6 വെറും കാഴ്ചക്കാരനാകുമ്പോൾ
മറവി എന്നാൽ എന്താണ്? അല്ലെങ്കിൽ പോകട്ടെ, ഓർമ്മ എന്നാൽ എന്താണ്?
വളരെ ബുദ്ധിമുട്ടാണ് ഇന്ദ്രിയങ്ങൾ കൊണ്ട് അറിയാൻ കഴിയാത്ത ഒന്നിനെ നിർവ്വചിക്കുക എന്നത്. മനസ്സിന്റെ പ്രവർത്യുന്മുഖമായ വർത്തമാന മണ്ഡലത്തിൽ ഉള്ള ഒന്നിനെ ഓർമ്മ എന്നു വിളിക്കാമോ? ഇതെന്റെ മാത്രമായ ഒരു നിർവ്വചനമായിരിക്കാം. അതുകൊണ്ട്, മറ്റാരുടെയെങ്കിലും നിർവ്വചനവുമായി താരതമ്യം ചയ്തു വിഷയത്തിൽ നിന്നും അകന്നുപോകണ്ട കാര്യമില്ല.
അപ്പോൾ മറവി എന്നാൽ എന്താണ്?
മനസ്സിന്റെ പ്രവർത്യുന്മുഖമായ വർത്തമാന മണ്ഡലത്തിൽ ഉണ്ടായിരിക്കണം എന്നു നമ്മൾ ആഗ്രഹിക്കുന്ന എന്തോ ഒന്ന്, ഇല്ലാതിരിക്കുന്ന അവസ്ഥയെ മറവി എന്നു സൗകര്യപൂർവ്വം വിളിക്കാം.
അതുപോകട്ടെ, ഇപ്പോൾ മറവിയും ഓർമ്മയും വിഷയമാക്കാൻ എന്താണു കാരണം?
കാരണമുണ്ട്. ഏതാണ്ട് രണ്ടു മാസം ആയിരിക്കുന്നു ഞാൻ എന്റെ പരീക്ഷണങ്ങൾ തുടങ്ങിയിട്ട്. കഴിഞ്ഞ അദ്ധ്യായം എഴുതിയിട്ട് അഞ്ചാഴ്ച കഴിഞ്ഞിരിക്കുന്നു. എഴുത്തു നിറുത്തിയശേഷം ഞാൻ എന്നെ നിരീക്ഷിക്കുകയായിരുന്നു. ഇതുവരെ എഴുതിക്കൂട്ടിയത് എന്താണെന്ന് എനിക്ക് വ്യക്തമായി ഇപ്പോളും അറിയാം. എടുത്ത തീരുമാനങ്ങൾ എന്തെന്നും അറിയാം. ചിട്ടയോടെ കാര്യങ്ങൾ നീക്കണമെന്ന് എന്റെ ഉള്ളിലിരുന്നുകൊണ്ട് ആരോ എന്നോടു ഇടയ്ക്കിടയ്ക്കു മന്ത്രിക്കുന്നുണ്ട്. "ദ്വിജൻ" ഇപ്പോളും എന്റെ മനസ്സിലുണ്ട്. പക്ഷെ, അതു മനസ്സിന്റെ പ്രവർത്യുന്മുഖമായ വർത്തമാന മണ്ഡലത്തിൽ ഉണ്ടോ എന്ന് എനിക്കു സംശയമുണ്ട്. പ്രവർത്യുന്മുഖമല്ലാത്ത വർത്തമാന മണ്ഡലത്തിലാണ് അതിപ്പോൾ ഉള്ളത്! പൂർണമായ മറവിയല്ല. മറവിയെ അല്ല! പക്ഷെ പ്രവർത്തിയിലേക്കു ശരീരത്തെ നയിക്കാൻ പര്യാപ്തമായ ഊർജ്ജം ആ 'സാധനത്തിന് ' ഇല്ല.
ഇനി നമുക്കു 'സാധനം' എന്നു ചൂണ്ടിക്കാണിച്ചത് എന്തിനെയാണ് എന്നു വിശകലനം ചെയ്യാം. അക്ഷരങ്ങൾ ഉപയോഗിച്ച് അതിനെ വളരെ ചുരുക്കി പ്രകടിപ്പിക്കുന്നത് ഇങ്ങനെയാവാം.
"അതൊരു തീരുമാനമാണ്".
'പ്രഭാതങ്ങളിൽ അല്പം നേരത്തെ ഉണരണം' എന്നതായിരുന്നു ആ തീരുമാനം. ജീവിതം കുറച്ചു കൂടി ചിട്ടയിൽ കൊണ്ടുവരണം എന്ന ആഗ്രഹമാണ് ഈ തീരുമാനത്തിനു പിന്നിലുള്ളത് എന്ന് ആർക്കും മനസ്സിലാകും. സത്യത്തിൽ ഈ തീരുമാനം അറിവിന്റെ (knowledge) ചെറിയ ഒരു അംശമെല്ലെ?
അറിവിനെ കൃത്യമായി അളക്കുവാനും, അറിവിന്റെ ഏറ്റവും ചെറിയ ഘടകം എന്തെന്നു ചൂണ്ടിക്കാണിക്കാനും ചിലരൊക്കെ ചരിത്രത്തിൽ ശ്രമിച്ചിട്ടുണ്ടെങ്കിലും, അതൊന്നും പൊതുധാരയിൽ എത്തപ്പെടുകയോ, സാർവലൗകികമായി അംഗീകരിക്കപ്പെടുകയോ ചെയ്തിട്ടില്ല. അതുകൊണ്ടു നമുക്ക് അറിവിന്റെ അംശം എന്നോ അറിവിന്റെ കഷണമെന്നോ വിളിച്ചു തൃപ്തിപ്പെടാം.
നമ്മുടെ വ്യവഹാരം എന്തെന്നു മനസ്സിലാക്കി, ഒരു ലക്‌ഷ്യത്തിൽ എത്തിച്ചേരാനായിട്ട്, നമ്മൾ നിർമ്മിച്ച അറിവിന്റെ അംശമാണ്, 'പ്രഭാതങ്ങളിൽ അല്പം നേരത്തെ ഉണരണം' എന്ന തീരുമാനം. ഇതാണ് മനസ്സിന്റെ പ്രവർത്യുന്മുഖമല്ലാത്ത വർത്തമാന മണ്ഡലത്തിലേക്ക് ദയനീയമായി തരം താഴ്ത്തപ്പെട്ടത്.
ഇനി, ഈ കഴിഞ്ഞ അഞ്ച് ആഴ്ചകളിൽ എന്താണ് എനിക്കു സംഭവിച്ചത് എന്നു വിശദമാക്കാം.
ശരീരത്തെ ക്ലേശിപ്പിക്കുന്ന ഒന്നും ചെയ്യരുത് എന്നു തീരുമാനിച്ചിരുന്നു. ആത്യന്തികമായി സന്തോഷത്തിന്റെ (സുഖത്തിന്റെ) വലിയ ഉയർച്ചകൾ ആസക്തിയോടെ ഓടിക്കയറരുത് എന്നു തീരുമാനിച്ചിരുന്നു. ഈ രണ്ടു തീരുമാനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടു ഒരു മാസത്തോളം വെറും ഒരു കാഴ്ചക്കാരനായി എന്നെ നോക്കിക്കാണാൻ തീരുമാനിച്ചിരുന്നു.
ജീവിതം സുഖ-ദുഃഖ സമ്മിശ്രമായിരുന്നു. അത്യാഹ്ലാദങ്ങൾക്കായുള്ള 'തലമറന്ന എണ്ണതേക്കൽ' ഉണ്ടായില്ല എങ്കിലും സ്വാഭാവികമായി ഉരുത്തിരിഞ്ഞുവന്ന സന്തോഷാനുഭവങ്ങളുടെ തുടർച്ച അവിരാമമായി നിലനിൽക്കാൻ ഞാൻ എന്നെപ്പോലും മറന്നുകൊണ്ട് കുറച്ചൊക്കെ മല കയറിപ്പോയി. ദൈനംദിന ജീവിതത്തിലെ ചില ചെറിയ 'പരാജയങ്ങൾ', 'സാരമില്ല' എന്നു സമാധാനിച്ചുകൊണ്ട് അവഗണിക്കാൻ കഴിഞ്ഞു. തുടർച്ചയായി വ്യാകുലപ്പെട്ടുകൊണ്ടിരുന്ന ഒരു പ്രത്യേക കാര്യത്തിൽ മൂന്നു തവണ ഞാൻ വിഷാദത്തിന്റെ വക്കോളമെത്തി. അതിനുള്ള quick solution കണ്ടെത്താനായി അല്പം പരക്കം പാഞ്ഞു. ചുരുക്കിപ്പറഞ്ഞാൽ മല കയറിയതിനുള്ള പൂരകമായ കുഴിയിലിറക്കം കൃത്യമായി ലഭിച്ചു. പഠിച്ച പാഠം ഇതാണ്. "സമതലമാണ് സുന്ദരം". സമതുലതാവസ്ഥയാണ് (equilibrium) മനസ്സിനു വേണ്ടത്.
ഇത്രത്തോളം ഉണ്ടായ അനുഭവങ്ങളുടെ വെളിച്ചത്തിൽ അടുത്ത ഘട്ടം ഇന്നുമുതൽ ആരംഭിക്കുകയാണ്.
(തുടരും)