മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Molly George)

"നീനാ .. ഇന്നും ഞാനാ സ്വപ്നം കണ്ടു. 

"ഓ.. ഇന്നലെ കണ്ടതിൻ്റെ ബാക്കിയാണോ?"

"ബാക്കിയാണോ എന്ന് ചോദിച്ചാൽ  ആ വീടും, പരിസരവും, വീട്ടിലേക്കുള്ള വഴിയും പുഴയും അവിടെയുള്ള തൊഴുത്തും ഒക്കെ ഞാൻ സ്വപ്നം കണ്ടു."

"എൻ്റെ  പ്രിയേ നീ ഇങ്ങനെ  എന്നും  സ്വപ്നം കാണുന്നത് എങ്ങനാടീ, എനിക്കൂടെ ഒന്നു പറഞ്ഞു തരുമോ?" 

"നീനാ.. എല്ലാമറിയുന്ന നീ ഇങ്ങനെ പറയുന്നതാ എനിക്ക്  സങ്കടം. ഒരാഴ്ച മുൻപ് വരെ ഞാൻ എന്നെങ്കിലും നിന്നോട് സ്വപ്നത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ടോ? ഇല്ലല്ലോ.. ഒരാഴ്ചയായിട്ടേയുള്ളൂ ഞാൻ ഇങ്ങനെ അടുപ്പിച്ച് സ്വപ്നം കാണാൻ തുടങ്ങിയിട്ട്.  ഒരു വീടും ആ വീട്ടിൽ ഉള്ള ആൾക്കാരെയും തന്നെ സ്വപ്നം കാണുന്നത് എന്താണാവോ?"

"നീ നിൻ്റെ അമ്മയോട് പറഞ്ഞോ?"

"ഇല്ല..അമ്മയോട് പറഞ്ഞാൽ  അമ്മയ്ക്ക് സങ്കടമാവും. അമ്മ പേടിക്കും." 

"ഞാൻ   ഒന്നാലോചിച്ചു നോക്കട്ടെ. എന്താ ഇതിനൊരു പോം വഴിയെന്ന്?"

ചൂണ്ടുവിരൽ കവിളിൽ ചേർത്തു വെച്ച് നീന ഗഗനമായ ചിന്തയിൽ മുഴുകി.  ഇടയ്ക്കിടെ ആകാശത്തേയ്ക്കു നോക്കുകയും എന്തൊക്കെയോ കൈ കൊണ്ട്  ആംഗ്യം കാണിക്കുകയും ചെയ്തു കൊണ്ടിരുന്നു.

പ്ലസ്ടു വിദ്യാർത്ഥിനികളായ പ്രിയദർശിനിയും  നീനാസുന്ദറും അടുത്ത ചങ്ങാതിമാരാണ്. ഒരാഴ്ചയായി പ്രിയ ആകെ ടെൻഷനിലാണ്. നീന അരികിലെത്തിയാലുടൻ അവൾ  അന്നു കണ്ട സ്വപ്നങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. അതും വളരെ വിചിത്രമായ സ്വപ്നം. സ്വപ്നത്തിൽ പ്രിയ ഒരു ഭാര്യയാണ്. ഭർത്താവും രണ്ടു മക്കളുമുള്ളവൾ. ഭർത്താവ് ജോയിച്ചന്  വയസ് അൻപതിനോടടുത്ത്. മൂത്തത് മോൻ  മാർട്ടിൻ. ഇളയത് മരിയമോൾ.  ഒരു മാസത്തിനുള്ളിൽ അവളുടെ വിവാഹമാണ്.  മരിയയുടെ വിവാഹത്തിനു മുൻപായി പ്രിയ ആ വീട്ടിലേയ്ക്കു ചെല്ലണമെന്ന്   ഭർത്താവ് ആവശ്യപ്പെടുന്നു.   അടുത്ത ദിവസങ്ങളിൽ  മക്കളും അതു തന്നെ  ആവശ്യപ്പെടുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ആ വീടും പരിസരവുമെല്ലാം അവൾ നേരിട്ടെന്നതു പോലെ സ്വപ്നത്തിൽ കാണുന്നു. ഓരോ ദിവസത്തെയും സ്വപ്ന വിശേഷങ്ങൾ എല്ലാം അവൾ നീനയെ വിശദമായി അറിയിക്കാറുണ്ട്.  സ്ക്കൂൾ കോമ്പൗണ്ടിലെ ഗുൽമോഹർ മരച്ചുവട്ടിലെ അരമതിലിൽ ഇരുന്നു കൊണ്ട് നീന ചോദിച്ചു.

"പ്രിയാ.. നമുക്കൊരു കാര്യം ചെയ്താലോ?   ഒരു ദിവസം ആ വീട്ടിലേക്ക് ഒന്നു പോയാലോ?"

"അയ്യോ.. അങ്ങോട്ടോ? അതു വേണ്ട."

"എന്തേ.. നിൻ്റെ കെട്ട്യോനേയും മക്കളേയും നിനക്ക് കാണണമെന്നില്ലേ?"

"നീനാ..." അൽപ്പം ദേഷ്യത്തിൽ തന്നെ  പ്രിയ വിളിച്ചു.

"സോറി മോളൂ .. ഞാനൊരു തമാശ പറഞ്ഞതല്ലേ!"

"നീനാ...  നീ പറയും പോലെ ആദ്യമൊക്കെ എൻ്റെ തോന്നലാവാം എന്നു ഞാൻ കരുതി. പക്ഷേ  ഞാൻ കണ്ടതെല്ലാം സത്യം തന്നെയാണ്. എല്ലാ ദിവസവും ആ മനുഷ്യൻ്റെ മുഖം ഞാൻ കാണുന്നു. അയാളാകെ എന്തോ വലിയ  സങ്കടത്തിലാണ്.  മകളുടെയും മകൻ്റെയും ആശങ്കകളും അവരുടെ മുഖത്ത് കാണാം.  വീടും, പരിസരവും എനിക്ക് നല്ല പരിചിതമായി തോന്നുന്നു.   ഞാനാ വീട്ടിലെ ജോലികളൊക്കെ ചെയ്യുന്നതായും കാണുന്നു. ശരിക്കും പറഞ്ഞാൽ  ഒരു ചമ്മന്തി  അരയ്ക്കാൻ പോലും അറിഞ്ഞു കൂടാത്ത  ഞാൻ എന്നും  അവർക്ക് കപ്പയും,  ഇറച്ചിക്കറിയും,  മീൻ കറിയും   ഉണ്ടാക്കി കൊടുക്കുന്നു.   തന്നെയുമല്ല എല്ലാ ദിവസവും ഞങ്ങൾ അവിടെ സന്ധ്യ പ്രാർത്ഥന ചൊല്ലുകയും, 'നിത്യ വിശുദ്ധയാം കന്യാമറിയമേ..' എന്ന പാട്ടുപാടുകയും ചെയ്യും. 53 മണി ജപമാല, ഞാനാണ് ആ  പ്രാർത്ഥന നയിക്കുന്നത്. "

"ഓഹോ.. നിനക്ക് 53 മണി ജപമാല ഒക്കെ ചൊല്ലാനറിയാമോ? കേൾക്കട്ടെ."

 "അളവില്ലാത്ത സകല നന്മ സ്വരൂപനായിരിക്കുന്ന  സർവ്വേശ്വരാ കർത്താവേ.. എളിയവരും നന്ദിയറ്റ ..."  പ്രിയ യാതൊരു തടസവുമില്ലാതെ വെള്ളം പോലെ ചൊല്ലുവാൻ തുടങ്ങി.

 "മതി മതി.. നീ ഇത് എങ്ങനെ പഠിച്ചു?"

"നീനാ സത്യമായിട്ടും ഞാൻ പഠിച്ചിട്ടില്ല. ഞാൻ ഇന്നലെ സന്ധ്യാപ്രാർത്ഥന ചൊല്ലുന്നത് സ്വപ്നത്തിൽ കണ്ടതാണ്. പക്ഷേ അത് അങ്ങനെ  കാണാതെ പഠിച്ചു എന്ന് എനിക്കറിയില്ല."

"പ്രിയാ.. ഞാനൊരു പോംവഴി  പറയാം. നീ അത് അനുസരിച്ചാൽ മാത്രം മതി."

 "എന്താ പോംവഴി ?" പ്രിയ ഉദ്വേഗത്തോടെ ചോദിച്ചു. 

"ശനിയാഴ്ച സ്പെഷ്യൽ ക്ലാസ് ഉണ്ടെന്നും പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങാം. നമുക്ക്  അവിടെ പോയി ആ വീടും പരിസരവും ഒക്കെ കണ്ടിട്ട് തിരിച്ചു പോരാം. ഇനി  നമ്മളെ ആരേലും കണ്ടാൽ പോലും നീ ആരെന്ന് അവർ  തിരിച്ചറിയില്ല."

"അതു വേണോ നീനാ?" ആശങ്കയോടെ പ്രിയ ചോദിച്ചു.

"നീ ഇനി ഒന്നും പറയേണ്ട.  ശനിയാഴ്ച കുറച്ചു നേരത്തെ വീട്ടിൽ നിന്നും ഇറങ്ങണം.  എട്ടു മണിയുടെ ബസിന് പോകാം.

ഞാൻ ഗൂഗിളിൽ നോക്കി അങ്ങോട്ടുള്ള റൂട്ട് ഒക്കെ ഒന്ന് പഠിക്കട്ടെ."

"നീനാ വഴിയൊക്കെ എനിക്കറിയാം. നീലഗിരി  മേരിമാതാ പള്ളി ജംഗ്ഷനിൽ ബസിറങ്ങി കുമാരേട്ടൻ്റെ ചായക്കട കഴിഞ്ഞ്  വലത്തോട്ടുള്ള വഴിയേ പോണം. അവിടുന്ന് രണ്ടു ഫർലോംഗ് ദൂരം മാത്രം."

ചിരപരിചിതയെപ്പോലെ അവൾ പറഞ്ഞു. 

"നീലഗിരിയ്ക്ക് ഇവിടുന്ന് ഏകദേശം അറുപത് കിലോമീറ്റർ ദൂരം കാണും."

കഴിഞ്ഞ ദിവസം ഗൂഗിളിൽ സേർച്ചു ചെയ്ത വിവരങ്ങൾ മറച്ചു വച്ചു കൊണ്ട് നീന പറഞ്ഞു.

"അറുപതൊന്നുമില്ല.. കൃത്യം അൻപത്തിരണ്ടുകിലോ മീറ്റർ." കൃത്യതയോടെ പ്രിയ പറഞ്ഞു.

നീന എല്ലാം ശാസ്ത്രീയമായ തെളിവുകളോടെ പറഞ്ഞാലും അതിനെയെല്ലാം സ്വപ്നദർശനത്തിൻ്റെ അറിവിൽ പ്രിയ ഖണ്ഡിയ്ക്കും. അവൾ പറയുന്നതെല്ലാം ശരിയായി തന്നെ  നീനയ്ക്കും തോന്നാറുണ്ട്. 

പക്ഷേ.. അവളുടെ സംസാരം കേട്ടതു കൊണ്ട്  മനസിൽ കേട്ടു പതിഞ്ഞ ആ നാടും വീടും വീട്ടുകാരേയും കാണാൻ വല്ലാത്ത കൊതി തോന്നുന്നു. തൻ്റെ സ്വപ്നങ്ങൾക്ക് ഒരുത്തരം കിട്ടുമെന്ന പ്രതീക്ഷയിൽ പ്രിയ നീനയെ അനുസരിക്കാൻ തയ്യാറായി. ശനിയാഴ്ച നീലഗിരിയ്ക്ക് പോകാനുറച്ച് അവർ പിരിഞ്ഞു.

തുടരും 


ഭാഗം 2

പ്രിയയുടെ ഫോൺകാൾ വന്നതേ നീന ബാഗുമെടുത്ത് റൂമിൽ നിന്നിറങ്ങി.

"മമ്മാ .. പ്രിയ വിളിച്ചു. ഞാനിറങ്ങുകയാണേ." 

നീന വിളിച്ചു പറഞ്ഞു. 

അവൾ സിറ്റൗട്ടിലെത്തിയപ്പോഴേയ്ക്കും  നളിനിടീച്ചർ പിന്നാലെ വന്നു. 

"ഞാൻ പറഞ്ഞതെല്ലാം ഓർമ്മയുണ്ടല്ലോ? ഒന്നിനും നീ തടസം പറയരുത്. എല്ലാം അവളുടെ ഇഷ്ടം പോലെ ചെയ്യട്ടെ. ബസിറങ്ങിയാലുടൻ ഫോൺ വിളിക്കണം."

"ശരി മമ്മാ.. ഞാൻ വിളിയ്ക്കാം."

അവൾ ബസ് സ്റ്റോപ്പിലേയ്ക്ക് നടന്നു. അഞ്ചു മിനിറ്റു നടന്നാൽ മതി ബസ്റ്റോപ്പിലേയ്ക്ക്. അവൾ അവിടെ എത്തുന്നതിനു മുൻപു തന്നെ പ്രിയ അവിടെഎത്തിയിരുന്നു. ഒരു നീല ചുരിദാറായിരുന്നു അവളുടെ വേഷം. നീന പ്രിയയെ സൂക്ഷിച്ചു നോക്കി. ഇന്നവൾക്ക് എന്തെങ്കിലും പ്രത്യേകതയുണ്ടോ എന്ന്.

നീനയുടെ നോട്ടം കണ്ട പ്രിയ ചോദിച്ചു. "എന്താടി നീനാ ഇത്ര ശ്രദ്ധിച്ചു നോക്കാൻ?"

"പ്രിയാ.. നീ ഇന്നു വളരെ സുന്ദരിയായിട്ടുണ്ട്."

"പോടീ .."

"സത്യം!  പ്രിയാ.. ഈ നീല ചുരിദാർ  നിനക്ക് നല്ല ഭംഗിയാ."

"ഇത് ഡാഡി ഗൾഫിൽ നിന്നും കൊണ്ടു വന്നതാ.  ഇതിൻ്റെ സ്റ്റോൺ വർക്കാണ് എല്ലാവരേയും ആകർഷിക്കുന്നത്." പ്രിയ അഭിമാനത്തോടെ പറഞ്ഞു.

നീലയും കറുപ്പും മുത്തുകളും, ഫ്രഞ്ച് നോട്ട് ഹാൻ്റ് വർക്കും ചെയ്ത ആ ചുരിദാർ പ്രിയയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

കൊച്ചു കൊച്ചു കിന്നാരങ്ങളുമായി അവരാ പാതയോരത്തെ വാകമരചുവട്ടിൽ നിന്നു. നീലഗിരി ബോർഡു വെച്ച എട്ടു  മണിയുടെ 'സുജാത ' എത്തി. അവർ ഇരുവരും ബസിൽ കയറി.

ബസിൽ അങ്ങും ഇങ്ങും കുറച്ചു ആളുകൾ മാത്രം. നീനയാണ് സൈഡ്സീറ്റിലിരുന്നത്.  അടുത്തായി പ്രിയയും.   ചിരപരിചിതയെപ്പോലെ നീലഗിരിയ്ക്കുള്ള രണ്ടു ടിക്കറ്റ് എടുത്തതും, പണം കൊടുത്തതും പ്രിയയാണ്. അലസമായി പുറത്തേ കാഴ്ചകൾ കണ്ട് ഇരിക്കുകയാണെങ്കിലും നീനയുടെ കണ്ണുകൾ പ്രിയയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മുഖത്തേക്ക് അടിക്കുന്ന തണുത്ത കാറ്റു കൊണ്ടപ്പോൾ നീന ചുരിദാറിൻ്റെ ഷാളുകൊണ്ട് തല മൂടി.

"നിനക്കു തണുക്കുന്നുണ്ടോ നീനാ? ദേ .. നോക്കൂ ഇനിയങ്ങോട്ട് നല്ല ഭംഗിയുള്ള കാഴ്ചകളാണ്" പ്രിയ ചൂണ്ടിക്കാട്ടി.  

ദൂരെ മഞ്ഞു മൂടി കിടക്കുന്ന  മലനിരകൾ.  തേയിലക്കാടുകളുടെ ഇടയിലെ ചെറിയ പാറകെട്ടുകൾക്ക് ഇടയിലൂടെ പാൽ നുര ചിതറി ഒഴുകി വരുന്ന കാട്ടരുവി. അതിന്റെ ശബ്‌ദം. ഇതെല്ലാം കണ്ട് ആസ്വദിക്കുന്ന നീനയ്ക്ക്  വിശദീകരണം നൽകിക്കൊണ്ടിരുന്നു പ്രിയ. ബസ് ചെറിയ കയറ്റം കയറി മലമുകളിലേക്ക് യാത്ര തുടർന്ന് കൊണ്ടിരുന്നു. ഓരോ വളവു തിരിഞ്ഞു ബസ് മുകളിലോട്ടു കയറുമ്പോളും തണുപ്പ് കൂടി വരുന്നതു പോലെ നീനയ്ക്കു തോന്നി.  പ്രിയ ആഹ്ളാദവദിയായിരുന്നു. വെയിൽ വന്നതോടെ മലനിരകളുടെ ഭംഗി കൂടുതൽ ദൃശ്യമായി. അതോടെ മഞ്ഞും കുളിരും മാറി. ഗ്രാമീണരായ സ്ത്രീകൾ ബസിൽ കയറുകയും ഒന്നു രണ്ടു സ്റ്റോപ്പിനപ്പുറം ഇറങ്ങുകയും ചെയ്തു. വേഷം കണ്ടിട്ട് തേയില തോട്ടത്തിൽ ജോലിക്കു പോവുകയാണെന്നു തോന്നുന്നു. 

 ബസ് നീലഗിരിയിലെത്തി.

"പള്ളിപ്പടി.. പള്ളിപ്പടി.. ആളിറങ്ങാനുണ്ടോ ? "  കണ്ടക്ടർ വിളിച്ചു ചോദിച്ചു.

"നീനാ.. സ്ഥലമെത്തി, നമുക്കിറങ്ങാം."  പ്രിയയുടെ കൈകൾ നീനയെ തൊട്ടുണർത്തി.

അവളുടെ കൈകൾക്ക് വല്ലാത്ത തണുപ്പു തോന്നി. ബസിറങ്ങിയ പാടേ നീന ചുറ്റും നോക്കി. 'സെൻ്റ് മേരീസ് ചർച്ച്'. റോഡുവക്കിലായി ഒരു കുരിശിൻ തൊട്ടി. അതിൻ്റെ ഇരുവശങ്ങളിലായി കരിങ്കല്ലു കൊണ്ടു കെട്ടിയ കുറേ പടികൾ. പടികൾക്കു മീതെ ഉയർന്നു നിൽക്കുന്ന ദേവാലയം.  

"നീനാ.. ഈ പടികൾ എത്രയുണ്ടെന്ന് അറിയാമോ ?"

"എനിക്കറിയില്ല."

"മുപ്പത്തിമൂന്നു പടികളുണ്ട്. ഈ മുപ്പത്തിമൂന്നു കൊണ്ട് എന്താണുദ്ദേശിക്കുന്നതെന്നറിയാമോ? "

"ഇല്ല. നിനക്കറിയാമോ?" നീന ചോദിച്ചു.

"ങ്ങ്ഹാ .. അത് യേശുവിൻ്റെ പ്രായമാണ്. ഈ പടികളും മുപ്പത്തിമൂന്ന്, യേശുവിൻ്റെ പ്രായവും  മുപ്പത്തിമൂന്ന്."

പള്ളിയിലേയ്ക്കു നോക്കി പ്രിയ നെറ്റിയിൽ കുരിശു വരച്ചു. പതിവില്ലാത്ത അവളുടെ ചെയ്തികളെല്ലാം ഒട്ടൊരു കൗതുകത്തോടെ നീന നിരീക്ഷിച്ചു.

"ഇനിയെങ്ങോട്ടാ നമ്മൾ പോവുക?" നീന ചോദിച്ചു.

"നീനാ വഴിയൊക്കെ എനിക്കറിയാം. നീ വാ.."  അവൾ നീനയുടെ കൈയ്യിൽ പിടിച്ചു മുന്നോട്ടു നടന്നു. റോഡിനിരുവശവും കുറേ കടകൾ.

'ദർശനാ ബോട്ടീക്ക്' ബോർഡു വായിച്ച പ്രിയ പറഞ്ഞു. "ഇത് പുതിയ കടയാണല്ലോ!"

അവർ മുന്നോട്ടു നടന്നു. കുറേ പഴക്കം ചെന്ന ഓടുമേഞ്ഞ ഒറ്റപ്പെട്ട കെട്ടിടം കണ്ടതേ പ്രിയ പറഞ്ഞു. "നീനാ .. അതാണ് കുമാരേട്ടൻ്റെ ചായക്കട!"

"ഞങ്ങൾ എല്ലാ ഞായറാഴ്ചയും പള്ളിയിൽ പോയി വരുമ്പോൾ ഇവിടുന്ന് ചായയും കുടിച്ച് കൽത്തപ്പവും തിന്നും. ഇവിടുടെ കൽത്തപ്പത്തിന് അപാര ടേസ്റ്റാ!"

പ്രിയയുടെ വർണ്ണന കേട്ടപ്പോൾ നീനയ്ക്കു കൊതി തോന്നി. പക്ഷേ അവൾ അത് പുറത്തു കാണിച്ചില്ല.

അവർ രണ്ടാളും ചായക്കടയിൽ കയറി. കടക്കാരൻ കാലത്തെ തിരക്കൊഴിഞ്ഞ നേരമായതിനാൽ പത്രവായനയിലാണ്

"കുമാരേട്ടാ.. രണ്ടു ചായ !"

പരിചിതമായ സ്വരം കേട്ട് അയാൾ മുഖമുയർത്തി നോക്കി.  

"കുമാരേട്ടന് എന്നെ മനസിലായില്ലേ?"പ്രിയ ചോദിച്ചു. 

അയാൾ ആകാംക്ഷയോടെ അവരിരുവരേയും മാറി മാറി നോക്കി.

"സ്വരം കേട്ടിട്ടു നല്ല പരിചയം തോന്നുന്നു. ഈ വയസന് ഓർമ്മ കിട്ടണില്ല." അയാൾ അവർക്കു മുമ്പിൽ ചായ  വെച്ചു കൊണ്ട് ചോദിച്ചു.  

''കഴിക്കാനെന്താ വേണ്ടത്?"

"കൽത്തപ്പമുണ്ടോ?"

അയാൾ പ്ലേറ്റിൽ വാഴയിലയിലായി രണ്ടു പീസ് കൽത്തപ്പം  കൊണ്ടുവന്നു വെച്ചു. കേക്കു കട്ടു ചെയ്തതുപോലെയുള്ള  പലഹാരം നീന ആദ്യമായി കാണുകയാണ്.

പ്രിയ എടുത്തു കഴിച്ചു തുടങ്ങി.

നീന ബാഗിൽ നിന്നും ഫോണെടുത്ത് മമ്മയ്ക്ക് കാൾ ചെയ്ത ശേഷം അത് ബാഗിൻ്റെ ചെറിയ അറയിൽ വച്ചു.

"ഡീ ... നീ കഴിക്ക്.. എന്താ സ്വാദ്." പ്രിയ പറഞ്ഞു. 

മനസില്ലാ മനസ്സോടെ  നീന എടുത്ത് കഴിച്ചു. നെയ്യിൽ മൊരിഞ്ഞ തേങ്ങക്കൊത്തും ഉള്ളിയും മീതെ വിതറിയതുപോലെ. ഏലക്കായുടെ സുഗന്ധമുളള അരിപ്പൊടിയും ശർക്കരയും ചേർത്ത പലഹാരം. പ്രിയ പറഞ്ഞതുപോലെ നല്ല സ്വാദുണ്ട്.

"ഇനി വേണോ മക്കളേ?" കുമാരേട്ടൻ ചോദിച്ചു.

"വേണ്ട ."നീന പറഞ്ഞു. 

"എനിക്ക് വേണം കുമാരേട്ടാ."  പ്രിയ ഒരെണ്ണം കൂടി മേടിച്ചു കഴിച്ചു.

അവിടുന്നിറങ്ങിയ അവർ വലത്തോട്ടുള്ള റോഡിലൂടെ നടക്കാൻ തുടങ്ങി.  

"നീനാ... എനിക്കാകെ ഒരു പരവേശം പോലെ. എൻ്റെ നെഞ്ചിടിപ്പ് എനിക്കു തന്നെ കേൾക്കാം."

നീനയുടെ കൈകളിൽ മുറുകെപ്പിടിച്ചു കൊണ്ട് പ്രിയ പറഞ്ഞു. അവളുടെ കൈകൾ വല്ലാതെ തണുത്തിരുന്നു. 

"നിനക്കു നടക്കാൻ വയ്യെങ്കിൽ നമുക്ക് ഒരു ഓട്ടോ വിളിക്കാം." നീന പറഞ്ഞു. 

"ഏയ്.. അത്ര ദൂരമൊന്നുമില്ല.. ഇവിടെ അടുത്താ.  നമുക്കു നടക്കാം." അവർ മെല്ലെ നടന്നു തുടങ്ങി.

തുടരും... 


ഭാഗം 3

റോഡിനിരുവശവുമുള്ള തോട്ടങ്ങളിൽ ഏലവും, കാപ്പിയും, ജാതിയും, കുരുമുളകുമെല്ലാം തഴച്ചു വളരുന്നു. കുറേ ദൂരം മുന്നോട്ടു പോയ ശേഷം റോഡിൽ നിന്നും 50 മീറ്റർ മാറിയുള്ള  ഒരു  വീടു ചൂണ്ടിക്കാട്ടി പ്രിയ പറഞ്ഞു. 

"നീനാ.. ഇതാണ് എൻ്റെ വീട്. ഞാനും എൻ്റെ ജോയിച്ചായനും താമസിച്ചിരുന്ന ഞങ്ങളുടെ വീട്."  

അതു പറയുമ്പോൾ അവളുടെ സ്വരം ഇടറിയിരുന്നു. മിഴികളിൽ വെള്ളം  നിറഞ്ഞു.    

വിശാലമായ പറമ്പും  കടന്ന് ചെറിയ റോഡിലൂടെ അവർ  മുറ്റത്തേയ്ക്കു നടന്നു. മുറ്റത്തരികിലായ് പലയിനം പൂക്കൾ സുഗന്ധം പരത്തി  വിടർന്നു നിൽക്കുന്നു. വിശാലമായ മുറ്റം നല്ല വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. മുറ്റത്തേയ്ക്ക് കടന്നു ചെല്ലുമ്പോൾ പ്രിയയുടെ മുഖം  സന്തോഷത്താൽ വിടർന്നു.

''ജോയിച്ചായാ... ജോയിച്ചായാ..''

 ചിരപരിചിതയെ പോലെ ഉറക്കെ വിളിച്ചു കൊണ്ടവൾ  നേരെ വീടിൻ്റെ പോർച്ചിനോടു ചേർന്ന ഭിത്തിയിലുള്ള കോളിംഗ് ബല്ലിൽ വിരലമർത്തി.  മറുപടി  ഒന്നും കേൾക്കാതായപ്പോൾ  വീണ്ടും ഉറക്കെ വിളിച്ചു.

"ജോയിച്ചായാ.. " 

"ഇവിടെ ആരുമില്ലേ?" 

'' ജോയിച്ചായാ...മരിയ മോളേ... "

മറുപടിയൊന്നും കിട്ടാതായപ്പോൾ പ്രിയയുടെ മുഖം വാടി.

"പ്രിയെ..ഇവിടെ ആരും ഇല്ലെന്നു തോന്നുന്നു. നമുക്ക് തിരിച്ച് പോവാം." നീന പറഞ്ഞു.

"പ്രിയയല്ല! ഞാൻ  സോഫിയയാണ്." അവൾപറഞ്ഞു.  

 "സോഫിയ! സോഫിയ !"

നീന പതിയെ ഉരുവിട്ടു.

"ഇനി നമ്മൾ എന്ത് ചെയ്യും?"  നീന ചോദിച്ചു.

"നമുക്കൊരു കാര്യം ചെയ്യാം. ആഞ്ഞിലിമൂട്ടിലെ ബേബിച്ചേട്ടൻ്റെ വീട്ടിൽ പോയി ചോദിക്കാം. നീ വാ."

പ്രിയ വീടിൻ്റെ ഇടതു വശത്തുള്ള ചെറിയ നടവഴിയെ നടന്നു. പിന്നാലെ നീനയും. 

''ഈ നീലംമാവ് ജോയിച്ചായൻ  വയനാട്ടിലുള്ള പേരപ്പൻ്റെ വീട്ടിൽ നിന്നും കൊണ്ടുവന്നതാണ്. ഇതിലെ മാങ്ങപ്പഴത്തിന് പ്രത്യേക സ്വാദാണ്.  ഈ പ്ലാവിന് മരിയ മോളുടെ പ്രായമുണ്ട്. ഈ തെങ്ങ് ഞങ്ങൾ കുററ്യാടിയിൽ നിന്നും വാങ്ങിയതാണ്."

പോകും വഴിയ്ക്കുളള മരങ്ങളെപ്പറ്റിയും, ചെടികളെപ്പറ്റിയുമൊക്കെ വിവരണം നൽകിക്കൊണ്ടാണ് അവൾ നടക്കുന്നത്. നീന  ബാഗിൽ നിന്ന് ഫോണെടുത്ത് മമ്മയ്ക്ക് സന്ദേശമയച്ചു. വീണ്ടും കാൾ ചെയ്ത് ഫോൺ ബാഗിൽ വെച്ചു. ഇതൊന്നും പ്രിയയറിയാതെയിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു.  

നൂറു മീറ്റർ ചെന്നു കാണും,അവർ ഒരു പുതിയ വീടിൻ്റെ മുറ്റത്തെത്തി. 

"ട്രീസചേച്ചീ.. ട്രീസ ചേച്ചീ.. "

''ആരാ? എന്താ വേണ്ടേ ?" മധ്യ വയസ്ക്കയായ ഒരു സ്ത്രീ നൈറ്റിയിൽ കൈ തുടച്ചു കൊണ്ട് ഇറങ്ങി വന്നു.

 "ട്രീസ ചേച്ചി എന്ത്യേ?"

''അവർ സ്ഥലം വിറ്റു കട്ടപ്പനയ്ക്ക് പോയി. ഇപ്പോൾ ഞങ്ങളാ ഇവിടെ താമസം."

" ചേച്ചീ.. അപ്രത്തെ വീട്ടിലെ ജോയിച്ചേട്ടനെ കാണാൻ വന്നതാ ഞങ്ങൾ. അവിടാരേം കാണുന്നില്ല. അവർ എവിടെ പോയ്ന്ന് അറിയാമോ ?"

നീന ചോദിച്ചു.

"അവരൊരു കല്യാണത്തിന് പോയിരിക്കുകയാണ്."

"അയ്യോ!  അവർ  ഇനി എപ്പോഴാ വരിക?"

"ഉച്ച കഴിയും.  രണ്ടുമണിയാവുമ്പോഴേയ്ക്കും വരുമായിരിക്കും. നിങ്ങൾ എവിടുന്നാ മക്കളേ, ജോയിയുടെ ബന്ധുക്കളാണോ?" 

മറുപടി പറഞ്ഞത് നീനയാണ്.

''ഞങ്ങൾ കുറച്ചു ദൂരെ നിന്നാണ്. മരിയ മോളുടെ കൂട്ടുകാരാണ്."

അവർ പോയ വഴി തന്നെ തിരികെ വീട്ടിലെത്തി.

"നീനാ.. നീ എൻ്റെ വീട്ടിൽ വന്നിട്ട് നിനക്ക് ഒന്നും തരാൻ പറ്റിയില്ലല്ലോ? ജോയിച്ചായൻ താക്കോൽ ഇവിടെ എവിടേലും വച്ചിട്ടുണ്ടോന്ന് ഞാൻ നോക്കട്ടെ." 

"പ്രിയാ.. വേണ്ട. അവരുടെ വീട് നമ്മൾ തുറക്കുന്നതു ശരിയല്ല."

"നീനാ.. ഞാൻ പ്രിയയല്ല. സോഫിയയാണ്, സോഫിയ!" പരിഭവത്തോടെ അവൾ പറഞ്ഞു.

"നമുക്ക് തിരിച്ചു പോയാലോ സോഫിയാ? എന്നിട്ട് മറ്റൊരു ദിവസം വരാം." നീന പറഞ്ഞു.

''വേണ്ട നീന.. ഉച്ചയാകാറായില്ലേ, അവർ ഉടൻ വരും. അതുവരെ നമുക്ക് ഈ പറമ്പ് ഒക്കെ ഒന്നുകാണാം. പിന്നെ.. ഞാൻ പറഞ്ഞ പുഴ നിനക്കു കാണേണ്ടേ."

വീടിൻ്റെ പിന്നാമ്പുറത്തുള്ള വഴിയിലൂടെ അവർ നടന്നു.  പേരയ്ക്കയും നെല്ലിക്കയുമൊക്കെ  പറിച്ചുതിന്നു കൊണ്ട് അവർ  പുഴക്കരയിലേയ്ക്ക് നടന്നു.

സൂര്യനെ മറയ്ക്കുന്ന വൃക്ഷജാലങ്ങള്‍. പുഴയിലേക്കിറങ്ങിക്കിടക്കുന്ന മരച്ചാര്‍ത്തുകള്‍. അവയിൽ തൂങ്ങിക്കിടക്കുന്ന ഊഞ്ഞാല്‍വള്ളികള്‍. അതില്‍ പാറിക്കളിക്കുന്ന പക്ഷിക്കൂട്ടങ്ങള്‍.  വെള്ളത്തില്‍ തട്ടിച്ചിതറുന്ന വെയില്‍നാളങ്ങള്‍. പുഴ വെള്ളത്തിനു മീതെ നൃത്തം വയ്ക്കുന്ന തുമ്പികൾ. പുഴക്കരയിലെ ചെറിയ പാറപ്പുറത്ത് കാറ്റേറ്റ് ഇരിക്കുമ്പോൾ പ്രിയ വീണ്ടും വാചാലയായി.

ഒരു പിടി ചെറുകല്ലുകൾ വാരി നീന പുഴയിലെ വെള്ളത്തിലേക്കെറിഞ്ഞു. പുഴയിൽ ചെറു ഓളങ്ങൾ തീർത്ത് അവ എങ്ങോ മാഞ്ഞുപോയി.

"നീനാ.. ഈ ഓളങ്ങൾ തീർന്നതു പോലെ എൻ്റെ ജീവിതവും തീർന്നത് ഈ പുഴയിൽ വെച്ചാണ്‌. എൻ്റെ യൗവനവും, മോഹങ്ങളുമെല്ലാം ഈ പുഴ കൊണ്ടു കൊണ്ടുപോയി."

 പറഞ്ഞു തീരുമ്പോഴേയ്ക്കുമവളുടെ സ്വരമിടറി. കവിളുകൾ ചുവന്നു തുടുത്തു. നിറഞ്ഞൊഴുകുന്ന പ്രിയയുടെ  കണ്ണുകൾ  പുഴ പോലൊഴുകുകയായിരുന്നു.

തുടരും...


ഭാഗം 4

"കാഞ്ഞിരപ്പള്ളിയിൽ നിന്നും വന്നവരാണ് ആണ് ജോയിച്ചായൻ്റെ വീട്ടുകാർ. ചാച്ചനും അമ്മച്ചിയും നാലു മക്കളും. മൂത്തത് ബേബിച്ചായൻ. പിന്നെ രണ്ടു സഹോദരിമാർ. ഏറ്റവും ഇളയ ആളാണ് ജോയിച്ചായൻ. ഞാൻ  കെട്ടി വരുമ്പോഴേക്കും സഹോദരിമാരുടെ വിവാഹം കഴിഞ്ഞിരുന്നു. പിന്നീട് അവരൊക്കെ വല്ലപ്പോഴും വിരുന്നുകാരെപ്പോലെ വന്നു പോയി. അവർ രണ്ടാളും നല്ല സ്നേഹമുള്ള നാത്തൂൻമാരാണ്.

കൂട്ടുകുടുംബം എന്നു നീ കേട്ടിട്ടില്ലേ? അതുപോലെ തറവാട്ടിൽ ഞങ്ങളെല്ലാം  ഒരുമിച്ചായിരുന്നു ആയിരുന്നു താമസം. ചാച്ചനും അമ്മയും, ബേബിച്ചായനും  കുടുംബവും,  പിന്നെ ജോയിച്ചായനും ഞാനും മക്കളും. ഒരു കർഷക കുടുംബം. കുരുമുളകും, കാപ്പിയും, ഏലവുമായിരുന്നു പ്രധാന വരുമാനം. അമ്മച്ചിയ്ക്ക് മൂന്നാലു പശുക്കളും ഉണ്ടായിരുന്നു. അമ്മച്ചിയുടെ എല്ലാ പണിയിലും ഞാനായിരുന്നു  സഹായി. അതു കൊണ്ടു തന്നെ അമ്മച്ചിക്ക് റാണി ചേച്ചിയേക്കാൾ ഇഷ്ടം  എന്നോടായിരുന്നു."

പുഴയോരത്തെ കാട്ടശോകമര ത്തണലിലുള്ള പാറയിൽ ഇരുന്നു കൊണ്ട് പ്രിയ പറഞ്ഞു. അശോകപൂക്കളുടെ ഇതളുകൾ അവിടെങ്ങും വാരി വിതറിയതുപോലെ കിടന്നിരുന്നു. ഹൃദ്യമായ സുഗന്ധം ചുറ്റും പരന്നിരുന്നു.

"ങ്ഹാ.. നീ അമ്മച്ചിയെ സോപ്പിട്ടു കൈയ്യിലെടുത്തു അല്ലേടീ?" നീന ചോദിച്ചു.

"സോപ്പിട്ടതൊന്നുമല്ല നീനാ.. ഞങ്ങളുടെ വീട്ടിലും, പശുക്കളും, തോട്ടവുമൊക്കെ ഉള്ളതിനാൽ എല്ലാ ജോലിയും ഞാൻ കുട്ടിക്കാലം മുതലേ ചെയ്തു പഠിച്ചിട്ടുണ്ട്. എൻ്റെ അമ്മ എപ്പോഴും പറയും  'ചെന്നു കേറുന്ന വീടാ നിൻ്റേത്. അവിടെ ചെല്ലുമ്പോൾ ഇവിടെ എന്തൊക്കെ ജോലി ചെയ്യുന്നുണ്ടോ അതൊക്കെ അവിടേയും ചെയ്യണമെന്ന്.'  അമ്മ പറഞ്ഞു തന്നതൊക്കെ ഞാൻ അനുസരിച്ചു അത്ര മാത്രം. പക്ഷേ..

റാണി ചേച്ചി ഒരു പണിയും ചെയ്യില്ല. അമ്മച്ചി പറഞ്ഞാൽ പോലും അനുസരിക്കില്ല. അതിൽ അമ്മച്ചിക്ക് നല്ല വിഷമമുണ്ടാരുന്നു.

കുട്ടികളൊക്കെ സ്കൂളിൽ പോയി തുടങ്ങി. സ്ക്കൂൾ കുറേ ദൂരെയാണ്.  കുട്ടികൾക്ക് സ്ക്കൂളിൽ പോയി വരാൻ സൗകര്യമാകുമല്ലോ എന്നു കരുതി  ചാച്ചൻ ടൗണിൽ അരയേക്കർ സ്ഥലം  വാങ്ങി. അവിടെ വീടുപണിയാനായിരുന്നു പ്ലാൻ.

അപ്പോൾ ബേബിച്ചായനാ പറഞ്ഞത് ഷോപ്പിംഗ് കോംപ്ലെക്സ് പണിയാമെന്ന്. എല്ലാവരും കടമുറികൾ വാടകയ്ക്ക് എടുക്കും. നല്ല വരുമാനമാണ് എന്നൊക്കെ. ആദ്യമെല്ലാവരും എതിർത്തെങ്കിലും ബേബിച്ചായൻ്റെ  തന്ത്രപരമായ സംസാരത്തിൽ എല്ലാവരും മയങ്ങി. അങ്ങനെ മൂന്നു നിലയിൽ ഉള്ള ഒരു ഷോപ്പിംഗ് മാളിൻ്റെ പണി ആരംഭിച്ചു. 

 ലോണെടുക്കാനും പിറകെ നടക്കാനുമൊന്നും ചാച്ചനു വയ്യെന്നു പറഞ്ഞു.  അതൊക്കെ ബേബിച്ചായൻ ചെയ്തു കൊള്ളാം ന്ന് പറഞ്ഞു അതിൻ്റെ ആധാരം സ്വന്തം പേരിലാക്കി. കെട്ടിടം പണിയ്ക്ക് വേണ്ടി എടുത്ത ലോൺ കൊണ്ട് ഒന്നുമായില്ല. പണി പൂർത്തിയാക്കുവാൻ വേണ്ടി കുറേ സ്ഥലം വിറ്റു. എന്നിട്ടും പണം തികയാതെവന്നപ്പോൾ എനിക്കു വീട്ടിൽ നിന്നും കിട്ടിയ  50 പവൻ സ്വർണ്ണാഭരണങ്ങൾ ഞാൻ എടുത്തു കൊടുത്തു. 

റാണി ചേച്ചിയ്ക്കുമുണ്ടായിരുന്നു എൻ്റെത്രയും സ്വർണ്ണം. ചേച്ചി സ്വർണ്ണം കൊടുത്തില്ലെന്നു മാത്രമല്ല,  ബേബിച്ചായൻ അതിനു നിർബന്ധിച്ചുമില്ല. അതും അമ്മച്ചിയ്ക്കു വല്യ വിഷമമായി. പിന്നേയും പണം പോരാ, പോരാ എന്ന് ബേബിച്ചായൻ പറഞ്ഞു കൊണ്ടിരുന്നു. പിന്നെയും നാല് ഏക്കർ സ്ഥലം കൂടി വിറ്റു."

"പ്രിയേ..നിങ്ങൾക്കപ്പോൾ ഒത്തിരി സ്ഥലമുണ്ടായിരുന്നല്ലേ?" നീന ചോദിച്ചു.

"പ്രിയയല്ല. എൻ്റെ പേര് സോഫിയ എന്നാണ്."  

"സോറി.. സോഫിയാ.. നിങ്ങൾ വലിയ പണക്കാരാരുന്നില്ലേ?"

"ഇരുപത്തഞ്ച് ഏക്കർ സ്ഥലമുണ്ടായിരുന്നു. എല്ലാം തന്നെ വിറ്റു. ഈ വീടും, സ്ഥലവും കൂടി നാലേക്കർ ഉണ്ട്. ഇത് ചാച്ചൻ ജോയിച്ചായൻ്റെ പേരിൽ വാങ്ങിയതാണ്. ഇത് വിൽക്കാൻ ചാച്ചൻ സമ്മതിച്ചില്ല. ബേബിച്ചായൻ്റെ പേരിൽ പള്ളിയ്ക്കടുത്ത് അഞ്ചേക്കർ ഭൂമിയുണ്ട്. വീണ്ടും പണം ചോദിച്ചപ്പോൾ  ബേബിച്ചായനോട് അത് വിൽക്കാൻ ചാച്ചൻ പറഞ്ഞു. ബേബിച്ചായൻ വിറ്റില്ലെന്ന് മാത്രമല്ല, ചാച്ചൻ്റെയും അമ്മച്ചീടേം പേരിലുള്ള രണ്ടേക്കർ സ്ഥലം വിൽക്കണമെന്നും പറഞ്ഞ് വഴക്കും തുടങ്ങി.

അതോടെ വീട്ടിൽ പഴയ സന്തോഷം ഇല്ലാതായി. ബേബിച്ചായൻ്റെ പേരിലുള്ള ഷോപ്പിംഗ് മാളിൻ്റെ പണി പൂർത്തിയാക്കാൻ വേണ്ടി സ്വന്തം സ്ഥലം വിൽക്കാൻ  ബേബിച്ചായൻ വിസമ്മതിച്ചപ്പോൾ ചാച്ചൻ പറഞ്ഞു. 'ഇനി ഇവിടെ നിന്നും ഒരു ചില്ലിക്കാശു പോലും കിട്ടില്ല'  എന്ന്. എന്നിട്ടും റാണി ചേച്ചിയുടെ സ്വർണ്ണം ഒരു തരി പോലും അവർ വിറ്റില്ല.

ചാച്ചനും അമ്മച്ചിയ്ക്കുമത്  വല്ലാത്ത വിഷമമായി. പറമ്പിലെ പണി മുഴുവൻ ജോയിച്ചായൻ ഒറ്റയ്ക്കു ചെയ്യേണ്ടി വന്നു. പറമ്പിൽ നിന്നും കിട്ടുന്ന കുരുമുളകും, ഏലക്ക യും, കാപ്പിക്കുരുവുമൊക്കെ ബേബിച്ചായൻ എടുത്തു കൊണ്ടുപോയി വിൽക്കും. അതിൽ നിന്നും വീട്ടു ചിലവിനു പോലും പണം തരാതെയായി. അമ്മച്ചിയുടെ പശുക്കളും, കോഴികളുമൊക്കെ ഉള്ളതിനാൽ  വലിയ പ്രയാസമില്ലാതെ ഞങ്ങൾ കഴിഞ്ഞു. ബേബിച്ചായൻ്റെ മനുഷത്വരഹിതമായ പ്രവർത്തി കണ്ട്  ചാച്ചന് വലിയ മന: പ്രയാസമായി. ചാച്ചന് പ്രഷറും ഷുഗറും കൂടി രോഗിയുമായി.

ആ സമയത്താണ് എൻ്റെ സ്വർണ്ണമെല്ലാം കൊടുത്ത വിവരം എൻ്റെ അമ്മ അറിഞ്ഞത്. അമ്മയുടെ കൈയ്യിൽ ഉണ്ടാരുന്ന ഇരുപത്തഞ്ചു പവൻ സ്വർണ്ണം അമ്മ എനിക്കു തന്നു. അമ്മയുടെ കല്യാണ സമയത്ത് വാങ്ങിയ ആഭരണങ്ങളാണ്.

'ഇത് നീ  ആർക്കും കൊടുക്കരുത്. എൻ്റെ മരിയ ക്കൊച്ചിനെ കെട്ടിക്കുമ്പോൾ അവൾക്ക് കൊടുക്കാനാണ്. ഇതെൻ്റെ മോനൂട്ടനുള്ളത് എന്നും പറഞ്ഞ് ഒരു പറമ്പിൻ്റെ ആധാരവും എൻ്റെ കൈയ്യിൽ തന്നു.  സ്വർണ്ണവും, ആധാരവും ഞാൻ ഇവിടുത്തെ അമ്മച്ചീടെ കൈയ്യിൽ കൊടുത്തു.  അമ്മച്ചി വാങ്ങിയില്ല. 'മോളു തന്നെ സൂക്ഷിച്ചാൽ മതി ഒരിക്കലും ബേബിയും റാണിയും  അറിയരുത് '  എന്നും പറഞ്ഞു. ഞാൻ എവിടെവെക്കാനാ എൻ്റെ പെട്ടിയലമാരയൊക്കെ റാണിചേച്ചി തുറക്കും. അതാ ഞാൻ അമ്മച്ചിയുടെ കൈയ്യിൽ കൊടുക്കാംന്ന്  വെച്ചത്. പക്ഷേ അമ്മച്ചി വാങ്ങിയില്ല. ട്രീസ ചേച്ചിയാണ് എനിക്ക് ഒരു പോംവഴി പറഞ്ഞു തന്നത്. ബാങ്കിൽ  ലോക്കറിൽ കൊണ്ടുപോയി സൂക്ഷിക്കാം എന്ന്.

'പണിത്തിരക്കു കഴിഞ്ഞ് പോകാമെന്ന് ' 

ജോയിച്ചായനും പറഞ്ഞു. ജൂലൈ മാസമായതിനാൽ കൊടിനടീലും മറ്റുമായി നല്ല തിരക്കാണ്. 

അന്നൊരു നല്ല മഴയുള്ള ദിവസമായിരുന്നു. ഉച്ചയ്ക്ക് മഴയൊന്നു മാറി. മാനം തെളിഞ്ഞു. അമ്മച്ചിയും, ഞാനും കൂടി പോയി പുല്ല് ചെത്തി. തൊഴുത്ത് വൃത്തിയാക്കി. ഞാൻ തുണിയലക്കാനും കുളിക്കാനുമായി തോട്ടിൽ പോവാനൊരുങ്ങിയപ്പോൾ റാണി ചേച്ചിയും എൻ്റെ കൂടെ അലക്കാൻ വരുന്നു എന്നു പറഞ്ഞു. കുറച്ചു ദിവസമായിട്ട് ചേച്ചിക്ക് എന്നോട് വലിയ മിണ്ടാട്ടമൊന്നുമില്ല. അമ്മ എന്താ കൊണ്ടുവന്നു തന്നതെന്ന് ഒരിക്കൽ ചോദിച്ചു. പക്ഷേ സ്വർണ്ണത്തിൻ്റെ കാര്യം ഞാൻ പറഞ്ഞില്ല. ചേച്ചി പക്ഷേ ഞാൻ പുല്ലിനു പോവുമ്പോഴും മറ്റും എൻ്റെ പെട്ടി തുറന്നു നോക്കും. അടുക്കി വച്ചിരിക്കുന്ന തുണികൾ എല്ലാം എടുത്ത് കുഴച്ച് മറിച്ചിടും."

"എന്നിട്ട് റാണി ചേച്ചി നിൻ്റെ സ്വർണ്ണം കണ്ടോ?" നീന ചോദിച്ചു.

"ഏയ്.. ഇല്ല. അന്ന് പുഴയിലേയ്ക്ക് പോകുമ്പോഴും ചോദിച്ചു. സോഫീടെ അമ്മ എത്ര പവൻ സ്വർണ്ണമാ കൊണ്ടുവന്നതെന്ന്. ഒത്തിരി പഴയ സ്വർണ്ണമല്ലേ അതിന് മാറ്റുകൂടും എന്നെ ഒന്നു കാണിക്കണം എന്നാക്കെ പറഞ്ഞു. ഞാൻ ഒന്നും മിണ്ടാൻ പോയില്ല. 

ഈ കാണുന്ന പോലെയല്ല അന്ന് വെള്ളം. ഇരുകരമുറ്റി മലവെള്ളം കുത്തിയൊഴുകുകയാണ്. പുഴയിൽ രണ്ടു മൂന്നാൾ താഴ്ച്ചയും, ചുഴിയും, ശക്തമായ ഒഴുക്കും ഉണ്ട്. തുണിയലക്കി പുഴയുടെ അരികിലിറങ്ങി കുളിച്ചു കയറും. 

അന്ന് എനിക്ക് കുറേ തുണിയലക്കാനുണ്ടായിരുന്നു.  ചേച്ചി തോട്ടിൽ കുളിയ്ക്കാറില്ല. ഞാൻ  അലക്കുന്ന വെള്ളം ദേഹത്തു  വീഴാതിരിക്കാനായി ചേച്ചി കുറേ മുകളിലായിട്ടുള്ള കല്ലിലായിരുന്നു തുണി അലക്കിയത്.

ഞാൻ അലക്കിക്കൊണ്ടു നിൽക്കുമ്പോൾ ചേച്ചി എന്തോ ഉറക്കെ വിളിച്ചു പറയുന്നുണ്ട്. വെള്ളത്തിൻ്റെ ഇരമ്പൽ കാരണം ഒന്നും വ്യക്തമായി കേൾക്കാൻ വയ്യ. ചേച്ചി കൈ ചൂണ്ടിക്കാട്ടി .ചേച്ചിയുടെ ഒരു തുണി ഒഴുകിപ്പോകുന്നു. 'സോഫീ പിടിക്ക് ' എന്ന് ഞാൻ കേട്ടു. ഞാൻ മെല്ലെ കൈ നീട്ടി പിടിക്കാൻ നോക്കി. കിട്ടുന്നില്ല. ചേച്ചി ഓടി എൻ്റെ അടുത്തെത്തി.

 'നീ കുളിക്കാനുള്ളതല്ലേ. ഇച്ചായൻ്റെ ഷർട്ടാ ഒന്നു പിടിക്കെടീ'  എന്ന് പറഞ്ഞ് ചേച്ചി എന്നെ പുഴയിലേയ്ക്ക് ആഞ്ഞു തള്ളി. കാലു പറിഞ്ഞ് ഞാൻ വെള്ളത്തിൽ വീണു. നിലയില്ലാത്ത കയം! ശക്തമായ ഒഴുക്ക്!  ഞാൻ കൈ എടുത്ത് ഉയർത്താൻ നോക്കി. സാധിക്കുന്നില്ല. കുറേ വെള്ളം ഉള്ളിൽ പോയി.  ഒഴുക്കിൽ പെട്ട് ഞാൻ പുഴയോടൊപ്പം ഒഴുകി.  ഒരു സാരി എടുത്ത് ഇട്ടു തന്നിരുന്നെങ്കിൽ. ചേച്ചി ഒന്ന് ഉറക്കെ വിളിച്ചു പറഞ്ഞിരുന്നെങ്കിൽ. 

ഉയർന്നു വന്നപ്പോൾ ഒരിക്കൽ ഞാൻ റാണി ചേച്ചീടെ മുഖം കണ്ടു. എൻ്റെ അവസാനത്തെ കാഴ്ച!!

തുടരും...


ഭാഗം 5

''റാണിചേച്ചിയും, ബേബിച്ചായനും ഇപ്പോൾ എവിടാടീ. ഇവിടെ ഇല്ലേ?" ആകാംക്ഷയോടെ നീന ചോദിച്ചു.

"എനിക്കറിയില്ല." 

"ചാച്ചനും അമ്മച്ചിയുമോ?''

''അവരും എവിടാണെന്ന് എനിക്കറിയില്ല."

" നിനക്ക്  പിന്നെ എന്തറിയാം?"

"എനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ഞാൻ പറഞ്ഞു."

"എല്ലാം പറഞ്ഞു കഴിഞ്ഞോ?"

"ഉം.."

"എങ്കിൽ നമുക്കു പോകാം."

നീന എഴുന്നേറ്റു ചുരിദാർ തട്ടിക്കുടഞ്ഞു. പുഷ്പവൃഷ്ടി നടത്തിയതു പോലെ അവിടെ മുഴുവൻ കൊഴിഞ്ഞു വീണ അശോക പൂക്കളുടെ ഇതളുകളായിരുന്നു.

കാലിൽ കിടന്ന ചെരുപ്പ് ഊരിയിട്ട് നീന  മെല്ലെ പുഴയിലേയ്ക്കിറങ്ങി. പാദം നനയുമ്പോൾ നല്ല തണുപ്പ് തോന്നിയെങ്കിലും  ഒരു കുമ്പിൾ വെള്ളം കോരി അവൾ മുഖം കഴുകി.   തെളിഞ്ഞ വെള്ളത്തിന്‍റെ കുളിര്‍മ ആസ്വദിച്ചു കൊണ്ടവൾ വീണ്ടും  കൈക്കുമ്പിളിൽ വെള്ളം കോരിയെടുത്തു  മുഖം കഴുകി. നീനയുടെ പ്രവൃത്തികൾ കണ്ടു കൊണ്ട് പ്രിയ അവിടെ തന്നെയിരുന്നു.

കാൽപ്പാദങ്ങൾ മൂടാനുള്ള വെള്ളമേ  പുഴയിലുള്ളൂ. വറ്റിവരണ്ട പുഴയ്ക്ക് ഇപ്പോൾ  ശാലീനഭാവമാണ്. മഴക്കാലത്താണേൽ അങ്ങേക്കര കാണാൻ പറ്റാത്ത പോലെ ഇരുകര മുറ്റി കലങ്ങി മറിഞ്ഞ് ഒഴുകുമ്പോൾ പുഴയ്ക്ക് രൗദ്രഭാവമാണ്.

നീന ഒരു കുമ്പിൾ വെള്ളം കോരിയെടുത്ത് പ്രിയയുടെ നേർക്ക് എറിഞ്ഞു. ഒന്നു രണ്ടു തുള്ളികൾ പ്രിയയുടെ ദേഹത്തു വീണു.

"നീനാ..  നീ വാ, നമുക്കു പോകാം.  മണി രണ്ടു കഴിഞ്ഞു." വാച്ചിൽ നോക്കിക്കൊണ്ട് പ്രിയ പറഞ്ഞു.

ബാഗെടുത്ത് തോളിൽ തൂക്കി തിരിച്ചു നടക്കുമ്പോൾ നീന ബാഗിൽ നിന്നു വീണ്ടും ഫോണെടുത്ത്  മെസ്സേജ് നോക്കുകയും, മമ്മയ്ക്ക് കാൾ ചെയ്യുകയും ചെയ്തു.

വീടിൻ്റെ അടുത്തെത്തിയപ്പോഴേ  വീട്ടുകാരെത്തിയിട്ടുണ്ടെന്ന് മനസിലായി. പ്രിയ  മുറ്റത്തെത്തിയതേ ഉറക്കെ വിളിച്ചു.

''ജോയിച്ചായാ.. ജോയിച്ചായാ.."  

വാതിൽ തുറന്ന് ഒരു സുന്ദരിയായ യുവതി ഇറങ്ങി വന്നു.  

"മരിയാ മോളേ .."  പ്രിയ അലിവൂറുന്ന സ്വരത്തിൽ വിളിച്ചു. അവളുടെ മുഖം സന്തോഷത്താൽ തുടുത്തു.

''ഇതാരാ.. എനിക്കു മനസിലായില്ല."

അവൾ ആഗതരെ നോക്കിക്കൊണ്ട് പറഞ്ഞു.

"എൻ്റെ മരിയ മോൾക്ക് എന്നെ മനസിലായില്ലേ, മോനൂട്ടനെവിടെ?"

 പ്രിയ അവളുടെ കൈയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു. അമ്പരപ്പോടെ മരിയ അവളെ നോക്കി.

"ആരാ മോളേ?"

പിന്നാലെ ഇറങ്ങി വന്ന ജോയിച്ചൻ ചോദിച്ചു. 

"ജോയിച്ചായാ.. ഇത് ഞാനാ.."  പുഞ്ചിരിയോടെ പ്രിയ പറഞ്ഞു.

പ്രിയയുടെ സ്വരം കേട്ടപ്പോൾ നല്ല പരിചിതമായ സ്വരം പോലെന്ന് അയാൾക്കു തോന്നി. അയാൾ  രണ്ടു പേരേയും മാറി മാറി നോക്കി. 

ബന്ധുക്കളിലോ, അയൽക്കാരിലോ ആരും തന്നെ ജോയിച്ചായാ എന്ന് വിളിക്കാറില്ല. പക്ഷേ.. ഈ സ്വരം..

ജൻമാന്തരങ്ങൾക്കപ്പുറത്തു നിന്നു ആരോ വിളിക്കും പോലെ. ഹൃദയത്തിനുള്ളിൽ കൊളുത്തി വലിക്കും പോലൊരു വിങ്ങൽ.

''ജോയിച്ചായനെന്നെ മനസിലായില്ലേ?"  

അയാളുടെ കൈകളിൽ പിടിച്ചു കൊണ്ട് പ്രിയ ചോദിച്ചു.

"ആരാ നിങ്ങൾ, എവിടുന്നു വരുന്നു?"  ആയാൾ ആശ്ചര്യത്തോടെ ചോദിച്ചു.

"ഇത്ര പെട്ടന്ന് ജോയിച്ചായനെന്നെ മറന്നോ ? ഞാൻ സോഫിയാ.."

അവളുടെ വെളിപ്പെടുത്തൽ കേട്ടതേ അയാൾ സ്തപ്തനായ്  നിന്നു പോയി. അയാളുടെ മുഖം ചുളിഞ്ഞു. കണ്ണുകൾ കുറുകി വന്നു.

"സോഫിയോ? ഏത് സോഫി?"  ഞെട്ടൽ മറച്ചുകൊണ്ടയാൾ ചോദിച്ചു.

മരിയയുടെ മുഖത്തും അത്ഭുതഭാവം.

''ഇവിടുത്തെ സോഫിയ .. ജോയിച്ചായൻ്റെ സോഫിയാ."

പറയുമ്പോൾ അവളുടെ സ്വരം ഇടറി. കണ്ണുകൾ നിറഞ്ഞു. അയാളെ പിടിച്ചിരുന്ന ആ കൈകളുടെ വിറയലും, തണുപ്പും അയാൾ തിരിച്ചറിഞ്ഞു.

"എന്നാലും ജോയിച്ചായനെന്നെ മറന്നു  അല്ലേ?''  ആ മുഖത്തേയ്ക്ക് ഉറ്റുനോക്കി തെല്ലൊരു പരിഭവത്തോടെ അവൾ ചോദിച്ചു.

"നിങ്ങൾ കയറിയിരിക്ക്. മോളേ ഇവർക്ക് കുടിക്കാൻ എന്തെങ്കിലും എടുക്ക്." 

അയാൾ പറഞ്ഞു. അവർ രണ്ടാളും സിറ്റൗട്ടിലേയ്ക്ക് കയറി.

'കുടിക്കാനൊക്കെ ഞാനെടുക്കാം.' എന്നു പറഞ്ഞു കൊണ്ട് മരിയയുടെ പിന്നാലെ പ്രിയ അകത്തേയ്ക്കു പോയി.

സിറ്റൗട്ടിലെ കസേരയിൽ തളർന്നിരുന്നു കൊണ്ടയാൾ നീനയോട് ചോദിച്ചു.

"ആരാ നിങ്ങൾ, എവിടുന്നു വരുന്നു? ഞാനിതുവരെ നിങ്ങളെ കണ്ടിട്ടില്ലല്ലോ."

"ചേട്ടാ പ്രിയ കുറേ ദിവസമായി ഈ വീട് സ്വപ്നം കാണുന്നു. ഇവിടുത്തെ സോഫിയ ആണെന്നാണ് അവൾ പറയുന്നത്. ഈ വീട്ടിൽ നടന്ന സംഭവങ്ങളൊക്കെ അവൾ എന്നോട് പറഞ്ഞു.''

"എൻ്റെ സോഫിയ  എന്നെ വിട്ടു പോയിട്ട് 16 വർഷങ്ങൾ കഴിഞ്ഞു."  ഗദ്ഗദ കണ്ഠനായി അയാൾ പറഞ്ഞു.

"പക്ഷേ.. ആ കുട്ടിയുടെ സ്വരം.. അവളുടെ സ്വരം പോലെ തന്നെ തോന്നുന്നു." 

ഹൃദയവ്യഥയോടെ പറയുമ്പോഴേയ്ക്കും അയാൾ  പൊട്ടിക്കരഞ്ഞുപോയി. പിന്നെ സ്വയം നിയന്ത്രിച്ചു കൊണ്ട് അയാൾ കരച്ചിൽ നിർത്തി. മുഖം തുടച്ചു. പക്ഷേ അയാളുടെ ദു:ഖം നെടുവീർപ്പുകളായി പുറത്തേയ്ക്കൊഴുകി.  

 അയാളുടെ അവസ്ഥയെക്കുറിച്ച് ഓർക്കുന്തോറും വല്ലാത്തൊരു വീർപ്പുമുട്ടൽ തോന്നി നീനയ്ക്ക്. അയാൾക്ക് പ്രിയയുടെ കഥ വിശ്വസിക്കാനാവുമോ? 

പ്രിയയാണ് ഒരു ട്രേയിൽ ഫാഷൻ ഫ്രൂട്ട് സ്ക്കാഷുമായി വന്നത്. പിന്നാലെ മരിയയും. അവളുടെ കൈയ്യിലുള്ള പ്ലേറ്റിൽ ചിപ്പ്സും, ബിസ്ക്കറ്റും ഉണ്ടായിരുന്നു. സിറ്റൗട്ടിലെ ടീപ്പോയിൽ ട്രേ വെച്ച ശേഷം ഒരു ഗ്ലാസെടുത്ത് പ്രിയ  ജോയിച്ചായനു കൊടുത്തു. അടുത്ത ഗ്ലാസ് നീനയ്ക്കും.

"നീനാ.. ഇതെടുത്ത് കഴിക്ക്."  

അവൾ പ്ലേറ്റ് നീനയുടെ മുമ്പിലേയ്ക്കു നീക്കി വച്ചു.

"മരിയാമോളെ നീയും വാ."

സ്വാതന്ത്ര്യത്തോടെ പ്രിയ  ചിപ്സ് എടുത്ത് കഴിക്കുന്നതും, മരിയ മോൾക്കു എടുത്തു കൊടുക്കുന്നതും നോക്കിയിരുന്നു നീന. പ്രിയയുടെ ചെയ്തികൾ അൽഭുതത്തോടെയും, ഒട്ടൊരു കൗതുകത്തോടെയുമാണ് അവരെല്ലാവരും നിരീക്ഷിച്ചത്. ഒഴിഞ്ഞ ഗ്ലാസ് ടീപ്പോയിൽ വച്ചിട്ട് പ്രിയ എഴുന്നേറ്റു. 

"ജോയിച്ചായൻ ഇങ്ങു വന്നേ, ഒരു കാര്യം പറയാനുണ്ട്."

സ്വാതന്ത്ര്യത്തോടെ ജോയിച്ചായൻ്റെ കൈയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അവൾ മുറ്റത്തേയ്ക്കിറങ്ങി. ജാള്യതയോടെ അയാൾ മകളെ നോക്കി. 

"മോളേ മരിയാ നീയും വാ.."

പ്രിയ അയാളേം കൂട്ടി വീടിൻ്റെ പടിഞ്ഞാറു ഭാഗത്തേയ്ക്ക് പോയി. പിന്നാലെ നീനയും, മരിയയും. അവിടെയായിരുന്നു അവരുടെ തൊഴുത്ത്. തൊഴുത്ത് ഉപയോഗമില്ലാതെ കിടക്കുന്നതിനാൽ അതിനുള്ളിൽ  ഉപയോഗശൂന്യമായ സാധനങ്ങൾ കൂട്ടിയിട്ടിരുന്നു. ഒരു ഭാഗത്ത് കുറേ വിറകും, ചകിരിയും.

"ഇപ്പോൾ നമുക്ക് പശുക്കളൊന്നുമില്ലേ ജോയിച്ചായാ?"

"ഇല്ല."

തൊഴുത്തിൻ്റെ മുൻ ഭാഗത്തുള്ള പുൽതൊട്ടിയുടെ അടുത്തെത്തി. പുൽതൊട്ടി തൊഴുത്തിനേക്കാൾ അൽപ്പം ഉയർത്തി  കെട്ടിയതാണ്. കരിങ്കല്ലുകൊണ്ട് കെട്ടിയ ആ തൊഴുത്തിന് ഏറെ പഴക്കമുണ്ട്. പുൽത്തൊട്ടിയിൽ പതിപ്പിച്ച കരിങ്കല്ലുകളിലൊന്ന്  പ്രിയ മെല്ലെ ഇളക്കി മാറ്റാൻ നോക്കി. കല്ലിൻ്റെ ഭാരം കൊണ്ടോ, പഴക്കം ചെന്നതിനാൽ തറച്ചിരിക്കുന്നതു കൊണ്ടോ അവൾക്കാ കല്ല് ഇളക്കി മാറ്റാനായില്ല. 

"ജോയിച്ചായാ.. ദേ ഈ കല്ല് ഒന്നു മാറ്റിത്തരാമോ ?"

മറുചോദ്യത്തിനൊന്നും നിൽക്കാതെ അയാൾ ആ കല്ല് മെല്ലെ ഇളക്കി എടുക്കാൻ  ശ്രമിച്ചു. രണ്ടു മൂന്നു വട്ടത്തെ പരിശ്രമത്തിനൊടുവിൽ അയാളാ കല്ല് എടുത്തു മാറ്റി. കല്ലുപതിപ്പിച്ചതിനടിയിൽ കുറേ  മണൽ വിരിച്ചതു പോലെ. പ്രിയ ആ മണൽ  ഒരു വശത്തേയ്ക്ക് കൈ കൊണ്ട് വലിച്ചു മാറ്റി. അതിനടിയിൽ നിന്ന്  ഒരു പ്ലാസ്റ്റിക്ക് ഭരണി അവൾ പുറത്തെടുത്തു.  ആ ഭരണി അവൾ ജോയിച്ചൻ്റെ കൈയ്യിൽ കൊടുത്തു.

"ജോയിച്ചായാ.. ഇത് മരിയ  മോൾക്ക് ... മരിയ മോൾ ..."

പറഞ്ഞത് പൂർത്തിയാക്കാനാവാതെ അവൾ മോഹാലസ്യപ്പെട്ടു വീണു. നിലത്തു വീഴും മുൻപു തന്നെ  ജോയിച്ചൻ അവളെ കടന്നുപിടിച്ചു. കൂടെ കരുതലോടെ നിന്ന നീനയും.

തുടരും...


ഭാഗം 6

അവർ മൂവരും കൂടി പ്രിയയെ വീട്ടിൽ കൊണ്ടുവന്നു കിടത്തി. മരിയ അവളുടെ പൾസ്റേറ്റ് ചെക്കു ചെയ്ത ശേഷം നീനയോടായി പറഞ്ഞു.

"പേടിക്കാനൊന്നുമല്ല. കുറച്ചു നേരം വിശ്രമിക്കട്ടെ. നല്ല ക്ഷീണമുണ്ട്."

ആ സമയം മുറ്റത്ത് ഒരു കാർ വന്നു നിന്നു. കാറിൽ നിന്നും പ്രൗഡയായ ഒരു സ്ത്രീ ഇറങ്ങി വന്നു. അവർ കോളിംഗ് ബെല്ലിൽ വിരലമർത്തും

 മുൻപു തന്നെ വാഹനത്തിൻ്റെ ശബ്ദം കേട്ട് ജോയിച്ചൻ സിറ്റൗട്ടിലെത്തി. 

"ജോയിച്ചേട്ടൻ്റെ വീടല്ലേ  ഇത്?" അവർ ചോദിച്ചു.

"അതെ. ഞാനാണ് ജോയി. എന്തു വേണം?''

"ഇവിടെ വന്ന രണ്ടു പെൺകുട്ടികൾ എവിടെ?  അവരുടെ ടീച്ചറാണ് ഞാൻ."

"ടീച്ചർ കയറി വരൂ. അതിലൊരു കുട്ടിയ്ക്ക് ബോധക്ഷയം. അകത്ത് കിടത്തിയിട്ടുണ്ട്. ടീച്ചർ വരൂ."

അയാൾക്കു പിന്നാലെ ടീച്ചർ അകത്തേയ്ക്കു നടന്നു.

"മമ്മാ..." ടീച്ചറെക്കണ്ട നീന ഓടിയെത്തി..

"മമ്മാ.. പ്രിയ ബോധംകെട്ടുവീണു."

പെയ്യാൻ  വിതുമ്പി  നിൽക്കുന്ന മിഴികളോടെ   നീന പറഞ്ഞു. ടീച്ചർ മയങ്ങിക്കിടക്കുന്ന പ്രിയയെ മെല്ലെ തട്ടി വിളിച്ചു.

"പ്രിയാ... പ്രിയാ.."

കണ്ണു തുറന്ന പ്രിയ ചുറ്റും നിൽക്കുന്നവരെ നോക്കി.

''ഞാനിതെവിടെയാ? എനിക്കെന്താ പറ്റിയേ?'' 

അവൾ ബെഡിൽ എഴുന്നേറ്റിരുന്നു. 

"നീനാ.. ഇതെവിടാ നമ്മൾ?

മറുപടി പറഞ്ഞത് ടീച്ചറാണ്.

"പ്രിയാ..നിൻ്റെ  തലകറക്കം മാറിയോ? ക്ഷീണമുണ്ടേൽ കുറച്ചു നേരം കൂടി കിടന്നോ. നീന നീ പ്രിയയുടെ അടുത്ത് ഇരിക്ക്."

"ജോയിച്ചേട്ടനൊന്നു വന്നേ!"

ടീച്ചർ പുറത്തേയ്ക്ക് നടന്നു. മുറ്റത്തരികിലായി തണൽ വിരിച്ചു നിന്ന മാവിൻ ചുവട്ടിൽ  എത്തി അവർ ജോയിച്ചനെ കാത്തു നിന്നു. അയാൾ രണ്ടു കസേരയുമായി മുറ്റത്തെത്തി.

"ടീച്ചറിരിക്കൂ." അയാൾ പറഞ്ഞു.

"ടീച്ചർ വളരെ വിചിത്രമായിരിക്കുന്നു. ടീച്ചറിൻ്റെ കുട്ടികൾ!  ഇന്നിവിടെ നടന്ന കാര്യങ്ങൾ, പറയുവാൻ ഒരുപാടുണ്ട്."

"എല്ലാം എനിക്കറിയാം ജോയിച്ചേട്ടാ. നീന എൻ്റെ മകളാണ്. ഒരാഴ്ചയായി ഓരോ ദിവസവും പ്രിയ പറയുന്ന കാര്യങ്ങൾ എല്ലാം ഞാനറിയുന്നുണ്ട്. എൻ്റെ നിർദ്ദേശപ്രകാരമാണ് കുട്ടികൾ ഇന്നിവിടെ വന്നത്."

"ടീച്ചർ..  സത്യം പറഞ്ഞാൽ എനിക്ക് വിശ്വസിക്കാനാവുന്നില്ല. പക്ഷേ ചില സത്യങ്ങൾ കൺമുന്നിൽ കണ്ടത് വിശ്വസിക്കാതിരിക്കാനും കഴിയുന്നില്ല."

"ഇന്നു നടന്ന കാര്യങ്ങളെല്ലാം ഫോണിലൂടെ അപ്പപ്പോൾ ഞാനറിയുന്നുണ്ടാരുന്നു. 

പ്രിയ എന്താണ്  തൊഴുത്തിൽ നിന്നും എടുത്തു മരിയ മോൾക്ക്  കൊടുത്തത്?"

"അത് ഞാൻ നോക്കിയില്ല. ആ കുട്ടിയുടെ ബോധം പോയതോടെ ആകെ ടെൻഷനായി. കുട്ടിയെ അകത്തു കൊണ്ടുപോയി കിടത്തിയപ്പോഴേയ്ക്കും ടീച്ചറെത്തി."

"ഞാൻ മോളുടെ ഫോൺവിളിക്ക് കാത്തു കൊണ്ട്  ഇവിടെ  തൊട്ടടുത്തു തന്നെ ഉണ്ടായിരുന്നു. അവർ പോന്നതിൻ്റെ  പിന്നാലെ ഞാനും  വീട്ടിൽ നിന്നിറങ്ങിയതാണ്. ഞാൻ ഈ വിവരം അറിഞ്ഞ കാര്യം പ്രിയ അറിയാതിരിക്കാനാണ് അവരെ ബസിൽ വിട്ടിട്ട് ഞാൻ പിറകെ വന്നത്.  നീനയുടെ ഫോണിലൂടെ നിങ്ങളുടെ ഉറക്കെയുള്ള വിളിയും, പരിഭ്രമോം  കേട്ടതുകൊണ്ട് വിളിക്കാതെ തന്നെ ഞാൻ ഇങ്ങു പോന്നു.'

''ങ്ഹും.. "

"പ്രിയ പറഞ്ഞ കഥ കേട്ടതു മുതൽ എനിക്കും ചില സംശയങ്ങളുണ്ട്. ഭാര്യയുടെ പേര് സോഫിയാന്നാണല്ലേ?"

"അതെ സോഫിയ എന്നാ പേര്. ഞാൻ സോഫീന്നാരുന്നു വിളിച്ചിരുന്നത്."

"സോഫിയ എങ്ങനാ മരിച്ചത് ?"

"തുണി അലക്കാൻ പുഴയിൽ പോയതാ.  അലക്കുന്നതിനിടയിൽ ഏതോ തുണി ഒഴുകിപ്പോയത് കണ്ട് പിടിക്കാൻ നോക്കി. ഒരു പെരുമഴക്കാലമായിരുന്നു.

കാലു വഴുതി ഒഴുക്കിൽപ്പെട്ടു."

ദീർഘനിശ്വാസത്തോടെ അയാൾ  പറഞ്ഞു.

"ഒറ്റയ്ക്കാണോ പുഴയിൽ പോയത് ?"

പ്രിയ പറഞ്ഞ കഥകളുടെ നിജസ്ഥിതി അറിയാനായ് ടീച്ചർ ചോദിച്ചു. 

"അല്ല. അന്ന് സോഫിയോടൊപ്പം ചേട്ടൻ്റെ ഭാര്യ റാണി ചേച്ചിയും  കൂടി പുഴയിൽ പോയിരുന്നു.'

"അപ്പോൾ സോഫി ഒഴുക്കിൽ പ്പെട്ടത്  അവർ കണ്ടിട്ടുണ്ടാകുമല്ലേ?"

"ഉം.."

അയാൾ ഒന്നു മൂളി. ആ രംഗം മുന്നിൽ കാണും പോലെ അയാളുടെ മുഖം വിവർണ്ണമായി.

"അവർക്ക് സോഫിയയെ രക്ഷിക്കാമായിരുന്നില്ലേ?"

"ചേച്ചിയ്ക്ക് നീന്തലറിഞ്ഞുകൂടാ. പുഴയിൽ ഒരിക്കലും പോവാറില്ലാത്ത ആളാ ചേച്ചി. അന്നെന്തോ  പതിവില്ലാതെ പോയി."

"ചോദിക്കുന്നതിലൊന്നും വിചാരിക്കരുത്. എൻ്റെ ഒരു സംശയമാണേ. ഒരു പക്ഷേ അവർ തള്ളിയിടുകയോ മറ്റോ ചെയ്താതായിക്കൂടേ? പതിവില്ലാതെ അന്നു മാത്രം പോയെന്ന് പറഞ്ഞതുകൊണ്ട് ചോദിച്ചതാണ്."

"ഒരിക്കലുമില്ല ടീച്ചർ, അവൾ മരിച്ച ശേഷം  റാണി ചേച്ചിയ്ക്കാകെ മനോ:വിഷമമായിരുന്നു. എനിക്കും, മക്കൾക്കും ഉള്ളതിലും വിഷമം അവർക്കായിരുന്നു. പലപ്പോഴും അവരുടെ മാനസിക നില തന്നെ തകരാറിലായിരുന്നു. ഏറെ ചികിൽസ ചെയ്ത ശേഷമാണവർ സാധാരണ നിലയിലേയ്ക്ക് വന്നതു തന്നെ.

"ഓ.. അതു ശരി. അവർ ഇവിടല്ലേ താമസം?"

"അല്ല, അവരിപ്പോ പള്ളിയുടെ അടുത്താണ് താമസം.  ചേട്ടന് ടൗണിലൊരു സൂപ്പർ മാർക്കറ്റ് ഉണ്ട്. അതിനടുത്താണ് വീട്."

"സൂപ്പർ മാർക്കറ്റ് ഒക്കെ ഉണ്ടല്ലേ, അപ്പോൾ അവർ നല്ല സാമ്പത്തിക സ്ഥിതിയിലാവും അല്ലേ?''

''സാമ്പത്തിക സ്ഥിതിയൊന്നും മോശമല്ല. പക്ഷേ.. കുടുംബത്തിൽ സമാധാനം എന്നൊന്നില്ല. എന്നും രോഗം തന്നെ കാരണം.

സോഫി മരിച്ചതിൻ്റെ മനോ:വിഷമം മാറി വരും മുൻപേ തന്നെ ചേച്ചിയ്ക്ക്  ഷുഗറും പ്രഷറും തുടങ്ങി. കാലിൽ ഒരിക്കലും കരിയാത്ത ഒരു വലിയ മുറിവ്. വർഷങ്ങളായി അതിൻ്റെ വേദനയും ദുരിതവും. മൂന്നു കൊല്ലം മുൻപ് സ്ട്രോക്ക് വന്നു കിടപ്പിലാണ്. എല്ലാം കൊണ്ടും ദുരിതപൂർണ്ണമായ ജീവിതം. മരണത്തിനു പോലും ചേച്ചിയെ വേണ്ടന്നു തോന്നുന്നു. കണ്ടു നിൽക്കുന്നവർക്ക് എന്നും തീരാത്ത വേദനയാണ് അവർ.''

''ജോയിച്ചേട്ടൻ്റെ ചാച്ചനും അമ്മച്ചിയും ?"

"രണ്ടാളും മരിച്ചു പോയി. അമ്മച്ചീടെ  വലം കൈയായിരുന്നു സോഫി. അവൾ പോയതോടെ  അമ്മച്ചിയും  തളർന്നു പോയി. പശുക്കളെയെല്ലാം വിറ്റു. പിന്നെ എന്നും ക്ഷീണവും തളർച്ചയും. രണ്ടാളും പോയതോടെ ഞാനും മക്കളും മാത്രമായി ഇവിടെ." 

"ജോയിച്ചേട്ടൻ്റെ മക്കൾ എന്തു ചെയ്യുന്നു?"

"മരിയയുടെ നേഴ്സിംഗ് പഠനം കഴിഞ്ഞു. അടുത്ത മാസം അവളുടെ കല്യാണമാണ്. മോൻ കാനഡയിലാണ്."

അവർ സംസാരിച്ചുകൊണ്ടിരിക്കെ മരിയ ചായയുമായി വന്നു.

"മോളേ.. ആ കുട്ടി എണീറ്റോ. അതിൻ്റെ ക്ഷീണമൊക്കെ മാറിയോ? അവർക്കു നീ ചായകൊടുത്തോ?" ജോയിച്ചൻ ചോദിച്ചു.

"അവർ ഇപ്പോൾ ഹാപ്പിയാണു പപ്പാ.  രണ്ടാളും ചായ കുടിക്കുന്നു."

"മോളേ.. ആ കുട്ടി തൊഴുത്തിൽ നിന്നും എടുത്തു തന്നതെന്താണ്?"

"അയ്യോ പപ്പാ .. അക്കാര്യം മറന്നു. ഞാനിപ്പോൾ എടുത്തോണ്ടു വരാം."

"ആ കുട്ടി വീണതോടെ അവളെ ശ്രദ്ധിക്കുന്നതിനിടയിൽ ആ കാര്യം തന്നെ മറന്നു പോയി."

മരിയ തൊഴുത്തിലേയ്ക്ക് പോയി ആ ഭരണിയുമായി തിരിച്ചെത്തി. അവൾ അത് ജോയിച്ചൻ്റെ കൈയ്യിൽ കൊടുത്തു. ജോയിച്ചൻ ചായക്കപ്പ് മരിയയുടെ കൈയ്യിൽ കൊടുത്തു. അയാൾ ആ ഭരണിയുടെ അടപ്പു തുറന്നു. ഒരു നീല തുണിയിൽ പൊതിഞ്ഞ നിലയിൽ ഉള്ള ആ കിഴി അയാൾ ഭരണിയിൽ നിന്നും എടുത്തു. അത് മടിയിൽ വച്ച് തുറന്നു. അയാളുടെ മിഴികൾ ആ കാഴ്ച കണ്ട്  അത്ഭുതത്താൽ വിടർന്നു. നഷ്ടപ്പെട്ടു എന്നു കരുതിയിരുന്ന സോഫിയയുടെ അമ്മ  മരിയയ്ക്ക് വേണ്ടി  നൽകിയ സ്വർണ്ണാഭരണങ്ങൾ.

തുടരും...


ഭാഗം 7

പൊട്ടി വന്ന തേങ്ങൽ ഉള്ളിലടക്കിയെങ്കിലും ഒന്നും പറയാനാവാതെ  നിർനിമേഷനായി അയാളാ ആഭരണങ്ങളിൽ നോക്കിയിരുന്നു. ഒരു പാട് ഓർമ്മകൾ അയാളുടെ  ഉള്ളിൽ മിന്നി മാഞ്ഞുവെന്ന് ആ മുഖഭാവത്തിൽ നിന്നും വ്യക്തമായി.

ആ മിഴികൾ  നിറഞ്ഞു കവിഞ്ഞിരുന്നു.  ദു:ഖവും, ദയനീയതയും കലർന്ന ഒരു നിസ്സഹായാവസ്ഥ മാത്രം മുഖത്ത്! ഒപ്പം ഒരു നീർഘ നിശ്വാസവും. 

അയാളാ ആഭരണങ്ങൾ അടങ്ങിയ പൊതി വിറയ്ക്കുന്ന കരങ്ങളോടെ മാറോടു ചേർത്തു.

ഹൃദയത്തിനുള്ളിൽ താഴിട്ടു പൂട്ടി വച്ചിരുന്ന ദു:ഖം  ഒരു നീരുറവയായ് മിഴികൾ നിറഞ്ഞ് കവിൾത്തടം നനച്ച് ഒഴുകി. ഗദ്ഗദകണ്ഠനായ് അയാൾ പറഞ്ഞു.  

"ഒരു വാക്കു പോലും പറയാതെ പെട്ടന്നൊരുനാൾ  അവൾ പോയതോടെ ഞാനാകെ  തകർന്നു പോയി. ഞാൻ മാത്രമല്ല, ഈ കുടുംബം ഒന്നാകെ തകർന്നടിഞ്ഞു പോയി. സോഫിയുടെ മരണം അമ്മച്ചിയ്ക്ക് വലിയ ഷോക്കായിരുന്നു. അമ്മച്ചിയും പിന്നാലെ ചാച്ചനും പോയതോടെ ഞാനും മക്കളും വല്ലാതെ ഒറ്റപ്പെട്ടു. ഇവരെ പഠിപ്പിക്കുവാനും മറ്റും ഞാനേറെ കഷ്ടപ്പെട്ടു."

"ചേട്ടൻ സഹായിച്ചില്ലേ?" ടീച്ചർ ചോദിച്ചു.

"സഹായിച്ചില്ലെന്ന് മാത്രമല്ല ചാച്ചൻ എനിക്കും, ചേട്ടനും  ഒരുപോലെ എന്നു പറഞ്ഞ് തുടങ്ങിയ സൂപ്പർമാർക്കറ്റ് തന്ത്രപൂർവ്വം ചേട്ടൻ സ്വന്തമാക്കി."

"ഓ ..അതെങ്ങനെ?"

പ്രിയയിൽ നിന്നും കഥകൾ കേട്ടിരുന്നു എങ്കിലും ഒന്നുമറിയാത്ത ഭാവത്തിൽ ടീച്ചർ ചോദിച്ചു.

"ലോൺ എടുക്കാനൊന്നും പോവാൻ വയ്യെന്നു ചാച്ചൻ  പറഞ്ഞിരുന്നു. അതിനാൽ ലോൺ എടുക്കാനെന്നെ വ്യാജേനെ എല്ലാം ആദ്യം തന്നെ ചേട്ടൻ സ്വന്തം പേരിലാക്കി. ഇന്നുവരെ അതിൻ്റെ വീതം ചോദിക്കാനൊന്നും ഞാൻ പോയില്ല."

"ചാച്ചൻ സൂപ്പർ മാർക്കറ്റ്  രണ്ടാൾക്കും എന്നു പറഞ്ഞു തുടങ്ങിയതല്ലേ? ജോയിച്ചേട്ടന്  ചോദിക്കാമായിരുന്നു. ഇനിയാണെങ്കിലും ചോദിക്കണമെന്നാണ് എൻ്റെ അഭിപ്രായം." ടീച്ചർ പറഞ്ഞു.

"അതു പോട്ടെ എന്നു വയ്ക്കാം. കല്യാണ സമയത്ത് സോഫിക്ക് കിട്ടിയ സ്വർണ്ണമെല്ലാം സൂപ്പർമാർക്കറ്റ് പണിയുവാനായ്   അവൾ നൽകി.  സോഫി കൊടുത്ത സ്വർണ്ണം മോളുടെ വിവാഹത്തിന്   തിരിച്ചു തരുമെന്ന പ്രതീക്ഷയിൽ ഞാൻ ചേട്ടനോട് ചോദിച്ചു. പക്ഷേ.. സ്വർണ്ണം കൊടുത്തതിനു എന്തു തെളിവുണ്ട് എന്നാണ് ചേട്ടൻ എന്നോട് ചോദിച്ചത്. സോഫി ഒരു പാവമായിരുന്നു.  അവളുടെ സ്വർണ്ണം മുഴുവൻ എടുത്ത് കൊടുത്തത് അമ്മച്ചിക്ക് ഇഷ്ടമായില്ല. അമ്മച്ചി പലപ്പോഴും പറയുമായിരുന്നു  അവർ കാര്യം കണ്ടു കഴിയുമ്പോൾ നിങ്ങളെ തഴയുമെന്ന്. അമ്മച്ചിയുടെ പ്രവചനം ശരിയായി. അവർ എല്ലാ രീതിയിലും  ഞങ്ങളെ തഴഞ്ഞു."

 "ഏതായാലും ഈ സ്വർണ്ണം    കിട്ടിയല്ലോ  സന്തോഷമായില്ലേ ജോയിച്ചേട്ടന് ?"

"ഈ സ്വർണ്ണവും റാണി ചേച്ചി  മേടിച്ചെടുത്തിട്ടുണ്ടാവുമെന്നാണ്   ഞാൻ കരുതിയത്.  പലപ്പോഴും ഞാൻ മനസുകൊണ്ട്  സോഫിയോട് ചോദിക്കുമായിരുന്നു. അമ്മച്ചി മരിയ മോൾക്കു തന്ന സ്വർണ്ണം എവിടെ എന്ന് ?"

തേങ്ങലോടെ അയാൾ പറഞ്ഞു.

 "ജോയിച്ചേട്ടൻ്റെ സോഫി തന്നെയാണ് ഈ മറുപടി തന്നത്. പക്ഷേ അത് പ്രിയയുടെ സ്വപ്നത്തിലൂടെയാണെന്നു മാത്രം."

"മരിയ മോളുടെ വിവാഹം നിശ്ചയിച്ച ശേഷമാണ് ഇങ്ങനൊരു സ്വർണ്ണം സോഫീടമ്മച്ചി തന്നിട്ടുണ്ടല്ലോ എന്നൊരു ഓർമ്മ വന്നതു തന്നെ. ആ സ്വർണ്ണമെവിടെ എന്നും, എങ്ങനെ നഷ്ടപ്പെട്ടു,  എന്നൊന്നുമറിയാതെ  ഞാനാകെ വിഷമത്തിലായിരുന്നു."

"ഞാൻ പറഞ്ഞല്ലോ  ജോയിച്ചേട്ടാ, നമ്മുടെ ഒക്കെ  ജീവിതത്തിൽ  ആശ്വാസമേകുവാനും, കരുത്ത് പകരുവാനും, കൈപിടിച്ചുയർത്തുവാനും നിയോഗിക്കപ്പെട്ട ചിലരുണ്ട്. ഏതു പ്രതിസന്ധിയും തരണം ചെയ്ത് അവർ വരും സമയമാകുമ്പോൾ. പ്രിയയുടെ സ്വപ്നവും അതുപോലെ ഒരു നിയോഗമായിരിക്കും."

"അതെ ടീച്ചർ, തീർച്ചയായും   ഇത് ഒരു നിയോഗം തന്നെ. അല്ലെങ്കിലെങ്ങനെ ഇത്ര ദൂരെ നിന്നും ഞങ്ങളെ തേടി വരുവാനും, അവൾ അന്ന് സൂക്ഷിച്ചു വച്ച സ്വർണ്ണം എടുത്തു തരുവാനും ആ കുട്ടിയ്ക്കു കഴിയും. ഇതിനൊക്കെ എങ്ങനെ നന്ദി പറയണമെന്ന നിക്കറിയില്ല.

ആ കുട്ടിയോട് നേരിട്ട് പറയാൻ പറ്റാത്തതുകൊണ്ടാണ് ടീച്ചറിനോട് പറയുന്നത്."

"ഇതിലിപ്പം നന്ദിയുടേയോ കടപ്പാടിൻ്റെയോ കാര്യമില്ല. ആ കുട്ടി കണ്ട സ്വപ്നത്തെക്കുറിച്ച് എല്ലാം അവൾ നീനയോടു പറഞ്ഞിരുന്നു. അവൾ എല്ലാക്കാര്യങ്ങളും എന്നോടും പറയും. ആദ്യമൊക്കെ ഒരു തമാശ പോലെ തോന്നിയെങ്കിലും സ്ഥിരമായി ഒരേ സ്വപ്നം ആവർത്തിച്ചു കണ്ടെന്നു പറഞ്ഞപ്പോഴാണ് ഞാനും ശ്രദ്ധിച്ചു തുടങ്ങിയത്. പിന്നീടെല്ലാം ഞാൻ പറഞ്ഞതുപോലെ നീന ചെയ്തു. ഞാൻ പിന്നാലെ വരുന്നതോ, അവരുടെ സംസാരമെല്ലാം ഫോണിലൂടെ കേൾക്കുന്നതോ ഒന്നും പ്രിയയ്ക്കറിയില്ല. അവരുടെ തൊട്ടുപിന്നാലെ തന്നെ ഞാനുണ്ടായിരുന്നു. അതാണവൾ ബോധം കെട്ടു വീണതേ ഞാനോടിയെത്തിയത്."

"ടീച്ചർ.. എൻ്റെ കല്യാണത്തിന് ടീച്ചറും, കുട്ടികളും വരണേ. ഞാൻ ക്ഷണിക്കുന്നുണ്ട്."  മരിയ പറഞ്ഞു.

"ങ്ഹാ.. പറയാൻ മറന്നു. അവൾക്ക് സോഫിയായി ഇവിടെ വന്ന കാര്യമൊന്നും ഇപ്പോൾ ഓർമ്മയില്ല. എൻ്റെ മോളുടെ കൂട്ടുകാരിയാണ് പ്രിയ. സംസാരിക്കുമ്പോൾ അക്കാര്യം ഒന്നു ശ്രദ്ധിക്കണം കേട്ടോ."

"അറിയാം ടീച്ചർ. മരിയ മോളെ നീ ഇത് കൊണ്ടുപോയി സൂക്ഷിച്ചു വയ്ക്ക്. നിൻ്റെ അമ്മയുടെ സമ്മാനമാണ്.''

വിറയ്ക്കുന്ന കരങ്ങളോടെ അവളാ പൊതി വാങ്ങി. ചുണ്ടുകളമർത്തി ദു:ഖം ഉള്ളിലൊതുക്കിയെങ്കിലും അവളുടെ മിഴികൾ തുളുമ്പി. മുഖം ചുവന്നു തുടുത്തു. ഹൃദയമിടിപ്പിൻ്റെ ശബ്ദം ഉച്ചത്തിലായി. 'എൻ്റെ അമ്മേ' എന്നൊരു വിളി അവളുടെ തൊണ്ടയിൽ കുടുങ്ങി.

മരിയ  കയറി ചെല്ലുമ്പോഴേയ്ക്കും കൂട്ടുകാരികൾ രണ്ടു പേരും മുറിയിൽ നിന്നും പുറത്തേയ്ക്കിറങ്ങി വന്നു.

"പ്രിയയുടെ ക്ഷീണമൊക്കെ മാറിയോ?'' മരിയ ചോദിച്ചു.

"ഉം.. ടീച്ചറെവിടെ?"

പ്രിയ ചോദിച്ചു.

"വരൂ."

അവർ മുറ്റത്ത് ടീച്ചറിനരുകിൽ വന്നു നിന്നു. പ്രിയയുടെ കൈയ്യിൽ പിടിച്ചു കൊണ്ട് ടീച്ചർ ചോദിച്ചു. 

''പ്രിയേ.. ഇപ്പോഴെങ്ങനെയുണ്ട്, ക്ഷീണമുണ്ടാേ?"

''ഇല്ല ടീച്ചർ .. ഈ നീന പറയുവാ ഞാൻ ബോധംകെട്ടു വീണൂന്ന്."

''എനിക്ക്  തലകറങ്ങുന്നതുപോലെ തോന്നുന്നു  എന്ന് പറഞ്ഞത് പ്രിയ മറന്നോ ?'' അവളെ പരീക്ഷിക്കാനായി ടീച്ചർ ചോദിച്ചു. 

"എനിക്കോർമ്മയില്ല ടീച്ചർ. നമ്മൾ എവിടെയാണ്? ഇതാരുടെ വീടാ? ഞാനെങ്ങനെ ഇവിടെത്തി?" പ്രിയ ചോദിച്ചു.

"ഈ  മരിയ എൻ്റെ ഓൾഡ് സ്റ്റുഡൻ്റാണ്. ഞാൻ ഇവളെ കാണാൻ വരുന്ന വിവരം അറിഞ്ഞപ്പോൾ നിങ്ങൾ രണ്ടാളും പിന്നാലെ കൂടിയതൊക്കെ ഇത്ര വേഗം മറന്നോ?"

ടീച്ചർ തട്ടി വിട്ട കള്ളം വിശ്വസിച്ചോ എന്തോ പ്രിയ അപരിചിതമായ വീടും, ചുറ്റുപാടുകളുമൊക്കെ സൂക്ഷിച്ചു നോക്കാൻ തുടങ്ങി.

"നീനാ നിങ്ങൾ കാറിൽ പോയിരിക്ക് ഞാനുടൻ വരാം."  ടീച്ചർ കീ നീനയുടെ കൈയ്യിൽ കൊടുത്തു. അവർ പോയപ്പോൾ ടീച്ചർ പറഞ്ഞു.

"ഏതായാലും ദൈവത്തിൻറെ വലിയൊരു ഇടപെടലാണ് നിങ്ങളുടെ നഷ്ടപ്പെട്ടു എന്ന് കരുതിയ സ്വർണ്ണം  തിരിച്ചു കിട്ടാൻ കാരണം. സോഫിയുടേം നിങ്ങളുടേം മനസിൻ്റെ നൻമ ദൈവം കാണുന്നുണ്ട്.  ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

നിങ്ങൾക്ക്  അവകാശപ്പെട്ടത് നിങ്ങളുടെ ചേട്ടൻ  തന്നില്ലെങ്കിലും നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ദൈവം തരും. തീർച്ചയായും അവരെക്കാളും ഉന്നതിയിൽ ദൈവം നിങ്ങളെ എത്തിച്ചിരിക്കും. ഞാൻ ഇറങ്ങട്ടെ. മരിയ മോളെ വിവാഹത്തിന് ഒരുങ്ങുന്ന മോൾക്ക് എല്ലാ ആശംസകളും, പ്രാർത്ഥനകളും നേരുന്നു."

തൻ്റെ കുടുംബത്തിലേയ്ക്ക്  നിധികുംഭവുമായി പ്രിയ കടന്നു വരാൻ കാരണക്കാരിയായ  ടീച്ചറിൻ്റെ പാദങ്ങൾ  മരിയ തൊട്ട് നമസ്ക്കരിച്ചു. വിങ്ങിപ്പൊട്ടുന്ന അവളെ പിടിച്ചെഴുന്നേൽപ്പിച്ച ടീച്ചർ അവളുടെ ശിരസിൽ ഒരു സ്നേഹചുംബനം നൽകി.

നിറഞ്ഞ മനസോടെ അവരോട് യാത്ര  പറഞ്ഞിറങ്ങുമ്പോൾ  എന്തിനെന്നറിയാതെ ടീച്ചറുടെ മിഴികളും തുളുമ്പിയിരുന്നു.

മിഴി തുടച്ചു കൊണ്ട് ടീച്ചർ കാർസ്റ്റാർട്ട് ചെയ്തു.

"മമ്മാ.. കാർ ഒന്നു നിർത്തണേ, കുമാരേട്ടൻ്റെ കടയിൽ നിന്ന് കുറച്ചു പലഹാരങ്ങൾ വാങ്ങണം."

ടീച്ചർ കാർ നിർത്തി. നീന  ഇറങ്ങിപ്പോയി എന്തൊക്കെയോ പലഹാരങ്ങൾ വാങ്ങിക്കൊണ്ടുവന്നു. കവർ തുറന്ന് ഓരോ പീസ് കൽത്തപ്പം എടുത്ത് മമ്മയ്ക്കും, പ്രിയയ്ക്കും കൊടുത്തു. അവളും കഴിച്ചു തുടങ്ങി. കൽത്തപ്പം കയ്യിൽ വാങ്ങിയ  പ്രിയ അത് തിരിച്ചും, മറിച്ചും നോക്കി.

"ഇതെന്താ നീനാ കേക്കണോ?" പ്രിയ ചോദിച്ചു. 

"ഇതാണ് കൽത്തപ്പം."

''കൽത്തപ്പമോ? ഞാൻ ഇങ്ങനൊരു പേര് കേട്ടിട്ടുപോലുമില്ല."

 "നല്ല ടേസ്റ്റാടീ, നീ തിന്നു നോക്ക്." 

പ്രിയ ഒരു ചെറിയ പീസ് എടുത്ത് കഴിച്ചു നോക്കി. അവൾക്ക് എന്തോ  അത്ര രുചികരമായി തോന്നിയില്ല.

"എനിക്ക് ഇതിൻ്റെ  നെയ്യുടെ രുചി  ഇഷ്ടമല്ല. ഞാൻ ഈ പഴംപൊരി കഴിച്ചോളാം. 

അവൾ കവറിൽ നിന്നും പഴംപൊരി എടുത്ത് തിന്നാൻ തുടങ്ങി.

കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തപ്പോൾ 'ദൈവത്തിൻ്റെ വഴികൾ എത്ര വിചിത്രം ' എന്ന് ചിന്തിക്കുകയായിരുന്നു ടീച്ചർ.

 

 ... അവസാനിച്ചു ...

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ