മനുഷ്യബന്ധങ്ങളുടെ കഥപറയുന്ന നോവൽ ആരംഭിക്കുന്നു. കഥപറച്ചിലിന്റെ പതിവ് ശൈലിയിൽ നിന്നും ഈ നോവൽ അൽപ്പം വഴിമാറി സഞ്ചരിക്കുന്നു. വായനക്കാർക്ക് ഇത് പുതിയ ഒരു അനുഭവമായിരിക്കും. Plagiarism is a crime. Contact mozhi for film adaptation.
1 - ജൂലൈ 13
മുറിയിലെ അലമാര തുറക്കുന്ന നേരിയ ശബ്ദം അയാളെ ജാഗരൂഗനാക്കി. എത്രയോ നേരമായി ഉറക്കമില്ലാതെ കിടക്കുകയായിരുന്നു. അരികിൽ ഏതാണ്ട് അഅതേ അവസ്ഥയിൽ അയാളുടെ ഭാര്യയും. അല്ലങ്കിലും ജൂലൈ പതിമൂന്നിന്റെ രാവുകളിൽ അവർക്കു രണ്ടാൾക്കും ഉറങ്ങാൻ കഴിയുകയില്ലല്ലോ! നേരിയ ആലസ്യത്തിലേക്കു വഴുതി വീഴുകയായിരുന്നു, അപ്പോളാണ് ...
ഇരുട്ടിൽ മിഴിച്ചു നോക്കിക്കൊണ്ടായാൾ മെല്ലെ ധൈര്യം സംഭരിച്ചു. പതുക്കെ ഇരുട്ടിനോടു പറഞ്ഞു, "മുറിയിൽ ആരോ ഉണ്ടല്ലോ?".
ഭാര്യ അയാളുടെ കൈത്തണ്ടയിൽ ചെറുതായി നുള്ളി.
കുറച്ചു നിമിഷങ്ങൾക്കു ശേഷം, കുറച്ചുകൂടി ശബ്ദം ഉയർത്തി അയാൾ പറഞ്ഞു, "ആരാണെങ്കിലും, എനിക്കു സന്തോഷമാണ്. നിങ്ങൾ എന്റെ അതിഥിയാണ്. ഇവിടെ കള്ളന്മാർ പോലും വരാതായിട്ട് ഒരുപാടു വർഷങ്ങളായി."
ഘനീഭവിച്ച നിശബ്ദത തുടർന്നു.
"പണമാണ് നിങ്ങൾ തെരയുന്നതെങ്കിൽ, അതു അടുക്കളയിലെ തടി അലമാരയിലെ തേയിലപ്പാട്ടയിൽ ഉണ്ട്. അതെടുക്കാം."
ചെറിയ ഇടവേളയ്ക്കു ശേഷം അയാൾ തുടർന്നു.
"എനിക്കു വല്ലാതെ ദാഹിക്കുന്നുണ്ട്. താൻ അടുക്കളയിൽ പോയി മൂന്നു കാപ്പി ഇട്ടുകൊണ്ട് വാ. നമുക്ക് വല്ലതും മിണ്ടിയും പറഞ്ഞും ഇരിക്കാം. ങാ... എനിക്കു മധുരം വേണ്ട. മധുരം ഉപയോഗിക്കാതായിട്ടു ഈ രാത്രി ഇരുപതു വർഷം തികഞ്ഞു."
ഇരുളിൽ മൃദുവായ കാലൊച്ച അകന്നുപോകുന്നത് അയാളറിഞ്ഞു.
"പോയോ?", രഹസ്യം പോലെ ഭാര്യ ചോദിച്ചു.
"കാപ്പി ഇട്ടുകൊണ്ടു വരും", അയാൾ പ്രവചിച്ചു.
അടുക്കളയിൽ സ്വിച്ച് ഇടുന്നതിന്റെ ശബ്ദം അവർ കേട്ടു, പിന്നീട് പാത്രങ്ങൾ അനങ്ങുന്നതിന്റെയും.
അയാൾ കിടന്നുകൊണ്ടുതന്നെ കൈ നീട്ടി ബെഡ്‌ലാമ്പുകത്തിച്ചു. മഞ്ഞവെളിച്ചം ഒരു ചോരനെപ്പോലെ ബൾബിനു ചുറ്റും പതുങ്ങി നിന്നു. ഭാര്യ നെടുവീർപ്പിട്ടു. അയാൾ പറഞ്ഞു, "ഡോണ്ട് വറി, ടേക്ക് ഇറ്റ് ഈസി."
രണ്ടാളും ബെഡിൽ എഴുന്നേറ്റിരുന്നു. പുതപ്പു മാറ്റി. ചുരുണ്ടുകയറിയ വസ്ത്രം നേരെയാക്കി. അയാൾ മേശപ്പുറത്തെ ടൈംപീസിൽ ശ്രദ്ധിക്കുമ്പോൾ അടുത്ത മുറിയിൽ വിളക്കു തെളിഞ്ഞു. ഒരു നിമിഷം കട്ടിലിനടുത്തു ചാരിവച്ചിരുന്ന വോക്കിങ് സ്റ്റിക്കിലേക്കയാളുടെ വലതുകൈ നീണ്ടു. എന്നാൽ അതെടുക്കാതെ കൈ പിൻവലിഞ്ഞു. പകരം മേശപ്പുറത്തു നിന്നും കണ്ണടയെടുത്തു മുഖത്തു വച്ചു. മൂന്നുമണി കഴിഞ്ഞിരിക്കുന്നു. വരാൻ പോകുന്ന നിമിഷങ്ങളെ നേരിടാനായി, കൃത്രിമമായ ശാന്തത അയാൾ എടുത്തണിഞ്ഞു. എങ്കിലും അയാൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. വെളുപ്പാംകാലത്തെ തണുപ്പിലും അവർ രണ്ടാളും വിയർത്തു തുടങ്ങിയിരുന്നു.
അടുത്തു വരുന്ന കാലടിയുടെ ഉടമയെ കാണാൻ അയാൾക്കു തിടുക്കമായി. അയാളുടെ ഭാര്യയ്ക്കും. അയാൾ ചിന്തിച്ചു "കള്ളൻ ശക്തനായിരിക്കും, ആയുധവും ഉണ്ടായിരിക്കും, ക്രൂരനായിരിക്കുമോ? അല്ലെങ്കിലും നരച്ചുതുടങ്ങിയ ഞങ്ങളെ എന്തു ചെയ്യാനാണ്! ഏയ്, മനുഷ്യനല്ലേ... അല്ലെങ്കിൽ കാപ്പിയിടാൻ പോകുമായിരുന്നോ?"
ട്രേയിൽ കാപ്പിയുമായി കടന്നു വന്ന രൂപം അവരുടെ പ്രതീക്ഷകളെ തെറ്റിച്ചുകളഞ്ഞു. കൃശ ഗാത്രം. കറുത്ത വസ്ത്രങ്ങൾ, മേശപ്പുറത്തു ട്രേ വച്ചപ്പോഴേക്കും തുടുത്ത കവിളുകളും വ്യക്തമായി.
അയാളുടെ മനസ്സിലൂടെ ഒരു തണുത്ത കാറ്റു വീശി. ചെറു ചിരിയോടെ അയാൾ പറഞ്ഞു. "സുന്ദരിയായ കള്ളി, എനിക്ക് നിന്നെ ഇഷ്ടപ്പെട്ടു."
(തുടരും...)
2 - വെളുപ്പാംകാലത്തെ മോഷണം
കാപ്പി കുടിക്കെ അയാളുടെ ഭാര്യ അവളെ പഠിക്കുകയായിരുന്നു. കുട്ടിത്തം വിട്ടുപോകാത്ത യൗവനം. അവളെ എവിടെയോ കണ്ടു മറന്നതുപോലെ അവർക്കു തോന്നി. ചിലരെ കണ്ടാൽ അറിയാതെ ഇഷ്ടപ്പെട്ടുപോകില്ലേ? അങ്ങനെയൊരു ഇഷ്ടത്തിലേക്കവർ അപകടകരമായി അടുത്തുകൊണ്ടിരുന്നു. ഏതാണ്ടൊരേ സമയത്താണ് അവർ രണ്ടാളും ആ ചോദ്യം ചോദിച്ചത്.
"എവിടെയോ കണ്ടിട്ടുള്ളതുപോലെ?" (എന്തോ അത്ഭുതം പ്രവർത്തിച്ച പോലെ അവർ പരസ്പരം നോക്കുകയും ചെയ്തു.)
"എനിക്കും അങ്ങനെ തോന്നിയിരുന്നു". ഒട്ടോമാനിൽ ഇരുന്നു കാപ്പി മൊത്തിക്കുടിച്ചുകൊണ്ടിരുന്ന അവൾ ആദ്യമായി ശബ്‌ദിച്ചു. "രണ്ടു ദിവസത്തിനു മുൻപ് ഞാനും പപ്പായും ഇവിടമൊക്കെ കറങ്ങിയിരുന്നു. നിങ്ങൾ വീട് പൂട്ടി കാലത്തു നടക്കാൻ പോകുന്നതു ഞാൻ കണ്ടിരുന്നു."
അയാൾ ചോദിച്ചു "അടുക്കളയിലെ തടിഅലമാരയിലെ പാട്ടയിൽ നോക്കിയോ?"
അവൾ പറഞ്ഞു "ഇല്ല. ഇനിയും സമയമുണ്ടല്ലോ."
അയാൾ പറഞ്ഞു "നേരം വെളുത്തു വരുന്നു. ആരെങ്കിലും വെളുക്കുന്നതുവരെ മോഷ്ടിക്കുമോ?"
ഒരു ചിരിയിലൂടെ അവൾ അവരിലേക്കു പടർന്നു കയറി, "അതെടുക്കാൻ ഞാൻ നാളെ രാത്രിയിൽ വരാം."
അയാൾ പൊട്ടിച്ചിരിച്ചു. ഒപ്പം അയാളുടെ ഭാര്യയും. പൊടിച്ചു തുടങ്ങിയ സ്വേതബിന്ദുക്കൾ അപ്രത്യക്ഷമായത് അവരറിഞ്ഞു. ഒപ്പം മുറിയിലെ പിരിമുറുക്കം അയഞ്ഞില്ലാതെയാകുന്നതും.
"കക്കാനാണെങ്കിലും മോളു വന്നതു നന്നായി" അയാളുടെ ഭാര്യ പറഞ്ഞു.
അതാസ്വദിച്ചുകൊണ്ടവൾ പറഞ്ഞു, "അതെ. ഒറ്റയ്ക്ക് ഈ പണി ആദ്യമായിട്ടാണ്."
"മോൾക്ക് മസാലദോശ ഇഷ്ടമാണോ? നേരം വെളുത്തിരുന്നെങ്കിൽ ചുട്ടു തരാമായിരുന്നു. ചമ്മന്തിയും, സാമ്പാറും, ഇന്നലെ ഉണ്ടാക്കിയത് ഫ്രിഡ്ജിലുണ്ട്.", വർത്തമാനത്തിന്റെ സെന്റർ കോർട്ട് പിടിച്ചടക്കി അയാളുടെ ഭാര്യ മുന്നേറി.
"ഇവിടെ ഇപ്പോൾ ആരും വരാറില്ല. പെൻഷനായി വീട്ടിലിരിപ്പു തുടങ്ങിയശേഷം പ്രത്യേകിച്ചും. ഒന്നു നേരം വെളുത്തിരുന്നെങ്കിൽ..." നാളുകളായി നഷ്ടപ്പെട്ട ഉന്മേഷം തന്റെ ഭാര്യയിൽ തിരിച്ചുവരുന്നത് അയാളറിഞ്ഞു.
ഒഴിഞ്ഞ കപ്പു തിരികെ മേശപ്പുറത്തെ ട്രേയിൽ വച്ചുകൊണ്ട് അവൾ എഴുന്നേറ്റു അയാളുടെ ഭാര്യയുടെ അടുത്തേക്കു ചെന്നു. കപ്പു തിരികെ വാങ്ങുന്നതിനിടയിൽ അവരുടെ വിരലുകളിൽ അവൾ അറിഞ്ഞുകൊണ്ടു സ്പർശിച്ചു. അതാഗ്രഹിച്ചതുപോലെ അവർ അവളെ നോക്കിച്ചിരിച്ചു. ചിരിയിൽ അവൾ തിരിച്ചറിഞ്ഞത് പറഞ്ഞറിയിക്കാത്ത നൊമ്പരത്തിന്റെ വിങ്ങലുകളായിരുന്നു. അവളുടെ കണ്ണുകളുടെ ആഴത്തിലേക്കവർ ഊളിയിട്ടാരെയോ തിരയുന്നുണ്ടായിരുന്നു. അവർ ചോദിക്കാതെ തന്നെ അവൾ ഉത്തരം പറഞ്ഞു.
"നാളെ രാത്രിയിൽ വരാം...പപ്പാ പുറത്തു കാത്തിരിക്കുന്നുണ്ട്. ഞാൻ ഓക്കേ ആണെന്നു മെസ്സേജ് ഇട്ടിരുന്നു. എങ്കിലും ഇനിയും താമസിച്ചാൽ..., അതു വേണ്ട. ഞാൻ നാളെ രാത്രിയിൽ വരാം."
"ഇനി വരുമ്പോൾ അടുക്കളയുടെ പൂട്ടു പൊളിക്കണ്ട. മുൻവശത്തെ കതകു പൂട്ടില്ല." അയാൾ പറഞ്ഞു.
ട്രേയുമായി മുറിക്കുപുറത്തേക്കു നീങ്ങിയ അവളെ നോക്കി രണ്ടാളും നെടുവീർപ്പിട്ടു. പിന്നെ പരസ്പരം നോക്കി. അവരുടെ കണ്ണുകളിൽ അടരാൻ തയാറായി രണ്ടു തുള്ളികൾ കാഴ്ച മൂടിക്കളഞ്ഞു.
ആ വെളുപ്പാങ്കാലത്തു അവൾ പോയ്ക്കഴിഞ്ഞപ്പോൾ, രണ്ടുപേരുടെയും ഹൃദയം അപഹരിക്കപ്പെട്ടിരുന്നു.
(തുടരും...)
3 - രാപ്പാടി പാടുമ്പോൾ
അടുത്ത രാത്രിയിൽ അവൾ വീണ്ടും വരുമോ എന്ന് അവർക്കു സംശയമുണ്ടായിരുന്നു. മോഷണത്തിനു മുമ്പേ പിടിക്കപ്പെട്ടതുകൊണ്ട് തന്ത്രപരമായി അവൾ രക്ഷപെട്ടതല്ലേ എന്ന് അവർ ചിന്തിക്കാതിരുന്നില്ല. എങ്കിലും മറക്കാനാവാത്ത ഒരനുഭവമായി അവരതു പകൽ മുഴുവൻ കൊണ്ടുനടന്നു. അതിന്റെ ആകസ്മികത്വം, സംഭവങ്ങളുടെ അനുവർത്തനം, റിഹേഴ്സൽ ചെയ്ത ഒരു നാടകത്തിന്റെ പെർഫെക്ഷൻ, ഒക്കെയും അവരുടെ ചർച്ചയ്‌ക്കുള്ള വിഷയങ്ങളായിത്തീർന്നിരുന്നു.
"അവൾക്കു മോഷ്ടിക്കാൻ കഴിയുമെന്നെനിക്കു തോന്നുന്നില്ല, പാവം... പ്രാരാബ്ധം കാരണമായിരിക്കും", ഭവനഭേദനക്കാരിയെ ന്യായീകരിക്കുന്നതു വരെ എത്തി അയാളുടെ ഭാര്യയുടെ ചിന്തകൾ.
പതിവുപോലെ അത്താഴവും, ടെലിവിഷനിലെ രാത്രി വാർത്തയും കണ്ട ശേഷം അവർ ഉറങ്ങാൻ പോയി. അവൾ വന്നാൽ എന്തു സംസാരിക്കണം എന്നും, അവളെപ്പറ്റി എന്തൊക്കെ ചോദിച്ചറിയണം എന്നുമൊക്കെ അവർ ചർച്ച ചെയ്തു കിടന്നു. പാതിരാവായിട്ടും രണ്ടാൾക്കും ഉറങ്ങാൻ കഴിഞ്ഞില്ല. പോരെങ്കിൽ വീടിന്റെ മുന്നിലുള്ള കതകു പൂട്ടാത്തതിനാൽ പുതിയ കള്ളന്മാർ ആരെങ്കിലും കടന്നു കയറുമോ എന്നും അവർ ആശങ്കപ്പെട്ടിരുന്നു. മേശപ്പുറത്തെ ടൈംപീസിൽ പന്ത്രണ്ടു ആയപ്പോൾ മുൻഭാഗത്തെ കതകു തുറക്കുന്ന ശബ്ദം കേട്ടു.
കൈയിൽ മനോഹരമായ ഒരു ചെറിയ പൂച്ചെണ്ടുമായി അവൾ ബെഡ്റൂമിനു പുറത്തു കാത്തു നിന്നു. പകുതി ചാരിയ കതകിൽ ചെറുതായി മുട്ടി. അയാൾക്കു മുൻപേ, അയാളുടെ ഭാര്യ എഴുന്നേറ്റു ചെന്നു കതകു തുറന്നു. ലിവിങ് റൂമിൽ നിന്നും ചാഞ്ഞു വീണ പ്രകാശധാരയിൽ, അയഞ്ഞ കാഷ്വൽ വസ്ത്രങ്ങളിൽ അവൾ സുന്ദരിയായി ചിരിച്ചു നിന്നു.
"ങാ, വന്നല്ലോ!" അവർ ആശ്വാസത്തോടെ പറഞ്ഞു.
"വരാതിരിക്കുന്നതെങ്ങനെ?", പൂക്കൾ നീട്ടിക്കൊണ്ടവൾ പറഞ്ഞു. പിന്നെന്തു പറയണമെന്നവൾക്കറിയില്ലായിരുന്നു.
അപ്പോളേക്കും അയാളും എത്തിയിരുന്നു. "വാ കുട്ടി, നമുക്കിരിക്കാം." അയാൾ ലിവിങ് റൂമിലെ സോഫായിലമർന്നു.
"കാപ്പിയിടട്ടെ... ഞാൻ?" അവൾ ചോദിച്ചു.
"രാത്രിയിൽ കാപ്പി പതിവില്ല. ഇന്നലെ പക്ഷെ പതിവു തെറ്റിച്ചതു നന്നായി, നല്ല അസ്സലു കാപ്പിയായിരുന്നു. അപ്പോൾ ഇന്നും അതാവാം, അല്ലെ? അയാൾ നരച്ച മുടി വിരലുകൾ കൊണ്ടു പിന്നിലോട്ടു കൊതിക്കൊണ്ടു പറഞ്ഞു.
അവൾ സന്തോഷത്തോടെ അടുക്കളയിലേക്കു പോയി. അവൾ കൊണ്ടുവന്ന പൂക്കൾ അയാളുടെ ഭാര്യ പുഷ്പപാത്രത്തിൽ ഒരുക്കി വച്ച ശേഷം അവളെ പിന്തുടർന്നു.
"പുള്ളിക്കാരനു മധുരം വേണ്ട", അവർ ഓർമ്മിപ്പിച്ചു.
തിരിഞ്ഞു നോക്കിക്കൊണ്ടവൾ പറഞ്ഞു, "അറിയാം, എന്തെ ഡയബെറ്റിക് ആണോ?"
"ഷുഗറൊന്നുമില്ല, പക്ഷെ പഴയൊരു സംഭവത്തിനു ശേഷം കുമാർ മധുരം കഴിച്ചിട്ടില്ല. ഞങ്ങളുടെ ജീവിതത്തിലെ മധുരം നഷ്ടപ്പെട്ടിട്ട് ഇന്നലെ രാത്രിയിൽ ഇരുപതു വർഷം തികഞ്ഞു."
'ഏതു സംഭവം?' എന്നവൾക്കു ചോദിക്കണമെന്നുണ്ടായിരുന്നു. പകരം അവൾ ഇങ്ങനെ ചോദിച്ചു. "അടുക്കളക്കതകിന്റെ കൊളുത്തു ശരിയാക്കിയോ?"
അപ്പോളേക്കും കുമാർ അടുക്കളയിൽ എത്തിയിരുന്നു. ചെറിയ ഡൈനിങ്ങ് ടേബിളിനു ചുറ്റും ഇരുന്നുകൊണ്ട് അവർ കാപ്പി കുടിക്കെ അവൾ പറഞ്ഞു.
"അങ്കിൾ, ആരെങ്കിലും ഇത്രയ്ക്കു ബലം കുറഞ്ഞ ഓടാമ്പൽ കതകിനു ഫിറ്റ് ചെയ്യുമോ?"
"നീ എന്നെകിലും വരുമെന്നറിയാമായിരുന്നു. നിന്റെ ബുദ്ധിമുട്ടു കുറയ്ക്കാനായിരുന്നു." ചിരിച്ചുകൊണ്ടായാൾ പറഞ്ഞു. "ഇനി നമുക്കു അടുക്കളയുടെ കതകു നല്ല സ്ട്രോങ്ങ് ആക്കളയാം, അല്ലെ സുഭദ്രെ?" അയാൾ ഭാര്യയെ നോക്കി കണ്ണിറുക്കി.
"അതുപോട്ടെ, നീ പകൽ മോഷണത്തിനു പോവുമോ?" അയാൾ വിഷയം മാറ്റി.
"എനിക്കിഷ്ടം പകലത്തെ പണിയാ. റിസ്ക് കുറവാ. അതുകൊണ്ടു തന്നെ കയ്യിൽ തടയുന്നതും കുറവാണ്. അത്യാവശ്യം ജീവിച്ചുപോകാൻ പറ്റും. പിള്ളേഴ്സിന്റെ ഒരു ഗാങ് ഉണ്ട്. എല്ലാവരും കൂടി പ്ലാൻ ചെയ്തു എക്സിക്യൂട്ട് ചെയ്യും. ഭയങ്കര രസമാണ്. ഇന്നലെ രാത്രിയിലെ മോഷണശ്രമം പൊളിഞ്ഞതോടെ, പപ്പ അതു സ്റ്റോപ്പു ചെയ്തു. പപ്പ പറയുന്നത്, രാത്രി മോഷണത്തിനു എന്നെ കൊള്ളില്ല എന്നാണ്. ഭാഗ്യം കൊണ്ടാണ് ഞാൻ രക്ഷപെട്ടതെന്നാ പപ്പ പറഞ്ഞത്."
"അല്ല മോളെ, ഒന്നു ചോദിച്ചോട്ടെ? നിങ്ങൾക്കു കുടുംബമായി മോഷണമാണോ പണി?" സുഭദ്ര ചോദിച്ചു.
"കുടുംബമോ? അങ്ങനെയൊന്നില്ല, പിന്നെ... ജീവിതത്തിൽ ആദ്യമായിട്ടാ പാപ്പാ അല്ലാതെ മറ്റൊരാൾ എന്നെ മോളേ എന്നു വിളിക്കുന്നത്." അവൾക്കു തൊണ്ടയിടറി. "ആരും എന്നെ അങ്ങനെ വിളിച്ചിട്ടില്ല."
"പിന്നെ... അതെന്റെ പപ്പായൊന്നുമല്ല, പക്ഷെ പപ്പയെപ്പോലെയാ. അല്ല പപ്പാ തന്നെയാണ്. എനിക്കതറിയാമെന്നു പക്ഷെ പാപ്പായ്ക്കറിയില്ല. ഞങ്ങടെ കൂട്ടത്തിലെ ഒരു തള്ളയാണ് എന്നോടതു പറഞ്ഞത്; അതെന്റെ ശരിക്കുള്ള പാപ്പാ അല്ല എന്ന്."
ദൂരെ എവിടെയോ ഒരു രാപ്പാടി നീട്ടി വിളിച്ചു. അല്പ സമയത്തിനു ശേഷം മറ്റെവിടെയോനിന്നു മറ്റൊന്നു മറുപടി കൊടുത്തു.
"എവിടെങ്കിലും ഒരു ചെറിയ പണികിട്ടിയാൽ ആന്റി, അന്നു ഞാനിതു നിറുത്തും. സ്വന്തമായിട്ട് അഡ്രസ് പോലുമില്ലാതെങ്ങനാ കൊള്ളാവുന്നൊരു ജോലി കിട്ടുന്നത്!"
"നിന്റെ പപ്പ നിന്നെ എന്താ വിളിക്കുന്നത്?" അയാൾ വിഷയം മാറ്റി.
"ജൂലൈ, സ്കൂളിലും അതായിരുന്നു പേര്. പക്ഷെ 'കള്ളി' എന്നായിരുന്നു ഞാൻ കേൾക്കാതെ എല്ലാവരും വിളിച്ചിരുന്നത്. ഒരിക്കൽ അടുത്ത ക്ലാസിലെ ഒരുത്തൻ എന്നെ കള്ളീന്നു വിളിച്ചു. അന്ന് ഞാനവന്റെ മൂക്കിടിച്ചു പരത്തി. പിന്നീടാരും അങ്ങനെ കേൾക്കെ വിളിച്ചിട്ടില്ല."
"അപ്പൊ ഇനി ജൂലിയെ ഓർക്കാതെങ്ങാനും കള്ളീന്നു വിളിച്ചാൽ, മൂക്കിടിച്ചു പരത്തിക്കളയുമല്ലോ സുഭദ്രെ. സൂക്ഷിച്ചു വേണം ഈ സാധനം കൈകാര്യം ചെയ്യേണ്ടതെന്നു സാരം." കുമാർ ചിരിച്ചുകൊണ്ട് പറഞ്ഞു.
അവൾ തിരുത്തി, "ജൂലിയല്ല, ജൂലൈ. ഒരു ജൂലൈ മാസത്തിലാണ് പപ്പായ്ക്ക് എന്നെ കിട്ടിയത്. അതുകൊണ്ടു പപ്പാ എന്നെ ജൂലൈ എന്നു വിളിച്ചു തുടങ്ങി. രാത്രിമോഷണത്തിന്റെ ഹരിശ്രീ കുറിച്ചത് ഇന്നലെയായിരുന്നു. റിസ്ക് കുറവായതുകൊണ്ടാണ് പപ്പാ സമ്മതിച്ചത്. അത് അങ്കിൾ പൊളിച്ചു തരികയും ചെയ്തു. കള്ളൻ... വെളുപ്പാം കാലത്തു കാപ്പി വേണമെന്ന്... കള്ളനു കഞ്ഞി വച്ച ആളാ അങ്കിൾ." അവൾ പൊട്ടിച്ചിരിച്ചു.
കുമാറും സുഭദ്രയും അവളുടെ ചിരിയിൽ പങ്കു ചേർന്നു.
4. ജൂലൈ - മധുവുണ്ടോ നിലാവേ?
"എനിക്കാണെങ്കിൽ അതിങ്ങു തന്നോളൂ", അവൻ കൈകൾ ജൂലൈയുടെ നേർക്കു നീട്ടി.
എന്തുചെയ്യണമെന്നറിയാതെ ഒരുനിമിഷം അവൾ പകച്ചു നിന്നു. ഒടുവിലൊരു മന്ദഹാസത്തോടെ പൂക്കൾ അവനു നൽകി.
"അങ്കിളും ആന്റിയും ഇല്ലേ?", അവൾ ചോദിച്ചു.
"ഞാനുണ്ടല്ലോ", അവൻ പറഞ്ഞു.
"അങ്കിളും ആന്റിയും ഇല്ലയോ എന്നാണു ഞാൻ ചോദിച്ചത്" അവൾ കൃത്രിമമായ ക്ഷോഭം നടിച്ചു.
അവൾ നൽകിയ പൂക്കൾ മണത്തുകൊണ്ടു അവൻ പറഞ്ഞു, "ജീവിതത്തിൽ ആദ്യമായാണ് ഒരു സുന്ദരി എനിക്കു പൂക്കൾ തരുന്നത്. എത്രയോ സുന്ദരികളുടെ പുറകെ ഞാൻ പൂവും കൊണ്ട് പോയതാണ്. എത്ര വാലെന്റൈൻസ് ഡേ കളാണ് ദൈവമേ പാഴായിപ്പോയത്!" അവളെ ശ്രദ്ധിക്കാതെ അവൻ പൂക്കളും നോക്കി നിന്നു.
"എഡോ തന്റെ അടുത്താ ചോദിച്ചത്. ചെവി ശരിക്കു കേൾക്കില്ലായിരിക്കും!"
"ഇതിനാണ് ഇന്ദ്രജാലം എന്ന് പറയുന്നത്. എന്റെ പേഴ്സും അടിച്ചോണ്ടു പോയവൾ, പൂക്കളുമായി എന്റെ മുന്നിൽ വരുന്നു. അതെനിക്കു നൽകുന്നു. ഇനിയും എന്നെ ഇഷ്ടമാണെന്നൊന്നും പറഞ്ഞേക്കരുത്. സോറി, തൽക്കാലം ഞാൻ വളരെ ബിസിയാണ്."
ജാള്യതയോടെ ജൂലൈ, "അതു ഞാനൊന്നുമല്ല, വേറാരെങ്കിലുമായിരിക്കും"
"ഏത്?" അവൻ വിടാനുള്ള ഭാവത്തിലായിരുന്നില്ല.
ജൂലൈ: "നിങ്ങളുടെ പേഴ്‌സ് മോഷ്ടിച്ചത്"
അവൻ: "അതു ശരി, അപ്പോൾ അതു കൃത്യമായിട്ടറിയാം. പോട്ടെ എനിക്കിഷ്ടമായി. ആ പേഴ്സസിൽ എന്റെ ഹൃദയം ഉണ്ടായിരുന്നു. അതും കൊണ്ടാണ് നീ ഓടിയത്. അതു നീ എന്തു ചെയ്തു?"
ജൂലൈ: "ഞാൻ പറഞ്ഞില്ലേ, അതു ഞാനല്ലെന്ന്."
പുറത്തെ ഗേറ്റു തുറന്നു കുമാറും, സുഭദ്രയും കയറി വന്നതോടെ പൂമുഖത്തെ തർക്കം അവസാനിച്ചു.
"അല്ല ഇതാര്, ജൂലൈ എപ്പോൾ വന്നു?", കുമാർ ചോദിച്ചു. "സുഭദ്രയ്ക്കൊരു ചെക്കപ്പ് ഉണ്ടായിരുന്നു."
"രമേശാ... വരാൻ ഇത്തിരി വൈകിപ്പോയി" കുമാർ നടന്നു പൂമുഖത്തെത്തി.
"അടുക്കളയുടെ കതകു നന്നാക്കാൻ വന്നതാണ് രമേശൻ. ശനിയാഴ്ച ആയതുകൊണ്ടു രമേശനെ കിട്ടി. അത് പോകട്ടെ, നിങ്ങൾ വളരെ കാര്യമായി സംസാരിക്കുന്നതു കണ്ടു. പരിചയക്കാരാണോ?" കുമാർ ജൂലൈയോടു ചോദിച്ചു.
"ആണോ എന്നോ? ഞങ്ങൾ പണ്ടേ പരിചയക്കാരാ അങ്കിൾ. ചില കൊടുക്കൽ വാങ്ങലുകൾ വരെ ഉണ്ടായിരുന്നു. എന്തായാലും പേരെനിക്കിഷ്ടപ്പെട്ടു. ജൂലൈ! അപ്പോൾ അടുത്ത മാസം പേര് വീണ്ടും മാറുമായിരിക്കും!" രമേശൻ അർദ്ധോക്തിയിൽ അവളെ നോക്കി.
"അങ്കിൾ, നിങ്ങൾക്കു തരാൻ കൊണ്ടുവന്ന ഫ്‌ളവേര്ഴ്സ് ആണ്, ഇയാൾ ഇത് വാങ്ങിച്ചു കളഞ്ഞു." ജൂലൈ പരിഭവത്തോടെ പറഞ്ഞു.
"അതു നന്നായി, രമേശനെ ഒന്നാദരിക്കണം എന്നു കരുതിയിരിക്കുകയായിരുന്നു. ഇവിടുത്തെ സർവ്വ മരാമത്തു പണികളും ചെയ്യുന്നതും, ചെയ്യിക്കുന്നതും രമേശനാണ്." കുമാർ പ്രതികരിച്ചു.
കുമാറും സുഭദ്രയും ഉള്ളിലേക്കു പോയികഴിഞ്ഞപ്പോൾ രമേശൻ അവളോട് ചോദിച്ചു, "അപ്പോൾ എന്റെ പേഴ്‌സ് എപ്പോൾ തരുമെന്നാ പറഞ്ഞത്?"
"നാണമില്ലല്ലോ തനിക്ക്. ഇതുപോലെ കീറിപ്പൊളിഞ്ഞ ഒരു പേഴ്‌സ് എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് കാണുന്നത്. ഞാനതു അപ്പഴേ കളഞ്ഞു. തനിക്കു ഞാനൊരു പുതിയ പേഴ്‌സ് വാങ്ങിത്തരാം. എന്താ..." ജൂലൈ പറഞ്ഞു.
രമേശൻ: "പുതിയതു വാങ്ങാനുള്ള പണം ഞാൻ തരാം. എനിക്കാ പഴയതു എങ്ങനേലും തിരികെത്തരാമോ? അതിലെന്റെ ഹൃദയമുണ്ടായിരുന്നു എന്നു ഞാൻ വെറുതെ പറഞ്ഞതല്ല. തനിക്കതു പറഞ്ഞാൽ മനസ്സിലാകില്ല. പ്ളീസ്..."
ജൂലൈ: "അതെന്താ എനിക്കു മനസ്സിലാകാത്തത്? താൻ കാര്യം പറഞ്ഞാട്ടെ."
രമേശൻ: "ഞാൻ പറയാനുള്ളതു പറഞ്ഞു. ഞാൻ ചോദിച്ചത്, അതിലുണ്ടായിരുന്ന പണമല്ല. പണത്തേക്കാൾ വലുതാണ് എനിക്കാ പഴയ പേഴ്‌സ്. അതിനു ജൂലൈയെക്കാൾ പ്രായം കാണും. കുറച്ചു സെന്റിമെന്റൽ അറ്റാച്ച്മെന്റ് ഉണ്ടെന്നു കൂട്ടിക്കോ."
വസ്ത്രം മാറി തിരികെവന്ന കുമാർ രമേശനോടായി പറഞ്ഞു. "സോറി രമേശാ, ഇന്നു വൈകുന്നതിനു മുമ്പു പണി തീരുമോ?
രമേശൻ: "അങ്കിൾ പേടിക്കണ്ട. അതു ഞാൻ ഇപ്പോൾത്തന്നെ ശരിയാക്കിയേക്കാം. ഞാനിതൊന്നു ആന്റിയെ ഏൽപ്പിക്കട്ടെ."
"അതിനു താൻ ബുദ്ധിമുട്ടണ്ട" എന്നു പറഞ്ഞുകൊണ്ട് ജൂലൈ അയാളുടെ കൈയിൽ നിന്നും പൂക്കൾ തട്ടിപ്പറിച്ചുകൊണ്ടു അകത്തേക്കോടിപ്പോയി.
(തുടരും)
5 - സന്ധ്യ മയങ്ങുന്നു
ബീച്ചിലെ തിരക്കു കുറഞ്ഞ സന്ധ്യാനേരം. ഷോൾഡർ ബാഗിൽ നിന്നും രമേശന്റെ പേഴ്‌സ് എടുത്തു നീട്ടിക്കൊണ്ടു ജൂലൈ പറഞ്ഞു, "സോറി രമേശൻ. ഈ പേഴ്സും രമേശനും തമ്മിലുള്ള ബന്ധം എനിക്കു നന്നായി മനസ്സിലാകും. ഞാനും രമേശനെപ്പോലെ അച്ഛനില്ലാത്ത ആളാണ്. രമേശന്റെ ചെറുപ്പത്തിലേ അച്ഛൻ മരിച്ചുപോയെന്നു ആന്റി എന്നോട് പറഞ്ഞു. അല്ലെങ്കിലും കഥയറിഞ്ഞിട്ടല്ലല്ലോ ആരും മോഷ്ടിക്കുന്നത്. എന്തുചെയ്യാനാ, ഞാൻ ചെറുപ്പത്തിലേ ഇങ്ങനെയൊക്കെ ആയിപ്പോയി."
രമേശൻ അത്ഭുതത്തോടെ പേഴ്‌സ് വാങ്ങി. അലസമായി അതു തുറന്നുനോക്കി. "സത്യം പറഞ്ഞാൽ, ഞാൻ കരുതിയതേയില്ല ഇതു തിരികെക്കിട്ടുമെന്ന്. താങ്ക്സ് ജൂലൈ. അച്ഛൻ ഉപയോഗിച്ചിരുന്ന പേഴ്‌സാണ്. അതു കൈയിലുള്ളപ്പോൾ ഒരു ബലമാണ്. അച്ഛൻ കൂടെയുള്ളതായി തോന്നും."
ജൂലൈ: "അതു തുറന്നു നോക്കണ്ട കാര്യമില്ല. പണമൊഴിച്ചെല്ലാം അതിൽ പഴയതുപോലെ ഉണ്ട്. പണം ചെലവായിപ്പോയി. സാധാരണ പേഴ്‌സുകൾ ഞാൻ കളയുകയാണ് പതിവ്. ഈ ഓൾഡ് ഫാഷൻ ലെതർ പേഴ്‌സ് കളയാൻ തോന്നിയില്ല. പപ്പാ പറഞ്ഞു ഇതു വിദേശ നിർമ്മിതമാണെന്നു. കഴിയുമെങ്കിൽ ഉടമയെ കണ്ടുപിടിച്ചു തിരികെ കൊടുക്കണമെന്നും. അത് പോട്ടെ പേഴ്‌സിലുള്ള ഫോട്ടോയിലെ സുന്ദരിയാരാ?... ലവറാ?
രമേശൻ: "ഉം, എന്താ എങ്ങനെയുണ്ട്?"
ജൂലൈ: "സുന്ദരിയാ, പക്ഷെ രമേശന് ഒട്ടും ചേരില്ല. പെർസ് പോലെ ഓൾഡ് ഫാഷൻഡ് ആണ്. ആ ജൂവലറി ഒക്കെ കണ്ടില്ലേ, തലയിൽ എണ്ണയൊക്കെ തേച്ചു, പൂവൊക്കെ വച്ച്..."
അതു കേട്ടവൻ പൊട്ടിച്ചിരിച്ചു. അതിനു ശേഷം പറഞ്ഞു, " ചെറിയ ഒരു വ്യത്യാസമുണ്ട്. ഇതെന്റെ അച്ഛന്റെ കാമുകിയായിരുന്നു. അമ്മയുടെ പഴയ ഫോട്ടോ ഒന്നു ഡെവലപ്പ് ചെയ്തെടുത്തതാണ്. അമ്മ സുന്ദരിയായിരുന്നു. വലിയ വീട്ടിലെ അരുമയായിരുന്നു. അച്ചൻ കഷ്ടപ്പെട്ടു വളച്ചെടുത്തതാണ്."
ജൂലൈ: "നിങ്ങൾ കുടുംബപരമായി വളയ്ക്കുന്നവരാണോ? അല്ല, അങ്ങനെ തോന്നി."
അവനതു ആസ്വാദിച്ചുകൊണ്ടു ചോദിച്ചു, "ങാ... അതു പോട്ടെ. ജൂലൈക്കു അങ്കിളും ആന്റിയുമായി എന്താ കണക്ഷൻ?"
ജൂലൈ: "അങ്കിൾ ഒന്നും പറഞ്ഞില്ലേ?"
രമേശൻ: "പറഞ്ഞു ഫ്രണ്ടിന്റെ മകളാണെന്ന്."
ജൂലൈ: "പാവം.. ഇങ്ങനെയൊക്കെ ഉള്ളവർ ഈ ഭൂമിയിൽ ഉണ്ടോ ദൈവമേ!. അടുക്കളയുടെ വാതിൽ എങ്ങനെ പൊളിഞ്ഞെന്നാണ് അങ്കിൾ രമേശനോട് പറഞ്ഞത്?"
രമേശൻ: "എന്തോ അബദ്ധം പറ്റിയെന്നോ മറ്റോ പറഞ്ഞു. ഞാനോർക്കുന്നില്ല. അതും ഇതും തമ്മിലെന്താ ബന്ധം?"
ജൂലൈ: "ബന്ധമറിഞ്ഞാൽ രമേശനെന്നെ കൂടുതൽ വെറുക്കും. വെറുത്താലും സാരമില്ല. ഞാൻ ചെയ്തതല്ലേ. അല്ലെങ്കിൽ എന്തിനാണ് ഒളിക്കുന്നതു..."
രമേശൻ: "എന്ത്! ജൂലൈ ചെയ്തതാണെന്നോ?"
ജൂലൈ: "രമേശന്റെ പേഴ്‌സ് തട്ടിപ്പറിച്ചതാരാ?"
രമേശൻ: "അതു... പിന്നെ നിനക്കു ജീവിക്കാൻ വേറെ... വഴിയില്ലാഞ്ഞിട്ടല്ലേ?"
ജൂലൈ: "ജീവിക്കാൻ വേറെ വഴിയില്ലാത്തതു കൊണ്ടാണ് അങ്കിളിന്റെ അടുക്കളവാതിൽ രാത്രയിൽ പൊളിച്ചത്. മോട്ടിക്കാൻ. പക്ഷെ സംഭവം ചീറ്റിപ്പോയി. കള്ളനു കഞ്ഞിവച്ച ആളാണ് അങ്കിൾ. അങ്ങേരെന്നെക്കൊണ്ടു ആ രാത്രിയിൽ കാപ്പി ഇടീച്ചു കുടിച്ചു. എങ്കിലും എന്റെ നിജസ്ഥിതി അങ്കിൾ മൂടിവച്ചല്ലോ!"
രമേശൻ പൊട്ടിചിരിച്ചുകൊണ്ടു: "സത്യം?"
ജൂലൈ: "സത്യം... ജീവിതത്തിൽ ഞാൻ വളരെക്കുറച്ചേ സത്യം പറഞ്ഞിട്ടുള്ളു. പക്ഷെ ഇപ്പോൾ അങ്ങനെയല്ല. എനിക്കീപ്പണി മടുത്തു. എന്നുമിങ്ങനെ കട്ടും മോട്ടിച്ചും കഴിയാൻ പറ്റില്ല. എന്നെങ്കിലും പിടിക്കപ്പെടും. അതിനു മുമ്പ് ഇതു നിറുത്തണം. രമേശൻ വിചാരിച്ചാൽ എവിടേലും ഒരു ചെറിയ പണി ഒപ്പിച്ചു തരാൻ പറ്റുമോ?..."
അവനവളുടെ കണ്ണുകളിൽ ആർദ്രമായി നോക്കി. പിന്നെ ആലോചനയുയോടെ പ്രതിവചിച്ചു. "പണി സംഘടിപ്പിച്ചു തരാൻ പറ്റും. പക്ഷെ അതു ജൂലൈക്കു ഇഷ്ടമാകുമോ എന്നറിയില്ല."
ജൂലൈ: "എനിക്കിഷ്ടമാണ്. മാന്യതയുള്ള എന്തു പണിയും ചെയ്യാൻ ഞാൻ പണ്ടേ ഒരുക്കമാണ്. പക്ഷെ കിട്ടണ്ടേ!"
രമേശൻ: "എന്നാലിനി അമ്മയോടൊന്നു ചോദിക്കണം."
ജൂലൈ: "അമ്മയോടെന്തിനാണ് ചോദിക്കുന്നത്?"
രമേശൻ: "ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങൾ എല്ലാം ഞാൻ അമ്മയോട് സംസാരിക്കാറുണ്ട്. അമ്മ ഒന്നിനും No പറഞ്ഞിട്ടില്ല. ഇതിനും പറയില്ല. അമ്മയല്ലാതെ ചോദിക്കാനായി അങ്ങനെ കാര്യമായി എനിക്കാരുമില്ല."
ജൂലൈ: "ദൈവമേ ഞാനെന്തൊക്കെയാണ് കേൾക്കുന്നത്? ഈ ഭൂമിയിൽ ആർക്കെങ്കിലും ഈ കള്ളിയെ ഇഷ്ടപ്പെടാൻ കഴിയുമെന്നു കരുതിയിട്ടില്ല. രമേശൻ..., ശരിക്കും ഉള്ളതാണോ പറയുന്നത്? അതോ എന്നെ വെറുതെ സുഖിപ്പിച്ചു വിടാനോ?"
രമേശൻ: "വെറുതെ പറഞ്ഞതാണെങ്കിലോ?"
ജൂലൈ: "വെറുതെയാണെങ്കിലും അങ്ങനെയൊരാൾ ഇത്രയും സ്നേഹത്തോടെ പറഞ്ഞല്ലോ. പണ്ടു പലരും പറഞ്ഞിട്ടുണ്ട്, അവരുടെയൊക്കെ ഉദ്ദേശം പക്ഷെ വേറെയായിരുന്നു. അവന്മാരെയൊന്നും പപ്പാ വെറുതെ വിട്ടിട്ടില്ല."
രമേശൻ: "കർത്താവേ, ഇത്രയും നാൾ ആരുടേയും ഇടി കൊള്ളാതെയാണ് ജീവിച്ചത്. ഇനിയിപ്പോൾ നിന്റെ പപ്പായുടെ ഇടി കൊള്ളാനാണു യോഗമെങ്കിൽ, ഞാനതങ്ങു സഹിക്കും. പിന്നെ ഒരു റിക്വസ്റ്റ് ഉണ്ട്; ഒരു മയത്തിൽ ഇടിക്കാൻ പറയണേ. ഇടിച്ചെന്റെ പരിപ്പിളക്കിയാൽ, നിന്റെ പപ്പയ്ക്ക് കൊച്ചുമക്കളില്ലാതെപോകും."
ജൂലൈ ചാടി എഴുന്നേറ്റു അവനെ കെട്ടിപ്പിടിച്ചുകൊണ്ടലറി "എനിക്കു നിന്നെ കടിച്ചു തിന്നാൻ തോന്നുന്നു, രമേശാ..."
ചുറ്റുവട്ടത്തുള്ളവർ ശ്രദ്ധിക്കുന്നതു കണ്ട രമേശൻ അല്പം ചമ്മലോടെ പറഞ്ഞു, "നമ്മൾ ബീച്ചിലാണ്. ഹോട്ടൽ മുറിയിലല്ല..."
അവൻ പറയുന്നതൊന്നും ശ്രദ്ധിക്കാതെ അവൾ കൈകളുയർത്തി തുള്ളിച്ചാടിക്കൊണ്ടിരുന്നു. അവൾ സെറ്റിൽ ചെയ്തപ്പോൾ രമേശൻ മെല്ലെ ചോദിച്ചു. "ജൂലൈ ആദ്യം പറഞ്ഞത്, നീയും എന്നെപ്പോലെ അച്ഛനില്ലാത്ത ആളാണെന്നാണ്. പിന്നെ ഈ പപ്പയെന്നു പറയുന്നതാരെയാണ്?"
ജൂലൈ: "ഓർമ്മയുള്ളപ്പോൾ മുതൽ പപ്പയാണ് എന്നെ വളർത്തിയത്. പല്ലുതേപ്പിച്ചിരുന്നതും, കുളിപ്പിച്ചിരുന്നതും, ഭക്ഷണം ഉണ്ടാക്കി കഴിപ്പിച്ചിരുന്നതും, സ്‌കൂളിൽ വിട്ടതും, കക്കാൻ പഠിപ്പിച്ചതും, നിക്കാൻ പഠിപ്പിച്ചതും എല്ലാം പപ്പായാണ്. ഈ ബീച്ചിൽ എവിടെങ്കിലും നമ്മളെ ശ്രദ്ധിച്ചുകൊണ്ട് പപ്പാ നിൽക്കുന്നുണ്ടായിരിക്കും. അതാണ് എന്റെ പപ്പാ. എന്നെപ്പോലെ പാപ്പയ്ക്കുമറിയില്ല എന്റെ അച്ഛനും അമ്മയും ആരാണെന്നു."
രമേശൻ സംശയത്തോടെ ചുറ്റും നോക്കുന്നതു കണ്ട ജൂലൈ പറഞ്ഞു. "അങ്ങനൊന്നും നോക്കണ്ട. പേടിക്കാനൊന്നുമില്ല. ഞാൻ വെറുതെ പറഞ്ഞതുമല്ല. എന്താണെന്നറിയില്ല എന്റെ കാര്യത്തിൽ പപ്പായ്ക്കു വലിയ ഭയമാണ്. ഈ പ്രായത്തിലും എന്നെ ആരെങ്കിലും തട്ടിക്കൊണ്ടു പോകുമോ എന്ന ഭയമാണ്. അങ്കിളിന്റെ വീട്ടിൽ രാത്രി മോഷ്ടിക്കാൻ പോയപ്പോഴും പപ്പാ കാവലുണ്ടായിരുന്നു. ഭാഗ്യത്തിനു പപ്പാ ഇടപെടുന്നതിനു മുൻപേ ഞാൻ അവിടെനിന്നും രക്ഷപെട്ടു. രമേശൻ അമ്മയോടു പറയുന്നതുപോലെ, എല്ലാക്കാര്യവും ഞാൻ പപ്പായോടു പറയും. രമേശന്റെ കാര്യവും ഞാൻ പറഞ്ഞിട്ടുണ്ട്. പപ്പാ പറഞ്ഞിട്ടാണ് പേഴ്‌സുമായി ഞാൻ വന്നത്. എനിക്കും വേറെ ആരുമില്ലല്ലോ!"
ജൂലൈ: "എന്തായാലും അമ്മയോടു എന്നെപ്പറ്റി പറയുന്നതിനു മുൻപ് രമേശൻ എന്നെപ്പറ്റി കൂടുതൽ അറിയണം. അല്ലെങ്കിൽ പിന്നീടു ദൂഖിക്കേണ്ടിവരും."
രമേശൻ: "എന്റെ ഹൃദയം മോഷ്ടിച്ചവൾ ഒരു വെളഞ്ഞ കള്ളിയാണ്. അടുത്ത ബന്ധുവായിട്ട് ഒരു പെരുംകള്ളനുണ്ട്. ഇതിൽ കൂടുതൽ എന്താണ് അറിയേണ്ടത്?"
ജൂലൈ: "ഇനിയുമുണ്ട് അറിയാൻ. എനിക്കു സ്വന്തമായി ഒരു മേൽവിലാസമില്ല. ഞങ്ങൾ സ്ഥിരമായി ഒരിടത്തും തങ്ങില്ല. ഞങ്ങൾ എന്നു പറഞ്ഞാൽ, നാടോടികളായ ഒരു സംഘം. പണി ഇതായിപ്പോയതുകൊണ്ടു പോലീസിന്റെ കണ്ണിൽപെടാതെ സ്ഥിരം മുങ്ങി നടക്കും. പോക്കറ്റടിക്കാർ മുതൽ ഭവനഭേദനക്കാർ വരെയുണ്ട് കൂട്ടത്തിൽ. ഈ പ്രദേശത്തു തമ്പടിച്ചിട്ടു കുറച്ചു നാളായി. രണ്ടോ മൂന്നോ മാസം കഴിഞ്ഞാൽ ഞങ്ങൾ മറ്റൊരിടത്തേക്കു നീങ്ങും. കുറച്ചുനാളായി കൂട്ടത്തിൽ ചിലർ മയക്കുമരുന്നു കടത്താറുണ്ട്. അതിനു പ്രതിഫലം കൂടുതലാണ്. റിസ്കും കൂടുതലാണ്. പപ്പയ്ക്ക് അതിഷ്ടമല്ല. അതുകൊണ്ടു പപ്പയും ഞാനും ഇപ്പോൾ സംഘവുമായി വലിയ അടുപ്പമൊന്നുമില്ലാതെ കഴിയുന്നു. പിന്നെ, പ്ലസ് ടു വരെ ഞാൻ പഠിച്ചിട്ടുള്ളതാണ്. കള്ള അഡ്രസുകളിൽ, പല സ്കൂളുകളിലായി. അത്യാവശ്യം പഠിക്കാൻ ഞാൻ മിടുക്കിയായിരുന്നു. പക്ഷെ കോളേജിലൊക്കെ വിടാൻ പാപ്പായെക്കൊണ്ട് കഴിയില്ലായിരുന്നു. ഇനിയുമുണ്ട് പറയാൻ. എങ്കിലും... ഇങ്ങനെയൊക്കെയുള്ള എന്നെ രമേശനും അമ്മയ്ക്കും കൂടെ കൂട്ടാൻ കഴിയുമോ? ഇല്ലെങ്കിൽ അതിപ്പോൾ തുറന്നു പറയണം. കേട്ടാൽ എനിക്ക് വലിയ വിഷമമുണ്ടാകും. എങ്കിലും അത് സാരമില്ല. പപ്പാ പറയാറുണ്ട്, ആപത്തു വരുന്നെങ്കിൽ, അതു താങ്ങാൻ കഴിയുമ്പോൾ വരണമെന്ന്. പാപ്പായുടെ അനുഭവം അതാണ്. അതുപോലെ നാളെ എന്നെ രമേശൻ തള്ളിപ്പറയുന്നതിലും നല്ലത്, ഇന്നേ അതു പറയുന്നതാണ്. ഇന്നെനിക്കതു താങ്ങാനുള്ള കരുത്തുണ്ട്. ഒരുപാടു സ്വപ്നങ്ങൾ നെയ്തു കൂട്ടിയശേഷം, രമേശൻ എന്നിൽ നിന്നും അകന്നാൽ എനിക്കു പിടിച്ചു നിൽക്കാൻ കഴിയാതെവരും. അതുകൊണ്ടാണ് തുറന്നു പറയാൻ വീണ്ടും ആവശ്യപ്പെടുന്നത്."
രമേശൻ: "ജീവിതത്തിൽ പലരെയും ഇഷ്ടമായിരുന്നു. എല്ലാവരും അങ്ങനെയൊക്കെത്തന്നെയാണ്. എങ്കിലും ഇത്രയും അടുപ്പം മറ്റൊരാളോട് ഇതുവരെയും തോന്നിയിട്ടില്ല. ഇത്രയും അടുത്ത് ഇടപഴകിയിട്ടുമില്ല. സ്കൂൾ കഴിഞ്ഞു ടെക്നിക്കൽ ഡിപ്ലോമ വരെ പഠിക്കാൻ പറ്റി. അമ്മ അതിനൊക്കെ ഒരുപാടു കഷ്ടപ്പെട്ടിട്ടുണ്ട്. അങ്കിളിന്റെ വീട്ടിൽ അമ്മ ഒരുകാലത്തു അടുക്കളപ്പണി ചെയ്തിട്ടുണ്ട്. സത്യത്തിൽ അങ്കിളും ആന്റിയുമാണ് ഇത്രയും വരെ എങ്കിലും എന്നെ പഠിക്കാൻ സഹായിച്ചത്. ഇപ്പോൾ സ്വന്തമായി ഇലക്ട്രീഷ്യൻ പണി ചെയ്യുന്നു. മൂന്നു നാലു പണിക്കാരുമുണ്ട് കൂട്ടത്തിൽ. ഇലക്ട്രീഷ്യൻ ആണെങ്കിലും, അങ്കിൾ വിളിച്ചാൽ എല്ലാ പണിയും ഞാൻ പോയി ചെയ്തുകൊടുക്കും. അത്രയ്ക്ക് കടപ്പാടുണ്ട് അവരോടെനിക്ക്. പിന്നെ ജൂലൈ ചോദിച്ച കാര്യം..."
ഇടയ്ക്കു ചാടിവീണവൾ പറഞ്ഞു. "ഇന്നതു പറയണ്ട. ശരിക്കും ആലോചിച്ച ശേഷം പറഞ്ഞാൽ മതി. എന്റെ നമ്പർ ഉണ്ടല്ലോ. എനിക്ക് രമേശനെ വിശ്വാസമാണ്. എവിടേക്കു എപ്പോൾ വിളിച്ചാലും ഞാൻ വരാം. അപ്പോൾ പറഞ്ഞാൽ മതി. രണ്ടാണെങ്കിലും എനിക്കു രമേശിനെ ഇഷ്ടമാണ്. അങ്ങനെതന്നെ ആയിരിക്കും."
അവളതു പറയുമ്പോൾ കണ്ഠമിടറുന്നുണ്ടായിരുന്നു. ഇരുട്ടു വീണു തുടങ്ങിയ കരയിലേക്കു തിരകൾ വിവശതയോടെ പടർന്നു കയറുന്നുണ്ടായിരുന്നു. ദൂരെ ഒരാൾ, തണുത്ത കാറ്റിൽ നക്ഷത്രങ്ങളെ നോക്കി നെടുവീർപ്പിട്ടു.
(തുടരും )
6 - രജതമേഘങ്ങൾ
ഡോർ ബെൽ അടിച്ചതാരാണെന്നറിയാൻ രമേശന്റെ അമ്മ ജനാലയുടെ കർട്ടൻ നീക്കി പുറത്തേക്കു നോക്കി. ഉറച്ച ശരീരം, വെട്ടിയൊതുക്കിയ താടിയിൽ അങ്ങിങ്ങായി നരയുടെ വെള്ളിരേഖകൾ, വിശാലമായ നെറ്റി, സമൃദ്ധമായ തലമുടി, ഉദ്വേഗം നിറഞ്ഞ നോട്ടം. കണ്ടുമറന്ന ആരുടെയോ ഛായ അയാൾക്കുള്ളതായി തോന്നി. രമേശനെത്തേടി പലരും അവിടെ വരാറുണ്ട്. അവരിൽ ആരെങ്കിലുമാണോ? രമേശൻ പ്രത്യകം പറഞ്ഞിട്ടുണ്ട്, ഒറ്റയ്ക്കുള്ളപ്പോൾ അപരിചിതർക്കായി കതകു തുറക്കരുതെന്ന്. അങ്ങനെ പലതും അവർ ചിന്തിച്ചു. ഒടുവിൽ സംശയനിവാരണത്തിനായി ചോദിച്ചു, "ആരാ?"
മറുപടി മറ്റൊരു ചോദ്യമായിരുന്നു "രമേശന്റെ വീടല്ലേ?" ഏതു ശബ്ദകോലാഹലത്തിൽ നിന്നും അവർക്കു മാത്രമായി തിരിച്ചറിയാൻ കഴിയുന്നതാരുടെ ശബ്ദമായിരുന്നോ അതാണവർ കേട്ടത്. എങ്കിലും ഒരു സംശയം ബാക്കി നിന്നു. മറ്റാരെങ്കിലുമാണെങ്കിലോ?
"അതെ, പക്ഷെ മോനിവിടില്ല." അവർ പ്രതിവചിച്ചു.
അയാൾ ജനാലയ്ക്കരികിലേക്കു നീങ്ങി, അവരെ ഉഴിഞ്ഞു നോക്കി. അദമ്യമായ സ്നേഹപ്രവാഹത്തിൽ അയാളുടെ കണ്ണുകൾ നിറയുന്നതും, ജനാലയഴികളിൽ വിശ്രമിച്ചിരുന്ന അവരുടെ നേർത്ത വിരലുകളുടെ നേർക്ക് അയാളുടെ വിരലുകൾ നീണ്ടു വരുന്നതും സംഭ്രമത്തോടെ അവർ കണ്ടു. പിന്നെ സാവധാനം അയാൾ പറഞ്ഞു. "കതകു തുറന്നോളൂ. ഞാൻ തങ്കത്തിനെ കാണാൻ വന്നതാണ്."
സുപർണ്ണക്ക് ഞെട്ടലേൽപിച്ച ഒരു അടയാളമായിരുന്നു അത്. താനിവിടെ സുപർണ്ണയാണ്. തന്റെ ഗതകാല ജീവിതത്തിലുണ്ടായിരുന്നവർ മാത്രമേ തന്നെ തങ്കമെന്നു വിളിച്ചിരുന്നൊള്ളു. അതു മറ്റാരുമല്ല. ആ തിരിച്ചറിവിൽ പിന്നെ സംഭവിച്ചതെല്ലാം യാന്ത്രികമായിരുന്നു; കതകു തുറന്നതും, അവർ ഒരു ഭാന്തിയെപ്പോലെ അയാളിലേക്കോടിയടുത്തതും, ഒരു നിമിഷത്തെ അർദ്ധവിരാമത്തിനു ശേഷം അയാളിലേക്കു കുഴഞ്ഞുവീണതും.
ഒട്ടും പ്രതീക്ഷിക്കാതെ വീണ്ടുമയാൾ മുന്നിലെത്തുമെന്നു സുപർണ്ണ ഒട്ടുമേ നിനച്ചിരുന്നില്ല. ജീവിതത്തിൽ നിന്നും എന്നേയ്ക്കുമായി മറഞ്ഞുപോയ പ്രിയപ്പെട്ട ഒരാൾ, രണ്ടു ദശാബ്ദങ്ങൾക്കു ശേഷം പൊടുന്നനെ, അനല്പമല്ലെങ്കിലും തിരിച്ചറിയാവുന്ന രൂപപരിണാമങ്ങളോടെ പ്രത്യക്ഷപ്പെട്ടപ്പോൾ, സുപർണ്ണയുടെ മനസ്സിലൂടെ നൂറു നൂറു ചിത്രങ്ങളും, കാഴ്ചകളും പ്രകാശവേഗത്തിൽ കടന്നുപോയി. ധമനികളിലൂടെ എവിടേയ്‌ക്കോ രക്തം ഇരച്ചു പാഞ്ഞു, സ്വേദകണങ്ങൾ നെറ്റിയിലും കഴുത്തിലും പൊടിഞ്ഞു, കണ്ണുകളിൽ ഇരുട്ടുപരന്നു, നാവുണങ്ങി, സന്ധികൾ തളർന്നു. അയാളുടെ ബലിഷ്ഠമായ കരങ്ങളിൽ പക്ഷെ സുപർണ്ണ സുരക്ഷിതയായിരുന്നു.
ഗേറ്റു തുറന്നു മുറ്റത്തേയ്ക്ക് കടന്നുവന്ന രമേശൻ പൂമുഖത്തെ കാഴ്ചകണ്ടു ഞെട്ടിപ്പോയി. തുറന്നു കിടക്കുന്ന കതകിനു മുന്നിൽ അപരിചിതനായ ഒരു താടിക്കാരന്റെ നെഞ്ചിൽ തന്റെ അമ്മ വീണുകിടക്കുന്നു. താനില്ലാത്തപ്പോൾ കടന്നുവന്ന പകൽക്കൊള്ളക്കാരനെ നേരിടാനായി രമേശൻ അലറിക്കൊണ്ടു പാഞ്ഞടുത്തു.
അടുത്തെത്തും മുൻപേ അയാൾ വലതുകാരം ഉയർത്തി അരുതെന്നു വിലക്കി.
അയാൾ അല്പം ഉറക്കെയാണതുപറഞ്ഞതു.
"വേണ്ട, രമേശാ, വേണ്ട. അമ്മ പെട്ടെന്നു മോഹാലസ്യപ്പെട്ടു. ഞാൻ താങ്ങിപ്പിടിച്ചതാണ്.. നമുക്ക് തങ്കത്തിനെ ഉള്ളിൽ കൊണ്ടുപോയി കിടത്താം."
അവനതൊരു വിശേഷപ്പെട്ട കേൾവിയായിരുന്നു. തന്റെ അമ്മയെ തങ്കമെന്നു വിളിക്കുന്നതാരായാലും അയാൾ അമ്മയ്ക്ക് അപരിചിതനാവില്ല. എങ്കിലും അവൻ പറഞ്ഞു, "ഇല്ല, അമ്മയെ ഞാൻ കൊണ്ടുക്കിടത്താം". അവൻ അമ്മയെ ഏറ്റുവാങ്ങാനായി ഒരവകാശം പോലെ കയറിപ്പിടിച്ചു.
അപ്പോളേക്കും അപരിചിതനായ താടിക്കാരൻ രമേശന്റെ അമ്മയെയും കോരിയെടുത്തുകൊണ്ടു വീടിനുള്ളിലേക്ക് നീങ്ങിയിരുന്നു. രമേശൻ കാട്ടിക്കൊടുത്ത വഴിയിലൂടെ ബെഡ്‌റൂമിലെത്തി, അയാൾ അവരെ കട്ടിലിൽ പേലവമായ ഒരു പുഷ്പത്തെയെന്നവണ്ണം മെല്ലെ കിടത്തി. അമ്മയുടെ വസ്ത്രങ്ങൾ പിടിച്ചിട്ടശേഷം രമേശൻ ഫാൻ പ്രവർത്തിപ്പിച്ചു.
"ഭയക്കാനൊന്നുമില്ല, ഇത്തിരി കഴിയുമ്പോൾ തങ്കം ഉണർന്നോളും." അപരിചിതൻ പറഞ്ഞു.
"നിങ്ങളാരാണെന്നു പറഞ്ഞില്ലല്ലോ" രമേശൻ അയാളെ നിരീക്ഷിച്ചുകൊണ്ടു പറഞ്ഞു. "അമ്മയെ നേരത്തെ അറിയുമോ? സാധാരണ അമ്മയെ എല്ലാവരും സുപർണ്ണ എന്നാണു ഇവിടെ വിളിക്കുന്നത്."
അയാൾ സാവധാനം തന്റെ താടിയിൽ തലോടി. രമേശനെ അടിമുടി കൗതുകത്തോടെ നോക്കി. പിന്നെ ഇപ്രകാരം പറഞ്ഞു. "എവിടെത്തുടങ്ങണമെന്ന് എനിക്കറിയില്ല, എങ്ങനെ വേണമെന്നും...." അയാളുടെ കണ്ണുകൾ എവിടെയുമുറയ്ക്കാതെ മുറിയിൽ അലഞ്ഞു നടന്നു. അല്പനേരാം മുകളിൽ കറങ്ങുന്ന ഫാനിൽ നോക്കിയശേഷം സുപർണ്ണയുടെ മുഖത്തു ദൃഷ്ടികളൂന്നി. "എന്തായാലും തങ്കം ഉണരുന്നതുവരെ നമുക്കു കാത്തിരിക്കാം."
ഒരു തേങ്ങലോടെയാണ് സുപർണ്ണ ഉണർന്നത്. "എവിടെയായിരുന്നു ഇത്രനാളും?... എന്നെയും മോനെയും കളഞ്ഞിട്ടു എവിടെയായിരുന്നു?..." അവർ വിതുമ്പിക്കരഞ്ഞു. ആ വാക്കുകളിൽ പറഞ്ഞറിയിക്കാൻ കഴയാത്ത വേദനയും, വർഷങ്ങൾ നീണ്ടുപോയ കാത്തിരിപ്പിന്റെ പരിഭവവും, അണകെട്ടിയൊതുക്കിയ സ്നേഹ പാരവശ്യത്തിന്റെ നൈർമല്യവും ഉണ്ടായിരുന്നു.
രമേശൻ ഒരു ഞെട്ടലോടെയാണത് കേട്ടത്. നേരിട്ടുള്ള നേരിയ ഓർമ്മകൾക്ക് പുറത്തു അച്ഛനെക്കുറിച്ചു രമേശൻ അമ്മയിൽ നിന്നും ഒരുപാടു തവണ കേട്ടിട്ടുള്ളതാണ്. അച്ഛനെ കള്ളക്കേസിൽ കുടുക്കി, തങ്ങളിൽനിന്നും അകറ്റിയവരോട് അവനെന്നും പകയായിരുന്നു. എന്നെങ്കിലുമൊരിക്കൽ അവരോടു പകരം വീട്ടണമെന്നത് അവന്റെ കുരുന്നു മനസ്സിൽ എന്നോ മുളപൊട്ടിയ വാശിയായിരുന്നു.
"അച്ഛനാണോ...?" രമേശൻ ചോദിച്ചു. അവൻ പക്ഷെ നോക്കിയത് അമ്മയെ ആയിരുന്നു. അവർക്കു പറയാൻ വാക്കുകളില്ലായിരുന്നു. പകരം അതെയെന്നു തലയാട്ടി.
"അച്ഛനെ കുട്ടനോർമ്മയുണ്ടോ?" അയാൾ രമേശനോടു ചോദിച്ചു. "എന്നെ പിടിച്ചുകൊണ്ടുപോകാൻ പോലീസ് വരുമ്പോൾ നീ കുഞ്ഞായിരുന്നു." അയാൾ രമേശന്റെ അടുത്തു വന്നു. അവന്റെ കൈകളിൽ പിടിക്കാനായി കൈകൾ നീട്ടി. ഒരു നിമിഷം ശങ്കിച്ചു നിന്നശേഷം ചോദിച്ചു. "എന്നോട് മോനു പകയുണ്ടോ?"
രമേശൻ അയാളുടെ കൈകളിൽ കൂട്ടിപ്പിടിച്ചു. നിറഞ്ഞൊഴുകുന്ന അയാളുടെ കണ്ണുകളിലേക്കവൻ നോക്കി ചോദിച്ചു.
"എനിക്കോ?... അച്ഛനോടോ?"
"പകയുണ്ട്, അച്ഛനെ കള്ളക്കേസിൽ കുടുക്കി ഞങ്ങളിൽ നിന്നും അകറ്റിയവരോട്."
അയാളവനെ തന്റെ നെഞ്ചോടു ചേർത്തു. തന്നോളമായ മകന്റെ നെറ്റിയിൽ നൽകിയ സ്നേഹമുദ്രയിൽ കണ്ണുനീരിന്റെ നനവുണ്ടായിരുന്നു.
"എന്നെകിലുമൊരിക്കൽ അച്ഛനെ കാണാൻ കഴിയുമെന്ന് എനിക്കു പ്രതീക്ഷയുണ്ടായിരുന്നു. അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയതല്ലല്ലോ. ജീവനും കൊണ്ട് ഓടിയതല്ലേ... അതിനാൽ, എന്നെങ്കിലും തിരികെവരുമെന്നുതന്നെയാണ് ഞാൻ ഇത്രനാളും വിശ്വസിച്ചത്." രമേശൻ പറഞ്ഞു നിറുത്തി.
അനന്തരം, കട്ടിലിൽ നിന്നും എഴുനേൽക്കാൻ തുടങ്ങിയ സുപർണ്ണയോടായി പറഞ്ഞു. 'അമ്മ കുറച്ചു നേരം കൂടി കിടക്കു. ഞാൻ അടുക്കളയിൽ പോയി വെള്ളം കൊണ്ടുവരാം." രമേശൻ അടുക്കളയിലേക്കു പോയി.
രമേശന്റെ അച്ഛൻ കട്ടിലിൽ സുപർണയ്ക്കരികിലായി ഇരുന്നു. കൈകൾ നീട്ടി അവരുടെ നെറ്റിയിൽ തഴുകി. അവർ അയാളുടെ കൈ പിടിച്ചു ചുണ്ടോടു ചേർത്തു വിതുമ്പികരഞ്ഞു.
"എവിടെയൊക്കെ ഞാൻ നിങ്ങളെ അന്വേഷിച്ചു, ഈശ്വരാ... എത്രനാളുകൾ... ", അയാൾ വിതുമ്പി.
"പീറ്റർ ഏട്ടനെ പോലീസ് കൊണ്ടുപോയതിനുശേഷം അഗസ്ത്യപുരിയിൽ ജീവിക്കാൻ കഴിയാത്ത നിലവന്നു. അത്രയ്ക്കു ശല്യമായിരുന്നു. ഞാനും മോനും അവിടെനിന്നും ഓടിപ്പോകേണ്ടി വന്നു. അന്നു തുടങ്ങിയ ഓട്ടം ഇവിടെ വന്നാണ് നിന്നതു." സുപർണ്ണ പറഞ്ഞു നിറുത്തി.
അയാളുടെ മനസ്സിലൂടെ ഒരു വസന്തകാലമായി അഗസ്ത്യപുരിയിലെ നാളുകൾ കടന്നുവന്നു...
7 - ഒരു വസന്തകാലത്ത്
അഗസ്ത്യപുരിയിലെ ഒരു വസന്തകാലത്താണ് പീറ്റർ മിത്രമംഗലത്തു ഡ്രൈവർ ആയി ജോലിയിൽ പ്രവേശിക്കുന്നത്. ദേശത്തെ പ്രധാന ഭൂവുടമകളായിരുന്നു മിത്രമംഗലം തറവാട്ടുകാർ. തലമുറകളായി കൃഷി ചെയ്യിച്ചും, പാട്ടം കൊടുത്തും സമ്പാദിച്ച അളവറ്റ സ്വത്തിന്റെ അവകാശികൾ, കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ എല്ലാവരും അടുത്തടുത്തായി കഴിഞ്ഞു. ഇളമുറക്കാരനായ രാമനാഥനാണ് തറവാട്ടു സ്വത്തിലേക്കു വയനാട്ടിൽ കുറെ ഭൂമി തരപ്പെടുത്തുന്നത്. വനഭൂമി കയ്യേറിയും, കുടിയേറ്റക്കാരെ ഒഴിപ്പിച്ചും, ആദിവാസികളെ കളിപ്പിച്ചും നേടിയെടുത്ത ഭൂമിയിൽ കാപ്പിയും, കുരുമുളകും ഒക്കെ കൃഷിചയ്തു തറവാട്ടിലേക്കു സ്വത്തു കൂട്ടി. അത് അയാൾക്ക് തറവാട്ടിലുള്ള സ്വാധീനവും, അംഗീകാരവും ബലപ്പെടുത്തി. കാരണവരായ അമ്മാവനെക്കാൾ പ്രബലനും, കുശാഗ്രബുദ്ധിയുമായിരുന്നു രാമനാഥൻ.
വയനാട്ടിലെ കൃഷി നടത്തിപ്പിനായാണ് രാമനാഥൻ ഒരു ജീപ്പ് വാങ്ങുന്നത്. ചുരം കയറിയിറങ്ങാനും, വളം കൊണ്ടുപോകാനും, കാർഷിക വിഭവങ്ങൾ തിരികെ കൊണ്ടുവരാനും ജീപ്പായിരുന്നു എന്തുകൊണ്ടും അഭികാമ്യം.
അപ്പൻ വണ്ടിയോടിക്കുന്നതു കൊതിയോടെ കണ്ടു വളർന്ന പീറ്റർ പത്താം ക്ലാസ് കഴിഞ്ഞതോടെ ടൗണിലെ ഒരു ഓട്ടോമൊബൈൽ വർക്ഷോപ്പിൽ പണിക്കാരനായി കേറി. അവൻ എട്ടാംക്ലാസിൽ പഠിക്കുന്ന കാലത്താണ് അപ്പൻ മരിക്കുന്നത്. അതോടെ ഇളയ പെങ്ങളുടെയും, അമ്മയുടെയും സംരക്ഷണം അവന്റെ ചുമലിൽ വന്നു ചേർന്നു. പത്താം ക്ലാസിൽ സാമാന്യം നല്ല മാർക്കുണ്ടായിരുന്നെങ്കിലും തുടർവിദ്യാഭ്യാസം അവനുപേക്ഷിക്കേണ്ടി വന്നു. വർക്ക് ഷോപ്പിൽ പണിയെടുത്തും, പിന്നീട് വണ്ടിയോടിച്ചും നേടിയതുകൊണ്ട് പെങ്ങളെ ഭേദപ്പെട്ട നിലയിൽ കെട്ടിച്ചയച്ചു. അതിനു ശേഷമാണ് രാമനാഥന്റെ ഡ്രൈവർ ആയി പീറ്റർ ജോലിക്കു കയറുന്നത്. അന്നു പീറ്ററിനു ഇരുപത്തിനാലു കഴിഞ്ഞിരുന്നു.
അഗസ്ത്യപുരിയിൽ നിന്നും നാലു മണിക്കൂർ വണ്ടിയോടിച്ചാണ് വയനാട്ടിലെ കൃഷിയിടത്തിൽ എത്തേണ്ടത്. അവിടെഎത്തിയാൽ രണ്ടു മൂന്നു ദിവസം കഴിഞ്ഞു മാത്രമേ തിരികെ യാത്രയുണ്ടാവുകയൊള്ളു. കൃഷിയിറക്കുന്ന കാലമാണെങ്കിൽ, അത് ഒരാഴ്ചയോ, അതിലധികമോ ആയെന്നിരിക്കും. വണ്ടിയോട്ടമില്ലാത്തപ്പോൾ രാമനാഥനെ കൃഷിയിൽ സഹായിച്ചും, കൽപറ്റയിലും, ബത്തേരിയിലും മറ്റുള്ളവർക്കായി ഓട്ടങ്ങൾ പോയും പീറ്റർ സമയം കഴിച്ചു.
വയനാട്ടിൽ നിന്നും തിരികെ അഗസ്ത്യപുരിയിൽ എത്തിയാൽ അയാൾക്ക് തറവാട്ടിലെ കാർ കൂടി ഓടിക്കണമായിരുന്നു. കൃഷിയാവശ്യങ്ങൾക്കായി ജീപ്പും, വീട്ടുകാരുടെ വല്ലപ്പോഴുമുള്ള യാത്രയ്ക്കായി കാറും. ഇതായിരുന്നു പതിവ് എങ്കിലും കാറിലുള്ള വീട്ടുകാരുടെ യാത്രകൾ വിരളമായിരുന്നു. ദൂരെയുള്ള ബന്ധുജനങ്ങളുടെ വിവാഹത്തിനോ, ചരമത്തിനോ സംബന്ധിക്കാനായി വണ്ടി ഷെഡിൽ നിന്നും ഇറങ്ങും. എന്നാൽ ഇതിനൊരപവാദമുണ്ടായിരുന്നു. പട്ടണത്തിൽ താമസിച്ചു പഠിക്കുന്ന രാമനാഥന്റെ ഏറ്റവും ഇളയ സഹോദരിയായ തങ്കത്തിനെ ഹോസ്റ്റലിൽ കൊണ്ടുവിടുന്നതും, തിരികെ കൊണ്ടുവരുന്നതും, അവളുടെ മുത്തശ്ശിയുണ്ടാക്കുന്ന അച്ചാറും, പലഹാരങ്ങളുമായി ഇടയ്ക്കിടെ പോയിരുന്നതും പീറ്റർ ആയിരുന്നു. അങ്ങനെയുള്ള ഒരു യാത്രയിലായിരുന്നു തങ്കം പീറ്ററിന്റെ ഹൃദയത്തിലേക്കു ചേക്കേറിയത്.
സർവ്വദാ വർത്തമാനം പറഞ്ഞിരുന്ന തങ്കം, തറവാട്ടിൽ എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്നു. പട്ടണത്തിലേക്കും തിരിച്ചുമുള്ള യാത്രകളിൽ തങ്കത്തിനോടൊപ്പം മുത്തശ്ശിമാരോ, വീട്ടിലെ പ്രായമുള്ള മറ്റാരെങ്കിലുമോ ഉണ്ടായിരിക്കണമെന്നത് രാമനാഥന്റെ കർശനമായ നിർദ്ദേശമായിരുന്നു.
സുന്ദരിയും ശുശീലയുമായിരുന്ന തങ്കം യാത്രകളിൽ ഉടനീളം കോളേജിലെയും, ഹോസ്റ്റലിലെയും വിശേഷങ്ങൾ പറഞ്ഞിരുന്നു. അവളെ ഹോസ്റ്റലിൽ വിട്ടശേഷം തിരികെയുള്ള അയാളുടെ യാത്രകൾ വിരസങ്ങളായിരുന്നു. ഒരിക്കൽ തങ്കത്തിനു എറണാകുളത്തു നിന്നും ഒരു വിവാഹാലോചന വന്നപ്പോൾ, അവളെ അത്യാവശ്യമായി വിളിച്ചുകൊണ്ടുവരാനായി പീറ്ററെ പറഞ്ഞുവിട്ടു. പെണ്ണുകാണലിന്റെ കാര്യമൊന്നും അവൾ അറിഞ്ഞിരുന്നില്ല. രാമനാഥൻ, അവൾ താമസിക്കുന്ന ഹോസ്റ്റലിലെ വാർഡനെ വിളിച്ചറിയിച്ചു, അത്യാവശ്യമായി സുപർണ്ണയെ വീട്ടിലേക്കു കൊണ്ടുപോരേണ്ടതുണ്ടെന്ന്. അത്രമാത്രം.
തങ്കം എന്ന സുപർണ്ണ കാറുമായി വന്ന പീറ്ററെ കണ്ട ഉടനെ ചോദിച്ചു.
"എന്താ പീറ്ററേട്ടാ ഇങ്ങനെ പതിവില്ലാതെ? ആർക്കെങ്കിലും തറവാട്ടിൽ സുഖമില്ലായ്മ ഉണ്ടായോ?"
പീറ്റർ പറഞ്ഞു, "എല്ലാവരും സുഖമായിരിക്കുന്നു, മറ്റെന്തെങ്കിലും അത്യാവശ്യമുണ്ടായിരിക്കും. പക്ഷെ അറിയില്ല."
പതിവുപോലെ തങ്കം കോളേജ് വിശേഷങ്ങളുടെ കെട്ടഴിച്ചിട്ടപ്പോൾ പീറ്റർ ചോദിച്ചു.
"തങ്കം എന്തിനാണ് ഇങ്ങനെ സർവ്വ വിശേഷങ്ങളും എന്നോട് പറയുന്നത്?"
അവൾ തമാശപോലെ പറഞ്ഞു, "ഇഷ്ടമുള്ളതുകൊണ്ട്."
അയാൾ ചോദിച്ചു "പറയാൻ ഇഷ്ടമുള്ളതുകൊണ്ടോ, അതോ എന്നോടിഷ്ടമുള്ളതുകൊണ്ടോ?"
"രണ്ടും ഉണ്ടെന്നു കൂട്ടിക്കോളൂ" തങ്കം പറഞ്ഞു.
അയാൾ ഒന്ന് ചിരിച്ചു. പിന്നെ പറഞ്ഞു "അങ്ങനെ ഇഷ്ടപ്പെടാനായി ഒരാൾ തങ്കത്തിനെ കാണാൻ നാളെ വരുന്നുണ്ട്. മുത്തശ്ശി പറഞ്ഞറിഞ്ഞതാണ്. അതായിരിക്കും അത്യാവശ്യമായി തങ്കത്തെ വീട്ടിലേക്കു വരുത്തുന്നത്."
അവൾ പരിഭവത്തോടെ പറഞ്ഞു "ഞാനറിയാതെയാണോ എന്നെ കാണാൻ ആരെങ്കിലും വരേണ്ടത്. എനിക്കത് ഇഷ്ടമല്ല."
"ഒരുങ്ങിക്കെട്ടി അപരിചിതരുടെ മുന്നിൽ ഒരു കാഴ്ചവസ്തുപോലെ നിന്നുകൊടുക്കാൻ എനിക്കിഷ്ടമില്ല. പീറ്റർ ഏട്ടൻ എന്നെ തിരികെ ഹോസ്റ്റലിൽ കൊണ്ടു വിട്ടോളു."
അയാൾ വഴിയരികിൽ വണ്ടി നിറുത്തി. രണ്ടാളും പുറത്തിറങ്ങി. പീറ്റർ ചോദിച്ചു.
"തങ്കം ശരിക്കും ആലോചിച്ചിട്ടാണോ ഈ പറഞ്ഞത്?."
അവൾ പറഞ്ഞു "പുറത്തു നിന്നും നോക്കുമ്പോൾ വലിയ വീടാണ്, ധാരാളം സ്വത്തുണ്ട്, പക്ഷെ അവിടെ സ്ത്രീകൾ വെറും പാവകൾ പോലെയാണ്. തീരുമാനങ്ങളെല്ലാം മുതിർന്ന ആണുങ്ങൾ എടുക്കും. ഇഷ്ടമില്ലെങ്കിലും സ്ത്രീകൾ അനുസരിക്കും. വിവാഹിതരായി എത്തുന്ന സ്ത്രീകളെയും അനുസരിപ്പിക്കും. ഭക്ഷണവും വസ്ത്രവും മാത്രം മതിയോ ജീവിതത്തിൽ? ഉത്സവങ്ങളും ആഘോഷങ്ങളും ഒഴിച്ചാൽ അതൊരു തടവറയാണ്."
ഒരു ഞെട്ടലോടെയാണ് അയാളത് കേട്ടത്. പൊതുവെ സാധു പ്രകൃതിയായ തങ്കത്തിൽ നിന്നും ഇങ്ങനെയൊരു പ്രതികരണം അയാൾ പ്രതീക്ഷിച്ചിരുന്നില്ല. അയാൾ വായിച്ചിട്ടുള്ള പുസ്തകങ്ങളിൽ സ്വാതന്ത്ര്യവാഞ്ഛയുള്ള സ്ത്രീകളെ കണ്ടിട്ടുണ്ട്. പക്ഷെ ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു. അയാൾ പറഞ്ഞു.
"നാട്ടിൽ നല്ല വിലയും നിലയം ഉള്ള കുടുംബമാണ്. തന്നെയുമല്ല തങ്കത്തിനു ദോഷം വരുന്നത് എന്തെങ്കിലും രാമേട്ടൻ ചയ്യുമോ?"
അവൾ പറഞ്ഞു "എനിക്കറിയാം. ഇതു എറണാകുളത്തുള്ള ഏതോ വലിയ അബ്‌കാരിയുടെ വീട്ടിൽനിന്നുള്ള ആലോചനയാണ്. അമ്മയ്ക്കും, അമ്മാമയ്ക്കും, എനിക്കും ഇഷ്ടമല്ല ഈ ബന്ധം. പക്ഷെ വല്യേട്ടൻ നോക്കുന്നത് അവരുടെ സമ്പത്താണ്. അത് മാത്രം."
"പീറ്ററേട്ടന് അറിയുമോ? അവിടെ വല്യേട്ടന്റെ തീരുമാനങ്ങൾ മാത്രമേ നടക്കു." അതു പറഞ്ഞപ്പോൾ അവൾ തേങ്ങിപ്പോയിരുന്നു.
കണ്ണുകൾ തുടച്ചുകൊണ്ടവൾ വീണ്ടും പറഞ്ഞു, "എനിക്കൊരാളെ ഇഷ്ടമാണ്."
"ഓഹോ, അപ്പോൾ സംഗതി വളരെ കോംപ്ലിക്കേറ്റഡ് ആണല്ലോ?" പീറ്റർ പറഞ്ഞു.
"പീറ്റർ ഏട്ടൻ എന്താ ചോദിക്കാത്തത്, അയാൾ ആരാണെന്നു?"
"അതാരായാലും എന്താ, ഇത്രയും അറിവും വിവേകവുമുള്ള തങ്കത്തിന്റെ സെലക്ഷൻ മോശമാകില്ല."
"ആ സെലക്ഷൻ ആണ് എന്റെ മുൻപിൽ നിൽക്കുന്നത്." കണ്ണുനീർ തുള്ളികൾക്കിടയിലൂടെ ചിരിച്ചുകൊണ്ടവൾ പറഞ്ഞു.
പീറ്റർ ഞെട്ടിപ്പോയി.
"മോളെ... തമാശ കേട്ടാൽ എനിക്കു മനസ്സിലാകും. കല്യാണക്കുരുക്കിൽ നിന്നും രക്ഷപെടാൻ എന്നെ എന്തിനാണ് ഇതിനകത്തു പിടിച്ചിടുന്നത്?"
"പീറ്ററേട്ടാ തമാശയല്ല പറഞ്ഞത്. പിന്നെ.... കല്യാണക്കുരുക്കിൽ നിന്നും രക്ഷപ്പെടണം എന്നുള്ളത് സത്യമാണ്. എന്നു വച്ച് പറഞ്ഞതു കള്ളമല്ല. പീറ്ററേട്ടനു എന്നെ വിശ്വസിക്കാതിരിക്കാം. അതു പീറ്ററേട്ടന്റെ ഇഷ്ടം."
"പക്ഷെ... നാട്ടുകാർ എന്ത് പറയും എന്നല്ലേ?" അവൾ ചോദിച്ചു.
"അതു മാത്രമല്ല. നമ്മുടെ സാഹചര്യങ്ങൾ, നമ്മോടൊപ്പമുള്ളവരുടെ ജീവിതം, ഇതൊക്കെ ആലോചിക്കേണ്ട കാര്യങ്ങളാണ്." പീറ്റർ അതു പറഞ്ഞപ്പോൾ അയാളുടെ അമ്മയും, സഹോദരിയും ഒക്കെ മനസ്സിലുണ്ടായിരുന്നു. മോഹങ്ങൾക്കും മൃദുല വികാരങ്ങൾക്കും അപ്പുറത്താണ് ജീവിത യാഥാർഥ്യങ്ങൾ എന്ന് അനുഭവങ്ങളിലൂടെ അയാൾ പഠിച്ചിരുന്നു.
എന്തായാലും അന്നു നടന്ന സംഭാഷണത്തിനു ശേഷം, അയാളുടെ നിർദ്ദേശപ്രകാരം തങ്കം വീട്ടിൽ പോവുകയും, പെണ്ണുകാണൽ ചടങ്ങിനു വേഷം കെട്ടാമെന്നു സമ്മതിക്കുകയും ചെയ്തു. പക്ഷെ അടുത്ത ദിവസം നേരം വെളുത്തപ്പോൾ, ക്ഷേത്രത്തിൽ പോകാൻ എന്നു പറഞ്ഞിറങ്ങിയ തങ്കം, പീറ്ററിന്റെ വീട്ടുമുറ്റത്താണ് എത്തിച്ചേർന്നത്. അത് അവളുടെ മാത്രം തീരുമാനമായിരുന്നു.
8 - ഉത്തരാസ്വയംവരം
"അമ്മച്ചി, ഒരു കാപ്പി എനിക്കും വേണം..."
അടുക്കളയിൽ കരുപ്പട്ടികാപ്പി ഇട്ടുകൊണ്ടിരുന്ന ശോശാമ്മ, പുറകിൽ ശബ്ദം കേട്ടു തിരിഞ്ഞു നോക്കി.
അവർക്കു ഓരോ ദിവസവും തുടങ്ങുന്നത് ആവി പറക്കുന്ന ഒരു കരിപ്പട്ടികാപ്പിയിലാണ്. പാതിരാത്രി കഴിഞ്ഞാണ് പീറ്റർ ഓട്ടം കഴിഞ്ഞെത്തിയത്. അതിനാൽ അവൻ ഉണർന്നിരുന്നില്ല. അപ്പോളാണ് നിലവിളക്കു കത്തിച്ചു വച്ചതുപോലെ മിത്രമംഗലത്തെ തങ്കം അവർക്കൊരു ആശ്ചര്യഹേതുവായി അവിടെ പ്രത്യക്ഷപ്പെട്ടത്. കാലത്തുണർന്നാൽ പൂമുഖത്തെയും അടുക്കളയുടെയും വാതിലുകൾ തുറന്നിടുന്നത് ഒരു പതിവാണ്. അതിനാൽ തങ്കം കയറി വന്നത് അവർ അറിഞ്ഞിരുന്നില്ല.
"അല്ല ഇതാരാ... മോളെന്താ ഇത്ര വെളുപ്പിനെ?" ശോശാമ്മ ശരിക്കും അന്ധാളിച്ചുപോയി. ഈ പ്രായത്തിലുള്ള ഒരു പെണ്ണും ഇങ്ങനെ ഒറ്റയ്ക്കിറങ്ങി നടക്കുന്നത് ശരിയല്ല എന്ന അഭിപ്രായക്കാരിയായിരുന്നു ശോശാമ്മ.
"നിർമ്മാല്യം തൊഴാൻ അമ്പലത്തിൽ പോയി. അതുകഴിഞ്ഞു ഞാൻ നേരെ ഇങ്ങോട്ടു പൊന്നു. അമ്മച്ചീ... പീറ്ററേട്ടൻ എവിടെ? ഇതുവരെയും ഉണർന്നില്ലേ?"
ശോശാമ്മയുടെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞുപോയി. അവർ തങ്കത്തിനെ ഒന്നടിമുടി നോക്കി. കസവിന്റെ സെറ്റും മുണ്ടും ഉടുത്ത്, അലക്ഷ്യമായി കോതിയിട്ട മുടിയും, നെറ്റിയിൽ കുങ്കുമവും, ചന്ദനക്കുറിയും, പാരവശ്യം നിറഞ്ഞ നയനങ്ങളും കണ്ടപ്പോൾ അവർക്കു പന്തികേട് മണത്തു. ഈ പ്രായം കഴിഞ്ഞാണ് അവർ ഒരമ്മയായത്. ഈ പ്രായത്തിലുള്ള ഒരു മകളെ വിവാഹിതയാക്കും വരെ അവർ വളർത്തിയതുമാണ്. എങ്കിലും അവർ തിടുക്കം കൂട്ടിയില്ല.
"മോളിങ്ങോട്ട് ഇരുന്നാട്ടെ, ദേ ഈ കാപ്പി അങ്ങോട്ട് കുട്ടിച്ചാട്ടെ. പീറ്റർ രാത്രിയിൽ ആരുടെയോ ഓട്ടത്തിന് പോയിട്ടു താമസിച്ചാ കെടന്നത്. അവനുള്ള കാപ്പി ഞാൻ പിന്നീട് ഇട്ടുകൊടുക്കാം."
തങ്കം കാപ്പിയും എടുത്തുകൊണ്ടു അടുക്കള വാതിലിലൂടെ പുറത്തു കടന്നു.
പതിനഞ്ചു സെന്റു പുരയിടം മാത്രമേ കൃഷി ചെയ്യാനായി അവിടെ ഉണ്ടായിരുന്നുള്ളു എങ്കിലും അതിൽ ഒരിഞ്ചു സ്ഥലം പോലും തരിശായി കിടന്നിരുന്നില്ല. ഓടിട്ട പഴയ ചെറിയ കെട്ടിടത്തിനു അടുത്തു തന്നെ ചെറിയ ഒരു പശുത്തൊഴുത്ത്. അതിനപ്പുറത്തായി കോഴിക്കൂട്.
പീറ്ററിന്റെ അപ്പൻ മരണമടഞ്ഞതിനു ശേഷം ശോശാമ്മ ഉണ്ടായിരുന്ന പണ്ടങ്ങൾ വിറ്റുപെറുക്കി ഒരു പശുകുട്ടിയെ വാങ്ങി. അതോടെ പയറും, വെണ്ടയും, വഴുതനയും ഒക്കെ ആ പറമ്പിൽ ഒരു മടിയും കൂടാതെ വളർന്നു തുടങ്ങി. കൃഷിയിൽ ശോശാമ്മയെ സഹായിക്കാൻ ഹൈസ്‌കൂളിൽ പഠിക്കുന്ന മകൻ പീറ്ററും ഉണ്ടായിരുന്നു. പത്താം ക്ലാസിലെ പരീക്ഷാ ദിനങ്ങളിൽ ഒഴികെ മറ്റെല്ലാ വേനൽദിനങ്ങളിലും കൃഷിക്കുള്ള വെള്ളം ഒഴിച്ചിരുന്നത് പീറ്ററായിരുന്നു. സ്കൂൾ കഴിഞ്ഞു ഓട്ടോമൊബൈൽ വർക് ഷോപ്പിൽ പണി പഠിക്കാൻ പോകുന്ന കാലത്തും അതു നിർബാധം തുടർന്നു. കപ്പയും, ചേനയും, ചേമ്പും, ചീരയും കൃഷി ചെയ്യാൻ അവൻ പഠിച്ചു. വാഴക്കൈ പിരിച്ചു നടാനും, കുരുമുളകുവള്ളി പതി വയ്ക്കാനും അവൻ പഠിച്ചു. ഇതൊക്ക പഠിക്കേണ്ടത് അവന് അന്ന് അത്യാവശ്യമായിരുന്നു.
അപ്പൻ ലോറി ഓടിക്കുന്നത് കണ്ടാണ് പീറ്റർ വളർന്നത്. അതുകൊണ്ട്, വണ്ടിസംബന്ധമായ കാര്യങ്ങളിൽ അവനു ചെറുപ്പം മുതലേ താല്പര്യമുണ്ടായിരുന്നു. ടൗണിലെ വർക്ഷോപ്പിൽ അവൻ ഉത്സാഹത്തോടെ പണികൾ ചെയ്തു. കരിഓയിൽ പുരണ്ട കാക്കി വേഷത്തിൽ വളരെ വേഗം അവൻ ജീവിതം കരുപ്പിടിപ്പിച്ചു. ഇളയ പെങ്ങൾ മേരിക്കുട്ടിയെ കെട്ടിച്ചയക്കേണ്ട ചുമതല അവനുള്ളതാണെന്നു അമ്മച്ചി ഇടയ്ക്കിടയ്ക്ക് അവനെ ഓർമ്മിപ്പിക്കുമായിരുന്നു. വർക്ഷോപ്പിൽ പണിയെടുത്തും, വണ്ടി ഓടിച്ചും നേടിയ സമ്പാദ്യം കൊണ്ട് പെങ്ങളെ കെട്ടിച്ചയച്ചതോടെ അമ്മച്ചിയുടെ വേവലാതി ഒന്നടങ്ങി.
മിത്രമംഗലത്തെ ഡ്രൈവർ ആയി പണിക്കു കേറുമ്പോൾ അവനു ചില പദ്ധതികൾ ഉണ്ടായിരുന്നു. രണ്ടു വർഷത്തിനകം വീടൊന്നു പുതുക്കണം, അതിനു ശേഷം അമ്മച്ചി പറയും പോലെ ഒരുത്തിയെ കൂട്ടിനു കൊണ്ടുവരണം. അങ്ങനെയിരിക്കെയാണ് ഹോസ്റ്റലിൽ നിന്നും തങ്കത്തിനെ കൊണ്ടുവരുന്ന വഴിക്ക് അവന്റെ സമനില തെറ്റിച്ച ചിലതൊക്കെ സംഭവിച്ചത്.
തങ്കത്തിനൊപ്പം പീറ്റർ പല തവണ യാത്ര ചെയ്തിട്ടുണ്ട്. ആ തന്റേടത്തിൽ അവനു മതിപ്പു തോന്നിയിട്ടുണ്ട്. യാത്രയിൽ അവളെ കേട്ടിരിക്കാൻ അവനു കൊതിയായിരുന്നു. എങ്കിലും അടുക്കാൻ പാടില്ലാത്ത അഗ്നിജ്വാലയായി ആ സൗന്ദര്യത്തെ അവൻ ദൂരെനിന്നു മാത്രം വീക്ഷിച്ചിരുന്നു. ദൂരെ നിന്നു കൊതിച്ചു.
തന്നെ അവൾ ഇഷ്ടപ്പെടുന്നു എന്നു പറഞ്ഞപ്പോൾ അതു വെറും തമാശയായി മാത്രമാണ് അവൻ കണ്ടത്. അവന്റെ നോട്ടത്തിൽ സമ്പന്നയും സുന്ദരിയുമായ അവൾക്കു ഇഷ്ടപ്പെടാൻ തക്ക ഒന്നും അവനിൽ ഉള്ളതായി തോന്നിയിരുന്നില്ല. അപ്പന്റെ ആകസ്മിക നിര്യാണത്തിനു ശേഷം, അവനും അമ്മച്ചിയും കൂടി പ്രാരാബ്ധങ്ങളോടു പടവെട്ടി ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ്. വലിയ വീടോ, ആഡംബരം നിറഞ്ഞ ചുറ്റുപാടുകളോ അവനില്ല. കായികമായി അദ്ധ്വാനിച്ചതുകൊണ്ട് ഉറപ്പുള്ള ഒരു ശരീരമുണ്ട്. പിന്നെ എന്തിനെയും നേരിടാൻ കരുത്തുള്ള ഒരു മനസ്സും. അതു പോരല്ലോ തങ്കത്തിനെപ്പോലുള്ളൊരു പെണ്ണിന് ഇഷ്ടപ്പെടാൻ. എങ്കിലും ആത്മാർഥത തുളുമ്പുന്ന അവളുടെ നോട്ടങ്ങൾക്കു മുന്നിൽ അവൻ പതറിപ്പോയി.
വളരെ പണിപ്പെട്ടാണ് തങ്കത്തിനെ പറഞ്ഞു ബോധ്യം വരുത്തി മിത്രമംഗലത്തു എത്തിച്ചത്. ജീവിതത്തിൽ എടുത്തുചാട്ടങ്ങൾ അപകടങ്ങളിലേക്കുള്ള കുറുക്കവഴികളാണെന്ന് അനുഭവങ്ങളുടെ ബലത്തിൽ അവളെ പറഞ്ഞു മനസ്സിലാക്കി. ഒന്നുകിൽ ഹോസ്റ്റലിലേക്കു തിരികെ കൊണ്ടാക്കുക, അല്ലെങ്കിൽ പീറ്ററിനോടൊപ്പം അവന്റെ വീട്ടിലേക്കു കൊണ്ടു പോവുക എന്ന തീരുമാനത്തിൽ തങ്കം ഉറച്ചു നിന്നു. രണ്ടായാലും അതിന്റെ പ്രത്യാഘാതം അവനെ എത്രമാത്രം ബാധിക്കും എന്നറിയാൻ അവനു കഴിയുമായിരുന്നു. പ്രബലനായ ബാലരാമന്റെ കോപത്തിനു പാത്രീഭൂതനായി സ്വന്തം ജീവിതം തുലച്ചു കളയാൻ അവൻ ഒരുക്കമല്ലായിരുന്നു. അങ്ങനെ തുലഞ്ഞുപോയ പലരുടെയും അവസ്ഥ പീറ്റർ കണ്ടിട്ടുള്ളതാണ്.
തങ്കവുമായി ഏറെ സംസാരിച്ചശേഷം പീറ്റർ ഒരു നിർദ്ദേശം മുന്നോട്ടു വച്ചു. - തൽക്കാലം രാമനാഥൻ കൊണ്ടുവന്ന വിവാഹാലോചനയുമായി സഹകരിക്കുക. ഏതെങ്കിലും മാർഗ്ഗത്തിലൂടെ എറണാകുളത്തെ അബ്‌കാരി കുടുംബത്തെ വിവാഹത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുക. അതിനു തന്നാൽ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്തിരിക്കും. - പീറ്ററിന്റെ ഉറപ്പിൽ അങ്ങനയാണ് തലേദിവസം അവൾ അവനോടൊത്തു മിത്രമംഗലത്തേക്കുള്ള യാത്ര തുടരാൻ തയാറായത്. തൽക്കാലത്തെ പ്രതിസന്ധി ഒഴിവാക്കാൻ അതാണ് നല്ലതെന്നു തങ്കത്തിനും ഒരുപക്ഷെ തോന്നിയിരിക്കും.
അടുക്കളയിൽ നിന്നുള്ള സംഭാഷണം കേട്ടാണ് പീറ്റർ ഉണർന്നത്. സംഗീതം പോലെ അവൻ ആസ്വദിക്കുന്ന ശബ്ദം ആരുടേതെന്നു തിരിച്ചറിയാൻ അവനു തീരെ ബുദ്ധിമുട്ടില്ലായിരുന്നു. അവളെ കാണാമല്ലോ എന്ന സന്തോഷത്തെ മറികടന്നുകൊണ്ട്, അവളുടെ വരവോടെ സംഭവിക്കാൻ പോകുന്ന പ്രശ്നങ്ങളുടെ ഭീകരത അവനെ വല്ലാതെ അലട്ടി.
"പീറ്ററേട്ടാ ഞാൻ വീട്ടിലേക്കു പോകുന്നില്ല." കണ്ണു തിരുമ്മു എഴുന്നേറ്റുവന്ന അവനെ കണ്ടപാടെ അവൾ അല്പം ഗൗരവമായി പറഞ്ഞു. ശോശാമ്മ അതുകേട്ടു ഞെട്ടിപ്പോയി. അങ്ങനെയൊരു പ്രസ്താവന അമ്മച്ചി കേട്ടതിൽ അവനൽപ്പം ജാള്യത തോന്നാതിരുന്നില്ല.
ഒരുത്തരത്തിനായി കാത്തുനിന്ന അവളോട് അധികമൊന്നും ആലോചിക്കാതെ പീറ്റർ പറഞ്ഞു. "വേണ്ട. ഒറ്റയ്ക്കു പോകണ്ട. അമ്മച്ചി കൊണ്ട് വിട്ടോളും."
ഒന്നും മനസ്സിലാകാതെ നിന്ന ശോശാമ്മയോട് അവൻ തലേന്നു സംഭവിച്ച കാര്യങ്ങൾ ചുരുക്കിപ്പറഞ്ഞു. മിത്രമംഗലത്തുകാരുടെ കോപത്തിനു മുന്നിൽ തങ്ങൾ എത്തപ്പെട്ടാലുള്ള അവസ്ഥ അവർ മുൻകൂട്ടിക്കണ്ടു.
അവർ തങ്കത്തിനോടു ചോദിച്ചു, "മോളെ, നീ ശരിക്കും ആലോചിച്ചിട്ടാണോ ഇങ്ങനെയൊരു തീരുമാനം എടുത്തത്? നീ ഇവിടെ കഴിഞ്ഞാൽ നിന്റെ ആങ്ങള വെറുതെയിരിക്കും എന്നു തോന്നുന്നുണ്ടോ? മോളുടെയും, ഞങ്ങളുടെയും സ്വൈരം അങ്ങേർ ഇല്ലാതാക്കും. നാട്ടുകാർ അങ്ങേരെപ്പറ്റി പറയുന്ന കഥകൾ മോൾക്കറിയില്ല. പക്ഷെ ഞങ്ങൾക്കറിയാം. ഞങ്ങൾ അതു കണ്ടിട്ടുള്ളതാണ്. അതുകൊണ്ട് മോൾ എന്റെ കൂടെ വാ. ഒന്നും സംഭവിച്ചിട്ടില്ല എന് കരുതിയാൽ മതി. പീറ്റർ പറഞ്ഞതുപോലെ ഞാൻ മോളെ വീട്ടിൽ കൊണ്ടാക്കാം."
"എനിക്കറിയാം രാമേട്ടൻ ഏതു തരക്കാരനാണെന്ന്. ഇനി അങ്ങോട്ടു ചെന്നാൽ ഞാൻ വീട്ടുതടങ്കലിൽ ആകും. കള്ളു കച്ചവടക്കാരനു എന്നെ കെട്ടിച്ചുവിടും. ഇഷ്ടമില്ലാത്ത ഒരാളോടൊപ്പം ജീവിക്കുന്നതിലും നല്ലതു ജീവിക്കാതിരിക്കുന്നതാണ്." അവൾ പറഞ്ഞ ശേഷം നിലത്തേക്കു മിഴികളൂന്നി. അവിടെ രണ്ടു തുള്ളികൾ ഇറ്റുവീണു.
"ഇഷ്ടമില്ലെങ്കിൽ" ഒരിടവേളയ്ക്കു ശേഷം അവൾ തുടർന്നു. "പീറ്ററേട്ടൻ പറഞ്ഞാൽ മതി, ഞാൻ തനിയെ പൊയ്ക്കൊള്ളാം. പക്ഷെ..."
അവളെ തടഞ്ഞുകൊണ്ട് അശോശാമ്മ പീറ്ററിനോടു ചോദിച്ചു. "മോനെ നിനക്കിവളെ ഇഷ്ടമാണോ?"
"അമ്മച്ചീ.. അതെനിക്ക്..." പീറ്റർ ഉത്തരമില്ലാതെ കുഴങ്ങി.
"നിനക്കിവളെ ഇഷ്ടമാണോ എന്നാണു ചോദിച്ചത്" ശോശാമ്മ തറപ്പിച്ചു ചോദിച്ചു.
"ഇഷ്ടമാണ്" പീറ്റർ പറഞ്ഞു.
അവർ തങ്കത്തിനു നേരെ തിരിഞ്ഞു. "ജീവിതാവസാനം വരെ നീ ഇവനോടൊത്തു കഴിയുമോ?"
"കഴിയും" തങ്കത്തിന് ഉറപ്പായിരുന്നു.
"എന്നാലിനി മോളെവിടെയും പോകണ്ട. വരുന്നിടത്തു വച്ചു നമുക്കു കാണാം." ശോശാമ്മയുടെ വാക്കുകൾക്കു ഒരു കോട്ടയുടെ ഉറപ്പുണ്ടായിരുന്നു. അതിന്റെ അദൃശ്യമായ സംരക്ഷണം തങ്കത്തിനെ ആശ്വസിപ്പിച്ചു.
തന്റെ ഇഷ്ടം അറിഞ്ഞു അമ്മച്ചി പെരുമാറിയതിൽ പീറ്റർ അനല്പമായി ആഹ്ലാദം കൊണ്ടു.