മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

 

അയാൾ ജനാലകളുടെ കർട്ടൻ വകുത്ത് മാറ്റി ചില്ലു ഗ്ലാസിലൂടെ പുറത്തേക്ക് നോക്കി....ആർത്തു പെയ്തിറങ്ങിയ മഴ മടുത്തിട്ടെന്നോണം, നേർത്ത കിതപ്പുകൾ മാത്രം ബാക്കിയാക്കി ശമനം അറിയിച്ചിട്ടുണ്ടായിരുന്നു..

സമയം രാത്രി മൂന്നു മണി. പതിവുപോലെ അയാൾ തന്റെ വാച്ചിലേക്ക് നോക്കി.

എന്നും ഈ സമയത്ത് ഉണർന്നു, ജാലകത്തിലൂടെ തന്റെ വീടിന്റെ എതിർവശത്തു സ്ഥിതിചെയ്യുന്ന നിലാവിനാൽ ചുംബിച്ചു തളരിതയായ ഇരുനിലയിൽ പണിത മനോഹരമായ വീടിനെ നോക്കി മനസ്സിന്റെ ഉള്ളറയിലുള്ള, മധുര നോവിനെ, അല്പം നിരാശയോടെ നീല ഇരുട്ടിലേക്ക് പറത്തി വിടും.... എന്നിട്ട്....

എന്നിട്ടയാൾ അല്പം കുറ്റബോധത്തോടെ നീലാവെളിച്ചത്തിൽ കുളിച്ചുകൊണ്ട് ഒരു ശിശുവിന്റെ നിശ്കളങ്ക ഭാവത്തിൽ ചെരിഞ്ഞുകിടന്ന് ഉറങ്ങുന്ന തന്റെ ഭാര്യയെ നോക്കിയിട്ട് മനസ്സിനെ പറഞ്ഞു പുലമ്പിക്കും....

എന്റെ പ്രിയപ്പെട്ട വരദേ..... ഒന്നും ഇല്ലാട്ടോ.... ഈ വിനയേട്ടന്റെ മനസാക്ഷി എന്നും എപ്പോളും... ക്ലിയർ ആണ് ട്ടൊ.... എന്നാലും എന്റെ ഉള്ളിൽ ഒരു നേരിയ വേദനയോടെ ഒരു മുറിപ്പാട് ഉണ്ടായിരുന്നു.നിന്നെ താലി കെട്ടുന്നതിനു മുമ്പ്, ഒരു പൊട്ടിന്റെ അത്ര വലുപ്പത്തിൽ,അത് അവിടെ ഒട്ടിച്ചു വെച്ചെങ്കിലും ഒരിക്കലും അലോസരപ്പെടുത്തിയിരുന്നില്ല.

ജീവിതം ഒഴുകുന്നത് തന്നെ വരദയുടെയും,മക്കളുടെയും, കൂടെ ഒന്നിച്ചു തുഴഞ്ഞുകൊണ്ടായിരുന്നു... വളർന്നു വരുന്ന വിവാഹ പ്രായമെത്താൻ മത്സരിക്കുന്ന രണ്ടു പെൺകുട്ടികൾ...21 വയസ്സുള്ള മൂത്ത മകൻ വിഷ്ണു,ഡിഗ്രി കംപ്ലീറ്റ് ചെയ്ത് ഇരിക്കുന്നു... പ്രണയം ഇടിച്ചു കയറാനൊന്നും തന്റെ മനസ്സിന് ഒട്ടും കെൽപ്പില്ല... കാരണം ഇതൊരു പവിത്രത വേണ്ടുവോളം കാത്തു സൂക്ഷിക്കുന്ന മനസ്സാണെടോ...

ആണോ... അയാൾ... അയാളോട് തന്നെ ചോദിച്ചു, എന്നിട്ടുമെന്തെ... രാത്രി മൂന്നു മണിക്ക് വല്ലാത്തൊരു പര വശത്തോടെ എണീറ്റ് ജനൽ വഴി ഉറ്റുനോക്കുന്നത്,! അവിടെ ആവീട്ടിൽ ഒരാൾ ചിന്താഭാരത്തിന്റെ തകർച്ചയിൽ, നിരാശ പേറി കിടന്നുറങ്ങുന്നുണ്ട്....അത് അയാളെ വല്ലാതെ വേദനിപ്പിക്കുന്നു. ആരോടും പങ്ക് വെക്കാൻ കഴിയാതെ ആ നീറ്റൽ അയാൾ അനുഭവിക്കാൻ തുടങ്ങിയിട്ട് ഒരു വർഷം ആവാറായിരിക്കുന്നു.

"എപ്പോഴും ചുറ്റിതിരിഞ്ഞു കൊണ്ടിരിക്കുന്ന ഭൂമി....അതിൽ വസിക്കുന്നവർക്ക് വിഷവിത്തുകൾ വിതരണം ചെയ്യാൻ വേണ്ടി,കുറുക്കന്റെ തലച്ചോറിനാൽ സൃഷ്ടിക്കപ്പെട്ട ഒരുപാട് നിർഭാഗ്യവന്മാരുണ്ട്.ഈ മനോഹരമായ ഭൂമിയിൽ ജനിച്ച് ജീവിതം ആസ്വദിക്കാൻ കഴിയാതെ സമാധാനത്തോടെ മരിച്ചു വീഴാൻ കഴിയാത്തവർ.തൊട്ടടുത്ത അയൽക്കാരനെ എങ്ങിനെ നശിപ്പിക്കാം, അടുത്ത ജില്ലയെ, അടുത്ത സംസ്ഥാനത്തെ, അടുത്ത രാജ്യത്തെ, അവസാനം കുറെ ജീവനുകൾ ഈ ഭൂമിയെ ശപിച്ച്..കടപ്പാടും, കടമയും,വാത്സല്യവും, അലിവും, സ്നേഹവും എല്ലാം കടമാക്കി കൊണ്ട്പ്രേതാത്മക്കൾ ആയി മാറി അലയുന്നു.യുദ്ധം അത് മനസ്സിനെ വല്ലാതെ പിടിച്ചുലക്കുന്നു.വരദ രാവിലെ ന്യൂസ്‌ പേപ്പർ നോക്കി കൊണ്ട് വേവലാതിയോടെ ഓരോന്ന് പറഞ്ഞു."

വരദേ... നീ... വല്ലാതെ ടെൻഷിട് ആണല്ലോ? വിനയൻ ന്യൂസ്‌ പേപ്പർ അവളുടെ കയ്യിൽ നിന്ന് വാങ്ങി കൊണ്ട് ചോദിച്ചു.

വിനയേട്ടാ.... മനസ്സിൽ നന്മയുള്ളവർ ഒരുപാട്, ഒരുപാട് ഉണ്ട്... ഓരോ ജീവന്റെയും വില വിലപ്പെട്ടതാണെന്ന്, ഓരോ പ്രതിസന്ധിഘട്ടത്തിലും നമ്മളെ മനസ്സിലാക്കി തന്ന ഭരണകർത്താക്കൾ ഉണ്ട്, സാമൂഹ്യ , ആരോഗ്യ പ്രവർത്തകർ, സ്വന്തം ജീവനേക്കാൾ മറ്റുള്ളവരുടെ ജീവന് വില കൽപ്പിക്കുന്നവർ... മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ചപ്പോളും, കൊറോണ കാലത്തും, പ്രളയസമയത്തും നമ്മൾ അത് കണ്ടതല്ലേ...

നീ ഒന്ന് ശ്വാസം അഴിച്ചു വിടൂ വരദേ.... എനിക്കിപ്പോ എല്ലാം ഒരു കോമഡിയായി ചിന്തിക്കാനാണ് ഇഷ്‌ടം. നമ്മളുടെ സ്വാതന്ത്ര്യം ലിപികളിൽ മാത്രമേ ഉള്ളൂ.... പ്രവർത്തികളിൽ നീചത്വത്തിനും, സ്വാർത്ഥതക്കുമാണ് മുൻ തൂക്കം..

"എന്നാലും എന്റെ വിനയേട്ടാ.. ഞാൻ ചിന്തിക്കുന്നത് നമ്മൾ കാരണം ആരും ആരുടെയും കൊലയാളിയാവരുത് എന്നാണ്. ഇവിടെ ഉള്ളവരെ ശപിച്ച് മരിക്കരുത് എന്നുമാണ്....വാക്കാൽ പോലും ആർക്കും നോവരുത്.നിൽക്കുന്ന കാൽച്ചുവട്ടിൽ പറ്റികിടക്കുന്ന മണ്തരികൾക്ക് പോലും അവകാശം ഉന്നയിക്കുന്ന വിഡ്ഢികളെ വിചാരം അവര് എന്നും ഈ ഭൂമിയിൽ ആരോഗ്യത്തോടെ ജീവിച്ചിരിക്കും എന്നാണ്.ഒന്ന് തല കറങ്ങിയാൽ പോരെ,അധികാരങ്ങൾ അവതാളത്തിലാവാൻ.

വിനയന് വരദയുടെ ഓരോ വാക്കും തന്റെ നെഞ്ചിൽ തുളച്ചു കയറിയത് പോലെ തോന്നി.

ജീവിതം കാറും, കോളുമില്ലാതെ മുന്നോട്ടാനയിക്കണമെങ്കിൽ... നൂൽപാലത്തിനുമീതെ കൂടൊരുക്കണം.പൊട്ടി പോവാതെ അത്ര സൂക്ഷ്മതയോടെ ജീവിതം നയിക്കുന്നവർ ഭാഗ്യവാൻമാർ.... ചില ആളുകൾ അധികാരം മോഹിച്ചു, സ്വയം സുരക്ഷ ഒരുക്കി അജ്ഞാപിച്ചു കൊണ്ട് പാവങ്ങളെ കൊലക്ക് കൊടുക്കും.

വിനയൻ വല്ലാത്തൊരു ചിന്താഭാരത്തോടെ തന്റെ ഉള്ളിലേക്ക് ചൂഴ്ന്ന് നോക്കി.അവിടെ ഒരിക്കലും, പുഷ്പിക്കാൻ കഴിയാത്തഏതോ മുൾ ചെടികൾ കോറുന്നുണ്ടായിരുന്നു.കോറിയിടാൻ കാരണം തന്റെ പ്രിയപ്പെട്ട ഭാര്യ വരദ തന്നയായിരുന്നു.

എത്ര ഗവേഷണം നടത്തിയാലും മനുഷ്യ മനസ്സിനെ കുറിച്ച് ആർക്കും ഒന്നും അറിയില്ല.അത് വല്ലാത്തൊരു മാന്ത്രിക കുരുക്കിന്റെ മായവലയത്തിൽ പെട്ട് ഉഴറുകയാണ്. നീരാളിപ്പിടുത്തം പോലെ ഒരു അള്ളി പിടിക്കൽ ഉണ്ട് ഉച്ചിയിൽ നിന്ന് തുടങ്ങി കാൽപാദം വരെ മധുരവും, വിരഹവും കൊണ്ട് വല്ലാത്തൊരു നീറ്റൽ ആണി തിന്.

പ്രണയം അതിന്റെ ഡ്രിഗ്രി കൂടിയ ചൂടിൽ വെന്തുരുകുകയും, സീറോ ഡിഗ്രി തണുപ്പിൽ തണുത്തുറക്കുകയും ചെയ്ത ആ കാലഘട്ടം പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്തായിരുന്നു....തൊട്ടടുത്ത ക്ലാസ്സിൽ പഠിക്കുന്ന നുണക്കുഴിയുടെ ചിരിയോടെ, വിടർന്ന കണ്ണുകളും, ഇടതൂർന്ന പുരികവുമുള്ള ശ്രീജയെന്ന പെൺകുട്ടിയോടുള്ള ഇഷ്‌ടം ആരോടും പറയാതെ മനസ്സിൽ ഒളിപ്പിച്ചു.. എന്നാൽ രണ്ട് വർഷത്തോടെ താൻ അവളറിയാതെ അവളോടൊപ്പം ആയിരുന്നു. എന്നും കുളിച്ചു, വിടർത്തിയിട്ട മുടിയുടെ മദ്ധ്യത്തിൽ സ്ഥിരമായി ചെമ്പകപ്പൂ ചൂടാറുള്ള അവൾ എത്ര ദൂരെ ആണെങ്കിലും, അവളുടെ ചെമ്പകമണം തന്റെ നാസദ്വാരത്തിലൂടെ കയറി ചെന്ന് പ്രണയത്തിന്റെ മണിമാളികയിൽ ഇരുത്തി അവളോടത്ത് ആടിയും, പാടിയും, പ്രണയം പങ്ക് വെച്ചു. അവൾ എന്നെ ശ്രദ്ധിച്ചതേ ഇല്ല... ഒരിക്കലും മുഖമോ, കണ്ണുകളോ തമ്മിൽ കൂട്ടി മുട്ടിയില്ല. എന്നിട്ടും താൻ ഓരോ, ദിനവും, രാത്രിയും അവളുടെ ഓർമയിൽ ലയിച്ചങ്ങിനെ ഇരിക്കും. പ്രീഡിഗ്രിയുടെ അവസാനത്തിൽ ചിക്കൻപോക്സ് ബാധിച്ചു കിടപ്പായതിനാൽ, എക്സാം എഴുതാനോ അവളെ അവസാന നിമിഷത്തിൽ ഒരു നോക്ക് കാണാനോ പറ്റിയില്ല. അവളുടെ ഓർമയിൽ കുറെ വർഷങ്ങൾ, അവളെ തെരഞ്ഞുള്ള അലച്ചിൽ, അവളെ മാത്രം ഓർത്തുള്ള വിരഹ വേദന,തന്റെ ഉള്ളം വല്ലാതെ കേഴുന്നുണ്ടായിരുന്നു. വരദ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നില്ലായിയെങ്കിൽ തന്റെ ജീവിതം വരണ്ടു പോയേനെ.

പെണ്ണുകാണലിനു ശേഷം അയാൾ വരദയോട് എല്ലാം തുറന്നു പറഞ്ഞു... പ്രീഡിഗ്രി കഴിഞ്ഞു ഏഴു വർഷം ആയിരിക്കുന്നു. എന്നിട്ടും ഞാനൊരു അലയുന്ന കാമുകൻ ആണ്.എന്നെ അസെപ്റ്റ് ചെയ്യാൻ വരദക്ക് കഴിയുമോ എന്നറിയില്ല.

വരദയുടെ മറുപടി പുഞ്ചിരിയായിരുന്നു.എന്നിട്ട്ന്തോ ആലോചിച്ചു കൊണ്ട് പറഞ്ഞു... ഇത്രയും സ്നേഹിക്കാൻ കഴിവുള്ള ആൾ ആകുട്ടിക്ക് പകരം എന്നെ സ്നേഹിച്ചോളൂ,നല്ലോണം ആലോചിച്ചു തീരുമാനമെടുത്താൽ മതി.

താലി കെട്ടി വരദയെ തന്റെ പ്രാണസഖിയാക്കി കൂടെ കൂട്ടി,അന്ന് മുതൽ ഇന്ന് വരെ കുടുംബ ബന്ധത്തിന് വളരെ ഏറെ മൂല്യം കല്പ്പിച്ചു.അങ്ങനെ ജീവിതം സുഗമമായി ആസ്വദിച്ചു ജീവിച്ചു കൊണ്ടിരിക്കുമ്പോൾ ആണ്, തൊട്ട് മുൻവശത്തു ഒഴിഞ്ഞു കിടന്നിരുന്ന വീട്ടിലേക്ക് ഒരു ഫാമിലി താമസത്തിനു വന്നത്.വന്നു രണ്ടാഴ്ചക്ക് ശേഷമാണ് വരദ തന്നോട് വ്യസനത്തോടെ പറഞ്ഞത്...

"വിനയേട്ടാ.... നമ്മുടെ അയൽവക്കത്ത് താമസിക്കാൻ വന്ന അവരുടെ ഹസ്ബൻഡ് വിദേശത്തു നിന്ന് ആക്‌സിഡന്റിൽ മരിച്ചതാ... പാവം ഒരു സ്ത്രീ.എന്നാലും നല്ല ഫ്രണ്ട്‌ലി ആൺട്ടോ.നമുക്ക് അവിടെ വരെ ഒന്നു പോയാലോ... ഇന്ന് സൺ‌ഡേ അല്ലെ".

"അവർക്ക് വേറെ ബന്ധുക്കൾ ഇല്ലേ.... കുട്ടികളോ."

"പത്തിലും, എട്ടിലും പഠിക്കുന്ന രണ്ട് പെൺകുട്ടികളാണ് അവർക്കുള്ളത്... പിന്നെ ബന്ധുക്കൾ, അയാൾ മരിച്ചപ്പോ അവർക്കൊരു വീട് വാങ്ങി കൊടുത്തു തന്ത്രപൂർവ്വം ഒഴിവാക്കി.'

"കഴിഞ്ഞു കൂടാൻ എന്തെങ്കിലും വകയുണ്ടോ?."

"കുറച്ചു ബാങ്ക് ബാലൻസ് എന്തോ ഉണ്ട്.പിന്നെ അവരൊരു ജോലിക്ക് ശ്രമിക്കുന്നുണ്ട്.നമുക്കൊന്ന് അവിടെ വരെ പോവാം."

"ശരി പോവാം.... ഒരു കണ്ടിഷൻ ഉണ്ട് ട്ടൊ."

"എന്താ...."

"നമുക്ക് ചുറ്റുപാടുള്ളവരുടെ ലൈഫ് ഒക്കെ പലവിധ മാണ്... വിഷമവും, ബുദ്ധിമുട്ടുമില്ലാത്ത മനുഷ്യർ വളരെ ചുരുക്കം മാത്രമേ ഉണ്ടാവൂ.... നീ ഓരോന്നു എടുത്തു തലയിൽ വെക്കേണ്ട."

"നമ്മുടെ അയൽക്കാര് അല്ലെ....നമുക്കുമില്ലേ ചെറിയ ഉത്തരവാദിത്വം."

മുമ്പേ താമസിച്ചവരുമായി പുറത്ത് കാണുമ്പോഴുള്ള ഒരു പുഞ്ചിരി ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളു....അവര് വിറ്റു പോയപ്പോ പുതുതായി വന്ന താമസക്കാർ ആരാണെന്ന് പോലും അന്വേഷിക്കാൻ പോയിട്ടില്ല.ഗേറ്റ് തുറന്ന് വീടിനു നേരെ നടക്കുമ്പോൾ, വരദയെ ഇതൊക്കെ വേണോ എന്ന ഭാവത്തിൽ തിരിഞ്ഞ് നോക്കി.അവൾ തന്റെ ജാള്യത അറിഞ്ഞമട്ടിൽ, കൈകൊണ്ട് പ്ലീസ്‌ എന്ന് ആംഗ്യം കാണിച്ചു.

ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടതിലാവണം,വിനയനും, വരദയും വരാന്തയിലേക്ക് കയറിയതും, അടഞ്ഞു കിടന്നിരുന്ന ഉമ്മറവാതിൽ തുറക്കപ്പെട്ടു.

പുഞ്ചിരിയോടെ അവൾ, ശ്രീജ... അവളെ കണ്ടതും വിനയൻ ഞെട്ടിപ്പോയി.... 

തുടരും...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ