mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 2

ക്‌ളാവർ കുട്ടപ്പൻ പതിവുപോലെ അടുത്ത ആഴ്ചക്കുള്ള കോഡ കലക്കി ഊപ്പാട് വന്ന് വിയർത്തു കുളിച്ച് ഇരുന്നപ്പോഴാണ് പോസ്റ്റർ പൊന്നച്ചന്റെ കോൾ ചെല്ലുന്നത്.
"ക്ലാവറെ ഇന്നെവിടെവെച്ചാണ് കല്യാണം "
"പൊന്നച്ചൻ ആണോടാ "
"അതെ പൊന്നച്ചൻ"
"ഇന്ന് മാന്തുക പള്ളിമേടയുടെ പുറകിൽ സെമിത്തേരിക്ക് അടുത്താണ് "
"സ്പെഷ്യൽ കല്യാണം ആണോ "
"പിന്നേ ഇന്ന് കരിന്തേൾ ഇട്ടതാ"
"തേളോ,എന്റെ പൊന്നേ കുട്ടപ്പാ പൊളിച്ചു"
"നമ്മുടെ ലാസർ മൊതലാളിയുടെ മോൻ ജോണിക്കുട്ടി കാനഡയിൽ നിന്ന് ഇളകി മറിഞ്ഞു വന്നിട്ടുണ്ട്. ജോണിക്കുഞ്ഞിന് ഇന്നൊരു കല്യാണം കഴിക്കണം. അതും സ്പെഷ്യൽ. സമയം പറഞ്ഞാൽ ഞങ്ങൾ അങ്ങോട്ട്‌ വരാം."
"ഏത് നമ്മുടെ വഴക്കാലയിലെ കൊച്ചനോ, ആഹാ ഞാൻ കല്യാണം വിളിക്കാം. അപ്പോൾ വന്നാൽ മതി "
"ഓക്കേ ഡാ" ഇത്രയും പറഞ്ഞു പൊന്നച്ചൻ ഫോൺ കട്ട് ചെയ്തു.

"എന്നടാ ഉവ്വേ നീ എന്തൊക്കെയാ ഈ പറയുന്നത്. കല്യാണം കഴിക്കാനോ ഞാനെങ്ങും ഇല്ല. എവിടെ കല്യാണം കൂടുന്ന കാര്യമാ നീയീ പറയുന്നത് " ഭയപ്പാട് നിഴലിക്കുന്ന മുഖത്തോടെ ജോണിക്കുട്ടി ചോദിച്ചു.
"എന്റെ ജോണിക്കുട്ടാ കല്യാണം എന്നാൽ ഞങ്ങളുടെ കോഡ് ആണ്. വാറ്റിന്റെ കോഡ് ആണ് കല്യാണം" പോസ്റ്റർ പൊന്നച്ചൻ ചിരിച്ചു കൊണ്ട് പറഞ്ഞു
"എന്റെ പൊന്നെടാ ഉവ്വേ സമ്മതിച്ചിരിക്കുന്നു നിന്നെയൊക്കെ " ജോണിക്കുട്ടിക്ക് അതിശയം.

അപ്പോൾ അങ്ങ് കല്യാണപ്പുരയിൽ
"കുട്ടപ്പൻ കൊച്ചാട്ടാ ഞാനീ പണി അങ്ങ് നിർത്തിയാലോ എന്ന് ആലോചിക്കുവാ." രാസപ്രവർത്തനത്തിൽ മുഴുകിയിരുന്ന ക്‌ളാവർ കുട്ടപ്പനോട് കട്ട അസിസ്റ്റന്റ് തകർപ്പൻ തങ്കപ്പൻ ചോദിച്ചു.
"ഡാ തങ്കാ എന്നാ പറ്റി ഇപ്പോൾ ഇങ്ങനെ ഒരു ചിന്ത നിനക്ക്. ഡാ കുടിയന്മാരുടെ ശാപം വാങ്ങിച്ചു കെട്ടല്ലെ" ക്‌ളാവർ സംശയത്തോടെ പറഞ്ഞു.
"ഓ വയ്യ കൊച്ചാട്ടാ ഇനി ഇങ്ങനെ കിടന്ന് ഓടാൻ,. കഴിഞ്ഞ ആഴ്ച ആ കാരക്കാട് അമ്പലത്തിന്റെ പുറകിലൂടെ എക്സ്സൈസ് കാരിട്ട് മാരത്തോൺ ഓടിച്ചപ്പോൾ, വാഴപ്പാത്തിയിൽ വീണില്ലേ നമ്മൾ, അന്നുമുതൽ ഒരു വെട്ടിപ്പിടുത്തം ആണ് നടുവിന്. പ്രായമൊക്ക ആയില്ലേ. വയ്യ ഇനി." തകർപ്പൻ സങ്കടത്തോടെ പറഞ്ഞു.
"ന്റെ പൊന്നെടാ ഉവ്വേ ഓർമ്മിപ്പിക്കാതെടാ ആ ഓട്ടം" ക്‌ളാവർ ഒരു ദീർഘാനിശ്വാസം വിട്ടു "തകർപ്പാ, നമ്മൾ വാഴപ്പാത്തിയിൽ വീണത് ഉള്ളന്നൂർ അല്ലെടാ കാരക്കാട് ആയിരുന്നോ"
"കൊച്ചാട്ടാ എന്നും മാരത്തോൺ ഓട്ടവും ഹൈജമ്പും ലോങ്ങ്‌ ജമ്പും ഒക്കെയല്ലേ ഏതൊക്ക കണ്ടങ്ങൾ ആണെന്ന് ഓർമ്മയില്ല" തകർപ്പൻ ഹൃദയം തകർന്നുകൊണ്ട് പറഞ്ഞു.

വൈകുന്നേരം ഏഴുമണിക്ക് മാന്തുക പള്ളിയുടെ അടുത്തുള്ള ക്‌ളാവറിന്റെ താവളത്തിൽ ജോണിക്കുട്ടിയും, പ്രാക്കുളം ലോനച്ചനും, പോസ്റ്റർ പൊന്നച്ചനും എത്തിച്ചേർന്നു.
"ജോണിക്കുട്ടിയേ ഈ പാവങ്ങളെ ഒക്കെ അറിയുമോ" ക്‌ളാവർ പുന്നെല്ല് കണ്ട എലിയെപ്പോലെ ചിരിച്ചുകൊണ്ട് ചോദിച്ചു.
"എന്തൊരു ചോദ്യമാ കൊച്ചാട്ടാ നിങ്ങൾ പുലിയല്ലേ പുലി" ജോണിക്കുട്ടി ക്‌ളാവറിനെ പൊക്കി വാണത്തിൽ കേറ്റി."
എങ്ങനെ ഉണ്ട് കൊച്ചാട്ടാ വ്യവസായം ഒക്കെ?" ജോണിക്കുട്ടി വീണ്ടും ചോദിച്ചു
"എന്റെ പൊന്ന് ജോണിക്കുട്ടാ ഒരുതരത്തിലും ജീവിക്കാൻ സമ്മതിക്കില്ല. ഒരു വശത്തു കൂടെ മിന്നൽ സോമനും പിള്ളേരും, മറുവശത്തുകൂടെ എക്സ്സൈസ്. ആകാശത്തു കൂടെ ഡോണോ ക്രോണോ അങ്ങനെ എങ്ങാണ്ട് പറയുന്ന ഒരു കുന്ത്രാണ്ടം. എന്നാലും ഓട്ടവും ചാട്ടവും ഒക്കെയായി കുടിയന്മാരുടെ പ്രാർഥനയും വഴിപാടും ഒക്കെക്കൊണ്ട് ഭൂമിക്ക് മുകളിൽ ഇങ്ങനെ ജീവിച്ചു പോകുന്നു."
"തേളിന്റെ കാര്യം പറയുന്നത് കേട്ടു, എന്നതാ അത് " പ്രാക്കുളം ലോനച്ചൻ എന്തെങ്കിലും ഒന്നു ചോദിക്കാൻ വിമ്മിഷ്ടപ്പെട്ടു നിന്ന്, അവസാനം ചോദിച്ചു
"അത് പിന്നെ ഓരോ ബ്രാൻഡ് അല്ലെ, തേരട്ട, തേള്, ഓന്ത്, അരണ എന്നുവേണ്ട എല്ലാം ഉണ്ട് ഇവിടെ. ഇന്നത്തെ സ്പെഷ്യൽ തേളാണ് "
"തേൾ എവിടെ നിന്ന് കിട്ടും?"
"അത് നമ്മുടെ കുരുവി പാപ്പച്ചൻ സപ്ലൈ ചെയ്യും. പുള്ളിക്ക് തേൾ കൃഷി ഒക്കെയുണ്ട്"
"തേൾ കൃഷിയോ" ലോനച്ചന്റെ കണ്ണു തള്ളി
"പിന്നല്ലാതെ കരിന്തേൾ, കാട്ടുതേൾ, നാട്ടുതേൾ എല്ലാം ഉണ്ട് കുരുവിക്ക് "
"ഒള്ള സ്ഥലത്തൊക്കെ അഡ്ജസ്റ്റ് ചെയ്തു ഇരുന്നാട്ടെ. ആദ്യത്തെ ട്രിപ്പ് ദേ വന്നിട്ടുണ്ട് " എന്നും പറഞ്ഞു തകർപ്പൻ തങ്കപ്പൻ ഒരു കുപ്പി വാറ്റ് ചൂടോടെ കൊണ്ടു മുന്നിൽ വെച്ചിട്ട് മാന്യമായി കയ്യും കെട്ടി നിന്നു.
"ന്നാ ജോണിക്കുട്ടാ അടിക്ക് അങ്ങോട്ട് കേറിയിങ്ങോട്ട് വരട്ടെ" വെള്ളം പോലും ഒഴിക്കാതെ കട്ടക്ക് ഒരെണ്ണം ഒഴിച്ചു ജോണിക്കുട്ടിക്ക് കൊടുത്തുകൊണ്ട് ക്‌ളാവർ പറഞ്ഞു.
അങ്ങനെ നടയടി തുടങ്ങി കരിന്തേൾ സ്പെഷ്യൽ വാറ്റിന്റെ ഒറ്റ പെഗ്ഗിൽ തന്നെ എല്ലാവരും സെറ്റായി. വീണ്ടും ഓരോന്നു കൂടി വിട്ടപ്പോൾ എല്ലാവരും ഡബിൾ സെറ്റായി. നൊസ്റ്റാൾജിയ കേറി മൂത്ത ജോണിക്കുട്ടിയെ ഓർമ്മകൾ വേട്ടയാടാൻ തുടങ്ങി
"ക്‌ളാവറെ എന്റെ ദൈവമാണ് ക്‌ളാവർ. കാനഡ യിലെ വടക്കൻ അമേരിക്കൻ വിസ്ക്കി അടിച്ചു മണ്ട ഇളകി ഇരുന്ന എന്നെ നാടൻ വാറ്റിന്റെ സുന്ദര സ്വർഗത്തിലേക്ക് പാലമിട്ടു നടത്തിക്കൊണ്ടു പോയതിന് നന്ദി ഒത്തിരി നന്ദി. പറയൂ ഞാൻ എന്താണ് തരേണ്ടത് പറയൂ ക്‌ളാവറെ പറ തകർപ്പൻ ചേട്ടാ, യ്യോ നമ്മുടെ കുരുവി എവിടെ പറയൂ ഞാൻ എന്താണ് തരേണ്ടത് " ജോണിക്കുട്ടി കുഴഞ്ഞുകൊണ്ട് പറഞ്ഞു.
"ഒന്നും വേണ്ട ജോണിക്കുട്ടാ സ്നേഹം മാത്രം മതി ഞങ്ങൾക്ക് " ക്‌ളാവർ ഒരു ചെറുത് വീശിക്കൊണ്ട് പറഞ്ഞു.
"കുളനട പാണ്ടിക്കടയിൽ നിന്ന് പത്തു താറാമുട്ട പുഴുങ്ങിയതും രണ്ടു ബീഫ് ഫ്രൈയും വാങ്ങി കൊണ്ടുവരട്ടെ ക്‌ളാവറേ ഞാൻ " വീണ്ടും ജോണിക്കുട്ടി ചോദിച്ചു.
"എന്റെ ജോണിക്കുട്ടാ അതൊന്നും വേണ്ട " പ്രാക്കുളം ലോനച്ചനും പോസ്റ്റർ പൊന്നച്ചനും സെറ്റായി എഴുനേറ്റു.
"പൊന്നച്ചാ എനിക്ക് എന്റെ പഴയ കാമുകി ജൂലിയറ്റ് ന്റെ വീടിനു മുന്നിലൂടെ ഇന്ന് രാത്രി സൈക്കിളിൽ പോകണം. നൊസ്റ്റാൾജിയയുടെ അസുഖം എനിക്ക് ഉണ്ടെന്ന് നിനക്ക് അറിയാമല്ലോ ല്ലേ " ജോണിക്കുട്ടി എഴുനേറ്റു നിന്നുകൊണ്ട് പറഞ്ഞു.
"ജോണിക്കുട്ടാ മോനെ കൊച്ചാട്ടൻ അറിഞ്ഞില്ല. ആരും പറഞ്ഞതുമില്ല കുഞ്ഞിന്റെ ഈ അസുഖത്തെ പ്പറ്റി" ക്‌ളാവർ വിങ്ങിപ്പൊട്ടാറായ മുഖവുമായി ജോണിക്കുട്ടിയുടെ കയ്യിൽ പിടിച്ചു
"എന്ത് അസുഖം "
" അല്ല എന്തോ നോക്കിയായോ നോക്കളിയോ എന്തോ ഒരു അസുഖം ഉണ്ടെന്ന് പറഞ്ഞു "
"ഹ ഹ ഹ ഹ ഹ ഹ എന്റെ പൊന്ന് ക്‌ളാവറേ ഇത് ഇവന്റെ അസുഖം ഒന്നുമല്ല. ഇവനേ ഈ പഴയ കാര്യങ്ങൾ ഭയങ്കര ഇഷ്ടം ആണ്. പണ്ട് സ്കൂളിൽ പോയതും, വെള്ളത്തിൽ ചാടിയതും ഒക്കെ. അതിന് പറയുന്ന പേരാണ് നൊസ്റ്റാൾജിയ എന്ന്. " പ്രാക്കുളം ലോനച്ചൻ നൊസ്റ്റാൾജിയയിൽ ഉള്ള തന്റെ അറിവ് പകർന്നുകൊടുത്ത സന്തോഷത്തിൽ വീണ്ടും ഒന്നടിച്ചു.
"പിള്ളേരെ ദേ സമയം പതിനൊന്ന് മണിയായി. ന്നാ പിന്നെ വീട്ടിൽപോവാം. ഒന്നാമത് സെമിത്തേരിയുടെ അടുത്താണ് നിൽക്കുന്നത്." തകർപ്പൻ തങ്കപ്പൻ ഒരു ഉൾ ഭയത്തോടെ പറഞ്ഞു.
"അയ്യേ ഈ തങ്കപ്പൻ ചേട്ടൻ ചേട്ടന് പേടിയാണോ" പൊന്നച്ചൻ ചോദിച്ചു.
"പേടിയോ എനിക്കോ ഇച്ചിരി പുളിക്കും, മാടനെയും മറുത യേയും ഒക്കെ കൊച്ചു പിച്ചാത്തിക്ക് വിരട്ടി പേടിപ്പിച്ചു നിക്കറിൽ മുള്ളിച്ചവനാ ഈ തകർപ്പൻ തങ്കപ്പൻ. പറഞ്ഞു കൊടുക്ക് കൊച്ചാട്ടാ എന്റെ പഴയ വീരകഥകൾ. തകർപ്പൻ ആവേശം കേറി പറഞ്ഞു
"ന്റെ പൊന്നെടാ ഉവ്വേ ഇവൻ പണ്ട് ചുട്ട കോഴിയെ പറപ്പിക്കുന്ന പറപ്പൻ മന്ത്രവാദി ആയിരുന്നു. മന്ത്രവാദം ചെയ്യാൻ വാറ്റ് വെക്കുന്ന പരിപാടി ഉണ്ടായിരുന്നു. വാറ്റ് സപ്ലൈ ചെയ്യുന്നത് ഞാനും. അങ്ങനെ മന്ത്രവാദം കഴിഞ്ഞു ആ വാറ്റ് എല്ലാം അടിച്ചു വാറ്റിനോട് പ്രേമം മൂത്ത് മന്ത്രവാദം കളഞ്ഞിട്ട് വാറ്റാൻ വന്ന ഉഗ്രപ്രതാപിയായ മന്ത്രവാദിയാണ് ഇവൻ" ക്‌ളാവർ ഒരു മിനിറ്റ് കൊണ്ട് തകർപ്പന്റെ വികിപിഡിയ തുറന്നു കളഞ്ഞു.
"പിന്നെന്തിനാ ഈ പതിനൊന്നു മണി ആയി എന്നൊക്കെ പറയുന്നത്. സെമിത്തേരി യിൽ നിന്ന് പ്രേതങ്ങൾ വല്ലോം വാറ്റ് അടിക്കാൻ വരുമോ. തകർപ്പന് പേടിയാണ്" പോസ്റ്ററും വിടാൻ ഭാവമില്ല
"പേടി എനിക്ക് ഒന്ന് പൊയ്‌ക്കെ പോസ്റ്ററെ" ഞാനേ വെറും തങ്കപ്പൻ അല്ല തകർപ്പൻ തങ്കപ്പനാ
"അപ്പോൾ പിന്നെ എനിക്കാണോ പേടി പാതിരാത്രി രണ്ടുമണിക്ക് എന്നും റബ്ബർ വെട്ടാൻ ഇറങ്ങുന്നവനാ ഈ പൊന്നച്ചൻ"
"ബഹളം വേണ്ട ഒരു കാര്യം ചെയ്യാം നമുക്കൊരു മത്സരം നടത്താം, എല്ലാവരും സഹകരിക്കുക. അപ്പോൾ ധൈര്യം കൂടുതൽ ഉള്ളത് ആർക്കാണെന്ന് അറിയാം, ചുമ്മാ രണ്ടുംകൂടെ ബഹളം വെക്കേണ്ട " ജോണിക്കുട്ടി പറഞ്ഞു
"മത്സരമോ " എല്ലാവർക്കും അതിശയം
"അതെ. ആദ്യം ഒരാൾ സെമിത്തേരിയിൽ പോവുക. ഇന്നലെ അടക്കം ചെയ്ത പറങ്കായിക്കുളം മറിയാമ്മയുടെ കുഴിമാടതിനു അരികിൽ ഒരു കുറ്റി അടിച്ചു നാട്ടിയിട്ട് വരുക" പണ്ട് ഞങ്ങൾ കാനഡയിൽ കളിച്ച ഒരു കളിയായിരിന്നു ഇത്. അവസാനം ഇവര് കുറ്റി നാട്ടിയോ എന്ന് നമുക്കെല്ലാവർക്കും കൂടി സംഘം ചേർന്ന് പോയി നോക്കാം. എന്താ" . ജോണിക്കുട്ടി കുഴഞ്ഞുകൊണ്ട് പറഞ്ഞു.
"കൊള്ളാം ജോണിക്കുട്ടി നല്ല ഐഡിയ" പൊന്നച്ചനും തങ്കപ്പനും ഒഴിച്ചു ബാക്കി എല്ലാവരും യെസ് മൂളി.
ആദ്യം പൊന്നച്ചൻ പോകട്ടെ. എന്താ പൊന്നച്ചാ റേഡിയല്ലേ. വാറ്റ് അടിച്ചു സെറ്റായി ഇരുന്ന ജോണിക്കുട്ടി വീണ്ടും പറഞ്ഞു. പൊന്നച്ചന്റെ അകവാള് വെട്ടി ഇരിക്കുകയായിരിന്നു എങ്കിലും ധൈര്യം സംഭരിച്ചു കൊണ്ട് " പിന്നേ പൊന്നച്ചൻ റെഡി " എന്ന് പറഞ്ഞു. മൂച്ചിനു കേറി പറഞ്ഞെങ്കിലും ഉള്ളിൽ ഇലഞ്ഞിത്തറ മേളവുമായി പോസ്റ്റർ പൊന്നച്ചൻ സെമിത്തേരി ലക്ഷ്യമാക്കി നടന്നു.

(തുടരും...)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ