മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഭാഗം 15

ദു:ഖദുരിതങ്ങളുടെ വേട്ടയാടലുകളിൽ പകച്ചുപോയ രണ്ടു കുട്ടികളുണ്ട്. മനോജിന്റെ മകൾ ചിത്രയും മകൻ സുമേഷും. അപ്പൂപ്പന്റെ ദാരുണ മരണം അച്ഛന്റെ അകാലമരണം വീട്ടിലെ കശപിശകൾ, പട്ടിണി, അമ്മയുടെ കണ്ണുനീർ, മൂത്തശ്ശിയുടെ ചിരിക്കാൻ മറന്ന മുഖം എന്നിവയുടെ ഇടയിൽ ആടിയുലഞ്ഞ് അതിജീവനത്തിനുവേണ്ടി പ്രാർത്ഥിച്ച രണ്ടു കുരുന്നുകൾ. ജീവിതത്തിന്റെ കയ്പുരസത്തിൽ മധുരം തിരക്കിയ രണ്ടു മനുഷ്യ ജന്മങ്ങൾ! അവരുടെ മാനസികാവസ്ഥ എന്തെന്നു ചിന്തിക്കാനും ആശ്വസിപ്പിക്കാനും വഴിയരുകിലെ കാട്ടുപൂക്കളല്ലാതെ ആരുമുണ്ടായിരുന്നില്ല.

തങ്ങളുടെ പരിമിതികൾ തൊട്ടറിഞ്ഞ്, നിഷ്ക്കളങ്കതയോടെ അവരും മറ്റു കുട്ടികളെപ്പോലെ സ്കൂളിൽ പൊയ്ക്കൊണ്ടിരുന്നു. പഠിപ്പിച്ച പാഠങ്ങളൊക്കെ പറ്റുന്നതുപോലെ പഠിച്ചു. ആരോടും വഴക്കിടാനോ, വലിയ കൂട്ടുകെട്ടിനോ പോയില്ല.

ചിത്ര പത്തിൽ പഠിക്കുമ്പോഴാണ് മനോജിന്റെ മരണം. ആ ദുരന്തം ആ കുടുംബത്തെ തീർത്തും തളർത്തിക്കളഞ്ഞു. ആ കുട്ടികളേ വളർത്തി വലുതാക്കേണ്ട വലിയ ഉത്തരവാദിത്തം ദേവുവിന്റെ ചുമലിലായി.

മനോജിനേം രാമചന്ദ്രൻ നായരെയും അറിയുന്ന രാമപുരം ടൗണിലെ ഒരു കടക്കാരൻ ദേവുവിന് കടയിൽ സഹായിയായി നില്ക്കാൻ ക്ഷണിച്ചു.

ആ പണി ചെയ്തുകൊണ്ട് കുടുബത്തെ സംരക്ഷിക്കാം എന്ന ആശ്വാസമായിരുന്നു. കഴിവതും ആരെയും ആശ്രയിക്കാതെ സ്വന്തം പരിശ്രമം കൊണ്ട് ജീവിക്കണമെന്നാണ് ദേവു ചിന്തിച്ചത്.

പത്താം ക്ലാസ്സിലെ റിസൾട്ട് വന്നു. ചിത്ര എല്ലാ വിഷയങ്ങളിലും 'എ' പ്ലസ്സ് നേടി വിജയിച്ചിരിക്കുന്നു. തലമുറകൾക്കു ശേഷം ആ കുടുംബത്തിന്റെയുള്ളിൽ ആശ നിറച്ച ഒരു വിജയം.

അടുത്തുതന്നെയുള്ള രാമപുരത്തെ ഹയർസെക്കണ്ടറി സ്കൂളിൽ ബയോ സയൻസ് ഗ്രൂപ്പെടുത്ത് ചിത്ര പഠനം തുടർന്നു. കഴിയുമെങ്കിൽ പഠിച്ചൊരു ഡോക്ടറാവണം അല്ലെങ്കിൽ ഒരു നേഴ്സ് എങ്കിലുമാവണം എന്ന ലക്ഷ്യം മനസ്സിലുണ്ടായിരുന്നു. ആ ലക്ഷയ പ്രാപ്തിക്കു വേണ്ട പ്രോത്സാഹനങ്ങൾ അമ്മയുടെ സഹോദരി നല്കിക്കൊണ്ടുമിരുന്നു.

ഇപ്പോഴും പഴയ വാടക വീട്ടിൽത്തന്നെയാണ് താമസം. സ്വന്തം വീടു വേണം . പക്ഷേ ഒരു വീടു വെക്കാനുള്ള പണം കണ്ടെത്തുക സാധ്യമായ കാര്യമായിരുന്നില്ല.

കുറിഞ്ഞി അമ്പലമുറ്റത്തെ ആൽത്തറയിൽ സന്ധ്യ സമയത്ത് ഒത്തു ചേരാറുള്ള യുവാക്കളുടെ കൂട്ടായ്മ, പ്രധാനമന്ത്രിയുടെ വീടുനിർമാണ പദ്ധതിയിൽ നിന്ന് ധനസഹായം ലഭിക്കാനുള്ള അപേക്ഷയും മറ്റു നടപടികളും ആരംഭിച്ചു.

അവരുടെ പരിശ്രമം വിഫലമായില്ല. യുവ സൗഹൃദക്കൂട്ടായ്മയുടെ സഹായത്തോടെ പുതിയൊരു പാർപ്പിടത്തിന്റെ പണി ആരംഭിച്ചു. മനസ്സാക്ഷിയും മനുഷ്യത്വവും ലഹരിക്കു തീറെഴുതിക്കൊടുക്കാത്ത, ഇസങ്ങളുടെ ചങ്ങലകൾ സ്വന്തം പാദങ്ങളെയും കൈകളേയും തളയ്ക്കാൻ അനുവദിക്കാത്ത തുറന്ന മനസ്സിന്റെ അവകാശികളായ ഒരു കൂട്ടം ചെറുപ്പക്കാരുടെ നന്മ ഈ സമൂഹത്തിൽ നിന്ന് വേരറ്റു പോയിട്ടില്ല എന്നതിന്റെ ദൃഷ്ടാന്തം.

ചിത്ര പന്ത്രണ്ടാം ക്ലാസ്സും 'എ' പ്ലസ്സുകളോടെ പാസ്സായി. സംസ്ഥാന തലത്തിലും കേന്ദ്ര തലത്തിലുമുള്ള പല എന്റ്രൻസ് ടെസ്റ്റുകളും ചിത്ര എഴുതിയിരുന്നു. മിക്ക ടെസ്റ്റുകളിലും ആദ്യത്തെ നൂറു റാങ്കുകൾക്കുള്ളിലായിരുന്നു ഫലങ്ങൾ.

ചിത്ര കോട്ടയം മെഡിക്കൽ കോളേജിൻ 'എം ബി ബി എസ്' നു ചേർന്നു. അസാധ്യമെന്നു കരുതിയ പലതും ഇച്ഛാശക്തികൊണ്ട് നേടിയെടുക്കാം എന്ന സാമൂഹിക പാഠവും ഈ വിജയം കാണിച്ചുകൊടുക്കുകയായിരുന്നു.

തുറന്ന നയത്തിന്റ - ഗ്ലാസ്സ്നോസ്റ്റിന്റെ - ഭൂമികയിലാണ് മനസ്സുകൾ വളരേണ്ടത്, മനുഷ്യത്വം പരണമിക്കേണ്ടത്. ഭരണതലത്തിലും സാമൂഹിക ബന്ധങ്ങളിലും കുടുംബന്ധങ്ങളിലും തുറന്ന നയമാണ് പുരോഗതിക്കും സമാധാനത്തിനും ആവശ്യമായ ഘടകം.

ഇന്ന് എം. ബി. ബി. എസ്. പരീക്ഷയുടെ റിസൽട്ട് വന്നു. ഒന്നാം റാങ്കോടെ മനോജിന്റെ മകൾ ചിത്ര, ഡോക്ടർ ചിത്രാ മനോജ് ആയിരിക്കുന്നു!

(അവസാനിച്ചു)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ