ആരാണവൾ?
സങ്കേതമണയാൻ തിരക്കുപിടിച്ച് പോകുന്ന ജനക്കൂട്ടത്തിലൊരാളായി ഞാനും മറക്കാൻ ശ്രമിക്കുന്തോറും ലോനപ്പേട്ടൻ അനവരതം മനസ്സിലേക്ക് വന്നുകൊണ്ടിരുന്നു. മനസ്സിൽ അകാരണമായ ഒരു ഭീതി വന്നു നിറഞ്ഞു.
പേമാരി പെയ്ത ആ രാതിയിലെ അയാളുടെ മരണത്തിനു പിന്നിൽ എന്തെങ്കിലും ദുരൂഹത? ബാറിൽ വച്ച് ഒരു പാട് കഥകൾ അയാൾ പങ്കുവച്ചിരുന്നു. ഹൃദയസ്തംഭനം എന്ന് പറയുന്നതൊക്കെ സത്യമാണോ? തീർത്തും കഷ്ടമായിപ്പോയി. ചോദ്യങ്ങൾ മാത്രം മുഴച്ചു നിൽക്കുന്ന എൻ്റെ അന്വേഷണങ്ങളിൽ ഒരു ഉത്തരം ലഭിക്കാനുള്ള ആശ്രയമായിരുന്നു അയാൾ. അപ്രവചനീയത കൊടികുത്തി വാഴുന്ന മനുഷ്യൻ. ആർക്കും ആരേയും ശ്രദ്ധിക്കാൻ സമയമില്ല. തിരക്കുപിടിച്ചു പായുന്ന മനുഷ്യർ.
റോഡു മുറിച്ചു കടക്കുന്നതിനിടയിലാണ് ചെറിയ സൂപ്പർ മാർക്കറ്റിലേക്ക് കയറി പോകുന്ന സ്ത്രീ എൻ്റെ ശ്രദ്ധയിൽ പെട്ടത്. ഒപ്പം ഒരു നാലഞ്ചു വയസ്സു തോന്നിക്കുന്ന പെൺകുട്ടിയും, അതവരല്ലേ? സ്ട്രീറ്റ് ലൈറ്റിൻ്റെ മങ്ങിയ വെളിച്ചത്തിൽ കണ്ട മുഖം. ഒരിക്കലും മറക്കാൻ കഴിയാത്ത ആ മുഖം. അതെ അതവർ തന്നെ. മറ്റൊന്നും ചിന്തിക്കാതെ അവർക്കു പിറകിലൂടെ ഞാനും സൂപ്പർമാർക്കറ്റിലേക്ക് കയറി. ശാഠ്യം പിടിച്ചു കൊണ്ടു നിന്ന കുട്ടിക്ക് എന്തോ വാങ്ങിക്കൊടുത്ത് അവർ പെട്ടന്നു തന്നെ പുറത്തിറങ്ങി ഒരോട്ടോ കാത്തു നില്ക്കുന്നതു കണ്ടു. അവർ ഓട്ടോയിൽ കയറിയ ഉടനെ മറ്റൊരോട്ടയിൽ ഞാനും അവരെ പിൻതുടർന്നു. എങ്ങനെയെങ്കിലും വീട് കണ്ടു പിടിക്കണം. ബാക്കി അന്വേഷണമെല്ലാം പിന്നീടാകാം ഏറെ തിരക്കില്ലാത്ത നാട്ടിൻ പുറത്തെ കവലയിൽ അവർ ഇറങ്ങി. അല്പദൂരം വെട്ടുവഴിയിലൂടെ നടന്ന് ഒരു ഓടിട്ട വീട്ടിൽ കയറി. മതി വീടു മനസ്സിലായി. തിരിച്ചു വരുമ്പോൾ ആ വീടിൻ്റെ മുൻവശത്തേക്ക് ഒന്നു തിരിഞ്ഞു നോക്കി. ഇല്ല ഒമ്നി അവിടെങ്ങുമില്ല.
പഞ്ചാര പോലുള്ള ബീച്ചിലെ മണ്ണ്. അതു തട്ടിത്തെറിപ്പിച്ചു കൊണ്ട് പച്ചക്കപ്പലണ്ടി പുഴുങ്ങിയത് കഴിച്ചു കൊണ്ട് ട്രീസയുടെ ഒപ്പം നടക്കുമ്പോൾ എൻ്റെ അന്വേഷണ വിവരങ്ങൾ അവളമായി ഇതു വരെ പങ്കുവച്ചില്ലെന്ന് ഞാൻ ഖേദത്തോടെ ഓർത്തു. വെളുത്തു പതഞ്ഞു തിരതല്ലുന്ന തിരകൾ അനവരതം അലയടിച്ചുക്കൊണ്ടിരിക്കുന്നു. ഒഴിവു ദിവസത്തെ സായംസന്ധ്യ ആഹ്ളാദഭരിതമാക്കാൻ കുട്ടികളൊടൊന്നിച്ചെത്തിയ കുടുംബങ്ങൾ. പുറകോട്ടു വലിയുന്ന തിരക്കൊപ്പം പോയി ആർത്തു വരുന്ന തിരയിൽ മുങ്ങിപ്പൊങ്ങുന്നവർ. തിരയടിച്ചു വരുന്നത് കണ്ട് കണ്ട് പേടിച്ച് ഭയം കലർന്ന മുഖത്തോടെ കുട്ടികൾ. മറ്റൊരിടത്ത് വീശിയടിക്കുന്ന കാറ്റിൽ പ്രയാസപ്പെട്ട് പക്ഷിയുടെ രൂപത്തിലുള്ള പട്ടങ്ങൾ പറപ്പിക്കുന്നവർ എങ്ങും തണലു പടർത്തി നില്ക്കുന്ന മരച്ചോട്ടിലെ നീളത്തിലുള്ള ഇരുമ്പു കസേരയിൽ ഞങ്ങളിരുന്നു. ഞങ്ങൾക്കരികെ വെള്ളരിപ്രാവുകൾ ചുറ്റിത്തിരഞ്ഞു. അല്പം സമയമെടുത്ത് ഞാൻ സംഭവങ്ങളും അന്വേഷണ പുരോഗതിയുമെല്ലാം പറഞ്ഞു കേൾപിച്ചു. എല്ലാം കേട്ട് അവൾ ചോദിച്ചു. "ആ സ്ത്രീയെക്കുറിച്ച് പിന്നീടന്വോഷിച്ചില്ലേ?"
"അന്വേഷിച്ചു. സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുന്ന ഒരു കുടുംബിനി. ഭർത്താവ് ധാന്യങ്ങളും മറ്റും പൊടിച്ചു കൊടുക്കുന്ന മില്ല് നടത്തുന്നു. അയൽപക്കക്കാർക്കെല്ലാം അവരെക്കുറിച്ചും ആ കുടുംബത്തെക്കുറിച്ച് വളരെ നല്ല അഭിപ്രായം. ആ നാട്ടിലൊക്കെ പേരു കേട്ട കുടുംബക്കാരും."
"ആ സ്ട്രീറ്റ് ലൈറ്റിൻ്റെ വെളിച്ചത്തിൽ കണ്ടത് ഈ സ്ത്രീ തന്നെയെന്ന് ഉറപ്പാണോ? അല്ല ഇത്ര ദൂരക്കാഴ്ചയിൽ മുഖം അത്ര കണ്ട് വ്യക്തമാകുമോ?" എൻ്റെ മുഖം മ്ലാനമാകുന്നതു കണ്ട് അവൾ പറഞ്ഞു.
"അല്ല ഞാനൊരു സംശയം ചോദിച്ചെന്നേ ഉള്ളൂ."
ഞാൻ ഒന്നു ചിന്തിച്ചു. ഇല്ല ഒരു സംശയവും ഇല്ല എവിടെ വച്ചു വേണമെങ്കിലും തിരിച്ചറിയാനാകുന്ന സ്ത്രീ മുഖം. അതവർ തന്നെ .സ്വല്പം വണ്ണം കൂടുതലുണ്ടോ? ഇല്ല. മനുഷ്യമനസ്സുപോലെത്തന്നെ മനുഷ്യ ശരീരത്തിനും അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങൾ കാലം വരുത്തി വക്കാറുണ്ട്. അതും ചുരുങ്ങിയ സമയ സീമക്കുള്ളിൽ ത്തന്നെ. അതിവർ തന്നെ യാതൊരു സംശയമില്ല.
"അവരുടെ സഹോദരീ സഹോദരൻമാരെക്കുറിച്ചാക്കെ ഒന്നു വിശദമായി..." ട്രീസ പറഞ്ഞു മുഴുവനാക്കും മുൻപ് തന്നെ പൊടുന്നനെ ബീച്ചിൻ്റെ ഇടതു വശത്തു നിന്നും ഒച്ചയും ബഹളവും കേട്ടു . സ്ത്രീകളുടെ കരച്ചിലും ആളുകൾ പരിഭ്രാന്തിയോടെ പരക്കം പായുന്നതും കാണുവാൻ തുടങ്ങി. എന്താണ് സംഭവിച്ചതെന്നറിയാൻ ഞാനും ട്രീസയും ആകുലതയോടെ എഴുന്നേറ്റു. ലൈഫ് ജാക്കറ്റുമായി രണ്ടു പേർ മൂന്നു നാലു പേർ ഓടി വരുന്നതു കണ്ടതോടെ കാര്യം മനസ്സിലായി. ആരോ കടൽത്തിരക്കുള്ളിൽ പെട്ടിരിക്കുന്നു. ഉത്കണ്ഠാജനകമായ സമയ രാശികൾക്കു ശേഷം രാക്ഷസത്തിരയിൽ പെട്ട് കടലിലോട്ട് പോകാൻ തുടങ്ങിയ കൗമാരക്കാരനെ ഒരു വിധം കരക്കെത്തിച്ചു. ജീവിതത്തിനും മരണത്തിനുമിടക്കുള്ള അതിർവരമ്പുകൾ എത്ര നേർത്തതാണ്! കടൽ വെള്ളം കുടിച്ച് വയറുന്തിയ ആ പയ്യൻ്റെ മുഖം ഒന്നേ നോക്കിയുള്ളൂ. ഇരുണ്ടു തുടങ്ങിയ ആ അന്തരീക്ഷത്തിൽ പിന്നീട് ഏറെ നേരം അവിടെ നിൽക്കാൻ തോന്നിയില്ല.
തുടരും...