4 മാറ്റങ്ങളുടെ പ്രഭാകിരണങ്ങൾ
തുറന്നു പറയട്ടെ, ഇതൊരു വലിയ മാറ്റമാണ്. പരാജയങ്ങളുടെ എത്രയോ കഥകളാണ് എനിക്കു പറയാനുള്ളത്. ആരംഭശൂരത്വം കൊണ്ട് നിറവേറ്റപ്പെടാതെപോയ എത്രയോ സംരംഭങ്ങളാണ് എനിക്കു പിന്നിലുള്ളത്. പരാജയങ്ങൾക്കു പിന്നാലെ വന്നെത്തിയ പരാജയങ്ങൾ എന്നിലുള്ള വിശ്വാസം എനിക്കു നഷ്ടപ്പെട്ടു. ആൾക്കൂട്ടങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി ചുരുണ്ടുകൂടാൻ ആയിരുന്നു താല്പര്യം. അധികം അറിയപ്പെടാതെയിരിക്കുവാൻ ആയിരുന്നു ആഗ്രഹിച്ചത്.
ഇതൊരു വലിയ മാറ്റമാണ്. ഒരു പക്ഷെ ആർക്കും സ്വന്തം ജീവിതത്തിൽ നടപ്പിലാക്കാൻ കഴിയുന്ന സമഗ്രമായ മാറ്റം.
മനസ്സിനു കത്തെഴുതിക്കഴിഞ്ഞുള്ള അഞ്ചാമത്തെ ദിവസമാണ് ഇന്ന്. ഇത്രയും ദിവസങ്ങൾ ഞാൻ നിരന്തരമായി നിരീക്ഷിക്കുകയായിരുന്നു. ബാഹ്യചോദനകൾ, ഉദ്ദീപനങ്ങൾ എല്ലാ വശ്യതയോടും എന്നെ ആകർഷിക്കുന്നു. അതിന്റെ മാദകത്വം എന്റെ മുന്നിൽ ഇപ്പോളും അനാവൃതമാക്കുന്നു. ആന്തരിക ചോദനകൾ ഓർമ്മയിലെ സുഖാവസ്ഥയുടെ പിൻബലത്തോടെ എന്നിലെ ആസക്തികൾക്കു തിരികൊളുത്തുന്നു. എന്റെ ബാഹ്യവും ആന്തരികവും ആയ ചുറ്റുപാടുകൾ പഴയതുപോലെ ഇന്നും തുടരുന്നു.
പക്ഷെ അവയെ ത്യാജ്യഗ്രാഹ്യബുദ്ധിയോടെ നോക്കിക്കാണാൻ ഏറെക്കുറെ എനിക്കിപ്പോൾ കഴിയുന്നു. മാറിയതു ഞാനാണ്. ഞാൻ വർത്തമാനകാലത്തിലേക്കു പ്രതിഷ്ഠിക്കപ്പെട്ടിടിക്കുന്നു. കണ്ണും കാതും തുറന്നു ജീവിക്കുമ്പോളും ഭൂത, ഭാവി കാലങ്ങളിൽ ആയിരുന്നു ഞാൻ രമിച്ചിരുന്നത്. പോയകാലത്തിന്റെ നെല്ലും പതിരും നിരന്തരമായി വേർതിരിച്ചുകൊണ്ടിരുന്നു. പതിരുകൾ വിളഞ്ഞതിനു സൂര്യനെയും മഴയെയും കുറ്റം പറഞ്ഞുകൊണ്ട്, അസംതൃപ്തമായ ഋണാവസ്ഥയിൽ ജീവിതം തള്ളി നീക്കിയിരുന്നു. അസംബന്ധജഡിലമായ സ്വപ്‌നങ്ങൾ നെയ്തുകൂട്ടി, അതിന്റെ നടുവിൽ, ഒരു എട്ടുകാലിയെപ്പോലെ ഭാഗ്യം കൊണ്ടെത്തിക്കുന്ന ഇരയേയും കാത്തുകാത്ത്, നിഷ്ക്രിയത്വത്തിന്റെ കരിമ്പടം പുതച്ചിരിക്കയായിരുന്നു.
പക്ഷെ ഞാൻ വർത്തമാനകാലത്തിലേക്കു ഉണർന്നിരിക്കുന്നു. ഏർപ്പെടുന്ന പ്രവർത്തികളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ നിരന്തരമായി ശ്രമിച്ചു തുടങ്ങിയിരിക്കുന്നു. മാറ്റം എനിക്കാണ് സംഭവിക്കുന്നത്. ബാഹ്യവും ആന്തരികവുമായ ഉത്തേജനങ്ങളെ, ഉദ്ദീപനങ്ങളെ വിവേചനബുദ്ധിയോടെ നോക്കിക്കാണാൻ എനിക്കു കഴിയുന്നു.
ഏതൊരു മനുഷ്യനും സുസാധ്യമായ മാറ്റം മാത്രമാണിത്. ചുറ്റുമുള്ള ആകർഷണങ്ങളിൽ നനസ്സു തുള്ളുമ്പോൾ ഞാൻ പറയും, "പ്രിയപ്പെട്ട മനസ്സേ, ഇതുകൊണ്ടു നിനക്കല്ലേ സന്തോഷം ഉണ്ടാകുന്നത്? അത് ലഭിക്കാതെ വരുമ്പോൾ നിനക്കല്ലേ ദുഃഖമുണ്ടാകുന്നത്? എനിക്ക് ഇതുകൊണ്ട് ഒരു പ്രയോജനവുമില്ലല്ലോ. അതിനാൽ, പ്രിയ മനസ്സേ, തിരിച്ചുപോരു." അനുസരണയുള്ള ഒരു ശ്വാവിനെപ്പോലെ തല താഴ്ത്തി എന്നിലേക്കു മടങ്ങിയെത്തുന്ന ആസക്തികളിൽ ഞാൻ ഇപ്പോൾ സംതൃപ്തനാണ്.
മനസ്സേ, നിന്റെമേൽ വിജയശ്രീലാളിതനായി എന്ന അഹങ്കാരം എന്നിൽ ലവലേശമില്ല. അതൊക്കെ എന്നോ ഒഴിഞ്ഞുപോയിരിക്കുന്നു. നിന്റെമേൽ വിജയം വരിച്ചു എന്നല്ല ഞാൻ കരുതുന്നത്. മറിച്ചു്, വൈകിയാണെങ്കിലും നിന്നെ മനസ്സിലാക്കാൻ കഴിഞ്ഞു എന്നാണു ഞാൻ കരുതുന്നത്. അതായിരുന്നു പണ്ടേ വേണ്ടിയിരുന്നത്. കഠിനമായ പ്രവർത്തികളുടെ, ശരീരത്തെ തീക്ഷ്ണമായി പീഡിപ്പിച്ചുകൊണ്ടു മനസ്സിനുമേൽ ആധിപത്യം സ്ഥാപിക്കുക എന്നതല്ല ശരിയായ മാർഗ്ഗം എന്നു ഞാൻ വിശ്വസിക്കുന്നു. വളരെ സാവധാനം മനസ്സിനെ നിരീക്ഷിച്ചുകൊണ്ട്, അതെങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നു അറിയുക എന്നതാണ് ശരിയായ മാർഗ്ഗം. അതു മനസ്സിലാക്കിക്കഴിഞ്ഞാൽ നാം ആവശ്യപ്പെടുന്നതുപോലെ മനസ്സു പ്രവർത്തിച്ചുകൊള്ളും. ഒരു ചെറുതൂവലിനെ ഇളംകാറ്റു മറിച്ചിടുംപോലെ അനായാസമായി മനസ്സിനെ നിയന്ത്രിക്കാൻ കഴിയും.
ഇപ്പോഴും നീ തന്നെയാണ് എന്ന മുന്നോട്ടു നയിക്കുന്നത്. പക്ഷെ, അത് എനിക്കാവശ്യമുള്ള വഴിയിലൂടെ ആണെന്നു മാത്രം. എന്റെ ആവശ്യങ്ങൾ അറിഞ്ഞു നീ പ്രവർത്തിക്കുന്നു. പഞ്ചേന്ദ്രിയങ്ങളായ അശ്വങ്ങളെ പൂട്ടിയ സുവർണ്ണ രഥം തെളിക്കുന്ന നീയാണ് എന്റെ ഏറ്റവും വലിയ സുഹൃത്ത്. എത്ര പ്രശാന്തസുന്ദരമായ രഥ്യകളിലൂടെയാണ് നീ എന്നെ ലക്ഷ്യത്തിലേക്കു നയിക്കുന്നത്! പ്രിയപ്പെട്ട മനസ്സേ, നീയാണ് എന്റെ കാവൽക്കാരൻ, നീയാണ് എന്റെ തേരാളി.
(തുടരും)