ഭാഗം; 5
ചായക്കടയിൽ നിന്ന് നല്ല വരുമാനം ലഭിക്കാൻ തുടങ്ങി. ഇതിനിടയിൽ ലോണെടുത്ത് ഒരു പശുവിനെ കൂടി വാങ്ങി. ഓട്ടായ്ക്ക് ഓട്ടം ഇല്ലാത്ത സമയത്ത് മനോജിന് കടയിൽ സഹായിക്കേണ്ടി വന്നു. വീട്ടുകാരി രത്നമ്മയ്ക്ക് പശുപരിപാലനത്തിനും കടയിൽ പാത്രം കഴുകാനും പിടിപ്പതു പണിയുണ്ടായി.
ഇതിനിടയിൽ മകൾ മഞ്ജുവിന് വിവാഹാലോചനകൾ വന്നുതുടങ്ങി. മകളെ ഏതു വിധത്തിലും നല്ലൊരാളുടെകൂടെ പറഞ്ഞു വിടണം എന്ന് ഉറച്ച തീരുമാനത്തിലായിരുന്നു രാമചന്ദ്രൻ നായർ. പാലായിക്കടുത്ത് ചിറ്റാർ ഭാഗത്തുനിന്ന് ഒരാലോചന വന്നു.
പയ്യൻ കുഴപ്പമില്ല. ഓട്ടോ ഡ്രൈവറാണ്. വീട്ടിലെ ചുറ്റുപാടുകളും മോശമാണെന്ന് തോന്നിയില്ല.ആ ആലോചന മുന്നോട്ടു നീക്കാൻ താത്പര്യം കാണിച്ചു. മാന്യമായ രീതിയിൽ കല്യാണം നടത്തുന്നതിന് മൂന്നുനാല്
ലക്ഷം രൂപയെങ്കിലും വേണം. കാര്യമായ നീക്കിയിരിപ്പൊന്നുമില്ല.
രണ്ട് ചിട്ടി കളിൽ ചേർന്നിട്ടുണ്ടെന്നു മാത്രം. ബാങ്ക് ലോണെടുത്തും പ്രൈവറ്റ് ബാങ്കുകളിൽ നിന്ന് കടമെടുത്തും കല്യാണം നടത്തുക.
ചായക്കട വരുമാനം കൊണ്ടും മനോജിന്റെ വരുമാനം കൊണ്ടും കടം അടച്ചു തീർക്കാം എന്ന് പ്രതീക്ഷയായിരുന്നു.
ആർഭാടപൂർണമായി മഞ്ജുവിന്റെ വിവാഹം നടന്നു. നാട്ടുകാരും പാർട്ടിക്കാരും ബന്ധുക്കളും സഹകരിച്ചുകൊണ്ട് എല്ലാ കാര്യങ്ങളും പോരായ്മയില്ലാതെ, ആരും കുറ്റം പറയാത്ത രീതിയിൽ നടന്നു കിട്ടി.
മനോജിന്റെ ചിന്ത മറ്റൊരു വഴിക്കായിരുന്നു. അച്ഛൻ ആർഭാടം കാണിക്കാൻ വേണ്ടി വലിയ കടബാധ്യത ഉണ്ടാക്കുകയാണ്. ഈ കടം അടച്ചു തീർക്കാൻ കഴിയാത്ത വിധത്തിലാണ്. ഒരു കണക്കുകൂട്ടലും ഇല്ലാതെ വലിയ ബാദ്ധ്യത തലയിലേറ്റുന്നതിനോട് മനോജ് യോജിച്ചിരുന്നില്ല. എന്നാണ് അച്ഛന്റെ ചെയ്തികളെ എതിർത്തിരുന്നുമില്ല. എതിർത്താലും പ്രയോജനം ഉണ്ടാകില്ല എന്നതും വ്യക്തമാണ്.
തിരക്കുകൾക്കിടയിലും പാർട്ടി ഓഫീസിൽ പോകുന്നത് മുടങ്ങിയിരുന്നില്ല. ജാഥകൾക്കും പ്രകടനങ്ങൾക്കും കൊടിപിടിച്ച് മുന്നിൽ നിന്നു. സ്റ്റഡീ ക്ലാസ്സുകളിൽ മുടങ്ങാതെ പങ്കെടുത്തു. തന്നെപ്പോലെയുള്ളവരുടെ പുരോഗതി സോഷ്യലിസത്തിലൂടെ മാത്രമേ സാദ്ധ്യമാകൂ. അത് സാധിച്ചെന്നു ക്കണമെങ്കിൽ പാർട്ടി വളരണം.
അണികൾ ചോരയും നീരും കൊടുത്ത് പാർട്ടിയെ വളർത്തി, അധികാരത്തിലെത്തിച്ചാൽ ജനോപകാരപ്രദമായ പരിവർത്തനങ്ങൾ സൃഷ്ടിക്കുവാൻ കഴിയും. വരും തലമുറയ്ക്കു വേണ്ടി
ഇത്രയെങ്കിലും ചെയ്യാതെ ജീവിച്ചു മരിക്കുന്നതിൽ എന്തർത്ഥം?
അച്ഛന്റെ രാഷ്ട്രീയ ബോധം മനോജിനുണ്ടായിരുന്നില്ല. ചുറ്റുമുള്ളവർ സുഭിക്ഷമായി കഴിയുമ്പോൾ തങ്ങളെത്തന്നെ അധപ്പതിക്കുന്നു എന്നതിന്റെ ഉത്തരം തിരയലായിരുന്നു മനോജിന്റെ ചിന്തയിൽ. എല്ലാ തകർച്ചയുടെയും കാരണം അച്ഛന്റെ പിടിപ്പുകേടും രാഷ്ട്രീയ ബന്ധങ്ങളു- മാണെന്ന് മനോജ് വിശ്വസിച്ചു.ഈ പാർട്ടിക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന വിശ്വാസമായിരുന്നു മനോജിന്. തങ്ങളുടെ കുടുംബത്തിന്റെ ശോചനീയാവസ്ഥ യ്ക്കും കാരണം തങ്ങൾ തന്നെ.
വ്യവസ്ഥിതിയുടെ കുഴപ്പമാണെങ്കിൽ മറ്റുള്ളവരും തങ്ങളെപ്പോലെ ആകേണ്ടതല്ലേ? തങ്ങളുടെ കുടുംബം മാത്രം നന്നാവുന്നില്ലെങ്കിൽ കുഴപ്പം നമ്മളിലാണ്. തത്ത്വശാസ്ത്രം പറഞ്ഞ് വെറുതെയിരിക്കുന്ന, വിപ്ലവത്തെ സ്വപ്നം കാണുന്ന ആൾക്കാരാണ് മാറേണ്ടത്. ഇതൊക്കെ അച്ഛനോടു പറഞ്ഞിട്ട് കാര്യമില്ല. അച്ഛന് ദേഷ്യം പിടിക്കുകയേ ഉള്ളു.
വൈകുന്നേരങ്ങളിൽ നല്ല കച്ചവടം കിട്ടുന്ന സമയത്ത് കടയടച്ച് പാർട്ടിഓഫീസിലേക്കു പോകുന്ന അച്ഛന്റെ പുരോഗമനവാദം അർഥമുള്ള താണ് എന്ന് മനോജ് വിശ്വസിച്ചില്ല.
സ്വന്തമായി ഒന്നും ചെയ്യാനുള്ള അനുവാദം മനോജിന് കുടുംബത്തിലില്ലായിരുന്നു. പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു മാനസിക വ്യഥയിലേക്ക് ആ ചെറുപ്പക്കാരൻ താഴുകയായിരുന്നു.
(തുടരും)