മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഭാഗം 3

വല്ലാത്തൊരു ശാന്തതയോടെയാണ്‌ അവൾ വീട്ടിൽ കയറിച്ചെന്നത്. കുറേ നാളുകൾക്ക് ശേഷം അവളന്ന് സുഖമായി ഉറങ്ങി. പിറ്റേ ദിവസത്തെ അവളുടെ പ്രധാന പരിപാടി വീട്ടിൽ അമ്മ പരിപാലിച്ചു പോന്ന ചെടികളെ ശുശ്രൂഷിക്കുക ആയിരുന്നു. ഇടയിൽ ചില നാടൻ പൂച്ചെടികളുടെ കമ്പുകളും വിത്തുകളും അവൾ എടുത്ത് സൂക്ഷിച്ചു വച്ചു. തലേ ദിവസം ടീച്ചറുടെ വീട്ടിൽ പോയ കാര്യം അമ്മയോട് പറഞ്ഞപ്പോൾ അമ്മ അന്തം വിട്ടു. ടീച്ചറിനെ അമ്മ പോലും മറന്നു പോയിരുന്നു. തലേ ദിവസത്തെ സമയമായപ്പോൾ വീട്ടിൽ അനുവാദം വാങ്ങി അവൾ ടീച്ചറുടെ വീട്ടിലേക്ക് തിരിച്ചു.


മാഷ് റോഡിൽ പോയ സമയമായിരുന്നു. വീണ്ടും ടീച്ചറിനെ ഒറ്റയ്ക്ക് കിട്ടിയതിൽ അവൾക്ക് സന്തോഷം തോന്നി. ഇന്നലെ കണ്ടതിലും ഒരു തിളക്കമുണ്ട് ടീച്ചറുടെ മുഖത്ത്. അതോ, അവളെ കണ്ടതിൻ സന്തോഷം മുഖത്ത് തെളിഞ്ഞതാണോ. അമ്പലത്തിൽ പോയിരുന്നു രാവിലെ എന്ന് പറഞ്ഞ്, ടീച്ചർ പ്രസാദം തന്നു. നല്ല രുചിയുള്ള പ്രസാദം. അമൃതം പോലെ തോന്നി.
 

ഇന്ന് താനൊരു സാഹസം കാണിക്കാൻ പോവുകയാണെന്ന് പറഞ്ഞ്, കൊണ്ടു വന്ന പൂച്ചെടികളും വിത്തുകളും അവൾ ടീച്ചറിനു മുന്നിൽ നിരത്തി. മുറ്റത്തിനരികിൽ അനാഥമാക്കപ്പെട്ട പഴയ പൂന്തോട്ടത്തിന്റെ അതിരുകൾക്കുള്ളിൽ ടീച്ചറുടെ ചെറിയ ചെറിയ സഹായങ്ങളോടെ ഒരു കൊച്ചു പൂന്തോട്ടം ഉണ്ടാക്കാൻ തുടങ്ങി. ചെമ്പരത്തിയും തെച്ചിയും തുളസിയും നന്ദ്യാർവട്ടവും കനകാംബരവും നാലുമണിപൂവും റോസാച്ചെടിയും വാടാർമല്ലിയും മുല്ലയും എന്തൊക്കെയാണാ കൂട്ടത്തിൽ ഇല്ലാത്തതെന്നേ ചോദിക്കേണ്ടൂ. മണ്ണു കിളച്ചും ചെടികൾക്ക് നനച്ചും കഴിഞ്ഞപ്പഴേക്ക് ക്ഷീണിച്ചു. ടീച്ചറും അരുണയും കാപ്പി ഉണ്ടാക്കി കുടിച്ചു. തലേ ദിവസം അവൾ കൊണ്ടു വന്ന അരി നുറുക്ക് കഴിക്കുമ്പോൾ ടീച്ചർ സ്കൂൾ സ്റ്റാഫ് റൂമിന്റെ ചായ ഇടവേളകളിലേക്ക് പോയി. ഓരോന്നോർത്തു ചിരിച്ചു. ചില തമാശകൾ ഓർത്ത് അവളോട് പറഞ്ഞ് അവളെയും ചിരിപ്പിച്ചു. അന്ന്‌ മടങ്ങുന്നതിനു മുൻപ് മാഷ് തിരിച്ചെത്തിയിരുന്നു. അവർ തമ്മിൽ വലിയ പരിചയം ഇല്ലെങ്കിലും തമ്മിൽ സംസാരിച്ചു. ടീച്ചർ ഗേറ്റ് വരെ വന്നു. ഇനിയെപ്പഴാ വരാ ചോദിച്ചു. അവൾ പുഞ്ചിരിച്ചു.

“നാളെ തിരിച്ചു പോവോ..?”

“ഉം.. പോണം ടീച്ചർ”

“ഇനി നാട്ടിൽ വരുമ്പോ വരു..” ടീച്ചർ കൈ വീശി. അവളും.

തിരിച്ചു വരുമ്പോൾ ഇരുട്ടി തുടങ്ങിയിരുന്നു. മനസിനൊരു ഭാരം. ടീച്ചറോട് സംസാരിക്കാനെന്തൊക്കെയോ ബാക്കി കിടക്കുന്നുണ്ടായിരുന്നു. ഇരുട്ടിൽ തെളിഞ്ഞു വന്ന വഴിയോര വിളക്കുകളുടെ മഞ്ഞ വെളിച്ചത്തിൽ, റോഡിലെ ബഹളത്തിൽ, വീണ്ടും ഒറ്റയാവുന്നതിന്റെ വേദന മനസിലേക്ക് അരിച്ചു കയറുന്നു.


അവിടെ എത്തിയിട്ട് ടീച്ചർക്കൊരു കത്തെഴുതണമെന്ന് അവൾക്ക് തോന്നി. ഫോൺ നമ്പർ വാങ്ങാൻ മറന്നത് നന്നായിയെന്നും. വിരൽ തുമ്പിലെ ഏത് ബന്ധത്തിലേക്ക് ആണ്‌ ഇപ്പോൾ ചെന്ന് മിണ്ടാറുള്ളത്. ടീച്ചർക്കെഴുതേണ്ട കത്തിന്റെ വരികളിലേക്ക് അവൾ മനസിൽ യാത്ര തുടങ്ങി.
 

മൂന്നാം ക്ലാസിലെ മുപ്പതിലധികം വരുന്ന കുട്ടികളുടെ ഇടയിൽ ടീച്ചർ. നിറയെ ചെറിയ പൂക്കൾ നിറഞ്ഞ മിനുസമുള്ള സാരി ധരിച്ച് നെറ്റിയിൽ ചന്ദന കുറിയും കൈയിൽ ടെക്സ്റ്റ് ബുക്കും മറു കൈയിൽ ഒരു കൊച്ചു വടിയുമായി ടീച്ചർ. വൈകുന്നേരം സ്കൂൾ വിടാനുള്ള ബെല്ലിന്‌ കാതോർത്ത് കൂട്ടുകാരിയോട് കഥ പറഞ്ഞിരുന്ന ആ കുട്ടിയെ ടീച്ചർ അടുത്തേയ്ക്ക് വിളിക്കുന്നു. ടീച്ചറുടെ മേശയുടെ ഡ്രോയർ തുറന്ന് അതിൽ നിന്നൊരു പുസ്തകമെടുത്ത് അവൾക്ക് കൊടുക്കുന്നു. വായിച്ചു കഴിഞ്ഞിട്ട് തിരിച്ച് തന്നാൽ മതി, വീട്ടിൽ കൊണ്ട് പോയ്ക്കോളൂ. ടീച്ചർ പാതി ചിരിയിൽ പാതി ഗൌരവത്തിൽ പറഞ്ഞു. ആ കുട്ടിയ്ക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി. കൂട്ടുകാരികൾ ആകാംക്ഷയോടെ പുസ്തകത്തിലേക്ക് നോക്കുമ്പഴേക്കും സ്കൂൾ ബെൽ നീട്ടിയടിച്ചു. ‘ജനഗണമന..’യുടെ സമയത്ത് സ്കൂൾ മുഴുവൻ നിശ്ചലമായിരുന്നപ്പോൾ ടീച്ചറുടെ സാരിയിലെ പൂക്കളിൽ നിന്ന് പറന്നു വന്ന പൂമ്പാറ്റകൾ അവളുടെ ചുറ്റിലും പറക്കുന്നത് അവൾ കണ്ടു. ദേശീയഗാനം കഴിഞ്ഞുള്ള നീണ്ട ബെൽ കേട്ടതും കുട്ടികൾ സ്കൂൾ ബാഗെടുത്ത് പുറത്തേക്ക് ഓടി. ചേച്ചിയോടൊപ്പം ബസ് കയറി വീടെത്തുന്ന വരെ അവളുടെ ബാഗിലെ നിധിയെക്കുറിച്ചോർത്ത് അവൾ അക്ഷമയായി. വീട്ടിൽ എത്തിയ ഉടൻ അവൾ, കൈകാൽ മുഖം കഴുകി തുടച്ച് പുസ്തകം എടുത്ത് തുറന്നു. ആ പുസ്തകത്തിന്റെ താളുകളിൽ നിന്ന് പൂമ്പാറ്റകൾ പറന്നുയരുന്നത് പോലെ തോന്നി അവൾക്ക്. കേരളത്തിലെ ചിത്രശലഭങ്ങളെക്കുറിച്ചുള്ള പുസ്തകമായിരുന്നു അത്. അവയുടെ ചിത്രങ്ങളും വിവരണങ്ങളും അതിൽ ഉണ്ടായിരുന്നു. അവൾക്ക് കഥകൾ ഇഷ്ടമായിരുന്നു. അവളുടെ ചേച്ചി വായിച്ചിരുന്നതെല്ലാം അവളും വായിച്ചിരുന്നു. വല്യമ്മയുടെ വീട്ടിൽ ചെലവഴിക്കാറുള്ള വേനലവധിയിലെ ഒന്നര മാസം മാതൃഭൂമി ആഴ്ചപ്പതിപ്പിലെ മനുഷ്യരുടെ നീണ്ടു നീണ്ടു പോകുന്ന വലിയ കഥകളിലേക്കും കഥകളിലെ മനുഷ്യരുടെ വരകളിലേക്കും കൊണ്ടു പോയിരുന്നു. പുസ്തകം ഒറ്റയിരുപ്പിൽ വായിച്ചു തീർത്ത്, പിറ്റേ ദിവസം തിരിച്ചു കൊടുത്തപ്പോൾ ടീച്ചർക്ക് അത്ഭുതമായി. മുഴുവൻ വായിച്ചോ. ടീച്ചർ ചോദിച്ചു. വായിച്ചു എന്നു പറഞ്ഞു കൊണ്ടവൾ തലയാട്ടി. ടീച്ചർക്ക് അത് വിശ്വാസമായില്ലേ. ടീച്ചർ വേറാർക്കും പുസ്തകം കൊടുത്തില്ലല്ലോ..!

വീടെത്താൻ ഇനിയും പോണം. വഴിയിൽ വളവിൽ തെരുവു വിളക്കണഞ്ഞു പോയൊരിടത്തെത്തിയപ്പോൾ, കണ്ണിലേക്കൊരു വെള്ള വെളിച്ചം വന്നടിച്ചത് പെട്ടെന്നാണ്‌. ടീച്ചർക്കുള്ള കത്തിലെ അക്ഷരങ്ങൾ മനസിൽ നിന്നും ചിതറിത്തെറിച്ചത് അവൾ അറിഞ്ഞു. പക്ഷേ, വീണില്ല. കുറച്ചുനേരത്തെ പകപ്പിനു ശേഷം, ചിതറിയ മിന്നും തരികളെ, അക്ഷരങ്ങളെ, ഓർമകളെ പെറുക്കി കൂട്ടി അവൾ വീട്ടിലേക്ക് ഓടിച്ചു പോയി. അവൾക്കു ചുറ്റിലും, ഇരുട്ടിലും മഞ്ഞ പൂമ്പാറ്റകൾ പറന്നു കളിക്കുകയായിരുന്നു അപ്പോൾ.

(അവസാനിച്ചു)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ