mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 9

മനോജിന്റെ സാമ്പത്തിക ഞെരുക്കം തിരിച്ചറിഞ്ഞ ഭാര്യ ദേവു, ഏതെങ്കിലും കടയിൽ നിൽക്കാൻ പോകാം എന്നു പറഞ്ഞപ്പോൾ, മനോജും രാമചന്ദ്രൻ നായരും ഒരേ സ്വരത്തിൽ 'വേണ്ട' എന്നു പറയുകയാണുണ്ടായത്. പെണ്ണുങ്ങൾ ജോലിക്കു പോകുന്നത് വലിയ തെറ്റുചെയ്യുന്നതുപോലെയാണ് പരിഗണിച്ചത്.

രാമചന്ദ്രൻ നായരുടെ ചായക്കട നിന്നുപോകും എന്ന നിലയിലെത്തി. കൈയിൽ പണമില്ലാത്തതുകൊണ്ട്  കടയിലെ വിഭവങ്ങൾ കുറഞ്ഞു. വരുന്ന ആൾക്കാരുടെ എണ്ണവും ഓരോ ദിവസവും കുറഞ്ഞു വന്നുകൊണ്ടിരുന്നു.

മനോജ് പഴയതുപോലെ ചായക്കട- പ്പണിയിൽ സഹകരിക്കാതായി. മനോജിന്റെ കൂട്ടുകെട്ടുകളും മദ്യപാനവും വളരുകയായിരുന്നു. ഇതിനിടയിൽ മനോജിന് ഒരു മകളും മകനും പിറന്നു.

അവരുടെ വീടിനു ചുറ്റും നിന്നിരുന്ന പത്തിരുപത് റബർ മരങ്ങൾ വെട്ടിയാൽ കഷ്ടിച്ച് ഒരു കിലോ റബർ കിട്ടുമായിരുന്നു. ഇപ്പോൾ വീട്ടിലേക്ക് അരി മേടിക്കാനുള്ള പ്രധാന മാർഗം ഈ റബർഷീറ്റുകളാണ്. ഓട്ടോ ഓടുന്നുണ്ടെങ്കിലും ആണിന്റെ വരുമാനം മനോജിനു തന്നെ മതിയാകുന്നില്ല.

അവസാനം ചായക്കട അടച്ചു പൂട്ടി. ഇനിയെന്തു ചെയ്യും...? മനോജിന്റെ ഭാര്യ, രണ്ടു കുഞ്ഞുങ്ങൾ, ഭാര്യ രത്നമ്മ എന്നിവർക്ക് ഭക്ഷണം വേണ്ടേ? മനോജ് ഒന്നും തരുന്നില്ല. ആകെ വരുമാനമായുള്ള റബറിൽ നിന്ന് വീട്ടുചെലവ് നടക്കില്ല. പഴയതുപോലെ കൂലിപ്പണിക്കിറങ്ങാനുള്ള ആരോഗ്യമില്ല. വയസ്സ് അറുപത്തയഞ്ച് ആയിരിക്കുന്നു. വലിയ മുടക്കുമുതലില്ലാത്ത എന്തെങ്കിലും തൊഴിൽ കണ്ടുപിടിച്ചേ മതിയാവൂ. കുഞ്ഞുങ്ങൾ പട്ടിണി കിടക്കാൻ പാടില്ല.

ഇതിനിടയിൽ മദ്യം വാങ്ങാൻ കാശില്ലാതെ വരുമ്പോൾ ഉണങ്ങാനിട്ടിരിക്കുന്ന റബർഷീറ്റും കൊണ്ട് മനോജ് പോയിത്തുടങ്ങി. അതിന്റെ പേരിൽ നിത്യവും കശപിശ ഉണ്ടാകാറുണ്ട്. 

മനോജിപ്പോൾ അടുത്ത ബന്ധുക്കളെ കണ്ടാൽ പോലും അകന്നുമാറി നടക്കാൻ തുടങ്ങി. കുടിച്ചു കുടിച്ച് ആരോഗ്യം നശിച്ചു കഴിഞ്ഞു. ഭാര്യ കരഞ്ഞു പറഞ്ഞു നോക്കി. സ്വഭാവത്തിന് യാതൊരു മാറ്റവുമില്ല. വെറുതെ വീട്ടിലിരുന്നാലും വിളിച്ചുകൊണ്ടുപോകുവാൻ കൂട്ടുകാരെത്തിത്തുടങ്ങി.

രാമചന്ദ്രൻ നായർ കണ്ടുപിടിച്ച തൊഴിൽ ലോട്ടറിക്കച്ചവടമായിരുന്നു. ആദ്യ നാളുകളിൽ വലിയ നേട്ടമില്ലാതിരുന്നെങ്കിലും പതുക്കെപ്പതുക്കെ വില്പന കൂടി വന്നു.

റേഷനരി മേടിക്കാനുള്ള വരുമാനമായി. 

ഇതിനിടയിൽ പാർട്ടിയിലും ചില തന്നിഷ്ടപ്രവർത്തനങ്ങളോട് യോജിച്ചു പോകാൻ കഴിയാത്ത നില വന്നു. കമ്മിറ്റി മീറ്റിംഗിൽ രാമചന്ദ്രൻ നായർ നിലപാട് വ്യക്തമാക്കി. ഉടനെ പാർട്ടിയുടെ ഏരിയാ സെക്രട്ടറി അഭിപ്രായം പറഞ്ഞു:

"പാർട്ടിയോട് ഒത്തുപോകാൻ കഴിയാത്തവർ പാർട്ടിയിൽ തുടരണമെന്നില്ല."

ഈ പ്രസ്താവന വലിയൊരാഘാതമാണ് രാമചന്ദ്രൻ നായിൽ ഉണ്ടാക്കിയത്. ഒരു ജീവിതകാലം മുഴുവൻ നെഞ്ചേറ്റി ലാളിച്ച പാർട്ടിക്കെങ്ങനെ തന്നോട് പിരിഞ്ഞു പോകാൻ പറയാൻ കഴിയും? ഈ നന്ദികേട് പൊറുത്തുകൊണ്ട് ആത്മാഭിമാനിയായ, കറ പുരളാത്ത രാഷ്ട്രീയ പ്രവർത്തനം നടത്തിയ, താനെങ്ങനെ തുടരും? അന്ന് ആ പാർട്ടി ഘടകത്തോട് വിടപറഞ്ഞ് അതിന്റെ വലതുപക്ഷ ചേരിയിൽ ചേർന്നു. 

പാർട്ടിക്കാരുടെ അവഗണന മാനസികമായി രാമചന്ദ്രൻ നായരെ തളർത്തി. ഇത്രയും നാൾ തലയുയർത്തി നടന്നത് താനൊരു കറപുരളാത്ത സോഷ്യലിസ്റ്റ് പ്രവർത്തകനാണ് എന്ന അഹങ്കാരത്തിലാണ്. ആ ജീവിതനേട്ടം

തകർന്നടിഞ്ഞിരിക്കുന്നു. മാനസികമായ ക്ഷീണം ശരീരത്തിലേക്കും വ്യാപിക്കുന്നതായി തോന്നി. മനസ്സിന്റെ നിയന്ത്രണം രാമചന്ദ്രൻ നായർക്ക് നഷ്ടപ്പെടുകയാണോ എന്നു തോന്നി. സ്വന്തം മകൻ തന്നോടും അവൻ കെട്ടിക്കൊണ്ടു വന്ന പെണ്ണിനോടും ക്രൂരമായി പെരുമാറുന്നു എന്ന തോന്നൽ രാമചന്ദ്രൻ നായരെ എരിപൊരി കൊള്ളിച്ചു. ഒരു ദിവസം രാത്രി അദ്ദേഹം പൊട്ടിത്തെറിച്ചു.

അദ്ദേഹം മനോജിനോട് ദേഷ്യത്തിൽ ചോദിച്ചു:

"നീയെന്താ വിചാരിക്കുന്നത്? ചോദിക്കാനും പറയാനും ആരുമില്ലെന്നാ?

നിനക്കീ പെണ്ണിന്റേം പിള്ളേരുടേം കാര്യത്തിൽ ഉത്തരവാദിത്വം ഒന്നുമില്ലേ?

"എന്നേക്കാളും ഉത്തരവാദിത്വം അച്ഛനുവേണ്ടേ? സ്ത്രീധനം വാങ്ങിയത് അച്ഛനല്ലേ?"

"അത് എന്റെ സ്വന്തം കാര്യത്തിനല്ലല്ലോ.

കുടുംബത്തെ ബാദ്ധ്യത തീർക്കാനല്ലേ?"

"അതെടുത്ത് മകടെ കെട്ടിയോനു കെടുത്തപ്പോൾ ഓർക്കണമായിരുന്നു 

ഈ ഉത്തരവാദിത്വത്തെപ്പറ്റി. ഒട്ടും ഉത്തരവാദിത്വം ഇല്ലാതെയല്ലേ കടം മേടിച്ചു വെച്ചിരിക്കുന്നത്.

അതിന് എന്റെ നേരെ മെക്കിട്ട് കേറാതെ."

അതു കേട്ടപ്പോൾ രാമചന്ദ്രൻ നായരുടെ ക്ഷമ നശിച്ചു. അദ്ദേഹം മനോജിനെ തല്ലാൻ കൈയുയർത്തി. പക്ഷേ തല്ലിയില്ല. ആ പിതൃ ഹൃദയത്തിൻ മകനോടുള്ള സ്നേഹം ആ ഉയർന്ന കൈകളേ നിശ്ചലമാക്കി.

അച്ഛന്റെ വാക്കുകളും കൈയുയർത്തലും മനോജിനെ വളരെയധികം വേദനിപ്പിച്ചു.

വീണ്ടും മദ്യപാനത്തിനിറങ്ങി. രാത്രി വളരെ താമസിച്ചാണ് തിരികെ വന്നത്. വന്നപാടെ തിണ്ണയിൽ തളർന്നു വീഴുകയും ചെയ്തു. ദേഷ്യവും സങ്കടവും കാരണം ആരും കതകു തുറക്കുകയോ, അകത്തു കയറ്റി കിടത്തുകയോ ചെയ്തില്ല.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ