mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Molly George)

കാറിലേയ്ക്ക് കയറാൻ തുടങ്ങുന്ന സുമതിയമ്മയുടെ അടുത്തേയ്ക്ക് വല്ലാത്തൊരാവേശത്തോടെ ഓടി വന്ന ശ്രീദേവി അവരെ കെട്ടിപ്പിടിച്ച് ഇടത്തേ കവിളിൽ ചുംബിച്ചു. അവളുടെ ആ പ്രവൃത്തി സുദേവൻ്റ വീട്ടുകാരെ മാത്രമല്ല, ശ്രീദേവിയുടെ വീട്ടുകാരേയും അമ്പരപ്പിച്ചു. 

ശ്രീദേവി എന്ന ഐശ്വര്യ ദേവതയെ തന്നെ വരിക്കുവാൻ വേണ്ടി സുദേവൻ രണ്ടര വർഷം ഇറച്ചിയും മീനും ഉപേക്ഷിച്ച് കഠിനമായ നോമ്പെടുത്തു. അവൻ്റെ ത്യാഗം ഫലം കണ്ടു.
ഇരു വീട്ടുകാരും അവരുടെ പ്രണയത്തിന് പച്ചക്കൊടി കാട്ടി. അമ്മയും രണ്ടു സഹോദരിമാരും അവനോടൊപ്പം പെണ്ണു കാണൽ എന്ന ചടങ്ങിനായി അവളുടെ വീട്ടിലെത്തി, തിരികെ പോരും നേരത്തായിരുന്നു ശ്രീദേവിയുടെ വിശ്വവിഖ്യാതമായ ചുംബനം.

'പേരുപോലെ ഇവൾ ഒരു ശ്രീദേവി തന്നെ. തൻ്റെ കുടുംബത്തിൻ്റെ ശ്രീ ഇനി ഇവളാണ്.' ഒരു ചുംബനം കിട്ടിയപ്പോൾ സുമതിയമ്മ മനസിൽ കുറിച്ചു.

"അമ്മയ്ക്ക് മാത്രമേ ഉമ്മ ഉള്ളോ?"
സിതാരയുടെ ചോദ്യത്തിന് ലജ്ജയിൽ കുതിർന്ന ഒരു പുഞ്ചിരിയായിരുന്നു ശ്രീദേവിയുടെ മറുപടി.

"എൻ്റെ പെണ്ണിനെ എല്ലാവർക്കും ഇഷ്ടമായോ?" തിരിച്ചുള്ള യാത്രയിൽ വിജിഗീഷുവിനെപ്പോലെ സുദേവൻ ചോദിച്ചു.

"എല്ലാം നീ തീരുമാനിച്ചുറപ്പിച്ചതല്ലേ, ഇനി ഈ ചോദ്യത്തിന് എന്ത് പ്രസക്തിയാണുള്ളത്? "

"ഞങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞാൽ നീ അവളെ വേണ്ടെന്ന് വയ്ക്കുമോ?"

ചേച്ചിമാരുടെ മറുചോദ്യം അവന് തീരെ ഇഷ്ടപ്പെട്ടില്ല. അവൻ്റെ സഖിയെക്കുറിച്ച്, അവളുടെ സൗന്ദര്യത്തെക്കുറിച്ച് അവർ പുകഴ്ത്തി സംസാരിക്കുമെന്നവൻ വിചാരിച്ചു.

"ഇത്തിരി തൊലി വെളുപ്പുണ്ടെന്നല്ലാതെ എന്തു ഗ്ലാമറാ ഇവൾക്കുള്ളത്?" സിതാര ചോദിച്ചു.

"അവളുടെ വലിയ നെറ്റി എനിക്കിഷ്ടമായില്ല. വീതി കൂടിയ നെറ്റിയുള്ള സ്ത്രീകൾ പൊതുവെ അഹങ്കാരികളാണ്. അവർ പുരുഷനെ അടക്കി ഭരിക്കും." സീത പറഞ്ഞു.

''എൻ്റെ സീതേച്ചീ, ഇത്രയും എളിമയുള്ള ഒരു പെണ്ണിനെ ഞാനെങ്ങും കണ്ടിട്ടില്ല. ഭാവിയിൽ എല്ലാം ചേച്ചിയ്ക്ക് മനസിലാവും. എൻ്റെ ശ്രീയുടെ സൗന്ദര്യം കണ്ടിട്ട് നിങ്ങൾക്ക് അസൂയയാണ്. " സുദേവൻ പറഞ്ഞു.

സുദേവൻ വീട്ടിലില്ലാത്ത നേരത്ത് 'ശ്രീദേവിയുടെ ചുംബനം' അവർ വീണ്ടും ചർച്ചാ വിഷയമാക്കി.

"യേശുക്രിസ്തുവിനെ യൂദാസ് ചുംബനത്തിലൂടെ ഒറ്റിക്കൊടുത്തതുപോലെയാവുമോ ഇത്?" സിതാര ചോദിച്ചു.

"അവൾ ഇനി യൂദാസായാലും എൻ്റെ മോൻ യേശുക്രിസ്തുവിനെപ്പോലെ ക്ഷമയും സ്നേഹവുമുള്ളവനാണ്. അവൻ എന്നെ ചതിക്കൂല." സുമതിയമ്മ ദൃഡ വിശ്വാസത്തോടെ പറഞ്ഞു.

"അത് അമ്മയുടെ വിശ്വാസം. പക്ഷേ കാലം മാറി അമ്മേ, ഇത് കലിയുഗമാണ്." സീത പറഞ്ഞു.

"ഏതായാലും നമുക്ക് കാത്തിരുന്നു കാണാം." അമ്മ പറഞ്ഞു.

അർഹിക്കുന്നതിനേക്കാൾ ശ്രദ്ധയും, കരുതലും കിട്ടിയാണ് സുദേവൻ വളർന്നതും വലുതായതും.

രാത്രികാലങ്ങളിൽ ഇടിവെട്ടുമ്പോൾ, ആർത്തലച്ച് മഴ പെയ്യുമ്പോൾ, പുറത്ത് നിന്ന് നായ്ക്കളുടെ ശബ്ദം കേൾക്കുമ്പോൾ ഭയന്ന് ഓടി വന്ന് അമ്മയെ കെട്ടിപ്പിടിക്കുന്ന സുദേവൻ. 'അമ്മയിൽ നിന്നും കിട്ടുന്ന സുരക്ഷിതത്വം ജീവിതത്തിൽ ഒരിക്കലും മറ്റെവിടെ നിന്നും ലഭിച്ചിട്ടില്ല' എന്ന് അവൻ കൂടെക്കൂടെ പറയുമായിരുന്നു. അമ്മയുമായ് കളിച്ചും, കലഹിച്ചും, പിണങ്ങിയും മാറി നിൽക്കുമ്പോൾ അമ്മ തന്ന ഉമ്മയിൽ മാഞ്ഞു പോയ പിണക്കവും, അമ്മയുടെ പുന്നാര കൺമണിയായി വളർന്ന കുട്ടിക്കാലവും.

ബാല്യത്തിലും, കൗമാരത്തിലും അവൻ്റെ ഏതൊരാശയും സാധിച്ചു കൊടുക്കാൻ സുമതിയമ്മയ്ക്ക് വല്ലാത്തൊരു ആവേശമായിരുന്നു. സാമ്പത്തിക ശേഷി ഇല്ലാതിരുന്നിട്ടും അവനെ ഇംഗ്ലീഷ് മീഡിയത്തിൽ വിട്ട് ഹോസ്റ്റലിൽ നിർത്തി പഠിപ്പിച്ചത് അമ്മയുടെ നിർബന്ധമൊന്നു കൊണ്ട് മാത്രമായിരുന്നു. മകൻ്റെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുമ്പോൾ അവരുടെ മുഖത്തു വിരിയുന്ന സന്തോഷവും അഭിമാനവും ഒന്നു കാണേണ്ടതു തന്നെയാണ്. അവനോട് എല്ലായ്പ്പോഴും അവർക്ക് അതിരറ്റ സ്നേഹവും വാൽസല്യവുമുമാണ്.

കോളേജിലെത്തിയിട്ടും ഉരുളയുരുട്ടി തീറ്റിക്കാനും, അവൻ കുളിച്ചു കയറി വരുമ്പോൾ തലതുവർത്തി ഒരു നുള്ള് രാസ്നാദിപ്പൊടി നെറുകയിൽ തിരുമ്മി കൊടുക്കാനും ആ അമ്മ ശ്രദ്ധ വച്ചു. രാത്രിയിലുറങ്ങുമ്പോൾ അവനെ നന്നായി പുതപ്പിച്ച ശേഷമേ അമ്മയുറങ്ങൂ. 

മൂന്നു പെൺകുട്ടികൾക്കു ശേഷം ഏറെക്കാലം കഴിഞ്ഞാണ് ഒരു ആൺതരിയുണ്ടായത്. താഴത്തും തലയിലും വയ്ക്കാതെ, പെൺമക്കൾക്ക് കൊടുക്കാത്ത ശ്രദ്ധയും, അംഗീകാരവും നൽകി ഏറെ ലാളിച്ചാണ് അവനെ വളർത്തിയത്. 
'പെൺകുട്ടികളെക്കാൾ കൂടിയ പരിഗണനയൊന്നും അവന് കൊടുക്കേണ്ട ' എന്ന ഭർത്താവിൻ്റെ വാക്കുകൾ അവർ തള്ളിക്കളഞ്ഞു.

ആദ്യത്തെ ശമ്പളം കിട്ടിയ ദിവസമാണ് ജീവിതത്തിൽ ആദ്യമായ് അവൻ മദ്യപിച്ചത്. ജോലി കിട്ടിയ വകയിലുള്ള പാർട്ടി കൂട്ടുകാരൊടൊത്ത് ആഘോഷിച്ച് സുബോധമില്ലാതെ കടന്ന് വന്ന അവനെ നോക്കി അമ്മ കണ്ണു നിറഞ്ഞു നിന്നു. സുമതിയമ്മയുടെ കണ്ണ് നിറഞ്ഞ് കാണുന്നത് അന്നാണ്.

അവൻ്റെ ഇഷ്ടങ്ങൾക്കൊന്നും അവർ എതിരു നിൽക്കാറില്ലാത്തതിനാൽ ശ്രീദേവിയുമായുള്ള വിവാഹക്കാര്യത്തിലും അമ്മയ്ക്ക് എതിർപ്പില്ലായിരുന്നു. 
'നമ്മുടെ കുടുംബത്തിന് ചേർന്ന പെണ്ണല്ല അവൾ' എന്ന പെൺമക്കളുടെ വാക്കുകളും അവർ ചെവിക്കൊണ്ടില്ല.

ആഘോഷമായി തന്നെ അവരുടെ വിവാഹം കഴിഞ്ഞു. ഉർജ്ജസ്വലയായ് ആഹ്ളാദവതിയായ് അമ്മ എല്ലാറ്റിനും നേതൃത്വം നൽകി.

തുടരും

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ