ഭാഗം - 8
ലക്ഷ്മി ചേച്ചി പോയതിനുപിന്നാലെ അവരുടെ മകൾ 'സിന്ധു' എൽസമ്മയെ കാണാനെത്തി. അമ്മയെപ്പോലെതന്നെ മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടുപിടിക്കാൻ മിടുക്കിയാണ് മകളും. എൽസമ്മയുടെ കരുവാളിപ്പ് കലർന്ന മുഖത്തേയ്ക്ക് നോക്കി കളിയാക്കുമ്പോലെ അവൾ ചോദിച്ചു.
"ഇതെന്തൊരു കോലമാണ് പെണ്ണെ... നിനക്ക് എന്താ മാളിയേക്കൽ വീട്ടിൽ അടുക്കളപ്പണിയായിരുന്നോ ഇത്രദിവസവും.?"
"അതെന്താ അടുക്കളപ്പണി ചെയ്യാൻപാടില്ല എന്നുണ്ടോ... അതും ജീവിതത്തിന്റെ ഭാഗമല്ലേ.?"
എൽസമ്മ പുഞ്ചിരിവിരിയിച്ചുകൊണ്ട് ചോദിച്ചു.
"അല്ല ഏതാനും ദിവസം കൊണ്ട് നിന്റെ കോലം വല്ലാതെ മാറിപ്പോയി അതാണ് ചോദിച്ചേ."
"അന്യവീട്ടിൽ സുഖിക്കാൻ പോയതല്ലല്ലോ... ജീവിക്കാൻ പോയതല്ലേ അപ്പോൾ എന്തെല്ലാം ചെയ്യേണ്ടിവരും."
"നിന്റെ കെട്ടിയോൻ എങ്ങനെ ആള്... ഭ്രാന്തിളകി ഉപദ്രവിക്കുകയൊക്കെ ചെയ്യുമോ.?"
"പിന്നെ ഒന്നുപോടീ..."
"ഞാനെന്നും നിന്റെ കാര്യമോർക്കും... വല്ലാത്തസങ്കടത്തോടെ... സുഖമില്ലാത്ത ഭർത്താവിന്റെ കൂടെ നീ എങ്ങനെയാ കഴിയുന്നെ... നിനക്ക് എന്തെങ്കിലും അപകടം പറ്റുമോ എന്നൊക്കെ."
ആ ഓർമ്മകളിൽ നടുങ്ങുന്നതുപോലെ സിന്ധുവിന്റെ മുഖത്ത് കൃത്രിമഭാവങ്ങൾ മിന്നിമറഞ്ഞു.
എൽസമ്മ എല്ലാംകേട്ടുകൊണ്ട് മിണ്ടാത്തെ നിന്നു. ഒടുക്കം വിഷയം മാറ്റാണെന്നോണം അവൾ കൂട്ടുകാരിയെനോക്കി ചോദിച്ചു.
"എന്തൊക്കെയുണ്ട് നിന്റെ കോളേജിലെ വിശേഷങ്ങള്.?"
"എന്ത് വിശേഷം... അടിച്ചുപൊളിച്ചു അങ്ങനെ പോകുന്നു. നീ ഇല്ലാത്തതിന്റെ ഒരു കുറവുണ്ട്. പിന്നെ പഠിക്കുന്നില്ല എന്നൊരു കുറവും."
"അതെന്താ പഠിക്കാത്തത്."
"നിനക്കറിയത്തില്ലേ കോളേജിലെ സ്ഥിതി... വായിനോട്ടവും മറ്റും കഴിഞ്ഞിട്ട് എവിടാ ഇതിനൊക്കെ സമയം. പിന്നെ യൂത്തുഫെസ്റ്റിവെൽ വരുവല്ലേ അതിന്റെ തയ്യാറെടുപ്പും മറ്റും നടക്കുന്നു. നീ വരുന്നുണ്ടോ... ഫെസ്റ്റിന്.?"
"ഇല്ല..."
പറഞ്ഞിട്ട് അവൾ എന്തൊക്കെയോ ഓർത്തുകൊണ്ട് അകലേയ്ക്ക് നോക്കി മിണ്ടാത്തെ നിന്നു. സിന്ധു പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ സണ്ണിച്ചനെ കെട്ടാഞ്ഞത് നഷ്ടമായി പോയി എന്നും. എൽസമ്മ എല്ലാം മൂളിക്കേട്ടു. ഒടുവിൽ സന്ധ്യയോടടുത്തപ്പോൾ സിന്ധു യത്രപറഞ്ഞു പോയി.
ഇരുട്ട് വ്യാപിച്ചിരിക്കുന്നു. ത്രേസ്യായമ്മയും മകളുംകൂടി കുരുശുവരച്ചിട്ട് പൂമുഖത്തെത്തുമ്പോഴും തോമാച്ചേട്ടൻ തിരിച്ചെത്തിയിട്ടില്ല. അയാൾ പള്ളിയിൽ അച്ഛനെ കാണാൻ പോയതാണ്. മകളെ കാണാൻ ചെന്നപ്പോൾ മാളിയേക്കൽ വീട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണവും മകളുടെ അവസ്ഥയുമൊക്കെ അച്ഛനെ ധരിപ്പിക്കാൻ. നേരം ഏറെ വൈകിയിട്ടും അയാളെ കാണാഞ്ഞപ്പോൾ അമ്മയുടെയും മകളുടെയും ഉള്ളിൽ ഭയം നിറഞ്ഞു.
"പ്രായമായ മനുഷ്യനാണ്. നൂറുകൂട്ടം അസൂഖങ്ങളും ഉണ്ട്. കർത്താവേ കാത്തുകൊള്ളണമേ..."
ഞെഞ്ചിൽ കൈവെച്ചു പ്രാർത്ഥിച്ചുകൊണ്ട് ത്രേസ്യാമ്മ പുറത്തെ ഇരുട്ടിലേയ്ക്ക് നോക്കിനിന്നു. എതാനുംനിമിഷം കഴിഞ്ഞപ്പോൾ വീടിനുതാഴെ ഒരു ബൈക്ക് വന്നുനിൽക്കുന്ന ശബ്ദം കേട്ടു. ആകാംഷയോടെ അവിടേയ്ക്ക് നോട്ടമയച്ചുനിക്കവേ ഇരുളിന്റെ ഇടയിലൂടെ ഭർത്താവിന്റെ രൂപം നടന്നുവരുന്നത് കണ്ടു. വല്ലാത്തൊരു തളർച്ചയോടെ പൂമുഖത്തെ കസേരയിൽ കടന്നിരുന്നിട്ട് വെള്ളം കൊണ്ടുവരാൻ ഓർഡറിട്ടു അയാൾ. തുടർന്ന് വല്ലാത്തൊരു നെടുവീർപ്പുതിർത്തു.
"നിങ്ങളെന്താ ഇത്ര വൈകിയേ പോയിട്ട് അച്ഛനെ കണ്ടോ..."
"കണ്ടു കാര്യങ്ങൾ പറഞ്ഞു. പക്ഷേ, പള്ളിയും പട്ടക്കാരുമൊക്കെ എന്നും ഉള്ളവന്റെ കൂടെയല്ലേ നിൽക്കത്തൊള്ളൂ..."
"അച്ഛൻ നിങ്ങടെ സുഹൃത്തല്ലേ...?"
"അതുകൊണ്ടെന്താ... എല്ലാം കേട്ടിട്ടും അവരുടെ ഭാഗത്താണ് അയാൾക്ക് ചായിവ് .. ഒടുവിൽ പലതും പറഞ്ഞിരുന്നു രാത്രി ആയതറിഞ്ഞില്ല. പുറത്തിറങ്ങിയപ്പോൾ കൂരക്കൂരിരുട്ട്. ഭാഗ്യത്തിന് പള്ളിക്കുമുന്നിൽവെച്ച് ആ പയ്യനെ കണ്ടു...അവനാണ് എന്നെ ബൈക്കിൽ ഇവിടവരെ കൊണ്ടുവിട്ടത്."
"ആര്... ആരാണ് നിങ്ങളെ ഇവിടെവരെ കൊണ്ടുവന്നു വിട്ടത്.?"
"സണ്ണിച്ചൻ... നമ്മുടെ അയൽവക്കത്തു വന്നു താമസിച്ച ആ ട്യൂഷൻ മാസ്റ്റർ."
അപ്പന്റെ വാക്കുകൾ കേട്ട് ത്രേസ്യാമ്മ അത്ഭുതം കൊള്ളുമ്പോൾ എൽസമ്മ അകത്തുനിന്നു നടുങ്ങി. ഉള്ളിൽ വല്ലാത്തൊരു പിടയൽ.
ഗ്ലാസിൽ വെള്ളം കൊണ്ടുവന്നുകൊടുത്തിട്ട് അകത്തേയ്ക്ക് പോകാനൊരുങ്ങിയ എൽസമ്മയെ അപ്പൻ അരികിലേയ്ക്ക് വിളിച്ചു. എന്നിട്ട് സ്നേഹത്തോടെ അവളുടെ കരം പിടിച്ചുകൊണ്ട് മെല്ലെ പറഞ്ഞു.
"മോള് എന്നോട് ക്ഷമിക്കണം. അപ്പനൊരു അബദ്ധം പറ്റി.വല്ലാത്തൊരു നരകത്തിലേയ്ക്കാണ് നിന്നെ ഞാൻ കെട്ടിച്ചയച്ചത്."
"ഓ... അതൊന്നും സാരമില്ല. ഇതെന്റെ വിധിയാണ്."
"അല്ല ഇത് ഞാനായിട്ട് വരുത്തിവെച്ചതാണ്... ജോർജുകുട്ടിക്ക് ചെറിയൊരു മാനസിക പ്രശ്നമേയുള്ളൂ... ഇപ്പോൾ കുഴപ്പമൊന്നുമില്ല. മരുന്നുകൊണ്ട് എല്ലാംമാറി എന്നൊക്കെ കേട്ടപ്പോൾ നിനക്കവിടെ നല്ലൊരു ജീവിതം കിട്ടുമെന്നുകരുതി. പക്ഷേ, അവറ്റകള് നിന്നെ വല്ലാതെ ഉപദ്രവിച്ചു."
"ഓ അതൊന്നും സാരമില്ല. അപ്പൻ ഇതൊന്നുമോർത്തു വിഷമിക്കണ്ട."
വെള്ളം വലിച്ചുകുടിച്ചിട്ട് ഒരിക്കൽക്കൂടി ഒരു ദീർഘനിശ്വാസം ഉതിർത്തുകൊണ്ട് അയാൾ ഉറച്ചശ്ശബ്ദത്തിൽ പറഞ്ഞു.
"ഞാനൊന്നു തീരുമാനിച്ചു... ഇനി മോള് ആ നരകത്തിലേയ്ക്ക് പോകണ്ട."
"പോകാണ്ടു പിന്നെ.?"
എൽസമ്മ നടുങ്ങി.
"അവര് ഈ ബന്ധം ഒഴിവാക്കട്ടെ...നിന്നെ വേറെ കെട്ടിക്കാം."
"വേണ്ട അപ്പാ... ഇനി എനിക്കൊരു വിവാഹം വേണ്ട... എനിക്ക് ജോർജുകുട്ടിയെ മതി."
"അനുസരണക്കേട് പറയാതെ... നന്നായി ആലോചിക്ക്. അവര് ബന്ധം ഒഴിഞ്ഞാൽ നിന്നെ ഞാൻ ഉടൻതന്നെ വേറെ കെട്ടിക്കും."
"ആർക്ക്... ഒന്നാം കെട്ടിനുപോലും വശമില്ലാത്ത അപ്പൻ രണ്ടാംകെട്ടുകാരിയായ എന്നെ ആരെക്കൊണ്ട് കെട്ടിക്കുമെന്നാണ്. വെറുതെ പൊട്ടത്തരം പറയാതെ... ഒരിക്കൽ അബദ്ധം പറ്റി... അതിലും വലിയ പൊട്ടത്തരമാണ് ഇപ്പോൾ പറയുന്നത്. വിവാഹബന്ധം കുട്ടിക്കളിയല്ല അപ്പാ..."
എൽസമ്മ നിറമിഴികൾ തുടച്ചുകൊണ്ട് അകത്തേയ്ക്ക് നടന്നു. ത്രേസ്യാമ്മ ഭർത്താവിനെ കുറ്റപ്പെടുത്തി.
"മോള് പറഞ്ഞതിലും കാര്യമുണ്ട്... തോന്നുമ്പോൾ ചെയ്യാൻ പറ്റുന്നതാണോ... കല്യാണം."
തോമാച്ചേട്ടൻ അസ്വസ്ഥതയോടെ തല ചൊറിഞ്ഞുകൊണ്ട് ആലോചനയിലാണ്ട് ഇരുന്നു.
പിറ്റേന്ന് നേരം വെളുത്തു കാപ്പികുടിക്കുന്ന സമയമായിട്ടും എൽസമ്മ എഴുന്നേറ്റില്ല. സാധാരണ പുലർച്ചെ തന്നെ എഴുന്നേൽക്കാറുള്ളതാണ്. ക്ഷീണം കൊണ്ടും സങ്കടം കൊണ്ടുമൊക്കെ കിടക്കുകയാവും എന്ന് ത്രേസ്യാമ്മ കരുതി. കാപ്പികുടിക്കാൻ വിളിച്ചിട്ടും എഴുന്നേൽക്കാൻ മടിച്ചപ്പോൾ ത്രേസ്യാമ്മയ്ക്ക് ഭയമായി. അവർ മകളുടെ അരികിൽ ചെന്നുകൊണ്ട് കുലുക്കി വിളിച്ചു.
ശരീരത്തിന് നല്ല ചൂട്. നെറ്റിത്തടത്തിൽ തൊട്ടുനോക്കി. ത്രേസ്യാമ്മ ഞെട്ടിപ്പോയി.എൽസമ്മയ്ക്ക് നല്ല പൊള്ളുന്നപനി.
"കർത്താവെ... എന്റെ കുട്ടിക്ക് എന്തുപറ്റി.?"
ആ മാതൃഹൃദയം വല്ലാതെ തേങ്ങി. വല്ലാത്ത വെപ്രാളത്തോടെ അവർ മരുന്ന് തേടി ഓടിനടന്നു. മരുന്നിന്റെ കവറുകളൊക്കെ ഒഴിഞ്ഞുകിടക്കുന്നു. പേരിനുപോലും ഒരു പനിഗുളിക ഇല്ല.ഇനിയെന്തുചെയ്യും. ആസ്വസ്ഥതയോടെ മരുന്നുതേടി അവർ അടുത്തവീട്ടിലേയ്ക്ക് പാഞ്ഞു.
എൽസമ്മയുടെ രോഗവിവരം അറിഞ്ഞ് ലക്ഷ്മിച്ചേച്ചി ത്രേസ്യാമ്മക്കൊപ്പം അവിടേയ്ക്ക് പാഞ്ഞെത്തി. എൽസമ്മയുടെ വാടിയ മുഖത്തേക്കും പനിച്ചുതിണർത്ത കവിളത്തേക്കും ചുവന്നുകലങ്ങിയ കണ്ണുകളിലേക്കും അവർ സൂക്ഷിച്ചുനോക്കി. എന്നിട്ട് അവളുടെ നെറ്റിയിൽ കൈവിരലമർത്തി ചോദിച്ചു.
"തലവേദന ഉണ്ടോ.?"
"ഉം..."
"തല്ക്കാലം ഒരു പാരസെറ്റമോൾ കഴിക്ക്. എന്നിട്ട് ആശുപത്രിയിൽ പോകാൻ നോക്ക്. വെച്ചോണ്ടിരുന്നു പരീക്ഷിക്കണ്ട."
അവർ ഒരു പൊതുതത്വം എന്നകണക്കെ പറഞ്ഞു. മകളുടെ അവസ്ഥ കണ്ടപ്പോൾ ഡോക്ടറെ കാണുന്നത് തന്നെയാണ് നല്ലതെന്ന് ത്രേസ്യാമ്മക്കും തോന്നി.
കാപ്പികുടിച്ച പാത്രങ്ങളും മറ്റും കഴുകിവെച്ചിട്ട് മകളെ എഴുന്നേൽപ്പിച്ച് പല്ലുതേപ്പിച്ച് ഡ്രസ്സുമാറ്റി.പാല് കൊടുത്തിട്ട് മടങ്ങിയെത്തിയ ഭർത്താവിനോട് വിവരം പറഞ്ഞു കുറച്ചുരൂപയും മേടിച്ചുകൊണ്ട് ത്രേസ്യാമ്മ മകളെയും കൂട്ടി മരുന്നിന് പുറപ്പെട്ടു.
ഡോക്ടറെ കണ്ടു ഇഞ്ചക്ഷനെടുത്തു കുറിച്ചുകൊടുത്ത മരുന്നും വാങ്ങി ഹോസ്പിറ്റൽ മുറ്റം കടന്ന് ഓട്ടോറിക്ഷാസ്റ്റാന്റിലേയ്ക്ക് നടക്കുമ്പോഴാണ് പെട്ടെന്ന് ഇരുവർക്കും അരികിലായി ഒരു ബൈക്ക് വന്നുനിന്നത്. ഹെൽമറ്റൂരിമാറ്റിക്കൊണ്ട് തങ്ങളെനോക്കി പുഞ്ചിരിക്കുന്ന സണ്ണിച്ചനെ കണ്ട് ഇരുവരും അത്ഭുതംകൊണ്ടു. എൽസമ്മയുടെ ഉള്ളിൽ ചെറിയൊരു നടുക്കം. എന്തൊക്കെയോ ആസ്വസ്ഥതകൾ ഉള്ളിൽ പിറവിയെടുക്കുന്നു. മുഖത്തെ പരിഭവം പുറത്തുകാണിക്കാതെ അവൾ മുഖംകുനിച്ചു.
കറുത്ത കോലന്മുടി ഒതുക്കിവെച്ചുകൊണ്ട് പുഞ്ചിരിയോടെ ഇരുവരെയും നോക്കി സ്നേഹത്തോടെ അവൻ ചോദിച്ചു.
"രണ്ടാളും കൂടെ ഇതെവിടെപ്പോയതാ.?"
"ഇവൾക്ക് നല്ല പനി. രാവിലെ തുടങ്ങിയതാ... ഡോക്ടറെ ഒന്ന് കാണിച്ചു. മരുന്നുംവാങ്ങി വരുന്ന വഴിയാണ്.... വിശേഷമൊക്കെ അപ്പൻ പറഞ്ഞറിഞ്ഞറിഞ്ഞിട്ടുണ്ടാവുമല്ലോ."
ത്രേസ്യാമ്മ മെല്ലെ പറഞ്ഞു.
"പനി കുറവുണ്ടോ... എന്തായാലും മരുന്ന് വാങ്ങിയത് നന്നായി. ഇപ്പോഴത്തെ പനിയല്ലേ വെച്ചുകൊണ്ടിരിക്കരുത്."
"പനി കുറവുണ്ട്. മോന് എന്തൊക്കെയുണ്ട് വിശേഷങ്ങൾ.?"
"സുഖം... പിന്നെ താമസിയാതെ എന്റെ കല്യാണം ഉണ്ടാവും. എൽസമ്മയുടെ വിവാഹം എന്നെ വിളിച്ചില്ല. എന്നുകരുതി നിങ്ങളെവിളിക്കാൻ ഞാൻ തീർച്ചയായും വരുന്നുണ്ട്."
"ആണോ... നന്നായി എവിടുന്നാ പെണ്ണ്.?"
"നാട്ടിൽ തന്നെയുള്ളതാണ്. എന്നെപ്പോലെ പാവപ്പെട്ട ഒരുവീട്ടിലെ പെൺകുട്ടിയാണ്."
"ദൈവം നല്ലതുവരുത്തട്ടെ...ഞങ്ങൾ പ്രാത്ഥിക്കാം."
പിന്നെ കൂടുതലൊന്നും സംസാരിക്കാൻ നിൽക്കാതെ സണ്ണിച്ചൻ യാത്രപറഞ്ഞുകൊണ്ട് ബൈക്ക് സ്റ്റാർട്ടുചെയ്തു മുന്നോട്ടുനീങ്ങി.
സണ്ണിച്ചൻ സുന്ദരനാണ്. വിദ്യാസമ്പന്നനാണ്. അതിലുപരി മനുഷ്യനെ മനസ്സിലാക്കാനും സ്നേഹിക്കാനും കഴിയുന്നൊരു മനസ്സുണ്ട്. അങ്ങനുള്ളൊരാളുടെ ഭാര്യയായി വരുന്ന പെൺകുട്ടി ഭാഗ്യവതിയാണ്. മനസ്സിലോർത്തുകൊണ്ട് ഇരുവരും മുന്നോട്ടുനടന്നു.
കഴിഞ്ഞുപോയ കാര്യങ്ങളൊക്കെ ഒരിക്കൽക്കൂടി എൽസമ്മയുടെ മനസ്സിൽ മിന്നിമറഞ്ഞു. മൂളിപ്പാട്ടും പാടിക്കൊണ്ട് പുല്ലുവെട്ടാൻ പോയപ്പോൾ അടുത്ത പറമ്പിൽ വെച്ച് സണ്ണിച്ചനെ ആദ്യമായി കണ്ടത്. ദിവസവുമുള്ള ട്യൂഷൻക്ലാസുകൾ. വൈകാതെ പരസ്പരം ഇഷ്ടത്തിലായത്... ഒടുവിൽ വിവാഹലോചനയുമായി പൈലിച്ചേട്ടനെ വീട്ടിലേയ്ക്ക് പറഞ്ഞു വിട്ടത്. അതിനെതുടർന്ന് അപ്പൻ ബഹളമുണ്ടാക്കിയതും സണ്ണിച്ചൻ താമസം മാറിപ്പോയതും എല്ലാം.
ഒടുവിൽ അവളുടെ ചിന്തകൾ മറ്റൊരിടത്തു ചെന്നുനിന്നു. ശൂന്യത നിറഞ്ഞ കണ്ണുകളും ചടച്ച ശരീരവുമായി തന്നെ നോക്കിയിരുന്ന ഭർത്താവിന്റെ വിളറിയമുഖം. അവൾ സങ്കടം കടിച്ചമർത്തി ഓട്ടോയിലിരുന്നു. ഉള്ളിന്റെയുള്ളിൽ നിശബ്ദമായ തേങ്ങലുകൾ ഉയർന്നുപോങ്ങി. അവൾ ഇടയ്ക്കിടെ ദീർഘനിശ്വാസം ഉതിർത്തുകൊണ്ട് എല്ലാം ഉള്ളിലൊതുക്കി.ഓട്ടോറിക്ഷ വീട്ടപടിക്കലെത്തി നിന്നു.
ആരൊക്കെയോ പൂമുഖത്തിരുന്നു അപ്പനുമായി സംസാരിക്കുന്നുണ്ട്. ഇരുവരും അത് ശ്രദ്ധിക്കാതെ വീട്ടിനുള്ളിലേയ്ക്ക് കടന്നു. എൽസമ്മ തന്റെ കട്ടിലിൽ കയറി മൂടിപ്പുതച്ചുകിടന്നു. ത്രേസ്യാമ്മ ഒരുനിമിഷം പൂമുഖത്തു നടക്കുന്നത് എന്തെന്നറിയാൻ ആകാംഷയോടെ ചെവിയോർത്തു.
തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിന്റെ പ്രചാരണവും മറ്റുമായി ബന്ധപ്പെട്ടുള്ള ചർച്ചയാണ് നടക്കുന്നത്. പാർട്ടി അംഗങ്ങൾ പ്രചാരണത്തിന് ഭർത്താവിനെ ക്ഷണിക്കുകയാണ്. പക്ഷേ, താൻ ഒന്നിനും ഇല്ലെന്നുപറഞ്ഞുകൊണ്ട് ഭർത്താവ് പിന്മാറുന്നു. വീണ്ടും അവർ നിർബന്ധിക്കുന്നു.
"ഭരണപാർട്ടിയുടെ അഴിമതികൊണ്ട് ജനങ്ങൾ പൊറുതിമുട്ടി. ഇക്കൊല്ലം നമ്മൾ നന്നായി പ്രവർത്തിച്ചാൽ അടുത്തഭരണം നമുക്കാണ്. ഈ സമയത്ത് ചേട്ടൻ ഇങ്ങനെ മടിപറഞ്ഞാൽ.?"
"ആരിലാണ് അഴിമതി ഇല്ലാത്തത്... ഇന്നത്തെക്കാലത്ത് ശരിയും തെറ്റുമൊക്കെ നോക്കി ആര് ഭരിക്കുന്നു. എല്ലാർക്കും അവരവരുടെ മുതലെടുപ്പല്ലേ പ്രധാനം. ഞാൻ ഒന്നിനും ഇല്ല. എനിക്ക് മടുത്തു. പറ്റുന്നകാലത്ത് ഇറങ്ങി... ഇനി നിങ്ങളൊക്കെ നയിക്ക്."
തോമാച്ചേട്ടൻ തീർത്തു പറഞ്ഞു. വന്നവർ ഇറങ്ങിപ്പോകുന്നു.
ഭർത്താവിന്റെ തീരുമാനം നന്നായി എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ത്രേസ്യാമ്മ അടുക്കളയിലേയ്ക്ക് നടന്നു.
പിറ്റേദിവസം പത്തുമണിയായപ്പോൾ തോമാച്ചേട്ടന്റെ വീട്ടുമുറ്റത്ത് മാളിയേക്കൽ വീട്ടിൽ തോമസ് മുതലാളിയുടെ പുത്തൻ ഇന്നോവകാറ് വന്നുനിന്നു. തട്ടിച്ചശരീരവും കുടവയറുമായി മുതലാളി കാറിൽ നിന്നിറങ്ങി വീട്ടിലേയ്ക്ക് നടന്നു. മുണ്ടും ജുബ്ബയുമാണ് വേഷം. മുഖത്ത് പതിവ് ഗൗരവമില്ല.
പൂമുഖത്ത് കടന്നു കസേരയിലിരുന്നുകൊണ്ട്...തോമാച്ചേട്ടനോട് വിശേഷങ്ങൾ തിരക്കുമ്പോൾ അകത്തുനിന്ന് ത്രേസ്യായമ്മയും പൂമുഖത്തേയ്ക്ക് ഓടിയെത്തി.
"ഞാൻ വന്നത് എൽസമ്മയെ കൂട്ടിക്കൊണ്ടുപോകാനാണ്.രണ്ടുദിവസം എന്നുപറഞ്ഞുവന്നിട്ട് ഇപ്പോൾ ദിവസം നാലായില്ലേ... അതാ ഞാൻ തന്നെ തിരക്കി വന്നത്."
തോമാച്ചേട്ടനെ നോക്കി സൗമ്യമായി തോമസുമുതലാളി പറഞ്ഞു. പക്ഷേ, തോമാച്ചേട്ടന്റെ പ്രതികരണം കടുത്തതായിരുന്നു.
"എൽസമ്മ ഇനി നിങ്ങടെ വീട്ടിലേയ്ക്ക് വരുന്നില്ല."
തോമസുമുതലാളിയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. വീണ്ടും ശാന്തനായി അയാൾ പറഞ്ഞു.
"ചേട്ടൻ അങ്ങനെ പറയരുത്. എന്തെങ്കിലുമൊക്കെ ഇഷ്ടക്കേട് ഉണ്ടായിട്ടുണ്ടെങ്കിൽ തിരുത്താൻ തയ്യാറാണ്.അച്ഛൻ വിളിച്ച് എന്നോട് സംസാരിച്ചിരുന്നു."
"എന്ത് സംസാരിച്ചു... ഇനിയും അവളെ അവിടേയ്ക്ക് കൂട്ടിക്കൊണ്ടുപോയി കഷ്ടപ്പെടുത്തിക്കൊള്ളാനോ.?"
"അല്ല... മോളികുട്ടിയും ജാൻസിയുമൊക്കെ ഇത്തിരി ദേഷ്യക്കാരികളാണ്. അതിന്റെ ഒരു കുറവുണ്ട്. അവരായിട്ട് എന്തേലും ചെയ്തിട്ടുണ്ടെങ്കിൽ അതൊക്കെ നമുക്ക് മറക്കാം. ഇനി ഉണ്ടാകാതെ നോക്കാം."
"വേണ്ട... ദേഷ്യക്കാരികളുടെ അടുത്തേയ്ക്ക് ഇനിയും എന്റെ മോളെ ഞാൻ അയക്കില്ല. അയച്ചാൽ അവര് മോളെ കൊല്ലും."
"ഏയ് ഇങ്ങനെ വാശി പിടിക്കരുത്... എൽസമ്മയെ കാണാഞ്ഞിട്ട് ജോർജുക്കുട്ടി അവിടെ ഊണും ഉറക്കവുമൊന്നുമില്ലാണ്ട് കഴിയുവാണ്."
"എന്തൊക്കെ പറഞ്ഞാലും ശരി ഇനി എന്റെ മോള് അവിടേക്കില്ല."
തോമാച്ചേട്ടൻ തീർത്തുപറഞ്ഞു.
"എങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ... ഞാൻ പോകുന്നു."
തോമസുമുതലാളിയുടെ മുഖത്ത് ഗൗരവം നിറഞ്ഞു. അയാൾ കസേരയിൽ നിന്നെഴുന്നേറ്റ് പുറത്തേയ്ക്ക് ഇറങ്ങാനൊരുങ്ങി. ഈ സമയം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കൈയിൽ ഒരു ബാഗുമായി വേഷം മാറി എൽസമ്മ അകത്തുനിന്നും ഇറങ്ങിവന്നു.
"ഞാൻ പോകുന്നു അപ്പ... എനിക്ക് പോകാതിരിക്കാനാവില്ല. എന്റെ ഭർത്താവ് എന്നെ കാത്തിരിക്കുന്നു."
അവൾ ഇറങ്ങിനടന്നു. കാറിന്റെ ഡോർ തുറന്ന് അവൾ കയറിയിരുന്നു. കാർ മെല്ലെ മുന്നോട്ട് നീങ്ങി. ഇരുവരും ഒന്നും മിണ്ടിയില്ല. കാറിനുള്ളിൽ മൗനം തളംകെട്ടിനിന്നു.
എൽസമ്മയുടെ ഉള്ളിൽ വല്ലാത്തൊരു കുറ്റബോധം നിറഞ്ഞു. അപ്പനെയും അമ്മയെയും തന്റെ പ്രവർത്തി വേദനിപ്പിച്ചിട്ടുണ്ടാവും എന്നവൾക്ക് അറിയാമായിരുന്നു. എല്ലാം നല്ലതിനെന്ന് കരുതാം. തന്നെ താലികെട്ടിയ ഭർത്താവിന്റെ അടുക്കലേയ്ക്കാണ് താൻ പോകുന്നത്. അതും തന്റെ സാമീപ്യവും പരിചരണവും ആവശ്യമുള്ള രോഗിയായ ഭർത്താവിന്റെ അടുക്കലേയ്ക്ക്. ധൈവം തന്നോട് പൊറുക്കും.
"പെണ്ണുങ്ങളായാൽ സൗന്ദര്യം മാത്രം പോര... ബുദ്ധിയും ധൈര്യവും വേണം. എൽസമ്മക്ക് അതുണ്ടെന്ന് എനിക്ക് മനസ്സിലായി."
നിശബ്ദതക്ക് വിരാമമിട്ടുകൊണ്ട് എന്നവണ്ണം തോമസ് പറഞ്ഞു.
"എന്താ അപ്പച്ചൻ അങ്ങനെ പറഞ്ഞത്.?"
"അപ്പനും അമ്മയും എതിർത്തിട്ടും നീ എന്റെകൂടെ നിന്റെ ഭർത്താവിന്റെ അടുക്കലേയ്ക്ക് പുറപ്പെട്ടില്ലേ...അതുതന്നെ."
"കെട്ടിച്ചുവിട്ട ഞാൻ കഴിയേണ്ടത് ഭർത്താവിന്റെ വീട്ടിലല്ലേ... അല്ലാതെ വയസ്സായ മാതാപിതാക്കളെ ബുദ്ധിമുട്ടിച്ചുകൊണ്ട് സ്വന്തം വീട്ടിലല്ലല്ലോ... അതെ ഞാൻ ചിന്തിച്ചുള്ളൂ. പിന്നെ അവർ എതിർക്കുന്നത്...മാതാപിതാക്കൾ എന്നനിലയിൽ എന്നോടുള്ള സ്നേഹംകൊണ്ടും നന്മയെ കരുതിയുമാണെന്ന് എനിക്കറിയാം."
"ശരിയാണ്... എൽസമ്മയുടെ മനസ്സ് എനിക്ക് കാണാനാവും. വിവാഹം കഴിഞ്ഞെങ്കിലും കുടുംബജീവിതം എന്തെന്ന് നീ അറിഞ്ഞിട്ടില്ല. എന്റെ മകനൊരു മാനസിക രോഗിയാണ്. ഒരു ഭർത്താവിൽ നിന്നു കിട്ടേണ്ടുന്നതൊന്നും ഇതുവരെ നൽകാൻ അവന് കഴിഞ്ഞിട്ടില്ല. സങ്കടപ്പെടണ്ട... എല്ലാം ശരിയാവും."
ഒരുനിമിഷം മുഖംതിരിച്ച് അയാൾ പിന്നിലേയ്ക്ക് നോക്കി. സദാ ഗൗരവം തുടിക്കുന്ന മുഖത്ത് ഒരു പുഞ്ചിരി നിറഞ്ഞുനിന്നു. അതുകണ്ട് ഉള്ളിന്റെയുള്ളിൽ ചെറുസന്തോഷം പിറവിയെടുത്തെങ്കിലും അത് പുറത്തുകാണിക്കാതെ അവൾ പറഞ്ഞു.
"അപ്പച്ചൻ മനസ്സുവെച്ചാൽ എല്ലാം ശരിയാവും."
"അതെന്താ...?"
"ജോർജുകുട്ടിയെ ആ മുറിയിൽ അടച്ചിട്ടു ചികിൽസിക്കാതെ പുറത്തിറക്കണം. എന്നിട്ട് ഹോസ്പിറ്റലിൽ കൊണ്ടുപോയി ചികിൽസിപ്പിക്കണം."
"അതുകൊണ്ടൊന്നും കാര്യമില്ല... കുറേ നോക്കിയതാ...ഇംഗ്ലീഷുമരുന്നുകൊണ്ട് ഉള്ള ആരോഗ്യംകൂടി ഇല്ലാതാകും."
"ഒന്നുമില്ല എല്ലാം ശരിയാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. മകന്റെ രോഗം മാറി കാണണം എന്നാണ് ആഗ്രഹമെങ്കിൽ അപ്പച്ചൻ ജോർജുകുട്ടിയെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ അനുവദിക്കണം. ഒരു മകളുടെ അപേക്ഷയായി ഇതിനെ കണക്കാക്കണം."
അവളുടെ ശബ്ദമിടറി. തോമസ് മറുപടിയൊന്നും പറഞ്ഞില്ല. അധികം വൈകാതെ കാർ മാളിയേക്കൽ വീട്ടുമുറ്റത്ത് ചെന്നുനിന്നു.
(തുടരും...)