ദൃക്‌സാക്ഷി
തലേന്ന് ഏറെ വൈകി ഉറങ്ങിയതിനാലാകാം അല്പം വൈകിയാണ് ഉറക്കമുണർന്നത്. ഉണർന്നിട്ടും അല്പനേരം ജനലഴിയിലൂടെ അരിച്ചെത്തി വെളുത്ത ചുമരിൽ തിരതല്ലുന്ന സൂര്യശകലങ്ങളുടെ പ്രതിഫലനം കണ്ട് കിടന്നു. സൂര്യൻ്റെ സ്ഫടിക രാശിയിൽ, മുറിക്കകത്ത് ദൃശ്യഗോചരമല്ലാതിരുന്ന ധൂളികൾ പതുക്കെ ദൃശ്യമാകാൻ തുടങ്ങി. ഒട്ടേറെ തവണ ഇമ തല്ലി മിഴിച്ചപ്പോഴാണ് വെളുത്ത ചുമരിൽ ഒരു വാഹനത്തിൻ്റെ നമ്പർ കോറിയിട്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ഞൊടിയിൽ തലേന്ന് പാതിരാത്രിയിൽ കണ്ട ദൂരകാഴ്ചകൾ എനിക്ക് ഓർമ്മ വന്നു. രാവേറെ ചെന്ന സമയം ഇരുട്ടിനെ കീറി മുറിച്ച് വന്ന വാഹനം. വിജനമായ വഴിയോരത്ത് നിർത്തിയിട്ട വാഹനത്തിൽ നിന്നും ഇറങ്ങുന സ്ത്രീയും പുരുഷനും. തുടർന്ന് വാഹനത്തിൽ നിന്നും രണ്ടു പേരും ചേർന്ന് താങ്ങിയെടുത്ത് ഇറക്കിയ ചാക്കുകെട്ട്. അതും കൊണ്ടവർ കുറ്റിക്കാട്ടിലേക്ക് മറഞ്ഞു. നരച്ച ആ കുറ്റിക്കാടിനപ്പുറം കായലാണ്. വല്ലാതെ ജനനിബിഡമാകുന്ന കേന്ദ്രമല്ല ആ കായലോരവും അതിൻ്റെ പരിസരവും. ഒഴിവു ദിവസങ്ങളിൽ വല്ലപ്പോഴും ഒന്നു രണ്ടാളുകൾ ചൂണ്ടയിടാനായി കുറ്റിക്കാട് പകുത്ത് പോകുന്നത് കാണാറുണ്ട്. ഇടക്കിടെ ഒരഴിഞ്ഞ ഗന്ധം പ്രസരിക്കുന്ന കായലോരത്തു നിന്നും പത്തു മിനിട്ടിനകം തിരിച്ചു വന്ന അവരുടെ കൈവശം ചാക്കുകെട്ടില്ല. ഒന്നുമറിയാത്ത മട്ടിൽ, ധൃതിയിൽ അവരുടെ തിരിച്ചു പോക്ക്. നേരിയ ഇരുട്ടിലും സ്ട്രീറ്റ് ലൈറ്റിൻ്റെ മങ്ങിയ വെളിച്ചത്തിൽ കാണാൻ കഴിഞ്ഞ വാഹനത്തിൻ്റെ നമ്പർ. അതാണ് മറന്ന് തെറ്റിപ്പോകേണ്ടെന്നു കരുതി അപ്പോൾ തന്നെ വെളുത്ത ചുവരിൽ കോറിയിട്ടത്.
ഏതോ ദുരൂഹമായ സംഭവ പരമ്പരകളിലേക്കുള്ള പിടിവള്ളിയെന്ന പോലെ നമ്പരുകൾ വെളുത്ത ചുമരിൽ കെട്ടിപ്പിണഞ്ഞു കിടക്കുന്നു. തുടർന്ന് അസ്വസ്ഥമായ മനസ്സോടെ വന്നു കിടന്നപ്പോളാണ് വിതിലിൽ ഇടിക്കുന്ന ശബ്ദം കേട്ടത്. ഉൾഭയത്തോടെ കണ്ണടച്ചു കിടന്നപ്പോൾ ശബ്ദം പതുക്കെ കമ്പനം ശമിച്ച് അകന്ന് പോകുന്നതായി അറിഞ്ഞത്. അങ്ങിനെ ക്രമേണ ഉറങ്ങി പോയതാണ്. തലേന്ന് നടന്ന സംഭവങ്ങൾ ഓർക്കുന്തോറും അസ്വസ്ഥത മനസ്സിൽ പെരുകിത്തടിച്ചു. ആ ചാക്കുകെട്ട്. സാമാന്യം വലുപ്പമുള്ള ആ ചാക്കുകെട്ടിൽ എന്തായിരിക്കും? കുറ്റിക്കാടിനപ്പുറമുള്ള കായലിൽ കൊണ്ടുപോയിത്തള്ളിയ ആ ചാക്കുകെട്ടിനു പിറകിൽ തീർത്തും അസുഖകരമായ വസ്തുതകളാകാമെന്നത് നൂറു ശതമാനം തീർച്ച തന്നെ. ഒരു ക്രിമിനൽ സംഭവപരമ്പരയിലെ അവസാന രംഗത്തിന് സാക്ഷിയാണോ ഞാൻ? ആ ദുരുഹതയുണർത്തുന്ന രണ്ടു വ്യക്തികളൊ, അല്ലെങ്കിൽ വാഹനത്തിലിരിക്കുന്ന മറ്റാരെങ്കിലോ സാമാന്യം ദൂരെയുള്ള ഫ്ലാറ്റിൽ ജനലഴിക്കു പുറകിൽ നിൽക്കുന്ന എന്നെ കണ്ടു കാണണം. അതായിരിക്കുമോ വന്നു വാതിലിൽ മുട്ടിയത്. കഷ്ടകാലത്തിന് സെക്യൂരിറ്റി നിൽക്കുന്നയാൾ അവധിയിലാണ്. പിന്നെ മറ്റെന്തെങ്കിലും നശീകരണ തീരുമാനം മനസ്സിൽ നിശ്ചയിച്ചു കൊണ്ടായിരിക്കുമോ അവർ സ്ഥലം വിട്ടത്?
മനസ്സിനെ മഥിക്കുന്ന ചിന്തകളുടെ പെരുക്കത്തിന്നവസാനം എഴുന്നേറ്റു. ജനലഴിയിലൂടെ പുറത്തേക്കു നോക്കി. ഉണരാൻ വെമ്പുന്ന ചെറുപട്ടണം. രഹസ്യങ്ങൾ ഒളിപ്പിച്ച കായലിൽ നിന്നും വീശുന്ന വരണ്ട ഉപ്പുമണമുള്ള കാറ്റ്. സൂര്യനെ ഉൾക്കൊണ്ട് പരിസരം ചൂടുപിടിക്കാനൊരുങ്ങുന്നു. ജനാലയടച്ച് മുറിക്കു പുറത്തിറങ്ങി. അടുക്കളയിൽ ചായകൂട്ടുന്ന ട്രീസ. അമ്മ എഴുന്നേറ്റിട്ടില്ല. മുഖം കഴുകി കടുപ്പത്തിലുള്ള ഒരു ചായ കുടിച്ചപ്പോൾ മനസ്സിൻ്റെ മുറുക്കം അയഞ്ഞു. ലാഘവത്തിൻ്റെ ശീതളിമ നേടാൻ വെമ്പുന്ന മനസ്സ്. പ്രഭാതത്തിലെ നടത്തം ഉൻമേഷകരമാണ്. അലസതയുടെ കെട്ടുപാടുകൾ തൂത്തെറിഞ്ഞ് ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന പ്രസരിപ്പ് നല്കാൻ അതിനാകും. ചതുരാകൃതിയിൽ കല്ലുപാകിയ നടപ്പു വഴികൾ കുറ്റിക്കാടിനിപ്പറമുണ്ട്. ഒന്നു നടക്കണം. മുത്തുമണി പോലെ വിയർക്കുന്ന ശരീരത്തിൽ കായൽക്കാറ്റേൽക്കുന്നത് ഒരു അവാച്യമായ ആനന്ദാനുഭൂതിയാണ്!. ട്രീസയോടു വിവരം പറഞ്ഞ് പുറത്തിറങ്ങി.
പുലർകാലത്തിലെ ഇളംതണുപ്പുൾക്കൊള്ളുന്ന ഉൻമേഷഭരിതമായ ഇളങ്കാറ്റ്. പ്രഭാതസവാരിക്കിറങ്ങിയ ചുരുക്കം ചിലരൊഴിച്ച് വഴിത്താരയിൽ ഏറെ ആളുകളായിത്തുടങ്ങിയിട്ടില്ല. ഒറ്റപ്പെട്ട ചില വാഹനങ്ങൾ ദൂരയാത്രയുടെ കാലുഷ്യവും മടുപ്പും പേറി ഇടക്ക് കിതച്ചു കൊണ്ട് പോകുന്നതു കാണാം. അല്പദൂരം നടന്ന് ശരീരം ചെറുതായൊന്നു വിയർത്തശേഷം ഫ്ലാറ്റിലേക്ക് തിരിച്ചു പോകാൻ ഒരുങ്ങുമ്പോഴാണ് തലേ രാത്രിയിലെ സംഭവങ്ങൾ പൊടുന്നനെ മനസ്സിലേക്കോടിയെത്തിയത്. ആ പരിസരമൊന്നു വിശദമായി കാണാമെന്ന് നിശ്ചയിച്ച് തലേന്ന് സ്ട്രീറ്റ് ലൈറ്റിൻ്റെ മങ്ങിയ പ്രഭയെ കീറി മുറിച്ചു കൊണ്ട് വന്ന വാഹനം പാർക്കു ചെയ്ത വഴിയിലേക്ക് നടന്നു. അവിടെയെത്തി എൻ്റെ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് കൺ പായിച്ചു. ഈ വിദൂരതയിൽ നിന്നും നോക്കുമ്പോൾ തലേന്ന് ഞാൻ മിഴിനട്ടിരുന്ന ജനാല കാണാം. ഇരുട്ടു കൂടിയാകുമ്പോൾ തീർത്തും വ്യക്തമാകില്ല. തീർച്ച. മാത്രവുമല്ല പുറത്തേക്ക് നോക്കുന്ന വേളയിൽ മുറിക്കകത്തെ ലൈറ്റ് ഓഫ് ചെയ്തതായി വ്യക്തമായി ഞാൻ ഓർമ്മിക്കുന്നുമുണ്ട്. എന്നെ ആ സ്ത്രീയോ പുരുഷനോ കണ്ടിട്ടില്ലെന്ന് തീർത്തും പറയാൻ കഴിയും. പിന്നെ എൻ്റെ മുറിയുടെ കതകിൽ മുട്ടിയതാരാണ്? അമ്മയാണോ? ഇത്ര ശക്തിയിൽ മുഴക്കത്തോടെ കതകിൽ തട്ടാൻ അമ്മക്ക് സാധിക്കുമോ എന്ന് സംശയമാണ്. അമ്മയോട് ഇപ്പോൾ തന്നെ പോയി ചോദിച്ച് സംശയ നിവാരണം നടത്താമല്ലോ? അമ്മയല്ലെങ്കിൽ പിന്നെയാര്? തോന്നലായിരിക്കുമോ? അർദ്ധരാത്രിയുടേതായ സമയരാശി തോന്നലുകളുടേതു കൂടിയാണ്.
തുടരും...