ഹൃദയം ഒരു ക്ഷേത്രം (1976)
1976 ൽ പി സുബ്രഹ്മണ്യം നിർമ്മിച്ച്, അദ്ദേഹം തന്നെ സംവിധാനം ചെയ്ത ചലച്ചിത്രമാണ് ഹൃദയം ഒരു ക്ഷേത്രം. ഈ ചിത്രത്തിന്റെ കഥ സി.വി ശ്രീധറും, തിരക്കഥ ആർ എസ് കുറുപ്പും നിർവഹിച്ചു. തമിഴ് ചിത്രമായ നെഞ്ചിൽ ഒരു ആലയത്തിന്റെ മലയാള പുനരാവിഷ്കാരമാണ് ഹൃദയം ഒരു ക്ഷേത്രം എന്ന ഈ ചലച്ചിത്രം. മധു,രാഘവൻ,ശ്രീവിദ്യ,ബഹദൂർ,പപ്പു തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ.
പ്രശസ്ത ഡോക്ടർ രമേശിന്റെ ( മധു) മുൻപിൽ അർബുദ ചികിത്സയ്ക്കായി ഹരിയും ( രാഘവൻ), അയാളുടെ ഭാര്യ പ്രേമയും ( ശ്രീവിദ്യ) വരുന്നു. രമേശ്, പ്രേമയെ കണ്ടു ഞെട്ടുന്നു. രണ്ടുപേരും കാമുകി കാമുകന്മാരായിരുന്നു. അർബുദ രോഗിയായ തന്റെ ഭർത്താവ് ഹരി ഇത് അറിയുമോ എന്ന് പ്രേമ ഭയപ്പെടുന്നു.
താൻ ജീവിതത്തിലേക്ക് ഇനി തിരിച്ചു വരില്ല എന്ന് ഗോപി പറയുമ്പോൾ രമേശ് അയാൾക്ക് ധൈര്യം പകർന്നു നൽകുന്നു. തനിക്ക് ജീവിതം തിരിച്ചു കിട്ടിയാൽ ഗോപി ഈ ആശുപത്രിക്ക് അഞ്ചു ലക്ഷം രൂപ വാഗ്ദാനം ചെയ്യുന്നു. രമേശ് ആ വാഗ്ദാനം സന്തോഷത്തോടെ സ്വീകരിക്കുന്നു. കാരണം രമേശിന്റെ മനസ്സിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ആശുപത്രി എന്നത് സ്വപ്നമായിരുന്നു.
പിരിമുറുക്കങ്ങൾ നിറഞ്ഞ സന്ദർഭങ്ങളിലൂടെയാണ് പിന്നീട് ചിത്രം കടന്നു പോകുന്നത്. അത് ഏറെ കുറെ പ്രേക്ഷകനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നുണ്ട്.
ഒരു ആശുപത്രിക്കുള്ളിൽ ഈ മൂന്നു കഥാപാത്രങ്ങളിലൂടെയാണ് ഏറെ ഭാഗവും ഈ ചിത്രം സഞ്ചരിക്കുന്നത്. ആ സഞ്ചാരം വിരസത അനുഭവപ്പെടാത്ത രീതിയിൽ പ്രേക്ഷകന് ആസ്വദിക്കാൻ കഴിയുന്നതിന്റെ കാരണം തിരക്കഥയുടെ കരുത്താണ്.
ചിത്രത്തിന്റെ അവസാന ഭാഗത്ത് ഹരി ജീവിതത്തിലേക്ക് തിരിച്ചു വരികയും, രമേശ് മരണത്തെ പുൽകുകയും ചെയ്യുന്നു. രമേശിന്റെ മരണശേഷം ഹരി അദ്ദേഹത്തിന് നൽകിയ വാക്കു പാലിക്കുന്നു. അഞ്ചുലക്ഷം രൂപയ്ക്ക് രമേശിന്റെ ഓർമ്മയ്ക്കായി ഒരു ആശുപത്രി ഹരി നിർമ്മിക്കുന്നു.
സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവർക്ക് പ്രകാശം പരത്തിയ ഒരു മനുഷ്യന്റെ കഥയാണ് ഹൃദയം ഒരു ക്ഷേത്രം എന്ന ചലച്ചിത്രം.
ഈ ചിത്രത്തിൽ ശ്രീകുമാരൻ തമ്പിയുടെ രചനയിൽ ജി ദേവരാജൻ മാഷിന്റെ സംഗീത സംവിധാനത്തിൽ പിറന്ന കുറച്ചു നല്ല ഗാനങ്ങൾ ഉണ്ട്.
"മംഗളം നേരുന്നു ഞാൻ മനസ്വനി..... "
"ഒരു ദേവൻ വാഴും ക്ഷേത്രം........ "
എന്നിവയായിരുന്നു ആ ഗാനങ്ങൾ. ഇത് രണ്ടും ആലപിച്ചിരിക്കുന്നത് യേശുദാസ് ആണ്.
ആശുപത്രി കിടക്കയിൽ കിടക്കുന്ന ഭർത്താവിന് മുൻപിൽ ഭാര്യയായും, അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർക്ക് മുന്നിൽ മുൻകാമുകിയുമായി ശ്രീവിദ്യ മനോഹരമായ അഭിനയം കാഴ്ചവച്ചു.
ഒപ്പം തന്നെ ഡോക്ടർ രമേശ് എന്ന കഥാപാത്രം മധുവിന്റെ കയ്യിൽ ഭദ്രമായിരുന്നു.
എപ്പോഴും വേദനയുടെ താളവും പേറി കടന്നുപോകുന്ന നിമിഷങ്ങളാണ് ഈ ചിത്രത്തിൽ ഉള്ളത്. അതുകൊണ്ടുതന്നെ ആ താളത്തിനൊത്ത് പ്രേക്ഷകൻ സഞ്ചരിക്കുമ്പോൾ ചിലപ്പോൾ അറിയാതെ കണ്ണുകൾ നിറയും.
നൂറുശതമാനവും ഒരു കുടുംബചിത്രമായി ഹൃദയം ഒരു ക്ഷേത്രത്തെ കാണാൻ സാധിക്കും. മനോഹരമായ ഗാനങ്ങളും, മികച്ച അഭിനയ മുഹൂർത്തങ്ങളും, കെട്ടുറപ്പുള്ള കഥയും എല്ലാംകൊണ്ടും ഹൃദയം ഒരു ക്ഷേത്രം എന്ന ചലച്ചിത്രം നമ്മുടെ മനസ്സിന് ഒരു മികച്ച ചലച്ചിത്രാനുഭവം നൽകുമെന്ന കാര്യത്തിൽ സംശയമില്ല.
തുടരും