mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ദുരൂഹ മരണം

അന്നു രാത്രി പ്രേത സിനിമ കാണാനായി വിക്രം അക്രമിനെ സഹായിക്കുകയാണ്.  ആകാശഗംഗ, പ്രേതം, പ്രേതങ്ങളുടെ താഴ്‌വര, ദി പ്രീസ്റ്റ് തുടങ്ങിയ സിനിമകള്‍ യൂട്യൂബില്‍ പരതിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ന്യൂസ് ചാനലിലെ ആ വാര്‍ത്ത വിക്രമിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

 


'ആദിത്യന്റേയും റോബിന്റേയും മരണം- ദുരൂഹതയേറുന്നു.  കാണാതായ കോളേജ് വിദ്യാര്‍ത്ഥികളായ ആദിത്യന്റേയും റോബിന്റേയും ശവശരീരങ്ങള്‍ കണ്ടു കിട്ടി.  അവര്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.  ആദിത്യനെ ഒരു മാസം മുമ്പും റോബിനെ ഒരാഴ്ച മുമ്പുമാണ് കാണാതാകുന്നത്.  രണ്ടു വ്യത്യസ്ത സ്ഥലങ്ങളില്‍ മയക്കുമരുന്നു പായ്ക്കറ്റുമായി നില്‍ക്കുകയായിരുന്ന ഇവര്‍ ഓരോരുത്തരേയും പോലീസ് പിടികൂടാന്‍ ശ്രമിച്ചപ്പോഴാണ് അവര്‍ ഓടി രക്ഷപ്പെട്ടത്.  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടുവരുന്ന ചില രഹസ്യ ഗ്രൂപ്പുകളുമായി ഈ കേസുകള്‍ക്ക് ബന്ധമുണ്ടെന്നാണ് പോലീസിന്റെ നിഗമനം.  അത്തരം ഗ്രൂപ്പുകളിലെ അംഗങ്ങള്‍ക്കു നല്‍കുന്ന അപകടം പിടിച്ച ടാസ്‌ക്കുകളാകാം ഈ മരണങ്ങള്‍ക്കു പിന്നിലെന്നും പോലീസ് സംശയിക്കുന്നു.'

            വിക്രം ഈ വാര്‍ത്ത അക്രമിനെ കാണിച്ചു. 

            'യെല്ലോഫിഷും' ഇതു പോലുള്ള ഗ്രൂപ്പാണോ?- അക്രം.

            'ആണെന്നാണ് എനിക്കു തോന്നുന്നത്.'-വിക്രം.

            'എന്നാല്‍ ഞാന്‍ അതില്‍ നിന്നു പിന്മാറാം' -അക്രം.

            'വേണ്ട.  ഇത് നമുക്കു കിട്ടിയ ഒരു അവസരമാണ്.  നീ ഒന്നുമറിയാത്തപോലെ മുന്നോട്ടു പോയാമതി.  ഇനി നിന്റെയാ ഊളനാണ് കുറ്റവാളിയെങ്കില്‍ തക്ക അവസരം വരുമ്പോള്‍ നമുക്കയാളെ പിടികൂടുകയും ചെയ്യാം.' -വിക്രം. 

            'അതു ശരിയാണ്' -അക്രം.

            പ്രേതസിനിമയുടെ ടാസ്‌കിനായി വിക്രം കമ്പ്യൂട്ടറില്‍ രാത്രി 2 മണി കഴിഞ്ഞുള്ള സമയം സെറ്റ് ചെയ്തു.  അക്രം സ്‌ക്രീനിനു മുമ്പില്‍ നിന്ന് സിനിമയും താനും ചേര്‍ന്നുള്ള സെല്‍ഫി എടുക്കുകയും ചെയ്തു.

            വിക്രമിന്റേയും അക്രമിന്റേയും കള്ളക്കളികള്‍ ഫോക്‌സര്‍ക്ക് ഇതുവരെ മനസ്സിലായിട്ടില്ല.  അയാള്‍ ഓരോ ദിവസവും പുതിയ പുതിയ ടാസ്‌കുകള്‍ കൊടുത്തു കൊണ്ടിരുന്നു.  ഏറെയും അപകട സാദ്ധ്യതയുള്ളവ തന്നെ.  എന്നാല്‍ വിക്രമിന്റെ സഹായമുള്ളതിനാല്‍ അക്രം ഓരോന്നും ഒരു വിധം ഒപ്പിച്ച് മുന്നോട്ടുപോയി.

            ടാസ്‌കുകളില്‍ ചിലത് ഇവയായിരുന്നു.  'ഒരു വീട്ടിലെ ജന്നല്‍ ചില്ലിനെ കല്ലെറിഞ്ഞു പൊട്ടിക്കുക.' ഇതു ടാസ്‌ക് അല്ലല്ലോ തല്ലുകൊള്ളിത്തരമല്ലേ എന്നാണ് അക്രമിനു തോന്നിയത്.  ഈ ടാസ്‌കിന്റെ കാര്യം വിക്രമിനോടു പറഞ്ഞപ്പോള്‍ - നീ ആവശ്യമില്ലാത്ത പണിക്കു പോകരുത്.  ആ വീട്ടുകാര്‍ കല്ലെടുത്ത് തിരിച്ചെറിഞ്ഞ് നിന്റെ തലമണ്ട പൊട്ടിക്കും- എന്നാണ് ഉപദേശിച്ചത്.  പിന്നെ വിക്രം തന്നെ പ്രശ്‌നം പരിഹരിച്ചു.  പിള്ളേര് ക്രിക്കറ്റ് കളിക്കുന്ന ഗ്രൗണ്ടിനടുത്തുള്ള വീട്ടിലെ ചില്ല് നേരത്തെ തന്നെ പൊട്ടിയിട്ടുണ്ടായിരുന്നു.  അതിനു മുമ്പില്‍ നിന്ന് ഫോട്ടോയെടുത്ത് ഫോക്‌സര്‍ക്ക് അയച്ചുകൊടുത്ത് തടി തപ്പി.

            'പട്ടിയുണ്ട് സൂക്ഷിക്കുക' എന്ന ബോര്‍ഡുള്ള വീടിന്റെ മതിലു കയറിച്ചാടുക എന്നതായിരുന്നു അടുത്ത ടാസ്‌ക്.  ഭാഗ്യത്തിന്, പട്ടി ചത്ത ശേഷം ആ ബോര്‍ഡുമാറ്റാത്ത ഒരു വീടുണ്ടായിരുന്നു.  അതിനാല്‍ പട്ടിയുടെ കടി കൊള്ളാതെ രക്ഷപ്പെട്ടു. 

            'വളരെ ഉയരമുള്ള ഒരു മരത്തിന്റെ ഏറ്റവും മുകളിലുള്ള കൊമ്പില്‍ കയറുക' എന്ന ടാസ്‌ക് കേട്ടപ്പോള്‍ അക്രം പറഞ്ഞു.

            'അടുത്ത്, വളരെ ഉയരമുള്ള ഒരു മരമേ ഉണ്ടായിരുന്നുള്ളൂ.  ഇപ്പോള്‍ ആ മരം മുറിച്ചിട്ടിരിക്കയാണ്.  അതിന്റെ മോളില്‍ കേറിയാ മതിയോ?'

            പോരാ- ഉയരമുള്ള വേറൊരു മരം കണ്ടുപിടിക്കണമെന്നായി ഫോക്‌സര്‍.  ഒടുവില്‍ ഏണിവച്ച് ഒരു മരത്തിന്റെ താഴത്തെ കൊമ്പില്‍ കയറി കൊമ്പിലിരിക്കുന്ന ക്ലോസ് അപ്പ് ഷോട്ട് അയച്ചുകൊടുത്തു.  അതിനാല്‍ ഉയരം അറിയാനായില്ല.  അത് ഫോക്‌സര്‍ക്ക് തൃപ്തിയായില്ലെങ്കിലും എതിര്‍ത്തൊന്നും പറഞ്ഞില്ല.'

            'ആഴമുള്ള ഒരു കിണറിന്റെ താഴെയറ്റത്തേക്ക് ഇറങ്ങുക.' എന്നു കേട്ടപ്പോള്‍ അക്രമിനു സംശയം.'ജീവിതത്തില്‍ ഉയരങ്ങളിലെത്താന്‍ പരിശ്രമിക്കണം എന്നു പറഞ്ഞിട്ട് ഇപ്പോള്‍ താഴേക്കു പോകാന്‍ പറയുന്നോ?''കിണറ് താഴെ നിന്ന് മുകളിലേക്കു വെട്ടാന്‍ പറ്റില്ലല്ലോ.  അതുപോലെ തന്നെ' എന്ന് ഫോക്‌സറുടെ മറുപടി.

            എന്താ മാര്‍ഗ്ഗം എന്ന് വിക്രമിനോട് ആരാഞ്ഞപ്പോള്‍ അക്രമിനെ കുട്ടയില്‍ ഇരുത്തി താഴെയിറക്കാമെന്നായി വിക്രം.  പക്ഷേ അങ്ങനെ കുട്ടയില്‍ ഇരിക്കാന്‍ അക്രമിനു പേടി.  ഒടുവില്‍ കുട്ടയില്‍ ക്യാമെറ സെറ്റ് ചെയ്ത് താഴേയ്ക്കിറക്കി വീഡിയോ എടുത്തു.  അക്രം ഇറങ്ങിയപ്പോള്‍ എടുത്ത വീഡിയോ എന്ന മട്ടില്‍ അതിനെ ഫോക്‌സര്‍ക്ക് അയച്ചുകൊടുത്തു. അത് ഫോക്‌സര്‍ക്ക് വിശ്വാസമായില്ല.  ഇനിയുള്ള ടാസ്‌കുകളില്‍ കുറേക്കൂടി വ്യക്തമായ തെളിവുകള്‍ നല്‍കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

            'ഉയരമുള്ള കെട്ടിടത്തിന്റെ കൈവരിയില്‍ കയറി നില്‍ക്കുക.' എന്ന ടാസ്‌ക് വന്നപ്പോള്‍ വിക്രം വളരെ വേഗം പ്രശ്‌നം പരിഹരിച്ചു.  താഴെയറ്റത്തെ സിറ്റൗട്ടിന്റെ കൈവരിയില്‍ അക്രമിനെ കയറ്റി നിര്‍ത്തി അതിന്റെ സെല്‍ഫിയെടുത്തു.  അതിനുശേഷം ആ ഫോട്ടോയെ ഫോട്ടോഷോപ്പിലിട്ട് ഉയര്‍ന്ന ഒരു കെട്ടിടത്തിന്റെ മണ്ടയില്‍ പോസ്റ്റ് ചെയ്തു.  ആ ടെക്‌നിക് ഫോക്‌സര്‍ക്ക് കണ്ടുപിടിക്കാനായില്ല. 

            'കൈയില്‍ ഫിഷിന്റെ ചിത്രം കുത്തിവരയ്ക്കണം.' എന്നു ഫോക്‌സര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ - ഞാന്‍ ഡ്രോയിംഗിന് വളരെ മോശമാണ് എന്ന് അക്രം പറഞ്ഞു നോക്കി.

            'സാരമില്ല.  പറ്റുന്ന രീതിയില്‍ വരച്ചാമതി.  കുത്തിവരയ്ക്കണമെന്നേയുള്ളൂ.' എന്നു ഫോക്‌സര്‍ നിര്‍ബന്ധം പിടിച്ചു. 

            വിക്രം, സി.ഐ.ഡി മാര്‍ വേഷപ്രച്ഛന്നരാകാന്‍ ഉപയോഗിക്കുന്ന മേക്കപ്പ് ബോക്‌സ് തുറന്നു.  അതില്‍ നിന്ന് ചുവന്ന ചായമെടുത്തു.  അതുപയോഗിച്ച് അക്രമിന്റെ കൈയില്‍ ഫിഷിനെ വരച്ചുകൊടുത്തു.  കുത്തി വരച്ചതുപോലെയുള്ള ഒറിജിനാലിറ്റി.  ചോരയൊലിക്കുന്നുമുണ്ട്.  ആ ഫോട്ടോ കണ്ട് ഫോക്‌സര്‍ അന്തം വിട്ടിരുന്നു.

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ