മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

ഭാഗം - 6

നരകവും സ്വർഗ്ഗവുമൊക്കെ ഭൂമിയിൽ തന്നെയാണെന്ന് എൽസമ്മക്ക് തോന്നി. അത്തരം നരകത്തിലൊന്നാണ് മാളിയേക്കൽ വീട്. ഇവിടുന്ന് രക്ഷപ്പെടുക എന്നത് ഇനി സാധ്യമല്ല. പ്രതിസന്ധികളെ ക്ഷമയോടും ബുദ്ധിയോടുംകൂടി തരണം ചെയ്യുകയേ നിവൃത്തിയുള്ളൂ.

ഇതാണ് തനിക്ക് വിധിച്ചിട്ടുള്ളത്. അതനുഭവിച്ചേ തീരൂ. എല്ലാം അവസാനിപ്പിച്ചുകൊണ്ട് വീട്ടിലേയ്ക്ക് തിരിച്ചുപോകാനാവില്ല. പ്രായമായ അമ്മച്ചിയേയും, അഭിമാനിയായ അപ്പനെയും അത് വല്ലാതെ ദുഃഖത്തിലാക്കും.

പാവപ്പെട്ട കുടുംബത്തിലെ തനിക്ക് പിന്നൊരു ജീവിതം ഉണ്ടാവില്ല. മാതാപിതാക്കൾക്ക് പ്രായമായി എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം. പിന്നെ തന്റെ അവസ്ഥ എന്താകുമെന്ന് പറയാനാവില്ല.

അന്തസ്സും അഭിമാനവുമൊക്കെ പറഞ്ഞുകൊണ്ട് അപ്പൻ നടത്തിയ വിവാഹമാണ്. വലിയ പ്രതീക്ഷകളും ആവേശവുമൊക്കെയാണ് അപ്പന്. ചെറുക്കന് ചെറിയൊരു മാനസിക പ്രശ്നം ഉണ്ടായി എന്നതുമാത്രമേ ഒരു കുറവുള്ളൂ. ഈ വലിയ വീടിനുള്ളിൽ താൻ മറ്റുള്ളവരുടെ ഭ്രാന്തിനടിമപ്പെട്ട് നീറുന്നതൊന്നും അപ്പന് അറിയില്ല.

"ചീ ഒരു സുന്ദരിക്കോത വന്നിരിക്കുന്നു. സുന്ദരിയായിട്ട് എന്തുകാര്യം കുറച്ചെങ്കിലും അന്തസ്സ് വേണ്ടേ... അതെങ്ങനാ നാണമുണ്ടെങ്കിലല്ലേ..."

മുറിക്ക് പുറത്തിറങ്ങിയ എൽസമ്മയെ നോക്കി ചുണ്ടുകോട്ടിക്കൊണ്ട് മോളിക്കുട്ടി പറഞ്ഞു. എൽസമ്മ അത് കേട്ടതായി ഭവിക്കാതെ മെല്ലെ മുന്നോട്ടുനടന്നു.

ഒന്നുകിൽ എല്ലാം  എതിർത്തുപറഞ്ഞുകൊണ്ട് പൊട്ടിത്തെറിക്കണം. അതുമല്ലെങ്കിൽ എല്ലാം മറ്റൊരാളോട് ഏറ്റുപറഞ്ഞുകൊണ് സ്വയം മറന്നൊന്നു പൊട്ടിക്കരയണം. ഇതിലൊന്നെങ്കിലും ചെയ്തില്ലെങ്കിൽ താൻ ഭ്രാന്തിയായിപ്പോകുമെന്ന് അവൾക്ക് തോന്നി. ഹാള് പിന്നിട്ട് വരാന്തയിലൂടെ അവൾ നടന്നു. വീടിന്റെ പിന്നാമ്പുറത്തെത്തുക അതാണ് ലക്ഷം.

മാർബിൾപാകിയ തറയിൽ നിന്നും കട്ടവിരിച്ച മുറ്റത്തേയ്ക്ക് ഇറങ്ങി അവൾ. ചെടിച്ചട്ടികൾ നിറഞ്ഞ മുറ്റത്തുകൂടെ വീടിന്റെ പിൻവശത്തേയ്ക്ക് നടന്നു. ചെരുപ്പിടാതെ മുറ്റത്തു ചവിട്ടിയപ്പോൾ കാലിൽ ഇക്കിളി കൂടി. വീടിന്റെ പിൻവശത്തുള്ള മുറിയിൽ നിന്ന് ആരുടെയൊക്കെയോ സംസാരവും പൊട്ടിച്ചിരികളും ഉയർന്നുകേട്ടു. മുറിയിൽ ആരൊക്കെയാണ് ഉള്ളതെന്നറിയില്ല. തുറന്നുകിടന്ന ജനാലയിലൂടെ അവൾ മെല്ലെ അകത്തേയ്ക്ക് നോക്കി.

ഭർത്താവിന്റെ ജേഷ്ഠനായ തടിച്ചുരുണ്ട ജോസഫിനേയും, ഭാര്യയായ ജാൻസിയേയും, മറ്റു മൂന്നുപുരുഷൻമാരെയും അവൾ അവിടെ കണ്ടു. എല്ലാവരും ഒത്തുചേർന്നു മദ്യപിക്കുകയാണ്.ഒപ്പം ടേബിളിലിരുന്ന പാത്രത്തിൽ നിന്നും എന്തൊക്കെയോ എടുത്ത് കൊറിക്കുകയും ചെയ്യുന്നുണ്ട്. അവൾ ഞെട്ടലോടെ മുഖം തിരിച്ചുകൊണ്ട് അവിടെനിന്നു പിന്നോട്ടുമാറി. തന്നെ ആരും കണ്ടിട്ടുണ്ടാവല്ലേ കർത്താവേ എന്നവൾ മനസ്സുകൊണ്ട് പ്രാർത്ഥിക്കുകയും ചെയ്തു.

തിരികെ അടുക്കളയിലെത്തുമ്പോൾ മരുഭൂമിയിലെ കുളിർകാറ്റെന്നവണ്ണം അവളെനോക്കി പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന ജോലിക്കാരി ഏലിയാമ്മചേട്ടത്തിയെ കണ്ടു.അവൾ ഓടിച്ചെന്നുകൊണ്ട് അവരുടെ കരം കവർന്നു. സങ്കടംകൊണ്ട് അവളുടെ മിഴികൾ നിറഞ്ഞുതൂവി.

ചേട്ടത്തി അവളുടെ കൈയിലും കവിളിലും തലയിലുമെല്ലാം അരുമയോടെ തലോടി. തുടർന്ന് സ്നേഹപൂർവ്വം അവളോട്‌ കാര്യം തിരക്കി.

"മോള് എന്തിനാ പിൻവശത്തേയ്ക്ക് പോയത്..."

"വെറുതേ... ഒന്ന് പൊട്ടിക്കരയാൻ."

"അങ്ങോട്ട് പോകണ്ടാരുന്നു... അവരെങ്ങും കണ്ടാൽ."

"ചേട്ടത്തിക്കും എന്നെ മനസ്സിലാക്കാനാവുന്നില്ലേ..."

"അതല്ല മോളെ... നിന്നെ മനസ്സിലാക്കിയതുകൊണ്ട് തന്നെ പറയുവാ...ഇവിടുള്ളോരുടെ സ്വഭാവം മോൾക്ക് അറിയില്ല. അവരുടെ രഹസ്യങ്ങൾ കേൾക്കാൻ പോയതാണെന്ന് പറയും.അവര് നിന്നെ കണ്ടില്ലെന്ന് ഉറപ്പാണോ.?"

"കണ്ടില്ല... ആരാ അവരൊക്കെ.?"

"അതൊക്കെ ജോസഫിന്റെ കൂട്ടുകാരാണ്... ഇവിടെ ഇതൊക്കെ പതിവാണ്. കള്ളുകുടിയും ചീട്ടുകളിയും എന്തിന് പെണ്ണുപിടുത്തം വരെയുണ്ട്. ഭാര്യയും രണ്ടാനമ്മയും ഒക്കെ ഇതിന് സൈഡാണ്. പിന്നെ തോമസുചേട്ടൻ പറഞ്ഞാൽ ഇവരൊന്നും കേൾക്കില്ല. അദ്ദേഹത്തിന് ഇതൊന്നും നോക്കാനൊട്ടു സമയവുമില്ല."

എൽസമ്മ കണ്ണുകൾ തുടച്ചുകൊണ്ട് ചേട്ടത്തിയെ നോക്കി പുഞ്ചിരിച്ചു.

"നീ എന്തിനാ സങ്കടപ്പെടുന്നത്. അതുകൊണ്ട് യാതൊരു ഫലവുമില്ല. നീ ഇന്നലെ ഇവിടെ എത്തിയതല്ലേയുള്ളൂ...അപ്പോഴേക്കും അമ്മായിഅമ്മയുടേം ചേട്ടത്തിയുടേയുമൊക്കെ പോരുകൊണ്ട് മടുത്തു. ചില മനുഷ്യർ ഇങ്ങനെയാണ്. കാട്ടിലെ വലിയ മൃഗങ്ങൾ സാധുമൃഗങ്ങളെ വേട്ടയാടുന്നത് കണ്ടിട്ടില്ലേ...അതുപോലെ പാവങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കും. അത് അവർക്കൊരു വിനോദമാണ്."

ഒരുനിമിഷം നിറുത്തിയിട്ട് ചേട്ടത്തി ആരെങ്കിലും അവിടേയ്ക്ക് വരുന്നുണ്ടോ എന്നുനോക്കി. എന്നിട്ട് മെല്ലെ ശബ്ദം താഴ്ത്തി തുടർന്നു.

"ജോർജുകുട്ടിയുടെ അമ്മ എത്രനല്ല സ്ത്രീയായിരുന്നു. പക്ഷേ, കർത്താവു ആയുസ്സ് കൊടുത്തില്ല. മോളികുട്ടിയെ കെട്ടിക്കൊണ്ടുവന്നതിനു പിന്നാലെ മരുമകളായി ജാൻസിയും എത്തിയില്ലേ...ഇപ്പോൾ ഭരണമൊക്കെ അവരാണ്. ഇതുപോലൊരു സുഖം ഇരുവർക്കും എവിടെകിട്ടാനാണ്. മുതലാളി ഒരു പാവമാണ്. എന്തിന് ഏറെ പറയുന്നു. വഴിയേ നിനക്ക് എല്ലാം മനസ്സിലാവും."

ചേട്ടത്തി ഒരു ദീർഘനിശ്വാസമുതിർത്തു.

"കർത്താവെ... ഈ നരകത്തിൽ നിന്നൊന്നു രക്ഷപെട്ടാൽ മതിയായിരുന്നു."

എൽസമ്മ നെഞ്ചിൽ കൈവെച്ചുകൊണ്ട് പറഞ്ഞു.

"നരകത്തിലെ ദുഷ്ടതകൾ മുഴുവൻ അനുഭവിക്കാനിരിക്കുന്നതല്ലേയുള്ളൂ..."

എൽസമ്മ നടുങ്ങിപ്പോയി. ഭയത്തോടെ അവൾ ചേട്ടത്തിയെ നോക്കി. സിംഹത്തിനുമുന്നിൽ അകപ്പെട്ട മാൻകുട്ടിയെപ്പോലെ ദയനീയത അവളുടെ മിഴികളിൽ ഉടലെടുത്തു.

"മോളെ നീയൊന്നും കുടിച്ചില്ലല്ലോ... "

സ്നേഹംനിറഞ്ഞ അന്വേഷണം. അവൾ ഇല്ലെന്ന് തലയാട്ടി. ഉള്ളിൽ തികട്ടിവന്ന തേങ്ങലിനെ അവൾ ഒരു ധീർഘനിശ്വാസത്തിലൊതുക്കി.

കൈ പൈപ്പിൽ കഴുകി തുടച്ചിട്ട് ചേട്ടത്തി ഫ്ലാസ്ക് തുറന്നു ഗ്ലാസിൽ ചായ എടുത്ത് അവൾക്ക് കൊടുത്തു.

ചൂട് ചായ കൈയിൽ കൊടുത്തുകൊണ്ട് ഒരമ്മയുടെ വാത്സല്ല്യത്തോടെ അത് കഴിക്കാൻ ചേട്ടത്തി പറഞ്ഞു. എൽസമ്മ അത് അനുസരിച്ചു.

ചൂടുചായ ഉള്ളിൽ ചെന്നപ്പോൾ ക്ഷീണത്തിന് അൽപ്പം ആശ്വാസം കിട്ടി. പെട്ടെന്ന് എന്തൊ ഓർത്തിട്ടെന്നപോലെ ഗ്ലാസ് സ്ലാബിനുമുകളിൽ വെച്ചുകൊണ്ട് അവൾ പറഞ്ഞു.

"ഞാൻ പോട്ടെ. ഇവിടിങ്ങനെ വർത്തമാനം പറഞ്ഞുനിന്നാൽ ചേട്ടത്തിയും വഴക്ക് കേൾക്കും. ഞാൻ മൂലം നിങ്ങള് കഷ്ടത്തിലാവരുത്."

അവൾ അകത്തേയ്ക്ക് പോകാനൊരുങ്ങി.

"എനിക്ക് ആരെയും പേടിയില്ല... എന്തിനാ ഞാൻ ഇവരെയൊക്കെ പേടിക്കുന്നെ.?"

"അതെന്താ പേടിയില്ലാത്തെ.?"

എൽസമ്മ ആകാംഷയോടെ ചേട്ടത്തിയെ നോക്കി.

"എന്നെ ഇവിടെ ജോലിക്ക് നിറുത്തിയത് മുതലാളിയാണ്. അതും ജോർജുകുട്ടിയുടെ അമ്മ ഉള്ള കാലത്ത്. അതിനുശേഷമാ ഇന്നുകാണുന്നവരൊക്കെ ഇവിടെ വന്നതും അധികാരം കയേറിയതും. ഞാനെന്റെ ജോലി കൃത്യമായി ചെയ്യും. അതിൽ എന്തേലും കുറ്റം കണ്ടാൽ പറഞ്ഞാൽ ഞാൻ കേൾക്കും. അല്ലാതെ എന്നെ വിരട്ടാൻ വന്നാൽ ഞാൻ വിട്ടുകൊടുക്കില്ല. എനിക്ക് ഇവിടല്ലെങ്കിൽ വേറൊരു വീട്. എവിടായാലും ജോലി ചെയ്യണം. എന്റെ സ്വഭാവം നന്നായി ഇവിടുള്ളോർക്ക് അറിയാം. അതുകൊണ്ടുതന്നെ എന്നോട് ഉടക്കാൻ വരില്ല."

എലിയാമ്മചേട്ടത്തി പറഞ്ഞു നിറുത്തി.

"എന്തുപണിയെടുക്കാനും ഞാൻ തയ്യാറാണ്. എത്ര ചീത്ത വേണമെങ്കിലും കേൾക്കുകയും ചെയ്യാം. പക്ഷേ, ഒന്നുമാത്രം... താലികെട്ടിയ ഭർത്താവിനോപ്പം കഴിയാൻ പറ്റില്ലെന്ന് പറഞ്ഞാൽ പിന്നെ എന്തിനാണ് ഈ ജീവിതം."

എൽസമ്മ തന്റെ ധർമ്മസങ്കടം ഏലിയാമ്മചേട്ടത്തിയോട് പറഞ്ഞു.

"ശരിയാണ് മോളെ... എന്ത് ചെയ്യാം നിന്നെ ഭർത്താവിന്റെ കൂടെ കഴിയാൻ ഇവിടുള്ളവർ അനുവദിക്കുന്നില്ല. ഇവിടെ ഓരോരുത്തർ മറ്റുള്ളവരുടെ ഭർത്താക്കന്മാരുടെ കൂടെ കഴിയുന്നതിന് ആർക്കും കുഴപ്പമില്ല."

എൽസമ്മ ഞെട്ടലോടെ മുഖമുയർത്തി ചേട്ടത്തിയെ നോക്കി. തുടർന്ന് ചെവി കൂർപ്പിച്ചുകൊണ്ട് പിൻവശത്തെ മുറിയിൽ നിന്നുയരുന്ന പൊട്ടിച്ചിരികളും സംസാരവും ശ്രദ്ധിച്ചു. കണ്ടുമരവിച്ച ദുഷിച്ച കാഴ്ചകൾ മറ്റൊരാളോട് പറയാൻ വെമ്പിനിന്നതുപോലെ ചേട്ടത്തി എല്ലാം പറഞ്ഞു.

പുറമെ സമ്പന്നതയുടേയും അന്തസ്സിന്റെയും പേരിൽ പേരുകേട്ട മാളിയേക്കൽ വീട്ടിൽ പല വൃത്തികേടുകളും അരങ്ങേറുന്നുണ്ടെന്ന് എൽസമ്മക്ക് മനസ്സിലായി. വെറുപ്പോടെ അവൾ മുഖം തിരിച്ചു.

ഭർത്താവിന്റെ ചേട്ടനും ഭാര്യയുമൊന്നും നല്ലവരല്ല. വഴിവിട്ട കൂട്ടുകെട്ടും വൃത്തികെട്ട ജീവിതവുമാണ് അവരുടേത്. വീട്ടിൽ അരങ്ങേരുന്ന ചെറിയ സൽക്കാരങ്ങൾ കൂടാതെ വലിയ പരിപാടികളൊക്കെ ഹോട്ടൽ മുറികളിലോ, ഗസ്റ്റ് ഹൗസുകളിലോ ഒക്കെ വെച്ചാണ് അരങ്ങേരുക. അതും രാത്രിയിൽ. പണവും അധികാരവും ഒരുമിച്ചുവന്നാൽ അത് പലവിധ തെറ്റുകളിലേയ്ക്കും മനുഷ്യരെ ആനയിക്കും അവൾ മനസ്സിലോർത്തു.

ഏലിയാമ്മചേട്ടത്തിയിൽ നിന്ന് മറ്റൊരു സത്യം കൂടി എൽസമ്മ മനസ്സിലാക്കി. തന്റെ ഭർത്താവിന്റെ ഭ്രാന്ത് മാറിക്കാണാൻ ആ കുടുംബത്തിൽ ആരും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ വേണ്ടവിധം ചികിത്സയോ പരിചരണമോ ഒന്നുംതന്നെ അവർ ജോർജുകുട്ടിക്ക് കൊടുക്കുന്നില്ല. ജോർജുകുട്ടിക്ക് സുഖപ്പെട്ടാൽ ചേട്ടനും, ചേട്ടത്തിക്കും, രണ്ടാനമ്മക്കുമൊക്കെ പലതും നഷ്ട്ടപ്പെടുമെന്ന് അവർക്കറിയാം.

മരിക്കുന്നതിനുമുൻപേ ജോർജുകുട്ടിയുടെ അമ്മച്ചി ഭർത്താവിനെക്കൊണ്ട് സ്വത്ത് രണ്ടു മക്കൾക്കുമായി ഭാഗം ചെയ്യിപ്പിച്ചിരുന്നു. നിയമപ്രകാരം മാളിയേക്കൽ വീടും ചുറ്റുമുള്ള മൂന്നേക്കർസ്ഥലവും, ടൗണിലുള്ള ഏതാനും ബിസിനസ്സ് സ്ഥാപനങ്ങളുമൊക്കെ ജോർജുകുട്ടിക്കാണ്.

പക്ഷേ, ഇന്ന് അതെല്ലാം അനുഭവിക്കുന്നത് രണ്ടാനമ്മയും, ചേട്ടനും ചേട്ടത്തിയും ഒക്കെയാണ്. ജോർജുകുട്ടിക്ക് ഭ്രാന്ത് സുഖമായാൽ ഇതൊക്കെയും കൈവിട്ടുപോകുന്നത് അവർക്ക് ഓർക്കാനേപറ്റുന്നില്ല. അതുകൊണ്ടുതന്നെ രോഗം മാറാതെ അവൻ മരിച്ചുപോകട്ടെ എന്ന് അവർ അതിയായി ആഗ്രഹിക്കുന്നു.

ബന്ധുക്കളുടേയും നാട്ടുകാരുടേയുമൊക്കെ വായടക്കാനാണ് ജോർജുകുട്ടിയെക്കൊണ്ട് ഇപ്പോൾ വിവാഹം കഴിപ്പിച്ചിരിക്കുന്നത്. മാനസികരോഗിയാണെങ്കിലും ഭാര്യ കൂടെക്കഴിഞ്ഞാൽ കുട്ടികളുണ്ടായാലോ... അതുവഴി ഭാവിയിൽ സ്വത്തിന് അവകാശി ഉണ്ടാവും. അതുതടയാനാണ് ജോർജുകുട്ടിയിൽ നിന്ന് തന്നെ അകറ്റിനിറുത്തുന്നത്. കൂടപ്പിറപ്പുകളുടെ ചിന്താഗതി എത്ര ക്രൂരമാണ്. എൽസമ്മയുടെ സങ്കടം ദേഷ്യമായി മാറി. ഉറച്ച ശബ്ദത്തിൽ അവൾ ഏലിയാമ്മ ചേട്ടത്തിയെ നോക്കി പറഞ്ഞു.

"ഞാനൊന്നു തീരുമാനിച്ചുകഴിഞ്ഞു... കുടുംബാഗങ്ങളുടെ... കള്ളത്തരം എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ. ഇന്നുമുതൽ ഞാൻ എന്റെ ഭർത്താവിന്റെ മുറിയിലേ കിടക്കുന്നുള്ളൂ..."

"എങ്ങനെ... അതിന് അവർ അനുവദിക്കുമെന്ന് തോന്നുന്നുണ്ടോ... എന്തും ചെയ്യാൻ മടിക്കാത്തവരാണ്."

ഏലിയാമ്മചേട്ടത്തി പേടിയോടെ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി.

"അവരെന്നെ എന്തും ചെയ്തോട്ടെ... ജീവൻ വെടിയേണ്ടി വന്നാലും ഞാനെന്റെ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല."

"കർത്താവു നിന്നെ രക്ഷിക്കട്ടെ... ഞാൻ പ്രാർത്ഥിക്കാം."

എലിയാമ്മചേട്ടത്തി അവളുടെ കരം കവർന്നു.

അവൾ ചേട്ടത്തിയോട് വിടപറഞ്ഞുകൊണ്ട് അടുക്കള വിട്ട് ഹാളിലിറങ്ങി ഭർത്താവിന്റെ മുറിയിലേയ്ക്ക് നടന്നു. മുറിയിൽ കടന്നു വാതിലടച്ചിട്ട് മുറിയിലൂടെ ഉലാത്തിക്കൊണ്ടിരുന്ന ഭർത്താവിന്റെ കൈപിടിച്ച് കണ്ണാടിക്കുമുന്നിൽ കസേരയിട്ട് ഇരുത്തി. തുടർന്ന് ഷേവ് ചെയ്തുകൊടുത്തു. ശേഷം കുളിമുറിയിൽ കയറ്റി സോപ്പ് തേച്ച് നന്നായി കുളിപ്പിച്ചു. തല തൂവർത്തി നല്ല വസ്ത്രങ്ങൾ എടുത്തണിയിച്ചു.

തുടർന്ന് ഭർത്താവിന്റെ അഴുക്കു വസ്ത്രങ്ങൾ കഴുകിയിട്ടശേഷം കുളിച്ചു വൃത്തിയായി.മുറിയിലെത്തി നല്ലൊരു ചുരിദാർ എടുത്തുധരിച്ചു. ഭംഗിയായി ഒരുങ്ങി പുറത്തിറങ്ങി. വീണ്ടും ഭർത്താവിന്റെ മുറിയിലേയ്ക്ക് നടന്നു.

"ഓഹോ... പുതുമണവാട്ടി കുളിച്ചൊരുങ്ങിയല്ലോ... ആര് കാണാനാ ഇതൊക്കെ... ആ തലക്ക് വെളിവില്ലാത്തവനെ കാണിക്കാനാണോ.?"

ഹാളിൽ ടി വി കണ്ടുകൊണ്ടിരുന്ന മോളിക്കുട്ടി അവളെനോക്കി പുച്ഛത്തോടെ പറഞ്ഞു.

"അതെ, അദ്ദേഹം കാണാൻ വേണ്ടി തന്നെയാണ്.തലക്ക് വെളിവില്ലെങ്കിലും ഇവിടുള്ള മറ്റുള്ളവരേക്കാൾ ഭേതമാണ്. എന്റെ ഭർത്താവ്."

"ആഹാ നീ ഒറ്റദിവസം കൊണ്ട് ഇത്രയൊക്കെ പറയാറായോ.?"

"ആയെന്ന് വെച്ചോളൂ..."

മോളിക്കുട്ടി എന്തൊക്കെയോ പറഞ്ഞെങ്കിലും മറുപടിക്ക് ചെവികൊടുക്കാതെ അവൾ ഭർത്താവിന്റെ മുറിയിലേയ്ക്ക് കയറാനൊരുങ്ങി. ഈ സമയം പുറത്തുപോയ മത്തായിച്ചേട്ടൻ അവിടേയ്ക്ക് പാഞ്ഞെത്തി.

"എന്തിനുള്ള പുറപ്പാടാ... ഇതൊന്നും തൽക്കാലം പറ്റില്ലെന്ന് ഇന്നലെ പറഞ്ഞില്ലേ. അസൂഖത്തിന്റെ കാര്യത്തിലൊരു തീരുമാനം ആകുന്നതുവരെ ഞാനുണ്ട് ഇവിടെ ജോർജുകുട്ടിയുടെ കാര്യങ്ങൾ നോക്കാൻ. എന്നെയാണ് എല്ലാം ഏൽപ്പിച്ചിരിക്കുന്നെ.?"

"എങ്കിൽ ഒന്ന് കേട്ടോളൂ... ഇന്നുമുതൽ ഞാനാണ് എന്റെ ഭർത്താവിന്റെ കാര്യങ്ങൾ നോക്കുന്നെ. ആവശ്യമില്ലാതെ ഞങ്ങടെ കാര്യത്തിൽ ഇടപെടാൻ വരരുത്. ഞങ്ങൾ ഭാര്യയും ഭർത്താവുമാണ്. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് അൽപ്പം സ്വകാര്യത വേണം. പറഞ്ഞത് മനസ്സിലായല്ലോ.?"

അവളുടെ ശബ്ദം ഉറച്ചതായിരുന്നു.

"ജോർജുകുട്ടിക്ക് സുഖമില്ലാത്തതുകൊണ്ട് എന്തും ചെയ്യാൻ മടിക്കില്ല അവൻ. അവന്റെ ഇഷ്ടങ്ങളും, അവനെ അടക്കിനിറുത്താനുള്ള ചിട്ടവട്ടങ്ങളും, കൊടുക്കേണ്ടുന്ന മരുന്നുമൊക്കെ എനിക്കെ അറിയൂ... അതൊന്നും തെറ്റിയാൽ പറ്റില്ല. പിന്നെ എല്ലാം ഒന്നേന്നു തുടങ്ങേണ്ടിവരും."

മത്തായിച്ചേട്ടൻ വീണ്ടും അവളെ തടഞ്ഞുകൊണ്ട് പറഞ്ഞു.

"ഇത്രേംകാലം ചികിൽസിച്ചിട്ടും അസൂഖം മാറിയില്ലല്ലോ.... ഇനി എന്തായാലും ഞാനൊന്നു പരിചരിച്ചു നോക്കട്ടെ. തല്ക്കാലം ചേട്ടൻ പൊയ്ക്കൊള്ളൂ..."

അവൾ കൂസാതെ പറഞ്ഞു. ആ കണ്ണുകളിൽ നിന്ന് അഗ്നി പാറി.

മത്തായിച്ചേട്ടൻ സ്തംഭിച്ചുനിന്നുപോയി. പൂച്ചക്കുഞ്ഞിനെപ്പോലെ ഇന്നലെ മുറിയിൽനിന്നിറങ്ങിപ്പോയ പെണ്ണ് ഇതാ ഒറ്റദിവസംകൊണ്ട് പെൺപുലിയായി മാറിയിരിക്കുന്നു.

"എന്താ മത്തായിച്ചേട്ടാ ഇവിടെ പ്രശ്നം...എന്തിനാ ഇവൾ കിടന്ന് ചീറുന്നെ.?"

മത്തായിച്ചേട്ടനെ സഹായിക്കാൻ മോളികുട്ടി അവിടേയ്ക്ക് പാഞ്ഞെത്തി. അവർ എൽസമ്മയുടെ കൈയിൽ കടന്നുപിടിച്ചു. പക്ഷേ, എൽസമ്മ ആ കൈ ശക്തമായി തട്ടിമാറ്റിക്കൊണ്ട് മുറിയിൽ കയറി വാതിലടച്ചു.

(തുടരും...)
 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ