തീപ്പൊരികളുടെ നാട്ടിൽ
മനസ്സിനെ പ്രപഞ്ച സീമകളിലേക്ക് തുറന്നു വിട്ട്, ധ്യാനിച്ചിരിക്കുമ്പോൾ; തീപ്പൊരികൾ പാറിക്കളിക്കുന്ന ഒരു ഗോളപ്രതലം രാക്ഷസനുറുമ്പിന്റെ മനക്കണ്ണിൽ കണ്ടു.
അത് തിരുവാതിര നക്ഷത്ര സമൂഹത്തിലെ ഒരു ഗ്രഹത്തിൽ നിന്നായിരുന്നു. ഉറുമ്പ് ധ്യാനത്തിൽ നിന്ന് ഉണർന്ന്, ആ വിചിത്ര ഗോളത്തിലേക്ക് ഒരു യാത്ര പോകാൻ തീരുമിനിച്ചു. ഈ യാത്ര തനിച്ചു മതി.എന്തെങ്കിലും വിപരീത ഫലമുണ്ടായാൽ, അത് തന്നെ മാത്രമേ ബാധിക്കുകയുള്ളല്ലോ. പുളവനെ കൂട്ടുവിളിക്കാതെ തനിച്ചൊരു അന്യഗ്രഹ യാത്ര.
ശരീരം ഉപേക്ഷിച്ച്, മനസ്സിനെ സ്വതന്ത്ര- മാക്കി. ആ ഗോളത്തെ ലക്ഷ്യമാക്കി പറന്നു.കമ്പിത്തിരി കത്തിത്തെറിക്കുന്ന തീപ്പൊരികൾ പോലെ, ചിതറിത്തെറിക്കുന്ന തീപ്പൊരികളെ കണ്ടുകൊണ്ട്,അവനാ ഗോള പ്രതലത്തിലേക്ക് പതിയെ ഇറങ്ങി.
അവരുമായി ഇടപഴകുന്നതിനു മുമ്പ്, അവിടെ നടക്കുന്നതെന്താണെന്ന്, സസൂക്ഷമം നിരീക്ഷിക്കാൻ തീരുമാനിച്ചു. ഈ തീപ്പൊരികൾ എങ്ങനെ രൂപം കൊള്ളുന്നു? അതവരെ പൊള്ളിക്കുന്നുണ്ടോ? അവ സ്നേഹത്തിന്റെ അടയാളമോ, വെറുപ്പിന്റെ പ്രകടനമോ? എല്ലാം അറിയണം.
പ്രതലത്തിലേക്ക് ഇറങ്ങിയപ്പോൾത്തന്നെ മനസ്സിസിലായിരുന്നു, അവിടെ ഒരു അന്തരീക്ഷമുണ്ടെന്ന്. വായുവല്ല, കണ്ണിനുകാണാൻ കഴിയാത്ത ചെറുകണികകൾ തങ്ങി നില്ക്കുന്ന ഒരു കൊളോയിഡൽ മീഡിയമാണ് ആ അന്തരീക്ഷം.
ആ ജീവികൾ ത്രികോണാകൃതിക്കാരാണ്. പ്രത്യേകിച്ച് തലയും ഉടലും വാലും ഇല്ല. അവർ പരസ്പരം അടുക്കുമ്പോൾ ത്രികോണങ്ങളുടെ ശീർഷങ്ങളാണ് അടുത്തുവരുന്നത്. എല്ലാ ശീർഷങ്ങളും കൂട്ടിമുട്ടുമ്പോൾ, തീപ്പൊരികൾ ഉണ്ടാകുന്നില്ല. ചില പ്രത്യേക ശീർഷങ്ങൾ തമ്മിലുരസുമ്പോഴാണ് തീപ്പൊരികൾ ചിതറി വീഴുന്നത്.
നിരീക്ഷണത്തിനൊടുവിൽ എറുമ്പു മനസ്സിലാക്കി, അവരുടെ ശരീരം ചാർജു ചെയ്യപ്പെട്ടതാണെന്ന്. പൊടി നിറഞ്ഞ അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുമ്പോൾ പൊടിപടലവും ശരീരവും തമ്മിലുള്ള ഘർഷണമാണ് ചാർജ് ഉണ്ടാക്കുന്നത്. ഈ ചാർജുകൾ ത്രികോണത്തിന്റെ ശീർഷങ്ങളിലാണ് കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. ത്രികോണങ്ങളുടെ മൂന്നു ശീർഷങ്ങളിൽ ഒന്ന് പോസിറ്റീവ്, മറ്റൊന്ന് നെഗറ്റീവ് ,മൂന്നാമത്തെ ശീർഷം ന്യൂട്രൽ. അവരുടെ ശരീരം ഒരു കപ്പാസിറ്റർ പോലെ പ്രവർത്തിക്കുന്നു. വിപരീത ചാർജുള്ള ശീർഷങ്ങൾ കൂട്ടിമുട്ടുമ്പോൾ സ്പാർക്ക് ഉണ്ടാവുന്നു. ഇവർ തിന്നുകയും കുടിക്കുകയും ചെയ്യുന്നവരല്ല. ശ്വസിക്കുന്നില്ല, വിസർജ്ജനവുമില്ല.
ഉറുമ്പിന്റെ സാന്നിധ്യം അവർക്ക് മനസ്സിലായിട്ടുണ്ടോ? ഏതായാലും അവന്റെ ബോധം നിലയുറപ്പിച്ചിടത്തേക്ക് അവരാരും അടുത്തില്ല. അവൻ സ്ഥലം മാറിയാൽ അതനുസരിച്ച് അവർ അകലുന്നുണ്ട്. അതായത് അവന്റെ സാന്നിധ്യം അവർ തിരിച്ചറിഞ്ഞിട്ടുണ്ട്.
കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാവുന്നതിനു മുമ്പായി പരകായപ്രവേശനം നടത്തി തന്റെ സന്ദർശനത്തിന്റെ ലക്ഷ്യം അവരെ ബോധ്യപ്പെടുത്തണം.
നിരീക്ഷണസമയത്ത് പ്രധാനിയെന്നു തോന്നിയ ഒരു രൂപത്തിന്റെ മനസ്സിലേക്ക് ഉറുമ്പ് കടന്നു. ആ മനസ്സ് പകച്ചു നില്ക്കുന്നതായി തോന്നി. രാക്ഷസനുറുമ്പ് അവരോട് കടന്നു കയറിയതിൽ ക്ഷമ ചോദിച്ചു. എല്ലാവർക്കും നമസ്കാരം പറഞ്ഞു. താൻ ഭൂമിയെന്ന ഗ്രഹത്തിൽ നിന്ന്, അവരെ തേടിയെത്തിയ സഞ്ചാരിയാണെന്നും കൂടുതൽ അടുത്തറിയുക മാത്രമാണ് ലക്ഷ്യമെന്നും അറിയിച്ചു.
ഉടനെതന്നെ അവരുടെ ഭാഗത്തുനിന്ന് സ്വാഗതം ചെയ്യപ്പെട്ടു. അവരുടെ ശാസ്ത്ര സാങ്കേതിക വീകാസം, അർദ്ധഗോളാകാരികളുടെതിനേക്കാളും കുറവായിരുന്നു. എന്നാൽ ചിലകാര്യങ്ങളിൽ അവർ മനുഷ്യരേക്കാളും മുന്നിലുമിയിരുന്നു. ചില രംഗങ്ങളിൽ മനുഷ്യന്റെ പിന്നിലും.
ഇതരഗ്രഹങ്ങളിൽ ഊർജ രൂപികൾ ഉണ്ടായിരിക്കുമെന്ന് അവർ ചിന്തിച്ചിരുന്നതേയില്ല. ഏതായാലും ഭൂമിയിൽ നിന്ന് ഒരു വിചിത്ര സ്വഭാവമുള്ള
അതിഥി എത്തിയതിൽ, സന്തോഷം രേഖപ്പെടുത്തി.ഭൂമിയെപ്പറ്റി കൂതുതലറിയണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. ആ രൂപത്തിന്റെ മനസ്സിലേക്ക് സംവേദനം ചെയ്യപ്പെടുന്ന വിവരങ്ങൾ, ആ ഗ്രഹത്തിലെ എല്ലാവരിലേക്കും പ്രസരിക്കുന്നുണ്ടായിരുന്നു. എല്ലാ മനസ്സുകളും ഒരേപോലെ പ്രവർത്തിക്കുന്ന ഗ്രഹം. ഒരേ മനസ്സുള്ള അനേകായിരങ്ങളുടെ ഗ്രഹം.
രാക്ഷസനുറുമ്പ് അവരെ കേരളത്തിന്റെ പ്രകൃതി രമണീയതയിലൂടെ കൂട്ടി സഞ്ചരിച്ചു. സമുദ്രവും തിരകളും പൂക്കളും ശലഭങ്ങളും പക്ഷികളും ഉരഗവർഗങ്ങളും മാമരങ്ങളും പുഷ്പങ്ങളും വലിയ കൗതുകം തന്നെയായിരുന്നു. അവസാനം ഇടുക്കിയിലെ ഡാമും മൂലമറ്റത്തെ പവർഹൗസും കാണിച്ചുകൊടുത്തപ്പോൾ കൂട്ടച്ചിരിയുണ്ടായി. കാരണം ഊർജനിർമാണത്തിനുവേണ്ടി എത്രമാത്രം പ്രകൃതി നാശമാണ് ഉണ്ടാക്കിയിരിക്കുന്നത്. മല തുരന്ന്, നദിയുടെ ഗതി മുടക്കി, പാറക്കല്ലുകൾ കുന്നുകൂട്ടി നിർമിച്ചിരിക്കുന്ന പദ്ധതി അവർക്ക് ഇഷ്ടമായില്ല.
അവരുപറഞ്ഞത്: " പ്രകൃതി ദൃശ്യങ്ങൾ കണ്ടപ്പോൾ മനുഷ്യരെത്ര അനുഗ്രഹീതർ ആണെന്നു കരുതി. എന്നാൽ ഡാം നിർമാണം പോലേയുള്ള നശീകരണ സംരംഭങ്ങൾ മനുഷ്യന്റെ ബുദ്ധി ശൂന്യതയും ദീർഘവീക്ഷണക്കുറവും കാണിക്കുന്നു." അവരുടെ അഭിപ്രായത്തിൽ ഊർജസംഭരണത്തിന് മറ്റുപായങ്ങളുണ്ട് എന്നാണ്. അതു വിശദമാക്കിത്തരാം എന്നും അറിയിച്ചു.
അവർക്ക് ഭൂമിയിൽ നിന്ന് കമ്പ്യൂട്ടറുകളെപ്പറ്റിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെപ്പറ്റിയും കൂടുതൽ അറിയണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു.
ഉറുമ്പിന്റെ മറുപടി ഇത്തരത്തിലായിരുന്നു.
" വിവരങ്ങൾ കൈമാറുന്ന ഗൂഗിൾ എന്നൊരു നെറ്റ്‌വർക്ക്, നിങ്ങളുടെ മനസ്സുപോലെ, ഭൂമിയിലുണ്ട്. അതിലേക്കുള്ള ആക്സസ്സ് നേടിയെടുക്കാനുള്ള ഉപായം പറഞ്ഞു തരാം. കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഒരു മനുഷ്യ മനസ്സുമായി നിങ്ങളെ ബന്ധിപ്പിക്കാം. ആ മനസ്സിലൂടെ നെറ്റുവർക്കിൽ നിന്ന് വിവരങ്ങൾ സംഭരിക്കാം."
അതവർക്ക് സന്തോഷം നല്കി.
രാക്ഷസനുറുമ്പ് അവന്റെ ഭൗതിക ശരീരം അവർക്കു കാണിച്ചുകൊടുത്തു. അവരതിനെ വിശ്വരൂപദർശനം പോലെ അത്ഭുതത്തോടെ നോക്കിക്കണ്ടു.
ഭൂമിക്കു വേണ്ടി എന്തു സംഭാവനയാണ് അവരുടെ ഭാഗത്തുനിന്ന് വേണ്ടത് എന്നുചോദിച്ചു. ഉറുമ്പിന്റെ മറുപടി:-
"മനുഷ്യനാണ് ഭൂമിയിലെ എല്ലാമെല്ലാം എന്നു ധരിക്കരുത്. മനുഷ്യന്റെ ആവശ്യങ്ങളല്ല, മറ്റു തിര്യക്കുകൾക്ക്. ഭൂമിയുടെ ഇന്നത്തെ ഏറ്റവും വലിയ ആവശ്യം പരിസ്ഥിതി നാശം തടയുക എന്നതാണ്. മനുഷ്യജന്യമായ മലിനീകരണം ഇല്ലാതായാലേ ഭൂമി നിലനില്ക്കു."
അവർ പറഞ്ഞത്:- "ഊർജനിർമാണത്തിനും വിനിയോഗത്തിനും വേണ്ടിയാണ് ഏറ്റവും കൂടുതൽ മലിനീകരണം മണ്ണിൽ നടക്കുന്നത്. സൂര്യനിൽ നിന്ന് ആവശ്യത്തിലുമധികം ഊർജം പ്രസരിപ്പിക്കപ്പെടുന്നുണ്ടെങ്ങിലും അതു സംഭരിക്കാനുള്ള ശേഷി മനുഷ്യനില്ല. അതു സംഭരിച്ചു വെക്കാനുള്ള ഭണ്ഡാരങ്ങൾ അവനില്ല. അതു നേടിക്കൊടുത്താൽ ഭൂമിയുടെ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വലിയ പരിഹാരമാകും."
"അതെങ്ങനെ സാധിക്കും?"
"മാർഗമുണ്ട്. ഞങ്ങളതിനു സഹായിക്കാം.
ഞങ്ങളുടെ ശരീരത്തിലെ പ്രത്യേകതരം തന്മാത്രകളാണ് ഊർജം സ്വീകരിക്കുന്നതും സംഭരിക്കുന്നതും. ഭൂലോക ജീവികളിലുള്ള ATP (അഡ്നോസിൻ ട്രൈ ഫോസ്ഫേറ്റ്) പോലുള്ള മറ്റൊരു തന്മാത്ര. അതിനെ ജനറ്റിക് എൻജിനീയറിങ്ങ് ടെക്നോളജിയുടെ സഹായത്തോടെ ഭൂലോക ജീവികളിലേക്ക് കൂട്ടിച്ചേർക്കാൻ കഴിയും. അതുണ്ടാക്കുന്ന ജീനിന്റെ സാമ്പിൾ തന്നുവിടാം. താങ്കളൊരു ജനിതക ശാസ്ത്രജ്ഞന്റെ പ്രജ്ഞയിൽ കടന്ന് ഈ വിവരങ്ങൾ ധരിപ്പിച്ച്, ജീൻ കൈമാറിയാൽ, ബാക്കി കാര്യങ്ങൾ മനുഷ്യർ ചെയ്തുകൊള്ളും. അവർക്കതിനെ ക്ലോൺ ചെയ്ത് മറ്റു സസ്യജന്തുജാലങ്ങളിലേക്ക് പകരാൻ കഴിയും."
"വളരെ നന്ദി. ഞാൻ തിരിച്ചു പോവുകയാണ്. നിങ്ങൾക്ക് ആവശ്യമുള്ള സമയത്ത് എന്നെ വിളിക്കുക. എല്ലാ സഹായങ്ങൾക്കും ഞാനുണ്ടാവും."
"ഗുഡ്ബൈ."
(തുടരും)