ഭാഗം 5
വർഷങ്ങൾ കടന്നു പോയി. ഒരു ക്രിസ്തുമസ് അവധിക്കാലത്തു അവർ കുടുംബസമേതം ഊട്ടിയിലേക്ക് പുറപ്പെട്ടു. എല്ലാവരും വളരേ സന്തോഷത്തിലായിരുന്നു . മേഘനാഥൻ ആണ് കാറോടിക്കുന്നത് . ഇരുപതുകളിൽ ആണ് അവൻ്റെ പ്രായമിപ്പോൾ .
കനത്ത മൂടൽമഞ്ഞു കാഴ്ച്ചയെ മറക്കുന്നു . കാർ ഇപ്പോൾ ഒരു ചുരം കയറുകയാണ് . കയറ്റത്തിൽ വണ്ടി നിർത്താനാകില്ലല്ലോ?
ചുരം കയറിക്കഴിഞ്ഞു വളരേ ശ്രദ്ധിച്ചു നോക്കി അവൻ കാർ റോഡരികിൽ പാർക്ക് ചെയ്തു .
"നീയാ ചാവി ഒന്ന് തന്നേ ! ഞാൻ ഡിക്കി തുറന്ന് അല്പം ബിയർ അടിച്ചു ശരീരമൊന്നു ചൂടാക്കട്ടെ !"- രവിചന്ദർ പറഞ്ഞു.
മേഘനാഥൻ നൽകിയ ചാവിയുമായി അയാൾ പുറത്തിറങ്ങി . ഒന്നും കാണുന്നില്ല ! തപ്പിപ്പിടിച്ചു ഡിക്കിയുടെ സമീപത്തെത്തി.
അരമണിക്കൂർ കടന്നുപോയി. ബാക്കി എല്ലാവരും കാറിൽത്തന്നെ ഇരിപ്പാണ്.
"അച്ഛനെന്താ വരാത്തെ ?"- രൂപിണി ചോദിച്ചു .
"നീ ഒന്ന് ഇറങ്ങിനോക്ക് മേഘനാഥാ !"-ചന്ദ്രിക അവനോടായി പറഞ്ഞു .
അവൻ പുറത്തിറങ്ങി . അച്ഛനെപ്പോലെ അവനും തപ്പിപ്പിടിച്ചു ഡിക്കിയുടെ സമീപത്തെത്തി .
"അച്ഛാ! അച്ഛാ !"
ആ വിളിക്കു മറുപടിയുണ്ടായിരുന്നില്ല!
അവൻ നിന്ന സ്ഥലത്തു തന്നെ ഇരുന്നു കൈ കൊണ്ട് കാറിന്റെ സമീപപ്രദേശങ്ങളെല്ലാം തപ്പിനോക്കി .
"ദൈവമേ ! അച്ഛൻ എവിടെപ്പോയി? ഇവിടെയെങ്ങും കാണുന്നില്ലല്ലോ !" അവൻ തപ്പിപ്പിടിച്ചു വന്ന് കാറിന്റെ ഡോർ തുറന്നു.
"അമ്മേ ! അച്ഛനെ ഇവിടെയെങ്ങും കാണുന്നില്ല !"
"ന്റെ ദൈവേ .....!" ചന്ദ്രിക തേങ്ങാൻ തുടങ്ങി.
"അമ്മ കരയേണ്ട ! വെയിൽ ഉറച്ചാൽ മഞ്ഞു മാറും . അച്ഛൻ അടുത്ത് എവിടെയെങ്കിലും ഫിറ്റായി കിടക്കുന്നുണ്ടാകും !"- രൂപിണി ആശ്വസിപ്പിച്ചു .
മണിക്കൂറുകൾ കടന്നുപോയി. വെയിലുറച്ചു . അവർ വീണ്ടും തിരച്ചിൽ തുടർന്നു . മഞ്ഞില്ലാത്തതിനാൽ എല്ലാം തെളിഞ്ഞു കാണാം!
അതാ വളരേ അകലെയായി റോഡരികിൽ കമിഴ്ന്നു കിടക്കുന്നു രവിചന്ദർ! അവർ വേഗം അങ്ങോട്ടോടി അയാളെ താങ്ങിപ്പിടിച്ചു കാറിൽക്കയറ്റി അടുത്തുള്ള ആശുപത്രിയിലേക്ക് കുതിച്ചു . ആശുപത്രി കാഷ്വാലിറ്റിയിൽ രവിചന്ദറെ കയറ്റി. ബാക്കിയെല്ലാവരും പുറത്തു കാവൽ നിൽക്കുകയാണ്.
അൽപസമയം കഴിഞ്ഞു . ഡോക്ടർ പുറത്തു വന്നു .
"എന്നാച്ചു? അപ്പാവുക്കു എപ്പടി ഇറുക്ക്?"
"അയാം സോറി ! അവരെ കടവളുടെകൂപ്പിട്ടാര്! അറ്റാക്ക് താൻ!" ഡോക്ടർ നടന്നു നീങ്ങി.
ചന്ദ്രിക ബോധം കെട്ടു വീണു. അവരേയും ആശുപത്രിയിൽ അഡ്‌മിറ്റാക്കി. രൂപിണി എന്ത് ചെയ്യണമെന്നറിയാതെ തേങ്ങിക്കരയുകയാണ്.
അല്പസമയം കടന്നുപോയി . ചന്ദ്രികക്ക് ബോധം വന്നു.
"ഇല്ല! ഇല്ല! നിങ്ങളുടെ അച്ഛൻ പോവില്ല ! മരിച്ചെന്ന് കരുതിയ നീ തിരിച്ചു വന്നില്ലേ മേഘനാഥാ? അത് പോലെ അവരും വരും!"
ഈ സംഭാഷണം അവർ ആവർത്തിച്ചു കൊണ്ടിരുന്നു. ആംബുലെൻസ് തെയ്യാറായി. രവിചന്ദറെ അതിൽ കയറ്റി അവരും അതിൽ കയറി .ശവത്തിനു അടുത്ത് തന്നെയാണ് ചന്ദ്രിക ഇരിക്കുന്നത് . ഇപ്പോൾ അവരുടെ മുഖത്തു ഒരു പുഞ്ചിരിയാണ്!
"മക്കളേ ! അച്ഛൻ ബിയർ അടിച്ചു മയങ്ങിക്കിടക്കുകയാണ്. ഉണർത്തല്ലേ !"
മക്കളുടെ കണ്ണീരും വറ്റിക്കഴിഞ്ഞിരുന്നു . എല്ലാം നിർവ്വികാരമായി അവർ കേട്ടിരുന്നു. വീട്ടിലെത്തി. ആംബുലൻസിന്റെ ശബ്ദം കേട്ട് അയൽക്കാർ ഓടി വന്നു . എല്ലാവരും ചേർന്ന് രവിചന്ദറിനെ വീട്ടിലെ ഹാളിൽ കിടത്തി. ചിലർ ദഹിപ്പിക്കാനുള്ള ഒരുക്കങ്ങൾ നടത്താൻ തുടങ്ങി. ചന്ദ്രിക അപ്പോഴും തൻ്റെ ഭർത്താവിന് ബോധം വരും എന്ന പ്രതീക്ഷയിൽ ആ മുഖത്തേക്ക് നോക്കിയിരിക്കുകയാണ് . സമയം കടന്നു പോയി . അയൽക്കാരിൽ തലമുതിർന്ന ഒരാൾ മേഘനാഥന്റെ ചെവിയിൽ സ്വകാര്യമായി പറഞ്ഞു .
"ചിത തെയ്യാറായി ! കുളിച്ചു വന്നോളൂ ! ക്രിയകൾ പറഞ്ഞുതരാൻ തിരുമേനിയേയും കൊണ്ടുവന്നിട്ടുണ്ട് .ഒന്നും വിഷമിക്കേണ്ട ! ഒക്കെ ഞങ്ങൾ നോക്കിക്കോളാം !"
പെട്ടെന്നാണത് സംഭവിച്ചത് . ഒരലർച്ചയോടെ ചന്ദ്രിക പുറത്തേക്കു ഇറങ്ങി ഓടി ! പിന്നാലെ രൂപിണിയും!