മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

couple

Ruksana Ashraf

ശ്രീനന്ദന്റെ ലെറ്റർ വായിച്ചു കൊണ്ട് മുറ്റത്തെ ഇടത്തെ സൈഡിലുള്ള ഊഞ്ഞാലിൽ ആടികൊണ്ടിരിക്കുകയായിരുന്നു 'സുഹാസിനി'. പകലിന്റെ വിടപറച്ചിലും, സന്ധ്യയുടെ ഇരുളാർന്ന ആഗമനവും, ലെറ്ററിലെ വരികളുമെല്ലാം അവളുടെ ഉള്ളം വല്ലാതെ പൂത്തുലച്ചു. ആ മാസ്മരികതയുടെ മാദകഗന്ധത്തിൽ അവളിലെ മോഹങ്ങളും, സ്വപ്നങ്ങളും ചിറക് മുളച്ച് പറക്കാൻ തുടങ്ങി.

"സുഹേ.... ഇനിയെനിക്ക് നിന്നെ പിരിഞ്ഞിരിക്കാൻ വയ്യാ കെട്ടോ.... ആർക്ക് വേണ്ടിയും നമ്മൾ നമ്മുടെ ജീവിതം ത്യജിക്കേണ്ട, കാര്യമില്ല. നമ്മൾ 
വെറും പച്ചയായ മനുഷ്യനാണെടോ. ഞാൻ എന്ന മരത്തിൻന്റെ ചില്ലയിൽ നിന്നെ അടർത്താനാവാത്ത വിധം എത്ര വേഗം നീ പടർന്ന് പിടിച്ചിരിക്കുന്നു എന്ന തിരിച്ചറിവ് നീ എന്നെ വിട്ട് പോയതിനു ശേഷമാണ് എനിക്ക് മനസ്സിലായത്, നീയില്ലാതെ എനിക്ക് നിവർന്ന് നിൽക്കാനാവില്ല. ഇനി എല്ലാം നേരിൽ കാണുമ്പോൾ പറയാം. ഇന്നേക്ക് മുപ്പതാം ദിവസം, അടുത്ത മാസം പതിനഞ്ചാം തിയ്യതി ഞാൻ അവിടെയെ
യെത്തും. ഒരു കാര്യം നീ പ്രത്യേകം ഓർക്കണം. നിനക്കായ്രുന്നല്ലോ.. നിർബന്ധം.. ഈ ജന്മത്തെ നമ്മുടെ ബന്ധം അവസാനിച്ചു; അതിന്റെ ഓർമയിൽ ഒന്നും ബാക്കിവെക്കാൻ പാടില്ല. ഒരു കടമയുമില്ല, കടപ്പാടുമില്ല. നിന്റെ ഫോൺ നമ്പർ പോലും എനിക്ക് തരാതെ നീ പോയപ്പോൾ നിന്റെ മകൻ തന്നെയാണ് എനിക്ക് നിന്റെ അഡ്രസ്സ് തന്നത്. ഞാൻ അവനുമായി  കോൺടാക്റ്റ് ഉണ്ട്.ഇനി ഞാൻ എഴുതില്ല. നേരിട്ട് കാണാം. നിന്റെ കഴുത്തിൽ ഒരു താലി.. അതാണെന്റെ ജന്മസാഫല്യം."

സുഹാസിനി ആ ലെറ്റർ പല തവണ വായിച്ചു.ഇതിനകം അവളും വല്ലാതെ ആഗ്രഹിച്ചിരുന്നല്ലോ ഒരു കൂടിചേരൽ.പക്ഷെ കോൺടാക്റ്റ് ചെയ്യാൻ ഒരു മാർഗവും ഇല്ലായിരുന്നു. മനസും, ശരീരവും വല്ലാതങ്ങ് ഒറ്റപെടുമ്പോൾ ജീവിതം, ഒരു കുപ്പി വിഷത്തിലോ, ഒരു തുണ്ട് കയറിലോ, ഒടുക്കിയാലോ എന്ന് എത്ര തവണ ആഗ്രഹിച്ചിട്ടുണ്ട്.

ഒരു മാസം കാത്തിരിപ്പ് പോയിട്ട്,ഒരു ദിവസം പോലും വയ്യാതായിരിക്കുന്നു. ഒറ്റക്ക് അന്നവും, വെള്ളവും കിട്ടാതെ ഒരു ഗുഹയിൽ എത്തിയത് പോലെ.ബന്ധപെടാൻ എന്തേലും വഴിയുണ്ടേൽ എത്രയും പെട്ടെന്ന് വരാൻ പറയാമായിരുന്നു.

'വയ്യ, എനിക്കിത് വയ്യ...ഈ കാത്തിരിപ്പ്, എന്നുടെ ശ്വാസം ഇപ്പോൾ നിലച്ചു പോലും,' സുഹാസിനി ഊഞ്ഞാലിന്റെ ചങ്ങല കൂട്ടത്തിൻമേൽ തല ചായ്ച്ച് കൊണ്ട് നിശബ്ദമായി തേങ്ങി കരഞ്ഞു. പെട്ടെന്ന് ഒരു തലോടൽ പോലെ കാറ്റ് വന്ന് തഴുകി തലോടി കടന്നു പോയി. മതിലിന്റെ തൊട്ടടുത്തുള്ള വയസൻ മാവിൽ നിന്ന് മഞ്ഞയിലകൾ പൊഴിഞ്ഞു, ഇന്റർലോക്ക് ചെയ്ത സ്റ്റോണിന് മീതെ വന്ന് പതിച്ചു.

പാവം ഇലകൾ, സുഹാസിനി ഇടർച്ചയോടെ ചിന്തിച്ചു. 'ലാലണ്ണൻ' എന്നും രാവിലെ മുഴുവൻ അടിച്ചു വാരി ആ മാവിന്റെ ചുവട്ടിൽ തന്നെ നിക്ഷേ പിക്കുന്നു. മണ്ണിലേക്ക് അലിഞ്ഞു വീണ്ടും വളമായി.മനുഷ്യനും അങ്ങിനെതന്നെയല്ലേ...ആണോ? ഉത്തരം കിട്ടാത്ത മനുഷ്യ ജീവിതത്തിന്റെ കാണാപുറങ്ങളിലെ ആശങ്കയെ കുറിച്ചു മനസ്സിലാക്കാൻ ആർക്കും കഴിയില്ല.ഇങ്ങിനെ അശക്തയായി തുടരുന്നയിടത്തോളം കാലം ജീവിതം ഇങ്ങിനെ കാണാകയത്തിലേക്ക് ഊളിയിട്ട് കൊണ്ടേയിരിക്കും.

മനസ്സ് ഒരു ഹുങ്കാര നാദത്തോടെ ഓർമകളെ മൂക്ക് കയറിട്ടു പിടിച്ചു വെച്ചിരുന്നു.. ആ ഓർമകൾ ഓരോന്നും തലക്കു മുകളിൽ നൃത്തം വെച്ചു തുടങ്ങിയപ്പോൾ ലെറ്റർ മടക്കി കൊണ്ട് കണ്ണുകൾ അടച്ചു ഊഞ്ഞാലിൽ പതുക്കെ ആടികൊണ്ടിരുന്നു.

അവൾ 'സുഹാസിനി'. ഭർത്താവ് വിദ്യാദാസൻ ഒരു ബിസിനെസ്സ്മാൻ ആയിരുന്നു. ആകെയുള്ള മോൻ പ്രണവ് ഇപ്പോൾ ജോലി കിട്ടി വിദേശത്തേക്ക് പോയി.

പഴയ ഓർമ്മകൾ അവളെ വല്ലാതെ വേട്ടയാടിയപ്പോൾ പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു ദുഃഖകയത്തിന്റെ പിടിയിലമർന്നു പോയി സുഹാസിനി.

 

ഏക അത്താണിയായിരുന്ന,അച്ഛൻ മരിച്ചതിൽ പിന്നെ അവളും അമ്മയും, അനിയത്തിയും, വാടക വീട്ടിലിരുന്നു കൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ ഉഴറി.ജീവിക്കാൻ ഒരു മാർഗവുമില്ല. അമ്മക്ക് ആണെങ്കിൽ പുറത്ത് ജോലിക്ക് പോയിട്ടുള്ള പരിചയവുമില്ല. പിന്നെ അമ്മാവൻമാരുടെ ഊഴമായിരുന്നു. അമ്മാവൻമാരുമായോ ബന്ധുക്കളുമായോ, ഇന്ന് വരെ സുഹാസിനിയുടെ ഫാമിലിയുമായി ഒരു അടുപ്പവുമില്ലായിരുന്നു. അത്‌കൊണ്ട് ഇതുവരെ കാണാത്ത അമ്മാവൻ അവളെയാകമാനം ഒന്ന് നോക്കി.

അച്ഛന്റെ കൂടെ ഒളിച്ചോടി വന്നതിൽ പിന്നെ സഹോദരിയുമായി ഒരു ബന്ധവും ഇല്ലായിരുന്നല്ലോ, എന്തൊക്കെയാ ണെങ്കിലും ഭർത്താവ് മരിച്ച സഹോദരി അല്ലെ. ഉള്ളിന്റെ ഉള്ളിൽ എവിടെയെങ്കിലും സ്നേഹത്തിന്റെ ഒരു നാളം ഇല്ലാതിരിക്കുമോ...? സുഹാസിനി പ്രതീക്ഷയോടെ അമ്മാവനെ നോക്കി. അധിക കാലമൊന്നും വേണ്ട... പഠിച്ച് സ്വന്തം കാലിൽ നിൽക്കുന്നത് വരെ, അത്‌ കഴിഞ്ഞാൽ അമ്മയ്ക്കും, അനിയത്തിക്കും ഒരു താങ്ങായി എന്നും അവരോടൊപ്പം നിൽക്കണം. അതായിരുന്നു സുഹാസിനിയുടെ ആഗ്രഹം.

അവളുടെ അച്ഛൻ 'രാജൻ' ഒരു അഭിമാനിയായിരുന്നു.ആരുടെ മുന്നിലും കൈ നീട്ടുന്നത് ഇഷ്ടമില്ല. പെൺകുട്ടികൾക്ക് വിവാഹമല്ല ആദ്യം വേണ്ടത്, സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവാണ്, അതിന് അച്ഛൻ നിങ്ങളെ രണ്ട് പേരെയും പ്രാപ്തയാക്കും. സ്വത്തും സമ്പാദ്യമൊന്നുമില്ലെങ്കിലും ഈ അച്ഛന് തരാൻ ഇത്‌ മാത്രമേയുള്ളൂ... അച്ഛന് കഴിയുന്നത്ര നിങ്ങളെ പഠിപ്പിക്കും. മക്കളോട് അച്ഛൻ ഇതു കൂടെ കൂടെ പറയുമായിരുന്നു.

എന്നാൽ പ്രതീക്ഷിക്ക് വിപരീതമായി അമ്മാവൻ ഒരു വ്യവസ്ഥ വെച്ചു. അമ്മാവൻമാരുടെ ഉത്തരവ് അനുസരിച്ച്, 'സുഹാസിനിയെ എത്രയും വേഗം കെട്ടിച്ചു വിട്ടാൽ, അനിയത്തിയുടെയും, അമ്മയുടെയും, ഉത്തരവാദിത്വം അവർ ഏറ്റെടുത്തു കൊള്ളാം'മെന്ന് പറഞ്ഞു.

ഇതു കേട്ടപ്പോൾ സുഹാസിനിയാകെ ഞെട്ടിപ്പോയി. ഇതുവരെ വിവാഹത്തെ കുറിച്ചു ചിന്തിച്ചിട്ട് പോലുമില്ലായിരുന്നു. അവൾ ആകെ ബഹളം വെച്ചു. അമ്മയുമായി വഴക്കിട്ടു. പക്ഷെ അമ്മ നിസ്സഹായയായിരുന്നു.

എന്നാൽ അമ്മാവൻമാർ ഇങ്ങിനെ ഒരു കരാർ വെച്ചത് എന്തിനാണെന്ന് അറിഞ്ഞപ്പോൾ അവളാകെ ഞെട്ടി പോയി.

(തുടരും)

 
ഭാഗം 2

തറവാട്ടിൽ ചെറിയ അമ്മാവൻ പ്രകാശൻ ആണ് താമസിക്കുന്നത്. അമ്മയേക്കാൾ മൂത്തത് ആണ്. അത്യാവശ്യത്തിന് സ്വത്തും,  ഭൂമിയുമൊക്കെയുണ്ട്. എന്നാൽ അമ്മ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളെ കൂടെ ഒളിച്ചോടി പോയത് കൊണ്ട് സ്വത്തു വകകൾ ഒന്നും അമ്മക്ക് കിട്ടിയില്ല. ഏട്ടനും, അനിയനും, ഭാഗിച്ചെടുത്തു. അമ്മയും, അച്ഛനും മരിക്കുകയും ചെയ്തു. അച്ഛൻ ഇത്തിരി മുൻ ശുണ്ഠിക്കാരൻ ആയത് കൊണ്ട് മകൾക്ക് ഒന്നും എഴുതിവെച്ചതുമില്ല.

'സുഹാസിനി'യെ എത്രയും വേഗം കെട്ടിച്ചു വിട്ടാൽ അമ്മയെയും അനിയത്തിയെയും ഏറ്റെടുക്കാം എന്ന പറഞ്ഞ അമ്മാവന്റെ ദുരുദേശം എന്താണെന്ന് അറിയുമോ...സുഹാസിനി ആരെയും മനംയക്കുന്ന ഒരു അപാര സൗന്ദര്യത്തിന്റെ ഉടമയാണ് എന്നത് തന്നെ. ശാലീന്യ സുന്ദരി.

അമ്മാവന്, അവളെക്കാൾ രണ്ട് വയസ്സിന് മൂത്ത ഒരു മകൻ ഉണ്ട്. അവനെങ്ങാനും അവളുടെ വശ്യസൗന്ദര്യത്തിൽ മയങ്ങിയാലോ?.

വാടക വീട് ആണെങ്കിലും, ഓടിട്ട ഒരു കൊച്ചു വീട്, യാതൊരു അല്ലലും, അലട്ടലും ഇല്ലാത്ത ജീവിതം,സ്വർഗം. അച്ഛൻ രാജൻ അവിടെയുള്ള എസ്റ്റേറ്റിൽ വാച്ച്മാൻ.ഇതായിരുന്നു സുഹാസിനിയുടെ കുടുംബം.

വീടിന്റെ അരികിൽ ഒരു കാട്ടുചോലയുണ്ടായിരുന്നു. അതിൽ അപ്സരസ്സ് പോലെ ആറാടിയായിരുന്നു സുഹാസിനിയും, അനിയത്തിയുമൊക്കെ നീന്തികളിച്ചിരുന്നത്. വശ്യമായ മന്ദമാരുതനൊപ്പം, നൃത്തമാടിയും, സംഗീതമാലാപിച്ചും, പ്രകൃതിയുടെ താളലയങ്ങൾക്കനുസരിച്ചു ജീവിച്ചു.ആ നാളുകൾ ആയിരുന്നു അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല നാളുകൾ. അച്ഛനോടും, അമ്മയോടുമൊത്ത് കുറച്ചുകാലമെങ്കിലും കഴിയാൻ ദൈവം അവർക്ക് നൽകിയ അനുഗ്രഹം. അമ്മയും, അനിയത്തിയും അച്ഛനും, എല്ലാവരുമടങ്ങിയ ആ കൊച്ചു കുടുംബം ജീവിക്കുകയല്ലായിരുന്നു; അണയാനുള്ള വിളക്ക് ആളി കത്തുമ്പോലെ പരമാവധി ജീവിതം പ്രകാശം പരത്തി ജ്വലിക്കുകയായിരുന്നു.

അച്ചനെന്നാൽ അവർക്ക് ജീവനായിരുന്നു. അത്ര കരുതലോടെയായിരുന്നു, അവരെ നോക്കിയത്. അത് കൊണ്ട് അച്ഛന്റെ മരണം അവർക്ക് താങ്ങാൻ കഴിഞ്ഞില്ല. ആ ഒരു വിയോഗം സഹിക്കാൻ കഴിയാതെ, ഇനിയെന്ത്‌ എന്ന ചോദ്യചിഹ്നത്തിൽ വിറങ്ങലിച്ചു നിന്നു.

എല്ലാവരുടെയും നിർബന്ധം കൂടിയ പ്പോൾ, അമ്മയുടേയും, അനിയത്തിയുടേയും സംരക്ഷണത്തെ കരുതി അവസാനം സുഹാസനിക്ക് വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു.

18 വയസ്സ് തികയുന്ന അന്ന് തന്നെയായിരുന്നു വിവാഹം. അങ്ങിനെ ആ കൊച്ചു സ്വർഗത്തിൽ നിന്ന് പുതിയ ഒരു വീട്ടിലേക്ക് അവളെ പറിച്ചു മാറ്റി നട്ടു.

ഒരു ഗ്രാമ പ്രദേശത്തെ പഴയ ഒരു തറവാട്, ഏക മകൻ, വിദ്യാദാസൻ, അതായത് ദാസൻ. ഇയാൾ അവളെ വിവാഹം ചെയ്തത് നിറഞ്ഞ സൗന്ദര്യം കണ്ടിട്ട് തന്നെയായിരുന്നു. ബിസിനസ്കാരൻ, കർശനക്കാരി അമ്മായിഅമ്മ! അമ്മപറയുന്നതേ ആ വീട്ടിൽ നടക്കുമായിരുന്നു.

സൗന്ദര്യം കണ്ട് വിവാഹം ചെയ്തതാണെങ്കിലും അയാളിൽ അത്ര അഭിനിവേശം ഒന്നും കണ്ടില്ല. അത്‌ സുഹാസിനിയെ അത്ഭുതപെടുത്തി. ഒരു തണുത്ത മട്ടും, സമീപനവും. മിക്കവാറ് ദിവസങ്ങളിലും ബിസിനസ്സ് എന്ന് പറഞ്ഞ് ടൂറിലുമായിരിക്കും ദാസ്.

"ഇയാൾ എന്താ .... ഇങ്ങനെ?" പലവുരി സ്വയം ചോദിച്ചു.

വീട്ടുവേല ചെയ്ത് ; കരിയും, പുകയും ഏറ്റ്, പശുവിനെ കുളിപ്പിച്ച്, അങ്ങിനെ അവളുടെ സൗന്ദര്യമൊക്കെ, ചെമ്പ് ചളുങ്ങിയത് പോലെയായി. എന്നാലും വീട്ടുജോലിയൊക്കെ കഴിഞ്ഞ്, സാരി ഞൊറിഞ്ഞു ഉടുത്തു, കണ്ണുകൾ എഴുതി, പൊട്ടു തൊട്ട്, അവളുടെ ദാസേട്ടൻ വരുന്ന അന്ന്, കൊതിയോടെ കാത്തിരിക്കും. 'തന്നെ കാണുമ്പോൾ ദാസേട്ടൻ ആവേശത്തിൽ കെട്ടി പിടിക്കുമെന്നും. ആ കണ്ണുകളിൽ മാസ്മരിക പടരുകയും, ആ പുരുഷന്റെ കരുത്തിൽ ആലസ്യം പൂണ്ട്, ആ മാറിൽ തലചായിച്ചു കൊണ്ട് തളർന്നുറങ്ങുമൊന്നും,' എന്നാൽ ഒക്കെ അവളുടെ സ്വപ്നങ്ങൾ മാത്രമായിരുന്നു. വന്നു, കുളിച്ചു, ഉറങ്ങി. അതിനിടയിൽ എപ്പോഴോ വല്ലപ്പോഴും, അയാൾ അയാളുടെ ദാഹം തീർക്കും.

താനെന്ന സ്ത്രീയുടെ അർത്ഥമെന്താണ് എന്ന്, എത്ര ചിന്തിച്ചിട്ടും അവൾക്ക് ഉത്തരം കിട്ടിയില്ല. 'കരിയിലും, പുകയിലും, ചാണകത്തിലും മെഴുകി നടക്കുമ്പോളും, തന്നിലെ സ്ത്രീ വല്ലാതെ ദാഹിച്ചിരുന്നു ;മോഹിച്ചിരുന്നു, സ്നേഹിക്കപ്പെടുവാൻ.പലപ്പോഴും താൻ എന്തിനാണിവിടെ ഇങ്ങിനെ ജീവിക്കുന്നത് 'ഇതൊക്കെ ഓർത്തും; മനസ്സിനോട് സ്വയം ചോദിച്ചും കുണ്ഠിത പെടുകയെന്നല്ലാതെ അവൾക്ക് വേറൊരു മാർഗവും ഇല്ലായിരുന്നു.

പശുവിനെ കറക്കുന്ന ലാലണ്ണന് അവളെ വലിയ കാര്യമാണ്. അയാൾ ആയിരുന്നു അവൾക്ക് ഏക ആശ്രയം. ഒരു ദിവസം അവൾ ലാലാണ്ണനോട് ചോദിച്ചു.

"ഇവിടുത്തെ ആൾക്ക് എന്താണ് ജോലി?"

ലാലണ്ണൻ അത്ഭുതത്തോടെ അവളെ നോക്കി, എന്നിട്ട് ചോദിച്ചു.

"കുട്ടിക്ക് അപ്പൊ ഇതൊന്നും അറിയൂലെ. കുട്ടിയോടൊന്നും പറയാറില്ലേ."

അവൾ അല്പം ദേഷ്യത്തോടെ പറഞ്ഞു.

"അയാളെ അമ്മയെ നോക്കാനും, വീട്ടു ജോലിക്കും ഒരാൾ വേണമായിരുന്നു. അതിന് കെട്ടിക്കൊണ്ട് വന്നതല്ലേ..."

"എന്നാൽ കുട്ടീ... "അയാൾ ശബ്‌ദം അല്പം താഴ്ത്തി കൊണ്ട് പറഞ്ഞു.

അവൾ ആകാക്ഷയോടെ അയാളെ മുഖത്തേക്ക് നോക്കി.

"എന്നാൽ കേട്ടോ കുട്ടി... "ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ...ഇയാൾ അപഥ സഞ്ചാരള്ള കൂട്ടത്തിലേതാ..."

"അപഥ സഞ്ചാരോ.. "അവൾ വായ്പിളർന്നു കൊണ്ട് ചോദിച്ചു.

"ആന്നേയ്... എവിടെ പോകുകയാണെങ്കിലും ഇയാൾടെ കൂടെ ഏതെങ്കിലും സ്ത്രീകൾ ഉണ്ടാകുമെന്നാ നാട്ടുകാർ പറയുന്നേ..."

അവളാകെ തരിച്ചിരുന്നു പോയി. അല്ലെങ്കിലും ഈയൊരു സംശയം നേരത്തെ ഉണ്ടായിരുന്നു.അയാളെ പെട്ടിയിൽനിന്ന് കണ്ട അടിവസ്ത്രം, ഹെയർ ക്ലിപ്പ്, അങ്ങിനെ പലതും, എന്നാലൊന്നും ചോദിക്കാൻ പോയില്ല. അത്രയൊക്കെയോ അന്ന് വിവരം ഉണ്ടായിരുന്നുള്ളൂ. എല്ലാം കണ്ടും, കേട്ടും, കരൾ പറിച്ചെടുക്കുന്ന വേദനയോടെ സഹിച്ചു ജീവിച്ചു. അപ്പോഴേക്കും മോനും പിറന്നു. എന്നാൽ അവളോട് വല്ലാത്ത ദേഷ്യഭാവമാണെങ്കിലും 'ദാസന്' മോനെ വലിയ കാര്യമായിരുന്നു. ഇതിനിടയിൽ ഒരു ആത്മഹത്യ ശ്രമം നടത്തി, ചീറ്റിപ്പോയി. കവുങ്ങിന് അടിക്കുന്ന വിഷം എടുത്തു കുടിച്ചു. എന്നാൽ മുഴുവൻ ഛർദിച്ചു പോയി. അങ്ങിനെ ഹോസ്പിറ്റലിൽ അഡ്മിറ്റായപോയാണ് മോൻ വയറ്റിൽ ഉണ്ട് എന്ന് അറിയുന്നത്. ഒരു നിർവികാരമായ നോട്ടം അതായിരുന്നു അയാളിൽ നിന്ന് കിട്ടിയ ക്രെഡിറ്റ്.

പ്രസവിച്ച ശേഷം അയാൾക്ക് അവളിലെ സ്ത്രീയെ ഒട്ടും ആവിശ്യമില്ലായിരുന്നു.മോനെ നല്ല സ്കൂളിൽ പഠിപ്പിച്ചു. ട്യൂഷൻ വെച്ചു.അത് മതിയായിരുന്നു അവൾക്ക് സായൂജ്യമടയാൻ, എന്നാൽ അവൻ ബുദ്ധിയുള്ള കുട്ടിയായിരുന്നു. അമ്മയെ അവൻ നന്നായി അറിഞ്ഞു വളർന്നു, അച്ഛനെയും. അവനിൽ മാത്രം ജീവിതം അർപ്പിച്ചു കൊണ്ട്, എല്ലാം സഹിച്ചു, ക്ഷമിച്ചു. അയാളുടെ ഭാര്യയാണെന്ന് പോലും അവൾ മറന്ന് പോലെയായിരുന്നു പിന്നീട് മുന്നോട്ടുള്ള ജീവിതം. വർഷങ്ങൾ അങ്ങിനെ പോയി. മോൻ പ്രണവ് പ്ലസ് ടു കഴിഞ്ഞ് ബി സി എ ക്ക് ബാംഗ്ലൂരിൽ അഡ്മിഷൻ എടുത്തു, അയാൾക്ക് മോനെ പഠിപ്പിച്ച് ഒരു ഉദ്യേഗസ്ഥൻ ആക്കണമെന്ന് ഒരേ ഒരു നിർബന്ധം.

എന്നാൽ മോൻ ഒരേ ഒരു നിബന്ധന വെ വെച്ചു. "അമ്മയെയും, ബാംഗ്ലൂരിലേക്ക് കൊണ്ട് പോകും, അങ്ങിനെയാണെങ്കിൽ ഞാൻ പഠിക്കാം."

പെട്ടെന്നായിരുന്നു അയാൾ ഇങ്ങിനെ പ്രതികരിച്ചത്.

"ഈ ചാണകം വാരി നടക്കുന്നയിവളെ കൊണ്ട് പോയിട്ട് എന്ത് ചെയ്യാനാ; അതല്ല ഇവൾ പോയാൽ ആര് അമ്മയെ നോക്കും."

പെട്ടെന്ന് മകന്റെ മുഖം ചുവന്നു.ഭയാനകമായി. അവൻ ശ്വാസം വേഗത്തിൽ എടുത്തു. നെഞ്ച് ഉയർന്നും, താഴ്ന്നും കാണപ്പെട്ടു.

"അമ്മയെ കുറിച്ചു ഇനി ഒരക്ഷരം മിണ്ടിയാൽ..." അവൻ കോപത്താൽ വിറച്ചു. "അമ്മയുടെ പവിത്രതയെ കുറിച്ച് അച്ഛനെന്തറിയാം. അച്ഛന്റെ കണ്ണുകൾ ദുഷിച്ചിരിക്കുന്നത് കൊണ്ട് എത്ര ജന്മമെടുത്താലും അതിന് വിലയിടാൻ അച്ഛനാവില്ല." അയാൾ മോന്റെ ഉച്ചത്തിലുള്ള ഈ പ്രതികരണം കേട്ട് നടുങ്ങി പോയി.

തുടരും.

 
ഭാഗം 3

അയാൾ ആദ്യമായി മുട്ട് മടക്കിയത് മോൻ പ്രണവിന്റെ മുന്നിലായിരുന്നു. അതിൽ സുഹാസിനിയുടെ ഉള്ളാകെ സന്തോഷിച്ചു. കാരണം ഇതിനകം അയാളെ അവൾ അത്രമാത്രം വെറുത്തു പോയിരുന്നു. അമ്മ പിന്നെ പ്രായമായ സ്ത്രീയല്ലേ... അവരെ നോക്കുന്നതിൽ അവൾക്കൊട്ടും അവജ്ഞ ഇല്ലായിരുന്നല്ലോ...

ബാംഗ്ലൂരിൽ പോകുന്ന രണ്ട് ദിവസം മുമ്പ്, പ്രണവ് അവളെയും കൊണ്ട് ടൗണിൽ പോയി. ടെക്സ്ടൈലിൽ കയറി കുറെ സാരിയും, തുണിത്തരവുമെല്ലാം വാങ്ങി. ഫേസ് ക്രീം, കണ്മഷി, പൊട്ട്, അങ്ങിനെ കുറെ സാധനങ്ങൾ വാങ്ങി. സുഹാസിനി തന്റെ മകനെയോർത്ത് അഭിമാനിച്ചു. എല്ലാ സുഖ സൗകര്യങ്ങൾ ഒന്നിച്ച് ആർക്കും  കൊടുക്കില്ലല്ലോ. ഇത് തന്നെയാണ് തന്റെ കാര്യത്തിലും നടന്നിട്ടുള്ളത് അവൾ അങ്ങിനെ സമാധാനിച്ചു.   

അങ്ങിനെ അവർ രണ്ട് പേരും ബാംഗ്ലൂരിലേക്ക് പോകുകയാണ് ഉള്ളാകെ വളരെയേറെ സന്തോഷിച്ചിരുന്നു. ഈ ദുഷിച്ച അന്തരീക്ഷത്തിൽ നിന്ന് ഒന്ന് മാറി നിൽക്കണമെമെന്ന് പലപ്പോഴും ആഗ്രഹിച്ചിരുന്നു. എന്നാൽ അത് ഈ ജന്മത്തിൽ നടക്കൂലയെന്നും വിശ്വസിച്ചിരുന്നു.

ദാസന്റെ കൂട്ടുകാരന്റെ ഫ്ലാറ്റിൽ തന്നെയായിരുന്നു താമസം.മോൻ പ്രണവ് അവന്റെ അമ്മയെയും കൊണ്ട് ബാംഗ്ലൂർ സിറ്റി മുഴുവൻ കറങ്ങി.അവൾക്ക് 'അത്ഭുതലോകത്തിലെ ആലീസി'നെ പോലെ കാണുന്നതെല്ലാം കൗതുകമായിരുന്നു.

തറ തൂത്തു തുടച്ചു, വെച്ചും, വിളമ്പിയും കഴിഞ്ഞിരുന്ന അവൾക്ക് ഇങ്ങനെ ഒരു ലോകമുണ്ടെന്ന് അറിയുകപോലുമില്ലായിരുന്നു. ആളുകൾ തിങ്ങി പാർക്കുന്ന സ്ഥലവും, നിരത്തിലൂടെ നിരനിരയായി നീങ്ങികൊണ്ടിരിക്കുന്ന വാഹനങ്ങളും, വലിയ വലിയ കെട്ടിടങ്ങളും അതിനേക്കാൾ ഉപരി ഭാഷയിലും, വേഷത്തിലും വ്യത്യസ്ഥത പുലർത്തുന്ന അവിടെയുള്ള ജനങ്ങളെയും കണ്ട് കണ്ണ് തള്ളി എന്ന് പറഞ്ഞാൽ മതിയല്ലോ!.

വെറുതെ അല്ല മോൻ, ഇത്രയും വിലപിടിപ്പുള്ള ആട ആഭരണങ്ങളും, മേക്കപ്പ് സാധനങ്ങളും വാങ്ങി തന്നത് അവൾ മന്ദസ്മിതം തൂകികൊണ്ട് ചിന്തിച്ചു.

മോൻ പഠിക്കാൻ പോകുമ്പോൾ വല്ലാത്ത ബോറടിയായിരുന്നു സുഹാസിനിയ്ക്ക്. ബോറടി മാറ്റാൻ മോൻ അവൾക്ക് കുറെ പുസ്തകങ്ങൾ വാങ്ങി കൊടുത്തു .പുസ്തക വായന കുഞ്ഞു നാൾ തൊട്ടേ ഇഷ്‌ടമായിരുന്നു. അച്ഛൻ വായിക്കാൻ പുസ്തകം കൊണ്ട് കൊടുക്കുമായിരുന്നു. പിന്നെ എപ്പോഴോ അതൊക്കെ മറന്നു. സാധനം വാങ്ങി കൊണ്ട് വരുന്ന പേപ്പർ തുണ്ട് പോലും വായിക്കാതെ ആയി. അതെങ്ങനെയാ... ജീവിതം വേറൊരു രീതിയിലൂടെ അല്ലെ ഒഴുകി കൊണ്ടിരിക്കുന്നത്. നേരം വെളുക്കുന്നു. രാത്രിയാകുന്നു. പിറ്റേന്നും അത് തന്നെ സംഭവിക്കുന്നു. ഒരു പ്രതീക്ഷയും വെച്ചു പുലർത്തിയില്ല. മാറാൻ ഒരു ചാൻസും ഇല്ലന്നാണ് അവൾ കരുതിയിരുന്നത്. അങ്ങിനെ പഴയ ആ വായനയെ പൊടി തട്ടിയെടുത്തു. പിന്നെ വളരെ പെട്ടെന്ന് തന്നെ സുഹാസിനി പുസ്തക പുഴുവായി മാറി.

'തന്നെ എന്ത് കൊണ്ടാണ് തന്റെ ഭർത്താവ് ആയ ദേവേട്ടന് ഇഷ്‌ടപെടാനും, സ്നേഹിക്കാനും കഴിയാത്തത് 'എന്ന് എത്ര തവണ അവൾ തന്നോട് തന്നെ ചോദിച്ചു കാട് കയറിയിട്ടുണ്ട്, സങ്കടപെട്ടിട്ടുണ്ട്. എന്തെങ്കിലും ഒരു പരിഗണന ഇന്നേ വരെ ഉണ്ടായിട്ടില്ല.ആ കാര്യമോർക്കുമ്പോൾ അവൾക്ക് വല്ലാത്ത വ്യസനം തോന്നിയിരുന്നു.

കുട്ടികാലത്ത് അച്ഛൻ പറയുന്നത് അവൾ ഓർത്തു. 'നിങ്ങളെ പഠിപ്പിച്ചു നല്ല നിലയിൽ എത്തിക്കും, എന്നിട്ട് അച്ഛനുമമ്മക്കും ഒരു താങ്ങായി നിൽക്കണം" എന്നൊക്കെ.

അമ്മയും, അച്ഛനും, എത്രമാത്രം സ്നേഹിച്ചും; വേണ്ടുവോളം വാത്സല്യം തന്നു വളർത്തിയതായിരുന്നു ഈ മക്കളെ. അവസാനം ആർക്കും ആരെയും താങ്ങായിരിക്കാൻ കഴിഞ്ഞില്ല. എല്ലാവരും പല വഴിക്ക്. ചിതറി പോയി.സുഹാസിനിയുടെ അനിയത്തിയെ കെട്ടിച്ചുവിട്ടുയെങ്കിലും ഒരു അടുപ്പവും വെച്ചു പുലർത്തുന്നത് ദാസന് ഇഷ്‌ടമില്ല. എപ്പോഴെങ്കിലും ഒരു ഒളിച്ചു ഫോൺവിളി അത്രയേ ഉണ്ടായിരുന്നു അവളുമായുള്ള ബന്ധം. അപ്പോളാണെങ്കിലോ കരയുക അല്ലാതെ വിശേഷങ്ങൾ തിരക്കാൻ കഴിയാറില്ല. അമ്മ പിന്നെ അവരുടെ ആങ്ങളയുടെ വീട്ടിലെ ഒരാളായി മാറിയിരുന്നല്ലോ. അവരുടെ വീട്ടിലെ അടുക്കളയിലേക്കുള്ള ഒരു സ്ഥാനകയറ്റം. അത് അവളുടെ അമ്മക്ക് ഭംഗിയായി ചെയ്യുകയെന്നല്ലാതെ ഒരു നിവൃത്തിയും ഇല്ലാതെ പോയി. 

'പ്രണവ് ' ഒരു ഫോൺ വാങ്ങി തന്നത് കൊണ്ട്, അമ്മയുമായും, അനിയത്തിയുമായുള്ള ബന്ധം പുതുക്കി എടുത്തു, സുഹാസിനി.

ജീവിതം അങ്ങിനെ സ്മൂത്ത്‌ ആയി പൊയ്‌കൊണ്ടിരുന്നതിനാൽ അവളേറെ സന്തോഷിച്ചു.

മകൻ പ്രണവ് അവളുടെ ഫോൺ നമ്പർ അയച്ചു കൊടുത്തപ്പോൾ അവളുടെ ഭർത്താവ് ദാസൻ ഇങ്ങിനെ പറഞ്ഞു.

"ആ അതെയോ... " അത്ര മാത്രം ചോദിച്ചുവെന്ന് മോൻ അവളോട് പറഞ്ഞു. എന്നാൽ ഒന്ന് വിളിക്കുകയോ, അന്വേഷിക്കുകയോ ഉണ്ടായില്ല. അവസാനം രണ്ടും കല്പ്പിച്ചു അങ്ങോട്ട് വിളിച്ചു.

"എന്തേ... വിളിച്ചത്. എന്തേലും വിശേഷം ഉണ്ടെങ്കിൽ മോനെ അറിയിച്ചാൽ മതി. അവൻ എന്നെ വിളിച്ച് പറഞ്ഞ് കൊള്ളും." തീർന്നു. അങ്ങോട്ട് വിളിക്കണ്ടാന്ന് അർത്ഥം. പിന്നെ അതും അവസാനിച്ചു. അല്ലെങ്കിൽ എന്തിന് വിളിക്കുന്നു.സുഹാസിനി ആ ചാപ്റ്റർ ക്ലോസ് ചെയ്തു.

എന്നാലും അവളുടെ മനസ്സ് ഇടക്കിടെ കാറും, കോളും കൊണ്ട് നിറയും. ഇപ്പോൾ എല്ലാം ഉണ്ട്. പക്ഷെ ഒന്നും പൂർണമാകാത്ത അവസ്ഥ.
ഒരു ദിവസം മനസ്സ് വല്ലാതെ ഇടറിയ പ്പോൾ അവൾ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി. ആകെ ശോകമൂകമായ പ്രകൃതം. പെട്ടെന്നാണ് അവളുടെ കണ്ണിൽ ഒന്ന് ഉടക്കി നിന്നത്. നിശ്ബ്ദമായ അന്തരീക്ഷത്തെ കൂട്ട് പിടിച്ച് കൊണ്ട് തൊട്ടടുത്ത ഫ്ലാറ്റിന്റെ മുന്നിൽ ഒരു ചാരു കസേരയിൽ ഇരുന്ന് പുസ്തകം വായിക്കുന്ന ഒരു ചെറുപ്പക്കാരൻ. പുസ്തകത്തിൽ അങ്ങിനെ മുഴുകിയത് പോലെയാണ് ഇരിപ്പ്. ഈ ഒരു സഹജീവി ഇത്ര അടുത്ത് വന്നിട്ടും ഒരു മൈൻഡ് ഇല്ലല്ലോയെന്ന് ചിന്തിച്ചു ... പതുക്കെ ഒരു കള്ള ചുമ പാസ്സാക്കിയവൾ. അപ്പോൾ അയാൾ തലയുയർത്തി നോക്കി.അവളെ കണ്ടപ്പോൾ അയാൾ ഹൃദ്യമായി ചിരിച്ചു. ആ തീഷ്ണമായ കണ്ണുകൾ ചിമ്മിതുറന്നു. ഇളം മഞ്ഞ കുർത്ത അയാൾക് നന്നായി ഇണങ്ങിയിരുന്നു. സൈഡ് എടുത്ത് കോതി വെച്ച മുടി  നെറ്റിയിലേക്ക് വിണു കിടക്കുന്നു. അതിന്റെ പ്രതിഫലനത്താൽ അയാളുടെ മുഖം പൂർണ ചന്ദ്രനെ പോലെ ശോഭിച്ചിട്ടുണ്ടായിരുന്നു.

മലയാളി, ഈ സൗന്ദര്യവും, തനിമയും കണ്ടാൽ അറിയാം, അവളുടെ മനസ്സ് മന്ത്രിച്ചു. പെട്ടെന്ന് അയാൾ അവളുടെ അരികിലേക്ക് എണീറ്റു കൈ കൊടുത്തു. അയാളുടെ റോസ്ദളം പോലെയുള്ള വിരലുകൾ അവളിൽ സ്പർശിച്ചപ്പോൾ അവൾ അപ്പൂപ്പൻതാടിയെ പോലെ വായുവിൽ പറന്നുകളിക്കുകയായിരുന്നു.

തുടരും.

 
ഭാഗം 4

അയാളുടെ വശ്യമായ നയനങ്ങളിൽ അവൾ സ്നേഹം കണ്ടു. ആദ്യമൊക്കെ ഒന്നോ, രണ്ടോ വാക്കിൽ ഒതുക്കിയ സംസാരം കാണെ കാണെ നീണ്ടു. മോനോടും കൂട്ട് ആയപ്പോൾ അവര് പെട്ടെന്ന് അടുത്തു. അടുത്തു എന്ന് പറഞ്ഞാൽ തെറ്റ്ദ്ധരിക്കല്ലേ... ശാരീരികമല്ല, മാനസികമായി.

അവരുടെ സംസാരം മണിക്കൂറോളം നീണ്ടു.അയാളുടെ പേര് 'ശ്രീനന്ദൻ' എന്നായിരുന്നു.

ഒരിക്കൽ അവൾ ചോദിച്ചു.

"വയസ്സ് പത്ത് നാൽപ്പത്തഞ്ച് തോന്നിക്കില്ല. എങ്കിലും, ഏകദേശം അത്രയൊക്കെ ആയിന്ന് അറിയാം, എന്തേ... ഒരു കൂട്ട് വേണമന്ന് ഇത്രകാലം തോന്നിയില്ല. വല്ല പ്രേമ നൈരാശ്യവും മറ്റോ... ആണോ?"

'ശ്രീ 'അവളുടെ മുഖത്ത് നോക്കി ചിരിച്ചു. എന്നിട്ട് മാർദ്ദവമായ സ്വരത്തിൽ പറഞ്ഞു.

"ന്റെ സുഹേ.... നീ വിശ്വസിക്കില്ലെന്ന് എനിക്കറിയാം. എന്നാൽ അങ്ങിനെയൊരാളെ ഇന്ന് വരെ കണ്ടെത്തിയിട്ടില്ല; എന്ന് തന്നെ പറയാം. ഞാനൊരു വിചിത്ര ജീവിയാണ് എനിക്കൊരു ഡീപ് ആയ ഫ്രണ്ട് പോലും ഇല്ല. ആകെ ഉണ്ടായ ഒരു വേര് അമ്മയാണ് . അമ്മക്കായിരുന്നു നിർബന്ധം, എനിക്കൊരു പെണ്ണ് വേണം എന്ന്. എന്നാൽ ആഗ്രഹം പൂർത്തിയാക്കാൻ എനിക്കിത് വരെ കഴിഞ്ഞിട്ടില്ല. ശ്രീയുടെ സ്വരം ഇടറിയിരുന്നു.ഇപ്പോഴും അമ്മ എനിക്ക് വേണ്ടി പെണ്ണിനെ തെരയുന്നു."

"എന്നും ഇങ്ങിനെ ഒറ്റക്ക് കഴിയാനാണോ? നമ്മളെ സ്നേഹിക്കാനും, നമുക്ക് സ്നേഹിക്കാനും ആരെങ്കിലും ഒക്കെ വേണ്ടേ....? എന്നും ഇങ്ങിനെ എഴുത്തും വായനയുമായി കഴിഞ്ഞാൽ മതിയോ?"അവൾ പലപ്പോഴും അയാളോട് ചോദിച്ചു."

'സുഹാസിനി'ക്ക് 'ശ്രീ' യുടെ കാര്യത്തിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു മാനസികവ്യഥ ഉടലെടുത്തിട്ടുണ്ടായിരുന്നു.അയാൾ ഒറ്റക്ക് കഴിയുന്നതിനെ കുറിച്ച് ചിന്തമുളക്കുമ്പോൾ ഒരു ഗുഹയിൽ അകപെട്ടത് പോലെ അവൾക്ക് ഫീൽ ചെയ്തു.

അയാൾ ഒരു എഴുത്ത്കാരൻ ആയിരുന്നു. അയാൾ എഴുതിയ നോവലുകളും, ചെറുകഥയും വായിക്കും തോറും, അയാളിൽ അവളുടെ ആരാധന വർധിച്ചു വന്നു. ഒരു നോവൽ പൂർത്തിയാക്കാൻ വേണ്ടി വന്നതാണെങ്കിലും ഒരു ദിവസം അയാൾ അവളോട് പറഞ്ഞു.

"സുഹയോടുള്ള ഈ സൗഹൃദം കാരണം എനിക്ക് എന്റെ നോവൽ പൂർത്തിയാക്കാൻ കഴിയുന്നില്ല. എനിക്ക് പറ്റിയ ഒരാളെ അതായത് എന്റെ മനസ്സിന് ഇണങ്ങിയ ആളെ ഇത്രയേറെ യാത്ര ചെയ്തിട്ടും ഞാൻ കണ്ടെത്തിയില്ല.എന്നാൽ സുഹയെ കണ്ടപ്പോൾ ഞാൻ എന്റെ ആത്മാവിന്റെ പാതിയിൽ എത്തിപെട്ടതായി ഞാൻ അറിയുന്നു. ഇത്ര ത്രീവമായി ഞാൻ നിന്നിൽ അനുരക്തമായിരിക്കുന്നു."

അവളും വളരെയേറെ ആഗ്രഹിച്ചതായിരുന്നു. എന്നിട്ടും അയാൾ പറഞ്ഞതിന്റെ പൊരുളിന്റെ മാധുര്യത്തിൽ അവൾ കുഴങ്ങി.ഒരിക്കലും അയാളിലേക്ക് ഈ ജന്മത്തിൽ എത്തിപെടാൻ കഴിയൂല എന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു.

"എന്ത് സൗന്ദര്യമാണെന്നോ നിനക്ക്. ഇത്രയും ലക്ഷണമൊത്ത ഒരു പെണ്ണിനേയും ഞാൻ കണ്ടിട്ടില്ല" അയാൾ പലപ്പോഴും പറയും.

അപ്പോൾ സുഹാസിനി തന്റെ ഭർത്താവിന്റെ വീട്ടിലെ അടുക്കള ഓർത്തു പോകും.

മോൻ പ്രണവും, അയാളുമായി നല്ല കൂട്ടായി കഴിഞ്ഞിരുന്നു. അയാളെ അടുത്തുനിന്നാണ് അവൾ ഓരോന്ന് കുത്തി കുറിക്കാനും ശീലിച്ചത്. അത് ശ്രീയെ കാണിക്കുമ്പോൾ അവളെ പ്രശംസികൊണ്ട് ചൊരിയും.

"തുടക്കക്കാരിയാണെന്ന് തോന്നുകയെയില്ല. നല്ല ഇരുത്തം ഉള്ള രചന. ഇത്രകാലം ഇതൊക്കെ എവിടെ കൊണ്ട് ഒളിപ്പിച്ചു.കടലിന്റെ അടിയിൽ മുത്തും, പവിഴവും എങ്ങിനെ ഉണ്ടാകുന്നതെന്ന് അറിയുമോ?'

"എനിക്കറിയാം, ശ്രീ യുടെ കൂടെ കൂടി കൊണ്ട് ഞാനും ഒരു മുത്തായി മാറി എന്നല്ലേ... ചാണകം ചാരിയാൽ ചാണകം മണക്കും. ചന്ദനം ചാരിയാൽ ചന്ദനം മണക്കും. ഞാൻ ഇപ്പോൾ ചാരിയിരിക്കുന്നത് നല്ല കാമ്പുള്ള ചന്ദനത്തിലാണ്." അവൾ തിരിച്ചടിച്ചു.

പ്രേമമായിരുന്നോ അറിയില്ല? ആരാധനആയിരുന്നോ?അതും അറിയില്ല; പരസ്പരം പരിഗണണയും, കേറിങ്ങും ഉണ്ടായിരുന്നു. ശ്രീയിൽ നിന്നാണ്; അയാളുടെ സ്നേഹത്തിൽ നിന്നാണ് അവൾ 'ഞാനെന്ന പൂർണത' നേടിയത്. അവർക്ക് എന്തെല്ലാം സംസാരിക്കാൻ ഉണ്ടായിരുന്നു. ഈ സൂര്യന് കീഴെ എല്ലാം അവരുടെ വിഷയമായിരുന്നു. അവർ ബാംഗ്ലൂർ സിറ്റി മുഴുവൻ പരസ്പരം ആവാഹിച്ചു അലഞ്ഞു. ഡ്രൈവ് ചെയ്തു. അവളുടെ കഥ കേട്ടപ്പോൾ അയാൾക്ക് അത്ഭുതമായിരുന്നു. അവളുടെ ഭർത്താവ് അവളുടെ നല്ലൊരു ജീവിതം നശിപ്പിച്ചു എന്ന് പറഞ്ഞു, ഭർത്താവിനെ 'വിഡ്ഢി' എന്ന് വിളിച്ചു പൊട്ടി ചിരിച്ചു.ഇതിനകം അവളുടെ ഭർത്താവ്മായി അവൾക്കൊരു ബന്ധവും ഇല്ലായിരുന്നല്ലോ!.

ഒരു ദിവസം അയാളെ അടുത്ത് അവളും മോനും ചെന്നപ്പോൾ അയാൾ ആകെ ഉത്കണ്ഠാകുലനായി കാണപ്പെട്ടു. അവര് കുറെ നിർബന്ധിച്ചപ്പോളാണ് കാര്യം പറഞ്ഞത്.

"അമ്മക്ക് വയ്യ. നാട്ടിൽ പോകണം. അമ്മയുടെ അവസാന ആഗ്രഹം പോലെ ഒരു വിവാഹം കഴിക്കണമെന്ന് എന്നെ നിർബന്ധിക്കുന്നു. 45 കഴിഞ്ഞില്ലേ. ഞാൻ ആകെ ആശങ്കയിൽ ആണ് എന്ത് ചെയ്യണം എന്ന് ഒരു ഐഡിയയും ഇല്ല. മുമ്പത്തെ പോലെയാണെങ്കിൽ ആരെങ്കിലും മതിയായിരുന്നു. ഇതിപ്പോ നിങ്ങളെ പരിചയപെട്ടതിനാൽ അതിനും കഴിയാതെ വന്നല്ലോ."

പ്രണവിന് എന്തോ ഒന്ന് മണത്തു. അവൻ അവന്റെ അമ്മയെയും, ശ്രീയെയും മാറി മാറി നോക്കി.

"അങ്കിൾ...." പ്രണവ് ശ്രീയെ തണുത്ത സ്വരത്തിൽ വിളിച്ചു.

"അങ്കിളിന് ഇഷ്‌ടമാണെങ്കിൽ അമ്മയെ കൊണ്ട് പൊയ്ക്കോ. എന്റെ അമ്മ അനുഭവിച്ചത് പോലെ ആരും, അനുഭവിച്ചിട്ടുണ്ടാവില്ല. എന്റെ അച്ഛന്റെ മുന്നിലേക്ക് അമ്മയെ ഇനിയും ഇട്ടുകൊടുക്കാൻ എനിക്കൊട്ടും താല്പര്യവും ഇല്ല."

"അത് മോനെ വേണ്ട..."സുഹാസിനി പേടിയോടെ പറഞ്ഞു. സത്യത്തിൽ ശ്രീ നന്ദനെ പിരിയാൻ അവൾ ക്കാവില്ലായിരുന്നു. എന്നാലും അവൾ വേണ്ടെന്നു തന്നെ പറഞ്ഞു.

"മോനെ..."  അയാൾ വളരെ സൗമ്യതയോടെ പറഞ്ഞു. "കഴിഞ്ഞ ജന്മത്തിൽ, നിന്റെ അമ്മ എന്റെ ഭാര്യയായിരിക്കാം. അത്രക്കും ആത്മീയ ബന്ധം ഞങ്ങൾ തമ്മിൽ ഉണ്ട്."

കൂട്ടിയും, കിഴിച്ചും, പ്രണവിന്റെ നിർബന്ധം കൊണ്ടും ഏതായാലും സുഹാസിനി അയാളുടെ കൂടെ പോകാൻ തീരുമാനിച്ചു.

നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ ഒക്കെ പൂർത്തിയായിരുന്നു. പെട്ടെന്നാണ് ഫോൺ ശബ്ദിച്ചത്. ലാലണ്ണൻ ആയിരുന്നു ലൈനിൽ.

"കുട്ടീ... അയാൾ ദീനമായി വിളിച്ചു.
"എന്താ ലാലാണ്ണാ..."

"ദാസൻ ഇന്നലെ ഒന്ന് വീണു. സ്ട്രോക്ക് വന്നതാണത്രെ. എത്രയും വേഗം മോനെ കൂട്ടി ഇത്രടം വരെ വരണം." 
അയാൾ ഒറ്റ ശ്വാസത്തിലാണ് ഇതൊക്കെ പറഞ്ഞത്.

സുഹാസിനി മരവിച്ചു പോയിരുന്നു. പിന്നെ ഒന്നും ചിന്തിച്ചില്ല. പവിത്രമായ ആ ബന്ധം അവിടെ തന്നെ ഉപേക്ഷിച്ചു കൊണ്ട് അവര് നാട്ടിലേക്ക് തിരിച്ചു. പിന്നെ അയാളുടെ പരിചരണത്തിൽ ആയിരുന്നു അവളുടെ ശ്രദ്ധ. വീൽ ചെയറും, കട്ടിലുമായി അയാൾ കഴിഞ്ഞു. പതുക്കെ സംസാരിക്കാൻ കഴിയുമെന്നായപ്പോൾ അയാൾ ഒരിക്കൽ പറഞ്ഞു.

"നീ ഇപ്പോഴും എത്രമാത്രം സുന്ദരിയാണ്, ഞാനൊരു കിളവനും, എന്റെ ഭാര്യയായിട്ടു കഴിയാൻ നിനക്ക് അവജ്ഞ തോന്നുന്നുണ്ടോ?."
അവൾ ഒന്നും പറയുന്നില്ല. അവൾക്ക് എന്തൊക്കെയോ ചോദിക്കണമെന്നും, പറയണമെന്നും ഉണ്ടായിരുന്നു. പലതും തികട്ടി വന്നെങ്കിലും മൗനം തൂകി നിന്നു. എന്നാൽ അവളുടെ ഭർത്താവ് പഴയ ഓരോ തെറ്റുകൾ പറഞ്ഞ് ക്ഷമ ചോദിക്കുമ്പോൾ അവളും അറിയാതെ അയാളെ സ്നേഹിച്ചു തുടങ്ങിയിരുന്നു. 'ഇത്രയൊക്കെ മതി ഒരു സ്ത്രീക്ക്, ഒരു തലോടൽ, പരിഗണന, കെയറിങ്.അവളെ മനസ്സിലാക്കാനും, കൂടെ നില്ക്കാനുമൊരാൾ എന്നാൽ തന്നെ അവളുടെ ജീവിതം ധന്യയായി.'

 
ഭാഗം 5

ഒരിക്കൽ ദാസൻ അവളോട് ക്ഷമാപണം പോലെ പറഞ്ഞു.

"സുഹേ... ഇന്ന് ഞാൻ വല്ലാതെ ഖേദിക്കുന്നു, നിന്റെ കാര്യം ആലോചിച്ചിട്ട്.അമ്മയും മരിക്കുന്ന സമയത്ത് ഇതു തന്നെയാണ് പറഞ്ഞത്. ഞാൻ കാരണമല്ലേ..നിന്റെ ജീവിതം ഒന്നുമല്ലാതായി തീർന്നത്. ഞാനും, നീയും മോനുമൊക്കെയായിട്ട് സസുഖം കഴിയേണ്ടയിടത്ത് നിന്റെ ജിവിതം എന്റെ കാൽ ചുവട്ടിലേക്ക് തളച്ചിട്ടതിന് എനിക്ക് പ്രായാശ്ചിത്തം ചെയ്യണം. എന്നാലേ എനിക്ക് മോക്ഷം കിട്ടുകയുളൂ...."

"ഒന്നും വേണ്ടെന്നേയ് . ഈ വൈകിയ വേളയിൽ നിങ്ങൾ തെറ്റ് മനസ്സിലാക്കി എന്നെ സ്നേഹിച്ചല്ലോ.. അത് ദൈവം കാണുന്നില്ലേ...തെറ്റ് പറ്റാത്തവർ ആരുണ്ട്. എനിക്കും പറ്റി ഒരു തെറ്റ്."

"നിനക്കോ..എങ്ങിനെ? " അയാൾ ആന്തലോടെ ചോദിച്ചു.

ബാംഗ്ലൂരിൽ വെച്ച് ശ്രീയെ പരി ചയപ്പെട്ടതും, അവളുടെ ജീവിതം വേറൊരു രീതിയിൽ കൂടി ഒഴുകിയതും; അവസാനം അവൾ അയാളുടെ കൂടെ പോകാൻ തുണിഞ്ഞത് മൊക്കെ അവൾ ദാസനോട് പറഞ്ഞു. അയാളെ ചക്രകസേരയിൽ ഉരുട്ടി കൊണ്ട് അകത്തളത്തിൽ കൂടെ വരാന്തയിൽ എത്തിക്കുകയായിരുന്നു അവളുടെ ദൗത്യം.

ഇത് കേട്ടതും അയാൾ സകല ശക്തിയും എടുത്ത് അലറി. സ്വാധീനമുള്ള വലത്തെകൈ കൊണ്ട് അവളെ അടിച്ചു. ലാലണ്ണനെ വിളിച്ചു ഈ വൃത്തികെട്ടവളെ വീട്ടിൽ നിന്ന് പുറത്താക്കാൻ കൽപിച്ചു.

ലാലണ്ണൻ ഇത് വരെ ദാസേട്ടനോട് മറുത്ത് ഒരക്ഷരം പറയുന്നത് കേട്ടിട്ടില്ല. എന്നാൽ അന്ന് പറഞ്ഞു.

"ഈ പാവം പൊക്കൊച്ചിനെ എന്തിന്റെ പേരിൽ ഇവിടെ നിന്ന് ഇറക്കി വിടണം. ദാസൻ ഇത്ര കാലം കളിച്ച കളിയൊക്കെ മറന്നുവെന്ന് അഭിനയിക്കുകയാണോ? ഒരോ ദിവസവും ഓരോ പെണ്ണിന്റെ കൂടെ കിടക്കുമ്പോൾ ഇങ്ങനെ ദൈവം ശിക്ഷിക്കും എന്ന് ഓർത്തില്ല, അല്ലെ...നിന്റെ അമ്മ പോലും നിന്നെ വെറുത്തിരുന്നു. അവസാന നിമിഷത്തിൽ അമ്മക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ... 'ആ കുട്ടിയെ ഞാനും ഒരു പാട് ദ്രോഹിച്ചു. ഇനി അത് കണ്ണീര് കുടിക്കാൻ ഇടവരരുതെന്ന്' . ഈ കണ്ട സ്വത്തുവകകളും, വീടും അമ്മ ഈ കുട്ടിടെ പേരിൽ എഴുതി വെച്ചത് എന്തിനാണെന്ന് നിനക്ക് ഇനിയും മനസ്സിലായില്ലെ..." ലാലണ്ണന് ശ്വാസം തിങ്ങി. സംസാരത്തിന്റെ കാഠിന്യത്താൽ ചുമച്ചു. പിന്നെ നെഞ്ച് തടവി കൊണ്ട് അവിടെ നിന്ന് പോയി.

നായയുടെ വാൽ പന്തീരായിരം കൊല്ലം കുഴലിൽ ഇട്ട് വെച്ചാലും വളഞ്ഞിട്ട് തന്നെ നിൽക്കും എന്ന് കേട്ടിട്ടില്ലെ.. അത് പോലെയായിരുന്നു ദാസന്റെ സ്വഭാവം . അത് മാറാൻ പോണില്ലെന്ന് അവൾക്ക് മനസ്സിലായി.

പിന്നീട് അയാൾ മരിക്കുന്നത് വരെ അവളോട് ദേഷ്യപെട്ടു: വെറുത്തു. മുമ്പ് പറഞ്ഞ നല്ല സംസാരവും പ്രായ്ശ്ചിചിത്തവുമൊക്കെ കാര്യ സാധ്യതക്ക് വേണ്ടിയായിരുന്നുവെന്ന് അയാൾ തന്നെ പറഞ്ഞപ്പോൾ അയാളെ അവളും വല്ലാതെ വെറുത്തു തുടങ്ങിയിരുന്നു. അവസാനം മരിച്ചു കഴിഞ്ഞപ്പോൾ 'സുഹാസിനി' മുറവിളി കൂട്ടി കരഞ്ഞു. എന്തൊക്കെയാണെങ്കിലും അയാളെ മരണം അവളെ വളരെ സങ്കടപെടുത്തിയിരുന്നു.

അങ്ങിനെ ജീവിതം ഇവിടെ തീർന്നിരിക്കുന്നുവെന്ന് അവൾക്ക് മനസ്സിലായി. 'വെറുതെ എന്തിന് കരഞ്ഞും, പിഴിഞ്ഞും ഇരിക്കണം. നമ്മൾ വിചാരിക്കുന്നതൊന്നും നടക്കൂല.. നമ്മുടെ ഭാവി എന്താകുമെന്ന് നിർണയിക്കുന്നത് ദൈവം. അത് കൊണ്ട് എന്ത് വേണമെങ്കിലും തീരുമാനിച്ചു കൊള്ളട്ടെ, എല്ലാം ഏറ്റുവാങ്ങാൻ ഈ ഉള്ളവൾ റെഡിയാണ്. ഇത്രയും കാലത്തെ ജീവിതം അതാണ് പഠിപ്പിച്ചത്. അവൾ മനസ്സിന് ധൈര്യം കൊടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

പ്രണവ് അപ്പോഴേക്കും പഠിപ്പൊക്കെ പൂർത്തിയാക്കി വിദേശത്തേക്ക് പോയിരുന്നു. ഒറ്റപെടലിന്റെ കാണാകയത്തിലേക്ക് ഊളിയിട്ട് വെറുതെ ഒന്ന് പായുമ്പോൾ നെഞ്ച് കലങ്ങും, കണ്ണുകൾ ഈറനാകും, 'ശ്രീ നന്ദ'നെ ബന്ധപെടാൻ ഒരു മാർഗവും ഇല്ല. അവൾ ചിന്തിച്ചു.അല്ല ഈയിടെയായി ശ്രീയെ കുറിച്ച് മാത്രമാണല്ലോ ഓർക്കാറ്.അവൾക്ക് ഓരോന്നു ആലോചിക്കുമ്പോൾ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നും.

അങ്ങിനെ ജീവിതം വിറങ്ങലിച്ചു നിൽ ക്കുമ്പോൾ ആണ് അവൾക്ക് ശ്രീയുടെ ലെറ്റർ കിട്ടുന്നത്.

'ഇനി ഒന്നും നോക്കേണ്ട... ഇനിയുള്ള ജീവിതം ആരെന്തൊക്കെ തടസങ്ങൾ പറഞ്ഞാലും, ശ്രീയോടൊത്ത് മാത്രമായിരിക്കും 'എന്ന സ്വയം ഉറപ്പ് നൽകികൊണ്ട് സുഹാസിനി ആ ആട്ട് ഊഞ്ഞാലിൽ നിന്ന് എണീറ്റു.

ഫോൺ നിർത്താതെ കാതിൽ വന്നലച്ചപ്പോൾ, അവൾ ഹാളിലുള്ള സെറ്റിക്ക് മുകളിൽ വെച്ചിരുന്ന ഫോണിലേക്ക് നോക്കി മോൻ ആണെന്ന് കണ്ടപ്പോൾ ഒരു മന്ദഹാസത്തോടെ എടുത്ത് ചെവിയോട് ചേർത്തു.

"അമ്മേ... ഒരു സന്തോഷവാർത്ത ഉണ്ട് ട്ടോ...." അവൻ ആകെ excitment ൽ ആയിരുന്നു.

"താരയുടെ വീട്ടുകാർ അവസാനം കല്യാണത്തിനു സമ്മതിച്ചു. അടുത്തയാഴ്ച ഞങ്ങൾ രണ്ട് പേരും അങ്ങോട്ട് വരുന്നുണ്ട്. കുറച്ച് ദിവസങ്ങൾ അവിടെ ഉണ്ടാകും. അമ്പലത്തിൽ വെച്ച് ഒരു താലികെട്ട്, അത്രയും മതി."

"ആണോ മോനെ.. അതിശയമായല്ലോ. ഏതായാലും മോന്റെ ടെൻഷൻ മാറിക്കിട്ടിയല്ലോ.... അമ്മക്ക് അത് മതി."

"അമ്മേടെ വിശേഷം എന്താ..."പ്രണവ് സുഹാസിനിയോട് ചോദിച്ചു.

"മോനെ.. എന്ത് പറയാനാ... അമ്മ ആകെ ആശയകുഴപ്പത്തിലാ, ശ്രീയുടെ ലെറ്റർ വന്നിരുന്നു. അടുത്ത മാസം വരുന്നുണ്ടത്രേ..." അവൾ തിടുക്കത്തിൻ പറഞ്ഞു.

"എന്നെ വിളിച്ചിരുന്നു.... ഞാൻ മനപ്പൂർവം പറയാതെ ഇരുന്നതാ... അമ്മേടെ കല്യാണം കൂടാൻ വേണ്ടിയാണ് സത്യത്തിൽ ഞാനും, താരയും വരുന്നത്. നമുക്ക് അടിച്ചു പൊളിക്കണം."

'അത് വേണോ മോനെ... അമ്മക്ക് എന്തോ ഒരു ആത്മവിശ്വാസകുറവ് പോലെ. "സുഹാസിനി ഇടർച്ചയോടെ പറഞ്ഞു.

"അമ്മ ഒന്നും കൊണ്ടും പേടിക്കേണ്ട... അച്ഛൻ ചെയ്തതിനുള്ള പ്രായശ്ചിത്തമായി എനിക്ക് ഇതെങ്കിലും ചെയ്യണം." പ്രണവ് അതും പറഞ്ഞു ഫോൺ വെച്ചു.

സുഹാസിനിക്ക് ഒന്ന് പൊട്ടി കരയണമായിരുന്നു. അവര് അവിടെ കണ്ട സോഫയുടെ മുകളിലേക്ക് അൽപം ശക്തമായി ഇരുന്ന് കൊണ്ട് പൊട്ടി പൊട്ടി കരഞ്ഞു. അപ്പോൾ അപ്രതീക്ഷമായി പെയ്ത മഴ, പെയ്തെ തൊഴിയുന്നത് വരെ, അവിടെ തന്നെ നിശ്ചലം ഇരുന്നു. അവരുടെ മനസ്സും അപ്പോൾ പെയ്തൊഴിഞ്ഞു, തെളിഞ്ഞു കഴിഞ്ഞിരുന്നു.


(അവസാനിച്ചു.)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ