"അഹമ്മദ്... " എന്നുള്ള വിളി കേട്ടാണ് ഞാൻ മുഖം ഉയർത്തിയത്. എതിരെയുള്ള മരത്തിൽ ചാരി നെഞ്ചിൽ കൈകൾ പിണച്ചു വച്ച് ഋഷി എന്നെ നോക്കി മനോഹരമായി ചിരിച്ചു കൊണ്ട് നിൽക്കുന്നു. സന്തോഷവും സങ്കടവും എന്നെ വല്ലാത്തൊരു അവസ്ഥയിൽ എത്തിച്ചിരുന്നു. പാഞ്ഞു ചെന്നു അവനെ കെട്ടിവരിഞ്ഞു ഞാൻ പൊട്ടികരഞ്ഞു. ഋഷി ആശ്വസിപ്പിക്കും പോലെ എന്റെ ചുമലിൽ തഴുകി കൊണ്ടിരുന്നു "ന്റള്ളാ... ഞാൻ ശെരിക്ക് പേടിച്ചോയി... അത് നിന്ന എന്തെങ്കിലും ആക്കീറ്റ് ണ്ടാകും എന്ന് വിചാരിച്ചു ഞാൻ. നിന്ക്ക് എന്തെങ്കിലും ആയി പോയോന്ന് പേടിച്ചു..." ഏങ്ങലടിച്ചു കൊണ്ട് ഞാൻ പതം പറഞ്ഞു കരഞ്ഞു. "ഞാൻ അതിനെ ഓടിച്ചു കളയാൻ പോയതല്ലേ. അതിനു നീ ഇങ്ങനെ വിഷമിക്കണോ. ഞാൻ പറഞ്ഞിട്ടില്ലേ ഇവിടുന്നു പോകുന്ന വരെ അഹമ്മദിനെ വിട്ടു ഞാൻ എങ്ങും പോവില്ലന്ന്." ആശ്വസിപ്പിച്ചുകൊണ്ട് ഋഷി എന്നെ മുന്നോട്ടു നയിച്ചു.
തിരിച്ചു നടക്കുമ്പോൾ എനിക്കു കുടിക്കാൻ ഋഷി കാട്ടു തേൻ എടുത്തു തന്നു. കുടിച്ചിട്ട് മതി വരാതെ ഞാൻ അവന്റെ തേൻ പുരണ്ട വിരലുകൾ വായിൽ ഊറിയെടുത്തു. "കൊതിയൻ." ഋഷി എന്റെ തലയിൽ കളിയായി അടിച്ചിട്ട് മുന്നേ ഓടി. ഞാൻ പിന്നാലെ പാഞ്ഞു അവന്റെ തോളിലേക്ക് ചാടി കയറി. എന്നെ കുതറിച്ചു നിലത്തിടാൻ അവൻ ശ്രമിച്ചെങ്കിലും ഞാൻ വിടാതെ തോളിൽ തൂങ്ങി കിടന്നു. എന്നെയും കൊണ്ട് അവൻ പൂക്കൾ പൊഴിഞ്ഞു കിടക്കുന്ന പുല്ലിലേക്ക് വീണു കിടന്നു ചിരിച്ചു. പിന്നെ തലയിൽ കൈ താങ്ങി കൊണ്ട് എന്റെ നേരെ ചരിഞ്ഞു കിടന്നു ചോദിച്ചു. "ഇവിടുന്നു പോയാൽ നീ എന്നെ മറക്കോ?" "അയിന് ഈട്ന്ന് ആര് പോന്നെ.. നിന്നെം ഈ സ്ഥലോം ബിട്ടിറ്റ് ഞാനിനി ഏട്ത്തെക്കും പോന്നില്ല." ഞാൻ ഉറപ്പിച്ചു പറഞ്ഞു.