ഗ്രീക്കു ജനതയുടെ ദേവന്മാരെയും, പുരാതന വീരന്മാരെയും കുറിച്ചുള്ള കഥകളാണ് ഗ്രീക്ക് പുരാണങ്ങൾ അഥവാ ഗ്രീക്കു മിത്തോളജി എന്നറിയപ്പെടുന്നത്. ഇത് പാശ്ചാത്യ സാഹിത്യത്തിലും, കലകളിലും, സംസ്കാര രൂപീകരണത്തിലും വലിയ തോതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഭാരതീയ ഇതിഹാസങ്ങളായ രാമായണവും, മഹാഭാരതവും, ഭാരതീയ സാഹിത്യത്തിലും, കലകളിലും, സംസ്കാര രൂപീകരണത്തിലും, എന്തിന്, ദൈനംദിന ജീവിതത്തിൽ പോലും ഇന്നും എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്ന് നമുക്കറിയാം. ഇതിനു സമാനമാണ് ഗ്രീക്കു പുരാണങ്ങൾക്കു പാശ്ചാത്യ ലോകത്തുള്ള സ്ഥാനം.
യവന കഥകൾക്ക് പല പാഠഭേദങ്ങൾ ഉണ്ട്. ആശയ വിനിമയ സൗകര്യങ്ങൾ വിരളമായിരുന്ന പുരാതന കാലത്തു, യവനദേശത്തു പൂത്തു വിടർന്ന കഥാരാമത്തിൽ ഓരോ കഥയും പലർ പല രീതിയിൽ പ്രചരിപ്പിച്ചതായി കണ്ടെത്താവുന്നതാണ്. ഹെസിയോഡും, ഹോമറും, പ്ലേറ്റോയും, ഈസോപ്പും, മറ്റു പലരും ഒരേ കഥാതന്തുവിനെ പല രീതിയിൽ അവതരിപ്പിച്ചതായി കാണാം. കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും വ്യത്യസ്തമായി ഈ പാഠഭേദങ്ങളിൽ കാണാവുന്നതാണ്. ഓരോരുത്തരും അനുവർത്തിച്ച വംശാവലിയിൽ പോലും വ്യത്യാസങ്ങൾ ഉണ്ട്. അതുകൊണ്ട് ഏറ്റവും പ്രചാരത്തിലുള്ള പാഠഭേദമാണ് ഇവിടെ അവതരിപ്പിച്ചുപോകുന്നത്. മറ്റു പാഠഭേദങ്ങൾ ഓരോ കഥയോടുമൊപ്പം സൂചിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്.
(തുടരും)
ദേവകളുടെ വംശാവലി (തിയോഗോണി)
ക്രിസ്തുവിനും 700 കൊല്ലം മുൻപു ജീവിച്ചിരുന്നതായി കരുതപ്പെടുന്ന ഹെസിയോഡ് എന്ന കവി രചിച്ച ദേവന്മാരുടെ വംശാവലി (തിയോഗോണി) ആണ് ഗ്രീക്കു ദേവന്മാരുടെ ഉത്ഭവത്തെക്കുറിച്ചുള്ള ഏറ്റവും പൂർണ്ണവും പ്രധാനപ്പെട്ടതുമായ ഉറവിടം. എന്നാൽ പുരാതന ഗ്രീസിലെ മഹാകാവ്യങ്ങളായ ഇലിയഡിന്റെയും ഒഡീസിയുടെയും രചയിതാവ് എന്നു കരുതപ്പെടുന്ന ഹോമർ ചില വ്യത്യസ്തതകളോടെ വംശാവലി അവതരിപ്പിച്ചിരിക്കുന്നു. രണ്ടിലും 'അവ്യവസ്ഥ' യാണ് പ്രപഞ്ചത്തിൽ ആത്യന്തികമായി ഉണ്ടായിരുന്നത്.
അവ്യവസ്ഥയുടെ മഹാ ശൂന്യതയിൽ ഇരുട്ടും (ഇറബസ് ) രാത്രിയും (നിക്സ്) ഉണ്ടാകുന്നു.
ഹെസിയോഡിന്റെ വംശാവലി പ്രകാരം ഇരുട്ടിനാൽ മൂടപ്പെട്ട അവ്യവസ്ഥയിൽ നിന്നും സൂര്യ ചന്ദ്ര താരകങ്ങളെ ഉൾക്കൊള്ളുന്ന ആകാശം (യുറാനസ്) ജന്മമെടുക്കുന്നു. ദേവനായ ആകാശം ദേവതയായ ഭൂമി (ഗിയ) യോടു ചേർന്ന് പന്ത്രണ്ടു ടൈറ്റാൻ ദേവകളെ സൃഷ്ടിക്കുന്നു.
ഹോമറിന്റെ വംശാവലി പ്രകാരം ഇരുട്ടും (ഇറബസ് ) രാത്രിയും (നിക്സ്) ഉണ്ടായിരുന്ന അവസ്ഥയിൽ നിന്നും സ്നേഹം (ഇറോസ്) ഉത്ഭവിക്കുന്നു. സ്നേഹത്തിന്റെ പിറവിയോടെ അവ്യവസ്ഥയുടെ അരാജകത്വത്തിൽ നിന്നും വ്യവസ്ഥകൾ (ക്രമപ്രകാരമുള്ള അവസ്ഥകൾ) ഉണ്ടാകുന്നു. സ്നേഹത്തിൽ നിന്നും വെളിച്ചവും, പകലും ജനിക്കുന്നു. അവയിൽ നിന്നും ഒരിക്കൽ ഭൂമി (ഗിയ) ജന്മം കൊള്ളുന്നു. ഭൂമി (ഗിയ) സ്വർഗ്ഗീയമായ ആകാശത്തിനു (യുറാനസ്) ജന്മമേകുന്നു. പിന്നീട് ആകാശം (യുറാനസ്) ഭൂമിയുമായി (ഗിയ) ചേർന്നു ആറ് ആണും ആറ് പെണ്ണുമായി പന്ത്രണ്ടു ടൈറ്റാൻ ദേവകളെ സൃഷ്ടിക്കുന്നു.
ഇവരെ കൂടാതെ മൂന്നു 'സൈക്ലോപുകളും' മൂന്നു 'ഹെക്കറ്റോൻചിയകളും' ടൈറ്റൻമാരുടെ സഹോദരങ്ങളായി ഉണ്ടായിരുന്നു. സൈക്ലോപുകൾ ഒറ്റക്കണ്ണന്മാരും ഭീമരൂപികളുമായിരുന്നു. നൂറു ബാഹുക്കളും, അമ്പതു ശിരസ്സുകളും ഉള്ള ശക്തിമാന്മാരായിരുന്നു ഹെക്കറ്റോൻചിയകൾ.
ഈ തലമുറ വരെയുള്ള ദേവഗണങ്ങളെ പൂർവ്വദേവകൾ എന്നു വിളിച്ചുവരുന്നു. അതിനുശേഷമുള്ള ദേവഗണങ്ങളെ ഒളിമ്പ്യൻ ദേവകൾ എന്നു അറിയപ്പെടുന്നു. അവരുടെ അധിവാസം ഒളിമ്പസ് പർവതനിരകളിൽ ആണെന്നു കരുതപ്പെടുന്നു.
മക്കൾ തന്റെ സ്ഥാനം കവർന്നെടുക്കുമോ എന്നു ഭയന്നിരുന്ന യുറാനസ്, തന്റെ മക്കളെ അവരുടെ മാതാവായ ഗിയയുടെ ആഴങ്ങളിൽ ഒളിപ്പിക്കുന്നു. ഇതിൽ കുപിതയായ ഗിയ, തീക്കല്ലുകൊണ്ട് ഒരു അരിവാൾ നിർമ്മിക്കുകയും അതുപയോഗിച്ചു യുറാനസിനെ നേരിടാൻ തന്റെ മക്കളെ പ്രേരിപ്പിക്കുകയും ചെയ്തു. മറ്റു മക്കൾ ഭയന്നപ്പോൾ, ഇളയ മകനായ ക്രോണസ് ആ ദൗത്യം ധൈര്യസമേതം ഏറ്റെടുത്തു.
ഗിയയുമായി യുറാനസ് ശയിക്കുമ്പോൾ, മകനായ ക്രോണസ് തന്റെ അമ്മ നൽകിയ തീക്കല്ലുകൊണ്ടു യുറാനസിന്റെ ലിംഗഛേദം ചെയ്തു പരാജയപ്പെടുത്തി നേതൃസ്ഥാനം കരസ്ഥമാക്കുന്നു. ഗിയയിലേക്കു (ഭൂമിയിലേക്കു) ചിന്തിയ യുറാനസിന്റെ (ആകാശത്തിന്റെ) രക്തത്തിൽ നിന്നും അതികായരായ ഭൂതങ്ങളും, അപ്സരസ്സുകളും, പ്രതികാരത്തിന്റെ ദേവതയായ എരിണീസ് എന്നിവരും ജനിക്കുന്നു. കടലിലേക്കു വലിച്ചെറിയപ്പെട്ട യുറാനസിന്റെ ജനനേന്ദ്രിയം സൃഷ്ടിച്ച നുരയിൽ നിന്നും രതിയുടെും സൗന്ദര്യത്തിന്റെയും അധിദേവതയായ അഫ്രോഡൈറ്റു ജന്മംകൊള്ളുന്നു.
ക്രോണസം മറ്റു ടൈറ്റാൻമാരും തന്നോട് ചെയ്ത നിഷ്ടുരമായ പ്രവർത്തി കാരണം അവർ ശിക്ഷിക്കപ്പെടുമെന്ന് യുറാനസ് ശപിച്ച ശേഷം അവിടെനിന്നും പിൻവാങ്ങുന്നു.
ക്രോണസ് റിയയെ വിവാഹം കഴിച്ചു. വംശാവലി പ്രകാരം ഗിയയുടെ മകളും, ക്രോണസിന്റെ സഹാദരിയുമാണ് റിയ. എന്നാൽ അവർക്കു മക്കളുണ്ടായപ്പോൾ, തന്റെ പിതാവിനെപ്പോലെ ക്രോണസും ഭയക്കാൻ തുടങ്ങി. മക്കൾ തന്റെ സിംഹാസനം തട്ടിയെടുക്കാതിരിക്കാനായി ജനിച്ച ഉടൻ തന്നെ ഓരോ മക്കളെയും ക്രോണസ് വിഴുങ്ങി. ഇതിൽ മനം നൊന്ത റിയ തന്റെ ആറാമത്തെ കുഞ്ഞിനെ ക്രീറ്റിലെ ഒരു പർവതത്തിൽ രഹസ്യമായി പ്രസവിച്ച ശേഷം തുണിയിൽ ഒരു കല്ലു പൊതിഞു ക്രോണസിനു കാഴ്ചവച്ചു. റിയ പ്രസവിച്ച ആറാമത്തെ കുഞ്ഞാണ് അതെന്നു തെറ്റിദ്ധരിച്ച ക്രോണസ് കല്ലു വിഴുങ്ങി.
പർവ്വതത്തിൽ ഒളിപ്പിച്ച 'സിയൂസ്' എന്നു നാമകരണം ചെയ്ത കുഞ്ഞിനെ അപ്സരസ്സുകൾ വളർത്തി. പിൽക്കാലത്തു് യുവകോമളനായ സിയൂസ് അവന്റെ പിതാവിനെ കണ്ടെത്തുകയും, അയാൾക്കു വീഞ്ഞുകൊണ്ടുള്ള മാന്തിക പാനീയം നൽകുകയും ചെയ്തു. അതു കുടിച്ച ക്രോണസിന്റെ ഉള്ളിൽ നിന്നും സിയൂസിന്റെ സഹോദരന്മാരും സഹോദരികളും പുറത്തുവരികയും അതിനുശേഷം അവർ പൂർണ്ണ വളർച്ചയെത്തുകയും ചെയ്തു. അഞ്ചുപേരും സിയൂസിനോട് നന്ദിയും വിധേയത്വവും ഉള്ളവരായിത്തീർന്നു.
ലോകാധിപത്യത്തിനായി പൂർവ്വദേവകളായ ടൈറ്റാൻമാരുമായി സിയൂസിന്റെ നേതൃത്വത്തിൽ ഒളിമ്പസ് ദേവകൾ വളരെക്കാലം യുദ്ധം ചെയ്തു. ഇതിനെ ‘ടൈറ്റാൻമാരും ദൈവങ്ങളും തമ്മിലുള്ള യുദ്ധം’ എന്ന് അറിയപ്പെടുന്നു. സിയൂസും സഹോദരങ്ങളും ചേർന്ന കൂട്ടരാണ് ഒളിമ്പസ് ദേവകൾ.
പൂർവ്വദേവകളിൽ ചിലർ യുദ്ധത്തിൽ സിയൂസിനോടൊപ്പം സഖ്യം ചേർന്നിരുന്നു. സൈക്ലോപുകളും, ഹെക്കറ്റോൻചിയകളും സിയൂസിനു വേണ്ടി യുദ്ധം ചെയ്തു. അദ്ദേഹത്തിനുവേണ്ടി സൈക്ലോപുകൾ മാരകായുധമായി ഇടിയും മിന്നലും സൃഷ്ഠിച്ചു നൽകി. ടൈറ്റാൻ സഹോദരിയും നീതി ദേവതയുമായ തെമിസും, അവരുടെ മകനും അഗ്നിദേവനുമായ പ്രൊമിത്യൂസും യുദ്ധത്തിൽ സിയൂസിനോടൊപ്പം നിലകൊണ്ടു.
പത്തുവർഷത്തെ ടൈറ്റാനിക് യുദ്ധത്തിനൊടുവിൽ, പരാജയപ്പെട്ട പൂർവ്വദേവകളെ സിയൂസ് 'ടാർടാറസ്' എന്ന അധോലോകത്തേക്ക് പലായനം ചെയ്യിച്ചു. അവിടെ അധിവസിക്കേണ്ടി വന്നതിനാൽ ടൈറ്റാൻമാരെ അധോലോക ദേവന്മാർ എന്നു വിളിച്ചുപോരുന്നു. പരാജിതരായ ടൈറ്റൻമാരുടെ രണ്ടാം നേതാവായിരുന്ന അറ്റ്ലസിനു ഭൂമി ചുമക്കുവാനുള്ള പ്രത്യേക ശിക്ഷ നൽകി.
പിന്നീട് സിയൂസിനും കൂട്ടർക്കും ഭീമരൂപികളായ രാക്ഷസന്മാരുമായി ലോകാധിപത്യത്തിനായി യുദ്ധം ചെയേണ്ടി വന്നു. അതിലും അന്തിമമായി സിയൂസ് വിജയം കണ്ടെത്തി. അങ്ങനെ സിയൂസ് ലോകത്തിന്റെ അധിപനായിത്തീരുകയും ഒളിമ്പസിൽ തുടർന്നു വസിക്കുകയും ചെയ്തു.
(തുടരും)

വളരെ വിചിത്രമെന്നു പറയട്ടെ, മനുഷ്യരുടെയും ദൈവങ്ങളുടെയും വിധി ഒരുപോലെ നിർണ്ണയിക്കുന്നത് മൊയ്‌റെ എന്നു പൊതുവായി അയപ്പെടുന്ന സഹോദരിമാരായ മൂന്നു ദേവതകളാണ്. ഇവർ വിധിയുടെ നെയ്ത്തുകാരാണ്. ദൈവങ്ങൾക്കു പോലും വിധിയെ സ്വാധീനിക്കാൻ കഴിയില്ല.
ജീവിതത്തിന്റെ നൂൽ നൂക്കുന്നു ഇളയവനായ ക്ലോത്തോ. ഓരോ മനുഷ്യനും, ദേവനും ദേവതയും ക്ളോത്തോയുടെ നൂലിലൂടെ ജന്മമെടുക്കുന്നു.
ജനനശേഷമുള്ള ഒരാളുടെ വിധി ലാച്ചെസിസ് എന്ന രണ്ടാമത്തെ ദേവത നിർണ്ണയിക്കുന്നു. അനന്തമായ സാധ്യതകളിലൂടെയാണ് ഓരോ വ്യക്തിയുടെയും വർത്തമാനകാല വിധി നിർണയിക്കപ്പെടുന്നത്.
ഏറ്റവും മുതിർന്ന ദേവതയായ അട്രോപോസ്, തന്റെ കൈയിലുള്ള കത്രിക ഉപയോഗിച്ചു ഓരോ വ്യക്തിയുടെയും ജീവന്റെ നൂൽ മുറിക്കുന്നു. നീക്കുപോക്കുകളില്ലാത്ത അന്ത്യത്തെയാണ് ഇതു സൂചിപ്പിക്കുന്നത്.
മറ്റു സംസ്കാരങ്ങളിലും സമാനമായ കഥകളും, വിധിയുടെ അചഞ്ചലാവസ്ഥയും, അപ്രമാദിത്വവും കാണാവുന്നതാണ്. ഇതിനെ ശരിവയ്ക്കുന്ന കഥകൾ ഗ്രീക്കു പുരാണകഥകളിൽ കാണാവുന്നതാണ്.
ഒരർത്ഥത്തിൽ യവന പുരാണത്തിലെ ഈ മൂന്നു സഹോദരിമാർ, ഭൂത, വർത്തമാന, ഭാവി കാലങ്ങളുടെ പ്രതിനിധികൾ കൂടിയാണ്.
(തുടരും)
ഒരു തട്ടിക്കൊണ്ടുപോകൽ
'കിഡ്‌ണാപ്പിംഗ്' അഥവാ 'തട്ടിക്കൊണ്ടുപോകൽ' എന്ന കലയിൽ മനുഷ്യരെപ്പോലെ ഗ്രീക്ക് ദേവന്മാരും പ്രാവീണ്യം നേടിയിരുന്നു. നമുക്ക് വിശദമായി ഒന്നു പരിശോധിക്കാം. അതിസുന്ദരിയായ പെർസെഫോൺ, ഒളിമ്പസ് ദേവഗണങ്ങളുടെ നേതാവായ സിയൂസിന്റെയും ഉർവ്വരതയുടെ ദേവതയായ ഡിമീറ്ററിന്റെയും മകളായിരുന്നു.
ഒരിക്കൽ യുവതിയായ പെർസെഫോൺ തോഴിമാരായ കടൽ അപ്സരസ്സുകളുമായി വനഭംഗി ആസ്വദിക്കുകയായിരുന്നു. വിജനമായ ആ പ്രദേശം നിറയെ മനോഹരമായ പുഷ്പങ്ങളായിരുന്നു. അതവളെ സന്തുഷ്ടയാക്കി. അപ്പോൾ അതുവഴി വന്ന അധോലോക ദേവനായ ഹേഡീസ് അവളെ കാണാൻ ഇടയായി. അദ്ദേഹം അവളുടെ സൗന്ദര്യത്തിൽ വളരെ ആകൃഷ്ടനാവുകയും ഏതു വിധത്തിലും പെർസെഫോണിനെ സ്വന്തമാക്കണമെന്നും തീരുമാനിക്കുകയും ചെയ്തു. കളിച്ചും ചിരിച്ചും പൂക്കൾ ശേഖരിച്ചും സമയം പോക്കവേ പെർസെഫോൺ തോഴിമാരിൽ നിന്നും വളരെ അകന്നുപോയി. ആ അവസരത്തിൽ ഹേഡീസ് അവളെ കോരിയെടുത്തു തന്റെ സുവർണ്ണ രഥത്തിൽ കയറ്റി അധോലോകത്തേയ്ക്കു കൊണ്ടുപോയി.
ഏറെ നേരം കഴിഞിട്ടും പൂക്കൾ പറിക്കാൻ പോയ പെർസെഫോണിനെ കാണാതെ അവളുടെ അമ്മയായ ഡിമീറ്റർ അവളെ അന്വേഷിച്ചു പുറപ്പെട്ടു. പെർസെഫോൺ സഞ്ചരിച്ച വഴികളിലൂടെ ആ അമ്മ മകളെ തേടി നടന്നു. വഴിയിൽ കണ്ട വൃക്ഷലതാദികളോടും, പക്ഷി മൃഗാദികളോടും പെർസെഫോണിനെ കണ്ടുവോ എന്നവർ അന്വേഷിച്ചു. ആർക്കും അറിയില്ലായിരുന്നു പെർസെഫോണ് എവിടെയാണെന്ന്. പെർസെഫോണിന്റെ തോഴിമാരായ കടൽ അപ്സരസ്സുകൾക്കും അറിയില്ലായിരുന്നു അവൾ എവിടെ മറഞ്ഞിരിക്കുന്നു എന്ന്. ദുഃഖിതയായ ഡിമീറ്റർ ദേവത, അവളുടെ എല്ലാ കർത്തവ്യങ്ങളിൽ നിന്നും വിട്ടകന്നു മകളുടെ വേർപാടിൽ നിഷ്ക്രിയയായി മാറി. അതോടെ ഭൂമിയിലെ വിളകൾ നശിക്കുവാൻ തുടങ്ങി. മണ്ണിന്റെ ഉർവ്വരത ക്ഷയിക്കുവാൻ തുടങ്ങി. മൃഗങ്ങളും മനുഷ്യരും പട്ടിണിയുടെ പ്രിരിമുറുക്കത്തിൽ കഷ്ടപ്പെടുവാൻ തുടങ്ങി. അതീവ ഗുരുതരമായ ഈ അവസ്ഥ, ദേവഗണങ്ങളുടെ നേതാവായ സീയൂസിന്റെ ശ്രദ്ധയിൽ എത്തി. എത്രയും വേഗം ഇതിനൊരു പരിഹാരം കണ്ടെത്തണമെന്ന് അദ്ദേഹത്തിനു മനസ്സിലായി. പക്ഷെ പെർസെഫോൺ എവിടെയാണെന്ന് സീയൂസിനും അറിയില്ലായിരുന്നു.
ദിനരാത്രങ്ങൾ ദൂഖിതയായിക്കഴിഞ്ഞ ഡിമീറ്ററിന്റെ അവസ്ഥയിൽ അലിവുതോന്നിയ സൂര്യൻ, താൻ കണ്ട കാര്യം ദേവതയോടു പറഞ്ഞു. പകലോനായ സൂര്യന്റ കണ്ണിൽ പെടാതെ പകൽ വെളിച്ചത്തിൽ ഒന്നും സംഭവിക്കില്ലലോ. പെർസെഫോണിനെ കണ്ട അധോലോക നായകനായ ഹേഡീസ് അവളിൽ അനുരക്തനായതും, ആരും അടുത്തില്ലാത്ത അവസരത്തിൽ അവളെ ബലം പ്രയോഗിച്ചു തേരിൽ കയറ്റി ഭൂമി പിളർന്നു അധോലോകത്തിലേക്കു കൊണ്ടുപോയതും സൂര്യൻ ഡിമീറ്ററിനോടു വെളിപ്പെടുത്തി.
കാര്യങ്ങളുടെ സങ്കീർണ്ണത തിരിച്ചറിഞ്ഞ ഡിമീറ്റർ നേരെ സീയൂസിനെ കണ്ടു കാര്യങ്ങൾ ഗ്രഹിപ്പിച്ചു.
ശക്തനും, അപ്രാപ്യനുമായ ഹേഡീസിൽ നിന്നും പെർസെഫോണിനെ മോചിപ്പിച്ചു കൊണ്ടുവരിക എന്നത് വളരെ ശ്രമകരമായ കാര്യമാണെന്നു തിരിച്ചറിഞ്ഞ സീയൂസ്, ആ ദൗത്യം ഹെർമിസ് ദേവനെ ഏൽപ്പിച്ചു.
ഇതിനിടയിൽ അധോലോകത്തു തറവറയിൽ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി പെർസെഫോൺ ദിനരാത്രങ്ങൾ കഴിച്ചു കൂട്ടി. ഹേഡീസ് നൽകിയ ആഹാരം കഴിക്കാൻ അവൾ കൂട്ടാക്കിയില്ല. അവൾക്കു ഏതു വിധേനയും അധോലോകം ഉപേക്ഷിച്ചു ദേവലോകമായ ഒളിംപസിൽ എത്തണം എന്നതായിരുന്നു ലക്‌ഷ്യം. ഒടുവിൽ വിശന്നു തളർന്ന പെർസെഫോൺ നിവർത്തിയില്ലാതെ വിളഞ്ഞു പഴുത്ത മാതളത്തിന്റെ ആറ് അല്ലികൾ ഭക്ഷിച്ചു. എന്നാൽ അവൾക്കറിയാൻ പാടില്ലാത്ത ഒന്നുണ്ടായിരുന്നു. അധോലോകത്തു നിന്നും എന്തെങ്കിലും ഭക്ഷിക്കുന്ന വ്യക്തിക്ക് അവിടം വിട്ടു പോകാൻ സാധിക്കുകയില്ല.
ദൂതയായ ഹെർമിസ് അധോലോകത്തെത്തി, ഭൂമിയിലെ ദുരവസ്ഥയുടെ ഭീകരത ഹേഡീസിനെ ബോധ്യപ്പെടുത്തി. മാതളയല്ലികൾ കഴിച്ച കാരണം പെർസെഫോണിനു അധോലോകം എന്നെന്നേക്കുമായി ഉപേക്ഷിക്കാൻ കഴിയില്ല എന്ന് അവളെയും, അവളുടെ അമ്മയായ ഡിമീറ്ററിനെയും ഹർമിസ് ബോധ്യപ്പെടുത്തി. എന്നാൽ അധോലോക നായകനായ ഹേഡീസിനെ സ്വീകരിച്ചാൽ എക്കാലവും പെർസെഫോണിനു അധോലോകത്തെ രാജ്ഞിയായി വാഴാം എന്നും അവളെ അറിയിച്ചു. ഒടുവിൽ എല്ലാവരുടെയും സമ്മതപ്രകാരം ആറുമാസം പെർസെഫോൺ അധോലോകത്തും ആറു മാസം ഭൂമിയിലും കഴിയും എന്നു തീരുമാനിക്കപ്പെട്ടു.
പെർസെഫോണിന്റെ തിരിച്ചുവരവിൽ ഡിമീറ്റർ സന്തുഷ്ടയായി. അവൾ ഭൂമിയുടെ പ്രതലം പൂത്തുലഞ്ഞ പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ചു. വസന്തം അതിന്റെ എല്ലാ നിറങ്ങളോടും കൂടി അണിഞ്ഞൊരുങ്ങി. പക്ഷികൾ പാടി, ഉയരങ്ങളിൽനിന്നും സൂര്യദേവൻ തന്റെ സഹസ്രകിരങ്ങളാൽ ഉർവ്വരയായിമാറിയ ഭൂമിയെ തഴുകി. പൂക്കളിൽ നിന്നു പൂക്കളിലേക്കു ഭൃംഗങ്ങൾ പരാഗ രേണുക്കളുമായി പറന്നലഞ്ഞു. വയലേലകളിൽ തിനയും, ഗോതമ്പും, റാഗിയും വിളഞ്ഞു പഴുത്തു. ഭൂമിയിൽ നിന്നും പട്ടിണി മാറി. എവിടെയും സന്തോഷം അലതല്ലി.
എന്നാൽ ഈ സന്തോഷം ഉടമ്പടി പ്രകാരം ആറു മാസങ്ങൾ കഴിഞ്ഞപ്പോൾ കൊഴിഞ്ഞുപോയി. പെർസെഫോൺ അടുത്ത ആറു മാസങ്ങൾ സാധോലോഅകത്തേക്കു പോകവേ, ഡിമീറ്റർ വീണ്ടും ദുഖത്തിലേക്കു വഴുതിവീണു. തരുലതാദികൾ ഇലപൊഴിച്ചു. ശിശിരത്തിന്റെ അന്ത്യത്തിൽ തണുത്ത തെക്കൻ കാറ്റുമായി ഹേമന്തമെത്തി. വാസന്ത വർണ്ണങ്ങളുടെ സ്ഥാനത്തു, ശൈത്യത്തിന്റെ ചാര നിറം മൂടി.
മനുഷ്യന് അഗ്നി പകർന്ന ദേവാ
ഒളിമ്പസ് ദേവകളും, പൂർവ്വ ദേവകളായ ടൈറ്റാൻമാരുമായുള്ള യുദ്ധത്തിൽ, ടൈറ്റാൻ ദേവതയായ തെമിസും അവരുടെ മകനായ പ്രൊമിത്യൂസും ഒളിമ്പസ് ദേവങ്ങൾക്കൊപ്പം സഖ്യത്തിലായിരുന്നു. യുദ്ധത്തിൽ ഒളിമ്പസ് ദേവകൾ ജയിക്കുകയും അവരുടെ നേതാവായിരുന്ന സിയൂസ് ലോകത്തിന്റെ അധിപനായിത്തീരുകയും ചെയ്തു.
അങ്ങനെയിരിക്കെ പ്രൊമിത്യൂസിനു ഒരു ദൗത്യം നൽകപ്പെട്ടു. മണ്ണും ജലവും ഉപയോഗിച്ചു മനുഷ്യപുരുഷനെ സൃഷ്ഠിക്കുക എന്നതായിരുന്നു സിയൂസ് നൽകിയ ആ നിയോഗം. തന്റെ സർഗ്ഗസിദ്ധി ഉപയോഗിച്ച് അംഗപ്രത്യംഗങ്ങളായി പ്രൊമിത്യൂസ് മനുഷ്യനെ സൃഷ്ഠിച്ചു. നിർമ്മാണം കഴിഞ്ഞു പ്രൊമിത്യൂസ് മനുഷ്യനെ കൗതുകത്തോടെ നോക്കി. താൻ സൃഷ്ഠിച്ച മനുഷ്യകുലത്തോട് പ്രൊമിത്യൂസിനു എന്നും സ്നേഹവും അനുകമ്പയും ഉണ്ടായിരുന്നു.
തന്റെ സൃഷ്ഠിവൈഭവത്തിന്റെ മകുടോദാഹരണമായ മനുഷ്യർ എല്ലാ വിധത്തിലും ഉയർച്ചയിൽ എത്തിക്കാണാൻ പ്രൊമിത്യൂസ് ഗൂഢമായി ആഗ്രഹിച്ചിരുന്നു. മനുഷ്യരുടെ വളർച്ചയ്ക്കു വിഘാതമായി നിന്നിരുന്നത് എന്താണെന്നു പ്രൊമിത്യൂസ് കണ്ടെത്തി. അത് 'അഗ്നി' ആയിരുന്നു. അഗ്നി ഊർജമാണ്. പ്രവർത്തിയുടെ ചാലക ശക്തിയാണ്. മനുഷ്യപുരോഗതിയുടെ ചക്രം തിരിക്കാൻ അഗ്നി അവർക്ക് ആവശ്യമാണ്. മനുഷ്യർ അധിവസിക്കുന്ന ഭൂമിയിൽ അഗ്നി ഇല്ല. അതുള്ളത് താൻ താനുൾപ്പെടുന്ന ദേവന്മാർ നിവസിക്കുന്ന സ്വർഗ്ഗത്തിലാണ്. എങ്ങിനെയും സ്വർഗ്ഗത്തിൽ നിന്നും അഗ്നി ഭൂമിയിൽ എത്തിക്കണമെന്നു പ്രൊമിത്യൂസ് തീരുമാനിച്ചു.
സ്വർഗത്തു അഗ്നി സൂക്ഷിച്ചിരുന്നത് ദേവനായ ഹെഫെസ്റ്റസിന്റെ പണിപ്പുരയിലാണ്. സിയൂസിന്റെയും ഹീരയുടെയും പുത്രനായ അദ്ദേഹം ലോഹവേലകളുടെ ദേവനാണ്. അദ്ദേഹം രതിദേവതയായ അഫ്രോഡിറ്റിന്റെ ഭർത്താവാണ്. ഹെഫെസ്റ്റസിന്റെ ആലയിലാണ് സ്വർഗ്ഗലോകത്തു വേണ്ട ആയുധങ്ങളും ഉപകരണങ്ങളും ലോഹങ്ങൾ കൊണ്ട് നിർമ്മിക്കുന്നത്. ട്രോജൻ യുദ്ധവീരനായ അക്കിലീസിനെ വിജയത്തിലെത്തിച്ച ആയുധം നിർമ്മിച്ചു നൽകിയത് ഹെഫെസ്റ്റസാണ്.
ഒരു ദിവസം പ്രൊമിത്യൂസ് തന്ത്രത്തിൽ ഹെഫെസ്റ്റസിന്റെ പണിപ്പുരയിൽ എത്തി. അവിടെനിന്നും അഗ്നി കവർന്ന് ഒരു ഞാങ്ങണയിൽ നിക്ഷേപിച്ചു. അതുമായി ഭൂമിയിലെത്തിയ പ്രൊമിത്യൂസ് സ്നേഹപൂർവ്വം അഗ്നി മനുഷ്യരെ ഏല്പിച്ചു. അതു മനുഷ്യകുലത്തിന്റെ പുരോഗതിയുടെ ചവിട്ടുപടിയായി. അഗ്നി ഉപയോഗിച്ചു മനുഷ്യർ ആയുധങ്ങളും, യന്ത്രങ്ങളും നിർമ്മിച്ചു. അഭൂതപൂർവമായ ഈ പുരോഗതികണ്ടു സ്വർഗ്ഗവാസികളായ ദേവന്മാർ അസൂയ പൂണ്ടു. മനുഷ്യ പുരോഗതിയുടെ കാരണം അന്വേഷിച്ച ദേവന്മാർ, അഗ്നിയാണ് അതിനു നിദാനമായതു എന്നു തിരിച്ചറിഞ്ഞു. പ്രൊമിത്യൂസ് രഹസ്യമായി നടത്തിയ മോഷണം ഒടുവിൽ ദേവന്മാരുടെ നേതാവായ സീയൂസിന്റെ ചെവിയിലെത്തി. അദ്ദേഹം കോപാക്രാന്തനായി. അഗ്നി മോഷ്ടിച്ചു മനുഷ്യർക്കു നൽികിയ പ്രൊമിത്യൂസിനെ അദ്ദേഹം കഠിനമായി ശിക്ഷിച്ചു.
കോക്കസസ് പർവത ശിഖരത്തിൽ പ്രൊമിത്യൂസിനെ ഒരു പാറയുമായി ബന്ധിച്ചു ചങ്ങലയ്ക്കിട്ടു. കൈകാലുകൾ അനക്കാൻ കഴിയാതെ മുപ്പതു സംവത്സരങ്ങൾ ഹെഫെസ്റ്റസ് നിർമ്മിച്ച ആ ചങ്ങലയിൽ പ്രൊമിത്യൂസ് കിടന്നു. ഓരോ പകലിലും സീയോസ് അയയ്ക്കുന്ന കഴുകൻ പ്രൊമിത്യൂസിനെ ആക്രമിക്കും. അതിന്റെ കൂർത്ത നഖങ്ങൾ കൊണ്ട് പ്രൊമിത്യൂസിന്റെ ശരീരത്തിൽ മാന്തി മുറിവുണ്ടാക്കും. വാൾമുന പോലുള്ള ചുണ്ടുകൾ കൊണ്ട് വയർ കുത്തിപ്പിളരും. ഉള്ളിലുള്ള കരൾ കീറി മുറിച്ചു കഴിക്കും. സന്ധ്യയാക്കുമ്പോൾ കഴുകൻ തന്റെ പണി അവസാനിപ്പിച്ചു പറന്നുപോകും. രാവിന്റെ നിഗൂഢതയിൽ പ്രൊമിത്യൂസിന്റെ മുറിവുകൾ ഉണങ്ങും, കരൾ വളർന്നു പൂർവ്വസ്ഥിതിയിൽ എത്തിച്ചേരും. പക്ഷെ അടുത്ത പ്രഭാതത്തിൽ കരൾ കഴിക്കാൻ കഴുകൻ വീണ്ടുമെത്തും. ഒടുവിൽ സീയൂസിന്റെ പുത്രനായ ഹെർകുലീസ് പ്രൊമിത്യൂസിനെ ചങ്ങലയിൽ നിന്നും മോചിപ്പിക്കുന്നു വരെ ക്രൂരമായ ഈ പീഡനം തുടർന്നു.
പാശ്ചാത്യ കലാ സാഹിത്യങ്ങളിലും ചിന്താമണ്ഡലങ്ങളിലും പ്രൊമിത്യൂസിനെ മനുഷ്യ പുരോഗതിയുടെ ദീപശിഖാ വാഹകനായി കാണുന്നു. ശാസ്ത്ര കൗതുകത്തിന്റെ പ്രതീകമായി പ്രൊമിത്യൂസ് വാഴ്ത്തപ്പെടുന്നു.
ഏതാണ് മികച്ച സമ്മാനം?
പുരാതന ഗ്രീക്കിലെ ഏറ്റവും മനോഹരമായ നഗരമായിരുന്നു, സെക്രോപിയ. വീതിയുള്ള വീഥികളും, മോടിപിടിപ്പിച്ചു മനോഹരമാക്കിയ മന്ദിരങ്ങളും, സിവിശാലമായ ചത്വരങ്ങളൂം, കളിസ്ഥലങ്ങളും, ആരാമങ്ങളും ഉള്ള ആ നഗരം ഇഷ്ടപ്പെടാതിരിക്കാൻ ഒരു കാരണവും ഉണ്ടായിരുന്നില്ല. രാജാവായ സെക്രോപ്സ് ആണ് തന്റെ പേര് അനശ്വരമാക്കാനായി ആ നരരത്തിനു തന്റെ പേരു ചേർത്തു സെക്രോപിയ എന്നു നാമകരണം ചെയ്തത്.
മനുഷ്യരെപ്പോലെ ദേവന്മാർക്കും, ദേവതകൾക്കും ആ നഗരം പ്രിയപ്പെട്ടതായിരുന്നു. ആ നഗരം തങ്ങളുടെ പേരിൽ അറിയപ്പെടട്ടെ എന്ന് അവരും ആഗ്രഹിച്ചിരുന്നു. സമുദ്രദേവനായ പോസിഡോണും, ജ്ഞാനദേവതയായ അഥീനയും ആയിരുന്നു ഈ കാര്യത്തിൽ ഏറ്റവും മുന്നിൽ നിന്നിരുന്നത്. നഗരത്തിന്റെ രക്ഷാമൂർത്തിയായിത്തീരാനും, നഗരം തങ്ങളുടെ പേരിൽ അറിയപ്പെടാനും ഇവർ രണ്ടുപേരും അത്യധികം ആഗ്രഹിച്ചിരുന്നു. അവർ ഒളിമ്പസ് പർവ്വതത്തിലെ ദേവദേവനായ സീയൂസിനെ തങ്ങളുടെ ആഗ്രഹം അറിയിക്കുകയും ചെയ്തിരുന്നു.
ഒടുവിൽ പോസിഡോണും അഥീനയും തമ്മിൽ ഈ വിഷയത്തിൽ തർക്കമായപ്പോൾ സീയൂസ് പരിഹാരത്തിനായി ഒരു നിർദ്ദേശം മുന്നോട്ടു വച്ച്. അതിപ്രകാരം ആയിട്ടിരുന്നു. രണ്ടുപേരും ഓരോ സമ്മാനം നഗരവാസികൾക്കായി കാഴ്ചവയ്ക്കുക. ആരുടെ സമ്മാനമാണോ നഗരവാസികൾ പ്രിയപ്പെട്ടതായി തെരഞ്ഞെടുക്കുന്നത്, അതു സമ്മാനിച്ച ആളിന്റെ പേരിൽ നഗരം ഭാവിയിൽ അറിയപ്പെടും. സീയൂസിന്റെ നിർദ്ദേശം രണ്ടു പേർക്കും സ്വീകാര്യമായിരുന്നു.
മത്സര ദിനത്തിൽ, സെക്രോപിയയിലെ ജനങ്ങൾ സമ്മാനങ്ങൾ കാണാനായി മലമുകളിൽ എത്തിച്ചേർന്നു. തിരമാലകളെ നിലയ്ക്കു നിറുത്തുന്ന പോസിഡോൺ ദേവനാണ് നഗരവാസികൾക്കുള്ള സമ്മാനം ആദ്യം നൽകിയത്. തന്റെ ത്രിശൂലം ഒരു പാറയിൽ ശക്തിയോടെ തറച്ചു. അപ്പോൾ അവിടെനിന്നും വലിയ ശബ്ദത്തോടെ ഒരു ഉറവ പൊട്ടി ഒഴുകാൻ തുടങ്ങി. പതഞ്ഞു പൊന്തിയ തെളിനീർ, ഒരു വട്ടം കറങ്ങിയ ശേഷം താഴ്വാരത്തിലേക്കു കുതിച്ചു. നഗരവാസികൾ അത്ഭുതാരവം മുഴക്കി. നഗരവാസികളെ ചിരകാലം വരൾച്ചയിൽ നിന്നും രക്ഷിക്കാൻ ഈ ജലസ്രോതസ്സിനു കഴിയുമെന്നും, അതിനാൽ നഗരവാസികൾക്കു പ്രിയപ്പെട്ടതായി തന്റെ ഈ സമ്മാനം അവർ തെരഞ്ഞെടുക്കും എന്നും പോസിഡോൺ കരുതി. അരുവിയിലിറങ്ങി കൈക്കുമ്പിളിൽ വെള്ളം കൊരിക്കുടിച്ചവരുടെ നെറ്റി ചുളുങ്ങി. അവരടെ സന്തോഷം കെട്ടടങ്ങി. കാരണം സമുദ്രദേവന്റെ സമ്മാനം സമുദ്രജലം പോലെ ഉപ്പു കലർന്നതായിരുന്നു.
ഏതു കണ്ട അധീനദേവി തന്റെ നീണ്ട ചാട്ടുളി ഭൂമിയിൽ തറച്ചു. അതിശയം പോലെ അവിടെ ഒരു വൃക്ഷം പ്രത്യക്ഷപ്പെട്ടു. നിറയെ ചെറിയ പച്ച നിറത്തിലുള്ള കായ്കളും, കട്ടിയുള്ള ചെറിയ ഇലകളുമുള്ള ഒരു മനോഹര വൃക്ഷം. അതായിരുന്നു ആദ്യത്തെ ഒലിവ് മരം. നഗരവാസികൾ സന്തോഷത്താൽ കാഹളം മുഴക്കി. ഭക്ഷണവും, എണ്ണയും, വിറകും, തണലും തരാൻ പ്രാപ്തിയുള്ള ഒലിവിനെ അവർ ഏറെ ഇഷ്ടപ്പെട്ടു. കുട്ടികൾ അതിന്റെ ചുവട്ടിൽ നൃത്തം ചവിട്ടി. മരത്തിന്റെ ശിഖരത്തിൽ ഊഞ്ഞാൽ ആടാൻ അവർ ആഗ്രഹിച്ചു. നഗരവാസികൾ ഒന്നായി അഥീനാ ദേവിയുടെ സമ്മാനം ഏറ്റവും പ്രിയപ്പെട്ടതായി പ്രഖ്യാപിച്ചു.
അങ്ങനെ അഥീന ദേവിയുടെ പേരിൽ നിന്നും ഏഥൻസ് എന്ന പേര് ആ നഗരത്തിനു ചാർത്തി. അഥീന ദേവി ഏഥൻസ് നഗരത്തിന്റെ രക്ഷാമൂർത്തിയായിത്തീരുകയും ചെയ്തു.
കാളത്തലയുള്ള മിനോടോറും ലാബ്രിന്തും
ഏജിയൻ കടലിലെ ദ്വീപായ ക്രേറ്റിലെ രാജാവായിരുന്നു മിനോ. ഒരിക്കൽ ഏതൻസിലെ പാന്തനായിക് മത്സരങ്ങളിൽ പങ്കെടുക്കാൻ എത്തിയ മിനോയുടെ മകനും യുവരാജാവുമായിരുന്ന ആൻഡ്രോഗിയോസ് ചതി പ്രയോഗത്തിലൂടെ കൊല്ലപ്പെട്ടു. ഇതിൽ മനംനൊന്ത് കുതപിതനായി മാറിയ മിനോ ഏഥൻസിലേക്ക് തന്റെ വമ്പിച്ച പടയുമായി എത്തി, തന്റെ മകനെ തിരികെത്തരാൻ അവിടുത്തെ രാജാവായ ഏജിയൂസിനോട് ആവശ്യപ്പെട്ടു.
ആൻഡ്രോഗിയോസിന്റെ കൊലയാളി ആരെന്നു ആർക്കും അറിയില്ലായിരുന്നു. അതിനാൽ ഭയന്ന ഏജിയൂസ് ഒടുവിൽ മിനോയ്ക്ക് മുന്നിൽ അടിയറവു പറഞ്ഞു. യുവാവായിരുന്ന തന്റെ മകന്റെ രക്തത്തിനു പകരമായി ഏഥൻസിലെ യുവാക്കളെ കൊല്ലുക എന്നതായിരുന്നു മിനോയുടെ പദ്ധതി. ഒടുവിൽ ഒരു പരിഹാരമായി രാജാവായ ഏജിയൂസ് മിനോയുമായി ഒരു ഉടമ്പടിയിൽ ഏർപ്പെട്ടു. ഓരോ ഒൻപതു വർഷം കൂടുമ്പോഴും ഏഥൻസിലെ ഏറ്റവും ധീരരായ ഏഴു യുവാക്കളെയും അതിസുന്ദരികളായ ഏഴു യുവതികളെയും മിനോയ്ക്കു വിട്ടുകൊടുക്കണം എന്നതായിരുന്നു ആ ഉടമ്പടി. മിനോ സൂക്ഷിച്ചിരുന്ന മിനോടോറസ് എന്ന ഭീകരനായ സത്വത്തിനു ആഹാരമായിട്ടാണ് ഇവരെ വിട്ടുകൊടുക്കേണ്ടിയിരുന്നത്. കാളയുടെ തലയും മനുഷ്യശരീരവും ഉള്ള മിനോടോർ എന്ന് വിളിക്കപ്പെടുന്ന ഈ സത്വത്തെ മിനോ ഒരു വലിയ ലാബ്രിന്തിൽ സൂക്ഷിച്ചിരുന്നു.
ഒരു പ്രത്യേക രീതിയിലുള്ള നിർമ്മിതിയെ ആണ് ലാബ്രിന്ത് എന്നു വിളിക്കുന്നത്. ഉയർന്ന ഭിത്തികളും, വളഞ്ഞു പുളഞ്ഞു ശാഖകളായി പിരിയുകയും, കൂടിച്ചേരുകയും ചെയ്യുന്ന വളരെ നീണ്ട ഇടനാഴികകളും ഇതിനുണ്ടാകും. ചില ഇടനാഴികൾ എങ്ങും എത്താതെ പൊടുന്നനെ അവസാനിക്കും. ലാബ്രിന്തിൽ അകപ്പെട്ടുപോയാൽ പുറത്തിറങ്ങാൻ വളരെ ബുദ്ധിമുട്ടാണ്. കാരണം, എല്ലാ ഇടനാഴികളും ഒരുപോലെയിരിക്കും. ഡെഡാലസ് എന്ന നിർമ്മാണ വിദഗ്ധനും അയാളുടെ മകനായ ഇക്കാറാസും കൂടിയാണ് ക്രേറ്റ് ദ്വീപിലെ നോസോസ് എന്ന സ്ഥലത്തു മിനോ ആവശ്യപ്പെട്ട പ്രകാരം ലാബ്രിന്ത് നിർമ്മിച്ചത്. ഇതു നിർമ്മിച്ച ഡെഡാലസിനും മകനും ലാബ്രിന്തിൽ നിന്നും പുറത്തു കടക്കാൻ സാധിക്കാത്തതരത്തിൽ വളരെ സങ്കീർണമായിരുന്നു അതിന്റെ നിർമ്മാണം.
മിനോയ്ക്ക് ലഭിച്ചിരുന്ന യുവാക്കളെ ലേബ്രിന്തിലേക്ക് കടത്തിവിടും. ഈ സങ്കീർണമായ നിർമ്മിതിയിൽ എത്തപ്പെടുന്ന യുവാക്കൾ പുറത്തേക്കുള്ള മാർഗ്ഗം കണ്ടെത്താനാവാതെ അലഞ്ഞുതിരിയും. ഒടുവിൽ അവർ മിനോട്ടോറിന്റെ മുന്നിൽ എത്തിപ്പെടും. അവർ അങ്ങനെ ആ സത്വത്തിന്റെ ആഹാരമായിത്തീരുകയും ചെയ്യും.
വർഷങ്ങളായി ഇതു തുടർന്നപ്പോൾ, ഏഥൻസിലെ രാജാവായ ഏജിയൂസിന്റെ മകനായ തെസിയുസ് ഇതിന് ഒരു അറുതി വരുത്തണമെന്ന് തീരുമാനിച്ചു. അടുത്ത തവണ ലേബ്രിന്തിലേക്ക് പോകേണ്ട യുവാക്കളിൽ ഒരാൾ താൻ ആയിരിക്കുമെന്ന് തെസിയുസ് പ്രഖ്യാപിച്ചു. അന്നേവരെ ഉടമ്പടിപ്രകാരം ക്രേറ്റിൽ പോയ യുവാക്കൾ ആരും തിരികെയെത്തിയിട്ടില്ല. ധീരനും സുന്ദരനുമായ തേസിയുസ് രാജകുമാരൻ എന്നെന്നേയ്ക്കുമായി ഏഥൻസിനു നഷ്ടപ്പെടുമോ എന്ന് നാട്ടുകാർ ഭയന്നു.
കടൽ ശാന്തമായിരുന്ന ഒരുനാൾ തേസിയൂസ് സന്നാഹങ്ങളോടെ ഒരു കറുത്ത കപ്പലിൽ ക്രേറ്റിലേക്ക് യാത്ര തിരിച്ചു. പോകും മുൻപ് അയാൾ തന്റെ പിതാവിനോട് ഇപ്രകാരം പറഞ്ഞു. "പിതാവേ, ഞാൻ എന്റെ രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുവാനായി യാത്ര തിരിക്കുന്നു. എന്നെ അനുഗ്രഹിക്കുക. ഏഥൻസിലെ യുവാക്കളെ ആഹാരമാക്കുന്നതിൽനിന്നും മിനോട്ടോറിനെ ഞാൻ പിന്തിരിപ്പിക്കാൻ ശ്രമിക്കും. അതിൽ ഞാൻ വിജയിച്ചാൽ, ഒരു ധവള നൗകയിൽ ആയിരിക്കും തിരികെ വരിക."
ക്രെറ്റിലെ കടൽക്കരയിൽ ഉലാത്തുകയായിരുന്ന തേസിയുസ് അതിസുന്ദരിയായ ഒരു യുവതിയെ കണ്ടുമുട്ടി. ആദ്യ ദര്ശനത്തിൽത്തന്നെ തേസിയുസ് അവളിൽ അനുരക്തനായിപ്പോയി. ആ യുവതി മിനോയുടെ മകളായ അരിയാഡ്നെ ആയിരുന്നു. ശക്തനും സുന്ദരനായ തേസിയുസിനെ അവൾക്കും ഇഷ്ടപ്പെട്ടു. അവർ തമ്മിൽ പ്രണയബദ്ധരായി തീരുകയും ചെയ്തു. ഏഥൻസിലെ യുവരാജാവായ തേസിയുസ് ക്രേറ്റിൽ വന്നതിന്റെ ഉദ്ദേശം മനസിലാക്കിയ അരിയാഡ്നെ തന്റെ അച്ഛന്റെ സൂക്ഷിക്കുന്ന ലാബ്രിന്തിൽ തന്റെ പ്രിയപ്പെട്ടവൻ അകപ്പെട്ടുപോയാൽ ഒരിക്കലും തിരിച്ചു വരില്ലെന്ന് ഭയന്നു. ലാബ്രിന്തിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗം, അതു നിർമ്മിച്ച ഡെഡാലസിനോടുതന്നെ അവൾ ആരാഞ്ഞു. ഇരുട്ടു പരന്നു തുടങ്ങിയപ്പോൾ തേസിയുസിനോടൊപ്പം അരിയാഡ്നെയും ലാബ്രിന്തിനു മുന്നിലെത്തി. ഡെഡാലസ് ഉപദേശിച്ച പ്രകാരം പന്തുപോലെ ചുരുട്ടിയ നൂൽ അവൾ അയാളുടെ കൈയിൽ കൊടുത്തു. പോകുന്ന മാർഗത്തിൽ നൂൽ ആരും കാണാതെ ഇട്ടുപോകണം എന്ന് അവൾ തേസിയുസിനെ ഉപദേശിച്ചു. നന്ദി പറഞ്ഞ തേസിയുസ് അവളുടെ ചുണ്ടുകളിൽ അവസാനമായി ഒരു പ്രേമമുദ്ര ചാർത്തിയശേഷം ഇപ്രകാരം പറഞ്ഞു.
"പ്രയപ്പെട്ട അരിയാഡ്നെ, നീ എനിക്കുവേണ്ടി എത്ര ത്യാഗം സഹിച്ചു. ഞാൻ തിരികെ വരികെയാണെങ്കിൽ നിശ്ചയമായും ഏഥൻസിലേക്കു നമ്മൾ ഒരുമിച്ചാകും പോവുക. നീ എന്നോടൊപ്പം വരില്ലേ?"
അവനോടൊപ്പം ഭൂമിയുടെ ഏതു കോണിലേക്കും പോകാൻ അവൾ ഒരുക്കമായിരുന്നു.
ലാബ്രിന്തിൽ കടന്ന തേസിയുസ് അവൾ പറഞ്ഞത് പ്രകാരം ആ നൂലിന്റെ ഒരറ്റം അതിന്റെ കവാടത്തിലെ സ്തൂപത്തിൽ ബന്ധിച്ചു. അവൾ പറഞ്ഞത് ഒന്നുകൂടി തേസിയുസ് ഓർത്തു.
"മുന്നോട്ടു മാത്രം പോവുക. ഒരിക്കലും ഇടത്തേയ്ക്കോ വലത്തേയ്ക്കോ തിരിയരുത്."
അവളുടെ ഉപദേശം അക്ഷരം പ്രതി പാലിച്ചുകൊണ്ട് ആ നൂലിൽ പിടിച്ചു മുന്നോട്ടുപോയ തെസിയ്‌സ് ഏറെ നേരത്തെ യാത്രയ്ക്കു ശേഷം ലാബ്രിന്തിന്റെ ഹൃദയഭാഗത്തെത്തി. അവിടെ മിനോട്ടോർ ഗാഢ നിദ്രയിൽ ആയിരുന്നു. ഞെട്ടിയുണർന്ന മിനോട്ടോർ തേസിയ്‌സുമായി യുദ്ധത്തിൽ ഏർപ്പെട്ടു. രണഭേരി ഉയർത്തി ആഞ്ഞടുത്ത ആ ശക്തന്മാർ ഏറെ നേരം പോരാടി. ഒടുവിൽ താൻ ഒളിച്ചു കടത്തിയ ഖഡ്ഗം ഉപയോഗിച്ച് തേസിയുസ് മിനോട്ടോറിന്റെ കഴുത്തറത്തു. വിജയശ്രീ ലാളിതനായ അസ്യൂസ് നൂലിന്റെ വഴിയിലൂടെ മറ്റു യുവാക്കൾക്കും യുവതികൾക്കും ഒപ്പം ലാബ്രിന്തിന്റെ പുറത്ത് കടക്കുകയും ചെയ്തു.
മിനോയുടെ രക്തദാഹത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തിയ ധീരനായ തേസിയുസ് അവിടെ കാത്തുനിന്ന അരിയാഡ്നെയെ വാരിപ്പുണർന്നു. തിരിച്ച് ഏജൻസിലേക്ക് പോകുന്ന യാത്രയിൽ യാത്രയിൽ തേസിയുസ് അവളെയും തന്റെ യാനത്തിൽ ഒപ്പം കൂട്ടി. തിരകളിലൂടെ തെന്നി മുന്നോട്ടുപോയ ഉരു നാക്സോസ് എന്ന പേരിൽ അറിയപ്പെടുന്ന ഒരു ദ്വീപിൽ ശുദ്ധജലത്തിനായി അടുപ്പിച്ചു. വളരെ മനോഹരമായ ആദ്വീപിൽ ചില ദിനരാത്രങ്ങൾ അവർ ഒന്നിച്ചു കഴിയുകയും സ്നേഹം പങ്കിടുകയും ചെയ്തു.
ഒരു രാത്രിയിലെ ഉറക്കത്തിൽ ദേവനായ ഡയോനിയോസ്, തെസിയൂസിന്റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുകയും, അരിയാഡ്നെ ഭാവിയിൽ തന്റെ ഭാര്യയായിത്തീരേണ്ടവൾ ആണെന്നും അതിനാൽ അവളെ ഉപേക്ഷിച്ച് തെസിയൂസ് മടങ്ങേണ്ടതാണെന്നും ആവശ്യപ്പെട്ടു. ശക്തനായ ദേവന്റെ അരുളിപ്പാട് മറികടക്കാൻ കഴിയാത്ത ആ കാമുകൻ വളരെ വേദനയോടെ അവളെ ആ ദ്വീപിൽ ഉപേക്ഷിച്ച് ഏഥൻസിലേക്കു പോയി. എന്നാൽ തന്റെ പിതാവായ ഏജിയൂസിനോട് പറഞ്ഞ വാക്കുകൾ അയാൾ മറന്നുപോയിരുന്നു. തന്റെ പിതാവിന് കൊടുത്ത വാക്കു പ്രകാരം തേസിയുസ് വെളുത്ത നിറമുള്ള യാനത്തിലായിരുന്നു വിജയത്തിനു ശേഷം മടങ്ങേണ്ടിയിരുന്നത്. വെളുത്ത കപ്പൽ കാത്തിരുന്ന ഏജിയൂസ് അതു കാണാത്തതിനാൽ, തന്റെ മകൻ മിനോട്ടോറുമായുള്ള യുദ്ധത്തിൽ മരിച്ചുപോയിക്കാണും എന്നു കരുതി. ആ പിതാവ് തന്റെ ദൂഖം സഹിക്കാനാവാതെ, സൗനിയോൺ എടുപ്പിൽ നിന്നും കടലിലേക്കു ചാടി മരണം വരിച്ചു.
തേസിയൂസിന്റെ സ്വപ്നത്തിലെ അരുളിപ്പാടു പോലെ അരിയാഡ്നെ പിന്നീട് ദേവനായ ഡയോണിയോസിന്റെ ഭാര്യയായി. മിനോയുടെ മറ്റൊരു മകളായ ഫെഡറ പിന്നീട് തേസിയൂസിന്റെ ഭാര്യയായിത്തീരുകയും ചെയ്തു.