mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 10

എൽസമ്മ രാത്രി ഒട്ടും ഉറങ്ങിയില്ല. ചെറിയൊരു അനക്കമോ നിഴലോ പുറത്തുകണ്ടാൽ ആരെങ്കിലും കതക് ചവിട്ടിത്തുറന്നു തന്നെ ഉപദ്രവിക്കാൻ വരുന്നതാണോ എന്ന ഭയം.

സുഹൃത്തിനെയും കൊണ്ട് ആശുപത്രിയിൽ പോയിട്ട് മടങ്ങിയെത്തിയ ജോസഫിന്റെ വാക്കുകൾ അവൾ കേട്ടതാണ്. തന്നെ ഒറ്റയടിക്ക് കൊല്ലാനുള്ള ദേഷ്യം ആ വാക്കുകളിൽ നിറഞ്ഞുനിന്നു. നേരം പുലരുന്നതും തന്നെയും ഭർത്താവിനെയും രക്ഷിക്കാൻ വീട്ടിൽ നിന്ന് ആളെത്തുന്നതും കാത്ത് നിമിഷങ്ങളെണ്ണി അവളിരുന്നു.

നേരം പുലർന്നിട്ടും ആരെയും കാണാതിരുന്നപ്പോൾ നിരാശയായി. അതിലേറെ സങ്കടവും. ഭയം മനസ്സിൽ വീണ്ടും തിരയടിച്ചു. വീട്ടിൽ വിളിച്ചപ്പോൾ അപ്പൻ സണ്ണിച്ചനെയും കൂട്ടി ഇവിടേയ്ക്ക് തിരിച്ചിട്ടുണ്ടെന്നാണ് അറിഞ്ഞത്. എന്നിട്ടെന്താ എത്തിച്ചേരത്തത്. ഈ സമയം ഒരു കാർ മുറ്റത്തുവന്നുനിന്നു. ജോസഫിന്റെ വല്ല സുഹൃത്തുക്കളുമായിരിക്കുമെന്ന് വിചാരിച്ചു. പക്ഷേ, അതിൽ വന്നിറങ്ങിയത് അവൾ കാത്തിരുന്നവർ തന്നെയായിരുന്നു.

സുന്ദരനായ സണ്ണിച്ചനും വേറെ രണ്ട് ചെറുപ്പക്കാരും ആദ്യം കാറിൽ നിന്നിറങ്ങി. പിന്നാലെ തോമാച്ചേട്ടനും. അവളുടെ ഉള്ളം വല്ലാതെ മിടിച്ചു. ഇനി എന്തൊക്കെയാണ് സംഭവിക്കുക. മുറ്റത്ത്‌ തോമാച്ചേട്ടനെയും അപരിചിതരെയും കണ്ട് ജോസഫ് പുറത്തേക്കിറങ്ങിച്ചെന്നു. മോളികുട്ടി പുലർച്ചെ എത്തി ഉറങ്ങാൻ കിടന്ന ഭർത്താവിനെ വിളിക്കാനായി അകത്തേയ്ക്ക് പാഞ്ഞു.

തോമാച്ചേട്ടനൊപ്പം സണ്ണിച്ചനും സുഹൃത്തുക്കളും പൂമുഖത്തേയ്ക്ക് കയറി. സണ്ണിച്ചന്റെ മിഴികൾ ചുറ്റുമൊന്നു പരതി. എന്നിട്ട് ജോസഫിനു മുന്നിലേയ്ക്ക് നീങ്ങിനിന്നുകൊണ്ട് അവൻ ചോദിച്ചു.

"ജോർജുകുട്ടിയുടെ ചേട്ടനാണല്ലേ... ജോസഫ് എന്നല്ലേ പേര്.?"

"അതെ... നിങ്ങളാരാ എന്തുവേണം.?"

"ഈ നിൽക്കുന്ന ആളെ അറിയുമല്ലോ തോമാച്ചേട്ടനെ... നിങ്ങടെ അനിയന്റെ ഭാര്യയുടെ അപ്പനെ... അദ്ദേഹം വിളിച്ചിട്ട് വന്നതാണ് ഞങ്ങൾ. ഇദ്ദേഹത്തിന്റെ ഫാമിലി ഫ്രണ്ടാണ് ഞാൻ പേര് സണ്ണിച്ചൻ. കൂടെയുള്ളത് എന്റെ സുഹൃത്തുക്കളായ അഡ്വ 'രാജീവും', സി ഐ 'സുനിലും'."

"ആണോ... ഇരിക്കൂ... കുടിക്കാൻ എന്താ വേണ്ടത് ചായയോ കാപ്പിയോ...?"

രംഗം പന്തിയല്ലെന്നു മനസ്സിലാക്കിയതും ജോസഫ് സ്നേഹംനടിച്ചുകൊണ്ട് മൂവരെയും നോക്കി പറഞ്ഞു.

"ഇപ്പൊ ഒന്നും വേണ്ട..."

സണ്ണിച്ചൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

ജോസഫിന്റെ മുഖം വിളറി. ഈ സമയം തോമസും മോളികുട്ടിയും അവിടേയ്ക്ക് നടന്നെത്തി.

"അപ്പൊ ഞങ്ങൾ വന്ന കാര്യത്തിലേയ്ക്ക് കടക്കാം... പറയാതെ തന്നെ നിങ്ങൾക്ക് കാര്യം മനസ്സിലായിട്ടുണ്ടെന്നു കരുതുന്നു. എൽസമ്മയെയും ജോർജുകുട്ടിയെയും ഞങ്ങൾക്കൊന്നു കാണണം."

സണ്ണിച്ചൻ പറഞ്ഞു.

എതിർത്തതുകൊണ്ട് കാര്യമില്ലെന്നു മനസ്സിലാക്കിയ തോമസ് അനുമതി നൽകി. ജോസഫിനു പിന്നാലെ എല്ലാരും അകത്തേയ്ക്ക് നടന്നു. ജോർജുകുട്ടിയെ പൂട്ടിയിട്ട മുറി മത്തായിച്ചേട്ടൻ തുറന്നു.

അലങ്കോലമായി കിടക്കുന്ന ആ മുറിയിൽ ശരീരത്തിലാകെ മുറിവും ചതവുമായി തളർന്നുകിടന്നുറങ്ങുന്ന ജോർജുകുട്ടിയെ കണ്ട് അവരെല്ലാം സ്തംഭിച്ചു നിന്നു. ജോർജുകുട്ടിയുടെ അവസ്ഥ ഇത്രയും ദയനീയമായിരിക്കും എന്ന് അവരാരും ഒരിക്കൽപോലും കരുതിയിരുന്നില്ല.

"ഹെയ്‌ മിസ്റ്റർ... എന്താണിത്. നിങ്ങൾ മനുഷ്യരാണോ.?"

സണ്ണിച്ചന്റെ സുഹൃത്തായ സി ഐ സുനിൽ ആണ് ചോദിച്ചത്.

"സ്വന്തം അനിയന്റെ ഭാര്യയെ മറ്റുള്ളവർക്ക് കൂട്ടികൊടുക്കുക... അതെതിർത്ത അനിയനെ മർദിച്ച് അവശനാക്കി മുറിയിൽ പൂട്ടിയിടുക. ഇതിന്റെയൊക്കെ ശിക്ഷ എന്താണെന്നറിയാമോ... എൽസമ്മയെ കൊണ്ട് ഒരു പരാതി കൊടുപ്പിച്ചാൽ മതി അപ്പനും മക്കളും ആരും കുറച്ചുകാലത്തേയ്ക്ക് പുറംലോകം കാണില്ല."

സി ഐ ഗർജിച്ചു.

മത്തായിച്ചേട്ടൻ ഉടൻതന്നെ ജോർജുകുട്ടിയെ വിളിച്ചുണർത്തി.ഈ സമയം എൽസമ്മയും അവിടേയ്ക്ക് വന്നു. അവളുംകൂടിചേർന്ന് അവനെ കുളിമുറിയിൽ കയറ്റി കുളിപ്പിച്ചു വൃത്തിയാക്കി.

"എൽസമ്മക്കൊപ്പം ജോർജുകുട്ടിയെയും ഞങ്ങൾ കൊണ്ടുപോവുകയാണ്. ഒരു ഹോസ്‌പിറ്റലിലേയ്ക്ക് ചികിൽസിപ്പിക്കാൻ. ഭർത്താവിനെ ചികിൽസിക്കാൻ ഉള്ള അവകാശം ഒരു ഭാര്യക്കുണ്ട്. അതുകൊണ്ട് എതിർക്കാൻ വല്ല തീരുമാനവും ഉണ്ടെങ്കിൽ ഇപ്പോൾ പറയണം. നമുക്ക് നിയമപരമായി തന്നെ നീങ്ങാം. അപ്പോൾ ആളുകളൊക്കെ അറിഞ്ഞു പ്രശ്നം കൂടുതൽ വഷളവും. എങ്ങനെയാ.? "

വക്കീലായ രാജീവ്‌ കുടുംബാഗങ്ങളെ നോക്കി. ആരും ഒന്നും മിണ്ടിയില്ല. സമ്മതം എന്നഭാവത്തിൽ തലതാഴ്ത്തി നിന്നു.

എൽസമ്മ വേഷംമാറി തന്റെ ബാഗുമെടുത്ത് ഇറങ്ങി. തോമാച്ചേട്ടനും സണ്ണിച്ചനും ചേർന്ന് ജോർജുകുട്ടിയെ മുറിയിൽ നിന്നും പുറത്തിറക്കി വെളിയിലേയ്ക്ക് നടന്നു. അധികം വൈകാതെ എല്ലാവരും കയറിയ കാറ് മുറ്റംകടന്നു പുറത്തേയ്ക്ക് പാഞ്ഞു.

ആ കാറ് നേരേപോയത് ടൗണിലെ പ്രശസ്തമായ മാനസികരോഗ വിദഗ്ധനായ ഡോക്ടർ 'ഈപ്പൻ പുന്നൂസ്' സാറിന്റെ അരികിലേയ്ക്കാണ്. വിവരങ്ങളെല്ലാം കേട്ടുകഴിഞ്ഞ് ജോർജുകുട്ടിയെ പരിശോദിച്ചശേഷം ഡോക്ടർ അവനെ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കി.

ദിവസങ്ങൾ കടന്നുപോയി. എൽസമ്മയും തോമാച്ചേട്ടനുമൊക്കെ മാറിമാറി ഹോസ്പിറ്റലിൽ വന്നുപോയി. ഇടക്കിടക്ക് സണ്ണിച്ചനും വന്ന് ഡോക്ടറോട് ജോർജുകുട്ടിയുടെ ചികിത്സവിവരങ്ങൾ തിരക്കി.

ഡോക്ടറുമായുള്ള പരിചയം വഴി എല്ലാം കൃത്യമായി അറിഞ്ഞുകൊണ്ടിരുന്ന മാളിയേക്കൽ വീട്ടുകാർ ഒരിക്കൽ ജോർജുകുട്ടിയെ കാണാൻ ആശുപത്രിയിൽ വരികയും കുറച്ചു രൂപ എൽസമ്മയെ ഏൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ, അവൾ അത് വാങ്ങിയില്ല. തനിക്ക് സ്ത്രീധനമായി കിട്ടിയ സ്വർണ്ണം വിറ്റതുക ചിലവഴിച്ചുകൊണ്ട് അവൾ ഭർത്താവിനെ ചികിൽസിച്ചു.

വിവിധതരത്തിലുള്ള മാനസികാരോഗികളുടെ ലോകത്തുള്ള ജോർജുകുട്ടിയുടെ താമസം ആദ്യം ഭയപ്പെടുത്തുന്നതായിരുന്നു. ഭ്രാന്ത് കുറയാൻ പോയിട്ട് കൂടുമോ എന്നുപോലും തോന്നിപ്പോയി. പക്ഷേ, ഡോക്ടർ ഈപ്പൻ സാറിന്റെ സ്നേഹമൂറുന്ന സമീപനവും ചികിത്സയുംകൊണ്ട് ജോർജുകുട്ടിക്ക് അധികംവൈകാതെ നല്ല ആശ്വാസം കിട്ടി.

ആദ്യതവണ ഷോക്കിന്റെയും മരുന്നിന്റെയുമൊക്കെ കടുപ്പംകൊണ്ട് തളർന്നുപോയ അവൻ മെല്ലെമെല്ലെ ഊർജസ്വലനായി. കണ്ണുകളിൽ പഴയപ്രസരിപ്പ് തിരികെ വന്നു. ആരോഗ്യം വീണ്ടെടുത്തു. നീണ്ട മൂന്നുമാസത്തെ ചികിത്സക്കൊണ്ട് ജോർജുകുട്ടി അസൂഖംമാറി പൂർണ്ണ ആരോഗ്യവാനായിമാറി.

ജോർജുകുട്ടിയെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകാൻ തോമാച്ചേട്ടനും ത്രേസ്യാമ്മയും എൽസമ്മയും കൂടിയാണ് പോയത്.

"ഇനി മനസ്സിന്റെ താളം തെറ്റാതെ നോക്കണം. അതിനിടയാക്കുന്ന തരത്തിലുള്ള നടുക്കങ്ങളോ ദുഃഖങ്ങളോ ഉണ്ടാകാതെ ശ്രമിക്കണം."

ഡോക്ടർ എൽസമ്മയെ ഉപദേശിച്ചു. അവർ ജോർജുകുട്ടിയെയുംകൊണ്ട് തങ്ങളുടെ വീട്ടിലേയ്ക്ക് തിരിച്ചു.

വിവരമറിഞ്ഞു തോമസുമുതലാളിയും മോളികുട്ടിയും ജോർജുകുട്ടിയെ കാണാനെത്തി. അവർ അവനെ മാളിയേക്കൽവീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

എന്റെ അമ്മയില്ലാത്ത ആ വീട്ടിലേയ്ക്ക്...അതിലുപരി സ്വത്തിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത രണ്ടാനമ്മയും ചേട്ടനും ചേട്ടത്തിയുമൊക്കെ ഉള്ള ആ വീട്ടിലേയ്ക്ക് ഇനി താന്നില്ലെന്നും...എന്റെ വീതം പണംകൊണ്ട് ഞാനൊരു ചെറിയ വീടുവെച്ച്‌ എൽസമ്മയുമൊത്ത് ജീവിച്ചുകൊള്ളാമെന്നും അവൻ കുടുംബാഗങ്ങളോട് തീർത്തുപറഞ്ഞു. അവർ നിരാശയോടെ മടങ്ങി.

തോമാച്ചേന്റെ വീട്ടിൽ ഒരിക്കൽക്കൂടി മണിയറ ഒരുങ്ങി. വിവാഹം കഴിഞ്ഞിട്ട് നാലുമാസങ്ങൾക്ക് ശേഷം ജോർജുകുട്ടിയും എൽസമ്മയും ആ മണിയറയിൽ നവദമ്പതികളായി ആദ്യരാത്രി സ്വർഗീയരാത്രി കൊണ്ടാടി.

നാലുമാസത്തെ കാത്തിരിപ്പിനൊടുവിൽ വന്നുചേർന്ന ആ സുന്ദരനിമിഷത്തിൽ ഇരുവരും പരസ്പരം ആഗ്രഹങ്ങളും സ്വപ്നങ്ങളും പങ്കുവെച്ചു. മനസ്സും ശരീരവും പങ്കുവെച്ചു. അനുഭൂതിയുടെ മയികാലോകത്താറാടി. നിർവൃതിയുടെ ആത്മസംതൃപ്തിയുടെ കാണാലോകങ്ങൾ താണ്ടി.

പുറത്ത് വേനൽച്ചൂട് ക്ഷമിച്ചു. ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടി. വേനൽമഴ കുളിരായി പെയ്തിറങ്ങി. ഇടിമുഴക്കങ്ങൾ നടുക്കം തീർത്തു. ആദ്യരാത്രിക്ക് അനുഭൂതിപകരാൻ വേനൽമഴ സങ്കീർത്തനവുമായി തൊടിയിലും വീടിന്റെമുകളിലുമെല്ലാം കുളിരുവർഷിച്ചുകൊണ്ട് പെയ്തിറങ്ങി.

(അവസാനിച്ചു)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ