mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഊളന്‍ കസ്റ്റഡിയില്‍

അന്ന് ഫോക്‌സര്‍ രോഷാകുലനായിരുന്നു.  അക്രം ടിക്കറ്റും കൈത്തോക്കുമായി പോയതല്ലാതെ താന്‍ കൊടുത്ത ടാസ്‌ക് പൂര്‍ത്തിയാക്കിയിട്ടില്ല.  അയാള്‍ പതിവുപോലെ രാവിലെ ഗ്രൂപ്പില്‍ വരുമെന്നാണ് ഫോക്‌സര്‍ കരുതിയത്.  പക്ഷേ കാണുന്നില്ല.  ഉച്ച കഴിഞ്ഞപ്പോള്‍ ക്ഷമ കെട്ട് ഫോക്‌സര്‍ അക്രമിന്റെ ഫോണിലേയ്ക്കു വിളിച്ചു.  അക്രം ഫോണെടുത്തു.


            'ഹലോ- മിസ്റ്റര്‍ അക്രമല്ലേ?' -ഫോക്‌സര്‍

            'അതെ.' -അക്രം

            'ഇത് ബോസാണ്.' -ഫോക്‌സര്‍

            'ങാ-ബോസ്, ഇന്നലെ എനിക്കു ബഫല്ലോ എക്‌സ്പ്രസില്‍ കയറാന്‍ പറ്റിയില്ല.  അവിടെയെല്ലാം പോലീസായിരുന്നു.  ഞാന്‍ പേടിച്ചു പോയി.' -അക്രം

            'എന്തിന്?' -ഫോക്‌സര്‍

            'എന്റെ പക്കലുള്ള തോക്ക് അവര്‍ കണ്ടാലോ?' -അക്രം

            'അത് ഹാന്‍ഡ് ബാഗിലല്ലേ?മാത്രമല്ല ഞാന്‍ പറഞ്ഞില്ലേ? ഭയത്തെ കീഴ്‌പ്പെടുത്താനുള്ള ടാസ്‌കാണ് ഇത്.' -ഫോക്‌സര്‍

            'ഭയത്തെ അല്ലല്ലോ, ഒരാളിനെയല്ലേ കീഴ്‌പ്പെടുത്തേണ്ടത്?' -അക്രം

            'അതിനല്ലേ തോക്കു തന്നത്?' -ഫോക്‌സര്‍

            'എന്നാലും ഇതൊരു കുറ്റകൃത്യമല്ലേ?' -അക്രം

            'ഇതൊരു ചെറിയ കുറ്റം.  പക്ഷേ വലിയ വലിയ കുറ്റങ്ങള്‍ താങ്കളുടെ മേല്‍ ചാര്‍ത്താന്‍ എനിക്കു കഴിയും എന്ന കാര്യം മറക്കരുത്.  താങ്കളുടെ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും ഐ.ഡി കാര്‍ഡുകളുടെ വിവരങ്ങളും എല്ലാം എന്റെ പക്കലുണ്ട്.  ആ അക്കൗണ്ടുകളില്‍ എങ്ങനെവേണമെങ്കിലും ട്രാന്‍സാക്ഷന്‍ നടത്താന്‍ എനിക്കു കഴിയും.' -ഫോക്‌സര്‍

            'അയ്യോ എന്നെ ഉപദ്രവിക്കരുത്' -അക്രം.

            'ഇല്ല.  ഞാന്‍ പറയുന്ന ടാസ്‌കുകള്‍ പൂര്‍ത്തിയാക്കിയാല്‍ നമുക്ക് നല്ല സുഹൃത്തുക്കളായി മുന്നോട്ട് പോകാം.  അല്ലാതെ എന്നെ പറ്റിക്കാന്‍ ശ്രമിച്ചാല്‍ -' -ഫോക്‌സര്‍

            'ഇല്ല.  അങ്ങനെ ഒരു ഉദ്ദേശവും എനിക്കില്ല.  ടാസ്‌ക് ഞാന്‍ പൂര്‍ത്തിയാക്കാം.' -അക്രം

            'ഓക്കെ. വെരിഗുഡ്.  നാളെ താങ്കളുടെ ടാര്‍ഗറ്റ് ബഫല്ലോ എക്‌സ്പ്രസ്സില്‍ വീണ്ടും സ്യൂട്ട്‌കേസുമായി വരുന്നുണ്ട്.  നാളത്തെ അവസരം പാഴാക്കരുത്.' -ഫോക്‌സര്‍

            'ഓക്കെ ബോസ്.  ഞാനേറ്റു.'-അക്രം

            'എന്തെങ്കിലും സംശയമുണ്ടെങ്കില്‍ നാളെ ഗ്രൂപ്പില്‍ വന്നാല്‍ മതി.  പിന്നെ, കാര്യങ്ങള്‍-' -ഫോക്‌സര്‍

            'ഹലോ.. ഹലോ-' -അക്രം

            ഫോണ്‍ കട്ടായി. സംഭാഷണം കേട്ടുനിന്ന വിക്രം ചോദിച്ചു.  'എന്താ അവസാനം പറഞ്ഞത്?'

            'കേള്‍ക്കാന്‍ പറ്റിയില്ല.  ഒരു ബാങ്കുവിളി ശബ്ദം ഉച്ചത്തില്‍ മുഴങ്ങുന്നുണ്ടായിരുന്നു.'-അക്രം

            'ബാങ്കു വിളിയോ?എന്നാല്‍ അവന്റെ താവളം മുസ്ലീംപള്ളിയുടെ സമീപത്തായിരിക്കുമല്ലോ.' -വിക്രം

            'ശരിയാണ്, നമുക്കൊന്ന് അന്വേഷിച്ചാലോ.'-അക്രം

            'ഓക്കെ, കമോണ്‍.' -വിക്രം

            ഫോക്‌സര്‍ കമ്പ്യൂട്ടറിലെ കളികളില്‍ വിദഗ്ധനായതിനാല്‍ അവരുടെ അന്വേഷണം കമ്പ്യൂട്ടര്‍ സെന്റെറുകള്‍ കേന്ദ്രീകരിച്ചായിരുന്നു.  മുസ്ലീം പള്ളിക്കു സമീപം ഒരു കമ്പ്യൂട്ടര്‍ സെന്റെറും ഒരു കമ്പ്യൂട്ടര്‍ ആക്‌സസറീസും കണ്ടെത്തി.  കമ്പ്യൂട്ടര്‍ സെന്റെര്‍ ഒരു സ്ത്രീയാണ് നടത്തുന്നത് എന്നു മനസ്സിലായി.  അതിനാല്‍ ആദ്യം കമ്പ്യൂട്ടര്‍ ആക്‌സസറീസിലേക്കു പോകാമെന്നു തീരുമാനിച്ചു.

            വിക്രമും അക്രമും വേഷപ്രച്ഛന്നരായാണ് കമ്പ്യൂട്ടര്‍ ആക്‌സസറീസിലേക്കു പോയത്.  അവിടെ അതിന്റെ ഉടമയെന്നു തോന്നിക്കുന്ന ഒരു താടിക്കാരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  അയാളുടെ വേഷവും സംസാരവും അയാള്‍ ഈ നാട്ടുകാരനല്ലായെന്നു തോന്നിപ്പിക്കുന്നതായിരുന്നു.  തങ്ങള്‍ക്ക് പുതിയൊരു കമ്പ്യൂട്ടര്‍ അസെമ്പിള്‍ ചെയ്തു തരാന്‍ കഴിയുമോ എന്ന് വിക്രം ചോദിച്ചു.  അയാള്‍ ബ്രോഷറിന്റെ സഹായത്തോടെ അതിന്റെ വിശദവിവരങ്ങള്‍ കാട്ടിക്കൊടുത്തു.

            ഈ സമയം അക്രം പുറത്തിറങ്ങി ഫോക്‌സറുടെ ഫോണ്‍ നമ്പര്‍ ഡയല്‍ ചെയ്തു. ഒരു നിമിഷം! അകത്ത് ആ താടിക്കാരന്റെ ഫോണ്‍ ശബ്ദിക്കുന്നു.  ഇയാള്‍ തന്നെയാണ് ഫോക്‌സര്‍ എന്നുറപ്പായ അക്രം വേഗം അകത്തു കടന്ന് പോക്കറ്റില്‍ നിന്ന് തോക്കെടുത്തു ചൂണ്ടി.

            'അനങ്ങരുത്'

            വിക്രം അവിടെ നിന്നു തന്നെ ഒരു പ്ലാസ്റ്റിക് ചരടെടുത്ത് അയാളെ ബന്ധനസ്ഥനാക്കാനായി അടുത്തു.  പെട്ടെന്ന് അയാള്‍ വിക്രമിനെ തള്ളിമാറ്റി.  പിന്നെ താമസിച്ചില്ല അക്രം അയാളുടെ കാല്‍മുട്ടിനു താഴേയ്ക്കു നിറയൊഴിച്ചു.

            'അയ്യോ....' എന്ന നിലവിളിയോടെ അയാള്‍ തറയിലിരുന്നു.  ഉടന്‍ തന്നെ വിക്രം അയാളെ ബന്ധനസ്ഥനാക്കി.  പ്രച്ഛന്ന വേഷത്തില്‍ നിന്ന അക്രം, തന്നെ ഫോക്‌സര്‍ക്കു പരിചയപ്പെടുത്തി. 

            'എടോ - ഊളന്‍ ബോസേ, നമസ്‌കാരം.  എന്നെ മനസ്സിലായോ ? ഞാന്‍ അക്രമാണ്.  സി.ഐ.ഡി അക്രം.  ഇതു വിക്രം. ബോസ് തന്ന ടാസ്‌ക് ഇങ്ങനെ പൂര്‍ത്തിയാക്കാനേ എനിക്കു പറ്റിയുള്ളൂ.  ഞങ്ങള്‍ സി.ഐ.ഡിമാരായതുകൊണ്ട് ടാര്‍ഗറ്റ് ഒന്നു മാറ്റിപ്പിടിച്ചതാ. ക്ഷമിക്കണേ-'

            തുടര്‍ന്ന് അവര്‍ അറിയിച്ചതനുസരിച്ച് സൈബര്‍ പോലീസ് സ്ഥലത്തെത്തി ഫോക്‌സറേയും അവിടെയുണ്ടായിരുന്ന ഉപകരണങ്ങളേയും കസ്റ്റഡിയിലെടുത്തു.  സ്ഥാപനം പൂട്ടി സീലു വയ്ക്കുകയും ചെയ്തു.  ഒരാഴ്ചയ്ക്കകം ഫോക്‌സറുടെ മൂന്നു കൂട്ടാളികളും കസ്റ്റഡിയിലായി.

            ഫോക്‌സറെ ചോദ്യം ചെയ്തപ്പോള്‍ ആദിത്യന്റേയും റോബിന്റേയും ദുരൂഹമരണത്തിന് കാരണക്കാരന്‍ അയാള്‍ തന്നെയാണെന്ന് മനസ്സിലായി.  അയാള്‍ ആ വിദ്യാര്‍ത്ഥികളെ മയക്കുമരുന്നിന്റെ കാരിയര്‍ ആക്കുകയും അവര്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ അവര്‍ക്ക് ആത്മഹത്യചെയ്യാനുള്ള ടാസ്‌ക് നല്‍കുകയുമായിരുന്നു.

            അങ്ങനെ വിക്രമാക്രമന്മാരുടെ അന്വേഷണ ചരിത്രത്തില്‍ ഒരു പൊന്‍തൂവല്‍കൂടി ചാര്‍ത്തപ്പെടാന്‍ ഈ സൈബര്‍ കുറ്റവാളിയുടെ അറസ്റ്റ് കാരണമായി.  സോഷ്യല്‍മീഡിയ കൂട്ടായ്മ സംഘടിപ്പിച്ച അനുമോദന യോഗത്തില്‍ വിക്രം പറഞ്ഞു - 'ഈ സൈബര്‍ യുഗത്തില്‍ കോഴികളെയല്ല, മനുഷ്യരെ പിടിക്കുന്ന ഊളന്മാര്‍ ഇറങ്ങിയിട്ടുണ്ട്.  ജാഗ്രത പാലിക്കുക.'

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ