ഭാഗം 29
സീൻ 60 (ഭൂതകാലം)
രാത്രി, തീട്ടക്കുളവും പരിസരവും
പശ്ചത്തലത്തിൽ ഇടിയും മിന്നലും.
ഒരു ഭാഗത്ത് നിന്നും ബീഡി പുകച്ച് നടന്ന് വരുന്ന പൊന്നൻ. അയാൾ മദ്യപിച്ചിട്ടുണ്ട്. അനുമോനെ തോളിലേന്തി എതിർഭാഗത്ത് നിന്നും ആടിയാടി ഒരു തെറിപ്പാട്ടും പാടി വരുന്ന രഘു.
രഘു : താനെന്നെ തല്ലുമോടാ താ.. മോനെ താനെന്നെ തല്ലുമോടാ.
രണ്ടു മൂന്നു തവണ പാട്ട് ആവർത്തിച്ച് തീട്ടക്കുളത്തിനരികെയെത്തുംബോൾ എതിരെ ബീഡി പുകച്ച് നടന്നു വരുന്ന പൊന്നനെ രഘു കാണുന്നു. തിരിച്ചറിയുന്നു.
പൊന്നനരികെ നടത്തം നിർത്തി അനുമോനെ തോളിൽ നിന്നും താഴെയിറക്കിനിർത്തി പൊന്നനനോട്,
രഘു : ഹാ പൊന്നാ...എനിക്ക് ഒരു ബീഡി വേണം.
നടത്തം നിർത്തി രഘുവിനെ തിരിച്ചറിഞ്ഞ് അനുമോനെ ഒന്ന് നോക്കി,
പൊന്നൻ : ഈ കൊച്ചിനേം കൊണ്ട് നീയെവിടെ ഒണ്ടാക്കാൻ പോയതാ. നാട്ടാരു മുഴുവനും നിങ്ങളെ അന്വേഷിച്ചു നടക്കുകാ..
ഒരു ഇടിയും മിന്നലും. ഭയന്ന് അനുമോൻ കരയുന്നു. അടുത്തെങ്ങും വീടോ വെളിച്ചമോ ഇല്ല.
രഘു : ഞാൻ മാത്തന്റ്റെ ഷാപ്പിൽ പോയിട്ട് വരുകാ. കള്ള് കിട്ടീല്ല. മാത്തൻ ചേട്ടൻ എനിക്കൊരു പെഗ്ഗ് തന്നു. എനിക്കൊരു ബീഡി താ പൊന്നാ.
കരയുന്ന അനുമോനെ ഒരു കൈകൊണ്ട് തലയിൽ തലോടി, പോക്കറ്റിൽ നിന്നും ബീഡി പാക്കറ്റ് എടുത്ത് രഘുവിനു നീട്ടി,
പൊന്നൻ : മോൻ കരയണ്ടാട്ടൊ. അച്ഛൻ കൊണ്ടേ ആക്കും വീട്ടിലു.
ബീഡിപാക്കറ്റ് വാങ്ങി അതിൽ നിന്നും ഒരു ബീഡി എടുത്ത് ചുണ്ടിൽ വെച്ച് തന്റ്റെ കയ്യിലുണ്ടായിരുന്ന ലൈറ്റർ ഉപയോഗിച്ച് കത്തിച്ച് പുക വിട്ട് ബീഡി പാക്കറ്റും ലൈറ്ററും സ്വന്തം പോക്കറ്റിലേക്കിടുന്ന രഘുവിനോട് ദേഷ്യത്തിൽ,
പൊന്നൻ: ആ ബീഡി പാക്കറ്റിങ്ങ് താ. എന്റ്റെ കയ്യിൽ വേറേ ഇല്ല.
കൊടുക്കില്ലെന്നാംഗ്യം കാട്ടി,
രഘു : എന്റ്റെ കയ്യിലും വേറേ ഇല്ല.
അവന്റ്റെ പോക്കറ്റിൽ നിന്നും ബീഡി തട്ടിപ്പറിക്കാൻ ശ്രമിച്ച്,
പൊന്നൻ :രഘു , കളിക്കാതെ ബീഡി താ. കിട്ടാൻ വേറേ വഴിയില്ല.
രഘു : തരില്ലെടാ പൊന്നാ.
അവന്റ്റെ പോക്കറ്റിൽ പിടിച്ച് വലിച്ചു കൊണ്ട് ഉച്ചത്തിൽ ,
പൊന്നൻ : തരാനാ പറഞ്ഞത്.
അവരു തമ്മിലുള്ള മൽപ്പിടുത്തം സംഘട്ടനമായി മാറുന്നു.
അനുമോൻ കരച്ചിലോടെ രഘുവിന്റ്റെ പിന്നാലെയാണ്. മദ്യപാനികൾ തമ്മിലുള്ള സംഘട്ടനം. അവസാനം പൊന്നൻ ശക്തിയോടെ തൊഴിക്കുംബോൾ രഘു ആഴമുള്ള തീട്ടക്കുളത്തിലേക്ക് അബദ്ധവശാൽ വീഴുന്നു.
തലയിൽ കൈവെച്ച്,
പൊന്നൻ : രഘൂ...
വാവിട്ട് കരയുന്ന അനുമോൻ.
കുളത്തിന്റ്റെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ രഘുവിന്റ്റെ കൈകളും സവധാനം അപ്രത്യക്ഷമാകുന്നത് നോക്കി നിൽക്കുന്ന പൊന്നൻ.
എന്തു ചെയ്യണമെന്നറിയാതെ എങ്ങോട്ടോ ഓടാൻ തുടങ്ങുന്ന,
അനുമോൻ : അച്ഛാ....
രംഗം പന്തിയല്ലെന്നു മനസ്സിലാക്കുന്ന പൊന്നൻ അനുമോനെ കടന്ന് പിടിച്ച് വായ്പൊത്തുംബോൾ അവൻ ബോധം പോയി താഴെ വീഴുന്നു.
ഗാഗുൽത്തമാലയിൽ നിന്നും എന്ന ഗാനം അടുത്ത് വന്നിരുന്നു പശ്ചാത്തലത്തിൽ.
ഇടിയും മിന്നലോടും കൂടി ശക്തമായ മഴകുത്തിയൊലിച്ച് പെയ്തു തുടങ്ങി.
അനുമോനെ തൂക്കിയെടുത്ത് മഴയത്ത് ഇടവഴികളിലൂടെ ചുറ്റുപാടും വീക്ഷിച്ച് പോകുന്ന പൊന്നൻ.
കട്ട് ബാക്ക് റ്റു
സീൻ 61 (വർത്തമാനകാലം)
രാത്രി, പഞ്ചായത്ത് ഗ്രൗണ്ട്
സ്റ്റേജിലെ സ്പോട്ട് ലൈറ്റിൽ പാപിനിയെ പോലെ ഒരു സ്ത്രീ മുട്ടു കുത്തി കരച്ചിലോടെ നിൽക്കുന്നു.
പശ്ചാത്തലത്തിൽ ജനങ്ങളുടെ സ്വരം : അവളെ കല്ലെറിഞ്ഞു കൊല്ലുക. അവൾ പാപിനിയാണ് . അവളെ ഈ നാട്ടിൽ നിന്ന് തുരത്തുക.
ഗ്രൗണ്ടിൽ അതു കണ്ട് അസ്വസ്ഥയാകുന്ന തെയ്യാമ്മയുടെ മുഖം. ഇനിയെന്താണെന്ന ഭീതിയിൽ ബഷീർ അവളെ നോക്കുന്നു. തെയ്യാമ്മ അവനേയും. എമ്മാനുവേൽ ബഷീറിനെയും നിരിക്ഷിക്കുന്നുണ്ട്.
സ്റ്റേജിൽ സ്പോട്ലൈറ്റിൽ മുട്ടു കുത്തി നിലത്തേക്ക് കുനിഞ്ഞിരുന്ന് കരയുന്ന വെളുത്ത വസ്ത്രധാരിണിയായ സ്ത്രീ രൂപം.
പശ്ചാത്തലത്തിൽ ലക്ഷ്മിയുടെ സ്വരം.
ലക്ഷ്മി : പാപികളോട് ക്ഷമിച്ച യേശുക്രിസ്തു, പാപിനിയായവളെ ജനസഞ്ചയം കല്ലെറിഞ്ഞപ്പോൾ നിങ്ങളിൽ പാപം ചെയ്യാത്തവർ ആദ്യം കല്ലെറിയെട്ടെ എന്ന് പറഞ്ഞ്, മാനസാന്തരപ്പെട്ട അവൾക്ക് പാപമോചനം നൽകി. അതുപോലെ പാപിനിയായ ഒരു സ്ത്രീ ഇന്ന് നമ്മുക്ക് ഇടയിൽ ഉണ്ട്. സത്യത്തിനു സാക്ഷിയാകാൻ തീരുമാനിച്ച അവൾ ഇന്ന് പാപിനിയല്ല. അനുമോന്റ്റെ തിരോധാനത്തിനു സാക്ഷിയാകാൻ ദൈവം തിരഞ്ഞെടുത്തവളാണു.
എല്ലവരും അതാരാണെന്ന വിധം പരസ്പരം നോക്കുന്നു. എമ്മാനുവേലിന്റ്റെ ദൃഷ്ടിയിൽ തെയ്യാമ്മയുടെ കണ്ണുകളിൽ നിന്നും കണ്ണീർ പൊഴിയുന്നു.
തെയ്യാമ്മയുടെ ഓർമ്മയിൽ-
കട്ട് റ്റു
സീൻ 62
രാത്രി (ഭൂതകാലം), പ്രാന്തൻ തോമ്മാച്ചന്റ്റെ വീട്.
ചെറിയ ഹാളിൽ അരണ്ട വെളിച്ചം. തറയിൽ വിരിച്ചിരിക്കുന്ന ചെറിയ പനമ്പായയിൽ മഴയിൽ നനഞ്ഞ് കുതിർന്ന തെയ്യാമ്മയെ കിടത്തി അവളുടെ ചുണ്ടുകളിൽ ചുംബിക്കുന്ന ബഷീർ അവളുടെ സാരിത്തലപ്പ് പയ്യെ മാറ്റുന്നു. ആ സമയം അടുക്കള വാതിലിൽ ആരോ മുട്ടുന്നത് കേട്ട് ബഷീർ ഒന്ന് സംശയിക്കുന്നു; തെയ്യാമ്മയും.
പുറത്ത് നിന്നും വാതിലിൽ തട്ടിക്കൊണ്ട് പൊന്നന്റ്റെ സ്വരം.
പൊന്നൻ : ബഷീറേ..ബഷീറേ വാതിൽ തുറക്ക്.
ബഷീറും തെയ്യാമ്മയും പരിഭ്രമത്തോടെ എഴുന്നേൽക്കുന്നു.
സാരിത്തലപ്പ് നേരെയിട്ട് എഴുന്നേൽക്കുന്ന തെയ്യാമ്മയോട് മുൻവാതിലിലൂടെ പുറത്തേക്ക് പോകാൻ ബഷീർ ആംഗ്യം കാട്ടുന്നു.
തെയ്യാമ്മ ശബ്ദം ഉണ്ടാക്കാതെ മുൻവാതിൽ തുറന്നടച്ച് പുറത്തേക്കിറങ്ങി, ഒരു വശത്ത് പാതി തുറന്ന് കിടക്കുന്ന ജനലോരം നിന്നു.
കനത്ത മഴ.
അകത്ത്- അടുക്കളവാതിൽ ബഷീർ തുറക്കുന്ന ഉടനെ പൊന്നൻ തന്റ്റെ തോളിൽ ബോധം കെട്ടു കിടന്നിരുന്ന അനുമോനേയും കൊണ്ട് ഹാളിലേക്ക് കയറി അനുമോനെ പായയിൽ കിടത്തുന്നു.
അവന്റ്റെ പിന്നാലെ വന്ന് കാര്യമറിയാതെ പൊന്നനോട്,
ബഷീർ : എന്താ എന്ത് പറ്റി ?
അനുമോനെ നോക്കിയതിനു ശേഷം പൊന്നൻ ബഷീറിനോട് പറയുന്നതൊന്നും ഇടി മുഴക്കത്തിലും മഴയുടെ ഇരംബിലിലൊന്നും നാം കേൾക്കുന്നില്ല.
ജനലോരത്ത് നിന്നും അകത്തെ കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്ന തെയ്യാമ്മ നെഞ്ചത്ത് കൈവെക്കുന്നത് ബഷീർ കാണുന്നു.
പൊന്നനറിയാതെ, അവളോട് ബഷീർ പോകാൻ ആക്രോശിക്കുംബോലെ ആംഗ്യം കാണിക്കുന്നു. ഭയത്തിലും പരിഭ്രമത്തിലും തെയ്യാമ്മ മഴയത്ത് ഇരുട്ടിലേക്കോടുന്നു.
ബഷീറിന്റ്റെ ഭാവം കണ്ട് ചുറ്റും നോക്കി,
പൊന്നൻ : ആരെങ്കിലും കണ്ടോ.
ആരും ഇല്ലെന്ന വിധം തലയാട്ടി,
ബഷീർ : ഞാന്നിവിടുണ്ടെന്ന് താനെങ്ങനെ അറിഞ്ഞു.?
പൊന്നൻ : വെ..വെട്ടം കണ്ടു.
ആ സമയം അനുമോന്റ്റെ കൈ ചലിക്കുന്നത് കണ്ട് ബഷീർ ഉന്മാദത്തോടെ പൊന്നനെ നോക്കി ചിരിക്കുന്നു. ആശ്വാസമെന്നോണം പൊന്നനും.
കട്ട് ബാക്ക് റ്റു
സീൻ 63 (വർത്തമാനകാലം)
രാത്രി, പഞ്ചായത്ത് ഗ്രൗണ്ട്
പശ്ചാത്തലത്തിൽ ഇരുട്ട്.
ലക്ഷ്മിയുടെ സ്വരം : ഈ ഭൂമിയിൽ ഒരുപാട് നന്മപൂക്കൾ വിതറേണ്ടിയിരുന്ന ഒരു പിഞ്ചുബാല്യത്തെ എന്നേക്കുമായി തുടച്ച് നീക്കിയതാരാണു. അതിനുത്തരവാദി നമ്മുക്കിടയിൽത്തന്നെയുണ്ട്. ഭീതിയോടെ ഏവരും പരസ്പരം നോക്കുന്നു. ബഷീർ ലോക്കാകപ്പെട്ട അവസ്ഥയിലാണു. ഗ്രൗണ്ടിൽ പൊടുന്നനെ ലൈറ്റുകൾ തെളിയുന്നു. സൈറൻ മുഴക്കി പോലീസ് ജീപ്പ് ഗ്രൗണ്ടിലൂടെ സ്റ്റേജിനു മുന്നിൽ എത്തി നിൽക്കുന്നു.
എസ്.ഐ റോക്കറ്റ് റോയി, പി.സി.ബിജു എന്നിവർ ജീപ്പിൽ നിന്നും ഇറങ്ങുന്നു.
നാടകമാണോ സത്യമാണോ എന്നറിയാതെ ജനം ആകാംക്ഷയോടെ നോക്കുന്നു.
താടിയും മുടിയും നീട്ടി വളർത്തിയ പൊന്നൻ കൈവിലങ്ങുമായി ജീപ്പിൽ നിന്ന് ഇറങ്ങുന്നു. പിന്നാലെ എച്ച്.സി.സുനിൽ, മറ്റൊരു പി.സി.
ജനം പൊന്നനെ കണ്ട് അന്തം വിടുന്നു.
ബഷീറിന്റ്റേയും തെയ്യാമ്മയുടേയും പ്രതികരണം.
എമ്മാനുവേലും ഡിവൈ.എസ്.പി.യും എല്ലാം സെറ്റ് ചെയ്തതാണെന്ന വിധമാണിരിക്കുന്നത്. എസ്.ഐ റോയി വർഗീസ് സ്റ്റേജിലേക്ക് കയറും ബോൾ പിന്നാലെ പൊന്നനും കയറുന്നു.
ലക്ഷ്മി നിൽക്കുന്ന സൈഡിൽ എസ്.ഐ റോയി വർഗീസ് നിൽക്കുന്നു.
ഒരു കുറ്റവാളിയുടെ ശരീരഭാഷയോടെ സ്റ്റേജിന്റ്റെ നടുവിൽ തൂങ്ങിക്കിടന്നിരുന്ന മൈക്കിന്റ്റെ അരികെ വന്ന് നിന്ന് പൊന്നൻ കുനിഞ്ഞ മുഖം ഉയർത്തി.
ജനം ആകാംക്ഷയോടെ ശാന്തരായിരിക്കുകയാണ്.
കൈകൾ കൂപ്പി കരയുമ്പോലെ,
പൊന്നൻ : തെറ്റു പറ്റി പോയി. അനുമോനെ കാണാതായതിന്റ്റെ കാരണക്കാരൻ ഞാനാണ്. പക്ഷേ അനുമോനെ കൊന്നത് ഞാനല്ല ...(നേരെ വിലങ്ങു വെച്ച കൈകൾ മുന്നോട്ട് ചൂണ്ടി ) അവനാണ്..ബഷീറാണ് അനുമോനെ കൊന്നത്....
അതു കേട്ട് ചാടിയെഴുന്നേൽക്കുന്ന ബഷീർ ഉച്ചത്തിൽ,
ബഷീർ : എടാ.
പൊന്നൻ : നീയാണു. നീയാണനുമോനെ കൊന്നത്....
ജനം ആക്രോശത്തോടെ എഴുന്നേൽക്കുന്നു.
ഒരാൾ : കൊല്ലവനെ.
മറ്റൊരാൾ : വിടരുതവനെ ..പിടിക്കവനെ.
രംഗം കൈവിട്ടുപോകുമെന്ന് കരുതി പോലീസുകാർ ബഷീറിനരികിലേക്ക് ഓടിയെത്തുംബോൾ ബഷീർ എല്ലാവരിൽ നിന്നും കുതറി മാറി ഓടുന്നു.
പിന്നാലെ എമ്മാനുവേലും ജനങ്ങളും. പോലീസുകാരും.
കട്ട് റ്റു
സീൻ 64
രാത്രി
രജിതയുടെ വീടിനടുത്തുള്ള കരിയുടെ ഭാഗം ലാക്കാക്കി ഓടുന്ന ബഷീർ. അവനിപ്പോൾ മരണ ഭയമാണ്. ബഷീറിനെ പിന്തുടരുന്ന എമ്മാനുവേലും പോലീസുകാരും നാട്ടുകാരും രജിതയും. ഓടിക്കൊണ്ടിരിക്കുന്ന ബഷീറിന്റ്റെ ഓർമ്മയിൽ-
കട്ട് റ്റു
(തുടരും)