mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ലോനപ്പേട്ടൻ എന്ന അത്ഭുതം

പോർത്തുഗീസ് കഫേയിൽ അധികം ആൾത്തിരക്കില്ല. നേർത്ത പാശ്ചാത്യ സംഗീതം പിന്നാമ്പുറങ്ങളിൽ നിന്നെങ്ങോ അലയടിക്കുന്നു. ബിഫാന സാൻവിച്ച് ഓർഡർ ചെയ്ത് ഒരു മസാല ചായ ഊതിക്കുടിക്കുന്നതിനിടയിൽ ഞാൻ പരിസരമാകെ വീക്ഷിച്ചു കൊണ്ടിരുന്നു.

ടേബിളിൽ പലതരം ഫാഷൻ മാഗസീനുകളും പേപ്പറുകളും കിടന്നിരുന്നു. ചായ ഊതിക്കുടിക്കുന്നതിനിടെ അലസമായി അവ പരിശോധിക്കുമ്പോൾ അന്നത്തെ സായാഹ്ന പത്രവും കണ്ടു. അതിൽ മുൻ പേജിൽത്തന്നെ വാർത്ത വന്നിട്ടുണ്ട്. എല്ലാം എനിക്കറിയാവുന്ന വിവരങ്ങൾ തന്നെ. ആ വാർത്തയിൽ  പുതുതായി ഒന്നും തന്നെ മനസ്സിലാക്കാനില്ല. വ്യക്തമായ തെളിവുകൾ കിട്ടിയിട്ടുണ്ടെന്നും പ്രതികൾ ഉടനെത്തന്നെ പിടിയിലാകുമെന്നും എഴുതിച്ചേർത്തിരിക്കുന്നു. ആ വാർത്തയിൽ അവസാനം എഴുതിച്ചേർത്ത ഒരു വാചകം എൻ്റെ ശ്രദ്ധയാകർഷിച്ചു.അതിൻ്റെ നിജസ്ഥിതി നേരിട്ടറിയാൻ പത്രമാപ്പീസു വരെ ഒന്നു പോകാൻ ഞാൻ തീരുമാനിച്ചു. നഗരഹൃദയത്തിൽ നിന്നും ഏറെ മാറി ജനം പെരുകിത്തടിച്ച വഴിയോരങ്ങൾ. വഴിയുടെ  ഇരുവശത്തും കച്ചവടം അരങ്ങു തകർക്കുന്നു. അസുഖകരമായ ഗന്ധം ഈച്ചക്കൂട്ടത്തെപ്പോലെ ഇരമ്പിയാർത്തു. ലോറികളിൽ നിന്നും അരിച്ചാക്കുകൾ ഇറക്കുന്ന യൂണിയൻകാരുടെ ദൈന്യ മുഖങ്ങൾ. ആ വഴി അവസാനിക്കുന്നിടത്താണ് പത്രമാപ്പീസ്. തുരുമ്പുപിടിച്ച ഒരു ഇരുമ്പു ബോർഡ് തുരങ്കത്തിലേക്കുള്ള ചൂണ്ടുപലക പോലെ പത്രമാപ്പീസിൻ്റെ മുന്നിൽ ദ്രവിച്ചു കിടന്നു. ഇടുങ്ങിയ ഇടനാഴി താണ്ടി ചെന്നെത്തിയത് സാമാന്യം ഭേദപ്പെട്ട ഒരു ഹാളിൽ. ഹാൾ പല മുറികളായി തിരിച്ചിട്ടുണ്ട്. എന്നെക്കണ്ട് ഒരു മെലിഞ്ഞ മധ്യവയസ്ക്കൻ  എവിടെ നിന്നൊ ഓടി വന്ന് ചോദിച്ചു. പരസ്യം കൊടുക്കാനാണോ? ആ ഒരു പരസ്യം വേണം. അയാളുടെ  ഉത്കണ്ഠയാർന്ന മുഖം തെളിഞ്ഞു. വരൂ.  എന്നെ ആനയിച്ചു കൊണ്ട്  ഒരു മുറിക്കകത്തേക്കു കൂട്ടിക്കൊണ്ടുപോയി. പുരാതനമായ പത്രക്കെട്ടുകൾ ഫയൽ ചെയ്തു വച്ച ആ മുറിയിൽ   രണ്ടു മരകസേരകൾ  അതിഥികളെ കാത്ത് കിടന്നിരുന്നു.  ആ  മുറിയിൽ  ഒരു മുഷിഞ്ഞ ഗന്ധം തളം കെട്ടി നിന്നിരുന്നു. പൊടി തട്ടി എനിക്കിരിക്കാൻ കസേര നല്കി  അയാൾ  ഉപചാരപൂർവ്വം ചോദിച്ചു. കുടിക്കാൻ ചായയോ ... എൻ്റെ തൊണ്ട വരണ്ടുണങ്ങിയിരുന്നു. എൻ്റെ മനസ്സിൻ്റെ ആഗ്രഹം മുഖത്തു നോക്കി ഊഹിച്ചെടുത്ത അയാൾ  സമീപത്തിരുന്ന ഫ്ലാസ്ക്കിൽ നിന്നും ചായ ഗ്ലാസ്സിലേക്കു പകർന്നു. ചായ ഒരിറക്കു കുടിച്ചപ്പോൾ അയാൾ പരിചയപ്പെടുത്തി.  പേര് ജോസ്, മാനേജരാണ്. തുടർന്ന് അയാൾ ഒരു ഡയറിയെടുത്തു. അതു കണ്ട് ഞാൻ പറഞ്ഞു.

"ഞാൻ ഒരു ചെറിയ സ്ഥാപനം നടത്തുന്നുണ്ട്. അതിലേക്ക് ഒരു പരസ്യം വേണം. സായാഹ്ന പത്രങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ സർക്കുലേഷൻ ഉള്ളത് നിങ്ങളുടെ പത്രത്തിനാണല്ലോ?!

"എന്താ സംശയം .. ഏറ്റവും കൂടുതൽ സർക്കുലേഷൻ ഞങ്ങൾക്കു തന്നെയാണ് പരസ്യച്ചെലവ് ഏറ്റവും കുറവും ഞങ്ങൾക്കാണ്."

"പരസ്യത്തിൻ്റെ ജോലിയാണോ നിങ്ങൾക്ക്? നല്ല ലേഖനങ്ങളും വാർത്തകളും കാണാറുണ്ടല്ലോ അതിലും നിങ്ങൾക്ക് റോളുണ്ടോ?"

"ഞാനിവടുത്തെ ആൾറൗണ്ടർ ആണ്. കഥയെഴുതും ലേഖനമെഴുതും പരസ്യം വാർത്തകൾ എന്തിനേറെ ഏജൻസിയുമുണ്ട്."

"ഞാൻ എല്ലാം വായിക്കാറുണ്ട്. ഇക്കഴിഞ്ഞ ദിവസം വന്ന വാർത്ത ഒന്നാന്തരമായിരുന്നു. ഒരു ക്രൈം സ്റ്റോറി വായിക്കുന്ന പ്രതീതി. നല്ല നിലവാരമുള്ള എഴുത്ത്. ഓ പുഴയിൽ കെട്ടിത്താഴ്ത്തിയ ചാക്കുകെട്ട് അതിലെ തലയില്ലാത്ത മൃതദേഹം." 

"സുഹൃത്തേ ആ വാർത്ത കൊടുത്തത് ഞാനല്ല." തുടർന്ന് അയാൾ പത്രപ്പരസ്യങ്ങളുടെ നിരക്ക് രേഖപ്പെടുത്തിയ ലാമിനേറ്റു ചെയ്ത ഒരു ഷീറ്റെടുത്ത് എൻ്റെ നേരെ നീട്ടി. തുടർന്നതിനെക്കുറിച്ച് വിശദീകരിക്കാനൊരുങ്ങി. ഞാനതു കേട്ട് ഇടക്കു കയറിപ്പറഞ്ഞു.

"ആരാ പിന്നെ ആ വാർത്ത കൊടുത്തത്?"

"അത് ലോനപ്പേട്ടൻ ഇവിടുത്തെ സ്ഥിരം ജോലിക്കാരനല്ല എഴുതുന്ന കോളത്തിനനുസരിച്ച് പ്രതിഫലം കൊടുക്കും.  പക്ഷേ പുള്ളി കണ്ടു പിടിച്ച് കൊണ്ടുവരുന്നത്  മിക്കതും  പത്രത്തിൽ കൊടുക്കാൻ  പറ്റാത്തവയാണ്."

"പരസ്യം നമുക്ക് കളറ് കൊടുത്താലോ? പെട്ടന്ന് എല്ലാരുടേയും  കണ്ണിൽ പെടും."

"ശരി കളറുമതി. ഏതായാലും നല്ല ചില സാമ്പിളുകൾ തരൂ ഞാൻ നോക്കി തെരഞ്ഞെടുത്ത് ഉടനെത്തന്നെ അറിയിക്കാം."

അയാൾ  സാമ്പിളുകൾ അടുക്കി വച്ച ഫയലെടുത്ത് എനിക്കു നേരെ നീട്ടി. അതു വാങ്ങുന്നതിനിടയിൽ ഞാൻ നിരുൻമേഷത്തോടെ ചോദിച്ചു.

"ഈ ലോനപ്പേട്ടൻ ഇപ്പോൾ എവിടെ കാണും?"

"ആ ഇപ്പോ ആരാധനേൽ കാണും. കൊറച്ചു മുന്നേ കാശ് മേടിച്ച് പോയതല്ലേ?"

"ഏതായാലും ചെറിയ ഒരു പരസ്യം കൊടുത്തു നോക്കാം. പരസ്യം മൂലം ഏതെങ്കിലും പദ്ധതികൾ ഒത്തു വന്നെങ്കിലോ?" ജോസ് നീട്ടിയ ഫയലിൽ നിന്നും ഒരു സാമ്പിൾ തിരഞ്ഞെടുത്ത് ഫയൽ തിരിച്ചു കൊടുത്തു. എൻ്റെ സ്ഥാപന വിവരങ്ങൾ ഡയറിയിൽ എഴുതിച്ചേർക്കുന്നതിനിടെ അയാൾ പലവട്ടം മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ജോസിനോട് യാത്ര പറഞ്ഞ് ഒരു ചെറിയ തുക അഡ്വാൻസ് നല്കി പുറത്തിറങ്ങി.

എത്രയും വേഗം ലോനപ്പേട്ടനെ കണ്ടു പിടിക്കണം. ആരാധനയിലുണ്ടാകുമെന്നാണ് ജോസ് പറഞ്ഞത്. വഴിത്താരയിലെ തിരക്കുകൾ ശമനമില്ലാതെ തുടർന്നു. ഒരോട്ടോയിൽ കയറ്റി ആരാധന പറഞ്ഞപ്പോൾ ഓട്ടോക്കാരൻ്റെ മുഖത്തിൻ്റെ കോണിൽ  ഒരു ചിരി വിടർന്നു. മദ്യപൻമാരെ കാണുമ്പോൾ വിരിയുന്ന പരിഹാസച്ചിരി. ആരാധനയിലെത്താൻ അധികം സമയമെടുത്തില്ല. ഒരിടത്തരം ബാർ കം റസ്റ്റോറൻ്റ് ബാറിലെത്തി പരിസരം വീക്ഷിച്ചു കൊണ്ടിരുന്നു.. സ്ഥിരം ഉപഭോക്താക്കളെ ബാർമേൻമാർക്ക് നിശ്ചയമായും അറിയുമായിരിക്കും. ഒരു ഗ്ലാസ്സ് ബിയർ എനിക്കായി പകരുന്നതിനിടെ ലോനപ്പേട്ടനെക്കുറിച്ച് ഞാൻ ആരാഞ്ഞു. ചിരപരിചിതനായ ഒരാളുടെ പേരുകേട്ട മുഖഭാവത്തോടെ ബാർമേൻ പറഞ്ഞു.

"ലോനപ്പേട്ടൻ ഇവടെ വന്നിരുന്നു. പെട്ടെന്നെന്തോ കാര്യത്തിന് പുറത്തു പോയി. പുള്ളി വരും. ക്വോട്ട തിക്കുന്നതു വരെ ഇവിടെ കാണും." ബിയർ നിറച്ച സ്ഥടികവുമായി ഞാൻ ഒരൊഴിഞ്ഞ മൂലയിൽ ചെന്നിരുന്നു. ചെറു കുമിളകൾ വലിയ രൂപം പ്രാപിച്ച് ഗ്ലാസ്സിനു മുകളിൽ പാറിക്കിടന്നു. ഒരെത്തും പിടിയും കിട്ടാത്ത ആധുനിക ചിത്രം പോലെ പ്രശ്നം കെട്ടുപിണഞ്ഞ് കിടക്കുന്നു. ഫ്രാൻസിലെ ഷെർലക് ഹോംസ് എന്നറിയപ്പെടുന്ന ക്രിമിനോളജിസ്റ്റ് എഡ്മണ്ട് ലൊക്കാർഡ്  പറഞ്ഞിട്ടുള്ളത്‌ ഒരു കുറ്റവാളി സംഭവസ്ഥലത്തേക്ക് എന്തെങ്കിലും കൊണ്ടുവരും എന്തെങ്കിലും അവശേഷിപ്പിക്കുകയും ചെയ്യും എന്ന വസ്തുതയാണ്. ഒപ്പം ഏതെങ്കിലും രണ്ട് വസ്തുക്കളുമായി സമ്പർക്കം പുലർത്തുമ്പോൾ, ഓരോ വസ്തുവിനും ഇടയിൽ പദാർത്ഥത്തിന്റെ കൈമാറ്റം എപ്പോഴും ഉണ്ടായിരിക്കുമെന്ന് അദ്ധേഹം പറഞ്ഞു വക്കുന്നു. സത്യത്തിൽ അതാണല്ലോ ഫോറൻസിക് സയൻസിൻ്റെ അടിസ്ഥാന ശില. ഇവിടെ കുറ്റവാളി അല്ലെങ്കിൽ കുറ്റവാളികൾ സംഭവസ്ഥലത്തേക്ക് കൊണ്ടുവന്നതെന്താണ്? അവശേഷിപ്പിച്ചതെന്താണ്? അതു തന്നെയാണ് കുറ്റവാളിയിലേക്കുള്ള ദിശാ സൂചകം. സംഭവസ്ഥലത്തേക്ക് കൊണ്ടു വന്നത് ചൂടിക്കയർ കൊണ്ട് വരിഞ്ഞു കെട്ടിയ ചാക്കുകെട്ട്. ചാക്കുകെട്ടിൽ ഒരു പുരുഷൻ്റെ ശിരസ്സ്. തീർത്തും തിരിച്ചറിയാനാകാത്ത വിധം വികലമാക്കിയ ശിരസ്സ്. ഇവിടെ കൊണ്ടുവന്നതും അവശേഷിച്ചതും ചാക്കുകെട്ടു തന്നെ. ആ ചാക്കു തന്നെ ദിശാ സൂചകം. ആ ചാക്കുകെട്ടിനെ പിൻതുടർന്നാൽ കുറ്റവാളിയിലേക്കെത്തും എന്ന് മനസ്സു പറയുന്നു. അത് കണ്ടതുമാണ്. വിശേഷ വിധിയായി ഒന്നും തന്നെ ശ്രദ്ധയിൽ പെട്ടുമില്ല. തണുത്ത ബിയൽ അല്പാൽപ്പം കഴിച്ചു കൊണ്ടിരിക്കെ ബാർ മാൻ വന്ന് പറഞ്ഞു.

"ദാ അതാണ് നിങ്ങൾ അന്വേഷിച്ച കക്ഷി. ലോനേട്ടൻ." ഞാൻ ആകാംക്ഷാപൂർവ്വം ബാർ മേൻ കണ്ണുകൊണ്ടാംഗ്യം കാണിച്ചിടത്തേക്ക് നോക്കി. വെളുത്ത ജുബ ധരിച്ച് ഒരാൾ തൊട്ടടുത്ത ടേബിളിലിരുന്ന് വിശാലമായ മദ്യപാനത്തിന് വട്ടം കൂട്ടുന്നു. സമയം നഷ്ടപ്പെടുത്താതെ ഉടൻ തന്നെ ലോനപ്പേട്ട നോട് മൗനാനുവാദം വാങ്ങി അയാൾക്കു എതിർവശത്തെ കസേരയിൽ ചെന്നിരുന്നു. അപരിചിതത്വത്തിൻ്റെ മിഴിമുന അയാളിൽ നിന്നും എന്നിലേക്ക് ആഴ്ന്നിറങ്ങുന്നതായി എനിക്കനുഭവപ്പെട്ടു. ഞാനുടനെ പരിചയപ്പെടലിൻ്റെ ഘട്ടത്തിലേക്ക് നീങ്ങി.

സായാഹ്ന പത്രത്തിൽ പരസ്യം നല്കുന്നതിനായി പോയ കാര്യവും ജോസേട്ടനെ പരിചയപ്പെട്ട കാര്യവുമെല്ലാം പറഞ്ഞിട്ടും ഒരടുപ്പം അയാൾ കാണിക്കുന്നില്ല. ഇപ്പോൾ വരാമെന്ന് പറഞ്ഞ് ബാർമേൻ്റെ അടുക്കൽ ചെന്ന് ഒരു ബോട്ടിൽ സിഗ്നേച്ചർ പറഞ്ഞു ഇരിപ്പിടത്തിലേക്ക് നീങ്ങി. ബോട്ടിൽ കൊണ്ടു വച്ചതും ലോനപ്പേട്ടൻ്റെ ചടച്ച മുഖം തിളങ്ങി. നിമിഷങ്ങൾക്കുള്ളിൽ അയാൽ പരിചിതനായി. വാചാലനായി. കഥകൾ  പ്രവഹിച്ചു തുടങ്ങി. പഴയ കാല നക്സൽ അനുഭാവിയാണ് ലോനപ്പേട്ടൻ എന്ന് എനിക്ക് തോന്നി. വസന്തത്തിൻ്റെ ഇടിമുഴക്കം വന്നു ഭവിക്കാത്തതും സായുധ വിപ്ളവങ്ങൾ അപ്രായോഗികമായതിൻ്റെ ഇച്ഛാഭംഗവും അയാളുടെ വാക്കുകളിൽ പ്രകടമായിന്നു. പരിമിതികളേറെയുണ്ടെങ്കിലും ഇന്നും ചൂഷക വ്യവസ്ഥിതികളോടുള്ള പോരാട്ടം എഴുത്തുകളിലൂടെയും പ്രവൃത്തികളിലൂടെയും തുടരുന്നു. ചില മനുഷ്യർ അങ്ങിനെയാണ്. എന്തെങ്കിലും സംസാരിച്ചു തുടങ്ങാനാണ് പ്രയാസം. സംസാരം തുടങ്ങിക്കഴിഞ്ഞാൽ പിന്നെ പെട്ടന്നൊന്നും അവസാനിപ്പിക്കുകയില്ല. ലോനപ്പേട്ടൻ്റെ വീരഗാഥകൾ കാടുകയറിത്തുടങ്ങി. അതു കൊണ്ട് എനിക്ക് വിശേഷിച്ചൊരു ഗുണമില്ലെന്ന് ബോധ്യം വന്നതിനാൽ ഞാൻ സാവകാശം അയാൾ സായാഹ്നപ്പത്രത്തിൽ നല്കിയ വാർത്തയിലേക്ക് ശ്രദ്ധ ക്ഷണിച്ചു. മികവുറ്റ സിഗ്നേച്ചർ മദ്യം സ്ഫടിക ഗ്ലാസ്റ്റിലേക്ക് ചിതറി വീണു .അതിൻ്റെ ലഹരിയുൾക്കൊണ്ട് ലോനപ്പേട്ടൻ കളം നിറഞ്ഞു. ഏറെ നിർബന്ധിച്ചപ്പോൾ ആ വാർത്തയും വിശദാംശങ്ങളും കൊടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ലോനപ്പേട്ടൻ പറഞ്ഞു തുടങ്ങി. റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ ബൈക്കുകൾ തുടർച്ചയായി മോഷണം പോകുന്നതു സംബന്ധിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കുന്നതിനായി പോലീസ് സ്റ്റേഷനിൽ പോയതായിരുന്നു ലോനപ്പേട്ടൻ. അവിടെ പരിചയമുള്ള പോലീസുകാരുണ്ട്. സായാഹ്ന പത്രത്തിൽ കൊടുക്കാൻ പറ്റിയ വാർത്തകൾ അവിടെ നിന്നും പലപ്പോഴും ലഭിക്കാറുണ്ട്. അത്തരം വാർത്തകൾ അല്പം പൊടിപ്പും തൊങ്ങലും വച്ച് അവതരിപ്പിക്കുമ്പോൾ നല്ല സ്വീകാര്യത ലഭിക്കാറുണ്ട്. അന്നൊരു ദിവസം കാര്യമായ വാർത്തകൾ ഒന്നും തടയാതെ പോലീസ് സ്റ്റേഷൻ പരിസരത്ത് ചുറ്റിത്തിരഞ്ഞു നടക്കുമ്പോഴാണ് കായൽ പരിസരത്ത് തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കപ്പെട്ട മനുഷ്യ ശിരസ്സ് ചാക്കുകെട്ടിൽ നിന്നും ലഭിച്ചതായുള്ള വാർത്ത പരന്നത്. സമയം കളയാതെ ഉദ്യോഗജനകമായ ഒരു വാർത്ത തടഞ്ഞ ജിജ്ഞാസയിൽ സംഭവ സ്ഥലത്തെത്തി. സംഭവം അടുത്തു നിന്നും കാണാൻ പറ്റി. അർത്ഥശങ്കക്കിടയില്ലാത്ത കൊലപാതകം. കൊലപാതകിക്ക് ഇരയോടുള്ള തികഞ്ഞ പകയും പ്രതികാരവും ഒറ്റ നോട്ടത്തിൽ പകൽ പോലെ വ്യക്തം.  കൊലപാതക വാർത്തകൾ  റിപ്പോർട്ടു ചെയ്തുള്ള അനുഭവസമ്പത്തും അല്പസ്വല്പം ഭാവനാ ചാതുര്യവും സമാസമം ചേർത്ത് റിപ്പോർട്ട് തയ്യാറാക്കി. വായനക്കാർ  അത് സ്വീകരിച്ചു. അതു കൊണ്ടാണല്ലോ ആ വാർത്ത വന്ന ദിവസം രണ്ടായിരം കോപ്പിയിലേറെ പത്രം വിറ്റുപോയത്.  ലോനപ്പേട്ടൻ്റെ ശുഷ്ക്കിച്ച മുഖത്ത് നേരിയ ചിരി പടർന്നു.

സിഗ്‌നേച്ചർ ബോട്ടിലിലെ നിരപ്പ് താണു. ലോനപ്പേട്ടൻ തീർത്തും ഉല്ലാസവാനായി. ബെയററെ വിളിച്ച് മസാലക്കപ്പലണ്ടി ഓർഡർ ചെയ്തു വരുത്തി. ലോനപ്പേട്ടൻ വിഷയം വിട്ട് വീണ്ടും കാടുകയറാൻ ഒരുങ്ങുമ്പോൾ ഞാൻ ചോദിച്ചു.

"വാർത്തയുടെ അവസാനം ബേക്കറിയുമായി ബന്ധപ്പെടുത്തി ഏതാനും വരികൾ കണ്ടിരുന്നല്ലോ? അതെനിക്ക് വ്യക്തമായില്ല!" ഒരിറക്ക് മദ്യം കഴിച്ച് ലോനപ്പേട്ടൻ പൊട്ടിച്ചിരിച്ചു. അതെന്താ സംഭവമെന്ന് അവിടം പരിശോധിച്ച പോലീസുകാർക്കും മനസ്സിലായിട്ടില്ല. ഇപ്പോൾ അവർ മനസ്സിലാക്കിയിട്ടുണ്ടാവും. അത്തരം കാര്യങ്ങളൊക്കെ തിരിച്ചറിയാൻ നിരീക്ഷണബുദ്ധി വേണം അതിനുപരിയായി ജീവിതാനുഭവങ്ങൾ വേണം. ഏറെ മദ്യം അകത്തു ചെന്നിട്ടും ലോനപ്പേട്ടൻ്റെ നാവു കുഴയുന്നില്ലെന്നത് ഞാൻ ശ്രദ്ധിച്ചു. വ്യക്തമായി സ്ഫുടതയോടെ അയാൾ പറഞ്ഞു കൊണ്ടിരുന്നു. നിങ്ങൾ ഇപ്പോൾ ചെയ്യുന്ന ജോലിയല്ലേ ജീവിതത്തിൽ ചെയ്തിട്ടുള്ളൂ.? ഞാൻ തലകുലുക്കി സമ്മതിച്ചു. ഞാൻ പത്താം വയസ്സിൽ സമ്പാദിച്ചു തുടങ്ങിയ ആളാണ്. കൂലിപ്പണി, സോസാ കമ്പനി, ഹോട്ടൽ, ബേക്കറി ആ പട്ടിക ഏറെയുണ്ട്. ആ അനുഭവപരിചയം കൊണ്ടാണ് ഞാൻ അങ്ങിനെയൊരു നിഗമനത്തിലെത്തി വാർത്ത കൊടുത്തത്. മഹാരാഷ്ട്രയിൽ നിന്നൊക്കെ ഇറക്കുമതി ഉണ്ടെങ്കിലും കേരളത്തിലേക്ക് പഞ്ചസാര പ്രധാനമായും എത്തുന്നത് കർണാടകയിൽ നിന്നാണ്. അത്തരം ചാക്കുകൾ ഞാൻ ഏറെ ചുന്നിട്ടുണ്ട്. വല്ലാത്ത ഭാരമാണ് അവയ്ക്ക്. അവ തിരിച്ചറിയാൻ എനിക്കേറെ സമയം വേണ്ട. ആ മനുഷ്യ ശിരസ്സ് പഞ്ചസാരച്ചാക്കിലാക്കിയാണ് പുഴയിൽ തള്ളിയതെന്നതിന് സംശയം വേണ്ട. പിന്നെ ചാക്കു കണക്കിന് പഞ്ചസാര ഉപയോഗിക്കാറുള്ളത് വൻകിട ബേക്കറി കളിലാണ്. അതു കൊണ്ടാണ് സംശയ നിഴൽ ബേക്കറി ഉടമയിലേക്ക്‌ എന്നൊരു കാച്ചു കാച്ചിയത്.  പോലീസ് ലോനപ്പേട്ടനോട് ഇക്കാര്യം ആരാഞ്ഞിരുന്നോ? ഇല്ല. ഇതവരുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് തോന്നുന്നു. പിന്നെ എൻ്റെ വാർത്തകൾ അവർ കാര്യമായിട്ടെടുക്കാറുമില്ല. ചില മുന്നനുഭവങ്ങൾ ഉണ്ടെന്ന് വച്ചോ. അവരു കണ്ടു പിടിക്കട്ടെന്നെ. ടെക്നോളജിയും മാൻ പവ്വറും ഉണ്ടല്ലോ.  സിഗ്‌നേച്ചർ നിരപ്പ് താഴെ തൊട്ടു ഫോൺ നമ്പർ ആവശ്യപ്പെട്ടപ്പോൾ യാതൊരു മടിയും കൂടാതെ തന്നു. മദ്യത്തിൻ്റെ പണം ഞാൻ കൊടുക്കാമെന്ന ഭംഗിവാക്ക് പറഞ്ഞ് ലോനപ്പേട്ടൻ എഴുന്നേറ്റ് പോകാനൊരുങ്ങി. മദ്യം കഴിച്ചവൻ്റെ യാതൊരു ശരീരഭാഷയും ദൃശ്യമാക്കാതെ ലോനപ്പേട്ടൻ പോകുന്നത് ഞാൻ നോക്കി നിന്നു.

തുടരും...

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ