ഭാഗം 6
ഈ ജീവിതം കൊണ്ട് ഒന്നും നേടാനില്ല എന്ന ചിന്ത മനോജിന്റെ മനസ്സിൽ വേരുറച്ചു വളരുകയായിരുന്നു. വിശ്രമമില്ലാത്ത, സ്വസ്ഥതയില്ലാത്ത യാന്ത്രികജീവിതം! തനിക്ക് അടുത്തറിയാവുന്ന രണ്ടു മൂന്നു കൂട്ടുകാരോടല്ലാതെ മറ്റാരോടും കൂടുതൽ സംസാരിക്കാറില്ല. മുഖത്ത് ചിരിയില്ല! ചായക്കടപ്പണിയും വണ്ടിയോടിക്കലുമായി ഓട്ടം തന്നെ ഓട്ടം...
ഈ സ്വൈര്യമില്ലാത്ത ജീവിതത്തിനിടയിൽ രാമചന്ദ്രൻ നായർ മനോജിനെ പരസ്യമായി കുറ്റപ്പെടുത്താനും തുടങ്ങി.
"നീയൊന്നും ഗുണം പിടിക്കാനുണ്ടായതല്ല. പഠിക്കാൻ വിട്ടപ്പോൾ ഉഴപ്പാതിരുന്നെങ്കിൽ, ഇന്നൊരു സർക്കാരു പണി കിട്ടിയേനെ. അത് കൂട്ടുകൂടി നടന്ന് ഇല്ലാതാക്കി. ഇനി അനുഭവിക്കാതെ തരമില്ല."
ഇതൊക്കെ കേൾക്കുമ്പോൾ മനോജിനും നിയന്ത്രണം വിട്ടു പോകും.
"അച്ഛൻ പാർട്ടി നന്നാക്കാൻ നടന്ന് മുടിച്ചതോ? സ്വന്തം കാര്യം നോക്കി ജീവിച്ചിരുന്നെങ്കിൽ ഇന്ന് ഈ ഗതി വരില്ലായിരുന്നല്ലോ."
ഈ തർക്കുത്തരം രാമചന്ദ്രൻ നായരെ തളർത്തിക്കളയും. അദ്ദേഹം കട അടച്ച് ഇറങ്ങി നടക്കും. മനസ്സു തണുത്തു കഴിഞ്ഞേ തിരികെ വരാറുള്ളൂ.
അച്ഛനോട് അങ്ങനെ പറഞ്ഞതിൽ മനോജിനും വിഷമമുണ്ട്. ആ വിഷമം തീർക്കാനുള്ള മരുന്നായി മദ്യപിക്കാനും കഞ്ചാവ് പുകയ്ക്കാനും തുടങ്ങി. കഴിയുന്നതും വീട്ടിൽ നിന്നും കടയിൽ നിന്നും അകന്നു നില്ക്കാൻ മനോജ് ശ്രമിച്ചു. ലഹരിക്ക് കൂട്ടുകൂടാൻ ഒത്തിരി കൂട്ടുകാരെയും കിട്ടി.
മകനു സംഭവിക്കുന്ന മാറ്റങ്ങൾ രാമചന്ദ്രൻ നായർ തിരിച്ചറിയുന്നുണ്ടായിരുന്നു. അവന്റെ വിഷാദത്തിന് കാരണം താനുണ്ടാക്കിയതാണോ എന്ന പശ്ചാത്താപം ആ പിതാവിന്റെ മനസ്സിനെ മഥിച്ചിരുന്നു. ഈ വിഷയം മറ്റു ബന്ധുക്കളും സുഹൃത്തുക്കളു- മൊക്കെയായി ചർച്ച ചെയ്തിരുന്നു. എല്ലാവരും എത്തിയത് മനോജിനെ- ക്കൊണ്ട് കല്യാണം കഴിപ്പിക്കുക എന്ന പ്രതിവിധിയിലേക്കാണ്. ഉത്തരവാദിത്വം കൂടുമ്പോൾ ഈ ദുശ്ശീലങ്ങൾക്ക് പോകില്ല എന്നവർ കണക്കു കൂട്ടി.
താമസിക്കുന്ന വീട് ഓലപ്പുരയാണ്. അത് വേണ്ടവണ്ണം കെട്ടിമേയാത്തതുകൊണ്ട്, മഴ വന്നാൽ ചോരുമായിരുന്നു. സ്വന്തമായി ഒരു കക്കൂസോ, കുളിമുറിയോ നിർമിച്ചിരുന്നില്ല. വീടൊന്നു പുതുക്കാതെ കല്യാണം നടത്താൻ പറ്റില്ല. വീടു പണിക്ക് കാശ്ശെങ്ങനെ കണ്ടെത്തും? വീണ്ടും ബാങ്ക് ലോണെടുക്കാതെ കല്യാണത്തിനു പണം കണ്ടെത്താനും കഴിയില്ല.
മറ്റൊരു തരവും കാണാത്തതുകൊണ്ട് വയസ്സായ അമ്മയുടെ അടുത്തെത്തി, അമ്മയുടെ വീതത്തിന്റെ പകുതി ചോദിക്കുക. വീതം ചോദിച്ച് ജാനകിയമ്മയുടെ അടുത്തെത്തിയപ്പോൾ അവർ തീർത്തു പറഞ്ഞു:
"ഇനി ഒരു നയാപൈസ എന്റെ കൈയിൽ നിന്ന് കിട്ടില്ല. തന്നതെല്ലാം നശിപ്പിച്ചു കളഞ്ഞതല്ലാതെ, വീട്ടുകാരെ തിരിഞ്ഞു നോക്കിയില്ലല്ലോ? നീയെനിക്ക് ഉടുക്കാനോ, തിന്നാനോ എന്തെങ്കിലും വാങ്ങിത്തന്നിട്ടുണ്ടോ?"
"അതിന് അമ്മയ്ക്കിവിടെ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ?"
"അത്, നിന്റെ അനുജൻ രാപകൽ കഷ്ടപ്പെടുന്നതുകൊണ്ട്. നീ വീട്ടുകാരെ നോക്കാതെ നാടു നന്നാക്കാൻ പാർട്ടിക്കാരുടെ കൂടെയല്ലേ! അവരോട് തരാൻ പറയുക."
"അമ്മയ്ക്ക് സഹായിക്കാൻ പറ്റുമോ, ഇല്ലയോ, എന്നു തീരുമാനിച്ചാൽ മതി. തരുന്നില്ലെങ്കിൽ വേണ്ട. അമ്മയുടെ മുമ്പിൽ വെച്ച് ഈ പുളിമരത്തിൽ ഞാൻ തൂങ്ങും."
"പേടിപ്പിക്കാതെ രാമേന്ദ്രാ, കഷ്ടപ്പെട്ട് വീടുനോക്കുന്നവന് ഒന്നും ഇല്ലാതാക്കുന്ന പണിക്ക് ഞാനില്ല."
"ശരി. സമ്മതിച്ചു."
പശുവിനെ കെട്ടാൻ വെച്ചിരുന്ന കയറുമെടുത്ത് രാമചന്ദ്രൻ നായർ പുളിമരത്തിലേക്ക് കയറി. ജാനകിയമ്മ പേടിച്ചു പോയി.
"രാമേന്ദ്രാ, വേണ്ടാത്ത പണി നോക്കല്ലേ. ഞാനീ നാട്ടുകാരെ മുഴുവൻ വിളിച്ചു കൂട്ടും"
"വിളിക്ക്, അവരു വരുമ്പോൾ എന്റെ ശവമാകും ഇവിടെ കിടന്ന് ആടുക."
ഇതു പറഞ്ഞ്, കയറിന്റെ ഒരു തുമ്പ് മരക്കൊമ്പിൽ കെട്ടി. മറുതലയ്ക്കൽ കുടുക്കിട്ട് തലയും കടത്തി.
"മതി. നിർത്ത് നിർത്ത്, ഈ പറമ്പു മുഴുവൻ നിനക്കെഴുതിത്തരാം. ഞങ്ങളെന്നിട്ട് വിഷം കുടിച്ചു ചാകാം!"
"ഞാനാരോടും വിഷം കുടിക്കാൻ പറഞ്ഞില്ല. അമ്മയ്ക്ക് വെച്ചിരിക്കുന്ന വീതത്തിന്റെ പകുതി തന്നാൽ മതി."
"തന്നേക്കാം. നീയിങ്ങിറങ്ങ്. മകനായിപ്പോയില്ലേ..."
കയറും അഴിച്ചുകൊണ്ട് രാമചന്ദ്രൻ നായർ താഴെയിറങ്ങി. അമ്മയെ വിഷമിപ്പിക്കാനാഗ്രഹിച്ചിട്ടല്ല. വേറെ മാർഗമില്ലാത്തതു കൊണ്ടാ!
വീണ്ടും വീണ്ടും മനസ്സിലുയരുന്ന ചോദ്യം
'താനെനെന്തുകൊണ്ട് നന്നാകുന്നില്ല' എന്നതാണ്. അതിന്റെ ഉത്തരം: 'വ്യവസ്ഥിതിയുടെ ദോഷം കൊണ്ട്,' എന്നാണു താനും. ആ വ്യവസ്ഥിതിക്ക് ഒരു മാറ്റമുണ്ടാക്കാൻ തന്നാൽ കഴിയുന്നത് ചെയ്യേണ്ടേ? താൻ നിർവഹിക്കുന്ന സാമൂഹിക സേവനമാണ് പാർട്ടി പ്രവർത്തനം. അത് തന്റെ കുടുംബത്തിന് മനസ്സിലാകാത്തതെന്ത്?
(തുടരും...)