Page 2 of 10
തിരകളിൽ
ശക്തമായ മഴ! ഒപ്പം കണ്ണഞ്ചിപ്പിക്കുന്ന ഇടിയും മിന്നലും! നടുക്കടലിൽ ഇരമ്പി ആർത്തു വരുന്ന കാറ്റിലും കോളിലും പെട്ട് ബോട്ട് ആടി ഉലയുന്നുണ്ടായിരുന്നു. നട്ടുച്ചയാണ്. പക്ഷേ സുര്യനെ കാണാനുണ്ടായിരുന്നില്ല. കാർമേഘങ്ങൾ മൂടി ചുറ്റും ഇരുട്ടിയടച്ചു കിടക്കുന്നു. ഞങ്ങൾ അഞ്ചുപേരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്.
സ്റ്റീയറിങ് നിയന്ത്രിച്ചിരുന്ന റമ്മീസിക്കയുടെ കൈയിൽ നിന്നും ബോട്ട് ഗതി മാറി ഒഴുകാൻ തുടങ്ങി. ഉയർന്നു വരുന്ന തിരമാലയിൽപെട്ട് ബോട്ട് ഒന്ന് വട്ടം ചുറ്റി. ഞങ്ങളുടെ കൂട്ട നിലവിളി ആ ഇരമ്പലിൽ മുങ്ങിപോയി. കാതടപ്പിക്കുന്ന ഒച്ചയിൽ ബോട്ട് നെടുകെ രണ്ടായി ഒടിഞ്ഞു നുറുങ്ങി. എടുത്തടിച്ചു ഞാൻ കടലിലേക്ക് വീണു. കടലിന്റെ ആഴത്തിലേക്ക് മുങ്ങി പോകുമ്പോൾ സർവ്വശക്തിയുമെടുത്തു ഞാൻ
മുകളിലേക്ക് ഒന്ന് കുതിച്ചു.
ആരോ ഒരാൾ എന്റെ മുന്നിലൂടെ താഴേക്കു താഴ്ന്നു പോകുന്നത് മിന്നൽ പോലെ കണ്ടു. സ്വന്തം ജീവൻ രക്ഷിക്കാനുള്ള തത്രപാടിൽ അത് കണ്ടില്ലെന്നു നടിക്കേണ്ടി വന്നു. വെള്ളത്തിനു മുകളിലെത്തി ഒന്ന് ശ്വാസമെടുത്തു നോക്കുമ്പോൾ ബോട്ടിന്റെ ഒരു പാളി പലകകഷ്ണം തൊട്ടടുത്ത്. ഒരു കുതിപ്പിന് ഞാൻ അതിനു മേലേക്ക് കമഴ്ന്നു വീണു ഉറുമ്പടക്കം ചുറ്റിപിടിച്ചു. തിരമാലയ്ക്കൊപ്പം ഉയർന്നു താഴുമ്പോൾ ഞാൻ അള്ളാഹുവിനെ വിളിച്ചു ഉച്ചത്തിൽ കരയുന്നുണ്ടായിരുന്നു. ഒന്നും വേണ്ട ജീവൻ തിരിച്ചു കിട്ടിയാൽ മതിയെന്ന് തോന്നി. കൂടെ വന്നവരെ ആരെയും കാണാനില്ല.
നടുക്കടലിൽ ഞാൻ മാത്രം ബാക്കി.
നടുക്കടലിൽ ഞാൻ മാത്രം ബാക്കി.
കടലിലാണ് വളർന്നത് എന്നിട്ടും ഭയം എന്റെ സിരകളെ മരവിപ്പിച്ചു. ആകാശത്തു നിന്നും മിന്നൽ കടലിലേക്ക് ഇറങ്ങി വന്നു. തുടർന്നുള്ള ഇടിയുടെ ശക്തിയിൽ എന്റെ കാതുകൾ അടഞ്ഞു. തുടർന്ന് കാറ്റൂതി കയറുന്ന ഒച്ച മാത്രം. മരണം തൊട്ടടുത്തായി എത്തിയിരിക്കുന്നു. കാതിലാരോ ശഹാദത് കലിമ ചൊല്ലുന്ന പോലെ. പതിയെ പതിയെ എന്റെ ബോധം മറഞ്ഞു.