mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

3. ഇരിപ്പിടം

ആ കുന്നിൻ്റെ മുകളിൽ എത്തിയപ്പോൾ അതിന്റെ ഒത്ത നടുക്ക് ആകാശത്തെ കെട്ടിപ്പിടിക്കുന്ന കണക്ക് ഒരു കൂവളം നിന്നിരുന്നു അവിടുന്ന് തെക്കോട്ടു മാറി ഒരു ഇലഞ്ഞി, കൂവളത്തെ കണ്ടു ഭയന്ന് വളരാൻ മറന്നും എന്നാൽ കാലങ്ങൾ പഴക്കം ഉള്ള വൃദ്ധനെ പ്പോലെ നടു വളഞ്ഞ് അവിടെ നിൽക്കുന്നു. മുകളറ്റത്തെത്തിയപ്പോൾ ഒട്ടൊന്നു അട്ടഹാസത്തിന്റേതോ അലർച്ചയുടെയോ വക്കത്തു എത്തുന്ന ശബ്ദത്തിൽ എന്നോടായി ഭഗോതി സംസാരിച്ചു തുടങ്ങി. അതൊരു അരുളപ്പാടു കണക്കെ എനിക്ക് തോന്നി. 

“ഇതെൻ്റെ എടമാണ്‌. ഈ കാത്തയുടെ ഇടം. എന്റെ ഇരുപ്പുതറ. നിങ്ങൾ ആ നാലു ചോരിൻ്റെ ഉള്ളിൽ ഏതോ എനിക്ക് മനസിലാകാത്ത മന്ത്രങ്ങൾ കൊണ്ട് പൂട്ടി ഇടുന്നേനു മുന്നാടിയുള്ള ഇടം. ഇവിടിരുന്നു ഞാൻ എൻ്റെ കൂട്ടരേ കാത്തു. അവരുടെ നായകിയായി, ആളുന്നോളായി. ഒടുവിൽ എതിരിക്കൂട്ടം എന്നെയും എൻ്റെ കൂട്ടരെയും കൊന്നു. എതിരികൾ തന്നെ എനിക്കായി അവിടെ വീരക്കല്ലു നാട്ടി. ആ പൈത്യം പുടിച്ചവർ തന്നെ എന്നെ ഒരു കടവുളമ്മയാരാക്കി പ്രാർത്ഥന തുടങ്ങി. എന്നും വന്നു എന്നോട് തന്നെ കരഞ്ഞു, ആവലാതികൾ പറഞ്ഞു, ആശ നടന്നില്ലെ എൻ്റെ കൊറവെന്നു വിളിച്ചു ചൊല്ലി നടന്നു. കള്ളും, കറുപ്പും, കൂവളപ്പൂവും, എള്ളും, എരിമുളകും(1) എനിക്ക് മിഗപ്രിയമെന്നു അവർ തന്നെ മുടിവ് വെച്ച് എൻ മുന്നിൽ നിരത്തി. ഒരിക്കൽ ഒരുത്തൻ ചോലൻ, തേയിയെന്ന അഴഗിപെണ്ണിനെ തൻകൂട്ടിനു കിട്ടാൻ എനിക്ക് കള്ളും, കറുപ്പും കൊണ്ട് പൊതി വെച്ചു. ഒരു പെണ്ണിന്റെ സമ്മതമില്ലാതെ ഒരുത്തനും അവളുടെ
മേനി നേടാൻ കഴിയില്ലാ. അവൾ അവനെ വേണ്ടന്ന്‌ ചൊല്ലി. ആ കോപം എൻ്റെ തറ തല്ലിത്തകർത്തും എന്നെ ഉയിരേറ്റിയ വീരക്കല്ലു മലക്ക് താഴത്തെ കാട്ടിലേക്കെറിഞ്ഞുമാ അവൻ തീർത്തത്.”

ഉഗ്ര സ്വരത്തിൽ തുടങ്ങി ഓരോ വാചകത്തിലും ചെറുശാന്തതയിൽ പിന്നീട് നിശ്ശബ്ദതയിലേക്ക് അവർ മടങ്ങി വന്നു. ഇടക്കിടെ തന്റെ മുടി കെട്ടെടുത്ത് മുല ഇടുക്കിലേക്കു ഒതുക്കി ഇട്ടു
കൊണ്ടിരുന്നു. അത് ഒരു ഉരുളു പൊട്ടി ഒലിച്ചെന്ന കണക്ക് താഴേക്ക് പതിച്ച് പുക്കിൾ ചുഴി മറച്ചു കിടന്നു. വലിയ ശബ്‌‌ദം അട്ടഹാസത്തിന്റെ പെരുമ്പറ മുഴക്കത്തിൽ നിന്ന്
ഒതുങ്ങി ഒതുങ്ങി, അണയുന്ന തീ നാളം കണക്കെ നേർത്ത് വരുമ്പോളും, മുടി വാരിയെടുത്ത് മൂക്കിനോടടുപ്പിച്ചു നുകരുമ്പോളും ആ കണ്ണിൽ ഒരു ഓരത്ത് ഉന്മാദത്തിന്റെ ഏറ്റക്കുറച്ചിലുകൾ എനിക്ക് വീണ്ടും കാണാൻ കഴിഞ്ഞു.

എന്ത് പറയണമെന്നറിയാതെ കുറച്ച് നേരം ഞാൻ ഭഗോതിയെ തന്നെ നോക്കിക്കൊണ്ടിരുന്നു. എത്ര കാലത്തിന്റെ വേദനയാണവർ ആ കണ്ണിൽ പേറുന്നത് എന്ന് ഓർത്തപ്പോൾ എനിക്ക് സഹതാപം തോന്നി.

“എന്നെ കൊല്ലുമോ. അതിനാണോ കൊണ്ട് വന്നേ ഇവിടെ വരെ”. എന്റെ ശബ്ദത്തിൽ വിറയലുണ്ടായിരുന്നു എങ്കിലും ആ ചോദ്യമാണ് നാവിൽ വന്നത്. പേടിയുടെ കൊടുമുടി ഞാൻ എപ്പോളെ കയറിയിരുന്നു. എൻ്റെ ഹൃദയം അല്പം ശക്തമാണെന്ന തോന്നൽ എന്നിൽ കുറച്ച് ധൈര്യം നിറച്ചു. ഇത്തരം ഒരു അവസ്ഥയിൽ അത് സ്‌തംഭിച്ചില്ല എന്ന ആശ്വാസം.

ഭഗോതി പൊട്ടിച്ചിരിച്ചു. നിന്നെ കൊല്ലാൻ എന്തിനിവിടെ വരെ കൊണ്ട് വരണം. എനിക്കതവിടെ പറ്റില്ലേ. നീ എന്നെ അമ്മേ എന്ന് എത്രയോ തവണ വിളിച്ചിരിക്കുന്നു. അമ്മ മക്കളെ കൊല്ലുമോ? കൊന്നേക്കാം തന്റെ സ്വൈര്യ ജീവിതത്തിന് തടസമായാൽ. ശ്വാസം മുട്ടിയ ജീവിതം കൊണ്ട് മടുപ്പനുഭവിച്ചാൽ. നിന്നെ ഞാൻ കൊല്ലാൻ കൊണ്ട് വന്നതല്ല. നീ വല്ലാണ്ട് വിഷാദപ്പെടുന്ന പോലെ കൊറച്ചു ദിവസമായിട്ടു തോന്നി. നീ ഇന്ന് കുളത്തിലേക്ക് തന്നെ നോക്കി ഇരുന്നില്ലേ. നിന്റെ ചിന്ത ഇടക്കൊന്നു എങ്ങനെ ഇല്ലാണ്ടാവാം എന്ന തരത്തിലേക്ക് തെന്നി പോയില്ലേ അപ്പോളാ ഞാൻ അകത്തൂന്നിറങ്ങി വന്നേ. ഒറ്റപ്പെട്ടവന്റെ ചങ്കിൽ ഉള്ള നിലവിളി അതാർക്കും കേൾക്കാൻ കഴിയില്ല. ആരുമില്ലാത്തവൻ എന്ന തോന്നൽ വന്നാ പിന്നെ ജീവിതത്തിനെന്തു ഗന്ധം. നിനക്കറിയുമോ ഈ മുടിക്കെട്ടിൽ ഇപ്പോളും എന്റെ കണവന്റെ ചോര മണം ഉണ്ട്. എതിരിക്കൂട്ടർ അവനെ ഈ തറയിൽ വെച്ച് കുരുതി കൊടുത്തു. അറത്തെടുത്ത തല ഈ തറയിലെ പെരുംകല്ലിൽ എറിഞ്ഞു ചിതറിച്ചു. ഈയുള്ളോൾ അത് വരെ പൊരുതിയ വീരമൊക്കെ കെട്ടു. മതി കെട്ട് ആ കാഴ്ച കണ്ടലറിയഴുത് കൊണ്ടിരുന്നു. എൻകൂട്ടർ
ഇരന്ത് ഉയിരറ്റ് വീണിട്ടും ഞാൻ അലറിക്കൊണ്ടിരുന്നു. എന്റെ കാതലൻ്റെ ചോര എതിരിക്കൂട്ടത്തിന്റെ മൂത്തൻ്റെ ഇണ കൊണ്ട് വന്നെൻ്റെ മുടിയാകെ പുരട്ടി. എന്നിട്ട്
ആർത്തട്ടഹസിച്ചു. എനിക്കിപ്പോളും ആ രെത്ത(2) മണം ഈ കൂന്തൽകെട്ടിൽ കിട്ടാറുണ്ട്.

ദേവി കാല് നീട്ടി മുടി പിന്നിലേക്ക് വിടർത്തി, കൈകൾ പുറകിലേക്ക് കുത്തി ഇരുന്നു. എൻ്റെ കണ്ണുകൾ ഉന്തി നില്കുന്ന ആ മുലകളിലേക്ക് പിന്നെയും പാഞ്ഞു കൊണ്ടിരുന്നു.
ആണുങ്ങൾ വളരില്ല എന്ന് എനിക്കപ്പോ തോന്നി. തളർന്ന മട്ടിലുള്ള ആ ഇരുപ്പിൽ അല്ലെങ്കിൽ പാതി കിടപ്പിൽ അവർ ആകാശത്തേക്ക് കണ്ണുറപ്പിച്ചു. ആകാശത്തു
നിലാവിൻ്റെ പൊട്ടുമായി ചില നക്ഷത്രങ്ങൾ ഉണ്ടായിരുന്നു. അതേ കിടപ്പിൽ അവർ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അവരുടെ ഭാഷ പലതും വശമില്ലാത്ത കൊണ്ടോ, ഭയം കൊണ്ട് ഒരു ചിതല്പുറ്റു എനിക്ക് ചുറ്റും പെട്ടെന്ന് ഉരുവപ്പെട്ടുകൊണ്ടോ എന്തോ പലതും തിരിഞ്ഞില്ല. കാട്ടുന്ന ചേഷ്ടകൾ പലതും അവരിലെ ഉന്മാദിനിയെ ഉണർത്തിനിർത്തി. വിയർപ്പിൻ ചെറുനീർ ആ മുടിയിഴകളിൽ നിന്ന് നെറ്റിയിലേക്കെടുത്തു ചാടി. അതുരസി ഉരസി മൂക്കിൻ തുമ്പിലെത്തി അടുത്ത ചാട്ടത്തിനെന്നോണം കാത്തു നിന്നു. അതിനെ തന്റെ നാവു കൊണ്ടുനുണഞ്ഞെടുത്തു. വന്ന ഓക്കാനം അന്നേരം തന്നെ ഞാൻ അകത്തേക്ക് തിരിച്ചെടുത്തു.

“നീ ആ കല്ല് കണ്ടോ??” കൂവളത്തിൻ ചോട്ടിൽ വെച്ചിരുന്ന ഒരു പ്രതിഷ്ഠയിലേക്ക് വിരൽ ചൂണ്ടി അവർ ചോദിച്ചു. “ഉം” എന്ന വാക്ക് എത്രാമത്തെ തവണയാണ് ഇപ്പോൾ ഉപയോഗിക്കുന്നതെന്നുറപ്പില്ല. നിലാവെട്ടത്തിൽ അത്ര കൃത്യമായി കാണില്ലെങ്കിലും അവിടെ അങ്ങനെ ഒരു പ്രതിഷ്ഠ ഉള്ള കാര്യം എനിക്കറിയാം. മിക്കപ്പോഴും മഞ്ഞളും, ഭസ്മവും പൂശിയ താഴെ നിന്ന് മുകളിലേക്ക് കൂമ്പി നിൽക്കുന്ന ഒന്ന്, ആരാണ് ദൈവം എന്നതറിയില്ല എല്ലാരും മലയിൽ വരുമ്പോൾ നാണയം വെച്ച് തൊഴും, ഞാനും ചെയ്യും.

“അത് ഒരു വീരക്കല്ലാണ്‌, ആരുടേയാന്നോ? ഞങ്ങളുടെ എതിരികളുടെ നായകൻ്റെ. എന്നെയും എൻ്റെ കൂട്ടരെയും കൊന്നവൻ്റെ. അവരവനെ മൂത്താരെന്നും, ഞങ്ങളവനെ
പെരും കാലനെന്നും വിളിച്ചു. ഞങ്ങളെ അറത്ത് ഏഴു ഇരുൾ ചത്ത് അടുത്ത പകലിനെ ആകാശം പെറ്റന്ന് അവനും ചത്തു. അല്ല അവൻ്റെ ഇണയും അവളുടെ കാതലനും
ചേർന്ന് അവനെ കൊന്നു ഇവിടെ മൂടി. അവനായി ഈ വീരക്കല്ല് നാട്ടി. പെരുംകാലൻ കല്ല്. നിങ്ങളവനെ ഭൈരവനെന്നു വിളിച്ചു പുതിയ കടവുളായി വാഴിച്ചു. ഈ ഇടത്തിൽ
എത്തുമ്പോ എൻ്റെ നെഞ്ച് പിടയുന്നതീ കല്ലുകാണുമ്പോൾ കൂടിയാണ്. അത്രയും പറഞ്ഞവർ കുറെ നേരത്തേക്ക് മാനത്തേക്കും ഇടയ്ക്കിടെ കല്ലിലേക്കും നോക്കി ഇരുന്നു.
മൗനം ഇരുളിൽ ചിലക്കും ചീവീടുകളോട് തോറ്റു പിണങ്ങി മാറി ഇരുന്നു.

"അൻപേ"
ഒച്ച പൊട്ടിത്തെറിച്ച് അതിൻ്റെ ചീളുകൾ നാലുദിക്കിലേക്കും തെറിച്ചു. ദേശം മൊത്തം ഉണരാൻ തക്ക അലർച്ചയായിരുന്നു അത്. ദൈവമേ ഭയം എന്നെയും കൊണ്ട് അപരിചിത ദേശത്തേക്ക് പോകാനിറങ്ങിയോ. ഒന്നും ഉരിയാടാൻ കഴിയാതെ നാവ് താണു. ഞാൻ അങ്ങനെ തന്നെ നിന്നു. ഓർമ്മകളുടെ ഭാണ്ഡകെട്ടഴിച്ചിട്ടേ ഉളളൂ. അത് എന്നി
തിരിച്ചു വെക്കാൻ സമയം പിടിക്കും. അപ്പോൾ എങ്ങനാവും പ്രതികരണം. ഓർത്തിട്ട് പേടിയുടെ പെരുമഴ പെയ്തു മനസിൽ. 

"അൻപെന്നായിരുന്നു അവൻ്റെ പേര്. അത്രമേൽ അൻപാനവനും ആയിരുന്നു. എന്നെ ഇണയായിക്കിട്ടാൻ, തൻ കൂട്ടരുടെ നായകിയെ വേൾക്കാൻ പെടാത്ത പാടുകളില്ല. കാട്ടാത്ത വീരങ്ങളില്ല. പക്കത്തൂരിൽ നിന്ന് എത്ര കന്നിനെയാണ് കളവു ചെയ്തത്. ഇണയൊരുക്കിന് എന്ന് വെച്ചാൽ നിന്റെ ഭാഷയിലെ കല്യാണത്തിന് പരിസായി (3) എത്ര കല്ലുമാലകൾ, മണിമാലകൾ തന്നെന്നോ. എന്നിട്ടും അവനോടു കാതൽ എന്ന് പറയാൻ തോന്നിയില്ല. പിന്നെയും പിന്നെയും ഒരോ പൊരുളുകൾ അവനോട് കേട്ട് കൊണ്ടേയിരുന്നു. മതി കെട്ട്, ഒട്ടും വെക്കമേ ഇല്ലാതെ. പക്കത്തൂരും കടന്നു പോകുന്ന പെരിയൂരിലെ മൂത്താൻ്റെ മണിമാലയെ പറ്റി അത്ര മേൽ പുകൾ കേട്ടിരുന്നു. അവസാനം അതും വേണമെന്നായി. അൻപ് ആ മാലയും കട്ടു. അതിൻ്റെ അരിശം തീർക്കാൻ മൂത്താൻ/ പെരുംകാലൻ കൂട്ടത്തോടെ വന്ന് എന്നെയും എൻ്റെ കൂട്ടരെയും, കണ്ണിൽ കണ്ട എല്ലാ മനിതരെയും അറത്തു. മതി കെട്ട്, പൊരുളുകളിൽ കൊതി മൂത്ത് തൻ കൂട്ടരേ കുരുതി കൊടുത്തോളാണ് ഈ ഞാൻ, നിങ്ങളുടെ ഭഗവതി."

മന്നിച്ചിട് എൻ കൂട്ടരേ… മന്നിച്ചിട് എൻ കാതലേ, അൻപേ മുന്നത്തെക്കാൾ ഒച്ചയിൽ എന്നാൽ അതിനേക്കാൾ തളർച്ചയിൽ അവർ അലറി.

ചെറുകെ ഇത്ര നേരം ഇരുന്ന പടിതിയിൽ നിന്ന് ഭഗവതി നൂന്നിരുന്നു. പെട്ടെന്ന് കൂവള ചോട്ടിലേക്ക് നിരങ്ങി നീങ്ങി, അത്തരം ശബ്ദങ്ങൾ എപ്പോഴും ഉണ്ടാക്കുന്ന പോലത്തെ ഒരു പെരുപ്പ് അന്നേരം എൻ്റെ ശരീരത്തിൽ ഉണ്ടാക്കി. പെരുംകാലൻ കല്ലിൻ്റെ മുന്നിലോട്ട് ഇരുന്ന്, കാത്ത തൻ്റെ മുടിയിഴകൾ വീണ്ടും ഈരി ഒതുക്കി പിന്നിലേക്കാക്കി, അത് ഭൂമിയിൽ വിരിഞ്ഞു കിടന്നു. പെട്ടെന്ന് ചുറ്റു നിന്നും ചരൽ വാരിയെടുത്ത് പെരും കാലൻ കല്ലിലേക്ക് എറിഞ്ഞു.

“മുടിഞ്ഞു പോ, കൊണപ്പെടാത്തവനെ. അല്ലേലും നീ തൊലഞ്ഞവൻ താനേ.” പ്രാക്കിൽ തുടങ്ങി അവസാനം ആ കല്ലിൽ നോക്കി അവൾ കളിയാക്കി ചിരിക്കാൻ തുടങ്ങി.

പുലരാൻ ഉള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു ആകാശമപ്പോൾ. വെളിച്ചത്തിൽ നിന്ന് ഒളിക്കാൻ ഇടം പരതി നടന്നിരുന്ന ഇരുട്ട് ഒടുവിൽ പമ്മി പമ്മി ഇലഞ്ഞിക്കു പുറകിൽ ഒളിച്ചു. വെള്ള കീറാൻ കാത്തിരിക്കുന്ന ആൺപിറന്നവന്മാരുടെ നാട്ടിലെ ദേവിയാണെന്ന് ബോധമില്ലാതെ പരിഭവവും, പായാരവും പറഞ്ഞിരിക്കുന്ന കാത്തയോടപ്പോൾ അരിശം തോന്നി. ഇപ്പോൾ അവിടെ ചെന്ന് പെട്ടാൽ ആരും കാണാതെ തൻ്റെ ശ്രീകോവിലിൽ കേറി ഇരിക്കാം. എനിക്കും രക്ഷപ്പെടാം. തെറിയാണോ, വെറിയിൽ ഉരുവപ്പെട്ട കരച്ചിലാണോ എന്നറിയില്ല, ആ കല്ലിലേക്ക് നോക്കി അവർ എന്തോ പതം പറഞ്ഞോണ്ടെ ഇരുന്നു. എനിക്ക് പോവണം എന്ന് പറയാൻ തോന്നിയെങ്കിലും ഭയന്നിട്ടത് പുറത്തേക്ക് വന്നില്ല. എങ്കിലും എല്ലാ ധൈര്യവും
സംഭരിച്ചൊടുവിൽ പറഞ്ഞു. 
"വാ നമുക്ക് പോകാം, നേരം പുലരാൻ തുടങ്ങുന്നു." 
അന്നാളിലെ കന്നിവെട്ടം കൂവളയിലകൾക്കിടയിലൂടെ നൂഴ്ന്നിറങ്ങി അവരെ തൊട്ടു, അത് നാണം കൊണ്ടെന്നോണം കൂമ്പി. തറക്കും നോട്ടത്തിലും അവർ ആ വെളിച്ചത്തിൻ മുത്തം പൂർണ്ണമായി സ്വീകരിച്ചു. എന്നിട്ടതേ വേഗത്തിൽ കോപത്തോടെ എന്നെ നോക്കി.
“അപ്പം ഇത്രേം പറഞ്ഞിട്ടും നീയും എന്നെ ആ നശിച്ച കുടിയിലിട്ട് പൂട്ടാനാ ആശിക്കുന്നെ അല്ലെ. ഞാൻ വരുന്നില്ല. നിൻ്റെ ആ വരത്തൻ ദൈവം ഇല്ലേ അവിടെ പോയി കാര്യം പറഞ്ഞ കരയ്യ് ഇനി നീ എല്ലാം. തുണയ്ക്കൊരു ദേവീടെ ആവശ്യം ഇല്ല. ഇതാ എൻ്റെ ഇടം, ഇവിടെ വസിക്കും ഇനി ഞാൻ. നീ പൊക്കോ”.

കാത്ത അത് പറഞ്ഞിട്ടും കുറച്ചു നേരം കൂടി അവരെ കാത്തു ഞാൻ നിന്നു. പിന്നെ നടക്കാൻ ഭാവിച്ചു.

1 കുരുമുളക്
2 രക്ത മണം
3 സമ്മാനമായി

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ