മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഭാഗം 13

എങ്ങനെയെങ്കിലും ജീവിതം തിരിച്ചു പിടിക്കണം. താൻ മൂലം തന്റെ കുട്ടികൾ ഇത്തരം നരകങ്ങളിൽക്കിടന്നലയരുത്. എന്താണൊരു മാർഗം?

ജപ്തിചെയ്ത് അടച്ചുപൂട്ടിയ വീട് നനഞ്ഞു കുതിർന്ന്, മരപ്പട്ടികൾ കുശുത്തൊടിഞ്ഞ് വീടിന്റെ മേൽക്കുര നിലം പതിച്ചു. അടർന്നു വീഴാത്ത മുൻഭിത്തിയുടെ നടുവിൽ ബാങ്കുകാരുടെ മുദ്രവെച്ച താഴുമാത്രം നിസ്സംഗതയോടെ ചലനമറ്റു നിന്നു.

ഇനി ഒരു ബാങ്കും ലോൺ തരില്ല. അറിയാവുന്ന നാട്ടുകാരോ, ബന്ധുക്കളോ പരിധിവിട്ട് സഹായിക്കില്ല. തളർന്നു വീണ സഖാവിന്റെ കുടുംബത്തെ സഹായിക്കാൻ രാഷ്ട്രീയക്കാരും തയ്യാറല്ല. ഒരു സർക്കാർ സംവിധാനവും സഹായ ഹസ്തവുമായി എത്തിയില്ല.

പഞ്ചായത്തിൽ നിന്ന് വീടുപണിക്ക് ധനസഹായം കിട്ടാൻ അപേക്ഷ വെച്ചെങ്കിലും ജപ്തിചെയ്തിട്ടിരിക്കുന്ന വീടിന് ധനസഹായം നല്കാൻ വകുപ്പില്ല.

ഈ അവസരത്തിലാണ് അമ്പലനടയിലെ ആൽച്ചുവട്ടിൽ വൈകുന്നേരങ്ങളിൽ ഒത്തുകൂടാറുള്ള യുവാക്കളിലൊരാൾ മനോജിന്റെ കഥ അവിടെ അവതരിപ്പിക്കുന്നത്. ആ കുടുംബത്തിലെ ദുരന്തങ്ങൾ നാട്ടുകാർക്ക് അറിവുള്ളതാണെങ്കിലും അതിന്റെ ഗൗരവം ഇത്ര വലുതായിരിന്നുവെന്ന് അവർ ധരിച്ചിരുന്നില്ല. ആ യുവജനങ്ങൾ മനോജിന്റെ കാര്യത്തിൽ ഇടപെടണം എന്നു തീരുമാനിച്ചു. 

സ്ഥലം പഞ്ചായത്ത് മെമ്പറുമായി അവർ കാര്യം ചർച്ച ചെയ്തു. രാമചന്ദ്രൻ നായരുടെ കടത്തിനാണ് ബാങ്ക് ജപ്തി നടത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ മരണശേഷം മകനെയും കൊച്ചുമക്കളേയും പെരുവഴിയിലിറക്കിയ ബാങ്ക് നടപടി ന്യായീകരിക്കാൻ കഴിയില്ല.

രാമപുരം സർവീസ് സഹകരണബാങ്കിനു മുമ്പിൽ ഒരു യുവജന ധർണ നടത്താൻ അവർ തീരുമാനിച്ചു. എല്ലാ പാർട്ടികളുടെയും യുവജന വിഭാഗത്തോട് പിന്തുണ അഭ്യർത്ഥിച്ചു. നാട്ടിലെ യുവജനങ്ങളിൽ നിന്ന് ശക്തമായ പിന്തുണ ലഭിച്ചു. എല്ലാ യുവജന നേതാക്കന്മാരും മാറിമാറി പ്രസംഗിച്ചു. രാമചന്ദ്രൻ നായരുടെ കടബാധ്യതകൾ എഴുതിത്തള്ളുക. ജപ്തി ചെയ്ത വീടും സ്ഥലവും മനോജിന് വിട്ടുകൊടുക്കുക.

യുവജന ധർണയ്ക്ക് പിന്തുണയുമായി ചില സാംസ്കാരിക നായകന്മാരും സാമൂഹിക പ്രവർത്തകരും ധർണയിൽ പങ്കെടുത്തു. അടുത്ത കമ്മിറ്റി മീറ്റിങ്ങിൽ ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്ന് ബാങ്ക് പ്രസിഡന്റ് ഉറപ്പു നല്കി.

രണ്ടാഴ്ചയ്ക്കുള്ളിൽ ബാങ്ക് നടപടിയുണ്ടായി. കടബാധ്യത എഴുതി തള്ളി. വീടും സ്ഥലവും മനോജിന് വിട്ടു കൊടുത്തു.

പൂർണമായി തകർന്നു വീണ വീട്ടിൽ താമസിക്കാൻ പറ്റാത്തതു കൊണ്ട് താമസം വാടകവീട്ടിൽ തന്നെയാക്കി. രാമപുരത്തെ ഒരു കടയിൽ സെയിൽസ് ഗേളായി ദേവു പോകാൻ തുടങ്ങി. വീണ്ടും ജീവിതം തിരിച്ചു പിടിക്കാം എന്ന പ്രതീക്ഷയിൽ കുടുംബം മുന്നോട്ടു നീങ്ങി.

മനോജിനോട് വെയിൽ കൊള്ളരുതെന്നു പറഞ്ഞിരുന്നെങ്കിലും അത് അവഗണിച്ചുകൊണ്ട് കാടുപിടിച്ചു കിടന്ന പറമ്പ് വെട്ടിത്തെളിച്ച് ചെറിയ കൃഷികൾ ചെയ്യാനൊരുങ്ങി. അമ്മ രത്നമ്മ വിലക്കി:

"മനോജേ നീ വെയിലു കൊണ്ട് പണിയരുത്. ഡോക്ടർ പറഞ്ഞതിനെ അനുസരിക്കാതിരിക്കരുത്."

"എനിക്കിപ്പോൾ അസുഖമൊന്നുമില്ല. പറ്റുന്ന പണിയൊക്കെ നോക്കാതെ രക്ഷപെടുന്നതെങ്ങനെ?"

കുറച്ചു നേരം വെയിലുകൊണ്ടു കഴിഞ്ഞപ്പോൾ മനോജിന് മനസ്സിലായി: തന്റെ ശരീരത്തിന് വെയിലേൽക്കാനുള്ള കരുത്തില്ലെന്ന്. വലിയ ക്ഷീണം അനുഭവപ്പെട്ടു. പണി നിർത്തുകയും ചെയ്തു.

മനോജിന് തിരിച്ചറിവുണ്ടാകുകയായിരുന്നു, തനിക്കൊരിക്കലും പഴയതുപോലാവാൻ കഴിയില്ലെന്ന്. എന്നും മരുന്ന് കഴിച്ചുകൊണ്ട് ജീവൻ നിലനിർത്തുന്നതിനേ സാധിക്കൂ എന്ന്.

കുട്ടികൾ വളരുകയാണ്. മകൾ പത്തിൽ എത്തിയിരിക്കുന്നു. മകൻ എട്ടിലും. അവരുടെ തുടർ പഠനത്തിന് കാശു വേണം. വീട് നന്നാക്കണം. മരുന്ന് വിങ്ങിക്കണം. ഡീസലിന്റെ വിലക്കൂടുതൽ കൊണ്ട് ഓട്ടോയിൽ നിന്ന് കിട്ടുന്ന വരുമാനം കുറഞ്ഞുകൊണ്ടിരിക്കുന്നു.

തന്റെ ബാക്കിയുള്ള ജീവിതം എങ്ങനെ- യെന്ന് നിശ്ചയിക്കാൻ കഴിയില്ല. ചെറിയൊരശ്രദ്ധകൊണ്ട് അപകടാവസ്ഥയിലേക്ക് നീങ്ങാം. താനൊരിക്കലും വീട്ടുകാർക്ക് ഒരു ഭാരമായി മാറരുതേയെന്ന ചിന്തയാണ് മനസ്സിൽ.

(തുടരും...)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ