ഭാഗം - 4
വീടിനുമുന്നിൽ കാറു നിറുത്തി ഇറങ്ങുമ്പോൾ തോമാച്ചേട്ടന്റെ ഉള്ളം സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.അഴയിൽ തുണി വിരിച്ചിട്ടുകൊണ്ട് നിന്ന എൽസമ്മ ഇതുകണ്ട് അത്ഭുതപ്പെട്ടു.സദാ ഗൗരവം തുടിക്കുന്ന മുഖത്ത് എന്തേ പതിവില്ലാത്ത സന്തോഷം.
"എടീ ത്രേസ്യാമ്മേ..."
ഉച്ചത്തിൽ വിളിച്ചുകൊണ്ട് ചേട്ടൻ പൂമുഖത്തുകയറി കസേരയിലിരുന്നു. വിളികേട്ട് ഓടിയെത്തിയ ഭാര്യയെനോക്കി ആവേശത്തോടെ അയാൾ ആ സന്തോഷവാർത്ത പറഞ്ഞുതുടങ്ങി.
"ഞാൻ എപ്പോഴും പറയാറില്ലേ...നമ്മുടെ എൽസമോളെ കെട്ടാൻ എല്ലാംകൊണ്ടും യോഗ്യനായ ഒരു ചെറുക്കൻ തേടി വരുമെന്ന്."
"അതിനിപ്പോ ആരാ തേടി വന്നത്.?"
"വന്നെടി വന്നു... എന്റെ മോള് ഭാഗ്യമുള്ളവളാണ്. അല്ലെങ്കിൽ ഇങ്ങനൊരു ആലോചന ഇങ്ങോട്ട് വരില്ലല്ലോ."
സന്തോഷം കൊണ്ട് മതിമറന്ന തോമാച്ചേട്ടൻ പാല് കൊടുത്തിട്ട് മടങ്ങിവരുംവഴി ഉണ്ടായതത്രയും ശബ്ദം താഴ്ത്തി ഭാര്യയെ പറഞ്ഞുകേൾപ്പിച്ചു. വല്ലാത്ത ആവേശത്തോടെ.
എല്ലാം കേട്ടിരുന്നശേഷം നെറ്റിചുളിച്ചുകൊണ്ട് ത്രേസ്യാമ്മ ഭർത്താവിനെ നോക്കി ചോദിച്ചു.
"ആ ചെറുക്കന് എന്തൊക്കെയോ സുഖക്കേട് ഉള്ളതല്ലേ.?"
"നീ വേണ്ടാത്തതൊന്നും പറയണ്ട. ആ ചെറുക്കന് ഇപ്പോൾ ഒരു കുഴപ്പവുമില്ല. ആക്സിഡന്റിൽ പറ്റിയൊരു ചെറിയ മാനസിക പ്രശ്നം മാത്രം.അമ്മ കണ്മുന്നിൽ മരണപ്പെടുന്നത് കണ്ടതിന്റെ ആസ്വാസ്ഥ്യം.ഇപ്പോൾ കുഴപ്പമൊന്നുമില്ല."
"എന്തുതന്നെയായാലും എൽസയ്ക്ക് ഈ ആലോചന വേണ്ട. നമ്മുക്ക് പറ്റിയ ബന്ധമല്ല."
"മിണ്ടാതിരുന്നോണം. ഇല്ലെങ്കിൽ നിന്റെ നാക്ക് ഞാൻ കണ്ടിക്കും. മാളിയേക്കൽ കുടുംബക്കാർ ആരാണെന്ന നിന്റെ വിചാരം. അവരുമായുള്ള ബന്ധത്തേക്കുറിച്ച് ചിന്തിക്കാൻ പോലും യോഗ്യതയില്ല നമുക്ക്. അപ്പോഴാണ് ഇങ്ങനൊരവസരം തേടിവന്നിരിക്കുന്നത്."
"കർത്താവേ... ഇതിലും നല്ലത് എന്റെ മോളെ കൊന്നുകളയുന്നതാണ്."
ത്രേസ്യാമ്മ കരഞ്ഞു. തോമാച്ചേട്ടൻ ഭാര്യക്കുനേരെ കയർത്തു. എൽസമ്മ ഇതെല്ലാം കണ്ടുകൊണ്ട് അവിടേയ്ക്ക് ഓടിയെത്തി. അമ്മയെ തല്ലാനൊരുങ്ങുന്ന അപ്പനെ അവൾ തടഞ്ഞു.
"അപ്പന്റെ ഇഷ്ടം പോലെ നടക്കട്ടെ എല്ലാം. എനിക്ക് സമ്മതമാണ്. ഇതിന്റെ പേരിൽ അമ്മയെ തല്ലണ്ട."
അവൾ അമ്മയുടെ കരം കവർന്നുകൊണ്ട് തേങ്ങി. തോമാച്ചേട്ടൻ ഇതുകണ്ടുകൊണ്ട് മരംകണക്കെ നിന്നു.
നാട്ടിലെല്ലാം വിവാഹലോചനയുടെ വാർത്ത പരന്നു.പറഞ്ഞു ചിരിക്കാനും, രസിക്കാനും, അസൂയക്കൊള്ളാനുമൊക്കെ നാട്ടുകാർക്ക് ഒരു വാർത്തകിട്ടി.
തോമാച്ചേന്റെ മോളെ മാളിയേക്കൽ തോമസിന്റെ മകൻ കെട്ടാൻ പോകുന്നു.
കൂടുതൽപേർക്കും ഇതുകേട്ട് അതിശയമാണ് തോന്നിയത്. ചിലർക്ക് തോമാചേട്ടനോട് വെറുപ്പും എൽസമ്മയോട് സഹതാപവും തോന്നി.
അന്ന് രാവിലെ കവലയിലുള്ള അലിയാരിക്കയുടെ ചായക്കടയിലും ഇതുതന്നെയായിരുന്നു സംസാരവിഷയം.കൈയിൽ ലോട്ടറിയും പിടിച്ചു കക്ഷത്തിൽ ബാഗും തിരുകി കടയിലേയ്ക്ക് കയറിയ ലോട്ടറിക്കാരൻ 'കുഞ്ഞച്ചൻ' ചായയ്ക്ക് ഓർഡർ കൊടുത്തിട്ട് അടുത്ത ബെഞ്ചിലിരുന്നുകൊണ്ട് ചായ കുടിക്കുന്ന വാർഡ് മെമ്പർ 'മോഹനാനെ' നോക്കി ചോദിച്ചു.
"അല്ല മെമ്പറെ... നിങ്ങടെ പാർട്ടിക്കാരനായ തോമാച്ചേട്ടന് വട്ടാണോ... അയാളുടെ ഇളയമോളെ മാളിയേക്കലെ ആ ഭ്രാന്തുള്ള ചെറുക്കന് കെട്ടിച്ചുകൊടുക്കാൻ പോകുന്നെന്ന് കേട്ടു."
"തോമാച്ചേട്ടൻ ആള് ബുദ്ധിമാനാ. അട്ടയുടെ കണ്ണുകണ്ടവൻ. മരുമകന് ചെറിയ ഭ്രാന്തുണ്ടെങ്കിലെന്താ മാളിയേക്കൽ തറവാട്ടിലെ പാതി സ്വത്തിന്റെ അവകാശിയല്ലേ മരുമകനായിട്ട് വരുന്നത്. തോമാച്ചേട്ടന്റെ അന്തസ്സും അഭിമാനവുമൊക്കെ ഇനി ഉയരില്ലേ."
"എന്തൊക്കെ ഉണ്ടായിട്ടെന്താ... ചെറുക്കന് സുഖമില്ലല്ലോ."
"അതിനെന്താ എല്ലാർക്കും ഇല്ലേ ചെറിയ ഭ്രാന്ത്. ആ ചെറുക്കന് ഇത്തിരി കൂടുതലാണെന്നു മാത്രം. വിവാഹം കഴിയുന്നതോടെ അത് മാറിക്കൂട എന്നുമില്ലല്ലോ."
"ഇതിലും എത്രയോഭേതമായിരുന്നു ആ സണ്ണി മാഷ്. നല്ല ചെറുപ്പക്കാരൻ."
"കാര്യമൊക്കെ ശരിതന്നെ. അയാളെക്കുറിച്ചു പറയുന്നത് തോമാച്ചേട്ടൻ കേൾക്കണ്ട. പാർട്ടിയെയും പാർട്ടിക്കാരെയുമൊക്കെ പുച്ഛമല്ലേ അയാൾക്ക്."
"എന്തുതന്നെയായാലും ഇതിത്തിരി കടന്ന കൈയ്യായിപ്പോയി.കൊരങ്ങന്റെ കൈയിൽ പൂമാല കൊടുക്കുന്നതുപോലെ ആവും ആ പെങ്കൊച്ചിന്റെ കാര്യം."
ഈ സംസാരംകേട്ടുകൊണ്ട് കടയിലേയ്ക്ക് കയറിവന്ന പൈലി ചേട്ടൻ പറഞ്ഞു.
"ചേട്ടൻ കൊണ്ടുപോയ ആലോചനകളൊന്നും നടന്നില്ല. അതല്ലേ ചേട്ടന്റെ സങ്കടം."
കുഞ്ഞച്ചൻ കളിയാക്കുംപോലെ ചിരിച്ചുകൊണ്ടുപറഞ്ഞു.
"ആ ഒരു സങ്കടമൊന്നും പൈലിക്കില്ല. നാട്ടിൽ പെണ്ണും ആണും ഉള്ളിടത്തോളം കാലം കല്യാണങ്ങൾ ഞാൻ വേറെ നടത്തും."
ഈ സമയം എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് തോമസ് മുതലാളിയുടെ ഇന്നോവകാറ് കടയ്ക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടു.ഒരുനിമിഷം കാർ നിറുത്തി ഇറങ്ങി കവലയിലെ കടയിൽ നിന്നും സിഗരറ്റ് വാങ്ങിക്കൊണ്ട് തോമസ് മുതലാളി വീണ്ടും കാറിൽ കയറി. കാർ കവലയിൽ നിന്ന് തോമാച്ചേട്ടന്റെ വീട് സ്ഥിതിചെയ്യുന്ന വഴിയിലേയ്ക്ക് തിരിഞ്ഞു. ചായക്കടയിലിരുന്നവർ നിശബ്ദരായി ഇത് നോക്കിയിരുന്നു.
തോമസ് മുതലാളിയാണ് മൂത്ത മകനായ 'ജോസഫ്' ആണ് കാർ ഓടിക്കുന്നത്. കാറിനുള്ളിൽ മുതലാളിയുടെ രണ്ടാംഭാര്യ 'മോളിയും' ജോസഫിന്റെ ഭാര്യ 'ജാൻസിയും' ഇരിപ്പുണ്ട്.
"കുടുംബം മുഴുവൻ ഉണ്ടല്ലോ... പെണ്ണുകാണൽ ചടങ്ങാവും."
കാർ പോയിക്കഴിഞ്ഞപ്പോൾ പൈലി ചേട്ടൻ കടയിലിരുന്നവരെ നോക്കി പറഞ്ഞു.
ഇടവഴിയിലൂടെ മുന്നോട്ട് നീങ്ങിയ കാറ് തോമാച്ചേട്ടന്റെ വീടിനുമുന്നിൽ ചെന്നു നിന്നു. തോമസ് മുതലാളിയും കുടുംബവും കാറിൽ നിന്നിറങ്ങി.
ഓടുമേഞ്ഞ പഴയവീട് കണ്ടപ്പോൾ മോളിയുടെയും ജൻസിയുടെയും മുഖത്ത് പുച്ഛം നിറഞ്ഞു. അറച്ചറച്ച് എന്നോണം അവർ മുറ്റത്തേയ്ക്ക് കടന്നു.നീല പട്ടുസാരി ചുറ്റി ശരീരംനിറയെ ആഭരണം അണിഞ്ഞ വെളുത്തുതടിച്ച സുന്ദരിയായ ജാൻസിക്കാണ് കൂടുതൽ പുച്ഛം.
തോമാച്ചേട്ടനും ഭാര്യക്കും ആകെ പരിഭ്രമം.അതിഥികളെ എങ്ങനെ സ്വീകരിക്കണം എന്നറിയാതെ അവർ കുഴങ്ങി. കസേരകൾ തുടച്ചു മുന്നോട്ട് നീക്കിയിട്ടുകൊണ്ട് തോമാച്ചേൻ വിനയത്തോടെ അതിഥികളോട് ഇരിക്കാൻ പറഞ്ഞു.
അതിഥികൾക്ക് തോമാച്ചേട്ടന്റെ തിണ്ണയിൽ നിൽക്കാനും ആ പഴയ കസേരകളിൽ ഇരിക്കാനുമൊക്കെ അറപ്പ് തോന്നി.
"വീട് ഒരുപാട് പഴയതാണല്ലേ. ഇന്നത്തെ കാലത്ത് ഇതുപോലുള്ള വീടുകൾ വിരളമാണ്."
മോളിക്കുട്ടി അൽപ്പം പരിഹാസം കലർത്തികൊണ്ട് ചോദിച്ചു.
തോമാച്ചേട്ടൻ ദയനീയമായി ചിരിച്ചുകൊണ്ട് മെല്ലെ എന്തൊ പറഞ്ഞു. ത്രേസ്യാമ്മ അപമാനം കൊണ്ട് തല താഴ്ത്തി.
എൽസമ്മയെ പെണ്ണുകാണാൻ വന്നതാണ് മാളിയേക്കൽ വീട്ടുകാർ. ചെറുക്കൻ മുൻപ് വന്നു കണ്ടിട്ട് പോയിരുന്നു.അറച്ചറച്ച് ചുവടുകൾവെച്ച് സ്ത്രീകൾ അകത്തേയ്ക്ക് കയറി. മുതലാളിയും മകനും പൂമുഖത്തെ കസേരയിലിരുന്നു.
ത്രേസ്യാമ്മ ഭവ്യതയോടെ അതിഥികളെ മകളുടെ അടുക്കലേയ്ക്ക് നയിച്ചു. മുറിയിൽ ലൈറ്റ് ഇട്ടിട്ടുണ്ട്. എങ്കിലും നല്ല വെളിച്ചം ഉണ്ടായിരുന്നില്ല. എന്നിട്ടും എൽസമ്മയുടെ സൗന്ദര്യം കണ്ട് പെണ്ണുങ്ങൾ ഞെട്ടി.
ഉദിച്ചുയരുന്ന സൂര്യനെപ്പോലെ, പൂർണ്ണ ചന്ദ്രനെപ്പോലെ, വെണ്ണക്കൽശിൽപ്പംപോലെ പുഞ്ചിരിതൂകി നിൽക്കുന്ന പെണ്ണിനെ കണ്ട് മോളികുട്ടിയും മരുമകൾ ജാൻസിയും തുറിച്ചുനോക്കി നിന്നു. എന്നിട്ട് എൽസമ്മയെ നോക്കി അസൂയയോടെ ജാൻസി ചോദിച്ചു.
"എൽസ എന്നാണല്ലേ പേര്."
അതേയെന്ന് അവൾ മൂളി.ലജ്ജകൊണ്ട് അവളുടെ മുഖം കുനിഞ്ഞു. കവിളിണകൾ ചുമക്കുകയും അവിടെ നുണക്കുഴികൾ വിടരുകയും ചെയ്തു.ഇതുകണ്ട് ത്രേസ്യാമ്മ നിറകണ്ണുകൾ തുടച്ചു.
അധികം വൈകാതെ ചായയും പലഹാരവുമൊക്കെ കഴിച്ചെന്നുവരുത്തി മുതലാളിയും കുടുംബവും അവിടുന്ന് യത്രപറഞ്ഞു മടങ്ങി.
ദിവസങ്ങൾ കടന്നുപോകാവേ വിളിച്ചുചൊല്ലലും മറ്റു ചടങ്ങുകളുമൊക്കെ അതിന്റെ മുറപോലെ നടന്നു. ചടങ്ങുകൾ എല്ലാം ലളിതമായ രീതിയിലായിരുന്നു. അടുത്ത ബന്ധുക്കളും അയൽക്കാരും മാത്രം ചടങ്ങുകളിൽ പങ്കെടുത്തു.
ഒടുവിൽ ആ ദിനം വന്നെത്തി. കല്യാണദിവസം.
കല്യാണത്തിന്റെ തലേദിവസം തോമാച്ചേട്ടന്റെ വീട്ടുമുറ്റത്ത് പന്തൽ ഉയർന്നു.പിന്നാമ്പുറത്ത് പാചകപ്പുരയും തയ്യാറായി. മേശയും കസേരയുമൊക്കെ പന്തലിൽ നിരന്നു.വീടിനുള്ളിൽ മക്കളും മരുമക്കളും കുട്ടികളും ബന്ധുക്കളും നാട്ടുകാരുമൊക്കെ നിറഞ്ഞു. സന്തോഷത്തിന്റെ ആരവം. പൊട്ടിച്ചിരികൾ. അടക്കം പറച്ചിലുകൾ.
കല്യാണപെണ്ണായി മണവാളനെ സ്വീകരിക്കാൻ തയ്യാറെടുത്തിരിക്കുന്ന എൽസമ്മയെ കാണാൻ കൂട്ടുകാരികളെത്തി.എൽസമ്മയ്ക്ക് വാങ്ങിയ ആഭരണങ്ങളും വസ്ത്രങ്ങളുമൊക്കെ മറ്റുള്ളവരെ എടുത്തുകാണിച്ചുകൊണ്ടും കല്യാണത്തിന്റെ പൊങ്ങച്ചം പറഞ്ഞുകൊണ്ടും സഹോദരിമാർ അവൾക്ക് ചുറ്റും നിന്നു. കുട്ടികൾ കുസൃതികാട്ടിയും വഴക്കുണ്ടാക്കിയും ഓടിനടന്നു.
അയൽക്കാരി പെണ്ണുങ്ങൾ കസേരയിലിരുന്നു ചായ കുടിച്ചുകൊണ്ട് മണവാട്ടിപ്പെണ്ണിനെ സൗന്ദര്യം കണ്ട് അസൂയക്കൊണ്ടു. ലക്ഷ്മി ചേച്ചി എൽസമ്മയുടെ അരികിലെത്തി ശബ്ദം താഴ്ത്തി മെല്ലെ കാതിൽ ചോദിച്ചു.
"മോള് ചെറുക്കനെ നന്നായി കണ്ടാരുന്നോ.?"
"ഒരുവട്ടം കണ്ടു..."
"എല്ലാം മനസ്സിലാക്കിയിട്ടു തന്നെയാണോ ഈ കല്യാണത്തിന് സമ്മതിച്ചത്.?"
"അതെ..."
"അവനൊരു മാനസിക രോഗിയാണെന്നു കേട്ടു... അമ്മയ്ക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോൾ ആക്സിഡന്റ് ഉണ്ടായതാണത്രേ അമ്മ മരിച്ചു... അതിൽ പിന്നെയാണ് ഇങ്ങനെ സംഭവിച്ചതെന്നു പറയുന്നു. ശരിയാണോ എന്ന് ആർക്കറിയാം."
"കേട്ടതൊക്കെ ശരിതന്നെയാണ്."
"എന്നിട്ടും ഇതെല്ലാം അറിഞ്ഞുവെച്ചുകൊണ്ട് മോള് ഇതിന് സമ്മതിച്ചത് എന്തുകൊണ്ടാണെന്ന എനിക്ക് മനസ്സിലാവാത്തത്."
"ആക്സിഡന്റ് മൂലമുണ്ടായ ഭ്രാന്ത് അല്ലെ അത് ചികിൽസിച്ചു മാറ്റാൻ പറ്റിയാലോ. ജന്മനാ ഭ്രാന്തുള്ളവരെ എന്ത് ചെയ്യും.ഞാൻ അത്രയേ ചിന്തിച്ചുള്ളൂ."
ലക്ഷ്മി ഞെട്ടിപ്പോയി. മറുപടി ഇഷ്ടപ്പെട്ടില്ലെങ്കിലും അവളുടെ ആ മനസ്സുറപ്പ് ലക്ഷ്മിക്ക് നന്നേ ബോധിച്ചു. ആശംസകൾ നേർന്നിട്ട് അവർ മെല്ലെ അവിടെനിന്നും നടന്നകന്നു.
അധികം വൈകാതെ ഭക്ഷണം കഴിച്ചുകൊണ്ട് എല്ലാവരും വീടുകളിലേയ്ക്ക് മടങ്ങിപ്പോയി.
പിറ്റേദിവസം പത്തുമണിയോടുകൂടെ എല്ലാവരും പള്ളിയിൽ ഒരുമിച്ചുചേർന്നു.എൽസമ്മ ഒരു മാലാഖയെപ്പോലെ മണവാട്ടിയായി അണിഞ്ഞൊരുങ്ങിനിന്നു.
"ചെറുക്കനും കൂട്ടരും വരുന്നുണ്ട്."
കൂടിനിന്നവരിൽ ആരോ വിളിച്ചുപറഞ്ഞു. എല്ലാവരും അവിടേയ്ക്ക് ജിജ്ഞാസയോടെ മിഴികൾ പായിച്ചു.പുതുപുത്തൻ കാറിൽ വന്നിറങ്ങിയ ചെറുക്കനെ കാണാൻ എല്ലാമിഴികളും ഒരേയിടത്തു പതിച്ചു. പള്ളിമുറ്റത്ത് തിക്കും തിരക്കും.
വെളുത്തുടുത്ത സുന്ദരമായ 'ജോർജുകുട്ടി' പാന്റും കോട്ടും അണിഞ്ഞുകൊണ്ട് മെല്ലെ പള്ളിനടകൾ കയറിവന്നു. കണ്ണുകളിൽ അലക്ഷ്യഭാവം. മുഖത്ത് കടുപ്പം. ഒപ്പം ബന്ധുക്കളും കൂട്ടുകാരുമൊക്കെ.
അധികം വൈകാതെ വിവാഹചടങ്ങുകൾ ആരംഭിച്ചു.തോമാച്ചേട്ടൻ സ്ത്രീധനമായി കൊടുത്ത പണവും പണ്ടവും സ്വീകരിച്ചുകൊണ്ട് മോതിരവാഴ്തും മറ്റും കഴിഞ്ഞു അച്ഛൻ എടുത്തുകൊടുത്ത മിന്നും ചരട് കഴുത്തിൽ കെട്ടി മന്ത്രകോടിയും പുതപ്പിച്ച് ആഘോഷമായി എൽസമ്മയെ ജോർജുകുട്ടി സ്വന്തമാക്കി.
വിവാഹം കഴിഞ്ഞ് എല്ലാവരും ഭക്ഷണം കഴിച്ചു.അൽപ്പം കഴിഞ്ഞ് അവർ മടങ്ങിപ്പോകാൻ തയ്യാറെടുത്തു. ഇനി ഭർതൃഗ്രഹത്തിലേയ്ക്കുള്ള യാത്ര. അലങ്കരിച്ച കാറിൽ ആരൊക്കെയോ ചേർന്ന് എൽസമ്മയെ കയറ്റി. അടുത്തായി ജോർജ്കുട്ടിയിരുന്നു. കാർ മെല്ലെ പള്ളിമുറ്റം പിന്നോട്ട് മുന്നോട്ട് നീങ്ങി. ആരാവങ്ങൾ ഒഴിഞ്ഞു.
ആ വലിയ വീട്ടിലെ മുറിക്കുള്ളിൽ എൽസമ്മ നിശ്ചലയായി നിന്നു. മൂകയായി നിമിഷങ്ങളെണ്ണിക്കൊണ്ട് അങ്ങനെ.അവളുടെ ആർദ്രത തുളുമ്പുന്ന മിഴികളിൽ നിസ്സഹായതയുടെ നനവ്.
താൻ സ്വപ്നം കാണുകയാണോ...? അവൾ നാലുപാടും നോക്കി. അവൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഏതോ മയികാലോകത്തു എത്തിപ്പെട്ട പ്രതീതി. സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര വലിയ വീട്.കോൺക്രീറ്റിൽ തീർത്ത ഒരു ഇരുനില്ലമാളിക .മുറ്റം നിറയെ ഗാർഡൻ. കട്ട വിരിച്ചു മനോഹരമാക്കിയ മുറ്റത്ത് പാർക്ക് ചെയ്തിരിക്കുന്ന വിവിധതരം കാറുകൾ.ആ മുറ്റത്തുകൂടെ കുട്ടികൾ കളിച്ചുനടക്കുന്നു. പുറത്ത് ഹാളിലും പൂമുഖത്തുമൊക്കെ ബന്ധുക്കൾ.
പടിഞ്ഞാറു വശത്തുള്ള മുറിയിലേയ്ക്കാണ് സ്ത്രീകൾ എൽസമ്മയെ കൊണ്ടുപോയത്. മനസ്സ് ആസ്വസ്ഥമാണെങ്കിലും അവൾ എല്ലാം നോക്കിക്കണ്ടു മനസ്സിലാക്കി ഒരു കാഴ്ചവസ്തുപോലെ അങ്ങനെ നിന്നു. പുത്തൻ ചുറ്റുപാടുകൾ വീർപ്പുമുട്ടിക്കുന്നു. വസ്ത്രവും ശരീരവും വിയർപ്പിൽ നനഞ്ഞു.
സാരിയാണ് വേഷം.അത്യാവശ്യം ആഭരണങ്ങൾ ശരീരത്തിലുണ്ട്.മാല, കമ്മൽ, വളകൾ എല്ലാം തോമാച്ചേട്ടൻ കണ്ടിടത്തുന്നൊക്കെ കടംമേടിച്ചു പെട്ടെന്ന് ഉണ്ടാക്കിയതാണ്.വലിയ വീട്ടിൽ നിന്നെത്തിയ പൊങ്ങച്ചക്കാരി പെണ്ണുങ്ങൾ അവൾക്കുചുറ്റും കൂടി. ശരീരം നിറയെ ആഭരണത്തിൽ പൊതിഞ്ഞു വന്നിട്ടുള്ള അവരുടെ കണ്ണിൽ പുച്ഛം നിറഞ്ഞു.ചുണ്ടിൽ പരിഹാസം ചിരിപടർത്തി.
"കുറച്ച് വരവെങ്കിലും വാങ്ങി ഇട്ടുകൂടാരുന്നോ കൊച്ചേ... കല്യാണമല്ലേ.?"
കൂട്ടത്തിൽ ഒരു പൊങ്ങച്ചക്കാരിയുടെ ചോദ്യം. ഉള്ളിൽ വല്ലാത്ത നീറ്റൽ. അപമാനംകൊണ്ട് തലകുമ്പിട്ട് അവൾ നിന്നു. ഇങ്ങനെ പലതും കേൾക്കുകയും അനുഭവിക്കുകയും വേണ്ടിവരുമെന്ന് മനസ്സിലാക്കികൊണ്ട് തന്നെയാണ് താൻ ഇങ്ങോട്ട് വന്നിട്ടുള്ളത്. അവൾ മനസ്സിലോർത്തു. ചോദ്യം എറിഞ്ഞുകൊണ്ട് തന്നെ കളിയാക്കിയ ആളെ അവൾക്ക് മനസ്സിലായി.'മേരി.' ചേട്ടത്തിയുടെ അമ്മ.
ചുറ്റും നിന്ന പെണ്ണുങ്ങൾ കിലുകിലെ ചിരിച്ചുകൊണ്ട് അവളെനോക്കി. ഇതുകണ്ട് ആവേശം കൊണ്ട് മേരി കുറച്ചുകൂടി അവളുടെ അടുത്തേയ്ക്ക് നീങ്ങിനിന്നുകൊണ്ട് കഴുത്തിലെ മാല യിലേയ്ക്ക് സൂക്ഷിച്ചുനോക്കിക്കൊണ്ട് ചോദിച്ചു.
"ഇപ്പോൾ ഉള്ളത് തന്നെ വരവ് ആണെന്ന് തോന്നുന്നല്ലോ.ചെമ്പുനിറം തെളിഞ്ഞിരിക്കുമ്പോലെ."
വീണ്ടും പെണ്ണുങ്ങളുടെ കൂട്ടച്ചിരി. എൽസമ്മ വീണ്ടും തലകുനിച്ചു. പണക്കാരിപെണ്ണുങ്ങൾക്ക് പാവപ്പെട്ടവരെ കളിയാക്കുന്നത് ഒരു രസമാണ്.
പെണ്ണിന്റെ സൗന്ദര്യം സ്വർണ്ണത്തിലും പട്ടുസാരിയിലുമൊന്നുമല്ല. നല്ല മനസ്സും പ്രവർത്തിയുമാണെന്ന് വിളിച്ചുപറയണമെന്ന് അവൾക്ക് തോന്നി. പക്ഷേ, തൊണ്ട വരണ്ടുപോയിരുന്നു.
"എന്തിനാ ഇങ്ങനെ നിൽക്കുന്നെ ആ കട്ടിലിലെങ്ങാനും ഇരിക്ക്."
അൽപ്പം പ്രൗഡികലർന്ന ശബ്ദം.മുഖമുയർത്തി നോക്കി. വെളുത്തുതടിച്ച തന്റെ അമ്മായിഅമ്മ. ഭർത്താവിന്റെ രണ്ടാനമ്മ.
അവൾ ഇരുന്നില്ല. കുറച്ചുകഴിഞ്ഞപ്പോൾ അവളെ തനിച്ചാക്കി പെണ്ണുങ്ങൾ ഓരോരുത്തരായി മുറിവിട്ടിറങ്ങിപ്പോയി.പട്ടുസാരിയുടെ തുമ്പു പിടിച്ചുകൊണ്ടു അമ്മായിഅമ്മയും പുറത്തേയ്ക്ക് പോയി. അപ്പുറത്തെ മുറിയിൽ നിന്നുകൊണ്ട് ചേട്ടത്തിയോട് അവരുടെ അമ്മ മേരി ചോദിക്കുന്നത് എൽസമ്മ കേട്ടു.
"നല്ല സുന്ദരി പെണ്ണ്. എങ്ങനെ കിട്ടി ഇവളെ.?"
"ഒരു ഗതിയുമില്ലാത്തയിടത്തെയാണ്.ആ നേതാവ് തോമാച്ചേട്ടന്റെ മോളാണ്."
"ഏത്...?"
"അമ്മയ്ക്ക് അറിഞ്ഞുകൂടെ തടിച്ചു പൊക്കമുള്ള അയാളെ... ഇലക്ഷൻ സമയത്തൊക്കെ വീടുകയറാൻ വരാറുണ്ട്."
"ഓ മനസ്സിലായി. അയാളുടെ മോളാണല്ലേ ഇവൾ. ഭംഗി ഉണ്ടായിട്ട് കാര്യമില്ലല്ലോ യോഗംകൂടി വേണ്ടേ... ഇല്ലെങ്കിൽ ഇങ്ങനൊരുത്തന്റെ ഭാര്യയായിട്ട്."
"അതിന് ഇവിടേയ്ക്ക് വരാൻ പറ്റിയത് അവളുടെ ഭാഗ്യമല്ലേ.?"
"ശരിതന്നെ പക്ഷേ, ജോർജുകുട്ടിയല്ലേ കെട്ടിയോൻ."
"പിന്നല്ലാതെ അവളെ ചേട്ടൻ കെട്ടിയതാണോ... എന്താ ഈ അമ്മച്ചിക്ക്.?"
"കാര്യമൊക്കെ ശരിതന്നെ. നീ ഒന്ന് സൂക്ഷിക്കണത് നല്ലതാ."
"എന്താ അമ്മച്ചി പറഞ്ഞുവരുന്നത്.?"
"ജോർജുകുട്ടിക്ക് ഭ്രാന്തല്ലേ... എപ്പോഴാ ഇളകുക എന്നറിയില്ലല്ലോ. അവനെങ്ങാനും ഈ പെണ്ണിനെ കഴുത്തുഞെരിച്ചു കൊന്നാലോ... നിങ്ങളും തൂങ്ങേടി വരില്ലേ."
"കൊല്ലട്ടെ... എന്നാലെങ്കിലും നാട്ടുകാർക്കും ബന്ധുക്കൾക്കുമൊക്കെ മനസ്സിലാകുമല്ലോ കാര്യങ്ങൾ.ഞങ്ങൾക്ക് ജോർജുകുട്ടിയുടെ കാര്യത്തിൽ ശ്രദ്ധയില്ല, ചികിൽസിക്കുന്നില്ല, മൊതല് തട്ടിയെടുക്കാൻ വേണ്ടി ഇരിക്കുവാണ് ഇതൊക്കെയല്ലേ നാട്ടുകാരും ബന്ധുക്കളും പറയുന്നത്."
എൽസമ്മ ഇതുകേട്ട് വല്ലാതെ ഭയന്നു. തല കറങ്ങുന്നതുപോലെ. ശരീരം വീണ്ടും വിയർക്കാൻ തുടങ്ങി. ഉള്ളം വെന്തുരുക്കുകയാണ്.
തോമസു മുതലാളി തന്നെ മരുമകളായി കൊണ്ടുവന്നതിന്റെ കാരണം അവൾക്ക് മനസ്സിലായി. ആളുകളുടെ കണ്ണിൽ പൊടിയിടാൻ. അതിനുവേണ്ടി രണ്ടാനമ്മയായ അമ്മായിയമ്മയും, അവരുടെ ബന്ധുവായ മരുമകളും, ചേട്ടനുമൊക്കെ കൂട്ടുനിന്നു എന്നുമാത്രം.
അവരുടെ നിലപാട് ശരിയായിരുന്നു എന്ന് തെളിയിക്കാൻ അവർ പരിശ്രമിക്കും. അതിനുള്ള എളുപ്പവഴി ഭ്രാന്തനായ ഭർത്താവിനെക്കൊണ്ട് തന്നെ ഇല്ലായ്മ ചെയ്യിക്കാനുള്ള വഴി നോക്കും. താനും ഭർത്താവും മരിച്ചാൽ പോലും ഇവിടാർക്കും ഒന്നുമില്ല. മറിച്ചു സന്തോഷം ആവുകയും ചെയ്യും. എൽസമ്മയുടെ നെഞ്ചിൽ ഭയം പെരുമ്പറകൊട്ടി.
(തുടരും...)