മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

ഭാഗം - 2

aardram - novel at mozhi.org< /p>

പിന്നീടുള്ള രാത്രികളിൽ സുഖനിദ്ര എന്നത് അവൾക്ക് അന്യമായി. മനസ്സ് വേദനകൊണ്ട് വിങ്ങുമ്പോൾ എങ്ങനെ ഉറങ്ങാൻ കഴിയും.

സണ്ണിയുടെ രൂപവും അവന്റെ ട്യൂഷൻ സെന്ററുമൊക്കെ മനസ്സിലേയ്ക്ക് ഓടിയെത്തും. പശുവിനു പുല്ല് മുറിക്കാൻ പോകുമ്പോഴും, വിറക് പെറുക്കാൻ പോകുമ്പോഴും, കോളേജിൽ പോകുമ്പോഴുമൊക്കെ കേൾക്കാറുള്ള അവന്റെ ക്‌ളാസുകൾ, തമാശകൾ, അവൻ പാടുന്ന കവിതകൾ.

ഓരോ വിഷയവും പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അതിന്റെ പിന്നാമ്പുറകഥകളിലേയ്ക്ക് ഒരുപാട് സഞ്ചരിക്കും. ചരിത്രങ്ങളും മിത്തുകളും വിശദമായി പറഞ്ഞുകൊടുക്കും. കഥകൾ പറയും, കവിതകൾ പാടും. ദുരന്തത്തിന്റെ ഓർമ്മകളിൽ സങ്കടം കൊള്ളും. അനീതിക്കും അക്രമണങ്ങൾക്കുമേതിരെ ധീരമായി ശബ്ദമുയർത്തും.ബോധവൽക്കരണം നടത്തും.

ഒരുവിധം എല്ലാവിഷയത്തിലും അവന് അറിവുണ്ട്. സ്വന്തമായി കാഴ്ചപ്പാടുകളും അഭിപ്രായങ്ങളുമുണ്ട്. അത് സമൂഹത്തിനും നീതിക്കും മനുഷ്യപുരോഗതികുമൊക്കെ ഒരുപാട് ഗുണംചെയ്യുന്നതുമായിരിക്കും.

സ്ത്രീധനം എന്നാൽ സ്ത്രീതന്നെയാണ്. അവളുടെ പരിശുദ്ധിയാണ്. അത് മനസ്സിലാക്കാത്തവരാണ് തന്റെ ചിലവിനായി പെൺവീട്ടിൽ നിന്ന് ധനം കണക്കുപറഞ്ഞു മേടിക്കുന്നത്. മാതാപിതാക്കൾ കഷ്ട്ടപ്പെട്ടു തങ്ങളുടെ മക്കളുടെ നല്ല ജീവിതത്തിനുവേണ്ടി ഇത് ഉണ്ടാക്കിനൽകുന്നു. പണം ഉള്ളവർ കൊടുക്കുന്നതുകൊണ്ട് കുറ്റമില്ല. എന്നുകരുതി അതിന്റെപേരിൽ പാവങ്ങളുടെ വിവാഹം നടക്കാത്ത അവസ്ഥ വന്നാലോ.

ബുദ്ധിശൂന്യരായ ചിലർ തുടങ്ങിവെച്ച പൊങ്ങച്ചം ആചാരം ഇന്ന് സമൂഹത്തെ ഒന്നാകെ ബാധിച്ചിരിക്കുന്ന ദുരാചാരമായി മാറിയിരിക്കുന്നു. പാവങ്ങളെ കണ്ണുനീർ കുടിപ്പിക്കുന്ന ഒന്നായി ഭവിച്ചിരിക്കുന്നു. ഇതിന്റെ പേരിലുള്ള സ്ത്രീപീഡനങ്ങൾ ഇന്നത്തെ വിദ്യാസമ്പന്നരായ തലമുറയെപ്പോലും പിടികൂടിയിരിക്കുന്ന ക്യാൻസറാണെന്നതാണ് സത്യം.

ജാതിയും മതവും വേഷവും ഭാഷയും ഒക്കെ പലതാണെങ്കിലും ഈ ഒരു കാര്യത്തിൽ എവിടെയും പീഡനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

പുരുഷധനത്തിന്റെ പേരിൽ എന്തുകൊണ്ട് പുരുഷൻ മരിക്കുന്നില്ല.പണം ഇല്ലാത്തതിന്റെ പേരിൽ എന്തുകൊണ്ട് ഭർത്താക്കന്മാർ പീഡനത്തിന് വിധേയരാവുന്നില്ല. സ്ത്രീ പുരുഷനും പുരുഷൻ സ്ത്രീക്കുമുള്ള ഇണകളാണെന്ന കാര്യം എന്തുകൊണ്ട് മനുഷ്യർ മറന്നുപോകുന്നു.

മനുഷ്യർ ഏത് മതത്തിലോ ജാതിയിലോ വർഗ്ഗത്തിലോ നിറത്തിലോ പെട്ടവനാകട്ടെ... പാർട്ടിയോ ഗ്രൂപ്പുകളോ എന്തുമാവട്ടെ നാടിനു വിപത്തുണ്ടാക്കുന്ന ഒന്നിനെ തുടച്ചുമാറ്റാൻ ഇവരെല്ലാം ഒത്തൊരുമിച്ചു പോരാടുകയാണ് വേണ്ടത്.

പാർട്ടിയും ഗ്രൂപ്പും ഒന്നും മോശമല്ല.മനുഷ്യന്റെ ആവശ്യപൂർത്ഥീകരണത്തിനും രാജ്യത്തിന്റെ നിലനിൽപ്പിനുമൊക്കെ ഇത് അത്യാവശ്യമാണ് താനും. പക്ഷേ,ഇന്നത്തെ രാഷ്‌ടീയപാർട്ടികളെല്ലാം മോശപ്പെട്ടുകഴിഞ്ഞിരിക്കുന്നു. തങ്ങളുടെ നിലനിൽപ്പിനുവേണ്ടിയുള്ള മേഖലയായി അതിനെ മാറ്റിയെടുത്തിരിക്കുന്നു. ആത്മാർത്ഥതയ്ക്കും സത്യത്തിനും അവിടെ സ്ഥാനമില്ല.അവസരവാദികളും അധികാരമോഹികളും അടക്കിവാഴുന്ന ഈ രംഗത്ത് മനുഷ്യരുടെ ആവശ്യങ്ങൾ പൂർത്ഥീകരിക്കാൻ എവിടെ സമയം.

പരസ്പരം തള്ളിപ്പറയുകയും ചെളിവാരിയെറിയുകയും ചെയ്യുന്നവർ ഇരുളിന്റെ മറവിൽ ഒന്നാകുന്നു. പരസ്പരം കൈകൊടുത്തുകൊണ്ട് ആഘോഷിക്കുന്നു.തലയിലേറ്റി നടന്നുകൊണ്ടിരിന്ന ഓട്ടുചെയ്തു വിജയിപ്പിച്ച അണികൾ വിഡ്ഢികളായി തുടരുന്നു.

തന്ത്രങ്ങൾ നിറഞ്ഞതാണ് ഇന്നത്തെ ലോകം.അസത്യത്തെ സത്യമാക്കുന്നു. സത്യത്തിനു വിലയില്ലാതാവുന്നു.സത്യത്തിൽ അതിഷ്ഠിതമായ മതത്തെ ഇവിടെ ഉപാധിയായി ഉപയോഗപ്പെടുത്തുന്നു.ഈ പ്രവർത്തികൾക്കിടയിൽ പെട്ട് നീതിയും നിയമവും നോക്കുകുത്തികളാവുന്നു.

സണ്ണിച്ചന്റെ അച്ഛടിച്ചുവന്ന തീപ്പൊരി ലേഖനം എൽസമ്മ വായിക്കുകയാണ്. സത്യംതുടിക്കുന്ന ധീരമായ വാക്കുകൾ. അവയ്ക്ക് വജ്രത്തിന്റെ മൂർച്ച.

ഒരിക്കൽ വേലിക്കൽ നിന്നുകൊണ്ട് കുട്ടികളുടെ ക്ലാസ് കേട്ടുകൊണ്ട് നിന്ന എൽസമ്മയെ സണ്ണിച്ചൻ കണ്ടു ഒരു നിമിഷം ക്‌ളാസെടുക്കുന്നത് നിറുത്തികൊണ്ട് അവൻ കുട്ടികളെനോക്കി പറഞ്ഞു.

"എല്ലാവരും സൂക്ഷിച്ചോളൂ ഒരാൾ നമ്മളെ കാര്യമായി വീക്ഷിക്കുന്നുണ്ട്. നിങ്ങൾ ഉഴപ്പിയാൽ അയാൾ വീട്ടുകാരോട് പറഞ്ഞുകൊടുക്കും."

"അത് എൽസയാണ് സാർ. നേതാവ് തോമാചേട്ടന്റെ മകൾ.പാവമാണ് അവൾ."

"അതെന്താ നേതാവ് തോമാച്ചേട്ടൻ എന്ന് വിളിക്കുന്നെ.?"

മാഷ് അതുചോദിച്ചിട്ട് സംശയത്തോടെ കുട്ടികളെ നോക്കി.

ഇനിയും അവിടെ നിന്നാൽ കൂടുതൽ നാണം കെടുമെന്ന് തോന്നിയതുകൊണ്ട് അവൾ മെല്ലെ വീട്ടിലേയ്ക്ക് നടന്നു.

സണ്ണിച്ചന് കുടുംബപാരമ്പര്യമില്ല,പുതുപ്പണക്കാരനാണ് എന്നൊക്കെ പറഞ്ഞു വിവാഹാലോചന തള്ളിക്കളഞ്ഞ അപ്പന്റെ അവസ്ഥയെക്കുറിച്ച്‌ അവളോർത്തു.അറിവില്ലായ്മയുടെ പുറത്തുള്ള തീരുമാനം.ശരിയായി ആളെ മനസ്സിലാക്കാത്തതിന്റെ കുഴപ്പം.

നേതാവ് എന്ന് അപ്പന് പെരുവരാനുള്ള കാര്യത്തെക്കുറിച്ചു ഒരുനിമിഷം അവളോർത്തു.എല്ലാ പാർട്ടിജാതകൾക്കും മീറ്റിങ്ങുകൾക്കും മുൻപിൽ തലയെടുപ്പോടെ കൊടിപിടിക്കാനും ബാനർ പിടിക്കാനും മുദ്രാവാക്യം വിളിക്കാനുമൊക്കെ അപ്പനുണ്ടാകും.നെഞ്ചുവിരിച്ചുപിടിച്ചു വെള്ള ഷർട്ടും മുണ്ടും ധരിച്ചുകൊണ്ട് മുദ്രാവാക്യം ഉരുവിട്ടുകൊണ്ട് നീങ്ങുന്ന അപ്പനെക്കണ്ടാൽ ആള് ഈ ലോകത്തെങ്ങും അല്ലെന്ന് തൊന്നും. അല്പസമയം കിട്ടിയാൽ രാഷ്ട്രീയം പറയലാണ് അപ്പന്റെ ഹോബി.

കുഞ്ഞുനാളിലൊക്കെ ഇത് കാണുമ്പോൾ സന്തോഷവും അഭിമാനവുമൊക്കെ തോന്നിയിരുന്നു. തന്റെ പിതാവൊരു പാർട്ടിക്കാരനാണെന്ന അഹങ്കാരം. കൂട്ടുകാരോടൊക്കെ അതുപറഞ്ഞു ഊറ്റം കൊണ്ടിട്ടുമുണ്ട്. എന്നാൽ വളർന്നുവന്നപ്പോൾ ആ അഭിമാനത്തിന്റെ സ്ഥാനത്ത് അപമാനമാണ് ഉണ്ടായിട്ടുള്ളത്.

അപ്പൻ എന്നും ഒരു അടിമയെപ്പോലെയായിരുന്നു. മുതിർന്നനേതാക്കന്മാർക്ക് വേണ്ടി കൊടിപിടിക്കാനും പോസ്റ്റർ ഒട്ടിക്കാനും തല്ലുണ്ടാക്കാനുമൊക്കെ വിധിക്കപ്പെട്ട വെറുമൊരു അണി. രാഷ്ട്രീയം കൊണ്ട് അപ്പനുള്ളത് നഷ്ടമല്ലാതെ ലാഭമൊന്നുമില്ല. പിന്നെ ആളുകളുടെ കളിയാക്കിയുള്ള നേതാവ് വിളിയും.

'നേതാവ് തോമാച്ചൻ.'

കൂട്ടുകാര്പോലും അങ്ങനെ വിളിച്ചു കളിയാക്കും. പിന്നെ മറ്റുള്ളവരുടെ കാര്യം പറയണോ.അപ്പനൊപ്പം പാർട്ടിയിൽ പ്രവർത്തിച്ചവരൊക്കെ ചെറുതെങ്കിലും ഒരു സ്ഥാനത്തെത്തി. ചിലർ വാർഡ് മെമ്പർ, ചിലർ ബ്ലോക്ക് മെമ്പർ, ചിലർ പ്രസിഡന്റ്. അപ്പന് മെമ്പറായി മത്സരിക്കാൻ പോലും ഒരവസരം ഇതുവരെ കിട്ടിയിട്ടില്ല. പദവിയും അധികാരവുമൊക്കെ സമ്പന്നർക്ക് മാത്രം ഉള്ളതാണെന്ന് അപ്പൻ വിശ്വസിച്ചു. പിന്നണി പ്രവർത്തനം കൊണ്ടുമാത്രം അപ്പൻ സന്തോഷം കൊണ്ടു.

രാഷ്ട്രീയത്തെ കച്ചവടമാക്കിയവരൊക്കെ ഇന്ന് ഉന്നതിയിലെത്തി.കൂട്ടുകാരിൽ പലർക്കും ഇന്ന് കാറും ബംഗ്ലാവുമൊക്കെയായി. അപ്പൻ അനധികൃതമായി സമ്പാദിക്കാത്തത്തിൽ എൽസമ്മക്ക് അഭിമാനമുണ്ട്. പക്ഷേ, മറ്റുള്ളവർക്കുവേണ്ടി ഒരുപ്രയോജനവുമില്ലാതെ പിന്നണികളിക്കാൻ നടക്കുന്നതിലാണ് ഇഷ്ടക്കേട്.

നാട്ടുകാരനും അപ്പന്റെ സമപ്രായക്കാരനും സുഹൃത്തുമൊക്കെയായ 'പാപ്പച്ചൻ' ചേട്ടനെക്കുറിച്ച് അവളോർത്തു.മൂന്നുപെൺകുട്ടികളുടെ പിതാവായ മനുഷ്യൻ.അപ്പനെപ്പോലെ കൃഷിയും രാഷ്ട്രീയവുമൊക്കെയായി നടക്കുന്ന മനുഷ്യൻ.എന്നിട്ടും മക്കളെ അവർക്കിഷ്ടപ്പെട്ടവർക്ക് വിവാഹം ചെയ്തുകൊടുത്തു.

"ഒരു മനുഷ്യന് അഭിമാനവും രാഷ്ട്രീയവുമൊന്നുമല്ല വലുത്.മനുഷ്യത്വം അവന്റെ വിശ്വാസം ഒക്കെയാണ്."

അദ്ദേഹത്തിന്റെ വാക്കുകൾ അവളുടെ ഓർമ്മയിൽ ഒരിക്കൽക്കൂടി മുഴങ്ങി.എതാനും ആഴ്ചകൾക്കുമുമ്പ് അപ്പനുമായി സംസാരിച്ചിരിക്കുമ്പോഴാണ് അത് പറഞ്ഞത്.

തന്റെ ജീവിതത്തിലെ വില്ലൻ അപ്പന്റെ ദുരഭിഭിമാനബോധവും രാഷ്ട്രീയ ചിന്താഗതിയുമൊക്കെയാണെന്നു അവൾക്ക് മനസ്സിലായി.ഇതിലൊന്നും പെടാത്തതാണ് സണ്ണിച്ചന്റെ അയോഗ്യത.ഇത്രയധികം വിദ്യാഭ്യാസവും ഉയർന്നചിന്താശേഷിയുമുള്ള അയാൾക്ക് രാഷ്ട്രീയം തന്നെ ഉണ്ടാകില്ല. പിന്നെയല്ലേ മറ്റു മഹിമകളെക്കുറിച്ചുള്ള ആവലാതികൾ.

എല്ലാം അപ്പന്റെ മുൻവിധികളും തെറ്റിധാരണകളും വിവരമില്ലായ്മയുമായിരിക്കാം. മാറ്റം ഉണ്ടാകുമായിരിക്കും.എന്തൊക്കെത്തന്നെ ആണെങ്കിലും തന്റെ സ്വപ്നങ്ങളാണ് ചിറകറ്റുപോയിരിക്കുന്നത്.കാരമുള്ളൂ തറച്ചതുപോലെ ഹൃദയം നൊന്തുനീറുകയാണ്.ഒരിക്കൽക്കൂടി മനസ്സുതുറന്നു കരയനായി മനസ്സ് വെമ്പൽ കൊള്ളുമ്പോലെ.

സണ്ണിച്ചന്റെ ഭാര്യയാവുന്നത് ഏതൊരു പെൺകുട്ടിയാണ് ആഗ്രഹിക്കാത്തത്.ആൾ അത്രക്ക് സുന്ദരനാണ്. അതിലുപരി സൽസ്വഭാവിയും ആദർശദീരനുമാണ്. മാന്യതവിട്ടുള്ള ഒരു സംസാരമോ പ്രവർത്തിയോ എന്തിന് നോട്ടംപോലും അവനിൽ നിന്ന് ഉണ്ടായതായി അനുഭവമില്ല.

പാതിരാവിന്റെ നിശബ്ദതയെ ഭഞ്ചിച്ചുകൊണ്ട് എവിടെയോനിന്ന് നായ ഓരിയിട്ടു.ഉറക്കം വരുന്നില്ല. സങ്കടവും ഓർമ്മകളും ചിന്തകളും വേദനകളും ഒക്കെക്കൂടി അസ്വസ്ഥത തീർത്ത മനസ്സിൽ ഉറക്കത്തിന് തടവീണുകഴിഞ്ഞിരിക്കുന്നു.

ഉറക്കത്തിൽപോലും അവൾക്ക് സ്വസ്ഥത കിട്ടിയില്ല. പലവിധ പേക്കിനാവുകൾ അവളെ അലട്ടിക്കൊണ്ടിരുന്നു.വീടിന്റെ പൂമുഖത്ത് ആരൊക്കെയോ വന്നുനിൽക്കുന്നു.

അതിൽ പ്രധാനിക്ക് വെളുത്തുതടിച്ച രൂപം.ഉറച്ച മാംസപേഷികൾ. കണ്ണിൽ ചുപ്പപ്പ് രാശി.

"തോമാച്ചേട്ടാ..."

അവർ അപ്പനുമായി എന്തൊ കാര്യമായി സംസാരിക്കുകയാണ്.അമ്മ കൊണ്ടുവന്നുവെച്ച ചായ അവർ കുടിച്ചു. പിന്നെയും എന്തൊക്കെയോ സംസാരിച്ചു. പൊട്ടിച്ചിരിച്ചു. ഒടുവിൽ കൈകൊടുത്തു വാക്ക് പറഞ്ഞു. വന്നവരുടെ മുഖത്ത് വല്ലാത്ത സന്തോഷം. വൈകാതെ ഏല്ലാവരും പിരിഞ്ഞു.

വീടിന്റെ അകത്തേയ്ക്ക് വന്നുകൊണ്ട് അപ്പൻ അമ്മയെനോക്കി എന്തൊക്കെയോ സംസാരിക്കുന്നു. എന്തൊ കാര്യമായ തീരുമാനം എടുത്തമട്ടിൽ.അതൊരു കല്യാണക്കാര്യമാണ്.

"കർത്താവെ.... കാത്തുകൊള്ളേണമേ..."

സ്വപ്നത്തിന്റെ മായാലോകത്തുനിന്ന് അവളുടെ നിലവിളി പുറത്തേയ്ക്ക് ഉയർന്നു.

ഗാഡനിദ്രയിലാണ്ടുകിടന്ന ത്രേസ്യാമ്മ മുറിയിലേയ്ക്ക് ഓടിയെത്തി.വാടിയ ചേമ്പിൻ തണ്ടുപോലെ എൽസമ്മ അമ്മയുടെ മാറിലേയ്ക്ക് തളർന്നുവീണു.

വൈകുന്നേരം, വീടിന് പിന്നിലെ കുളിക്കടവ്. കുളിക്കടവിന് മറതീർത്തുകൊണ്ടെന്നവണ്ണം ചുറ്റും കൈതക്കൂട്ടങ്ങൾ. അതിന്റെ മറവിൽ  ഏതാനും പെണ്ണുങ്ങൾ കുളിക്കുകയും അലക്കുകയും നീന്തുകയുമൊക്കെ ചെയ്യുന്നതിന്റെ കോലാഹലം.നനഞ്ഞതുണി അലക്കുകല്ലിൽ അടിക്കുന്നതിന്റെ പട പട ശബ്ദത്തിനൊപ്പം ഓരോരുത്തരുടെയും സംസാരത്തിന്റെയും പൊട്ടിച്ചിരിയുടേയും അലയൊലികൾ.

വസ്ത്രത്തിലെ അഴുക്ക് കല്ലിൽ തല്ലി തോട്ടിലെവെള്ളത്തിൽ മുക്കി കഴുകിക്കളയുമ്പോൾ അവരുടെ മനസ്സിലുള്ള മാലിന്യങ്ങൾ വർധിച്ചുകൊണ്ടിരുന്നു. ലോകാത്ഭുതങ്ങൾ പങ്കുവെക്കുംപോലെയാണ് ചിലർ പരദൂഷണം പുറത്തെടുക്കുന്നത്. തേൻകുടിക്കുന്ന ലാഘവത്തോടെ മറ്റുപെണ്ണുങ്ങൾ അതുകേട്ടുൾക്കൊള്ളുന്നു. പിന്നെ അതിനെക്കുറിച്ച് അവരുടേതായ രീതിയിലുള്ള വർണ്ണനകൾ.

കടവിലെ പെൺകൂട്ടങ്ങളെ മറികടന്ന് ബക്കറ്റിൽ അഴുക്ക് തുണിയുമായി ത്രേസ്യാമ്മ വെള്ളത്തിലേക്കിറങ്ങി.പണിയെടുത്തു ക്ഷീണിച്ച ശരീരത്തിലും വസ്ത്രത്തിലുമൊക്കെ പലവിധ അഴുക്കുകൾ.പെണ്ണുങ്ങൾ ത്രേസ്യാമ്മയെ കണ്ട് പെട്ടെന്ന് സംസാരം നിറുത്തി. എന്നിട്ട് പരസ്പരം മുഖത്തോടുമുഖം നോക്കി എന്തൊ വിഷയം എടുത്തിടാനുള്ള തയ്യാറെടുപ്പ് നടത്തി.ഒപ്പം അലക്കിന്റെ ഒച്ചയും. എന്തും വിളിച്ചുപറയാനും ആരോടും കോർക്കാനും മടിയില്ലാത്ത അയൽക്കാരി 'ലക്ഷ്മി' ചേച്ചി ഒരുനിമിഷം അലക്ക് മതിയാക്കി നിവർന്നുനിന്നുകൊണ്ട് ത്രേസ്യാമ്മ‌യെ നോക്കി ചോദിച്ചു.

"നിങ്ങടെ കെട്ട്യോന് കണ്ണുപിടിക്കൂല്ലെന്നുണ്ടോ... കണ്ണിനു കാഴ്ചയുള്ളോര് ഇങ്ങനെ നല്ലത് കണ്ടില്ലെന്നു നടിച്ചു തട്ടിക്കളയുമോ.?"

"എന്താ കാര്യമെന്നു വെച്ചാൽ തുറന്നുപറ... ലക്ഷ്മി. എനിക്ക് മനസ്സിലായില്ല."

"നിങ്ങടെ അടുത്ത് താമസത്തിന് വന്നിട്ടുള്ള സണ്ണിച്ചന്റെ കാര്യമാണ്. അവൻ ആരാണെന്ന വിചാരം.വാടകയ്ക്ക് കിടക്കുന്നുകൊണ്ട് കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നുണ്ടെന്നു കരുതി ജീവിക്കാൻ ഇതിന്റെ ആവശ്യമൊന്നുമില്ല അവന്."

"ആണോ... അത് നിനക്കെങ്ങനെ അറിയാം."

"അറിയും നന്നായി... എന്റെ അനിയത്തിയുടെ നാട്ടിലാണ് സണ്ണിച്ചന്റെ വീട്. അവര് അയൽക്കാരാണ്.ഇവിടെ താൽക്കാലികജോലി കിട്ടിയതുകൊണ്ട് വാടകയ്ക്ക് ഇവിടേയ്ക്ക് വന്നെന്നേയുള്ളൂ.വല്ല്യ ഭൂസ്വത്തും കുടുംബമഹിമയും ഒന്നുമില്ലെങ്കിലും നല്ല ആൾക്കാരാണ്.സ്വന്തമായി നല്ലൊരു വീടുണ്ട്. ബാദ്ധ്യതകൾ ഒന്നുംതന്നെയില്ല. ഒരു പെങ്ങളുള്ളതിനെ കെട്ടിച്ചുവിട്ടു."

ലക്ഷ്മി വാചാലയായി.അലക്കിന് ഇടവേള വന്നു.ചുറ്റും നിന്നവർ കൂടി കേൾക്കാനെന്നവണ്ണം ലക്ഷ്മി സണ്ണിച്ചനെക്കുറിച്ചും അവന്റെ നാടിനെക്കുറിച്ചുമുള്ള ഒരു മായാലോകം അവർക്കുമുന്നിൽ തുറന്നുവെച്ചു.

ത്രേസ്യാമ്മ മിണ്ടാത്തെ എല്ലാം കേട്ടുനിന്നു. ഒടുവിൽ നിസ്സഹായത വെളിവാക്കുംവിധം ഒരു നെടുവീർപ്പുതിർത്തുകൊണ്ട് വസ്ത്രങ്ങൾ വേഗന്ന് അലക്കിയെടുത്ത് കുളി വീട്ടിൽ ആക്കാമെന്നു തീരുമാനിച്ചുകൊണ്ട് അവിടുന്ന് രക്ഷപ്പെടാനൊരുങ്ങി.

"എന്ത് ചെയ്യാനാ ആ മനുഷ്യൻ കേക്കണ്ടേ..."

എല്ലാവരോടുമായി പറഞ്ഞിട്ട് അവർ വേഗത്തിൽ വീട്ടിലേയ്ക്ക് നടന്നു.

"ഈശോമിശിഹായെ എന്റെ ഭർത്താവിന്റെ മനസ്സിന് നല്ലബുദ്ധി തോന്നിക്കണേ."

അവൾ ഉള്ളുരുകി പ്രാർത്ഥിച്ചു. നടയിൽ മെഴുകുതിരി കത്തിച്ചുകൊള്ളാമെന്നു നേർച്ച നേർന്നു.നനഞ്ഞൊലിച്ച വസ്ത്രങ്ങളുമായി അവൾ വീട്ടുമുറ്റത്തെത്തി.അലക്കിക്കൊണ്ടുവന്ന വസ്ത്രങ്ങൾ മുറ്റത്തെ അയയിൽ വിരിച്ചിട്ടു.

തോമാച്ചേട്ടൻ വരാന്തയിൽ ഇരിക്കുകയാണ്.പണിതവശയായ കാളയെപ്പോലെ.ചെറിയ പനിയുള്ളതുകൊണ്ട് ഇന്ന് പണിക്ക് ഇറങ്ങിയിട്ടില്ല. നനഞ്ഞൊലിച്ചു കുളിക്കാതെ മടങ്ങിവന്ന ഭാര്യയെ കണ്ട് അയാൾ മുഖമുയർത്തി സംശയത്തോടെ നോക്കി.

"എന്തുപറ്റി പെട്ടെന്ന് പോന്നെ കുളിച്ചില്ലേ. കടവിൽ പെണ്ണുങ്ങളുടെ നീരാട്ടു തിരക്ക് ഒഴിഞ്ഞിട്ടുണ്ടാവില്ല അല്ലെ.?"

അയാൾ മെല്ലെ ചിരിച്ചു.

"വേഗന്നു കയറിവന്ന് ഒരു ചുക്കുകാപ്പി ഉണ്ടാക്കിക്കെ. അത് ഇത്തിരി ഉള്ളിൽ ചെല്ലാതെ ഈ പനിവിട്ടുപോകുന്ന ലക്ഷണമില്ല."

"ഇവിടെ ചുക്കുകാപ്പിക്കുള്ള സാധനങ്ങളൊന്നും ഇല്ല.നിർബന്ധമാണെങ്കിൽ അയൽവീട്ടീന്നെങ്ങും മേടിച്ച് കൊണ്ടുവന്നു ഉണ്ടാക്കാം."

"ഏത് ആ പുതിയ താമസക്കാരുടെ അവിടുന്നോ എനിക്ക് വേണ്ട. കുടിച്ചില്ലെങ്കിൽ കുടിച്ചില്ലെന്നേയുള്ളൂ."

"നിങ്ങൾക്കെന്താ അവരോട് ഇത്ര വെറുപ്പ്. അവരുമനുഷ്യരല്ലേ.?"

"കാരണം പലതാണെന്നു കൂട്ടിക്കോ... നിനക്കിപ്പോ അറിഞ്ഞിട്ട് എന്താ.?"

"എനിക്ക് അറിയേണ്ട കാര്യം ഉണ്ടെന്നു വെച്ചോളൂ..."

"ഞാൻ പറഞ്ഞല്ലോ പാരമ്പര്യമോ ഭൂസ്വത്തോ ഒന്നും ഇല്ലാത്ത ഒരു പുതുപ്പണക്കാരാണ് അവരുടെ കുടുംബം.മകനൊരു താൽക്കാലികജോലി ഉണ്ടെന്നുവെച്ചു ഇവിടെ വാടകയ്ക്കാണ് കിടക്കുന്നത്.എനിക്ക് സമൂഹത്തിന്റെ മുന്നിൽ ഒരുവിലയും നിലയുമൊക്കെയുണ്ട്. കുറച്ച് പണം കൊണ്ട് ഉണ്ടാവുന്നതല്ല അത്. ഞങ്ങടെ പാർട്ടിയേം ആശയങ്ങളേം വരെ കുറ്റം പറയുന്നവനാണ് അവൻ."

"പിന്നെ നിങ്ങള് കേട്ടോ വല്ലവരും വല്ലതും പറയുന്നത് കേട്ടിട്ട്."

വല്ലവരും പറയുന്നത് കേട്ടതല്ല. ഞാൻ വായിച്ചതാണ് അവൻ പത്രത്തിൽ എഴുതിയതൊക്കെ.അതെങ്ങനാ നീ ഈ ലോകത്ത് നടക്കുന്നത് വല്ലോം അറിയുന്നുണ്ടോ. നിന്റെ മോളോട് ചോദിക്ക് അവൾക്ക് വിദ്യാഭ്യാസം ഉണ്ടല്ലോ."

"പറഞ്ഞിട്ടുണ്ടെങ്കിൽ അതൊക്കെ കാര്യമായിരിക്കും.വെറുതേ ഒന്നും ആരും പറയില്ലല്ലോ.?"

"എനിക്ക് നിന്നോട് തർക്കിക്കാൻ വയ്യ.നീ നിന്റെ പണിനോക്ക്."

അയാൾ ഭാര്യക്കുനേരെ ശബ്ദമുയർത്തി.

"പാർട്ടിക്കാർ കാണിക്കുന്ന നെറികേടുകളും സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥയും ഒക്കെയല്ലേ അയാൾ പറഞ്ഞിട്ടുള്ളൂ. നമ്മുടെ മതത്തെയും വിശ്വാസത്തേയും ഒന്നും തള്ളിപ്പറഞ്ഞില്ലല്ലോ.നമുക്ക് അതുപോരെ.ആള് നല്ലവനാണോ ഇരു പണിയുണ്ടോ എന്നൊക്കെ നോക്കിയാപ്പോരേ. നിങ്ങക്കറിയുമോ സമ്പത്തും പാരമ്പര്യവുമൊക്കെ ഇത്തിരി കുറവാണെന്നേയുള്ളൂ. അവര് നല്ല ആൾക്കാരുത്തന്നെയാണ്. നാട്ടിൽ സ്വന്തമായി വീടുണ്ട്.അറിയുന്നവർ പറഞ്ഞതാ."

"ആഹാ അപ്പോൾ നീ എല്ലാം അന്വേഷിച്ച് അറിഞ്ഞിട്ടാണോ വന്നിരിക്കുന്നത്. കൊള്ളാം. നിനക്ക് അവനെ ഒരുപാടങ്ങു പിടിച്ചമട്ടുണ്ടല്ലോ."

"അതെ എനിക്ക് ആ ചെറുക്കനെ ഒരുപാട് ഇഷ്ടമായി.നമ്മുടെ മോൾക്ക് എന്തുകൊണ്ടും ചേരും."

"അത് വേണ്ട അത്രയ്ക്ക് നിർബന്ധമാണെങ്കിൽ നിന്നെ ഞാനങ്ങു ഒഴിവാക്കിയേക്കാം. അവൻ നിന്നെ കേട്ടിക്കോട്ടെ."

"ഹോ എന്തൊരു വർത്തമാനമാണ് ഈ പറയുന്നത്.മോളെ കല്യാണം ആലോചിച്ചവന് അമ്മേനെ കെട്ടിച്ചു കൊടുക്കുന്ന പണി.ഞാൻ നിങ്ങളോടു സംസാരിക്കാനില്ല."

"അതാ നിനക്ക് നല്ലത്. ഇല്ലേൽ നീ എന്റെ കൈയിൽ നിന്ന് മേടിക്കും.എന്നോട് ഗുണദോഷിക്കാൻ നിൽക്കാതെ പോയി നിന്റെ പണി എടുക്കാൻ നോക്ക്."

തോമച്ചേട്ടൻ മുറ്റത്തേയ്ക്ക് ഇറങ്ങിക്കൊണ്ട് ഭാര്യയെനോക്കി മുഖം കറുപ്പിച്ചുകൊണ്ട് പറഞ്ഞു.

(തുടരും...)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ