ഭാഗം - 5
അമ്മായിഅമ്മയും കൂടി മുറിവിട്ടുപോയതോടെ മുറിയിൽ എൽസമ്മ തനിച്ചായി.അടുത്തമുറിയിൽ നിന്നും പെണ്ണുങ്ങളുടെ അടക്കിപ്പിടിച്ചുള്ള സംസാരവും പൊട്ടിച്ചിരിയും ഉയർന്നുകേൾക്കാം. എൽസമ്മയുടെ ഹൃദയം വല്ലാതെ മിടിച്ചു.
"ഇങ്ങനെ നിന്നാ മതിയോ... ഡ്രസ്സൊക്കെ മാറണ്ടേ...?"
സ്നേഹപൂർവ്വമുള്ള ചോദ്യം കേട്ടുകൊണ്ട് അവൾ മുഖംതിരിച്ചു നോക്കി. വെളുത്തുമെലിഞ്ഞ സുന്ദരിയായൊരു മധ്യവയസ്ക മുറിയിലേയ്ക്ക് കടന്നുവരുന്നു. അഹങ്കാരം ഇല്ലാത്ത കുലീനത നിറഞ്ഞ മുഖം.ഒട്ടും പൊങ്ങച്ചമില്ലാത്ത ആ സ്ത്രീ കുശലം പറഞ്ഞുകൊണ്ട് സ്വയം പരിചയപ്പെടുത്തി.
ഭർത്താവിന്റെ ഇളയമ്മയാണ്. പേര് 'ആലീസ്'. അടുത്തുതന്നെയാണ് വീട്. ഭർത്താവും രണ്ടുകുട്ടികളും ഉണ്ട്. ആലീസ് കുഞ്ഞമ്മയെ അവൾക്ക് വല്ലാതെ ഇഷ്ടമായി. മറ്റുപെണ്ണുങ്ങളെപ്പോലെ വാരിവലിച്ചുള്ള വസ്ത്രധാരണമോ, ആഭരണങ്ങളോ, പൊങ്ങച്ച വർത്തമാനമോ ഇല്ല. സ്നേഹമുള്ള പെരുമാറ്റം.
ആ വലിയവീട്ടിലെ പൊള്ളിപ്പിടയുന്ന അന്തരീക്ഷത്തിന് അൽപ്പം ആശ്വാസം കൈവന്നതുപോലെ.ആലീസ് ഇളയമ്മയെ വിശ്വസിക്കാൻ കൊള്ളാമെന്ന് അവൾക്ക് തോന്നി. അവൾ അവരോട് ചോദിച്ച് അറിയാത്ത പലതും മനസ്സിലാക്കി.
നാലുവർഷംമുൻപാണ് ജോർജുകുട്ടിക്ക് അപകടം ഉണ്ടായത്.അമ്മയും മകനുംകൂടി പള്ളിയിൽ പോയി മടങ്ങുംവഴി ബൈക്കിൽ ലോറി തട്ടിയതാണ്. അമ്മ കണ്മുന്നിൽ വെച്ചുവണ്ടികയറി മരിച്ചു. അന്നുതുടങ്ങിയതാണ് ജോർജുകുട്ടിയുടെ മനസ്സിന്റെ താളം തെറ്റൽ. വേണ്ടവിധത്തിൽ ചികിത്സയും പരിചരണവും കിട്ടിയെങ്കിൽ എല്ലാം ശരിയായേനെ. അതിനൊക്കെ ആർക്കാണ് സമയം. അമ്മയുടെ മരണശേഷം തോമസ് മുതലാളി വിവാഹം കഴിച്ചതാണ് മോളിക്കുട്ടിയെ. അവളുടെ ആങ്ങളയുടെ മകളാണ് ജോസഫിന്റെ ഭാര്യ ജാൻസി. ഇപ്പോൾ മാളിയേക്കൽ തറവാടിന്റെ ഭരണം മോളികുട്ടിയുടെയും മരുമകളുടെയും കയ്യിലാണ്. തോമസ് മുതലാളിയും മകൻ ജോസഫും അവരുടെ നിർദേശത്തിന് അനുസരിച്ചു ചലിക്കുന്ന വെറും പാവകൾ മാത്രം.
തടിമാടനും കാര്യസ്ഥനുമായ 'മത്തായി' ചേട്ടനാണ് ജോർജുകുട്ടിയുടെ ചികിത്സാകാര്യങ്ങളും മറ്റും നോക്കുന്നത്.മരുന്നും ആഹാരവുമൊക്കെ അയാളുടെ മേൽനോട്ടത്തിലാണ്.അയാളുടെ കിടപ്പും മറ്റും അവന്റെ മുറിയിൽ തന്നെയാണ്.അയാളെ നിയമിച്ചിട്ടുള്ളത് മോളിക്കുട്ടിയാണ്.മത്തായിച്ചേട്ടനെ ആരെങ്കിലും കുറ്റം പറയുന്നത് മോളികുട്ടിക്കോ മരുമകൾക്കോ ഇഷ്ടമല്ല.
പടിഞ്ഞാറുവശത്തുള്ള ഒരു കൊച്ചുമുറിയിലാണ് ജോർജുകുട്ടി താമസിക്കുന്നത്. അവൻ ആ മുറിവിട്ട് ഇറങ്ങിപ്പോകുന്നുണ്ടോ അനുസരണക്കേട് എന്തെങ്കിലും കാണിക്കുന്നുണ്ടോ എന്നൊക്കെ നോക്കിക്കൊണ്ട് മത്തായി എപ്പോഴും കൂടെയുണ്ടാവും.
പറമ്പുകളിൽ നിന്നുള്ള വിളവെടുപ്പും മറ്റും നടത്തുന്നതും വിൽക്കുന്നതുമൊക്കെ മത്തായിചേട്ടന്റെ മേൽനോട്ടത്തിലാണ്. ഇതിന്റെയൊക്കെ പണം വാങ്ങുന്നതും കണക്ക് നോക്കുന്നതുമൊക്കെ മോളിക്കുട്ടിയാണ്. മുതലാളിയോ മകനോ ഇതിൽ കൈകടത്താറില്ല.
"പുതുപ്പെണ്ണ് ഇതുവരെ വസ്ത്രം മാറി ഇറങ്ങിയില്ലേ... കാണാൻ കുറച്ചുപേർ പുറത്തുനിൽക്കുന്നു."
പുറത്തുനിന്നും മോളിക്കുട്ടിയുടെ കനത്ത ശബ്ദത്തിലുള്ള ചോദ്യം കേട്ടതും സംസാരം അവസാനിപ്പിച്ചുകൊണ്ട് വസ്ത്രം മാറി എൽസമ്മ അലീസിനൊപ്പം പുറത്തേയ്ക്ക് വന്നു. അവളെ കാണാൻ ഏതാനും പൊങ്ങച്ചക്കാരികളായ സ്ത്രീകൾ ഹാളിൽ ഒരുമിച്ചുകൂടി നിൽക്കുന്നുണ്ടായിരുന്നു. ഒരിക്കൽക്കൂടി അവർക്കുമുന്നിൽ ഒരു പ്രദർശനവസ്തുവായി അവൾ നിന്നു.കണ്ണുകൾകൊണ്ട് അടിമുടി ഉഴിഞ്ഞും പരസ്പരം കാതിൽ അടക്കംപറഞ്ഞും അവളെ നോക്കി വിലയിരുത്തിയ ശേഷം സ്ത്രീകൾ ഓരോരുത്തരായി പിരിഞ്ഞുപോയി.അധികം വൈകാതെ ആലീസും അവളോട് യത്രപറഞ്ഞു വീട്ടിലേയ്ക്ക് പോയി.
മുറിക്കുള്ളിൽ ലൈറ്റുകൾ തെളിഞ്ഞു. ചന്ദ്രൻ മാനത്ത് പിറവിയെടുത്തുകഴിഞ്ഞിരിക്കുന്നു. കാല് വേദനിച്ചിട്ടുവയ്യ. അവൾ മുറിയിൽ ചെന്നു കട്ടിലിൽ കയറി ഇരുന്നു.ഇതുകണ്ടുകൊണ്ട് വന്ന മോളികുട്ടി അവളെനോക്കി ശബ്ദമുയർത്തി.
"കൊള്ളാം നീ ഇവിടെവന്നു സ്വപ്നം കണ്ടുകൊണ്ടിരിക്കുവാണോ... ഇതിനല്ല നിന്നെ ഇവിടേയ്ക്ക് കെട്ടിക്കൊണ്ടുവന്നത്. ജോർജ്കുട്ടിയുടെ കാര്യങ്ങൾ നോക്കാനാണ്.വന്ന് ഭക്ഷണം കഴിക്കാൻ നോക്ക്."
ഞെട്ടലോടെ അവൾ പിടഞ്ഞെഴുന്നേറ്റു. ഭക്ഷണം കഴിച്ചെന്നു വരുത്തിക്കൊണ്ട് കൈകഴുകി.എന്നിട്ട് ഭർത്താവിന്റെ അടുക്കലേയ്ക്ക് നടന്നു.
ഒരുപെണ്ണിന്റെ ജീവിതത്തിലെ അസുലഭ മുഹൂർത്തം. അനേകനാളുകൾ കണ്ടുകൂട്ടിയ സ്വപ്നങ്ങൾ ഒന്നിച്ചുപൂവണിയുന്ന നിമിഷങ്ങൾ.ഒരുജന്മത്തിലെ പുതുജീവിതത്തിന് തുടക്കമിടുന്ന സുന്ദര നിമിഷം.
കട്ടിലിൽ ഇരുന്നുകൊണ്ട് തന്നെനോക്കി പല്ലിളിക്കുന്ന ഭർത്താവിനെ കണ്ട് അവൾ ചെറുതായി ഭയന്നു. വിവാഹവസ്ത്രങ്ങൾ അഴിച്ചുമാറ്റി... പാന്റും ബനിയനും ധരിച്ചിട്ടുണ്ട്. മത്തായി ചേട്ടൻ ചെയ്യിച്ചതാവണം.നെറ്റിയിലേയ്ക്ക് അലക്ഷ്യമായി പാറിക്കിടക്കുന്ന മുടിയിഴകൾ. നിർജീവമായ കണ്ണുകൾ. അവൾ ചുറ്റും കണ്ണോടിച്ചു.അധികം വലുതല്ലാത്ത ആവശ്യത്തിന് ഫർണിച്ചറുകൾ മാത്രമുള്ള വൃത്തിയില്ലാത്ത മുറി. മുഷിഞ്ഞതും നിറം മങ്ങിയതുമായ കർട്ടനുകൾ. ടേബിളിന് പുറത്ത് വിവിധതരം മരുന്നുകൾ. ഒപ്പം ഒരു ഗ്ലാസ് പാലും.
അവൾ മെല്ലെ അവന്റെ അരികിലെത്തി. ഭയം പണിപ്പെട്ടടക്കിക്കൊണ്ട് പാൽ നിറച്ച ഗ്ലാസ് കയ്യിലെടുത്ത് അവനുനേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
"ദാ പാല്... കുടിക്കൂ..."
ജോർജുക്കുട്ടി മുഖമുയർത്തി അവളെനോക്കി. അവന്റെ മിഴികൾ അവളുടെ ശരീരത്തിലും പാൽനിറച്ച ഗ്ലാസിലും മാറിമാറി പതിഞ്ഞു. അവൻ അവ്യക്തമായി എന്തൊക്കെയോ പിറുപിറുത്തു.എന്നിട്ട് മൃദുവായി പുഞ്ചിരിച്ചു.
എൽസമ്മ വീണ്ടും കുടിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് പാൽ ഗ്ലാസ് നീട്ടി. ജോർജുകുട്ടി കൈനീട്ടി അതുവാങ്ങി.പെട്ടെന്ന് വാതിൽ തുറന്നുകൊണ്ട് മോളിക്കുട്ടി അവിടേയ്ക്ക് കടന്നുവന്നു.
"എന്താ ഇവൻ അനുസരണക്കേട് വല്ലതും കാട്ടിയോ.?"
മോളിക്കുട്ടിയുടെ ഉറച്ചശബ്ദം. ഇതുകേട്ട് ജോർജുകുട്ടി ഞെട്ടിവിറച്ചു. അവന്റെ കൈയിലിരുന്ന ഗ്ലാസ് തറയിൽ വീണു ചിതറി.എൽസമ്മ ഞെട്ടി. അവൾ ഭർത്താവിന്റെ കാൽച്ചുവട്ടിൽ കുനിഞ്ഞിരുന്നുകൊണ്ട് ചില്ലുകൾ പെറുക്കി മാറ്റി.ഈ സമയം മോളികുട്ടി പുച്ഛിച്ചുകൊണ്ട് പറഞ്ഞു.
"ആരമ്പത്തിലെ തുടങ്ങിയല്ലോ പൊട്ടിത്തെറി."
കാതിൽ തുളച്ചുകയറുന്ന വാക്കുകൾ. അപമാനഭാരത്താൽ തലകുനിഞ്ഞുപോയി. അവൾ മിണ്ടിയില്ല. വിധിയാണ് അനുഭവിച്ചേതീരൂ. പൊട്ടിച്ചിതറിയ ചില്ലുകൾ പെറുക്കിമാറ്റി നിലം തുടച്ചിട്ട് വീണ്ടും മുറിയിലേയ്ക്ക് നടക്കുംനേരം മോളികുട്ടി അവളെനോക്കി പറഞ്ഞു.
"തൽക്കാലം ജോർജുകുട്ടിക്കൊപ്പം കിടക്കേണ്ട. നിനക്ക് കാണിച്ചുതന്നിട്ടുള്ള മുറിയിൽ കിടന്നമതി."
മനസ്സിൽ കൂരമ്പു തറച്ചുകയറുന്ന അനുഭവം. വാതിൽ തള്ളിതുറന്നുകൊണ്ട് അകത്തേയ്ക്ക് പാഞ്ഞുകയറണമെന്ന് അവൾക്ക് തോന്നി. തല തല്ലിക്കൊണ്ട് ഒന്ന് അലറിക്കറയണമെന്ന് തോന്നി. പക്ഷേ, കഴിഞ്ഞില്ല. ലോക്ക് ചെയ്ത ഭർത്താവിന്റെ മുറിയുടെ വാതിലിനുനേർക്ക് ഒരുനിമിഷം വേദനയോടെ നോക്കിനിന്നിട്ട് അവൾ തന്റെ മുറിയിലേയ്ക്ക് നടന്നു. മുറിയുടെ വാതിലടച്ചിട്ട് ബെഡ്‌ഡിലേയ്ക്ക് തളർന്നുവീണു.
ഓർമ്മകളിൽപെട്ടുനീറി എപ്പോഴാണ് ഉറങ്ങിയതെന്ന് ഓർമ്മയില്ല. അതുകൊണ്ടുതന്നെ ഉണർന്നപ്പോൾ അൽപ്പം വൈകി. കണ്ണുതുറന്നുകൊണ്ട് ചാടിഴുന്നേറ്റ് പുറത്തേയ്ക്ക് നടന്നു.നേരം നന്നായി പുലർന്നിരിക്കുന്നു.അവൾക്ക് കുറ്റബോധം തോന്നി.ബാത്‌റൂമിൽ പോയി ശുദ്ധിവരുത്തിയിട്ട് നേരെ അടുക്കളയിലേയ്ക്ക് ചെന്നു.
വിശാലമായ അടുക്കള. അവിടെ ജോലിക്കാരികൾ പ്രഭാതഭക്ഷണം തയ്യാറാക്കുന്ന തിരക്കിലാണ്. ഒരാൾ ഇറച്ചി ഞുറുക്കുന്നു. മറ്റെയാൾ അപ്പം ചുടുന്നു. അവർക്ക് നിർദേശം കൊടുത്തുകൊണ്ടെന്നവണ്ണം മോളിക്കുട്ടി നിൽക്കുന്നു.ജാൻസി ചായകുടിച്ചുകൊണ്ട് സ്ലാബിൽ ചാരി നിൽക്കുന്നുണ്ട്.അവളുടെ ചുണ്ടിൽ കളിയാക്കുംപോലെ പുഞ്ചിരി.
"ങ്‌ഹാ പുതുപ്പെണ്ണ് എത്തിയോ... ഇപ്പോഴെങ്കിലും എഴുന്നേറ്റത് നന്നായി...ഇതാണോ വീട്ടുകാർ പഠിപ്പിച്ചു വിട്ടേക്കുന്നെ.?"
"അതുപിന്നെ..."
അവൾ എന്തുപറയണമെന്നറിയാതെ നിന്നു.
"കല്യാണപിറ്റേന്ന് ഏതുപെണ്ണും ഉറക്കമുണരാൻ കുറച്ചുവൈകും.രാത്രി ഉറക്കമൊഴിയുന്നതല്ലേ ക്ഷീണം ഉണ്ടാവില്ലേ."
ജാൻസിയുടെ കളിയാക്കൽ. ഉയർന്നുപൊങ്ങി.ഒപ്പം ജോലിക്കാരുടെ പൊട്ടിച്ചിരികൾ.എൽസമ്മയുടെ ഹൃദയം നുറുങ്ങിപ്പോയി.അപമാനഭാരത്താൽ മുഖം കുനിഞ്ഞു.എന്തുചെയ്യണമെന്നറിയാതെ അവൾ അങ്ങനെ നിശ്ചലംനിന്നു.
ഗ്യാസടുപ്പും വിറകടുപ്പുമൊക്കെ കത്തിയെരിയുന്നുണ്ട്. അതിനുമുകളിൽ വിവിധതരത്തിലുള്ള പാത്രങ്ങളിൽ ഇറച്ചി, മീൻ,ചോറ്, പലഹാരങ്ങൾ ഒക്കെ റെഡിയായിക്കൊണ്ടിരിക്കുന്നു.ജോലിക്കാരികൾ തകൃതിയായി പണിയെടുക്കുന്നുണ്ട്. ഇവിടെ താൻ എന്താണ് ചെയ്യേണ്ടതെന്നറിയാതെ എൽസമ്മ ഒരുനിമിഷം ശങ്കിച്ചുനിന്നു. എന്നിട്ട് മെല്ലെ വാഷ്ബേസനുനേരെ നടന്നുകൊണ്ട് തലേദിവസം ഭക്ഷണം കഴിച്ചിട്ട് കൊണ്ടിട്ട പാത്രങ്ങൾ എടുത്ത് കഴുകാൻ തുടങ്ങി.
"ഏയ് എന്താ കുട്ടി ഇത്... എച്ചിൽ പാത്രങ്ങളൊക്കെ ഞങ്ങൾ കഴുകിക്കോളാം."
നൈറ്റിയും തോർത്തും അണിഞ്ഞ കറുത്തുതടിച്ച 'ഏലിയാമ്മ' ചേട്ടത്തി പറഞ്ഞു. എൽസമ്മ ഒന്ന് പുഞ്ചിരിതൂകിയിട്ട് വീണ്ടും തന്റെ പ്രവർത്തി തുടർന്നു. പെട്ടെന്നാണ് മോളികുട്ടിയുടെ ഇടിമുഴക്കം പോലുള്ള ശബ്ദം അവളുടെ കാതുകളെ പ്രകമ്പനം കൊള്ളിച്ചത്.
"വീട്ടിൽ ചെയ്തുകൊണ്ടിരുന്നതുപോലെ ഇവിടെ പെരുമാറരുത്. ഇവിടെ എന്തിനും അതിന്റേതായ ഒരു അന്തസ്സുണ്ട്. അടുക്കളപണിക്ക് ഇവിടെ ആളെ നിറുത്തിയിട്ടുണ്ട്.അതെങ്ങനെയാ അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ കിടക്കുമോ."
ഉള്ളിൽ കാരമുള്ള് കുത്തിക്കയറുന്ന അനുഭവം. മോളികുട്ടിയോട് വല്ലാത്ത വെറുപ്പ് തോന്നി. ഈ സ്ത്രീ എന്തിനിങ്ങനെ തന്നെ അധിക്ഷേപിക്കുന്നു എന്ന് അവൾ മനസ്സിലോർത്തു.
"കുടുംബത്തിന്റെ അന്തസ്സ് കളയാൻ പിറവിയെടുത്ത വർഗം. സുഖമില്ലാത്ത ജോർജുകുട്ടിയുടെ കാര്യങ്ങൾ നോക്കാനാണ് നിന്നെ ഇങ്ങോട്ട് കെട്ടിയെടുത്തത്. അടുക്കളജോലിക്ക് ഇവിടെ ആളുണ്ട്. രാത്രി കൂടെ കിടക്കാൻ എന്തായിരുന്നു ഉത്സാഹം. വേഗം അവന് ചായ കൊണ്ടുപോയി കൊടുക്ക്."
എൽസമ്മ ജോലി മതിയാക്കിക്കൊണ്ട് നിറമിഴികളോടെ കൈകൾ കഴുകി തുടച്ചു. ഇതുകണ്ട് ജോലിക്കാരികൾക്ക് അവളോട് വല്ലാത്ത സഹതാപം തോന്നി. മോളികുട്ടിയെ ഭയന്ന് അവരാരും ഒന്നും മിണ്ടാതെ തങ്ങളുടെ ജോലി തുടർന്നു.
'മറിയച്ചേട്ടത്തി' ചായ എടുത്ത് അവളുടെ നേർക്ക് നീട്ടി. അതും വാങ്ങി നിറമിഴികൾ തുടച്ചുകൊണ്ട് അവൾ മെല്ലെ അടുക്കളയുടെ പുറത്തേയ്ക്ക് നടന്നു. ഹാള് കടന്ന് ഭർത്താവിന്റെ മുറി ലക്ഷ്യമാക്കി അവൾ നടന്നു.
മുറിയിലിട്ടുപൂട്ടിയ കൊച്ചുകുഞ്ഞിനെപ്പോലെ കൈകൾ ജനാലക്കമ്പിയിൽ പിടിച്ചുകൊണ്ട് പുറത്തേയ്ക്ക് നോക്കി എന്തൊ ആലോചിച്ചുകൊണ്ട് നിൽക്കുന്ന തന്റെ ഭർത്താവിനെ നിറമിഴികളോടെ അവൾ ഒരുനിമിഷം നോക്കിനിന്നു. ഭർത്താവിന്റെ രോഗം മാറ്റി നല്ലത് വരുത്തണെ എന്ന് അവൾ കർത്താവിനോട് നെഞ്ചിൽ കൈവെച്ചു മൂകമായി പ്രാർത്ഥിച്ചു. മുറിയിൽ കടന്ന് വാതിൽ ചാരിയശേഷം ചായയുമായി അവൾ ജനാലക്കുനേരെ നടന്നു. ജോർജുകുട്ടി അതുകണ്ടിട്ടും കാണാത്തതുപോലെ പുറത്തേയ്ക്ക് നോക്കി നിൽക്കുകയാണ്.
"ദാ ചായ കുടിക്കൂ..."
അവൻ കേട്ടതായി ഭാവിച്ചില്ല. കുറച്ചുകൂടി അടുത്തേയ്ക്ക് ചെന്നുകൊണ്ട് അവൾ വീണ്ടും തന്റെ ആവശ്യം ആവർത്തിച്ചു. ഇത്തവണ അവൻ മുഖംതിരിച്ച് അവളെ നോക്കി പല്ലിളിച്ചുകൊണ്ട് മെല്ലെ പറഞ്ഞു.
"അതിന് പല്ല് തേച്ചില്ലല്ലോ.?"
അഴുക്കുനിറഞ്ഞ മഞ്ഞപ്പല്ലും ഉറക്കച്ചടവുള്ള പീളകെട്ടിയ കണ്ണുകളും അവൾ കണ്ടു. ചായ ടേബിളിന് പുറത്തുവെച്ചിട്ട് ഭർത്താവിന്റെ കൈ പിടിച്ച് അവൾ ബാത്ത് റൂമിലേയ്ക്ക് നടന്നു. എന്നിട്ട് ബ്രഷിൽ പേസ്റ്റെടുത്തു ഭർത്താവിന്റെ പല്ല് ബ്രഷ് ചെയ്തു തുടങ്ങി. കൊച്ചുകുട്ടിയെപ്പോലെ അവൻ അനുസരണയോടെ ഒതുങ്ങിനിന്നു.
പല്ലുതേച്ചു വാ കഴുകിച്ചശേഷം ഭർത്താവിന്റെ മുഖം അവൾ ടവ്വൽകൊണ്ട് തുടച്ചുകൊടുത്തു. വല്ലാത്തൊരു നിർവൃതിയിൽ അവൾ പുളകംകൊണ്ട് ഒരുനിമിഷം അവനെനോക്കി നിന്നു. എന്നിട്ട് കസേരയിൽ കൊണ്ടിരുത്തിക്കൊണ്ട് ഒരിക്കൽക്കൂടി ചായ ഗ്ലാസ് എടുത്ത് അവന്റെ ചുണ്ടിനുനേർക്ക് നീട്ടി. അവൻ മെല്ലെ ചായ കുടിച്ചു.
അവൾ ഭർത്താവിനെ സൂക്ഷിച്ചുനോക്കി. ആറടിയോളം ഉയരം. വെളുത്ത ശരീരം. ഉറച്ച മാംസാപേഷികൾ. നീണ്ട മൂക്ക്. കട്ടിമീശ. ഇടതൂർന്ന മുടി. കവിളത്തു കുറ്റിരോമങ്ങൾ. കണ്ണുകളിൽ മാത്രം വല്ലാത്ത ദയനീയത.
ചായഗ്ലാസ് മാറ്റിവെച്ചിട്ട് അവന്റെ ചുണ്ടുകൾ തുടച്ചുകൊണ്ട് അവൾ ചോദിച്ചു.
"ഞാൻ ആരാണെന്നു മനസ്സിലായോ...?"
അവൻ വെറുതേ പുഞ്ചിരിക്കുക മാത്രം ചെയ്തു.
"ജോർജുകുട്ടിയുടെ ഭാര്യയാണ്. ഇന്നലെയല്ലാരുന്നോ നമ്മുടെ കല്യാണം.?"
അപ്പോഴും അവൻ മെല്ലെ പുഞ്ചിരിച്ചു.
"എന്തെങ്കിലും ഒന്ന് പറയൂന്നേ... എന്നോട് ഒന്നും പറയാനില്ലേ... എന്നെ ഇഷ്ടമായോ അതുപറ.?"
ഉം അവൻ തലകുലുക്കി.
"ബ്യൂട്ടിഫുൾ ഗേൾ."
അവന്റെ ചുണ്ടുകൾ അവ്യക്തമായി മന്ത്രിച്ചു.
ജോർജുകുട്ടി അവളെ നോക്കി പുഞ്ചിരിച്ചു. ആ ചിരിക്ക് ഒരു ജീവൻ ഇല്ലെന്ന് അവൾക്ക് തോന്നി. എങ്കിലും അവളുടെ ഉള്ളം വല്ലാതെ കുളിരണിഞ്ഞു. ഭർത്താവിന്റെ കൈയിലും കഴുത്തിലും കവിളിലും എല്ലാം സ്നേഹത്തോടെ അവൾ തലോടി. അവന്റെ മുടിയിഴകൾ മാടിയൊതുക്കിക്കൊണ്ട് നെറ്റിയിൽ അവൾ മുഖമമർത്തി.പെട്ടെന്ന് അവൾ പിന്നിൽനിന്നുള്ള ശബ്ദം കേട്ട് ഞെട്ടിത്തരിച്ചു.
"ഇന്നലെ മുടങ്ങിപ്പോയ ആദ്യരാത്രി രാവിലെ ആഘോഷിക്കാനുള്ള പുറപ്പാടാണോ... നാണമില്ലാത്തവള്. പരിസരം മറന്നുകൊണ്ടുള്ള ഒരു സൃങ്കാരം."
വാതിൽക്കൽനിന്ന് കൂരമ്പുകൾപോലെ ഹൃദയത്തിനുനേരെ വാക്കുകൾ ചീറിവന്നു. എന്തുചെയ്യണമെന്നറിയാതെ എൽസമ്മ നിന്നു വിറച്ചു.അമ്മായിഅമ്മയുടെ ക്രൂരമായ മിഴികളെ നേരിടാനാവാതെ അവൾ മുഖം കുനിച്ചു.
"മത്തായി ചേട്ടാ... ഇയാൾ രാവിലെ ഇതെവിടെപ്പോയി."
ഭ്രാന്ത് ബാധിച്ചവളെപ്പോലെ മോളികുട്ടി അലറി. ആ ശബ്ദത്തിൽ ജോർജുകുട്ടിയും എൽസമ്മയും നടുങ്ങി. അവളുടെ ശരീരം വിയർപ്പിൽ കുതിർന്നു.ഈ സമയം പുറത്തുപോയ മത്തായിചേട്ടൻ വാതിൽ കടന്ന് അകത്തേയ്ക്ക് വന്നു.
"ജോർജുകുട്ടിക്ക് ചായ കൊണ്ടുകൊടുക്കാൻ പറഞ്ഞുവിട്ടതാണ് ഞാൻ ഇവളെ. ഏറെക്കഴിഞ്ഞിട്ടും കാണാത്തതുകൊണ്ട് വന്നുനോക്കിയപ്പോൾ കതകടച്ചിട്ട് തലക്ക് സുഖമില്ലാത്തവനുമായി സുഖംപങ്കിടുന്നു ഈ നശിച്ചവള്."
മത്തായിച്ചേട്ടൻ മുറിയിൽ കടന്നുകൊണ്ട് ജോർജുകുട്ടിയെ ഭയപ്പെടുത്തും വിധം തറപ്പിച്ചു നോക്കി. എന്നിട്ട് മുഖം തിരിച്ച് എൽസമ്മയെ നോക്കി പുച്ഛിച്ചുകൊണ്ട് എന്നതുപോലെ പറഞ്ഞു.
"ജോർജുകുട്ടിക്ക് ആയുർവേദ ട്രീറ്റ്മെന്റാണ് ചെയ്യുന്നത്. അതിന് ചില പത്യങ്ങളും മറ്റുമുണ്ട്. ശരീരം ഇളക്കിയുള്ള പണിയൊന്നും ഇപ്പോൾ നടപ്പില്ല."
എൽസമ്മ അയാളെ വെറുപ്പോടെ നോക്കി. അവൾക്ക് വല്ലാത്ത ദേഷ്യം വന്നു. ഭർത്താവിന്റെ കൂടെക്കഴിയാൻ മറ്റുള്ളവരുടെ അനുവാദം വേണ്ടാ എന്ന് വിളിച്ചു പറയണമെന്നുതോന്നി. പക്ഷേ, അവൾ എല്ലാം ഉള്ളിലൊതുക്കി. അമ്മായിഅമ്മയെ മാത്രം പേടിച്ചാൽ പോരാ... അവരുടെ കാര്യസ്ഥനേം പേടിക്കേണ്ടുന്ന അവസ്ഥയിലാണ് എന്തുചെയ്യും.
"അവളെ ഇങ്ങോട്ട് ഇറക്കിയിട്ട് വാതിലടക്ക് മത്തായി ചേട്ടാ...എന്ത് കണ്ടു നിക്കുവാ."
മോളിക്കുട്ടി വാതിൽക്കൽ നിന്നുകൊണ്ട് വീണ്ടും ശബ്ദമുയർത്തി.
"ഉം പുറത്തേക്ക് ഇറങ്ങ് ഇവിടുത്തെ കാര്യം തൽക്കാലം ഞാൻ നോക്കിക്കൊള്ളാം. ആവശ്യം വരുമ്പോൾ പറയാം."
മത്തായിച്ചേട്ടൻ വാതിലിനുനേരെ ചൂണ്ടിക്കൊണ്ട് എൽസമ്മയോട് പറഞ്ഞു. ഉടമസ്തയുടെ അനുവാദവും സാന്നിധ്യവും അയാൾക്ക് ആവേശം പകർന്നു.
ഭർത്താവിന്റെ അടുക്കൽനിന്ന് ഭാര്യയെ ആട്ടിപ്പായിക്കാൻ ഇയാൾക്ക് എന്തവകാശമെന്ന് ചോദിക്കണമെന്നുതോന്നി. പക്ഷേ, ജോർജുകുട്ടിയെ കരുതി എൽസമ്മ എല്ലാം ക്ഷമിച്ചുകൊണ്ട് പുറത്തേയ്ക്ക് നടന്നു.
(തുടരും...)