ദ്വിജൻ 12 - പരിണാമത്തിന്റെ വഴിയിൽ
ജീവിതത്തിന്റെ അർത്ഥം എന്തെന്നറിയാനുള്ള ആകാംഷ പുരാതനകാലം മുതൽ ഉണ്ടായിരുന്നു. ജീവിതത്തിന് ഒരർത്ഥവും ഇല്ല എന്നും, അതു തേടി സമയം കളയുന്നത് അനർത്ഥമാണെന്നുമുള്ള വാദം ഒരുവശത്തുണ്ട്. നമുക്കു മറുവാദങ്ങളിലേക്കു പോകാം. ഭാരതീയ വിചാരധാരകളിൽ മായാവാദവും, കർമ്മസിദ്ധാന്തവും, ശക്തിയോടെ ഇന്നും നിലനിൽക്കുന്നു. സ്വർഗത്തിലേക്കുള്ള തെരഞ്ഞെടുപ്പുകേന്ദ്രമാണ് (recruitment centre) ഭൂമി എന്ന സെമറ്റിക് മതങ്ങളുടെ സങ്കല്പവും ശക്തമായി കളത്തിലുണ്ട്. എന്തായാലും വാദങ്ങൾക്കൊക്കെ കൃത്യമായ തെളിവുകൾ ലഭിക്കുന്നതുവരെ ഈ ചർച്ച അഭംഗുരം തുടരും. പുതിയ വാദങ്ങൾ ജനിക്കുകയും ചെയ്യും. അതിൽ എനിക്കു താല്പര്യമില്ല.
വളരെ സങ്കീർണ്ണമായ ചില സന്ദർഭങ്ങളിൽ നമ്മളിൽ ഓരോരുത്തരും ചിന്തിച്ചിരിക്കും എന്താണ് ജീവിതം എന്ന്. സ്വയം ആഗ്രഹിക്കാതെ എന്തിനാണ് ഞാൻ ജനിച്ചത്? അതോ ഞാൻ അങ്ങനെ ആഗ്രഹിച്ചിരുന്നോ? മരണം കഴിഞ്ഞാൽ എന്തു സംഭവിക്കുന്നു? ജനിക്കുന്നതിനു മുൻപ് എന്റെ അവസ്ഥ എന്തായിരുന്നു? ഗർഭപാത്രത്തിൽ കഴിഞ്ഞിരുന്ന അവസ്ഥ എനിക്ക് ഓർക്കാൻ കഴിയുന്നില്ലല്ലോ!
മേൽ നിരത്തിയ എല്ലാ കാര്യങ്ങളും പല സന്ദർഭങ്ങളിൽ ഞാൻ ചിന്തിച്ചിട്ടുണ്ട്. തൃപ്തികരമായ ഉത്തരങ്ങൾ ഒരിടത്തു നിന്നും ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ അധികം ചിന്തിക്കേണ്ട എന്നു ഞാൻ തീരുമാനിച്ചു. അതിനു പകരമായി, ലഭിച്ച ജീവിതം അതുല്യമാക്കാനുള്ള മാർഗ്ഗങ്ങൾ ആരായുകയാണ് വേണ്ടത് എന്നാണ് ഇപ്പോളുള്ള നിലപാട്. ഭൂമിയെ സ്വർഗ്ഗമായി കാണാനുള്ള വേറിട്ട കാഴ്ചപ്പാട് വികസിപ്പിക്കുവാനാണ് ശ്രമിക്കുന്നത്. സഹജീവികളുമായി ഏറ്റവും രമ്യതയിൽ വർത്തിക്കുവാനുള്ള നിലപാട് വികസിപ്പിക്കുവാനാണ് ശ്രമിക്കുന്നത്.
ജീവപരിണാമത്തിന്റെ ഉത്തുംഗ നിലയിലാണ് മനുഷ്യർ എന്നു ശാസ്ത്രജ്ഞാനികൾ പറയുന്നു. പക്ഷെ നമുക്കറിയാം, പരിണാമത്തിൽ ഇനിയും സാധ്യതകൾ ഉണ്ട് എന്ന്. മനുഷ്യനും അപ്പുറത്തുള്ള ജീവികൾ ഉണ്ടാകാനുള്ള അനന്തമായ സാധ്യത മുന്നിലുണ്ട്. ഒരു പക്ഷെ കാലാന്തരത്തിൽ മനുഷ്യരേക്കാൾ മികച്ച മറ്റൊരു ജീവി ഉണ്ടായേക്കാം. അഥവാ ഭൗമേതര വ്യാപ്തിയിൽ ഇപ്പോൾത്തന്നെ ഉണ്ടായിരിക്കാം. പക്ഷെ ബാഹ്യമായ പരിണാമം ഈ ശരീരത്തിനു സാധ്യമല്ലെങ്കിലും, ആന്തരികമായ പരിണാമത്തിനുള്ള സാധ്യതകൾ നമുക്കു മുന്നിൽ ഉണ്ട്. അത് ഈ ജന്മത്തിൽ തന്നെ സാധ്യമാണ് താനും. നമുക്കും സമൂഹത്തിനും ഗുണകരമായേക്കാവുന്ന അത്തരം ആന്തരിക പരിണാമങ്ങൾക്കാണ് നാം ശ്രമിക്കേണ്ടത് എന്നാണ് ഞാൻ കരുതുന്നത്. അതാവണം അമാനുഷൻ. നിയന്ത്രണം വിട്ടു താഴേക്കു നിപതിക്കുന്ന വ്യോമയാനം കൈകളിൽ താങ്ങിയെടുത്തു കരഘോഷം നേടിയെടുക്കുന്നയാളല്ല സൂപ്പർമാൻ. നിലവിട്ട് അലഞ്ഞുലയുന്ന സ്വന്തം ജീവിതത്തെ ഭദ്രമാക്കി, തനിക്കും സമൂഹത്തിനും ഉപകാരം ചെയ്യുന്ന ആളാണ് സൂപ്പർമാൻ.
(തുടരും)