്പിന്റെ ഇല വെച്ചു . അതിൽ വേവിച്ച ഓരോ കാട്ടുകിഴങ്ങുകളും വെച്ചു .
"മോനിരിക്കി !"
മൂപ്പനും ഭാര്യയും രണ്ടു ഇലകളുടെ അടുത്തിരുന്നു .അവൻ സംശയിച്ചു നിന്നു .
"കുട്ടീനെ സ്വന്തം മോനെപ്പോലെ നോക്കി ഉയിര് തിരിച്ചു കൊണ്ട് ബന്ന ആളാണ് പറേണത് ! ഇരിക്കി കുട്ട്യേ !"
അവൻ ഇരുന്നു . തങ്ങളുടെ പങ്കിൽ നിന്ന് ഓരോ കഷ്ണം അവർ അവൻ്റെ വായിൽ വെച്ച് കൊടുത്തു . അവൻ്റെ കണ്ണുകൾ നിറഞ്ഞു .
"ഞാടെ കെയങ്ങു ഇഷ്ടല്ലായിരിക്കും ! അതോണ്ടാവും അന്ന് ഓടിപ്പോയത് , അല്ലേ ?"-മൂപ്പൻ ചോദിച്ചു .
"അതൊന്നും ശരിക്കു ഓർമ്മയില്ല !"
"അന്നും മോന്ക്ക് ഒന്നും ഓർമ്മല്യ ! സാരല്യ ! മോൻ കെയ്‌ക്കി !"
അവൻ ബുദ്ധിമുട്ടി കിഴങ്ങു കഴിക്കുന്നത് അവർ നോക്കി നിന്നു . അത്താഴം കഴിഞ്ഞു . ഇലകൾ പുറത്തേക്കു കളഞ്ഞു . ആ ഒറ്റമുറിയേ അവർക്കുള്ളൂ . അതു തന്നെയാണ് അവരുടെ അടുക്കളയും കിടപ്പുമുറിയുമെല്ലാം !
ഒരു കയറിന്റെ കട്ടിൽ മുറിയുടെ ഒരു മൂലയിൽ കിടപ്പുണ്ട് .അതിന്മേൽ പായ വിരിച്ചു മൂപ്പൻ പറഞ്ഞു .
"മോന് ഈടെ കെടന്നോ ! ഞാള് നിലത്തു കെടക്ക !"
മൂപ്പനും ഭാര്യയും ചാണകം മെഴുകിയ നിലത്തു കിടന്നു . സമയം കടന്നു പോയി . നേരം പുലർന്നു .
"ഇന്നിനി കുളിച്ചു ശുദ്ധമായി ഭാഗവതരുടെ അടുത്തേക്ക് പോകാൻ സാധിക്കില്ല ! മാറാനൊരു വസ്ത്രം പോലുമില്ലല്ലോ !" അവൻ വിചാരിച്ചു .
അവൻ കട്ടിലിൽ എഴുന്നേറ്റിരുന്നു . അപ്പോഴേക്കും മൂപ്പനും ഭാര്യയും ഉണർന്നു .
"മോൻ പ്രാതല് കഴിച്ചിട്ടു പോയാ മതി !"- മൂപ്പത്തി പറഞ്ഞു .
"ഞാൻ പല്ലു തേച്ചില്ല !"- അവൻ പറഞ്ഞു .
മൂപ്പൻ ഭാര്യയുടെ നേരെ തിരിഞ്ഞു പറഞ്ഞു :"ഓന്ക് കൊറച്ചു മൊന്തേല് ബെള്ളം കൊടുക്ക് ! ഒന്ന് കുലുക്കുഴിഞ്ഞു തുപ്പിയാല് എല്ലാം ശെര്യാവും !"
അവൾ മൂപ്പനെ അനുസരിച്ചു . മേഘനാഥൻ വായ കഴുകി .
"ഞാൻ പിന്നെ കഴിച്ചോളാം !എന്നെ ഒന്ന് കാടു കടത്തി തന്നാൽ മതി !"
മൂപ്പൻ കുടിലിന്റെ പുറത്തേക്കു വന്നു .
"ചോപ്പോ, പൂയ് !" അയാൾ നീട്ടി വിളിച്ചു .
ചോപ്പൻ ഓടി വന്നു.
"ഓനെ കാടു കടത്തിക്കൊടുക്ക് !"
"ശരി മൂപ്പാ !"
മേഘനാഥൻ ചോപ്പനോടൊപ്പം നടക്കാൻ തുടങ്ങി.
പെട്ടെന്നാണ് ഒരു കാട്ടാനയുടെ ചിന്നം വിളി അവർ കേട്ടത് . മേഘനാഥൻ പേടിച്ചു വിറക്കാൻ തുടങ്ങി .