മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

മിന്നലിന്റെ സമ്മാനം

രാത്രിയിൽ ഇടിമിന്നലും കാറ്റും മഴയും ഉണ്ടായിരുന്നു. രാവിലെ മുറ്റവും പറമ്പും ഇലകളും കമ്പുകളും വീണ് അലങ്കോലമായി കിടക്കുന്നു. മുറ്റത്തു നിന്നും പുറത്തേക്കിറങ്ങുന്ന വഴിവക്കിലെ ചെന്തെങ്ങിന്റെ പച്ച മടലുകൾ താഴെ വീണു കിടക്കുന്നു. ചെന്തെങ്ങിനെന്താ സംഭവിച്ചത്?

ഉണ്ണിക്കുട്ടൻ ഒറ്റ ഓട്ടത്തിന് ചെന്തെങ്ങിന്റെ അരുകിലെത്തി. അവൾ വിറച്ചുകൊണ്ടിരിക്കുന്നു എന്നു തോന്നിപ്പോകും.

"എന്താടി തേങ്ങാമരമേ, വിറയ്ക്കുന്നത്?

നിന്റെ പച്ചമടൽ ഒടിച്ചിട്ടതാരാ?"

ചെന്തെങ്ങിന് ശബ്ദം പൊങ്ങിയില്ല. അവൾ മിണ്ടാൻ കഴിയാത്തവണ്ണം ഭയന്നിരിക്കുകയാണ്.

സൂര്യപ്രകാശം മുഖത്തടിച്ചപ്പോൾ, അവളുടെ പരിഭ്രമം തെല്ലു കുറഞ്ഞു.

അവൾ വിക്കിവിക്കി ഫറഞ്ഞു: "ഉണ്ണീ, ഇന്നലെ രാത്രിയിലെ പൊട്ടിത്തെറി നീ കേട്ടിട്ടില്ലേ? ആകാശം പൊട്ടിക്കീറി താഴോട്ടു വരുന്നതുപോലെ തോന്നി. ഞാൻ പേടിച്ചു വിറച്ചു പോയി. ഞാൻ വിറച്ചപ്പോൾ, അടർന്നു വീണതാ, ആ പച്ച മടൽ!"

"കഷ്ട്ടം കഷ്ട്ടം അത് ഇടി വെട്ടിയതല്ലേ? മഴക്കാലത്ത് ഇടി മുഴങ്ങാറില്ലേ?"

"അത് നമ്മളെ കൊന്നു കളയുന്ന തീയല്ലേ?"

"അതൊക്കെ ശരി; പക്ഷേ, ഇടിയെ പേടിച്ച് നമുക്ക് പുറത്തിറങ്ങാതിരിക്കാൻ പറ്റുമോ? നിനക്കറിയാൻ പാടില്ലേ, അടുത്തു നില്ക്കുന്ന ഏറ്റവും വലിയ ഉയരമുള്ള മരത്തിനാണ്, മിന്നലേല്ക്കാൻ സാധ്യത. നിന്റെ ചുറ്റും എത്രയോ വൻ മരങ്ങളുണ്ട്? അവയ്ക്ക് മിന്നൽ ഏൽക്കാതെ നിന്നെ മിന്നൽ സ്പർശിക്കുകയില്ല. വിറയല് നിർത്ത്.

നീ ഒന്നു ചിരിച്ചേ."

ചെന്തെങ്ങ് നാണിച്ചു ചിരിച്ചപ്പോൾ, അഞ്ചാറ് പൂക്കുലയരികൾ താഴെ വീണു.

"എന്റെ തെങ്ങേ, ഈ ഇടിമിന്നലുകൊണ്ടാ നിങ്ങള് ജീവിച്ചു പോകുന്നത്! നിങ്ങൾക്ക് വളരാൻ നൈട്രജൻ വേണം. നിങ്ങൾക്കത് ലവണരൂപത്തിലെ വലിച്ചെടുക്കാൻ കഴിയൂ. അന്തരീക്ഷ നൈട്രജനെ ലവണരൂപത്തിലാക്കുന്നത് മിന്നലിന്റെ സഹായത്താലാ!"

"അതെങ്ങനെ, വിശദമായി പറഞ്ഞേ!"

"ഇടിമിന്നലുണ്ടാവുമ്പോൾ ഉയർന്ന താപനില ഉണ്ടാകുന്നു. ഈ ഊഷ്മാവിൽ നൈട്രജൻ ഓക്സിജനുമായി ചേർന്ന് നൈട്രജന്റെ ഓക്സൈഡുകൾ രൂപപ്പെടുന്നു. അവ മഴവെള്ളത്തിൽ ലയിച്ച് ആസിഡായി മണ്ണിൽ വീഴും. മണ്ണിലെ ധാതുക്കൾ ആസിഡുമായി കൂടിച്ചേരുമ്പോൾ നൈട്രേറ്റുകൾ ഉണ്ടാവും. നിങ്ങളത് വേരിലൂടെ വലിച്ചെടുക്കും!"

"അങ്ങനെയെങ്കിൽ നല്ല ഇടിമിന്നലു വരട്ടെ. എന്റെ ജീവൻ പോയാലും കുഴപ്പമില്ല, മണ്ണിന് വളമുണ്ടാവട്ടെ!"

"കൂടുതൽ വീരവാദം മുഴക്കണ്ട, അടുത്ത ഇടിക്ക് മണ്ട കുലുക്കി താഴെയിടാഞ്ഞാൽ മതി."

രണ്ടു പേരും പൊട്ടിച്ചിരിച്ചു!

(തുടരും...)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ