മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

  • MR Points: 0
  • Status: Ready to Claim

pair

Jomon Antony

ഭാഗം 24 

സീൻ 45
രാത്രി, പൊന്നന്റ്റെ ചെറിയ ഓടിട്ട വീട്.
പുറത്ത് മുൻവാതിൽ  വശം തൂക്കിയിട്ടിരിക്കുന്ന 40 വാട്ട് ബൾബിന്റ്റെ ചെറിയ വെളിച്ചത്തിൽ സിമന്റ്റ് തേക്കാത്ത വീട് ദൃശ്യത്തിൽ-
അകത്ത്- 
ചെറിയ ഇടുക്ക് പോലുള്ള അടുക്കളയിൽ കൈലിമുണ്ട് മാത്രമുടുത്ത പൊന്നൻ ഒരു പൈൻഡു കുപ്പിയിൽ ബാക്കിയുണ്ടയിരുന്ന മദ്യം ഗ്ളാസ്സിലേക്ക് ഒഴിക്കുന്നു.
കാലുറക്കാതെ ആടിയാടി മദ്യം വലിച്ച് കുടിച്ച് തലകുടഞ്ഞ് ഗ്ലാസ് താഴെവെച്ച് മടിയിൽ നിന്നും ബീഡിപാക്കറ്റെടുത്ത് ഒരു ബീഡി എടുത്ത് ചുണ്ടിൽ വെച്ച് ലൈറ്റർ പരതിക്കൊണ്ട് അടുത്തമുറിയിലുള്ള ആരോടോയെന്നവണ്ണം ഉച്ചത്തിൽ,
പൊന്നൻ : തള്ളേ നിങ്ങള് ലൈറ്റർ കണ്ടോ.
ആ മുറിയി നിന്നും വയസ്സായ വിരോണി അമ്മയുടെ സ്വരം:
വിരോണി : നിന്റ്റെ കെട്യോളോട് പോയി ചോദിക്ക്.
അത് കേട്ട് ചുണ്ടിൽ നിന്നും ബീഡി എടുത്ത് പുറത്തേക്ക് നടന്ന് കൊണ്ട്, 
പൊന്നൻ : എവിടെ കെട്ട്യോള് ... ഐ.എം.എസിൽ  തെണ്ടാൻ പോയപ്പോ ഓർത്തില്ലേ, മകനു ഭാര്യയും മക്കളും അവർക്ക് അഭിമാനവുമുണ്ടെന്ന്.
അയാൾ മുറിയിലേക്ക് കടന്നു വരുംബോൾ നാം കാണുന്നത് ഒരു ഒടിഞ്ഞ കട്ടിലിൽ കൊന്ത ചൊല്ലി ഇരിക്കുന്ന മുഷിഞ്ഞ ചട്ടയും മുണ്ടും ഉടുത്ത വൃദ്ധയായ വിരോണിയെ ആണ്. അവർക്കരികിലുള്ള മേശയിൽ പരിശുദ്ധമാതാവിന്റ്റെ രൂപവും,കത്തി തീരാറായ മെഴുകു തിരിയും. ആടിയാടി അവർക്കരികിലെത്തി രൂക്ഷമായി നോക്കി,
പൊന്നൻ : ആരുടെ അടുപ്പിൽ അരിവേവിക്കാനാണ് കൊന്ത കൊണക്കണത്.
വിരോണി : മക്കള് തലതെറിച്ചവരാണെങ്കിലും പെറ്റതള്ള പ്രാകാറില്ല.
പൊന്നൻ : പ്രാകിയാലും പ്രാർത്ഥിച്ചാലും ഇതിൽ വലുതൊന്നും വരാനില്ല.
മെഴുകുതിരിയിൽ നിന്നും ബീഡി കത്തിച്ച് പുകച്ച് വിട്ട് അവരെ നോക്കി,
പൊന്നൻ : ഞാൻ നാളെ പോകുവാ.കുറച്ച് നാള് ഒറ്റക്ക് ജീവിക്ക്..
അയാൾ ആടിയാടി തുറന്നു കിടക്കുന്ന മുൻ വാതിലിലൂടെ പുറത്തേക്ക് ഇറങ്ങുംബോൾ -
ആത്മഗതമെന്നോണം,
വിരോണി : പൂർവ്വപിതാക്കന്മാരാൽ വന്ന് ചേരുന്ന ശാപം. മക്കള്, ഭാര്യ,ഭർത്താവ് ,    കൂടെപിറപ്പുകൾ..
പ്രാർത്ഥന നിർത്തി വിരോണി പിതാവും പുത്രനും പരിശുദ്ധാൽമാവിനും കുരിശടയാളം വരച്ച് ചൊല്ലുന്നു. രൂപത്തിനു മുന്നിൽ കത്തിയണയുന്ന മെഴുകുതിരി.
കട്ട്


സീൻ 46 
രാത്രി
തങ്കന്റ്റെ വീട്,
ചെറിയ വെളിച്ചത്തിൽ വീടിന്റ്റെ പുറം ദൃശ്യം, അകത്ത് ഹാളിൽ തിരുഹൃദയ രൂപത്തിലിട്ടിരിക്കുന്ന സീരിയൽ ബൾബിലെ വെളിച്ചം മിന്നി മറിക്കൊണ്ടിരിക്കുന്നു.
കട്ടിലിൽ ആലോചനയിൽ കിടക്കുന്ന തങ്കനെ ആ വെളിച്ചത്തിൽ കാണാം. മറ്റൊരു മുറിയിൽ കിടക്കുന്ന തെയ്യാമ്മയോടെന്നവണ്ണം
തങ്കൻ : തെയ്യാമ്മേ ..അവൻ ശരിക്കും കർത്താവാണോടി?
തെയ്യാമ്മയുടെ മുറിയിൽ - കട്ടിലിൽ ഒന്ന് തിരിഞ്ഞ് കിടന്നുകൊണ്ട് ,
തെയ്യാമ്മ : കിടന്നുറങ്ങാൻ നോക്ക്. രാവിലെ  മുരിങ്ങൂരു  പോകാനുള്ളതല്ലെ.
തന്റ്റെ സംശയത്തിൽ നിന്നും മാറാതെ,
തങ്കൻ : അവൻ കർത്താവ് ആണെടി തെയ്യാമ്മേ. ആരെയോ ശിക്ഷിക്കാനും രക്ഷിക്കാനും വന്ന എമ്മാനുവേൽ.
അല്പം ഭയവും ആശങ്കയും കലർന്ന തെയ്യാമ്മയുടെ മുഖം.

കട്ട്
സീൻ 47
പകൽ, തിലകൻന്റ്റെ ചായക്കട.
തങ്കനും പൊന്നനു ചെറിയ ഹാൻഡ് ബാഗുമയി ബഞ്ചിലിരുന്ന് ചായ കുടിക്കുകയാണ്. വാതിലിൻ്റെ കട്ടീളപ്പടിയിൽ വയറിനു കൈകൊടുത്ത് നിൽക്കുന്ന തിലകൻ അല്പം പരിഹാസത്തോടെ അവരെ വീക്ഷിക്കുകയാണ്.
തിലകൻ : നിങ്ങളപ്പോ പോകാൻ തന്നെ തീരുമാനിച്ചു.
ശബ്ദം താഴ്ത്തി സൗമ്യമായി,
തങ്കൻ : ഒരു മാറ്റം വേണ്ടേ.ഞങ്ങള് ഡിവൈനിൽ പോയി രണ്ടാഴ്ച്ച ധ്യാനം കൂടട്ടെ.
നിരുത്സാഹപ്പെടുത്തി, 
തിലകൻ : അല്ല പോയിട്ട് ആരെ ബോധിപ്പിക്കാനാ. തിരിച്ചു വന്നാലും പഴയപടിയാകാനല്ലേ. പോകാതിരിക്കണതാ നല്ലതെന്നാ എൻന്റ്റെ അഭിപ്രായം.(ബുള്ളറ്റിൽ കടക്കരികിലേക്ക് വരുന്ന ലക്ഷ്മിയെ കണ്ട്) ങാ..മെംബറു വന്നല്ലോ ബാക്കി മെംബറു പറയട്ടെ.
ബുള്ളറ്റ് നിർത്തി എഞ്ചിൻ ഓഫ് ചെയ്ത് തങ്കനേയും പൊന്നനെയും ചിരിയോടെ നോക്കി,
ലക്ഷ്മി : അല്ല നിങ്ങളിതെങ്ങോട്ടുള്ള യാത്രയാ.?
പരിഹാസ ടോണിൽ,
തിലകൻ : ധ്യാനം കൂടി നന്നാവാൻ പോകുവാ.
അതിഷ്ടപ്പെടാതെ ,
ലക്ഷ്മി : തിലകൻ ചേട്ടൻ കളിയാക്കണ്ട. എങ്ങോട്ടാ തങ്കച്ചായാ.
തിലകന് ചയക്ക് കാശകൊടുത്ത് എഴുന്നേറ്റ് കൊണ്ട്ലക്ഷ്മിയെ നോക്കി,
തങ്കൻ: മുരിങ്ങൂരിലേക്ക്.
തങ്കൻ താഴേക്കിറങ്ങുംബോൾ പൊന്നനും അയാളെ പിന്തുടരുന്നു. 
ലക്ഷ്മി : അതേതായാലും നന്നായി. അവിടുത്തെ ഡയറക്ടറച്ചനെ എനിക്ക് പരിചയമുണ്ട്. എന്തെങ്കിലും ആവശ്യം വന്നാൽ എന്നെ വിളിച്ചാൽ മതി. അല്ല പൊന്നൻ ചേട്ടന്റ്റെ അമ്മ തനിച്ചാകില്ലേ.

അവർ അവൾക്കരികിലെത്തിയിരുന്നു. നിസ്സരതയിൽ,
പൊന്നൻ: അടുത്ത വീട്ടിലെ സരളയോട് പറഞ്ഞിട്ടുണ്ട്. ചോറും കറിയുമൊക്കെ അവരു കൊടുത്തോളും.
ലക്ഷ്മി : അത് നന്നായി.

ഒരുഭാഗത്ത് നിന്നും ബസ് വരുന്നതു കണ്ട് ,
തങ്കൻ : എന്നാൽ ഞങ്ങൾ പോയിട്ടു വരാം.
ഒരു പ്രൈവറ്റ് ബസ് വന്ന് നിൽക്കുംബോൾ അവർ അതിൽ കേറുന്നു. കണ്ടകടർ ബെല്ലടിക്കുംബോൾ ബസ് മുന്നോട്ട് നീങ്ങുന്നു. അവരെ നോക്കി ചിരിച്ച് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്യുന്ന ലക്ഷ്മിയോട് ,
തിലകൻ : ഒരു ചായ എടുക്കട്ടെ മെംബറു കൊച്ചെ.
ലക്ഷ്മി : വേണ്ട ചേട്ടാ. ഞാനൊന്നു മൈക്ക് സെറ്റ് ബാബുവിൻന്റ്റെ വീടുവരെ പോകുവാ.പഞ്ചായത്തിൽ നമ്മൾ ഒരു പ്രോഗ്രാമൊക്കെ സംഘടിപ്പിക്കുന്നത് അറിഞ്ഞില്ലേ ചേട്ടൻ.
തിലകൻ : അറിഞ്ഞു. തകർക്കണം.
ലക്ഷ്മി : ശരി ശരി....
ലക്ഷ്മി ബുള്ളറ്റ് മുന്നോട്ടെടുത്ത് നീങ്ങി കഴിയുംബോൾ,
തിലകൻ : ഇവർക്കൊക്കെ എന്തിൻന്റ്റെ കേടാ. പ്രോഗ്രാം പോലും.
അയാൾ കടക്കുള്ളിലേക്ക് തിരിയുന്നു.
കട്ട്


സീൻ 48
പകൽ, എമ്മാനുബവേലിന്റ്റെ താമസസ്ഥലം
അകത്ത് മുറിയിൽ-
മേശയിൽ ലാപ് ടോപ്പ് വെച്ച്  കസേരയിൽ ഇരുന്ന് എന്തോ ടൈപ്പ് ചെയ്യുന്ന എമ്മാനുവേൽ. പുറത്ത് ബുള്ളറ്റ് വന്ന് നിൽക്കുന്ന സ്വരം അവൻ കേൾക്കുന്നുണ്ടെങ്കിലും അത്ര കാര്യമാക്കുന്നില്ല.അവൻ ഗൂഗിളിൽ എന്തൊക്കെയോ സേർച്ച് ചെയ്യുകയാണ്. വാതിൽക്കലിൽ സ്ത്രീയുടെ മുരടനക്കം കേട്ട് അവൻ തിരിഞ്ഞു നോക്കുംബോൾ ലക്ഷ്മി, തലേരാത്രിയിലെ ചളിപ്പോടെ എന്നാൽ അത് അത്ര വ്യക്തമാക്കാതെ നിൽക്കുന്നു. അവളെക്കണ്ട് അല്പം അംബരപ്പിൽ ലാപ്ടോപ്പ് അടച്ച് എണീറ്റ് ചിരിച്ചു കൊണ്ട്,
എമ്മാനുവേൽ : ഇതാരു..വാ..കേറി വാ...
അവൾ അകത്തേക്ക് കേറി ചുറ്റും നോക്കി,
ലക്ഷ്മി : ഞാനാദ്യമായിട്ടാ ഇവിടെ...(മുറിക്കുള്ളിലെ ചെറിയ ആർട്ട് വർക്കുകൾ കണ്ട് ) ഈ മുറി ഇങ്ങാനെ മനോഹരമാക്കിയത് കർത്താവാണല്ലേ. 
എമ്മാനുവേൽ : ജീവിക്കുന്ന പരിസരവും ചെയ്യുന്ന പ്രവർത്തിയും വൃത്തിയുള്ളതായിരിക്കണം. ലക്ഷ്മി ഇരിക്ക് ....ഒരു ചായ എടുക്കട്ടെ.
കട്ടിലിൽ ഇരുന്നു കൊണ്ട്,
ലക്ഷ്മി : തത്ക്കാലം ഫിലോസഫിയും വേണ്ട ചായയും വേണ്ട.
അവളെ നോക്കി കസേരയിൽ ഇരുന്നു കൊണ്ട്,
എമ്മാനുവേൽ : പിന്നെന്താണാവോ വരവിന്റ്റെ ഉദ്ദേശ്യം.
ലക്ഷ്മി : വെറുതെ ഈ വഴി പോയപ്പോൾഒന്നു കയറി. പിന്നെ നാളെ അച്ഛൻന്റ്റെ പിറന്നാളാണ് . ഉച്ചക്കുള്ള ഊണ് വീട്ടിലാകാം.
താത്പര്യമില്ലെന്ന് നടിച്ച്,
എമ്മാനുവേൽ : അത് ഞാൻ. ശരിയാകില്ല.
ലക്ഷ്മി : വെറുതെ ടോപ് ഗിയർ ഇടണ്ട. വേറേ ആരുമില്ല. കർത്താവിനെ ക്ഷണിക്കണമെന്ന് അച്ഛൻ പ്രത്യേകം പറഞ്ഞു. വരില്ലേ
അല്പം ചിരിച്ച് ജാള്യതയിൽ,
എമ്മാനുവേൽ : വരാം.( എന്തോ ഓർമ്മടുത്തു പോലെ) അല്ല നിങ്ങളുടെ പ്രോഗ്രാം ഫൈനലായോ?
ലക്ഷ്മി : ഞങ്ങളുടെ ഭാഗം ക്ലിയറായിക്കൊണ്ടിരിക്കുന്നു. ക്ളൈമാക്സ് കർത്താവിൻന്റ്റെ കൈയിലാ.
എമ്മാനുവേൽ : അതു ശരിയാ. അതിനെനിക്ക് തന്റ്റെ ഒരു സഹായം വേണം.
അവൻ മേശവലിപ്പിൽ നിന്ന് ഫെയർ എന്ന പുസ്തകമെടുത്ത് പിന്നിലെ പേജ് തുറന്ന് അവളെ കാട്ടുന്നു. അതിന്നുള്ളിൽ എന്തോ കണ്ടെന്നോണം അംബരപ്പോടെ അല്പം ഭയത്തിൽ ലക്ഷ്മി  എഴുന്നേൽക്കുന്നു. അവളിൽ നിന്നും പുസ്തകം വാങ്ങി മേശ വലിപ്പിൽ ഇട്ട് എഴുന്നേറ്റുകൊണ്ട്,
എമ്മാനുവേൽ : താനോർക്കും ഡൊക്യുമെന്റ്റെററി ചെയ്യാൻ വന്ന ഞാൻ എന്തിനാണിതിന്റ്റെപിന്നാലെയെന്ന്? 
ലക്ഷ്മി : സത്യത്തിൽ ഞാൻ കൺഫ്യൂസ്ഡ് ആണ്. അനുമോൻ ജീവിച്ചിരിപ്പില്ലെ?
സത്യമെന്നോണം,
എമ്മാനുവേൽ : ഇല്ല. ഹീ ഈസ് നോമോർ. അനുമോൻ ആ ദു;ഖവെള്ളിയാഴ്ച്ച തന്നെ കൊല്ലപ്പെട്ടു...ആരു കൊന്നു? എങ്ങനെ കൊന്നു...? തെളിവുകൾ സംസാരിക്കും .... അവർക്ക് വിധി കാത്ത് വെച്ചിരിക്കുന്ന ശിക്ഷ നടപ്പാകും ....ഞാനിപ്പോൾ അതിന്റ്റെ പിന്നാലെയാണു...!
അവൾ ആകെ കൺഫ്യൂസ്ഡ് ആയി അവനെ നോക്കുന്നു. പിന്നിലെ ജനാല അഴികൾക്കിടയിൽ അവരുടെ സംസാരം ശ്രദ്ധിച്ചിരുന്ന ബഷീറിന്റ്റെ മുഖം പകയോടെ ഒരു ഭാഗത്തേക്ക് നീങ്ങുന്നത് എമ്മാനുവേലും ലക്ഷ്മിയും കാണുന്നില്ല.
കട്ട്


സീൻ 49
രാത്രി 
ബഷീറിന്റ്റെവീട്
പുറത്ത് വെളിച്ചമില്ല. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് കയറുന്ന ബഷീറിന്റ്റെ പിൻ ദൃശ്യം. മുറിയിൽ ലൈറ്റിട്ട് ഉമ്മ കിടന്നിരുന്ന കട്ടിലിൽ വന്നിരുന്ന് അസ്വസ്ഥമായ കണ്ണുകളോടെ  ഭ്രാന്തമായ മുഖത്തോടെ അങ്ങോട്ടും ഇങ്ങോട്ടും കഴുത്ത് തിരിച്ച് എന്തോ ഓർക്കുന്ന ബഷീർ.
അവന്റ്റെ ഓർമ്മയിൽ - 
ഇരുണ്ട വെളിച്ചത്തിൽ പേടിയോടെ തിരിഞ്ഞു നോക്കി നോക്കി ഇടവഴികളിലൂടെ ഓടുന്ന ബഷീറെന്ന ഒൻപതു വയസ്സുകാരൻ പെട്ടെന്ന് ഒരു മരത്തിന്റ്റെ വേരിൽ തട്ടിൽ വീഴുന്നു. പശ്ചാത്തലത്തിൽ ഇരുട്ട് വീണുമാറുംബോൾ കട്ടിലിൽ ഇരിക്കുന്ന  ബഷീർ കയ്യിലിരിക്കുന്ന പഴയ നിറം മങ്ങിയ തന്റ്റെ ഒൻപതു വയസ്സു പ്രായത്തിലുള്ള ഫോട്ടോ നോക്കി പയ്യെ ഭ്രാന്തനെ പോലെ ചിരിക്കുന്നു. സാവധാനം ആ ഫോട്ടോയിൽ ബഷീറിന്റ്റെ നിലവിലെ ചിത്രം തെളിഞ്ഞു വരുന്നു.
അത് നോക്കി ബഷീർ ഉന്മാദത്തിലെന്നോണം ചിരിക്കുന്നു.
കട്ട്
(തുടരും)

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ