മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

ഭാഗം 12

മറ്റുള്ളവരുടെ സഹായത്തോടെ ചിതയ്ക്ക് തീ കൊളുത്തിയ മനോജിന് ആൾക്കാരുടെ നേരെ നോക്കാൻകൂടി ഭയമായിരുന്നു. രാമചന്ദ്രൻ നായരുടെ മരണത്തിന് താനാണ് കാരണക്കാരൻ എന്ന കുറ്റബോധം മനസ്സിൽ എരിയുകയായിരുന്നു.

കത്തിപ്പടരുന്ന തീനാളങ്ങൾ തന്നെ ശപിക്കുകയാണെന്നു തോന്നി. ഇതുവരെ കരയാത്ത മനോജ് പൊട്ടിക്കരഞ്ഞു. പലരുടെയും ആശ്വസിപ്പിക്കലുകൾ അവന്റെ മനസ്സിനെ ശാന്തമാക്കിയില്ല.

ഒട്ടും വൈകാതെ മനോജിനെ തിരിച്ച് കാരിത്താസിൽ എത്തിച്ചു. തീരെ അവശനായാനാണ് മനോജ് ആശുപത്രിയിൽ എത്തിയത്. എങ്ങനെയെങ്കിലും ജീവിക്കണം എന്ന മോഹം ആ വേദനകൾക്കിടയിലും ഉണർന്നിരുന്നു.

പതുക്കെപ്പതുക്കെ മനോജിന്റെ മനസ്സ് ശാന്തമായിത്തുടങ്ങി. ഒരു രാത്രിയിൽ രാമചന്ദ്രൻ നായർ മനോജിന്റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു. അദ്ദേഹം മകനെ കെട്ടിപ്പിടിച്ച് മാപ്പു ചോദിക്കുന്നു. മനോജിനെ ഇത്തരത്തിലാക്കിയത് താനാണല്ലോ എന്ന ദു:ഖം കരഞ്ഞു തീർക്കുന്നതു പോലെ. അവസാനം മനോജിന്റെ തലയിൽ കൈവെച്ച് ആ പിതാവ് അനുഗ്രഹിക്കുമ്പോൾ മനോജ് സ്വപ്ന ലോകത്തു നിന്ന് ഞെട്ടിയുണർന്നു.

ഈ സ്വപ്നദർശനം മനോജിന് ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള പ്രചോദനമായി മാറി. രാമചന്ദ്രൻ നായരുടെ സഹോരൻ, (മനോജിന്റെ കൊച്ചച്ഛൻ) കൃഷ്ണൻകുട്ടി മനോജിന്റെ കാര്യങ്ങൾ അന്വേഷിച്ച് മിക്കപ്പോഴും ആശുപത്രിയിൽ എത്തിയിരുന്നു. ആവശ്യമായ ശ്രദ്ധയും നിർദേശങ്ങളും നല്കിക്കൊണ്ടിരുന്നു.

മനസ്സിൽ ജീവിക്കണമെന്ന് ആഗ്രഹമുണ്ടായപ്പോൾ, രോഗാവസ്ഥ അത്ഭുതകരമായ വിധത്തിൽ മാറിത്തുടങ്ങി. ഒരാഴ്ച കഴിഞ്ഞ് മനോജിനെ വീട്ടിലേക്കയച്ചു. കരളിന്റെ ആരോഗ്യത്തിനാവശ്യമായ മരുന്നുകൾ തുടരേണ്ടതുണ്ടായിരുന്നു. ജീവിത ശൈലി എങ്ങനെ തിരുത്തി ജീവിക്കണമെന്നതിന് കൗൺസിലിങ്ങും ആശുപത്രി നല്കിയിരുന്നു.

വീട്ടിലെത്തിയ മനോജ് രാമചന്ദ്രൻ നായരുടെ മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കി. അച്ഛന്റെ ബലിച്ചോറ് കൊത്തി വിഴുങ്ങാൻ കാക്കകൾ നോക്കിയിരുന്നപ്പോൾ, മത്സരിച്ചപ്പോൾ അച്ഛൻ തന്നോട് ക്ഷമിച്ചിരിക്കുന്നു എന്ന് മനോജിനു തോന്നി.

ഡോക്ടർമാരുടെ ഉപദേശം വള്ളിപുള്ളി തെറ്റാതെ മനോജ് അനുസരിച്ചു. ഈ സമയത്ത് ദിവസക്കൂലിക്ക് ഭാര്യ ദേവു അടുത്തുള്ള അംഗനവാടിയിൽ ഹെൽപ്പറായി ചേർന്നു. കഷ്ടിച്ച് ഭക്ഷണത്തിനുള്ള വക ഉണ്ടാക്കാൻ ആ ജോലികൊണ്ടു കഴിഞ്ഞു. ദേവുവിന്റെ സഹോദരിയാണ് ആശുപത്രിച്ചിലവുകൾ മുഴുവൻ കൊടുത്തത്.

ആറു മാസത്തോളം മരുന്നു കഴിച്ചപ്പോൾ മനോജ് ആരോഗ്യവാനായി. വീണ്ടും മദ്യപാനമോ, പുകവലിയോ, അധികം വിയർക്കുന്ന പണിയോ ചെയ്യരുതെന്ന് മെഡിക്കൽ ഉപദേശമുണ്ട്. വലിയ ആയാസമില്ലാത്ത പണികൾ ചെയ്യുന്നതിന് അനുവാദം കൊടുത്തിരുന്നു.

മനോജിനെയും കുടുബത്തെയും അറിയുന്ന ഒരു കരിങ്കൽ ക്വാറി ഉടമ മനോജിന് ഒരു സൂപ്പർ വൈസർ പണി കൊടുത്തു. പണിക്കാരുടെ അററൻഡൻസും ക്യയകയറ്റിപ്പോകുന്ന ലോഡുകളുടെ കണക്കും നോക്കിയാൽ മതി. 

കുറേ മാസങ്ങൾ ഇത്തരത്തിൽ മുന്നോട്ടു പോയപ്പോൾ മനോജിന് കുറച്ചുകൂടി വരുമാനം കിട്ടുന്ന പണി ചെയ്യണം എന്ന ആഗ്രഹം ഉണ്ടായി. വീണ്ടും പലരുടെയും സഹായം കൊണ്ട് പഴയ ഓട്ടോ സർവീസിംഗ് നടത്തി ഓടിക്കാൻ തുടങ്ങി. തരക്കേടില്ലാത്ത വരുമാനം ലഭിച്ചുകൊണ്ടിരുന്നു. വർഷങ്ങൾക്കു ശേഷം മനോജിന്റെ അമ്മ സുഖമായുറങ്ങാൻ തുടങ്ങി.

പണിയെടുക്കുന്നുണ്ടെങ്കിലും മനോജിന് പഴയ ഉന്മേഷം തിരിച്ചു കിട്ടിയിരുന്നില്ല. ശരീരം കൂടുതൽ ഇരുണ്ട നിറത്തിലാണ്.

അടുത്ത മഴക്കാലമായപ്പോഴേക്കും പുരയുടെ പൊട്ടിയ ഓടുകൾ മാറ്റിയിടാതെ കഴിയാൻ പറ്റില്ലെന്ന നിലയായി. റിപ്പയറിങ്ങിന് കാശു മുടക്കാൻ മനോജിന് കഴിയുമായിരുന്നില്ല. അതോടൊപ്പം ബാങ്കുകാരുടെ ജപ്തി നോട്ടീസും എത്തിക്കൊണ്ടിരുന്നു. രാമചന്ദ്രൻ നായരുടെ ചില സുഹൃത്തുക്കളുടെ രാഷ്ട്രീയ ഇടപെടലുകൾ കൊണ്ടാണ് പല തവണ നോട്ടീസ് വന്നെങ്കിലും ജപ്തി ചെയ്യാതിരുന്നത്.

വീണ്ടും കുടംബത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയാണോ? മനോധൈര്യം നശിക്കുകയാണോ? ബാങ്ക് ഭരിക്കുന്നത് രാമചന്ദ്രൻ നായർ നേരത്തെ ഉപാസിച്ചിരുന്ന പാർട്ടിക്കാരാണ്. അവർക്കെങ്ങിനെ ഈ വീട് ജപ്തിചെയ്യാൻ പറയാൻ കഴിയും. ഇടിഞ്ഞു വീഴാറായ പുര ജപ്തിചെയ്ത് ഒരു കുടുംബത്തെ വഴിയിലിറക്കി വിടുമോ? എല്ലാവരേയും വഴിയാധാരമാക്കുന്നതാണോ രാമചന്ദ്രൻ നായരുടെ പാർട്ടി സോഷ്യലിസം?

എന്തൊക്കെ ചെയ്താലും ഇപ്പോൾ കടം വീട്ടാൻ മൂന്നുനാല് ലക്ഷങ്ങൾ കണ്ടെത്താൻ മനോജിന് കഴിയുമായിരുന്നില്ല. ജപ്തി ചെയ്യുന്നെങ്കിൽ ചെയ്യട്ടെ എന്ന് നിലപാടെടുത്തു.

അടുത്ത് അയൽപക്കക്കാരന്റെ ഒരു വീട് ആൾത്താമസമില്ലാതെ കിടന്നിരുന്നു. ആവശ്യം വന്നാൽ ആ വീട് വാടകയ്ക്ക് തരണം എന്ന് പറഞ്ഞു വെച്ചു. ബാങ്ക് ഭരണ സമിതിക്ക് പ്രത്യേക പരിഗണനയൊന്നും ഇക്കാര്യത്തിൽ ഉണ്ടായിരുന്നില്ല. അവർ വീടുപൂട്ടി മുദ്രവെച്ചു. പുറകിൽ അടച്ചു പൂട്ടാവുന്ന കതക് ഇല്ലായിരുന്നു. ആ വശത്തുകൂടെ ആർക്കും ഉള്ളിൽ കടക്കാമായിരുന്നു.

ബാങ്കുകാരും പൊലീസും പോയിക്കഴിഞ്ഞപ്പോൾ ചില്ലറ വീട്ടുസാമാനങ്ങൾ പെറുക്കിയെടുത്ത് എല്ലവരും അടുത്തുള്ള വാടക വീട്ടിലേക്ക് താമസം മാറി. 

പരാജയത്തിന്റെ നഷ്ടബോധത്തിന്റെ വിഷസർപ്പങ്ങൾ ചിന്തകളിൽ ഫണം വിരിച്ചാടുകയായിരുന്നു.

ഇതൊരൊറ്റപ്പെട്ട മനുഷ്യന്റെ അവസ്ഥ- യല്ല. ഈ നാട്ടിൽ നല്ലൊരുശതമാനം നിരാലംബർ മാനസിക സമ്മർദത്തിനടിമപ്പെട്ട് രോഗിയായോ ആത്മഹത്യ ചെയ്ത് മരിക്കുകയോ ചെയ്യുന്ന ഇന്ത്യാക്കാരന്റെ ചിത്രമാണ്. എല്ലാം കർമഫലമെന്നു പറഞ്ഞ് ആശ്വസിച്ചിട്ടു കാര്യമില്ല, ഫലപ്രദമായ സോഷ്യൽ ഏൻജിനിയറിംഗിന് നമ്മുടെ ജനാധിപത്യം സജ്ജമാകാത്തതിന്റെ പരിണിതഫലമാണ് ഈ ആളുകൾ? 

അവരെ തിരിച്ചറിയേണ്ടതാര്?

അവരെ സംരക്ഷിക്കേണ്ടതാര്?

(തുടരും...)

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ