mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 2

അമ്പലത്തിന്റെ ഒതുക്കുകൾ കയറി നേരേ ദേവിയുടെ ശ്രീകോവിലിനു മുന്നിലേക്ക്. കണ്ണടച്ചു. അമ്പലം വല്യ മാറ്റങ്ങളില്ലാതെ നില്ക്കുന്നതിൽ അവൾക്ക് ആശ്വാസം തോന്നി. പുല്ലു നിറഞ്ഞ അമ്പല മുറ്റവും കൽവിളക്കും ദേവിയുടെ ശ്രീകോവിലിലെ ചുവന്ന പട്ടും നിറഞ്ഞു കത്തിയ ദീപങ്ങളും ചന്ദനത്തിന്റെ തണുപ്പും ആരോ വരം കൊടുത്തനുഗ്രഹിച്ച പോലെ അവളെ മറ്റൊരാളാക്കിത്തീർത്തു. ഈ പെൺകുട്ടിയെ തനിക്കറിയാം അവൾ മനസിലോർത്തു.

പടികൾ ഇറങ്ങുന്നതിനു മുൻപ് ഒന്നു കൂടി തിരിഞ്ഞ് കണ്ണടച്ചു പ്രാർത്ഥിച്ചപ്പോൾ മനസ് പിടച്ചു. കണ്ണിൽ വെള്ളം തുളുമ്പി വന്നു. അരയാലിന്റെ പടികളിൽ വീണു കിടക്കുന്ന ഒരില എടുത്ത് ചന്ദനം അതിലേക്ക് പകർന്ന് കൈയിൽ സൂക്ഷിച്ചു.

തിരിച്ചു നടക്കുമ്പോൾ നാട്ടിലെത്തുന്നതിനു മുൻപ് ഉണ്ടായിരുന്ന ചില ചിന്തകൾ മനസിൽ വന്നു. ടീച്ചറെ ഓർമിച്ചു. ടീച്ചറെ പറ്റി ആരോടാ അന്വേഷിക്യാ. എന്തിനാ ഇപ്പോ ടീച്ചറെ അന്വേഷിക്കുന്നതെന്ന് ചോദിച്ചാൽ എന്തു മറുപടി കൊടുക്കും. അസുഖകരമായ എന്തൊക്കെയോ മനസിലേയ്ക്ക് ഇരച്ചു വരുന്നത് മനസിലായപ്പോൾ അവളുടെ കാലിന്റെ വേഗം കൂടി.

വീട്ടിലും മുറ്റത്തും ചുറ്റിക്കറങ്ങുമ്പോഴും മനസിൽ നിന്ന് ചിന്ത വിട്ടു മാറുന്നുണ്ടായിരുന്നില്ല. പത്തിരുപത്തഞ്ചു കൊല്ലം പിറകിലേക്ക് പോയിട്ട് അന്നത്തെ ഒരോർമയിൽ ജീവിക്കുന്നതിൽ എന്തർത്ഥമെന്ന് കരുതും കേൾക്കുന്നവർ. അതിന്‌ അവൾ ആരോടു പറയുന്നു. കേൾക്കാനാരുണ്ട്?

വീടാണ് ഇപ്പോൾ സ്വർഗം. നാട്ടിലെത്തുന്നതിനു മുൻപത്തെ കുറേ ദിവസങ്ങളെ മനസിൽ നിന്ന് ഓടിക്കാൻ അവൾ വൃഥാ ശ്രമിച്ചു. സ്വപ്നം കണ്ട് പേടിച്ചുണർന്ന് പാതിരാത്രീൽ ഇരുട്ടിൽ അരികിൽ അമ്മയെ തിരഞ്ഞത്. ഒറ്റയ്ക്കായിപ്പോയപ്പോൾ കണ്ണടച്ചിരുന്ന് കുട്ടിക്കാലത്തെ  പ്രാർത്ഥനകൾ ജപിച്ചു കൊണ്ടിരുന്നു. ഒറ്റയ്ക്ക് ചിന്തിച്ചു കൂട്ടി ക്ഷീണിച്ചപ്പോൾ നെടുവീർപ്പിൽ ഒരു പുഞ്ചിരിയോടെ തന്റെ ചിന്തകളെ മുന്നിൽ നിരത്തി വച്ചപ്പോൾ ഒറ്റ ഊതലിൽ അവയെ പറപ്പിച്ചു കളഞ്ഞ് ചേർന്ന് നിന്ന് സ്നേഹമാവുമെന്ന് കരുതിയത് തന്റെ തെറ്റ്. ഇടിയും കൊടുങ്കാറ്റുമായ് വന്ന് തന്നെ ഉലച്ചു കടന്നു പോയ ആ ദിവസങ്ങളിൽ മനസ് പതറിപ്പോകാതിരിക്കാൻ ആവുന്നതും ശ്രമിക്കുന്നുണ്ടയിരുന്നു. ജീവിതത്തിൽ സ്നേഹമില്ലെന്ന് വിലപിച്ചു നടന്ന വർഷങ്ങൾ ഇന്ന് തന്നെ നോക്കി ചിരിക്കുന്നു. ഇന്നെവിടെയാണ്‌ വെളിച്ചം കുറഞ്ഞു പോയത്. ജീവിതത്തിൽ എല്ലാം ഉണ്ടായപ്പോൾ നഷ്ടപ്പെട്ടതെന്തെന്ന് ആലോചിക്കുകയായിരുന്നു. കണ്ണടച്ചപ്പോൾ അവൾക്ക് തന്റെ നഴ്സറിക്കാലം ഓർമ വന്നു. സ്കൂളോർമകൾ വന്നു. ടീച്ചറെ ഓർത്തു.

ഉച്ചയ്ക്ക് ഉള്ള ഭക്ഷണം അവൾ പാകം ചെയ്തു. വെറുതെ ഇരുന്നോളൂ എന്നു പറഞ്ഞത് അമ്മ അനുസരിച്ചില്ല. അവളോട് കൂടി ചേർന്ന് വറുത്തരച്ച സാമ്പാറും പയറു മെഴുക്കുപുരട്ടിയും കാളനും പുളിയിഞ്ചിയും ഉണ്ടാക്കി, പപ്പടവും കൂട്ടി ഉച്ചത്തെ ഭക്ഷണം ഒരു കുഞ്ഞു സദ്യയായി വയറു നിറച്ചുണ്ടു. അച്ഛനും സന്തോഷമായി.

ഉച്ച കഴിഞ്ഞപ്പോൾ വീണ്ടും അവൾ ആലോചിച്ചു. ഒന്നു പോയി നോക്കിയാലോ. വീട് കൃത്യായിട്ട് ഓർക്കുന്നില്ല. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്‌ അവിടെ പോയത്. അതും ആ വീട്ടിലേക്കല്ല. കൂട്ടുകാരിയുടെ വീട്ടിൽ പോകുന്ന വഴി ടീച്ചറുടെ വീട് കാണിച്ചു തരികയാണുണ്ടായത്. വേഗം തിരിച്ചു വരാമെന്ന് പറഞ്ഞു സുഹൃത്തിന്റെ ടൂവീലർ എടുത്ത് പുറത്തിറങ്ങി. പ്രത്യേകായിട്ട് എവിടേക്കുമല്ല വൈകാതെ തിരിച്ചെത്താമെന്ന് അമ്മയോട് പറഞ്ഞു.

സ്കൂളിന്റെ ജംഗ്ഷനെത്തിയപ്പോൾ പഴക്കടയിൽ കയറി കുറച്ച് മാമ്പഴം വാങ്ങി. അടുത്തുള്ള ബേക്കറിയിൽ നിന്ന് കുറച്ച് മുറുക്കും ഉണ്ണിയപ്പവും കടല മിഠായിയും. ഇതൊക്കെ എന്തിനാ വാങ്ങുന്നതെന്ന് അവൾക്ക് തന്നെ അത്ഭുതായി. ടീച്ചറുടെ വീട്ടിൽ പോവുന്നുണ്ടോ അപ്പോ? ടീച്ചറിനെ കാണുമോ? അവർ വീടു മാറി പോയിക്കാണുമോ? അവിടെ ആരൊക്കെ ഉണ്ടാവും. കുഞ്ഞു കുട്ടികൾ ഉണ്ടാവുമോ. അപ്പോ ചോക്ലേറ്റ്സ് വാങ്ങണ്ടേ? ടീച്ചർ എന്നെ മറന്നു പോയിട്ടുണ്ടാവോ? പേര്‌ ഓർമ കാണില്ല. പക്ഷേ ആളെ ഓർമ ഉണ്ടാവില്ലെ? പോയിട്ടെന്താ ചെയ്യാ? എന്താ സംസാരിക്യാ? എന്തിനാ വന്നേന്ന് ചോദിക്ക്യോ? ചോദിച്ചില്ലെങ്കിലും, വിചാരിക്കില്ലേ. എന്താ പറയാ..? ഈ വഴി പോയപ്പോ കയറിയതാണെന്നോ. അതെന്ത് മോശമാണ്‌. ടീച്ചറെ കാണാൻ വന്നതാണെന്ന് പറയുന്നതിലെന്താ കുഴപ്പം. എന്തൊക്കെയോ ചോദ്യങ്ങൾ അവളെ പൊതിഞ്ഞു തുടങ്ങി. അതിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടനെന്നോണം അവൾ വണ്ടിയുടെ വേഗം കൂട്ടി. 

ടീച്ചറുടെ നാടെത്തി. പോസ്റ്റോഫീസ് കഴിഞ്ഞ് കുത്തനെയുള്ള കയറ്റത്തിന്റെ പകുതിയിൽ നിന്ന് ഇടത്തേക്കുള്ള തണൽ വിരിച്ച ടാറിട്ട റോഡ്. ആരോടെങ്കിലും വീട് ചോദിക്കണോയെന്ന് സംശയിച്ചു. ആരെയും കാണാനില്ലായിരുന്നു. ഹെൽമെറ്റ് ഉള്ളത് മുഖമൊളിപ്പിക്കാൻ സഹായിച്ചു. പരിചയമുള്ള ഒരു മുഖവും കാണണമെന്ന് തോന്നിയില്ല, ടീച്ചറുടേതൊഴികെ. കുറേ ദൂരം മുൻപോട്ട് പോയി. ഒരോർമ വച്ച് ഇടതു വശത്തെ വീടുകൾ ശ്രദ്ധിച്ചു കൊണ്ടേയിരുന്നു. വലിയ ഗേറ്റിനു പുറത്ത് തറവാടിന്റെ പേരും ലെറ്റർ ബോക്സിനടുത്ത് മാഷിന്റെ പേരും കണ്ടപ്പോൾ തീർച്ചയായി. ഇതു തന്നെ. വണ്ടി നിർത്തി. ഗേറ്റ് തുറന്ന് വണ്ടി അകത്തേക്കെടുത്ത് വച്ച് ഗേറ്റ് അടച്ചു. ഗേറ്റ് കഴിഞ്ഞ് മുറ്റത്തേക്ക് നീളത്തിൽ നടക്കാനുണ്ട്. വണ്ടി അവിടെ തന്നെ വച്ച് നടന്നു നോക്കി. ആളനക്കം ഇല്ല. ഗേറ്റ് പൂട്ടിയിട്ടില്ലല്ലോ. ആരെങ്കിലും ഇല്ലാതിരിക്കില്ല. കോളിംഗ് ബെൽ അടിച്ചു. അകത്തു നിന്നാരോ വരുന്നതു പോലെ തോന്നി. വാതിൽ തുറന്ന് പുറത്ത് വന്നത് ടീച്ചർ തന്നെയാണ്‌. ഒരു കോട്ടൺ സാരി ആണ്‌ വേഷം. ടീച്ചർക്ക് ആദ്യം ഒരു സംശയം. മുഖത്തേയ്ക്ക് തന്നെ സൂക്ഷിച്ചു നോക്കി. പിന്നെ ഉറക്കെ ഒരു ചിരി കൈകൾ തമ്മിൽ കൊട്ടി അതിശയത്തോടെ.. സന്തോഷത്തോടെ..

“ഇതാരാപ്പോ വന്നത്? വാ.. വാ.. കേറി ഇരിക്ക്...”

“ടീച്ചർക്ക് എന്നെ മനസിലാവില്ലേന്ന് സംശയിച്ചാണ്‌ വന്നത്..”

“ആ.. അത്രയ്ക്ക് വയസത്തി ആയിട്ടില്ലട്ടോ.. ഓർമ്യൊക്കെണ്ട്...”

അവൾ പുഞ്ചിരിച്ചു.

“വാ.. ഇവിടെ നിൽക്കല്ലേ.. അകത്തേക്ക് വന്നിരിക്ക്..”

ടീച്ചർ അവളുടെ കൈ പിടിച്ച് അകത്തേക്ക് കൂട്ടി, ഒരുമിച്ച് സോഫയിൽ ഇരുന്നു. ടീച്ചർക്ക് അദ്ഭുതം മാറിയിരുന്നില്ല. പുഞ്ചിരി നിറഞ്ഞു കത്തുന്നു. ടീച്ചറുടെ നെറ്റിയിലെ ചന്ദനം ഇന്നും ഉണ്ട്.

“അപ്പോ ഞൻ സ്വപ്നം കണ്ടത് വെറുതെയല്ല..” ടീച്ചർ പറയുന്നു. അവൾ എന്തെന്നറിയാൻ മുഖത്തേക്ക് തന്നെ നോക്കുന്നു.

“ജ്യോതിയെ കണ്ടു ഇന്നാളൊരൂസം. അവൾടെ വീട് ഇവിടെയാണല്ലോ. നിങ്ങളൊക്കെ ഒന്നിച്ചായിരുന്നില്ലേ സ്കൂളിൽ.. ഞാനതിന്റെ കുറച്ചൂസം മുന്നെ ആണ്‌ ഒരു ദിവസം സ്വപ്നം കണ്ടു. കാണുമ്പോ ഓർമയുണ്ടാര്‌ന്നേ..നല്ലോണം. സ്കൂളിൽ എന്തോ പരിപാടി ആയിരുന്നു. ഇനി അധ്യാപക ദിനം ആയിരുന്നോന്ന് സംശയണ്ട്. എല്ലാർക്കും പൂവ് കൊടുക്കുന്ന്ണ്ട്. ഓർക്ക്ണ്ടോ.. നീയന്ന് സാഹിത്യ സമാജം സെക്രട്ടറിയായിട്ട് സ്റ്റേജിൽ സംസാരിച്ചത്. മാഷ്മാരേക്കാളും ഇത്തിരി സ്നേഹക്കൂടുതലോടെ ടീച്ചർമാർക്ക് നന്ദി പറഞ്ഞത്. അന്ന് ഞങ്ങൾക്കൊക്കെയും എന്ത് സന്തോഷായിരുന്നു അറിയോ..

സ്റ്റേജിൽ നീ ആയിരുന്നോ ന്നു ഓർമയില്ല. എല്ലാർക്കും പൂ കിട്ടീട്ട്ണ്ട്. എനിക്ക് കിട്ടീലല്ലോ ന്ന് ഞാൻ വിഷമത്തോടെ ആലോയ്ക്കാരുന്നു. ചുറ്റിലും നിങ്ങളൊക്കെ ഇണ്ട് കുട്ടികള്‌.. പക്ഷേ ആരോ അപ്പോ ‘ടീച്ചറേ..’ ന്ന് വിളിച്ചു. ഞാൻ തിരിഞ്ഞു നോക്കി. പിന്നെ ഓർമല്യ. ഞാനൊണർന്ന് പോയോ... പിന്നേം ഒറങ്ങിപ്പോയതാണോ ഒന്നും ഒരു പിടിയും ഇല്ല. കുട്ടികൾടെ ഒന്നും മുഖം ഓർമ കിട്ടീല. അത് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോ ആണ്‌ ജ്യോതിയെ കണ്ടത്. അവൾക്കൊരു മോളുണ്ട് ഇപ്പോ. ജ്യോതിയെ കണ്ടപ്പോ നിങ്ങളെയൊക്കെ ഓർത്തു. നിന്നേം അശ്വതീനേം. ജ്യോതീടെ മോൾ കരഞ്ഞു ബഹളാക്കുന്നുണ്ടാരുന്നു. അതോണ്ട് അവൾ നിന്നില്ല, വേഗം പോയി. ഇനിയും ആരെങ്കിലും ഒക്കെ കാണാൻ വരുവായിരിക്കും ലേ..“. ടീച്ചർ ചിരിച്ചു. അവളും ചിരിച്ചു

” അരുണ ഇപ്പോഴും ബാംഗ്ളൂരാ ലേ.. ജ്യോതി പറഞ്ഞു. എപ്പഴേ നാട്ടിലെത്തി..?“

”ഇന്ന് രാവിലെ എത്തി ടീച്ചർ.“

”ഇനിപ്പോ എന്തായാലും രണ്ടു മൂന്നു ദിവസം കഴിഞ്ഞല്ലേ പോവൂ. അപ്പോ സമയംണ്ട്. ഇരിക്കൂ.. ഞാൻ ചായ എട്ക്കാം.“ ടീച്ചർ എഴുന്നേറ്റു.

”അയ്യോ ടീച്ചറെ ഞാൻ ചായയൊന്നും കുടിക്കാറില്ല. തെരക്കൊന്നുല്ല. പക്ഷേ ചായ എടുക്കണ്ട. ഞാൻ ഒരു ഗ്ലാസ് വെള്ളം കുടിച്ചോളാം.“ അവൾ പറഞ്ഞു.

”മാഷ് അങ്ങാടീലേക്കെറങ്ങിയതാ.. തിരിച്ചെത്തീല്ല. ഞങ്ങൾ രണ്ടാളും തന്നെയേ ഉള്ളൂ ഇവിടെ. അതോണ്ട് പലഹാരം ഒക്കെ കണക്കാ. രണ്ടാളും കഴിക്കില്ല. എന്താ ഉള്ളത് നോക്കട്ടെ ട്ടോ..“ ടീച്ചർ ഇത്രയും പറഞ്ഞപ്പഴാണ്‌ വണ്ടിയിൽ താൻ വരുന്ന വഴി വാങ്ങിയ സാധനങ്ങൾ ഉണ്ടല്ലോ ന്ന് അവൾ ഓർത്തത്. 

"ടീച്ചർ, വണ്ടി ഗേറ്റിനടുത്ത് നിർത്തിയിട്ടിരിക്കുകയാ. ഞാൻ കുറച്ചു സാധനങ്ങൾ വാങ്ങീരുന്നു വരുമ്പോ ടീച്ചർക്ക്. എടുത്തിട്ട് വരട്ടേ..“ അവൾ ചോദിച്ചു.

”ആഹ്.. നീ വണ്ടീലാണോ വന്നേ. ആ ഞാനും വരാം.. കാണാലോ..“ ടീച്ചർ അവളുടെ പിറകെ പതിയെ പുറത്തേക്ക്.

”വണ്ടി എന്റെയല്ല ടീച്ചർ. ഒരു ഫ്രണ്ടിന്റെയാ. ഇങ്ങോട്ട് വരുമ്പോ എടുത്തതാ.“

അവൾ നല്ല വാസനയുള്ള പഴുത്ത മാങ്ങ നിറച്ച കവർ ടീച്ചറിനെ ഏല്പ്പിച്ചു.

പ്രതീക്ഷിച്ചതിലുമെത്രയോ കൂടുതൽ സമയം അവളവിടെ ചെലവഴിച്ചു. ചായയും കാപ്പിയും കുടിച്ചില്ല. മാങ്ങ തൊലി കളഞ്ഞ് ജ്യൂസ് അടിച്ചു അവർ. അപ്പോഴും സംസാരിച്ചു കൊണ്ടിരുന്നു. ടീച്ചർ ആയിരുന്നു കൂടുതൽ സംസാരിച്ചത്. അവൾ എല്ലാം കേട്ടിരിക്കുകയായിരുന്നു.

താനെത്രയോ മാറി എന്നതു പോലെ ടീച്ചറിലും ഒരുപാട് മാറ്റങ്ങൾ ഉണ്ട്. ടീച്ചർ ഒരിയ്ക്കലും ഞങ്ങളെ ഓമനിച്ചിട്ടില്ല. സ്നേഹത്തോടെ ലാളിച്ചിട്ടില്ല. സ്നേഹം പുരട്ടിയ വാക്കുകളിൽ ആയിരുന്നില്ല പഠിപ്പിച്ചത്. ടീച്ചർ ദേഷ്യപ്പെട്ട് മുറിപ്പെടുത്തിയിട്ടില്ല ഒരിക്കലും. കരയണമെന്ന് തോന്നിപ്പിക്കുന്ന പോലെ വഴക്കു പറഞ്ഞിട്ടുമില്ല. കാർക്കശ്യം ഉണ്ടായിരുന്നു. ഇന്ന് ആലോചിക്കുമ്പോൾ ഇത്തിരി കുസൃതി കലർന്ന കളിയാക്കലുകളും ശാസനകളും.

രണ്ടു മണിക്കൂറിലധികം അവിടെ ചെലവിട്ട സമയം അവരിൽ അതു വരെ ഉണ്ടായിരുന്നതിനേക്കാൾ ദൃഢമായ ഒരു ബന്ധം സൃഷ്ടിക്കുകയായിരുന്നു. മകനും മകളും ബന്ധുക്കളും സഹപ്രവർത്തകരും സുഹൃത്തുക്കളുമെല്ലാം ഉള്ള ടീച്ചർക്ക് ഇന്ന് സംസാരിക്കാനാരുമില്ലെന്ന് അവൾക്ക് തോന്നി. ഷെൽഫിലുള്ള പുസ്തകങ്ങളെല്ലാം വായിച്ചു കഴിഞ്ഞുവെന്നും ഞാനും മാഷും എത്ര നേരം മുഖത്തോട് മുഖം നോക്കി ഇരിക്കുമെന്നും, ഇനിയിപ്പോ നോക്കിയിരുന്നിട്ട് അതിലെന്താ പുതുമ ഉള്ളതെന്ന് പറഞ്ഞും ടീച്ചർ ഉറക്കെ ചിരിച്ചു. ടി. വി. യും മൊബൈലും വിദേശത്തുള്ള മക്കളും കൊച്ചുമക്കളുമായുള്ള വീഡിയോകോളുമൊക്കെയായി ദിവസങ്ങൾ പോകുന്നു. അടുത്തിരുന്ന് കഥ പറയാനും ഒരുമിച്ച് ചിരിക്കാനുമാണ്‌ ആളില്ലാത്തതെന്ന് ടീച്ചർ പറഞ്ഞു.

അവർ മുറ്റത്ത് നടന്നു. ചെടികളൊക്കെ ഉണങ്ങിപ്പോയെന്നും ഇപ്പോ അതൊന്നും ശ്രദ്ധിക്കാറില്ലെന്നും ടീച്ചർ പറഞ്ഞു. പോവുന്നതിനു മുൻപ് സമയം ഉണ്ടെങ്കിൽ ഒന്നൂടെ ഇതു വഴി വരാനും പറഞ്ഞാണ്‌ ടീച്ചർ അവളെ യാത്രയാക്കിയത്.

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ