8 - ഉത്തരാസ്വയംവരം
"അമ്മച്ചി, ഒരു കാപ്പി എനിക്കും വേണം..."
അടുക്കളയിൽ കരുപ്പട്ടികാപ്പി ഇട്ടുകൊണ്ടിരുന്ന ശോശാമ്മ, പുറകിൽ ശബ്ദം കേട്ടു തിരിഞ്ഞു നോക്കി.
അവർക്കു ഓരോ ദിവസവും തുടങ്ങുന്നത് ആവി പറക്കുന്ന ഒരു കരിപ്പട്ടികാപ്പിയിലാണ്. പാതിരാത്രി കഴിഞ്ഞാണ് പീറ്റർ ഓട്ടം കഴിഞ്ഞെത്തിയത്. അതിനാൽ അവൻ ഉണർന്നിരുന്നില്ല. അപ്പോളാണ് നിലവിളക്കു കത്തിച്ചു വച്ചതുപോലെ മിത്രമംഗലത്തെ തങ്കം അവർക്കൊരു ആശ്ചര്യഹേതുവായി അവിടെ പ്രത്യക്ഷപ്പെട്ടത്. കാലത്തുണർന്നാൽ പൂമുഖത്തെയും അടുക്കളയുടെയും വാതിലുകൾ തുറന്നിടുന്നത് ഒരു പതിവാണ്. അതിനാൽ തങ്കം കയറി വന്നത് അവർ അറിഞ്ഞിരുന്നില്ല.
"അല്ല ഇതാരാ... മോളെന്താ ഇത്ര വെളുപ്പിനെ?" ശോശാമ്മ ശരിക്കും അന്ധാളിച്ചുപോയി. ഈ പ്രായത്തിലുള്ള ഒരു പെണ്ണും ഇങ്ങനെ ഒറ്റയ്ക്കിറങ്ങി നടക്കുന്നത് ശരിയല്ല എന്ന അഭിപ്രായക്കാരിയായിരുന്നു ശോശാമ്മ.
"നിർമ്മാല്യം തൊഴാൻ അമ്പലത്തിൽ പോയി. അതുകഴിഞ്ഞു ഞാൻ നേരെ ഇങ്ങോട്ടു പൊന്നു. അമ്മച്ചീ... പീറ്ററേട്ടൻ എവിടെ? ഇതുവരെയും ഉണർന്നില്ലേ?"
ശോശാമ്മയുടെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞുപോയി. അവർ തങ്കത്തിനെ ഒന്നടിമുടി നോക്കി. കസവിന്റെ സെറ്റും മുണ്ടും ഉടുത്ത്, അലക്ഷ്യമായി കോതിയിട്ട മുടിയും, നെറ്റിയിൽ കുങ്കുമവും, ചന്ദനക്കുറിയും, പാരവശ്യം നിറഞ്ഞ നയനങ്ങളും കണ്ടപ്പോൾ അവർക്കു പന്തികേട് മണത്തു. ഈ പ്രായം കഴിഞ്ഞാണ് അവർ ഒരമ്മയായത്. ഈ പ്രായത്തിലുള്ള ഒരു മകളെ വിവാഹിതയാക്കും വരെ അവർ വളർത്തിയതുമാണ്. എങ്കിലും അവർ തിടുക്കം കൂട്ടിയില്ല.
"മോളിങ്ങോട്ട് ഇരുന്നാട്ടെ, ദേ ഈ കാപ്പി അങ്ങോട്ട് കുട്ടിച്ചാട്ടെ. പീറ്റർ രാത്രിയിൽ ആരുടെയോ ഓട്ടത്തിന് പോയിട്ടു താമസിച്ചാ കെടന്നത്. അവനുള്ള കാപ്പി ഞാൻ പിന്നീട് ഇട്ടുകൊടുക്കാം."
തങ്കം കാപ്പിയും എടുത്തുകൊണ്ടു അടുക്കള വാതിലിലൂടെ പുറത്തു കടന്നു.
പതിനഞ്ചു സെന്റു പുരയിടം മാത്രമേ കൃഷി ചെയ്യാനായി അവിടെ ഉണ്ടായിരുന്നുള്ളു എങ്കിലും അതിൽ ഒരിഞ്ചു സ്ഥലം പോലും തരിശായി കിടന്നിരുന്നില്ല. ഓടിട്ട പഴയ ചെറിയ കെട്ടിടത്തിനു അടുത്തു തന്നെ ചെറിയ ഒരു പശുത്തൊഴുത്ത്. അതിനപ്പുറത്തായി കോഴിക്കൂട്.
പീറ്ററിന്റെ അപ്പൻ മരണമടഞ്ഞതിനു ശേഷം ശോശാമ്മ ഉണ്ടായിരുന്ന പണ്ടങ്ങൾ വിറ്റുപെറുക്കി ഒരു പശുകുട്ടിയെ വാങ്ങി. അതോടെ പയറും, വെണ്ടയും, വഴുതനയും ഒക്കെ ആ പറമ്പിൽ ഒരു മടിയും കൂടാതെ വളർന്നു തുടങ്ങി. കൃഷിയിൽ ശോശാമ്മയെ സഹായിക്കാൻ ഹൈസ്‌കൂളിൽ പഠിക്കുന്ന മകൻ പീറ്ററും ഉണ്ടായിരുന്നു. പത്താം ക്ലാസിലെ പരീക്ഷാ ദിനങ്ങളിൽ ഒഴികെ മറ്റെല്ലാ വേനൽദിനങ്ങളിലും കൃഷിക്കുള്ള വെള്ളം ഒഴിച്ചിരുന്നത് പീറ്ററായിരുന്നു. സ്കൂൾ കഴിഞ്ഞു ഓട്ടോമൊബൈൽ വർക് ഷോപ്പിൽ പണി പഠിക്കാൻ പോകുന്ന കാലത്തും അതു നിർബാധം തുടർന്നു. കപ്പയും, ചേനയും, ചേമ്പും, ചീരയും കൃഷി ചെയ്യാൻ അവൻ പഠിച്ചു. വാഴക്കൈ പിരിച്ചു നടാനും, കുരുമുളകുവള്ളി പതി വയ്ക്കാനും അവൻ പഠിച്ചു. ഇതൊക്ക പഠിക്കേണ്ടത് അവന് അന്ന് അത്യാവശ്യമായിരുന്നു.
അപ്പൻ ലോറി ഓടിക്കുന്നത് കണ്ടാണ് പീറ്റർ വളർന്നത്. അതുകൊണ്ട്, വണ്ടിസംബന്ധമായ കാര്യങ്ങളിൽ അവനു ചെറുപ്പം മുതലേ താല്പര്യമുണ്ടായിരുന്നു. ടൗണിലെ വർക്ഷോപ്പിൽ അവൻ ഉത്സാഹത്തോടെ പണികൾ ചെയ്തു. കരിഓയിൽ പുരണ്ട കാക്കി വേഷത്തിൽ വളരെ വേഗം അവൻ ജീവിതം കരുപ്പിടിപ്പിച്ചു. ഇളയ പെങ്ങൾ മേരിക്കുട്ടിയെ കെട്ടിച്ചയക്കേണ്ട ചുമതല അവനുള്ളതാണെന്നു അമ്മച്ചി ഇടയ്ക്കിടയ്ക്ക് അവനെ ഓർമ്മിപ്പിക്കുമായിരുന്നു. വർക്ഷോപ്പിൽ പണിയെടുത്തും, വണ്ടി ഓടിച്ചും നേടിയ സമ്പാദ്യം കൊണ്ട് പെങ്ങളെ കെട്ടിച്ചയച്ചതോടെ അമ്മച്ചിയുടെ വേവലാതി ഒന്നടങ്ങി.
മിത്രമംഗലത്തെ ഡ്രൈവർ ആയി പണിക്കു കേറുമ്പോൾ അവനു ചില പദ്ധതികൾ ഉണ്ടായിരുന്നു. രണ്ടു വർഷത്തിനകം വീടൊന്നു പുതുക്കണം, അതിനു ശേഷം അമ്മച്ചി പറയും പോലെ ഒരുത്തിയെ കൂട്ടിനു കൊണ്ടുവരണം. അങ്ങനെയിരിക്കെയാണ് ഹോസ്റ്റലിൽ നിന്നും തങ്കത്തിനെ കൊണ്ടുവരുന്ന വഴിക്ക് അവന്റെ സമനില തെറ്റിച്ച ചിലതൊക്കെ സംഭവിച്ചത്.
തങ്കത്തിനൊപ്പം പീറ്റർ പല തവണ യാത്ര ചെയ്തിട്ടുണ്ട്. ആ തന്റേടത്തിൽ അവനു മതിപ്പു തോന്നിയിട്ടുണ്ട്. യാത്രയിൽ അവളെ കേട്ടിരിക്കാൻ അവനു കൊതിയായിരുന്നു. എങ്കിലും അടുക്കാൻ പാടില്ലാത്ത അഗ്നിജ്വാലയായി ആ സൗന്ദര്യത്തെ അവൻ ദൂരെനിന്നു മാത്രം വീക്ഷിച്ചിരുന്നു. ദൂരെ നിന്നു കൊതിച്ചു.
തന്നെ അവൾ ഇഷ്ടപ്പെടുന്നു എന്നു പറഞ്ഞപ്പോൾ അതു വെറും തമാശയായി മാത്രമാണ് അവൻ കണ്ടത്. അവന്റെ നോട്ടത്തിൽ സമ്പന്നയും സുന്ദരിയുമായ അവൾക്കു ഇഷ്ടപ്പെടാൻ തക്ക ഒന്നും അവനിൽ ഉള്ളതായി തോന്നിയിരുന്നില്ല. അപ്പന്റെ ആകസ്മിക നിര്യാണത്തിനു ശേഷം, അവനും അമ്മച്ചിയും കൂടി പ്രാരാബ്ധങ്ങളോടു പടവെട്ടി ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ്. വലിയ വീടോ, ആഡംബരം നിറഞ്ഞ ചുറ്റുപാടുകളോ അവനില്ല. കായികമായി അദ്ധ്വാനിച്ചതുകൊണ്ട് ഉറപ്പുള്ള ഒരു ശരീരമുണ്ട്. പിന്നെ എന്തിനെയും നേരിടാൻ കരുത്തുള്ള ഒരു മനസ്സും. അതു പോരല്ലോ തങ്കത്തിനെപ്പോലുള്ളൊരു പെണ്ണിന് ഇഷ്ടപ്പെടാൻ. എങ്കിലും ആത്മാർഥത തുളുമ്പുന്ന അവളുടെ നോട്ടങ്ങൾക്കു മുന്നിൽ അവൻ പതറിപ്പോയി.
വളരെ പണിപ്പെട്ടാണ് തങ്കത്തിനെ പറഞ്ഞു ബോധ്യം വരുത്തി മിത്രമംഗലത്തു എത്തിച്ചത്. ജീവിതത്തിൽ എടുത്തുചാട്ടങ്ങൾ അപകടങ്ങളിലേക്കുള്ള കുറുക്കവഴികളാണെന്ന് അനുഭവങ്ങളുടെ ബലത്തിൽ അവളെ പറഞ്ഞു മനസ്സിലാക്കി. ഒന്നുകിൽ ഹോസ്റ്റലിലേക്കു തിരികെ കൊണ്ടാക്കുക, അല്ലെങ്കിൽ പീറ്ററിനോടൊപ്പം അവന്റെ വീട്ടിലേക്കു കൊണ്ടു പോവുക എന്ന തീരുമാനത്തിൽ തങ്കം ഉറച്ചു നിന്നു. രണ്ടായാലും അതിന്റെ പ്രത്യാഘാതം അവനെ എത്രമാത്രം ബാധിക്കും എന്നറിയാൻ അവനു കഴിയുമായിരുന്നു. പ്രബലനായ ബാലരാമന്റെ കോപത്തിനു പാത്രീഭൂതനായി സ്വന്തം ജീവിതം തുലച്ചു കളയാൻ അവൻ ഒരുക്കമല്ലായിരുന്നു. അങ്ങനെ തുലഞ്ഞുപോയ പലരുടെയും അവസ്ഥ പീറ്റർ കണ്ടിട്ടുള്ളതാണ്.
തങ്കവുമായി ഏറെ സംസാരിച്ചശേഷം പീറ്റർ ഒരു നിർദ്ദേശം മുന്നോട്ടു വച്ചു. - തൽക്കാലം രാമനാഥൻ കൊണ്ടുവന്ന വിവാഹാലോചനയുമായി സഹകരിക്കുക. ഏതെങ്കിലും മാർഗ്ഗത്തിലൂടെ എറണാകുളത്തെ അബ്‌കാരി കുടുംബത്തെ വിവാഹത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുക. അതിനു തന്നാൽ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്തിരിക്കും. - പീറ്ററിന്റെ ഉറപ്പിൽ അങ്ങനയാണ് തലേദിവസം അവൾ അവനോടൊത്തു മിത്രമംഗലത്തേക്കുള്ള യാത്ര തുടരാൻ തയാറായത്. തൽക്കാലത്തെ പ്രതിസന്ധി ഒഴിവാക്കാൻ അതാണ് നല്ലതെന്നു തങ്കത്തിനും ഒരുപക്ഷെ തോന്നിയിരിക്കും.
അടുക്കളയിൽ നിന്നുള്ള സംഭാഷണം കേട്ടാണ് പീറ്റർ ഉണർന്നത്. സംഗീതം പോലെ അവൻ ആസ്വദിക്കുന്ന ശബ്ദം ആരുടേതെന്നു തിരിച്ചറിയാൻ അവനു തീരെ ബുദ്ധിമുട്ടില്ലായിരുന്നു. അവളെ കാണാമല്ലോ എന്ന സന്തോഷത്തെ മറികടന്നുകൊണ്ട്, അവളുടെ വരവോടെ സംഭവിക്കാൻ പോകുന്ന പ്രശ്നങ്ങളുടെ ഭീകരത അവനെ വല്ലാതെ അലട്ടി.
"പീറ്ററേട്ടാ ഞാൻ വീട്ടിലേക്കു പോകുന്നില്ല." കണ്ണു തിരുമ്മു എഴുന്നേറ്റുവന്ന അവനെ കണ്ടപാടെ അവൾ അല്പം ഗൗരവമായി പറഞ്ഞു. ശോശാമ്മ അതുകേട്ടു ഞെട്ടിപ്പോയി. അങ്ങനെയൊരു പ്രസ്താവന അമ്മച്ചി കേട്ടതിൽ അവനൽപ്പം ജാള്യത തോന്നാതിരുന്നില്ല.
ഒരുത്തരത്തിനായി കാത്തുനിന്ന അവളോട് അധികമൊന്നും ആലോചിക്കാതെ പീറ്റർ പറഞ്ഞു. "വേണ്ട. ഒറ്റയ്ക്കു പോകണ്ട. അമ്മച്ചി കൊണ്ട് വിട്ടോളും."
ഒന്നും മനസ്സിലാകാതെ നിന്ന ശോശാമ്മയോട് അവൻ തലേന്നു സംഭവിച്ച കാര്യങ്ങൾ ചുരുക്കിപ്പറഞ്ഞു. മിത്രമംഗലത്തുകാരുടെ കോപത്തിനു മുന്നിൽ തങ്ങൾ എത്തപ്പെട്ടാലുള്ള അവസ്ഥ അവർ മുൻകൂട്ടിക്കണ്ടു.
അവർ തങ്കത്തിനോടു ചോദിച്ചു, "മോളെ, നീ ശരിക്കും ആലോചിച്ചിട്ടാണോ ഇങ്ങനെയൊരു തീരുമാനം എടുത്തത്? നീ ഇവിടെ കഴിഞ്ഞാൽ നിന്റെ ആങ്ങള വെറുതെയിരിക്കും എന്നു തോന്നുന്നുണ്ടോ? മോളുടെയും, ഞങ്ങളുടെയും സ്വൈരം അങ്ങേർ ഇല്ലാതാക്കും. നാട്ടുകാർ അങ്ങേരെപ്പറ്റി പറയുന്ന കഥകൾ മോൾക്കറിയില്ല. പക്ഷെ ഞങ്ങൾക്കറിയാം. ഞങ്ങൾ അതു കണ്ടിട്ടുള്ളതാണ്. അതുകൊണ്ട് മോൾ എന്റെ കൂടെ വാ. ഒന്നും സംഭവിച്ചിട്ടില്ല എന് കരുതിയാൽ മതി. പീറ്റർ പറഞ്ഞതുപോലെ ഞാൻ മോളെ വീട്ടിൽ കൊണ്ടാക്കാം."
"എനിക്കറിയാം രാമേട്ടൻ ഏതു തരക്കാരനാണെന്ന്. ഇനി അങ്ങോട്ടു ചെന്നാൽ ഞാൻ വീട്ടുതടങ്കലിൽ ആകും. കള്ളു കച്ചവടക്കാരനു എന്നെ കെട്ടിച്ചുവിടും. ഇഷ്ടമില്ലാത്ത ഒരാളോടൊപ്പം ജീവിക്കുന്നതിലും നല്ലതു ജീവിക്കാതിരിക്കുന്നതാണ്." അവൾ പറഞ്ഞ ശേഷം നിലത്തേക്കു മിഴികളൂന്നി. അവിടെ രണ്ടു തുള്ളികൾ ഇറ്റുവീണു.
"ഇഷ്ടമില്ലെങ്കിൽ" ഒരിടവേളയ്ക്കു ശേഷം അവൾ തുടർന്നു. "പീറ്ററേട്ടൻ പറഞ്ഞാൽ മതി, ഞാൻ തനിയെ പൊയ്ക്കൊള്ളാം. പക്ഷെ..."
അവളെ തടഞ്ഞുകൊണ്ട് അശോശാമ്മ പീറ്ററിനോടു ചോദിച്ചു. "മോനെ നിനക്കിവളെ ഇഷ്ടമാണോ?"
"അമ്മച്ചീ.. അതെനിക്ക്..." പീറ്റർ ഉത്തരമില്ലാതെ കുഴങ്ങി.
"നിനക്കിവളെ ഇഷ്ടമാണോ എന്നാണു ചോദിച്ചത്" ശോശാമ്മ തറപ്പിച്ചു ചോദിച്ചു.
"ഇഷ്ടമാണ്" പീറ്റർ പറഞ്ഞു.
അവർ തങ്കത്തിനു നേരെ തിരിഞ്ഞു. "ജീവിതാവസാനം വരെ നീ ഇവനോടൊത്തു കഴിയുമോ?"
"കഴിയും" തങ്കത്തിന് ഉറപ്പായിരുന്നു.
"എന്നാലിനി മോളെവിടെയും പോകണ്ട. വരുന്നിടത്തു വച്ചു നമുക്കു കാണാം." ശോശാമ്മയുടെ വാക്കുകൾക്കു ഒരു കോട്ടയുടെ ഉറപ്പുണ്ടായിരുന്നു. അതിന്റെ അദൃശ്യമായ സംരക്ഷണം തങ്കത്തിനെ ആശ്വസിപ്പിച്ചു.
തന്റെ ഇഷ്ടം അറിഞ്ഞു അമ്മച്ചി പെരുമാറിയതിൽ പീറ്റർ അനല്പമായി ആഹ്ലാദം കൊണ്ടു.