(ശാസ്ത്ര ലേഖന പരമ്പര)
പ്രകൃതിയുടെ ഭാഷ
ഉണ്ണിക്കുട്ടന് വീടിന്റെ വരാന്തയിലോ, മുറ്റത്തോ നിന്ന് ചുറ്റുമുള്ള മരങ്ങളും ചെടികളും ശലഭങ്ങളും പക്ഷികളും നോക്കിക്കാണാൻ വലിയ ഇഷ്ടമാണ്.
മുറിക്കുള്ളിലിരുന്ന് പുസ്തകം വായിക്കാനോ, ടെലിവിഷൻ കാണാനോ, ഉണ്ണിക്കുട്ടൻ മിനക്കെടാറില്ല. ഇത്തിരി സമയം കിട്ടിയാൽ വീടിനു പുറത്തേക്കിറങ്ങും. കാറ്റിനോടും പൂക്കളോടും കിളികളോടും ചങ്ങാത്തം കൂടി ചുറ്റിക്കറങ്ങും.അങ്ങനെ സസ്യങ്ങളുടെയും ജന്തുക്കളുടെയും കാറ്റിന്റയും മഴയുടെയും വെയിലിന്റെയും മേഘത്തിന്റെയും കൂട്ടുകാരനായി.അവരോടുള്ള ചങ്ങാത്തം കൂടിയപ്പോൾ അവർ വാക്കില്ലാത്ത ഒരു ഭാഷയിലൂടെ ആശയവിനിമയം ചെയ്യുന്നുണ്ടെന്ന് ഉണ്ണിക്കുട്ടനു മനസ്സിലായി. ആ ഭാഷ പഠിക്കണം. എങ്കിലേ ഈ പ്രകൃതിയോട് സംസാരിക്കാൻ കഴിയൂ. ഓരോ ശബ്ദവും ഓരോ ചലനവും ഭാവഭേദങ്ങളും നോക്കി മനസ്സിലാക്കി, പ്രയോഗിച്ച്; ഉണ്ണിക്കുട്ടൻ പ്രകൃതിഭാഷ പഠിച്ചു!
ഉണ്ണിക്കുട്ടനു മനസ്സിലായി, ഈ ഭാഷ അതീന്ദ്രിയമായ, അനുഭവജ്ഞാനാതീതമായ, സർവാതിശായിയായ മനസ്സും മനസ്സും തമ്മിലുള്ള കൈമാറലാണെന്ന്. പ്രകൃതി ചക്രങ്ങളിലൂടെ, വളർച്ചയിലൂടെ, തളർച്ചയിലൂടെ, ചലനത്തിലൂടെ, മൗനത്തിലൂടെ, ഇരുട്ടിലൂടെ, വെളിച്ചത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ഒരു സന്ദേശ ഭാഷ! മനുഷ്യനു മാത്രമല്ല, തിര്യക്കുകൾക്കും പ്രകൃതിക്കും പ്രപഞ്ചത്തിനും അറിയാവുന്ന ഭാഷ! ഏവർക്കും എളുപ്പത്തിൽ പഠിക്കാവുന്ന, വ്യാകരണത്തിന്റെയോ, അക്ഷരപ്പിശകുകളുടെയോ, ചിഹ്നങ്ങളുടെയോ ബന്ധമില്ലാത്ത സാർവത്രിക ഭാഷ! ആ ഭാഷയറിയുമ്പോഴാണ് നമ്മൾ പ്രപഞ്ച പൗരരാവുന്നത്. അത് ജീവിതത്തിന്റെ, പൊരുത്തപ്പെടലിന്റെ, നിലനില്പിന്റെ, പരിണാമത്തിന്റെ ഭാഷകൂടിയാണ്. ഇന്ദ്രിയങ്ങളും മനസ്സും കൊട്ടിയടയ്ക്കാതെ തുറന്നുവെച്ചാൽ ആർക്കും ഗ്രഹിക്കാൻ കഴിയുന്നതാണീ ഭാഷ. കൂട്ടായിരുന്ന് പങ്കുവെച്ച് മനസ്സിലാക്കേണ്ട ഭാഷ ഉണ്ണിക്കുട്ടന് മനസ്സിലാകാൻ തുടങ്ങി!
ഇനി അവർ പറയുന്നത്, ഉണ്ണിക്കുട്ടനിൽനിന്ന് നമുക്കു കേൾക്കാം. ശ്രമിച്ചാൽ ഉണ്ണിക്കുട്ടനെപ്പോലെ, ആ ഭാഷ നമുക്കും പഠിക്കാം.
ചുറ്റുമുള്ള ജൈവവും അജൈവവുമായ ഘടകങ്ങളുടെ മനോഗതം ഉണ്ണിക്കുട്ടൻ നമുക്കുവേണ്ടി പങ്കുവെക്കാൻ തീരുമാനിച്ചപ്പോൾ, ഭിത്തിയിലിരുന്ന പല്ലിയമ്മ ചിലച്ചു:-
"ഛെ, ഛെ, ഛെ...ഇനി മനുഷ്യരോട് നമ്മുടെ കാര്യങ്ങൾ പറഞ്ഞിട്ട്, അതിനുകൂടി മനുഷ്യന്റെ ശകാരം കേൾക്കണോ?"
ഉണ്ണിക്കുട്ടൻ മറുപടി പറഞ്ഞു,
"എന്നാൽ പറയാതിരിക്കാം, അല്ലേ?"
ഈ സംഭാഷണം കേട്ടു നിന്ന ചക്കരപ്പൊട്ടൻ പറഞ്ഞു, "മണ്ടത്തരം പറയാതെന്റെ പല്ലിത്തള്ളേ, മനുഷ്യരു കൂടുതൽ നമ്മളെ മനസ്സിലാക്കിയാൽ അവന്റെ അഹങ്കാരം കുറച്ചു കുറഞ്ഞുകൊള്ളും. അത് ഗുണമായേക്കാം. അതുകൊണ്ട്, ഉണ്ണിക്കുട്ടൻ കഥ പറയട്ടെ."
"ശരി, ഉറുമ്പമ്മാവാ." ഉണ്ണിക്കുട്ടൻ സമ്മതം അറിയിച്ചു.
തിര്യക്കുകളുടെ മനസ്സിലെ സ്ഥായിയായ ഭാവം സന്തോഷമാണെന്ന് ഉണ്ണിക്കുട്ടൻ തിരിച്ചറിഞ്ഞിരുന്നു. സന്തോഷവും സൗന്ദര്യവും പ്രകൃതിയുടെ അടിസ്ഥാന വികാരങ്ങളാണ്. അവർ ചിന്തയിലൂടെ പിരിമുറുക്കം അനുഭവിക്കുന്നില്ല. പ്രകൃതി ശക്തികൾ അവരുടെ നിയത കർമങ്ങൾ പൂർത്തിയാക്കുന്ന തിരക്കിലാണ്. അതു പോലെ പ്രപഞ്ചത്തെ അടുത്തറിഞ്ഞ്, അതിന്റെ കഥകൾ പങ്കു വെക്കുന്നത് ഉണ്ണിക്കുട്ടന്റെ ജന്മനിയോഗമായി അവൻ കരുതി.
ഈ സമയത്ത്, മുറ്റത്തെ മാവിലെ ഇത്തിൾ കണ്ണികൾ ഉണ്ണിക്കുട്ടനെ നോക്കി കണ്ണിറുക്കി. ഉണ്ണിക്കുട്ടൻ തീരുമാനിച്ചു,
ഈ ഇത്തിളുകളുടെ കാര്യം ആദ്യം പറഞ്ഞാലോ എന്ന്.
തുടരും...
ഇത്തിൾക്കണ്ണികൾ
ഇത്തിൾ കണ്ണികളുടെ കഥ പറയാം എന്നു വിചാരിച്ചതെയുള്ളു, അവര് ഉണ്ണിക്കുട്ടനോട് പരിഭവം പറയാൻ തുടങ്ങി.
"ഉണ്ണീ, കഥയൊക്കെ കൊള്ളാം; എന്നാൽ ഞങ്ങളെ നാണം കെടുത്തരുത്. ഇത്തിളുകൾ നാണം കെട്ട പരാദങ്ങളാണെന്നാണ് മനുഷ്യർ ധരിച്ചു വെച്ചിരിക്കുന്നത്. ഞങ്ങളെ ചൂഷകരായിട്ടാണ് ചിത്രീകരിക്കുന്നത്."
"അയ്യയ്യോ, ഞാനങ്ങിനെയൊന്നും വിചാരിച്ചിട്ടില്ല. ഇത്തിളും ഒരു ഹരിത സസ്യമാണ്. പ്രകാശ വിശ്ലേഷണത്തിലൂടെ ഭക്ഷണം ഉണ്ടാക്കി പ്രാണവായു പുറം തള്ളുന്ന സസ്യവർഗം. വൻമരങ്ങളിൽ ഒട്ടിനിന്നു വളരാനാണ്, പ്രകൃതി ഇത്തിളിനെ സൃഷ്ടിച്ചിരിക്കുന്നത്. ഇത്തിളിനും അതിന്റേതായ ധർമവും കടമകളമുണ്ട്."
"ഉണ്ണിക്കുട്ടൻ പറഞ്ഞതു ശരിയാണ്. ഞങ്ങൾക്ക് മറ്റു സസ്യങ്ങളെപ്പോലെ മണ്ണിൽ വളരാൻ, വേരുകൾ ദൈവം തന്നില്ല. ഞങ്ങൾ തലമുറകളായി മറ്റു മരങ്ങളിൽ പറ്റിപ്പിടിച്ചു വളരുന്നു."
"പക്ഷേ, നിങ്ങളുടെ വേരുകൾ മരത്തിന്റെ നീർക്കുഴലുകളിലേക്ക് കുത്തിയിറക്കുമ്പോൾ, അവർക്കു വേദനിക്കില്ലേ?"
"ഇല്ല, ഒട്ടും വേദനിപ്പിക്കാതെ, മെല്ലെ മെല്ലെ ആഴ്ന്നിറങ്ങുന്ന വേരുകൾ അവരെ വേദനിപ്പിക്കുന്നില്ല. ഞങ്ങളുടെ വേരും ആ മരത്തിന്റെ ശരീരഭാഗമായി മാറുകയാണ്. അവർക്കു വേദനിച്ചിരുന്നെങ്കിൽ, ഞങ്ങളെ അവിടെ നിലനില്ക്കാൻ അവർ സമ്മതിക്കില്ലായിരുന്നുവല്ലോ."
"ശരിയാ, ഞാനതു ചിന്തിച്ചില്ല."
"നിങ്ങളുടെ വളർച്ച മരത്തിനു ലഭിക്കേണ്ട സൂര്യപ്രകാശത്തെ തടയുന്നില്ലേ?"
"ഇല്ലല്ലോ, ഞങ്ങൾ വളരുന്നത് പച്ചപ്പടർപ്പിന്റെ അടിഭാഗത്തല്ലേ? ഇലപ്പടർപ്പുകളിലൂടെ ഊർന്നുവീഴുന്ന പ്രകാശം മാത്രമേ ഞങ്ങളെടുക്കുന്നുള്ളു."
"പക്ഷേ, നിങ്ങൾ മരത്തിന്റെ ജീവരസം മോഷ്ടിക്കുകയല്ലേ? "
"അത് തെറ്റിദ്ധാരണയാണ്. ഒരു മരം എത്രയോ ലിറ്റർ വെള്ളം നീരാവിയായി സ്വേദനത്തിലൂടെ പുറംതള്ളുന്നു. അതിന്റെ ചെറിയൊരു ഭാഗം, ഞങ്ങളെടുക്കുന്നത് മരത്തിന് ദോഷം ചെയ്യില്ല."
"ഓഹോ, അങ്ങിനെയോ? നിങ്ങളുടെ പൂക്കളും ഇലകളും വൃക്ഷത്തിനെ ആഭരണം പോലെ അലങ്കരിക്കുന്നുണ്ട്. നിങ്ങളും കുളിർ നല്കുന്നുണ്ട്."
"ഉണ്ണിക്കുട്ടാ, ഞങ്ങളിലും ചില ചീത്ത സ്വഭാവക്കാരുണ്ട്. പരിധി വിട്ട് വളർന്നു പന്തലിച്ച്, താനിരിക്കുന്ന വൃക്ഷത്തെ ത്തന്നെ ഉണക്കിക്കളയുന്ന വിഡ്ഢികൾ. പ്രകൃതിയെ നശിപ്പിക്കുന്ന മനുഷ്യരെപ്പോലെ!"
"ഇത്തിളുകളേ, നിങ്ങളുടെ ജീവിതകഥ പറയുന്നതിൽ സങ്കടപ്പെടേണ്ട കാര്യമില്ല. പ്രകൃതി വിധിച്ചത് നിങ്ങൾ അനുസരിക്കുന്നു. പ്രകൃതി ചക്രങ്ങളുടെ ഭാഗമികുന്നു. പ്രകൃതിയെ അനുസരിക്കുക എന്നതാണ് ഏറ്റവും വലിയ മേന്മ!"
"പറഞ്ഞോളൂ ഉണ്ണിക്കുട്ടാ, നിന്റെ കഥ കേട്ടിട്ട്, ഞങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറുന്നെങ്കിൽ മാറട്ടെ."
തുടരും...
കൂണുകളുടെ കൂടാരത്തിൽ
രാത്രിയിൽ നന്നായി മഴ പെയ്തിരുന്നു. രാവിലെ മുറ്റത്തിറങ്ങി തൊടിയിലേക്ക് കണ്ണോടിക്കുമ്പോഴാണ്, വെള്ളക്കുടപോലെ വിടർന്നു നിൽക്കുന്ന പാവക്കൂണുകളെ കണ്ടത്. കൂണുകളെപ്പറ്റി സയൻസ് പുസതകത്തിൽ പഠിച്ചിട്ടുണ്ട്.
ഹരിതകമില്ലാത്ത സസ്യവർഗമാണവർ.
പൂക്കളും പഴങ്ങളും കായ്കളുമില്ല. കുടയുടെ അടിയിലുള്ള നേർത്ത അടുക്കുകളിലെ ഞൊറികൾപോലുള്ള
പെട്ടികളിലാണ് പൊടിപോലുള്ള വിത്തുകൾ (spores) ഉത്പ്പാദിപ്പിക്കപ്പെടുന്നത്. കൂണുകളെ കണ്ടപ്പോൾ ഉണ്ണിക്കുട്ടന്
വലിയ കൗതുകം തോന്നി.കൂണുകളോടു ചോദിച്ചു:-
"ചങ്ങാതിമാരെ, ഇന്നെന്താ പെട്ടെന്നൊരു വരവ്? ഇത്രയും നാൾ എവിടെ ഒളിച്ചിരിക്കുകയായിരുന്നു?"
കൂണുകൾ പറഞ്ഞു:- " ഞങ്ങൾ ഈ മണ്ണിനുള്ളിലുണ്ടായിരുന്നു. ഇതിനുള്ളിലുള്ള മരശരീരത്തെ ജീർണിപ്പിച്ച് രസം ഊറ്റി കുടിക്കുന്നവരാ ഞങ്ങൾ."
"അതെന്താ ചത്തതും ചീഞ്ഞതും മാത്രമാണോ നിങ്ങളുടെ ഭക്ഷണം?"
"അതെ, ജീവനില്ലാത്തവയെ ജീർണിപ്പിച്ച് ഭൂമിയെ ശുദ്ധീകരിക്കാനാണ് ഞങ്ങൾക്ക് നിയോഗം. അതിനാൽ സൃഷ്ടാവ് ഞങ്ങൾക്ക് ഹരിതകം തന്നില്ല."
"അതെന്താ?"
"ഹരിതകം കിട്ടിയാൽ ഞങ്ങളും ശവം തിന്നാതെ, സൂര്യപ്രകാശം ഉപയോഗിച്ച് ഭക്ഷണം ഉണ്ടാക്കിയാലോ, എന്നു വിചാരിച്ചു കാണും. അപ്പോൾ ശവശരീരങ്ങൾ അഴുകാതെ കുന്നുകൂടില്ലേ?"
"ശരിയാ, ശരിക്കും പ്രകൃതിയുടെ ശുദ്ധീകരണ ജോലിക്കാരാ നിങ്ങൾ. നിങ്ങളേതു വർഗക്കാരാ?"
" ഞങ്ങൾ ജീവലോകത്തിലെ 'ഫംഗസ്സുകൾ' (Fungi) എന്ന പൂപ്പൽ വർഗമാ. ചത്തതിനെ ഭക്ഷിക്കുന്നതുകൊണ്ട് 'സാപ്രോഫൈറ്റുകൾ' എന്നും വിളിക്കും."
"നല്ല രസമുള്ള പേരുകൾ."
"നിങ്ങളുടെ പൂക്കൾ ഏതു നിറത്തിലാ?"
"ഞങ്ങൾക്ക് പൂക്കളില്ല. ഞങ്ങളുടെ വിത്തുകൾ ചെറിയ പൊടികളാണ്(spores). അവ ഈ കുടകളുടെ അടിയിലുള്ള സ്പൊറാഞ്ജിയത്തിൽ നിർമിക്കപ്പെടുന്നു. കാറ്റിലൂടെ പറന്ന് സ്പോറുകൾ അകലെപ്പോയി വീഴുന്നു. ഉചിതമായ പ്രതലത്തിൽ വീണാൽ മുളച്ചുപടർന്ന് നാരുകളുടെ (മൈസീലിയ) ഒരു വലതന്നെ ഉണ്ടാക്കുന്നു. ഈ നാരുകളിൽ നിന്നൊഴുകുന്ന രാസാഗ്നിയാണ് ശവശരീരങ്ങളെ ദ്രവിപ്പിക്കുന്നത്."
"വിചിത്രമായിരിക്കുന്നു."
"ഉണ്ണിക്കുട്ടാ മറ്റൊരുകാര്യം. മനുഷ്യർ ഞങ്ങളെ തിന്നാറുണ്ട്. പല കൂണുകളും മാരകമായ വിഷമുള്ളതാണ്. പ്രത്യേകിച്ച് രാത്രിയിൽ വളരുന്നവ."
"വളരെ ഉപകാരം, നാളെ കാണാം."
"ഉണ്ണീ, നാളെ ഞങ്ങളുണ്ടാവില്ല. ഒരു ദിവസത്തിൽ കുറവാണ് ഞങ്ങളുടെ ജീവിതകാലം. നാളെ ചിലപ്പോൾ. ഞങ്ങളുടെ ഇളം തലമുറക്കാർ ഇവിടെ വളർന്നേക്കാം."
"കഷ്ടമാണല്ലോ, നിങ്ങളെ കാണാൻ നല്ല ചന്തമുണ്ടായിരുന്നു."
"സന്തോഷം ഉണ്ണിക്കുട്ടാ നിന്റെ നല്ല വാക്കുകൾക്ക്. ഞങ്ങളെപ്പറ്റിയും മറ്റുള്ളവർക്കു പറഞ്ഞു കൊടുക്കണേ."
"തീർച്ചയായും, ബൈ."
(തുടരും...)
കുഴിയാനയും കൂനനുറുമ്പും
വീടിനു ചുറ്റും കറങ്ങി നടക്കുമ്പോഴാണ്, മുറ്റത്തിന്റെ അരുകിൽ കുഴിയാനയുടെ മൺചുഴി കണ്ടത്. ഉണ്ണിക്കുട്ടനറിയാം ആ കുഴിയുടെ നടുവിൽ പൊടിമണ്ണിനുള്ളിൽ കുഴിയാന മറഞ്ഞിരിപ്പുണ്ടെന്ന്. നോക്കിയിരിക്കുമ്പോഴാണ് ഒരു കൂനനുറുമ്പ് ധൃതിയിൽ ഓടി കുഴിയുടെ വക്കത്തെത്തുന്നത്. പാവം കാലുതെറ്റി കുഴിയിൽ വീണു.കുഴിയാന പൊങ്ങിവന്ന് കൂനന്റെ കാലിൽ പിടിച്ചു. ഭയങ്കര വലിയും മറിച്ചിലും അടിയും നടന്നു. കുഴിയാന വിടാൻ ഭാവമില്ല. കൂനന് കാലുറപ്പിച്ചു നിന്നിട്ട് പിടി വിടൂവിക്കാനും പറ്റുന്നില്ല.
ഉണ്ണിക്കുട്ടനു തോന്നി, ഒരു വടിയെടുത്ത് തോണ്ടി ഉറുമ്പിനെ രക്ഷിച്ചാലോ, എന്ന്.
പക്ഷേ, കുഴിയാന എത്രനേരം നോക്കിയിരുന്നിട്ടാവും ഒരു ഇരയെ കിട്ടിയത്? കുഴിയാനയ്ക്ക് കൂനനെ കീഴ്പ്പെടുത്താൻ കഴിയുമോ? ഉറുമ്പിനെ വിഴുങ്ങുമോ? അതോ, ഉറുമ്പു രക്ഷപെടുമോ? നോക്കിയിരുന്നു കാണാൻ ഉണ്ണിക്കുട്ടൻ തീരുമാനിച്ചു.
ഉറുമ്പ് വലിഞ്ഞു കയറാൻ ശ്രമിക്കുമ്പോൾ, പൊടിമണ്ണിളക്കി എറിഞ്ഞുകൊണ്ട് കുഴിയാന അവനെ വീഴ്ത്തും. ഒടുവിൽ കുഴിയാനയുടെ നീണ്ട വാൾപോലെയുള്ള രണ്ടു ചുണ്ടുകൾ, ഉറുമ്പിന്റെ ഉദരത്തിനും ഉരസ്സിനും ഇടയിലുള്ള ഇടുങ്ങിയ ഭാഗത്ത് പിടി മുറുക്കി. ഉറുമ്പിനെ പൊക്കിയെടുത്ത് ചുഴിയുടെ ഭിത്തികളിൽ അടിച്ചു. പല പ്രാവശ്യം അടിച്ചിട്ടും തളരാത്ത ഉറുമ്പ് പിടി വിടുവിക്കാൻ എല്ലാ അടവുകളും പ്രയോഗിച്ചു. അവസാനം ഉറുമ്പ് തളർന്നു വീണു. ഒരു വിഷം കുത്തിവെച്ച് ഉറുമ്പിനെ മയക്കി. ഇനി ഉറുമ്പിന്റെ ശരീരത്തിലെ രസം ഊറ്റിക്കുടിക്കും.
പൊടിമണ്ണിൽ കോൺ ആകൃതിയിൽ കുഴിയുണ്ടാക്കുന്ന ഈ ജീവി(കുഴിയാന)
തുമ്പി വർഗത്തിലെ 'ആന്റ്ലയൺ' എന്നു വിളിക്കുന്ന ശലഭത്തിന്റെ ലാർവയാണ്.
Neuropteran ശലഭ കുടുംബംത്തിലെ ആന്റ് ലയണിന്റെ ലാർവയായ കുഴിയാനയെയും ഇംഗ്ലീഷിൽ ആന്റ്ലയൺ (Antlion) എന്നാണ് വിളിക്കുന്നത്. ഒരു മാസംകൊണ്ട് കുഴിയാന സമാധി ഘട്ടവും പിന്നിട്ട് ശലഭമായി മാറും. കുഴിയാന മാംസഭുക്കാണ്. എന്നാൽ കുഴിയിന വളർന്നുണ്ടാകുന്ന തുമ്പി തേൻ കുടിച്ചു ജീവിക്കുന്ന സസ്യഭുക്കാണ്.
മനുഷ്യന് ഉപദ്രവകാരികളായ പല ഷഡ്പദങ്ങളെയും കുഴിയാന തിന്നൊടുക്കാറുണ്ട്. കുഴിയാന കർഷകന്റെ മിത്രമാണ്, കാരണം കൃഷി നശിപ്പിക്കുന്ന ഉറുമ്പ്, ചീവീട്, പുൽച്ചാടി, തുടങ്ങിയ ശലഭങ്ങളെ കുഴിയാന ആഹാരമാക്കുന്നു.
ഉറുമ്പുമായുള്ള മല്ലയുദ്ധം കഴിഞ്ഞ് ശാന്തമായപ്പോൾ ഉണ്ണിക്കുട്ടൻ കുഴിയാനയുടെ അടുത്തെത്തി.
"അണ്ണാ, നിങ്ങളുടെ ഗുസ്തി ഭയങ്കരമായിരുന്നു. പാവം ഉറുമ്പിനെ അടിച്ചു തകർത്തില്ലേ?"
കുഴിയാന പറഞ്ഞു:- " ഇതു വെറും നിസ്സാരം. ചിലപ്പോൾ വലിയ എട്ടുകാലികൾ എന്റെ ചുഴിയിൽ വീഴും. അവന്മാരെ വീഴ്ത്താനാണ് പാട്. ഒന്നടക്കിക്കിടത്തിയിട്ടു വേണ്ടേ, മരുന്നു കുത്താൻ?"
"ഈ കൊലപാതകം പാപമല്ലേ അണ്ണാ?"
"എന്തു പാപം? വെറുതെ രസത്തിനു കൊന്നതല്ലല്ലോ. ഭക്ഷണത്തിനുവേണ്ടി കൊന്നതല്ലേ? 'കൊന്നാൽ പാപം തിന്നാൽ തീരും' എന്നല്ലേ? ജീവൻ നിലനിർത്താൻ വേണ്ടി ചെയ്യുന്നതൊന്നും പാപമാകില്ല. അത് ധർമമാണ്. ജീവൻ നിലനിർത്തുക എന്നതാണ് ഏതു ജീവിയുടെയും പ്രാഥമിക ധർമം."
"കൊള്ളാം. അണ്ണൻ വലിയ ജ്ഞാനിയാണല്ലോ!"
"ഹേയ്, ഇതൊന്നും വലിയ പാണ്ഡിത്യമല്ല. എല്ലാവരും മനസ്സിലാക്കിയിരിക്കേണ്ട അടിസ്ഥാന പാഠങ്ങളാണ്. പ്രകൃതി പാഠങ്ങളാണ്.
ഉണ്ണിക്കുട്ടന്റെ വർഗക്കാരല്ലേ ഭക്ഷണത്തിനല്ലാതെ കൊലപാതകം നടത്തുന്നത്? പണത്തിനും പദവിക്കും പ്രതികാരത്തിനും വേണ്ടി നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങളും പ്രണയക്കൊലകളും യുദ്ധക്കൊലകളും ഭീകരവാദികളുടെ തലയറുക്കലും സ്ത്രീധനക്കൊലകളും ഭ്രൂണഹത്യകളും എന്തിനു വേണ്ടി? ഭക്ഷണത്തിനല്ലല്ലോ, ജീവൻ നിലനിർത്താനുമല്ലല്ലോ? അതൊക്കെ പാപങ്ങൾ. ഒരു മൃഗം ഇരപിടിക്കുന്നത്, ജീവസന്ധാരണ പ്രവർത്തനം മാത്രം."
"നമിക്കുന്നണ്ണാ, നമിക്കുന്നു. സ്കൂളിൽ പോകാറായി. തിരികെ വന്നിട്ടു കാണാം."
"ശരി, വീണ്ടും വരുക."
(തുടരും...)
മലമുഴക്കി വേഴാമ്പൽ
സ്കൂൾ അടയ്ക്കുമ്പോൾ ഉണ്ണിക്കുട്ടൻ ഇടുക്കിയിലുള്ള അമ്മാവന്റെ വീട്ടിൽ പോകാറുണ്ട്. അവിടുത്തെ മഞ്ഞും കുളിരും മരങ്ങളും പക്ഷികളും ഉണ്ണിക്ക് വലിയ ഇഷ്ടമാണ്.
ഒരു ദിവസം അമ്മാവന്റെ തോട്ടത്തിലൂടെ ചിത്രശലഭങ്ങളെ നോക്കി നടക്കുമ്പോൾ, ആകാശത്തിൽ ഒരിരമ്പൽ കേട്ടു. ഹെലികോപ്റ്റർ വരുന്നപോലെ, കുന്നുകളിൽ തട്ടി പ്രതിധ്വനിക്കുന്ന ഒരു ചിറകടി ശബ്ദം. മുകളിലേക്കു നോക്കിയപ്പോഴാണ് വലിയ രണ്ടു നിറമുള്ള പക്ഷികൾ പറന്നു വരുന്നത് കണ്ടത്. അടുത്തുള്ള അത്തിമരത്തിൽ വന്നിരുന്ന് അവർ അത്തിപ്പഴം കൊത്തിവിഴുങ്ങാൻ തുടങ്ങി. ഉണ്ണിക്കുട്ടൻ അവരെ സൂക്ഷിച്ച് നിരീക്ഷിച്ചു. നീണ്ട മഞ്ഞ കൊക്കുകൾ, തലയിൽ തൊപ്പി പോലത്തെ പൂവ്, നിറമുള്ള തൂവലുകൾ. ഉണ്ണിക്കുട്ടൻ ഈ പക്ഷികളുടെ പടം കണ്ടിട്ടുണ്ട്. പേര് ഓർമിക്കാൻ ശ്രമിച്ചു. അതെ, പേരുകിട്ടി വേഴാമ്പൽ, മലമുഴക്കി വേഴാമ്പൽ.
വേഴാമ്പലുകൾ ചുറ്റിലും നോക്കിക്കൊണ്ടാണ് പഴം തിന്നുന്നത്. മനുഷ്യരെ കണ്ടാൽ, അവർ പറന്നകലുമെന്ന് വായിച്ചിട്ടുണ്ട്. അതുകൊണ്ട് ഒളിച്ചു നിന്നു വേണം അവരോടു സംസാരിക്കാൻ. ഉണ്ണിക്കുട്ടൻ ഒരു മരത്തിന്റെ മറവിൽ നിന്നുകൊണ്ട് വേഴാമ്പലിന്റെ ശബ്ദമുണ്ടാക്കി.
"കൊഹ്, കൊഹ്റാ...കൊഹ്റാ...
കൊഹ്, കൊഹ്, കൊഹ്റാ..."
വേഴാമ്പലുകൾ ചുറ്റിലും നോക്കി. ആരെയും കാണാതെ വന്നപ്പോൾ അവർ മറുപടി നല്കി,. " കൊഹ്, കൊഹ്, കൊഹ്റാ..."
"ഉണ്ണിക്കുട്ടൻ മറഞ്ഞിരുന്നുകൊണ്ട് പറഞ്ഞു:-. " ഹായ്, കൂട്ടുകാരേ, പറന്നു പോകല്ലേ, ഞാൻ നിങ്ങളുടെ ശത്രുവല്ല, കൂട്ടുകാരനാണ്. പേര് ഉണ്ണിക്കുട്ടൻ. നിങ്ങളെ കാണാൻ അകലെ നിന്ന് വന്നതാണ്."
"ആഹാ, ആരാ ഉണ്ണിക്കുട്ടൻ? കാണട്ടെ."
ഉണ്ണിക്കുട്ടൻ മരത്തിന്റെ മറവിൽ നിന്ന് പുറത്തു വന്ന്, അവരെ നോക്കി കൊഹ് കൊഹ്, കൊഹറാ... ശബ്ദമുണ്ടാക്കി. അവർ ഉണ്ണിക്കുട്ടനെ കണ്ടു.
"അമ്പടാ മിടുക്കാ, നീ ഞങ്ങളുടെ ഭാഷ പഠിച്ചല്ലോ! ആദ്യമായിട്ടാ ഒരു മനുഷ്യനെ പേടികൂടാതെ കാണുന്നത്."
"അതെന്താ, മനുഷ്യര് അത്ര മോശമാണോ?"
"മരങ്ങൾ വെട്ടി, കാടു വെട്ടി, ഞങ്ങളുടെ ആവാസവ്യവസ്ഥ തകർത്തു; പഴം കായ്ക്കുന്ന മരങ്ങളെ നശിപ്പിച്ചു, ഞങ്ങളെ വേട്ടയാടിപ്പിടിച്ച്, ചുണ്ടും തൊപ്പിപ്പൂവും തൂവലുകളും പിഴുതു വിറ്റു! ഞങ്ങളുടെ മാംസം ഇഷ്ട വിഭവമാക്കി. ഞങ്ങളുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുന്നു. മനുഷ്യർ ഞങ്ങളുടെ വംശനാശത്തിന് കാരണമാകുന്നു. അതുകൊണ്ടാണ് മനുഷ്യരെ ഭയക്കുന്നത്."
"ശരി, പക്ഷികളെ,നിങ്ങൾ പറഞ്ഞതിൽ കാര്യമുണ്ട്. നിങ്ങൾ പഴം കഴിച്ചുകൊള്ളു. വീണ്ടും കാണാം."
താനവിടെ നിന്നാൽ, അവർ സമാധാനത്തോടെ ഭക്ഷണം കഴിക്കില്ലെന്ന് ഉണ്ണിക്കുട്ടന് മനസ്സിലായി. അവൻ വേഴാമ്പലുകളെ തനിച്ചാക്കി വീട്ടിലേക്കു മടങ്ങി.
മഴപ്പാറ്റകൾ
അന്ന് ഉച്ചകഴിഞ്ഞ് നന്നായി മഴ പെയ്തിരുന്നു.വൈകുന്നേരത്തോടെ മഴ മാറി വെയിലു തെളിഞ്ഞു. നേരം സന്ധ്യയായപ്പോൾ മുറ്റത്തെ മണ്ണിൽനിന്ന് മഴപ്പാറ്റകൾ പറന്നുയരാൻ തുടങ്ങി.
ഒന്നിനു പുറകെ മറ്റൊന്നായി, അവർ വീടിനേക്കാളും ഉയരത്തിൽ പറന്നു കളിക്കുകയാണ്. കുറേ പറന്നു കഴിഞ്ഞപ്പോൾ, പാവങ്ങളുടെ ചിറകുകൾ അടർനാനുപോയി. മണ്ണിൽ വീണവർ മണ്ണിലൂടെ ഓടിനടന്നു. കുറേ മഴപ്പാറ്റകൾ പുറത്തെ ബൾബിനുചുറ്റും ഇപ്പോഴും പറക്കുന്നുണ്ട്. ചിലരൊക്കെ വീടിന്റെ ഭിത്തിയിലിരിക്കുന്ന ഗൗളിയമ്മയുടെ വായിലുമായി.
നേരം ഇരുട്ടിയതുകൊണ്ട്, വീടിനുള്ളിൽ കയറി ഇരിക്കാൻ അമ്മ പറഞ്ഞു. അന്ന് ഉറങ്ങാൻ കിടന്നപ്പോഴും മനസ്സിൽ മഴപ്പാറ്റകളുടെ നൃത്തമായിരുന്നു. അടുത്ത ദിവസം രാവിലെ ഉറക്കമുണർന്ന് മുറ്റത്തിറങ്ങി നോക്കിയപ്പോഴാണ്, മുറ്റം നിറയെ അടർന്നു വീണ ചിറകുകൾ കണ്ടത്. ആ ചിറകുകളുടെ ഇടയിലൂടെ ചിലർ ആരെയോ തിരയുന്നുമുണ്ട്. അങ്ങോട്ടു പറന്നെത്തിയ കാക്കച്ചിയും കരിയിലക്കിളികളും പാവങ്ങളെ കൊത്തി വിഴുങ്ങാനും തുടങ്ങി. പുറകെ കോഴിയമ്മയും മക്കളും വന്ന് സദ്യ ഉണ്ണുന്നതുപോലെ അവരെ കൊത്തി വിഴുങ്ങി. ബാക്കിയുള്ളവരെ ഉറുമ്പും പിടിച്ചു. മുറ്റത്ത് തിളങ്ങുന്ന ചിറകുകൾ മാത്രം ബാക്കിയായി!
അവരോട് കാര്യങ്ങൾ ചോദിച്ചറിയാൻ കഴിഞ്ഞില്ലല്ലോ, എന്നോർത്ത് വിഷമിച്ചിരിക്കുമ്പോഴാണ്, ഒരു കരിയില അനങ്ങുന്നതു കണ്ടത്. അതു പൊക്കിയെടുത്ത് നോക്കിയപ്പം അതിനടിയിൽ ഒളിച്ചിരിപ്പുണ്ട് രണ്ട് മഴപ്പാറ്റകൾ!
"മഴപ്പാറ്റകളേ, പേടിക്കേണ്ട. ഞാൻ ഉണ്ണിക്കുട്ടനാ. നിങ്ങളെ ആരും പിടിക്കാതെ, ഞാൻ നോക്കിക്കൊള്ളാം."
"ഉപകാരം ഉണ്ണിക്കുട്ടാ. നീയൊരു മനുഷ്യനല്ലേ?"
"അതെ."
"നീയെങ്ങനെയാ ഞങ്ങളുടെ ഭാഷ പഠിച്ചത്?"
"അതോ, നിങ്ങളെപ്പോലുള്ളവരോട് കൂട്ടുകൂടിനടന്ന് പഠിച്ചതാ. ഇന്നലെ വൈകുന്നേരം, നിങ്ങളെവിടെനിന്നാ വന്നത്?"
"ഞങ്ങൾ, ഈ മണ്ണിനടിയിൽ ഉണ്ടായിരുന്നു. മണ്ണിനടിയിൽ ഞങ്ങളുടെ കോളനികൾ ഉണ്ട്. ആ കോളനിയിൽ പലതരം അംഗങ്ങളുണ്ട്. പുതു തലമുറയെ ഉത്പ്പാദിപ്പിക്കുന്ന രാജകുമാരന്മാരും രാജകുമാരികളും, ഭടന്മാർ, ജോലിക്കാർ എന്നിങ്ങനെ വിവിധ ജാതിയിലുള്ളവർ ഒത്തൊരുമിച്ച് ജീവിക്കുന്നു. ചിറകു മുളച്ച് പറന്നുയർന്നവർ രാജകുമാരന്മാരും രാജകുമാരിമാരുമാണ്. "
"പക്ഷേ, ചിറകു കൊഴിഞ്ഞു പോയല്ലോ!"
"അതു സാരമില്ല. ഞങ്ങളുടെ ജീവിതം അങ്ങനെയാണ്. ഇഷ്ടപ്പെട്ട രാജകുമാരനും രാജകുമാരിയും ഒന്നിച്ചുചേരുന്ന കല്യാണ ദിവസമാണ് ചിറകു മുളയ്ക്കുന്നത്. ചിറകടർന്ന് താഴെ വീണാൽ പെണ്ണ് മുട്ടയിടാൻ തുടങ്ങും. രണ്ടായിരം മുട്ടകൾ. അതോടെ ഞങ്ങടെ കടമ കഴിഞ്ഞു. ജീവിത ദൗത്യം പൂർത്തിയായി. ഇനി പക്ഷിയോ, ഉരഗമോ, മനുഷ്യനോ ഞങ്ങളെ തിന്നോട്ടെ! യാതൊരു ദുഃഖവുമില്ല!"
"നിങ്ങളുടെ മുട്ടകളിൽ രാജാമുട്ട, റാണിമുട്ട, പട്ടാളമുട്ട, സേവകമുട്ട എന്നിങ്ങനെ പലതരം മുട്ടകളുണ്ടോ?"
"ഇല്ലില്ല. മുട്ടകളെല്ലാം ഒരുപോലെയാണ്. മുട്ടവിരിയുന്ന പുഴുക്കൾക്കു നല്കുന്ന ഭക്ഷണമാണ് പലതരം ജാതികൾക്ക് കാരണമാകുന്നത്. ചില പ്രത്യേകതരം ഹോർമോൺ അടങ്ങിയ ഭക്ഷണം നല്കിയാണ് രൂപഭാവങ്ങളിൽ മാറ്റമുണ്ടാക്കുന്നത്!"
"ചിറകു മുളയ്ക്കാത്തവർ എവിടെയുണ്ട്?" "അവർ മണ്ണിനടിയിലെ കോളനിയിലുണ്ട്. ചിറകു മുളച്ച ഞങ്ങളെ 'Allates' എന്നാ വീളിക്കാറ്."
"നിങ്ങളുടെ നൃത്തത്തിന്റെ പേരെന്താ?"
"സ്വാമിംങ്ങ് (swarming). ഇതൊരു സന്തോഷ നൃത്തമാണ്.
"നിങ്ങൾ കണ്ണിൽ കാണുന്നതെല്ലാം തിന്നുതീർക്കുന്നവരല്ലേ?"
"അല്ല, മൂവായിരത്തിലധികം ഇനത്തിലുള്ള ചിതലുകളുണ്ട്. അതിൽ പത്തു ശതമാനം പേരാണ് വീട്ടുസാധനങ്ങൾ ഭക്ഷിക്കുന്നത്. തൊണ്ണൂറു ശതമാനം ചിതലുകളും മണ്ണിലെ ചപ്പുചവറുകളാണ് തിന്നുന്നത്."
"ഉണക്കക്കമ്പും കടലാസ്സുമൊക്കെ ദഹിക്കുമോ?"
"ഞങ്ങളുടെ വയറ്റിൽ ജീവിക്കുന്ന ബാക്ടീരിയകളാണ് സസ്യഭാഗത്തിലെ സെല്ലുലോസിനെ ദഹിപ്പിക്കുന്ന രാസാഗ്നി ഉണ്ടാക്കുന്നത്."
"ചിതലുകളേ, നിങ്ങളൊത്തിരി കാര്യം പറഞ്ഞു തന്നു. വലിയ സന്തോഷം."
"ഉണ്ണിക്കുട്ടാ, ഞങ്ങളുടെ ജീവിതം തീരാൻ പോവുകയാണ്. ഇക്കാര്യങ്ങളൊക്കെ പറയാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ട്. ഗുഡ്ബൈ!"
"ഗുഡ്ബൈ!"
(തുടരും...)
പരുന്തിന്റെ ടെലിസ്കോപ്പ്
കോഴി പ്രത്യേക ശബ്ദം പുറപ്പെടുവിച്ചു. കോഴിക്കുഞ്ഞുങ്ങൾ ഓടിവന്ന് തള്ളക്കോഴിയുടെ ചിറകിനടിയിൽ ഒളിച്ചു. ഉണ്ണിക്കുട്ടനറിയാം പരുന്ത് വന്നതുകൊണ്ടാണ് തള്ളക്കോഴി പ്രത്യേക ശബ്ദം പുറപ്പെടുവിച്ചതെന്ന്. പരുന്തിനെ നോക്കി ഉണ്ണിക്കുട്ടൻ മുറ്റത്തേക്കിറങ്ങി. ആകാശത്ത് ഒരു പരുന്ത് വട്ടമിട്ട് പറക്കുന്നുണ്ട്.
പരുന്തിന് കാഴ്ചശക്തി കൂടുതലാണത്രെ. ഒരു മനുഷ്യന്റെതിനെക്കാൾ ആറു മുതൽ എട്ടിരട്ടി വരെ കാഴ്ചശക്തി പരുന്തിനുണ്ട്. പരുന്തിന്റെ കണ്ണിലെ റെറ്റിനയിൽ രണ്ട് 'ഫോവിയകൾ' (fovia= yello spot) ഉണ്ട്.
ദൃഷ്ടി പത്രത്തിൽ ഏറ്റവും കൂടുതൽ കാഴ്ചശക്തിയുള്ള ഭാഗമാണ് ഫോവിയ.
പരുന്തിന്റെ കണ്ണുകളും വലുതാണ്. അതുകൊണ്ട് മണ്ണിലിഴയുന്ന മണ്ണിരയെപ്പോലും ഉയരത്തിൽ പറക്കുന്ന പരുനതിന് വ്യക്തമായി കാണാം.
പരുന്ത് വർഗത്തിലെ കഴുകന്മാർ ശവശരീരങ്ങളെ കൊത്തി വിഴുങ്ങി ഭൂമിയെ ശുദ്ധീകരിക്കുന്നവരാണ്. ഭക്ഷ്യ ശൃഖലയിലെ തൃതീയ ഉപഭോക്താക്കളാണവർ.
പരുന്തിനോട് സംസാരിക്കണമെങ്കിൽ അത് അടുത്തു വരണം. അത്രമാത്രം സൗഹൃദം അതിന്റെ സ്വഭാവത്തിനില്ലാത്തതുകൊണ്ട്, ആ പക്ഷിയോട് സൗഹൃദ സംഭാഷണം സാധ്യമല്ല.
പ്രകൃതി സന്തുലനത്തിന് വിലപ്പെട്ട സംഭാവനയാണ് പരുന്തു വർഗങ്ങൾ നല്കുന്നത്. പ്രധാനമായും ചത്ത ജന്തുക്കളെ കൊത്തി വിഴുങ്ങി പരിസ്ഥിതിയെ ശുദ്ധീകരിക്കുന്നു എന്നതാണ്. മനുഷ്യനെ ശല്യം ചെയ്യുന്ന ക്ഷുദ്ര കീടങ്ങളെ തിന്നൊടുക്കുന്നുണ്ടെങ്കിലും അവന്റെ വളർത്തു പക്ഷികളെയും വളർത്തു മൃഗങ്ങളെയും പരുന്ത് റാഞ്ചിക്കൊണ്ടു പോകും. അതിനു യോജിച്ച കാലു. നഖങ്ങളും പരുന്തിനുണ്ട്.
പരുന്തുകൾ അറുപതിലേറെ ഇനങ്ങളുണ്ട്.
മനുഷ്യനേക്കാൾ പത്തിരട്ടി ബലത്തിൽ വസ്തുക്കളെ പിടിക്കാൻ കഴിയും. ഉയർന്ന പർവതശിഖരങ്ങളിലാണ് കൂട്. രണ്ടു വർഷത്തിലൊരിക്കൽ തൂവലുകൾ പൊഴിച്ച് പുതിയ തൂവലുകൾ വളർത്താറുണ്ട്.
(തുടരും...)
അണ്ണാറക്കണ്ണന്റെ മാവ്
സൂര്യനുദിച്ചതെയുള്ളു, മുറ്റത്ത് വലിയൊരു ബഹളം. അണ്ണാറക്കണ്ണനും കരിയിലക്കിളികളും തമ്മിലുള്ള വഴക്കാണ്.
അണ്ണാൻ: " നേരം വെളുക്കുന്നതിനു മുമ്പേ ഇറങ്ങിയിരിക്കുകയാ കലപില കൂട്ടാൻ. സമാധാനം തരാത്ത വർഗങ്ങള്."
കിളി: " എടാ അണ്ണാനെ, നിന്ന് നിനക്കെന്തോന്നിന്റെ കേടാ? രാവിലെ ഞങ്ങളെ ചീത്തപറയാൻ കാരണമെന്താ? നിന്റെ അഹംഭാവം കയ്യിലിരിക്കട്ടെ."
അണ്ണാൻ: "നിങ്ങളിങ്ങനെ കൂട്ടത്തോടെ വന്ന് കൊത്തിപ്പെറുക്കിയാൽ, ബാക്കിയുള്ളവർ എന്തു തിന്നും? ആർത്തിപ്പണ്ടാരങ്ങള്."
കിളി: "വാക്കുകൾ സൂക്ഷിച്ച് പ്രയോഗിക്കുക. നിനക്കു വല്ല മാവേലോ, ആഞ്ഞിലിയിലോ, പേരയിലോ ചെന്ന് പഴം തിന്നുകൂടേ? ഞങ്ങളുടെ പിറകെ നടക്കുന്നതെന്തിനാ?"
അണ്ണാൻ: "അതിനു മാവും പ്ലാവും ആഞ്ഞിലിയും എവിടെ? എല്ലാം വെട്ടി വിറ്റില്ലേ?
"അയ്യോ, ഞാനതു ശ്രദ്ധിച്ചില്ല!"
കഴിഞ്ഞ തവണ വരുമ്പോൾ, ഈ പുരയിടത്തിൽ ധാരാളം ഫലവൃക്ഷങ്ങൾ ഉണ്ടായിരുന്നു. ഇപ്പോളിതാ അതിന്റെ സ്ഥാനത്ത് കോൺക്രീറ്റ് വീടുകൾ വന്നിരിക്കുന്നു. മുറ്റത്ത് മണ്ണു പോലുമില്ല, മുഴുവൻ കോൺക്രീറ്റ് ചെയ്തിരിക്കുകയാ!"
"അതു ശരിയാ."
അണ്ണാൻ: "ഇനി എന്തു കഴിക്കും? ഫലവൃക്ഷങ്ങൾ തകർത്തു. കൂടുകൂട്ടാൻ മരങ്ങളുമില്ല."
കിളി: "ആ വീടിന്റെ മുകളിലേക്കു നോക്കിക്കേ, കുറെ ചെടികളും ലതകളും കാണുന്നുണ്ടല്ലോ. പോയി കൂടുകെട്ടിക്കൂടെ?"
അണ്ണാൻ: "അതെല്ലാം പ്ലാസ്റ്റിക് ചെടികളാ!
ഇനി പ്ലാസ്റ്റിക് മരങ്ങളിൽ കൂടുകൂട്ടേണ്ടി വരുമെന്നാ തോന്നുന്നത്. എന്തൊരു ഗതികേടാ? കഴിക്കണമെങ്കിൽ മനുഷ്യൻ വലിച്ചെറിയുന്ന ഉച്ചിഷ്ടം മാത്രം! അതൊക്കെ നേരം വെളുക്കുന്നതിനു മുമ്പേ, നിങ്ങളു വന്ന് കൊത്തിപ്പെറുക്കും. ജീവിക്കാൻ വയ്യാതായി...!"
"ഓഹോ! അതാണു ദേഷ്യത്തിന്റെ കാരണം! നീ കരഞ്ഞുകൊണ്ടിരിക്കാതെ, അകലേക്കെങ്ങാനും പോകാൻ നോക്ക്. മനുസ്യരില്ലാത്ത ഇടം തേടി പോ..."
ഇതെല്ലാം കേട്ടുനിന്ന ഉണ്ണിക്കുട്ടനും അണ്ണാറക്കണ്ണന്റെ മാവും പ്ലാവും ആഞ്ഞിലിയും നഷ്ടപ്പെട്ട ദുഃഖത്തിന്റെ ആഴം മനസ്സിലായി.
പക്ഷി മൃഗങ്ങളുടെ നിവർത്തികേട് ഉണ്ണിക്കുട്ടനേയും സങ്കടപ്പെടുത്തി!
(തുടരും...)
ചില്ലുകൂട്ടിലെ മീനുകൾ
ഉണ്ണിക്കുട്ടന്റെ അമ്മാവന്റെ വീട്ടിൽ അക്വേറിയമുണ്ട്. അതിൽ നീന്തിക്കളിക്കുന്ന 'ഏഞ്ജൽ ഫിഷ്' ഉണ്ണിക്കുട്ടന്റെ ചങ്ങാതിയാണ്. അക്വേറിയത്തിലെ കല്ലിനു പിന്നിൽ ഒളിച്ചു നിന്ന് നിശ്ശബ്ദമായി പ്രാർത്ഥിച്ചു നില്ക്കുന്ന മീനിന്റെ അടുത്തുചെന്ന് ഉണ്ണിക്കുട്ടൻ നോക്കി നില്ക്കുകയായിരുന്നു.
ഏഞ്ജൽഫിഷ് ഉണ്ണിക്കുട്ടന്റെ നേരെ കണ്ണിറുക്കി കാണിച്ചു. ഉണ്ണിക്കുട്ടൻ ചോദിച്ചു: "എന്തേ ചങ്ങാതീ, സുഖമല്ലേ?"
"സുഖം തന്നെ, ഉണ്ണിക്കുട്ടാ, നിനക്കീ ചില്ലുകൂടൊന്നു തുറന്നു തരാമോ?"
"അയ്യോ, ഇതു തുറന്നാൽ വെള്ളം ഒഴുകിപ്പോകില്ലേ, വെള്ളമില്ലാതെ ജീവിക്കാൻ കഴിയുമോ?"
"അതു ശരിയാ. അപ്പോൾ രക്ഷപെടാൻ മാർഗമില്ല."
"അല്ല ചങ്ങാതി, എവിടേക്കു പോകാനാ?"
"എന്റെ കുടുംബക്കാരുടെ അടുത്തേക്ക്."
"അവരെവിടെയാ?"
"ആമസോൺ നദിയിലാണ്."
"അവിടം വരെ എങ്ങനെ പോകും? വളരെ അകലെയല്ലേ?"
"ങ്ഹാ, ഇവിടെക്കിടന്നു ചാകുക തന്നെ! ഈ ചില്ലുപാത്രത്തിൽ തനിച്ചു കിടന്നു മടുത്തു. ഉണ്ണിക്കുട്ടൻ ഇടയ്ക്കിടയ്ക്ക് വരണേ, നീ മാത്രമാണ് എന്നോടു സംസാരിക്കുന്നത്."
"ഇതിനകത്ത് ഭക്ഷണം കിട്ടുന്നില്ലേ, മറ്റു വർഗങ്ങളിലുള്ള കൂട്ടുകാരില്ലേ?"
"ഉണ്ട്, ടെറ്റ്രാസ്സും ഗുരാമികളും റയിൻബോ ഫിഷും കൂട്ടിനുണ്ട്. പക്ഷേ, സ്വന്തം രക്തബന്ധത്തിലുള്ളവരെപ്പോലെ ആകില്ലല്ലോ!"
"എന്തുചെയ്യാം ചങ്ങാതി, നിന്നെ രക്ഷിക്കാൻ മാർഗങ്ങളൊന്നും ഉണ്ണിക്കുട്ടന്റെ അടുക്കലില്ല."
(തുടരും)
ചെമ്പരത്തി വിത്തുകൾ
മുറ്റത്തിന്റെ അരുകിൽ പന്ത്രണ്ടു മാസവും പൂവിട്ടു നില്ക്കുന്ന ചെമ്പരത്തിയുണ്ട്. അതിന്റെ ശാഖകളിൽ കയറാനും മറിയാനും ആടാനും ഉണ്ണിക്കുട്ടന് വലിയ ഇഷ്ടമാണ്. അടുത്തുതന്നെ കിന്നാരം പറയുന്ന വെള്ള, പിങ്ക് നിറത്തിലുള്ള പൂക്കളുള്ളവരും മൊട്ടു ചെമ്പരത്തിയും
ആൾവിളക്കുപോലെ ബഹുനില ദളങ്ങളുള്ളവരും നില്പുണ്ട്. എന്നും വിരുന്നിനെത്തുന്ന തേനീച്ചകളെ ആവോളം തേനൂട്ടി, വയറു നിറച്ച് പൂമ്പൊടി
വാരി നല്കുന്ന ചെമ്പരത്തിക്ക് വിത്തുകളില്ലേ എന്നായി ഉണ്ണിക്കുട്ടന്റെ സംശയം. ഇന്നുവരെ വിത്തിട്ട് ചെമ്പരത്തി വളർത്തിയതായി ഉണ്ണിക്കുട്ടനറിയില്ല.
സംശയം ചെമ്പരത്തിയോടുതന്നെ ചോദിച്ചുകളയാം.
"ചെമ്പരത്തിയക്കാ, ഈ പൂക്കളൊന്നും വിത്തായി മാറാറില്ലേ?"
ചെമ്പരത്തി നിശ്ശബ്ദയായി. കാറ്റിൽ കുഞ്ഞിലപോലും ഇളകാതായി. അവൾ വിതുമ്പുന്നതു പോലെ ഉണ്ണിക്കുട്ടനു തോന്നി.
"അയ്യോ, അക്കാ കരയല്ലേ! ഞാൻ ചോദിച്ചത് തെറ്റാണെങ്കിൽ ക്ഷമിക്കുക."
അവൾ പറഞ്ഞു, "ശരിയാണുണ്ണി, ഞങ്ങളിൽ മിക്കവാറും വർഗങ്ങൾക്ക് വിത്തുകളുണ്ടാകിറില്ല. വിത്തുകളെ ഗർഭം ധരിക്കാൻ കഴിവുള്ളവർക്ക് തക്ക സമയത്ത് പൂമ്പൊടി കിട്ടാറുമില്ല.
തേനൂട്ടാനും പൂമ്പൊടി നല്കാനും പൂജയ്ക്ക് ഉപയോഗിക്കാനും മരുന്നിനും താളിക്കും കൊള്ളാവുന്ന പൂക്കളെ വിരിയിച്ച്, നിത്യവസന്തമൊരുക്കുന്ന നിത്യ കന്യകകളാണ് ഞങ്ങൾ. ഞങ്ങളുടെ ജനിപുടത്തിൽ വിത്തുകളായി മാറുന്ന അണ്ഡകോശങ്ങളുണ്ട്. പക്ഷേ, അവയ്ക്ക് വളരുന്നതിനുവേണ്ട ബീജസങ്കലനം നടക്കാറില്ല. നേരത്തൊടു നേരം കഴിഞ്ഞ് കൊഴിഞ്ഞു വീഴാനാണ് വിധി."
"ചെമ്പരത്തി അക്കാ, അതിലൊരു നല്ല വശവുമില്ലേ? എത്ര ജന്മങ്ങൾ കഴിഞ്ഞാലും ചെമ്പരത്തിയുടെ സൗന്ദര്യം കുറയാതെ നില്ക്കുകയില്ലേ? പരപരാഗണം നടന്ന് ജനിതകഘടന മാറി സങ്കരവർഗങ്ങൾ ഉണ്ടാവുകയില്ലല്ലോ."
"ഉണ്ണിക്കുട്ടൻ പറഞ്ഞതിലും വാസ്തവമുണ്ട്. വിത്തില്ലെങ്കിലും കമ്പു മുറിച്ചു നട്ടാൽ ചെമ്പരത്തികൾ നന്നായി വളരും."
ഉണ്ണിക്കുട്ടൻ പറഞ്ഞു: "നമ്മുടെ പ്രകൃതി ബുദ്ധിശൂന്യമായി പ്രവർത്തിക്കിറില്ല. ഏതു ജീവിക്കും അനുഷ്ഠിക്കാനുള്ള നൈതിക കർമങ്ങൾ പ്രകൃതി നിശ്ചയിച്ചിട്ടുണ്ട്. അത് തടസ്സപ്പെടുത്തുന്നത് മനുഷ്യർ മാത്രം. പ്രകൃതിതാളത്തിന് അനുകൂലമായി ജീവിക്കുമ്പോൾ, ജീവിതം ധന്യമാകും."
"ശരിയാണുണ്ണിക്കുട്ടാ. നിന്റെ വാക്കുകൾ കേട്ട് ഞാനത്ഭുതപ്പെടുകയാണ്. മനുഷ്യര് കൃത്രിമ മാർഗങ്ങളിലൂടെ ചെമ്പരത്തയിലും കൃത്രിമ ബീജസങ്കലനം നടത്തി ഹൈബ്രിഡ് വിത്തുകളും അന്തക വിത്തുകളും ഉത്പ്പാദിപ്പിക്കുന്ന കാലം എത്തിയിരിക്കുന്നു. മനുഷ്യനാണ് പ്രകൃതിതാളം തെറ്റിക്കുന്നത്. എല്ലാം തന്റെ സുഖത്തിനു വേണ്ടി മാറ്റി മറിക്കുന്നത്."
"ശരി അക്കാ, തേനീഛ്ചകളും ചിത്രശലഭങ്ങളും നമ്മുടെ സംഭാഷണം കേട്ട്, തേൻ കുടിക്കാതെ മാറി നില്ക്കുകയാ. അവർ തേൻ കുടിക്കട്ടെ.
ഞാൻ കുറച്ചു കഴിഞ്ഞു വരാം. വെയിലത്ത് ചെമ്പരത്തിത്തണലിൽ കുളിരണിഞ്ഞിരിക്കാൻ എന്തു രസമാ..."
(തുടരും)
'മെട്രിഫാഗി'
'മെട്രിഫാഗി' എന്ന വാക്കിന്റെ അർഥം അമ്മയെ തിന്നുക എന്നാണ്. അമ്മ ജന്മം കൊടുത്ത കുഞ്ഞുങ്ങൾ, അമ്മയെത്തന്നെ തിന്നുന്ന അവസ്ഥ. ഈ പ്രതിഭാസം സാധാരണയായി ശലഭ വർഗങ്ങളിലും ചിലതരം വിരകളിലും ചിലന്തി വർഗങ്ങളിലും കാണപ്പെടുന്നു.
'ഡസേർട് സ്പൈഡർ' എന്ന എട്ടുകാലിയുടെ കുഞ്ഞുങ്ങൾ വളർന്ന് ശക്തരായാൽ, അമ്മയുടെ ശരീരത്തിലേക്ക് ഒരു വിഷം കുത്തിവെക്കുന്നു. തളരുന്ന അമ്മയുടെ രക്തം ഊറ്റിക്കുടിച്ച് മക്കൾ വിശപ്പു തീർക്കുന്നു. ഇതൊരു ക്രൂരതയായി കാണേണ്ട, പ്രകൃതി ഒരുക്കിയ അമ്മയുടെ ത്യാഗമാണ്. സ്വന്തം കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കുവേണ്ടി, അമ്മ സ്വയം വരിക്കുന്ന ജീവത്യാഗം!
മെട്രിഫാഗിയെ മനുഷ്യതലത്തിൽ ഒന്നു സങ്കല്പിച്ചു നോക്കാം. ബോധം നശിച്ച്, ഒരു ഡൈനിംഗ് ടേബിളിൽ കിടക്കുന്ന അമ്മശരീരം. ആ ശരീരത്തിനു ചുറ്റും കൂടി നിന്ന്, രക്ത ധമനികളിലേക്ക് കുഴലുകൾ ആഴ്ത്തി രക്തം കുടിച്ചു രസിക്കുന്ന മക്കൾ! എത്ര ബീഭത്സമായ രംഗം?
ഇന്ന്, ഈ വർണനയുടെ പ്രസക്തി എന്താണ്? ജൂൺ അഞ്ചാം തീയതി അന്താരാഷ്ട്ര പരിസ്ഥിതി ദിനമാണ്. മനുഷ്യനും ഭൂമിയമ്മയെ തിന്നുന്ന ഒരു അമ്മതീനിയായി മാറുമോ, എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. വിഭവ സമാഹരണത്തിനു വേണ്ടി, ഭൂവൽക്കം ഉഴുതു മറിക്കുന്നു. വിഷ മാലിന്യങ്ങളാൽ മണ്ണും ജലവും വായുവും ജീവന് നിലനില്ക്കാൻ കഴിയാത്ത വിധം നശിച്ചിരിക്കുന്നു.
ഊർജത്തിനുവേണ്ടിയുള്ള പരക്കം പാച്ചിലായിരിക്കും മനുഷ്യനെ, അമ്മതീനിയാക്കുന്നത്. കൽക്കരിയും പെട്രോളിയവും പ്രകൃതി വാതകവും തീർന്നു കഴിയുമ്പോൾ; പ്രകൃതിയിലെ സ്വാഭാവിക ഊർജസ്രോതസ്സുകൾ അപരിയാപ്തമായി വരുമ്പോൾ; കൂടുതൽ ഊർജത്തിനു വേണ്ടി മനുഷ്യൻ അണുശക്തിയേ ആശ്രയിക്കേണ്ടിവരും.
ആണവ നിലയങ്ങൾക്ക്, ഇന്ധനമാവുന്ന യുറേനിയവും തോറിയവും പ്ലൂട്ടോണിയവും പോലുള്ള മൂലകങ്ങൾ ഭാവിയിൽ തീർന്നു പോകും. അപ്പോഴേക്കും മണ്ണിലെ ഏതാറ്റവും വിഘടിപ്പിച്ച് ഊർജം നിർമിക്കാനുള്ള സാങ്കേതിക വിദ്യ, മനുഷ്യൻ വികസിപ്പിച്ചെടുക്കും. അതിനു ശേഷം ഭൂമിയെ കാർന്നെടുത്ത് അണു വിഘടനം നടത്തി, ഊർജ നിർമാണം ആരംഭിക്കും.
വെള്ളം ആവിയായി വറ്റിപ്പോകുന്നതുപോലെ, ഈ ഭൂമിയും പതുക്കെപ്പതുക്കെ ഇല്ലാതാവും! എല്ലാ ജീവജാലങ്ങളും അതോടെ അപ്രത്യക്ഷമായേക്കാം!പ്രപഞ്ചത്തിലെ കോടാനുകോടി നക്ഷത്രങ്ങളും അവയെ ചുറ്റിക്കറങ്ങുന്ന ബഹുകോടി ഗ്രഹങ്ങളും ഉള്ളതിൽ, ജീവനെന്ന അദ്ഭുതപ്രതിഭാസം ഈ ഭൂമിയിലേ നമ്മൾ തിരിച്ചറിഞ്ഞിട്ടുള്ളു. മറ്റു ഗോളങ്ങളിൽ ഉണ്ടായാൽത്തന്നെയും അവ നമ്മുടെ അറിവിന്റെ പരിധിക്കപ്പുറമാണ്.
വളർന്ന്, വികസിച്ച്, അന്യഗ്രഹ ജീവികളുമായി ബന്ധപ്പെടുന്നതിനു മുമ്പേ, ദുരമൂത്ത്, അമ്മയെ തിന്നുന്ന മക്കളായി നമ്മൾ പരിണമിച്ചേക്കാം! ജീവന് സർവനാശം സംഭവിച്ചേക്കാം! അതു സംഭവിക്കാതെ; മനുഷ്യന്, ഭൂമിയും പ്രകൃതിയും കൂടാതെ നിലനില്പില്ല, എന്ന അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ പരിസ്ഥിതി ദിനാഘോഷം.
ഈ ആഘോഷം കാലത്തിന്റെ കരുതലാവണം. ഒരു മഹാദുരന്തത്തെ പ്രതിരോധിക്കാനുള്ള കരുതൽ! മരണഭീതിയിൽ നിന്ന് കരകയറാനുള്ള മാർഗം.
(തുടരും)
മിന്നലിന്റെ സമ്മാനം
രാത്രിയിൽ ഇടിമിന്നലും കാറ്റും മഴയും ഉണ്ടായിരുന്നു. രാവിലെ മുറ്റവും പറമ്പും ഇലകളും കമ്പുകളും വീണ് അലങ്കോലമായി കിടക്കുന്നു. മുറ്റത്തു നിന്നും പുറത്തേക്കിറങ്ങുന്ന വഴിവക്കിലെ ചെന്തെങ്ങിന്റെ പച്ച മടലുകൾ താഴെ വീണു കിടക്കുന്നു. ചെന്തെങ്ങിനെന്താ സംഭവിച്ചത്?
ഉണ്ണിക്കുട്ടൻ ഒറ്റ ഓട്ടത്തിന് ചെന്തെങ്ങിന്റെ അരുകിലെത്തി. അവൾ വിറച്ചുകൊണ്ടിരിക്കുന്നു എന്നു തോന്നിപ്പോകും.
"എന്താടി തേങ്ങാമരമേ, വിറയ്ക്കുന്നത്?
നിന്റെ പച്ചമടൽ ഒടിച്ചിട്ടതാരാ?"
ചെന്തെങ്ങിന് ശബ്ദം പൊങ്ങിയില്ല. അവൾ മിണ്ടാൻ കഴിയാത്തവണ്ണം ഭയന്നിരിക്കുകയാണ്.
സൂര്യപ്രകാശം മുഖത്തടിച്ചപ്പോൾ, അവളുടെ പരിഭ്രമം തെല്ലു കുറഞ്ഞു.
അവൾ വിക്കിവിക്കി ഫറഞ്ഞു: "ഉണ്ണീ, ഇന്നലെ രാത്രിയിലെ പൊട്ടിത്തെറി നീ കേട്ടിട്ടില്ലേ? ആകാശം പൊട്ടിക്കീറി താഴോട്ടു വരുന്നതുപോലെ തോന്നി. ഞാൻ പേടിച്ചു വിറച്ചു പോയി. ഞാൻ വിറച്ചപ്പോൾ, അടർന്നു വീണതാ, ആ പച്ച മടൽ!"
"കഷ്ട്ടം കഷ്ട്ടം അത് ഇടി വെട്ടിയതല്ലേ? മഴക്കാലത്ത് ഇടി മുഴങ്ങാറില്ലേ?"
"അത് നമ്മളെ കൊന്നു കളയുന്ന തീയല്ലേ?"
"അതൊക്കെ ശരി; പക്ഷേ, ഇടിയെ പേടിച്ച് നമുക്ക് പുറത്തിറങ്ങാതിരിക്കാൻ പറ്റുമോ? നിനക്കറിയാൻ പാടില്ലേ, അടുത്തു നില്ക്കുന്ന ഏറ്റവും വലിയ ഉയരമുള്ള മരത്തിനാണ്, മിന്നലേല്ക്കാൻ സാധ്യത. നിന്റെ ചുറ്റും എത്രയോ വൻ മരങ്ങളുണ്ട്? അവയ്ക്ക് മിന്നൽ ഏൽക്കാതെ നിന്നെ മിന്നൽ സ്പർശിക്കുകയില്ല. വിറയല് നിർത്ത്.
നീ ഒന്നു ചിരിച്ചേ."
ചെന്തെങ്ങ് നാണിച്ചു ചിരിച്ചപ്പോൾ, അഞ്ചാറ് പൂക്കുലയരികൾ താഴെ വീണു.
"എന്റെ തെങ്ങേ, ഈ ഇടിമിന്നലുകൊണ്ടാ നിങ്ങള് ജീവിച്ചു പോകുന്നത്! നിങ്ങൾക്ക് വളരാൻ നൈട്രജൻ വേണം. നിങ്ങൾക്കത് ലവണരൂപത്തിലെ വലിച്ചെടുക്കാൻ കഴിയൂ. അന്തരീക്ഷ നൈട്രജനെ ലവണരൂപത്തിലാക്കുന്നത് മിന്നലിന്റെ സഹായത്താലാ!"
"അതെങ്ങനെ, വിശദമായി പറഞ്ഞേ!"
"ഇടിമിന്നലുണ്ടാവുമ്പോൾ ഉയർന്ന താപനില ഉണ്ടാകുന്നു. ഈ ഊഷ്മാവിൽ നൈട്രജൻ ഓക്സിജനുമായി ചേർന്ന് നൈട്രജന്റെ ഓക്സൈഡുകൾ രൂപപ്പെടുന്നു. അവ മഴവെള്ളത്തിൽ ലയിച്ച് ആസിഡായി മണ്ണിൽ വീഴും. മണ്ണിലെ ധാതുക്കൾ ആസിഡുമായി കൂടിച്ചേരുമ്പോൾ നൈട്രേറ്റുകൾ ഉണ്ടാവും. നിങ്ങളത് വേരിലൂടെ വലിച്ചെടുക്കും!"
"അങ്ങനെയെങ്കിൽ നല്ല ഇടിമിന്നലു വരട്ടെ. എന്റെ ജീവൻ പോയാലും കുഴപ്പമില്ല, മണ്ണിന് വളമുണ്ടാവട്ടെ!"
"കൂടുതൽ വീരവാദം മുഴക്കണ്ട, അടുത്ത ഇടിക്ക് മണ്ട കുലുക്കി താഴെയിടാഞ്ഞാൽ മതി."
രണ്ടു പേരും പൊട്ടിച്ചിരിച്ചു!
(തുടരും...)
മരണമില്ലാത്ത ജീവികൾ
ഉണ്ണിക്കുട്ടൻ തിണ്ണയിലിരുന്ന് സ്വപ്നം കണ്ടുകൊണ്ടിരിക്കുമ്പോൾ,ഒരു കൊതുക്
അവന്റെ മുഖത്തുവന്ന് ചോരകുടിക്കാൻ ഒരു കുത്തു കുത്തി. അറിയാതെ ഉണ്ണിക്കുട്ടന്റെ കൈയ്യുയർന്ന് കൊതുകിനെ തല്ലി. താഴെ വീണു പിടയുന്ന കൊതുകിനെ കണ്ടപ്പോൾ ഉണ്ണിക്കുട്ടന് പ്രയാസമായി. ഒരു ജീവിയെ കൊന്നല്ലോ, എന്ന പ്രയാസം. ഉണ്ണിക്കുട്ടൻ ദുഃഖിച്ചിരിക്കുമ്പോൾ, മുകളിൽ ഉത്തരത്തേലിരിക്കുന്ന പല്ലിയമ്മ ഒരു ചിരി.
പല്ലി: " എന്താടാ കൊച്ചനെ, നീ അരുതാത്തതൊന്നും ചെയ്തില്ലല്ലോ. പിന്നെന്തിനാ ഈ മൂഡ് ഓഫ്?"
ഉണ്ണി മറുപടീ പറഞ്ഞില്ല. മരണവെപ്രാ മടിക്കുന്ന കൊതുകിനെ നോക്കിയിരുന്നു. പല്ലിയമ്മയ്ക്ക് കാര്യം മനസ്സിലായി.
" ഇതെന്താടാ കൊച്ചനേ, നീ അരുതാത്തതൊന്നും ചെയ്തില്ലല്ലോ; സ്വയരക്ഷയ്ക്കു വേണ്ടി പ്രകൃതി ന്ശ്ചയിച്ചിരിക്കുന്ന പ്രതിപ്രവർത്തനം നിന്റെ ശരീരം പ്രകടിപ്പിച്ചതാണ്. ഇതിൽ നിന്റെ ബോധമനസ്സിന്റെ ഇടപെടൽ ഇല്ല. അതുകൊണ്ട് പാപവുമില്ല.
ഉണ്ണിക്കുട്ടൻ പറഞ്ഞു: " ശരി പല്ലിയമ്മേ, അത് ചത്തത് എനിക്ക് സങ്കടമായി. പല്ലിയമ്മേ, ചാവാത്ത ജീവികളുണ്ടോ?"
"അയ്യയ്യോ, ഈ ചെക്കനെന്തൊക്കെയാ ചോദിക്കുന്നത്? മനുഷ്യന്മാക്ക് അറിയാത്തത്, പല്ലികളെങ്ങനെ അറിയും?
ശരി, കണ്ടുപിടിക്കാം. നീന്റെ കയ്യിലെ മൊബൈലീൽ ഒന്നു കുത്തി നോക്കിക്കേ, മരണമില്ലാത്ത ജീവികളെ തിരഞ്ഞേ..."
"അതു ശരിയാണല്ലോ", ഉണ്ണിക്കുട്ടൻ ഗൂഗിളിൽ ടൈപ്പ് ചെയ്തു, 'Immortality in living beings'; അതാ, ഗൂഗിൾ പറയുന്നു, അനശ്വര ജെല്ലി ഫിഷ്, 'ടൂറിഡോപ്സിസ് ഡോർണി'ക്ക് മരണമില്ലെന്ന്.
ഇന്നുവരെ ജൈവശാസ്ത്രപരമായി 'അമർത്യം' എന്നു വിളിക്കപ്പെടുന്ന ഒരേ ഒരിനം ലോകമെമ്പാടുമുള്ള സമുദ്രങ്ങളിൽ ജീവിക്കുന്ന ഈ ജെല്ലി ഫിഷുകളാണ്. അതായത് Turritopsis dohrni. ഈ ജന്തുക്കൾ പ്രായമാകുമ്പോൾ ചെറുപ്പത്തിലേക്ക് മടങ്ങുന്നു, വീണ്ടും വളരുന്നു.
പട്ടിണി, രോഗം, അത്യാഹിതങ്ങൾ എന്നിവ മരണത്തിൽ കലാശിക്കാം എന്നാൽ സ്വാഭാവിക മരണം സംഭവിക്കുന്നില്ല. പ്രായം കൂടുമ്പോൾ, ഏതാനും കലകൾ ഒന്നുചേർന്ന് ഒരു ചെറുകുമിളയായി മാറും. അത് ലൂപം മാറി പോളിപ് ഘട്ടത്തിൽ ( ഹൈഡ്രപോലെ) എത്തുന്നു. ഒരു ചിത്രശലഭം പുഴുവാകുന്നതു പോലെ, തവള വീണ്ടും വാൽമാക്രിയാവുന്നതു പോലെ!
ഉണ്ണിക്കുട്ടൻ ഈ വിവരങ്ങളൊക്കെ പല്ലിയമ്മയോടു പറഞ്ഞു. പല്ലിയമ്മ ആലോചിച്ച് പറഞ്ഞു," ഉണ്ണിക്കുട്ടാ, ഈ മരണമൊരു അനുഗ്രഹമല്ലേ, പഴയത് കളഞ്ഞ് പുതിയതു സ്വീകരിക്കാനുള്ള അനുഗ്രഹം.
"ഈ ജെല്ലിഫിഷുകൾക്ക്, അവരുടെ പൂർവകാല സ്മൃതികൾ ഉണ്ടാവുമോ?
അറിയില്ലല്ലോ, ഉണ്ണിക്കുട്ടാ, നീ ഒരെണ്ണത്തിനെ തിരഞ്ഞു പിടിച്ച് ചോദിച്ചു നോക്ക്. അവർക്ക് ഓർമയുണ്ടെങ്കിൽ, ഈ ലോകത്തിന്റ പൂർവകാല ചരിത്രം അവരു പറയും. ഒന്നു ശ്രമിച്ചു നോക്കണേ."
"ശരി, പല്ലിയമ്മേ!"
(തുടരും...)
എന്താണു മരണം?
അയലത്തെ വീട്ടിലെ അമ്മുമ്മ മരിച്ചു.
പ്രായം ചെന്ന് കൂനി,തൊലി ചുക്കിച്ചുളിഞ്ഞ്, ക്ഷീണിച്ച്, ശ്വാസം നിലച്ചു. അമ്മുമ്മയുടെ ജഢം കണ്ടു തിരികെ വന്ന ഉണ്ണിക്കുട്ടന്റെ ചിന്ത മരണത്തെപ്പറ്റിയായി. മരണ രഹസ്യങ്ങൾ ആരോട് ചോദിച്ചറിയും? അയലത്തെ ഡോക്ടർ മാമനോട് ചോദിച്ചാലോ?
ഒരു ഞായറാഴ്ച ഡോക്ടർ മാമന് ഡ്യൂട്ടിയില്ലാത്ത സമയം തിരക്കിയറിഞ്ഞ് ഉണ്ണിക്കുട്ടൻ വീട്ടിൽ ചെന്നു. ഉണ്ണിക്കുട്ടന്റെ മുഖം കണ്ടതേ, ഡോക്ടർക്ക്, മനസ്സിലായി ഏതോ വലിയ കാര്യം അറിയാനുള്ള വരവാണെന്ന്. ഡോക്ടർ അവനോടൂ പൽഞ്ഞു: "ഉണ്ണിക്കുട്ടാ, നിന്റെ തല പൂകയുന്നുണ്ടല്ലോ, ഏതു തീയാ, അതിനകത്തു കത്തുന്നത്?"
"മാമാ, സമയമുണ്ടെങ്കിൽ ഈ മരണത്തെപ്പറ്റി പറഞ്ഞു തരണം."
"കൊള്ളാം ആരും ചിന്തിക്കാനിഷ്ടപ്പെടാത്ത വിഷയം. എനിക്കറിയാവുന്നത് പറഞ്ഞു തരാം."
ഡോക്ടർ പറഞ്ഞു കൊടുത്തതും ഉണ്ണിക്കുട്ടന് മനസ്സിലായതുമായ കാര്യങ്ങൾ ഇവയാണ്.
പ്രായമാകുന്നത് ആരു. ഇഷ്ടപ്പെടുന്നില്ല. പക്ഷേ,, അതു തടയാനും നമുക്ക് മാർഗങ്ങളില്ല. വേണമെങ്കിൽ പ്രായമാകുന്നതിന്റെ കാലദൈർഘ്യം കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യാം. പ്രായമാകൽ ജീവിതത്തിലെ അനിവാര്യ ഘടകമാണ്.
സാധാരണ ജീവത്പ്രവർത്തനങ്ങളുടെ ക്രമാനുഗതമായ അപചയപ്രവർത്തനമാണ് വാർദ്ധക്യം. വാർദ്ധക്യം തുടങാങുമ്പോൾ, കോശങ്ങൾ വിഭജിക്കുന്നത് നിർത്തുകയും മരണം സംഭവിക്കുകയും ചെയ്യുന്നു.ഒരു ജീവിക്ക് ബാഹ്യ ചോദനങ്ങളോട് പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയാണ് മരണം. ഗീത പറയുന്നതുപോലെ ആത്മാവ് ജീർണവസ്ത്രം മാറ്റുന്നത് മരണം.
കോശവിഭജനം നടക്കുമ്പോഴാണ് ശരീരം പുഷ്ടിപ്പെടുന്നത്. പഴയ കോശങ്ങളെ മാറ്റി പുതിയവയെ സ്ഥാപിച്ചുകൊണ്ടിരിക്കും. ശരീരത്തിന് പുതിയ കോശങ്ങളെ നിർമിക്കാൻ കഴിയാതെ വരുമ്പോൾ മരണം സംഭവിക്കുന്നു.
ശവശരീരം ജീവിക്കുമ്പോൾ, അതിലെ മൂലകങ്ങൾ പ്രകൃതിയിലേക്ക് സ്വതന്ത്ര മാക്കപ്പെടുന്നു. അവ വീണ്ടും പുതിയ ശരീരത്തിന്റെ നിർമാണത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു.
ഈ മണ്ണിലെ ഘടകങ്ങൾ കൂടിച്ചരുന്നു, വിഘടിക്കുന്നു. ഇതാണ് സംഭവിക്കുന്നത്. ഈ വലിയകാര്യങ്ങൾ ഉണ്ണിക്കുട്ടന്റെ തലയ്ക്കകത്തിരുന്ന് വിങ്ങി.
(തുടരും...)
പ്ലാസ്റ്റിക് എന്ന പാവം
കയ്യിൽ കിട്ടിയ പ്ലാസ്റ്റിക് ഷീമ്മിക്കൂടും കൊണ്ട് മാമ്പഴം പെറുക്കാൻ ഓടുമ്പോഴാണ്, അയലത്തെ വീട്ടിലെ പോലീസ് മാമൻ എതിരെ വരുന്നത്.
"എടാ ഉണ്ണീ, അവിടെ നില്ക്ക്."
"എന്താ മാമാ?"
"നിന്റെ കൈയ്യിൽ ഇരിക്കുന്ന സാധനം എന്താ?"
"കൂട്."
"എന്തു കൂട്? "
"പ്ലാസ്റ്റിക് കൂട്"
"പ്ലാസ്റ്റിക് കൂടുകൾ നിരോധിച്ച പഞ്ചായത്തല്ലേ ഇത്? ഇതുകൊണ്ടു നടക്കാൻ പാടില്ല."
"പ്ലാസ്റ്റിക് എന്തു കുറ്റമാ ചെയ്തത്?"
"ഉണ്ണിക്കുട്ടാ, തർക്കിക്കാൻ നില്ക്കാതെ. നീ മറുചോദ്യം ചോദിച്ച് മിടുക്കനാവല്ലേ, കൂടുതൽ വിശദീകരണമൊന്നും ആവശ്യമില്ല."
ഈ സമയത്ത് കുട്ടപ്പൻ സർ ആ വഴി വന്നു.
സർ: "എന്താ രണ്ടു പേരും തമ്മിലൊരു തർക്കം? പോലീസിനെ, ഉണ്ണിക്കുട്ടൻ ഉത്തരം മുട്ടിച്ചു കാണും!"
പോലിസ്: "എന്തുത്തരം മുട്ടിക്കാൻ? എനിക്കല്പം ധൃതിയുണ്ട്, ഞാൻ പോകുന്നു. സാറ് പ്ലാസ്റ്റിക്ക് കൊണ്ടുള്ള ദോഷങ്ങൾ ഇവനൊന്നു പറഞ്ഞുകൊടുക്കൂ."
സർ: "ഉണ്ണിക്കുട്ടാ, നമുക്കാ തണലിലിരുന്ന് സംസാരിക്കാം. നിനക്കെന്താ അറിയേണ്ടത്?"
"മാഷേ, ഈ പ്ലാസ്റ്റിക് വലിയ പ്രശ്നക്കാരനാണോ?" " ഉണ്ണിക്കുട്ടാ, അവ ജൈവവിഘടനത്തിന് വിധേയമാകാത്തതുകൊണ്ട്, മണ്ണിലലിയാതെ, ദ്രവിക്കാതെ കിടക്കും എന്നതാണ് ദോഷം."
"എന്നാൽ അതിന്റെ നിർമാണം വില്പന എന്നിവ നിറുത്തിക്കൂടേ?"
"സാധ്യമല്ല, എത്രയോ പ്രധാനപ്പെട്ട വസ്തുക്കളാ പ്ലാസ്റ്റിക്കുകൊണ്ട് നിർമിക്കുന്നത്? ഹൃദയ വാൽവും കണ്ണിന്റെ ലെൻസും അസ്തികളും പല്ലുകളും കുഴലുകളും കൃത്രിമമായി നിർമിക്കുന്നത് പ്ലാസ്റ്റിക്കുകൊണ്ടാണ്. വീടു നിർമാണത്തിനും ഫർണിച്ചറുണ്ടാക്കാനും നിത്യോപയോഗ സാധനങ്ങളുടെ നിർമാണത്തിനും പ്ലാസ്റ്റിക്ക് വേണം."
"അപ്പോൾ, പ്ലാസ്റ്റിക്ക് കൂടാതെ ജീവിക്കാൻ വയ്യ. എന്നിട്ടും അതിനെ ഏറ്റവും വലിയ ശത്രുവായി മുദ്ര കുത്തുകയും ചെയ്യുന്നു. മനുഷ്യന്റെ പാപ്പരത്തം!"
"അതെന്താ നീ അങ്ങനെ പറഞ്ഞത്?"
"ഏറ്റവും ഉപകാരിയായ ഒരു വസ്തുവിനെ
നന്ദി കാട്ടാതെ, വർഗശത്രുവായി കാണുന്നതു കൊണ്ട്."
"പ്ലാസ്റ്റിക്ക് മണ്ണിനെ നശിപ്പിക്കുമെന്നത് ശരിയല്ലേ?"
"ശരിയല്ല, പ്ലാസ്റ്റിക്കല്ല ദോഷക്കാരൻ, മനുഷ്യനാണ്. പ്ലാസ്റ്റിക്കിനെ അവിടെയും ഇവിടെയും വലിച്ചെറിയുന്നത് ആരാണ്?
ജൈവ വിഘടനം സംഭവിക്കാത്ത പ്ലാസ്റ്റിക്കിനെ രാസവിഘടനത്തിന് വിധേയമാക്കിക്കൂടേ? അതിനുള്ള സാങ്കേതിക വിദ്യ മനുഷ്യൻ വികസിപ്പിച്ചില്ലേ? ഇല്ലെങ്കിൽ എന്തുകൊണ്ട്?"
"അതു ശരിയാണല്ലോ."
"എല്ലും പല്ലും ഹൃദയവും കണ്ണും കുഴലും നിർമിക്കുന്ന വസ്തുവിനെ ആക്ഷേപിക്കുന്നത് മോശം! അതിനെ ചെറുക്കാൻ സംഘടനയുണ്ടാക്കിയത്, സാംസ്കാരിക പാപ്പരത്തം! ഇന്ന് ജനലും കതകും അലമാരിയും മറ്റു വീട്ടുപകരണങ്ങളും പ്ലാസ്റ്റിക്ക് നിർമിതമാണ്. ഈ പ്ലാസ്റ്റിക്ക് ഇല്ലായിരുന്നെങ്കിൽ ഭൂമുഖത്ത് മരങ്ങൾ അവശേഷിക്കില്ലായിരുന്നു."
"ഉണ്ണിക്കുട്ടാ, സമ്മതിക്കുന്നു, നിന്റെ ചിന്ത മറ്റൊരു തലത്തിലാ!"
"ശരിയല്ലേ മാഷേ, ഇവിടെ വനനശീകരണം കൂടുതലാകാതെ തടയുന്നത് പ്ലാസ്റ്റിക്കിന്റെ ഉപയോഗമാണ്. അത് പുനരുപയോഗ സാധ്യതയുള്ള വസ്തുവാണ്, വിലക്കുറവുള്ളതാണ്. അതിനെ ബുദ്ധി ശൂന്യമായി വലിച്ചെറിഞ്ഞിട്ട്, കുറ്റം പറയുന്ന പ്രകൃതി സ്നേഹികൾ നന്ദികെട്ടവർ തന്നെ!
നമ്മുടെ ശാസ്ത്ര പാഠപുസ്തകത്തിൽ പ്ലാസ്റ്റിക്ക് എന്ന നിർമാണവസ്തുവിനെ പുനരുപയോഗം ചെയ്യുന്നതിനെപ്പറ്റി പാഠങ്ങളുണ്ടാവണം. പ്രായോഗിക പരിശീലനമുണ്ടാവണം. ശരിയല്ലേ?"
"എന്റെ ഉണ്ണിക്കുട്ടാ, ഞാനല്ല, നീയാ മാഷ്. നിന്നോട് സമാധാനം പറയാൻ എനിക്കു കഴിയില്ല. നീ പറയുന്നത് കാര്യമാണ്."
"ശരി മാഷേ, ഉണ്ണിക്കുട്ടന് ഒത്തിരി അറിവൊന്നുമില്ല. കണ്ടു കേട്ടും മനസ്സിലാക്കിയ കുറേ അറിവുകളെയുള്ളു . ഈ പ്രകൃതിയല്ലേ ഏറ്റവും വലിയ ഗുരു?"
"വാസ്തവം വാസ്തവം." മാഷ് നടന്നകന്നു!
(തുടരും...)