ചില്ലുകൂട്ടിലെ മീനുകൾ
ഉണ്ണിക്കുട്ടന്റെ അമ്മാവന്റെ വീട്ടിൽ അക്വേറിയമുണ്ട്. അതിൽ നീന്തിക്കളിക്കുന്ന 'ഏഞ്ജൽ ഫിഷ്' ഉണ്ണിക്കുട്ടന്റെ ചങ്ങാതിയാണ്. അക്വേറിയത്തിലെ കല്ലിനു പിന്നിൽ ഒളിച്ചു നിന്ന് നിശ്ശബ്ദമായി പ്രാർത്ഥിച്ചു നില്ക്കുന്ന മീനിന്റെ അടുത്തുചെന്ന് ഉണ്ണിക്കുട്ടൻ നോക്കി നില്ക്കുകയായിരുന്നു.
ഏഞ്ജൽഫിഷ് ഉണ്ണിക്കുട്ടന്റെ നേരെ കണ്ണിറുക്കി കാണിച്ചു. ഉണ്ണിക്കുട്ടൻ ചോദിച്ചു: "എന്തേ ചങ്ങാതീ, സുഖമല്ലേ?"
"സുഖം തന്നെ, ഉണ്ണിക്കുട്ടാ, നിനക്കീ ചില്ലുകൂടൊന്നു തുറന്നു തരാമോ?"
"അയ്യോ, ഇതു തുറന്നാൽ വെള്ളം ഒഴുകിപ്പോകില്ലേ, വെള്ളമില്ലാതെ ജീവിക്കാൻ കഴിയുമോ?"
"അതു ശരിയാ. അപ്പോൾ രക്ഷപെടാൻ മാർഗമില്ല."
"അല്ല ചങ്ങാതി, എവിടേക്കു പോകാനാ?"
"എന്റെ കുടുംബക്കാരുടെ അടുത്തേക്ക്."
"അവരെവിടെയാ?"
"ആമസോൺ നദിയിലാണ്."
"അവിടം വരെ എങ്ങനെ പോകും? വളരെ അകലെയല്ലേ?"
"ങ്ഹാ, ഇവിടെക്കിടന്നു ചാകുക തന്നെ! ഈ ചില്ലുപാത്രത്തിൽ തനിച്ചു കിടന്നു മടുത്തു. ഉണ്ണിക്കുട്ടൻ ഇടയ്ക്കിടയ്ക്ക് വരണേ, നീ മാത്രമാണ് എന്നോടു സംസാരിക്കുന്നത്."
"ഇതിനകത്ത് ഭക്ഷണം കിട്ടുന്നില്ലേ, മറ്റു വർഗങ്ങളിലുള്ള കൂട്ടുകാരില്ലേ?"
"ഉണ്ട്, ടെറ്റ്രാസ്സും ഗുരാമികളും റയിൻബോ ഫിഷും കൂട്ടിനുണ്ട്. പക്ഷേ, സ്വന്തം രക്തബന്ധത്തിലുള്ളവരെപ്പോലെ ആകില്ലല്ലോ!"
"എന്തുചെയ്യാം ചങ്ങാതി, നിന്നെ രക്ഷിക്കാൻ മാർഗങ്ങളൊന്നും ഉണ്ണിക്കുട്ടന്റെ അടുക്കലില്ല."
(തുടരും)