മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

ഭാഗം - 9

പോർച്ചിൽ നിരനിരയായി കിടക്കുന്ന കാറുകൾ. കൂട്ടിൽ കിടന്നുകൊണ്ട് ഉച്ചത്തിൽ കുരക്കുന്ന നായ. പൂമുഖത്ത് നിന്നുകൊണ്ട് അവജ്ഞായോടെ നോക്കി ചിരിക്കുന്ന മോളിക്കുട്ടിയും ജാൻസിയും. എൽസമ്മ കാറിൽ നിന്നിറങ്ങി നേരെ മുറിയിലേയ്ക്ക് നടന്നു. ബാഗും മറ്റും തന്റെ മുറിയിൽ വെച്ചിട്ട് ഡ്രസ്സുമാറ്റിക്കൊണ്ട് ഭർത്താവിന്റെ മുറിയിലേയ്ക്ക് ചെന്നു.

മുറിയാകെ അലങ്കോലമായികിടക്കുന്നു. ഭക്ഷണത്തിന്റെയും മരുന്നിന്റെയുമൊക്കെ അവശിഷ്ടങ്ങൾ. കൂടാതെ ഊരിമാറ്റിയ മുഷിഞ്ഞ വസ്ത്രങ്ങൾ. എല്ലാംകൂടി മനംമടുപ്പിക്കുന്ന ഗന്ധം മുറിയിൽ തളംകെട്ടി നിൽക്കുന്നു. ജോർജുകുട്ടി കട്ടിലിൽ കമഴ്ന്നു കിടന്ന് ഉറങ്ങുകയാണ്.

അവൾ മുറി തൂത്തു വൃത്തിയാക്കി. എന്നിട്ട് വസ്ത്രങ്ങളും മറ്റും കഴികിയിട്ടു. തുടർന്ന് അടുക്കളയിൽ പോയി ചായ എടുത്തുകൊണ്ടുവന്ന്‌ ജോർജുകുട്ടിയെ വിളിച്ചുണർത്തി.

ജോർജുകുട്ടി എൽസമ്മയെ നിർവികാരമായി നോക്കി. കണ്ണുകളിൽ അനിഷ്ടഭാവം. ചുണ്ടുകൾ എന്തൊക്കെയോ പിറുപിറുത്തു.

"എന്താ ഇങ്ങനെ നോക്കുന്നെ... ഞാൻ മടങ്ങിയെത്തി... സന്തോഷമായില്ലേ."

അവൾ ചായഗ്ലാസ് എടുത്ത് സ്നേഹത്തോടെ അവനുനേർക്ക് നീട്ടി.

"എനിക്ക് വേണ്ട നിന്റെ ചായ..."

ജോർജുകുട്ടി ചായഗ്ലാസ് തട്ടിത്തെറിപ്പിച്ചു. തുടച്ചുവൃത്തിയാക്കിയ തറയിൽ ചായ ചിതറിവീണു.

"എന്താ ഇങ്ങനെ ഞാൻ വരാൻ താമസിച്ചതുകൊണ്ടാണോ... സോറി. ഇനി ഇങ്ങനെ ഉണ്ടാവില്ല."

അവൾ ഭർത്താവിനെ പലതും പറഞ്ഞുകൊണ്ട് ആശ്വസിപ്പിച്ചു. എന്നിട്ട് വീണ്ടും ചായ കൊണ്ടുവന്ന് കൊടുത്തിട്ട് തറ തൂത്തുവൃത്തിയാക്കി.

രാത്രി... എല്ലാവരും കിടന്നുകഴിഞ്ഞു. ജോർജുകുട്ടിക്ക് ഭക്ഷണവും മരുന്നും കൊടുത്തിട്ട് ബെഡ്ഡ് നേരെയാക്കി അവനെ കിടത്തിഉറക്കിയിട്ട് തറയിൽ ഷീറ്റ് വിരിച്ച് എൽസമ്മ കിടന്നു. പുറത്ത് വരാന്തയിൽ എടുത്തിട്ട കട്ടിലിൽ നിന്ന് മത്തായിച്ചേട്ടന്റെ കൂർക്കംവലി കേൾക്കാം. ജോർജുകുട്ടിയുടെ മുറിയിൽ നിന്ന് അയാളെ പുറത്താക്കിയെങ്കിലും വാതിൽക്കലുള്ള കാവൽ അയാൾ അവസാനിപ്പിച്ചിട്ടില്ല. ഭാര്യയും ഭർത്താവുമായി അരുതാത്തതെന്തെങ്കിലും ഉണ്ടാകുന്നുണ്ടോ എന്നറിയാനായി മോളികുട്ടി പറഞ്ഞേൽപ്പിച്ചതാണെന്നു തോന്നും.

വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങളായി. ഇന്നുവരെ ഭർത്താവിനോപ്പം കിടക്കാനായിട്ടില്ല. ഇതുപോലൊരു ദുർവിധി ആർക്കും ഉണ്ടായിട്ടുണ്ടാവില്ല എന്ന് എൽസമ്മക്ക് തോന്നി. പത്യവും മറ്റും തെറ്റിക്കരുതെന്നാണ് ഓർഡർ. ഇതൊക്കെയായാലും ഒരു മുറിയിൽ കഴിയാനും ഭർത്താവിനെ ശുഷ്‌റൂഷിക്കാനും തന്റെ പ്രവർത്തികൊണ്ട് കഴിഞ്ഞല്ലോ അതുതന്നെ വലിയ ഭാഗ്യം. അവൾ സ്വയം ആശ്വസിച്ചു.

മനസ്സിന് വല്ലാത്ത ആശ്വാസം തോന്നുന്നു. ഭർത്താവിന്റെ അടുക്കൽ മടങ്ങിയെത്തിയതിന്റെ സന്തോഷം ആവണം കാരണം. അതിലുപരി മോളിക്കുട്ടിയുടെയും ജാൻസിയുടെയും കുത്തുവാക്കുകൾ കേൾക്കാത്തൊരു ദിവസം. മത്തായി ചേട്ടനെ ആട്ടി പുറത്താക്കികൊണ്ട് ഭർത്താവിനോപ്പം കഴിയാനായി. ഇനി രോഗം ചികിൽസിച്ചു ഭേതമാക്കിയിട്ട് വേണം കഴിഞ്ഞതൊക്കെ മറന്നുകൊണ്ട് മധുവിധു ആഘോഷിക്കാൻ. അവൾ ചിന്തിച്ചു.

രാവിന്റെ നിശബ്ദതയെ ഭഞ്ചിച്ചുകൊണ്ട് പുറത്ത് കാറു വന്നുനിൽക്കുന്നതും അതിന്റെ ഡോറടയുന്നതും കേട്ടു. ആരോ വന്നിട്ടുണ്ട്. കൂട്ടിൽ കിടന്നു നായ കുരച്ചു. പെട്ടെന്ന് നായയെ സമാധാനിപ്പിച്ചുകൊണ്ട് ജോസഫിന്റെ ശബ്ദം ഉയർന്നുകേട്ടു. ആരാണ് കാറിൽ വന്നിരിക്കുന്നത്. അപ്പച്ചൻ അല്ല ആണെങ്കിൽ നായകുരക്കില്ല. അതിലുപരി അപ്പച്ചൻ എന്തൊ ബിസിനസ്സ് ആവശ്യത്തിന് പോവുകയാണ് ഇന്ന് മടങ്ങിയെത്തില്ല എന്ന് പറഞ്ഞു വൈകിട്ട് പോയതാണ്. അപ്പോൾ പിന്നെ ആരാണ് പുറത്ത് വന്നിരിക്കുന്നത്...അവൾ കാതോർത്തുകിടന്നു.

വീടിന്റെ പിൻവശത്തുള്ള മുറിയുടെ കതക് തുറക്കുന്നതും ആരൊക്കെയോ വരാന്തയിലൂടെ അവിടേയ്ക്ക് നടന്നുപോകുന്നതും കേട്ടു. ഒപ്പം ആരുടെയൊക്കെയോ അടക്കിപ്പിടിച്ചുള്ള വർത്തമാനങ്ങളും. അല്പസമയം കഴിഞ്ഞപ്പോൾ വാതിൽക്കൽ ഒരു കാൽപെരുമാറ്റം കേട്ടു. ആരോ വാതിലിൽ തട്ടിവിളിക്കുന്നു. അവൾ പിടഞ്ഞെഴുന്നേറ്റു. ഒരു നിമിഷം ജോർജുകുട്ടിയെ വിളിച്ചുണർത്തിയാലോ എന്നവൾ ചിന്തിച്ചു. ശരീരം വല്ലാതെ ഭയംകൊണ്ട് വിറച്ചു. പുറത്തുനിന്നുയർന്ന ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞപ്പോൾ ഭയം കൂടി.

ജോസഫ്. ഭർത്താവിന്റെ ചേട്ടൻ. വാതിൽ തുറക്കണോ...ഒരുനിമിഷം ആലോചിച്ചു. എന്തിനാവും ഈ സമയത്ത് ഇയാൾ തന്നെ വിളിക്കുന്നത്‌. വല്ല ദുരുദ്ദേശത്തോടെയും ആയിരിക്കുമോ... ഏയ്‌ അതാവില്ല. കാരണം ആരും ഉറങ്ങിയ ലക്ഷണമില്ല. എല്ലാവരും സംസാരിക്കുന്നത് താൻ കേട്ടതാണ്. അപ്പോൾ പിന്നെ എന്തിനാവും... അവൾ വാതിൽ തുറന്നു.

"ജോർജുകുട്ടി ഉറങ്ങിയോ.?"

"ഉറങ്ങി എന്താ.?"

"വരൂ... ഒരാൾ കാണാൻ വന്നിട്ടുണ്ട്."

"അതാരാ ഈ രാത്രിയില്.?"

"അതൊക്കെ പറയാം ആദ്യം നീ വാ... നമുക്ക് വേണ്ടപ്പെട്ട ആളാണെന്ന് തന്നെ കരുതിക്കോളൂ..."

"എന്നുവെച്ചാൽ.?"

"നീ ജോർജുകുട്ടിയെ ചികിൽസിക്കുന്ന കാര്യം അപ്പച്ചനോട് പറഞ്ഞിരുന്നില്ലേ... അതിനെക്കുറിച്ചു ആലോചിക്കാനാണ്. എന്റെ ഒരു ഫ്രണ്ട് വന്നിട്ടുണ്ട്. അവന്റെ അറിവിൽ നല്ലൊരു ഡോക്ടർ ഉണ്ടെന്ന് പറഞ്ഞു... നമുക്കൊന്ന് സംസാരിച്ചു നോക്കാം."

ജോസഫ് പറഞ്ഞത് സത്യമായിരിക്കുമോ. ആരാണ് ഈ രാത്രിയിൽ തന്നെ കാണാൻ വന്നിരിക്കുന്നത്... ഭയം വിട്ടകന്നില്ലെങ്കിലും ഭർത്താവിന്റെ ചികിത്സയെക്കുറിച്ചു കേട്ടപ്പോൾ അവൾക്ക് സന്തോഷം തോന്നി. അവൾ വാതിൽ ചാരിയിട്ട് കർത്താവിനെ വിളിച്ചു പ്രാർത്ഥിച്ചുകൊണ്ട് ഇടനാഴിയിലൂടെ ജോസഫിനുപിന്നാലെ പിൻവശത്തേയ്ക്ക് നടന്നു.

മുറിക്കുള്ളിൽ പ്രകാരം നിറഞ്ഞുനിന്നു. വാതിൽക്കൽ മോളികുട്ടിയും ജാൻസിയുമൊക്കെ നിൽക്കുന്നത് കണ്ടു. ആകാംഷയോടെ മുറിക്കുള്ളിലേയ്ക്ക് കണ്ണുപായിച്ചുകൊണ്ട് മെല്ലെ മുന്നോട്ട് ചുവടുകൾ വെച്ചു.

"ആള് അകത്തുണ്ട്... എൽസമ്മ തന്നെ സംസാരിക്ക്. എന്തൊക്കെയാണെന്ന് വെച്ചാൽ. ഞങ്ങൾ വെളിയിൽ നിൽക്കാം."

ജോസഫ് പറഞ്ഞു. ജാൻസിയുടെയും മോളിക്കുട്ടിയുടെയും മുഖത്ത് പുഞ്ചിരി.

"എന്നുവെച്ചാൽ... ഞാൻ തനിച്ച് എന്ത് സംസാരിക്കാനാണ്. നിങ്ങൾ കൂടി വരൂ..."

അവൾ മൂവരെയും നോക്കി വാതിൽക്കൽ മടിച്ചുനിന്നു.

"എന്തിനാ പേടിക്കുന്നെ എന്നുവെച്ചാ നീ കൊച്ചുകുട്ടിയല്ലേ...ഞങ്ങൾ ഇവിടെത്തന്നെയില്ലേ... പിന്നെ ആവശ്യം നിന്റെയല്ലേ.?"

ഏതാനും നിമിഷം മുറിയിലേയ്ക്ക് കയറണോ വേണ്ടയോ എന്ന് ശങ്കിച്ചുനിന്നു അവൾ. പിന്നെ മെല്ലെ അകത്തേയ്ക്ക് ചുവടുകൾ വെച്ചുകൊണ്ട് ചുറ്റും നോക്കി. പെട്ടെന്നാണ് ജോസഫ് വാതിൽ വലിച്ചടച്ചു ലോക്കിട്ടത്. എൽസമ്മ വല്ലാത്തൊരു ഞെട്ടലോടെ സ്തംഭിച്ചുനിന്നു.

താൻ സ്വപ്നം കാണുകയാണോ എന്നവൾ ചിന്തിച്ചു. മുറിക്കുള്ളിൽ കിടന്ന കട്ടിലിൽ പുഞ്ചിരിതൂകിക്കൊണ്ട് ഒരു തടിച്ച മനുഷ്യനിരിക്കുന്നു. മുണ്ടും ജുബ്ബയുമാണ് വേഷം. കയ്യിൽ എരിയുന്ന സിഗരറ്റ്. തൊട്ടരികിലായി ടേബിളി വിവിധതരം മദ്യക്കുപ്പികളും ഗ്ലാസുകളും.

താൻ വല്ലാത്ത കെണിയിൽ അകപ്പെട്ടിരിക്കുകയാണെന്ന്‌ അവൾക്ക് മനസ്സിലായി. ഒച്ചവെച്ചിട്ടോ നിലവിളിച്ചിട്ടോ കാര്യമില്ല. വാതിൽ ലോക്കാണ്. ശബ്ദം പുറത്ത് കേൾക്കില്ല. ഭർത്താവിന്റെ ചേട്ടൻ തന്ത്രപൂർവ്വം തന്നെ കുടുക്കിലാക്കി മാറ്റാരോൾക്ക് കാഴ്ചവെക്കാനുള്ള പുറപ്പാടാണ്. അയാളുടെ ബിസ്സിനസ്സ് ലക്ഷങ്ങളുടെ വിജയത്തിനുവേണ്ടി.

സങ്കടവും ദേഷ്യവും പകയുമെല്ലാം ഒരേസമയം ഉള്ളിൽ പിറവിയെടുത്തു. ഒപ്പം താൻ നിസ്സഹായ ആണെന്ന ബോധവും. ഭയം ശരീരത്തെ വിറകൊള്ളിച്ചു. തന്നെ നോക്കി വെള്ളമിറക്കുന്ന തടിമാടനായ മനുഷ്യൻ തന്നെ പിച്ചിച്ചീന്തുന്നത് അവൾ ഒരുമാത്ര മനസ്സിലോർത്തു. ഹൃദയം വല്ലാതെ മിടിച്ചു.

ലോകരക്ഷിതാവായ കർത്താവിനെ വിളിച്ചു മനസ്സിൽ മുട്ടിപ്പായി പ്രാർത്ഥിച്ചു. ഈശോ മിശിഹായെ മനസ്സിലോർത്തുകൊണ്ട് ഈ കെണിയിൽ നിന്നും രക്ഷപ്പെടാനൊരു മാർഗം കാട്ടിത്തരാനായി കേണു.

തുടർന്ന് എന്തൊ തീരുമാനിച്ചുറപ്പിച്ചതുപോലെ അവൾ പുഞ്ചിരിതൂകിക്കൊണ്ട് ബെഡ്ഢിലിരുന്ന തടിമാടന്റെ അരികിലേയ്ക്ക് മെല്ലെ നടന്നു.

"സാറിന്റെ പേരെന്താ... എവിടാ വീട്... ജോസഫ് ഇച്ചായന്റെ സുഹൃത്ത് ആണല്ലേ.?"

എൽസമ്മ നേരിയ പുഞ്ചിരിയോടെ കട്ടിലിലിരുന്ന ആളെ സമീപിച്ചുകൊണ്ട് കൃത്രിമസ്നേഹത്തോടെ ചോദിച്ചു.

"അതെ ഞാൻ ജോസഫിന്റെ സുഹൃത്താണ്...പേര് 'മോഹൻ' ഞങ്ങൾ ഒന്നിച്ചാണ് ബിസിനസ്സ് ചെയ്യുന്നേ... എൽസമ്മ എന്നാണല്ലേ പേര്.?"

"അതെ..."

അവൾ പുഞ്ചിരിച്ചു.

"സാറിന് ഭാര്യയും മക്കളുമൊക്കെ ഇല്ലേ...?"

"ഉണ്ടല്ലോ എന്താ... ജോസഫ് എല്ലാം പറഞ്ഞില്ലേ എൽസമ്മയോട്... ജോർജുകുട്ടിക്ക് ഇപ്പോൾ എങ്ങനെയുണ്ട്.?"

"പിന്നെ എല്ലാം പറഞ്ഞു... ജോർജുകുട്ടിച്ചായനെ ചികിൽസിക്കാൻ സാറ് വിചാരിച്ചാൽ നടക്കുമെന്നും പറഞ്ഞു. അതല്ലേ ഞാനിങ്ങോട്ട് വന്നത്."

"എന്റെ ജോർജുകുട്ടിച്ചായനെ ചികിൽസിക്കാൻ സഹായിക്കുമെങ്കിൽ സാറ് പറയുന്ന എന്തും ഞാൻ ചെയ്യും."

"ആണോ... ജാൻസി പറഞ്ഞിരുന്നു നീ ബുദ്ധിമതിയും കഴിവുള്ളവളുമാണെന്ന്. എനിക്കിഷ്ടമായി നിന്നെ... പെൺകുട്ടികളായാൽ ഇങ്ങനെ വേണം. ഇങ്ങോട്ട് അടുത്തുവരൂ... എന്നിട്ട് ഒരു ലാർജ് ഒഴിക്കൂ."

"പിന്നെന്താ... തീർച്ചയായും."

അവൾ ഗ്ലാസിൽ മദ്യം പകർന്ന് അയാൾക്ക് കൊടുത്തു തുടരത്തുടരേ... ഒപ്പം ലാസ്യഭാവത്തിൽ നോക്കിക്കൊണ്ട് ഓരോന്ന് സംസാരിച്ചുകൊണ്ടിരുന്നു. ഏതാനും ലാർജ് അകത്തുചെന്നതും അവൾ പുഞ്ചിരിയോടെ അയാളുടെ കണ്ണുകളിലേയ്ക്ക് നോക്കി പറഞ്ഞു.

"ഇങ്ങനെ മദ്യം കുടിച്ചിരുന്നാൽ മതിയോ...വന്നകാര്യം നടത്തണ്ടേ...സാറ് ബാത്‌റൂമിലോ മറ്റോ പോകുന്നെങ്കിൽ പോയിട്ട് വരൂ..."

അയാൾ ശരിയെന്നു സമ്മതിച്ചുകൊണ്ട് മെല്ലെ എഴുന്നേറ്റ് അവളെ അടിമുടിനോക്കി വെള്ളമിറക്കിക്കൊണ്ട് തയ്യാറെടുപ്പ് എന്നതുപോലെ ബാത്ത്‌റൂമിലേയ്ക്ക് നടന്നു.

അയാൾ ബാത്‌റൂമിൽ കടന്നതും പുറത്തുനിന്നും ബാത്ത്‌റൂമിന്റെകതക് പൂട്ടി ഓടാമ്പൽ ഇട്ടു അവൾ. തുടർന്ന് മുറിയുടെ വാതിലും ഉള്ളിൽ നിന്ന് ലോക്ക് ചെയ്തു. എന്നിട്ട് കസേരവലിച്ചിട്ടുകൊണ്ട് അതിൽ കയറിനിന്ന് മുറിയുടെ വെന്റിലേഷനോട് മുഖം ചേർത്തുകൊണ്ട് പുറത്തേയ്ക്ക് നോക്കി ഉച്ചത്തിൽ നിലവിളിച്ചു.

"ജോർജുകുട്ടി... ജോർജുകുട്ടീ... ഓടിവരണേ...എന്നെ രക്ഷിക്കണേ..."

രാവിന്റെ നിശബ്ദതയെ ഭഞ്ചിച്ചുകൊണ്ട് അവളുടെ നിലവിളി പുറത്തേയ്ക്ക് ഉയർന്നുപൊങ്ങി. പുറത്തു സംസാരിച്ചുകൊണ്ടുനിന്ന ജോസഫും ജാൻസിയും മോളികുട്ടിയും മത്തായിയുമൊക്കെ ഇതുകേട്ട് ഭയന്നു. വാതിൽ തള്ളിത്തുറക്കാൻ ശ്രമിച്ചപ്പോൾ അകത്തുനിന്നും പൂട്ടിയിരിക്കുകയാണെന്നു മനസ്സിലായി. അകത്തുള്ള ആളെ വിളിച്ചിട്ട് പ്രതികരണവുമില്ല. മൊബൈൽ റിങ് ചെയ്യുന്നുണ്ട്. അകത്ത് എന്താണ് സംഭവിച്ചതെന്നറിയാതെ അവർ ഭയന്നുവിറച്ചു. അപ്പോഴും അവളുടെ നിലവിളി ഉയർന്നുകൊണ്ടിരുന്നു.

ഉറക്കത്തിലാണ്ടുകിടന്ന ജോർജുകുട്ടിയുടെ കാതിൽ എൽസമ്മയുടെ നിലവിളിയെത്തി. ഭാര്യയുടെ നിലവിളി മനസ്സിലാക്കിയിട്ടേന്നോണം അവൻ പിടഞ്ഞെഴുന്നേറ്റു. എന്നിട്ട് ചുറ്റും നോക്കിക്കൊണ്ട് വാതിൽ തുറന്നു പുറത്തിറങ്ങി നിലവിളികേട്ട ഭാഗത്തേയ്ക്ക് ഓടി.

അകത്ത് എന്ത് സംഭവിച്ചെന്നറിയാതെ വാതിലിൽ മുട്ടിക്കൊണ്ടിരുന്ന ജോസഫും വീട്ടുകാരും ജോർജുകുട്ടിയുടെ വരവ് കണ്ടില്ല. പിന്നിൽ നിന്നും എൽസമ്മേ...എന്നുള്ള വിളികേട്ട് ഞെട്ടിതിരിഞ്ഞുനോക്കുമ്പോൾ കലികയറിനിൽക്കുന്ന ജോർജുകുട്ടിയെ കണ്ട് അവർ ഭയന്നു.

"എൽസമ്മ... എൽസമ്മ..."

വാതിലിൽ ആഞ്ഞിടിച്ചുകൊണ്ട് ജോർജുകുട്ടി വിളിച്ചു. ഈ സമയം ബാത്ത്‌റൂമിന്റെ വാതിൽ തുറന്നിട്ട്‌ വേഗംവന്ന് മുറിയുടെ വാതിൽ തുറന്നു എൽസമ്മ. വാതിൽ തുറന്നത് അകത്തേയ്ക്ക് കയറിയ ഭർത്താവിനെനോക്കി എൽസമ്മ ബാത്ത്‌റൂമിൽ നിന്നിറങ്ങിവന്ന ആളെ ചൂണ്ടിക്കൊണ്ട് പറഞ്ഞു.

"ഇച്ചായാ അയാൾ എന്നെ...ഉപദ്രവിച്ചു."

ജോർജുകുട്ടിയുടെ കണ്ണിൽ കോപം ഇരച്ചുകയറി. ഭ്രാന്ത് മൂർജിച്ചതുപോലെ അവൻ ചുറ്റുംനോക്കി. പൊടുന്നനെ നിലത്തുകിടന്ന കസേരയെടുത്ത് അവൻ അപരിചിതനെ അടിച്ചു.

"അയ്യോ... എന്നെ കൊല്ലുന്നേ..."

അയാൾ നിലവിളിച്ചുകൊണ്ട് പുറത്തേക്കോടി. തലയിൽ നിന്നും രക്തം ചീറ്റി. വീണ്ടും കസേരയുമായി ജോർജുകുട്ടി അയാളുടെ പിന്നാലെ ഓടിയെത്തിയെങ്കിലും ജോസഫും മത്തായിച്ചേട്ടനും ചേർന്ന് അവനെ തടഞ്ഞു.

കസേര വാങ്ങി ദൂരെ എറിഞ്ഞിട്ട് ജാൻസിയുടെ ശാളുകൊണ്ട് അവന്റെ കൈ പിന്നിലേക്കാക്കി പിടിച്ചുകെട്ടി ഇരുവരും. തുടർന്ന് അവന്റെ ഇരുകവിളിലും ജോസഫ് മാറിമാറി അടിച്ചു.

"അമ്മേ... എന്നെ തല്ലുന്നെ..."

ജോർജുകുട്ടിയിൽ നിന്നും നിലവിളി ഉയർന്നു.ഇതുകണ്ടുകൊണ്ട് ഭയന്നുനിന്ന എൽസമ്മയുടെ ഉള്ളിൽ സങ്കടം നിറഞ്ഞു. കണ്ണുകൾ നിറഞ്ഞൊഴുകി. ആ കാഴ്ച കാണാനാവാതെ അവൾ മുഖം തിരിച്ചു.

ഇരുവരും ചേർന്ന് ജോർജുകുട്ടിയെ വലിച്ചിഴച്ച് മുറിയിൽകൊണ്ടുചെന്നാക്കി. മുറിയിലടയ്ക്കപ്പെട്ട അവൻ അവിടെകിടന്നുകൊണ്ട് നിലവിളിക്കുകയും ഞരങ്ങുകയുമൊക്കെ ചെയ്തുകൊണ്ടിരുന്നു.

"എന്റെ കർത്താവേ... എനിക്കിതു സഹിക്കാനാവുന്നില്ല."

അവൾ നിലത്തിരുന്നുകൊണ്ട് തേങ്ങിക്കരഞ്ഞു. ഉള്ളിലെ നൊമ്പരം എങ്ങലടിയായി ഉയർന്നുപൊങ്ങി.

"എന്തിനാടി നശിച്ചവളെ ഇരുന്നു മോങ്ങുന്നേ... എല്ലാം വരുത്തിവെച്ചിട്ട്... നിന്റെ ശരീരത്തിൽ ആയാളൊന്നു തൊട്ടാൽ എന്താ ഉരുകിപ്പോകുവോ... നീ മൂലം ഭ്രാന്തനായ ആ പാവത്തിനും കിട്ടിയില്ലേ തല്ല്. അതുമാത്രമോ തല തല്ലിപ്പൊളിച്ച ആളുടെ അവസ്ഥ എന്താകുമെന്ന് ആർക്കറിയാം."

മോളികുട്ടി ശാപവാക്കുകൾപോലെ പറഞ്ഞു. എൽസമ്മ മിണ്ടിയില്ല. ഭർത്താവ് വേദനകൊണ്ട് കരയുമ്പോൾ എങ്ങനെ പ്രതികരിക്കാനാവും.

തലയ്ക്ക് അടിയേറ്റ സുഹൃത്തിനെയും കൊണ്ട് ജോസഫും മത്തായി ചേട്ടനും ആശുപത്രിയിലേയ്ക്ക് തിരിച്ചു. ആശുപത്രിയിൽ പോയി തിരിച്ചെത്തിയാൽ ജോസഫ് തന്നോട് പ്രതികാരം ചെയ്യുമെന്ന് അവൾക്കറിയാമായിരുന്നു. ദുഷ്ടാനാണ് അയാൾ. അനിയന്റെ ഭാര്യയെ സ്വന്തം മുതലെടുപ്പിനുവേണ്ടി കൂട്ടിക്കൊടുക്കാൻ തയ്യാറായവൻ. ഇനി എന്ത് ചെയ്യും.

"എൽസമ്മ... എൽസമ്മ..."

അകത്തുനിന്ന് ജോർജുകുട്ടിയുടെ കരച്ചിൽ ഞരക്കമായി മാറിയിരിക്കുന്നു. കരയാൻ പോലും പറ്റാത്തവിധം ഭർത്താവ് തളർന്നുപോയിട്ടുണ്ടെന്ന് അവൾക്ക് തോന്നി.

ഭർത്താവിന്റെ രണ്ടാനമ്മയും ചേട്ടനും ചേട്ടത്തിയുമെല്ലാം ഭൂമിയിൽ പിറവിയെടുത്ത പിശാശാണെന്ന് അവൾക്ക് തോന്നി.സ്വത്തിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാതെ നികൃഷ്ടജന്മങ്ങൾ. മനോരോഗിയായ സഹോദരന്റെ ഭാര്യയെ അന്യനുമുന്നിൽ കാഴ്ചവെച്ചുകൊണ്ട് ബിസിനസ്സ്ലാഭം നേടാൻ കൊതിക്കുന്ന ചേട്ടൻ.... നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ മകനെക്കൊണ്ട് വിവാഹം കഴിപ്പിച്ചിട്ട് വേണ്ടുന്ന ചികിത്സയും പരിചരണവും കൊടുക്കാതെ കൊന്നുകളഞ്ഞിട്ട് സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്ന രണ്ടാനമ്മയും സഹോദര പുത്രിയും. രക്ഷപെട്ടെ മതിയാവൂ... എങ്ങനെ.?

അവൾ നിലത്തുനിന്നു മെല്ലെ എഴുന്നേറ്റു. സങ്കടപ്പെട്ടതുകൊണ്ടോ തളർന്നിരുന്നതുകൊണ്ടോ കാര്യമില്ല. ബുദ്ധിപൂർവ്വം പ്രവർത്തിച്ചതുകൊണ്ടേ ഫലമുള്ളൂ...ചുരിദാറിന്റെ ശാളുകൊണ്ട് കണ്ണുനീർ തുടച്ചിട്ട് അവൾ വേഗം തന്റെ മുറിയിലേയ്ക്ക് നടന്നു. മുറിയിൽ കയറി വാതിലടച്ചിട്ട് അവൾ മൊബൈലെടുത്ത് വീട്ടിലേയ്ക്ക് വിളിച്ച് എല്ലാം വിശദമായി പറഞ്ഞുകേൾപ്പിച്ചു.

"മോള് തൽക്കാലം ഭയക്കാതെ മുറിയിൽ തന്നെ ഇരുന്നോളൂ... രാവിലെ തന്നെ ഞങ്ങൾ അവിടെത്തും. വേണ്ടുന്നതെന്താണെന്ന് എനിക്കറിയാം."

തോമാച്ചേട്ടൻ മകളെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.

മകളോട് അങ്ങനെ പറഞ്ഞെങ്കിലും പെട്ടെന്ന് എന്തുചെയ്യുമെന്ന് അയാൾക്ക് ഒരുപിടിയും കിട്ടിയില്ല. സുഹൃത്തുക്കളോടോ പാർട്ടിക്കാരോടോ ഒന്നും ഇത് പറയാനാവില്ല. അഭിമാനക്ഷതമാണ്. അതിലുപരി മാളിയേക്കൽ തറവാട്ടുകാർക്കെതിരെ ഒന്നിനും ഇറങ്ങിത്തിരിക്കാൻ അവരാരും തയ്യാറാവില്ല. പിന്നെ എന്ത് ചെയ്യും... ആരോട് പറയും... ആരെയാണ് കൂടെക്കൂട്ടുക. അയാൾ ആലോചനയിലാണ്ടിരുന്നു.

എല്ലാം കേട്ടുകൊണ്ട് കണ്ണുനീരോഴുക്കിയിരുന്ന ത്രേസ്യാമ്മയുടെ മനസ്സിലേയ്ക്ക് പെട്ടെന്ന് ഒരാളുടെ മുഖം ഓടിയെത്തി. അയാളുടെ വാക്കുകൾ അവരുടെ കാതിൽ ഒരിക്കൽക്കൂടി മുഴങ്ങി.

"ഞാനിവിടുന്നു താമസം മാറിപ്പോയെന്നുകരുതി എന്തെങ്കിലും ആവശ്യമുണ്ടായാൽ പറയാൻ മടിക്കേണ്ട...എന്നെക്കൊണ്ട് കഴിയുന്ന എന്ത് സഹായത്തിനും ഞാനെന്നും ഉണ്ടാവും."

സണ്ണിച്ചന്റെ വാക്കുകൾ... അത് വെറും വാക്കാവില്ല. അവന് തങ്ങളെ സഹായിക്കാനാവും. ത്രേസ്യായമ്മയുടെ മുഖത്ത് പ്രത്യാശതെളിഞ്ഞു. അവർ ഉടൻതന്നെ ചിന്താമഗ്നനായിരുന്ന ഭർത്താവിനെ സമീപിച്ചുകൊണ്ട് ഈ കാര്യം ധരിപ്പിച്ചു.

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഭാര്യപറഞ്ഞതിൽ കാര്യമുണ്ടെന്ന് തോമാച്ചേട്ടനും തോന്നി. ഈ പ്രതിസന്ധിഘട്ടത്തിൽ തന്നെ സഹായിക്കാൻ സണ്ണിച്ചനെ കഴിയൂ... ഇവിടെ അഭിമാനം നോക്കിയിരുന്നിട്ട് കാര്യമില്ല. ഉടൻതന്നെ അയാൾ ഫോണെടുത്ത് സണ്ണിച്ചന്റെ നമ്പർ തേടിയെടുത്ത് വിതുമ്പലോടെ തന്റെ സങ്കടങ്ങൾ പറഞ്ഞുകേൾപ്പിച്ചു. ഒപ്പം സഹായിക്കണമെന്ന് അവനോട് അപേക്ഷിച്ചു.

(തുടരും...)
 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ