mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 5

ഏറെ വർഷങ്ങൾക്കു ശേഷം നടവഴിയിലൂടെ കുനിഞ്ഞ ശിരസുമായി അയാൾ തറവാടിൻ്റെ മുറ്റത്തേയ്ക്ക് നടന്നു. കിലുക്കാംപെട്ടി പോലെ പൊട്ടിച്ചിരിച്ചും, തനിയെ സംസാരിച്ചും മീനൂട്ടി അയാൾക്ക് മുന്നിൽ നടന്നു. വഴിയ്ക്കിരുവശത്തുമുള്ള ചെണ്ടുമല്ലിയിലും ജമന്തിയിലും നിറയെ പൂക്കൾ. പൂക്കളിലെ തേൻ നുകരുന്ന പൂമ്പാറ്റകൾ മീനൂട്ടിയ്ക്ക് കൗതുകക്കാഴ്ചകളായി. 

"അച്ഛാ.. എനിക്കൊരു പൂമ്പാറ്റയെ പിടിച്ചു തരുമോ?" മീനൂട്ടി പുള്ളിയുടുപ്പിട്ട പൂമ്പാറ്റയ്ക്ക് നേരേ കൈ ചൂണ്ടിക്കൊണ്ട് ചോദിച്ചു.

മകളുടെ സംസാരമൊന്നും അയാളുടെ കാതിൽ പതിഞ്ഞില്ല.

"കുഞ്ഞൂസേ.. ദേ.. നോക്ക്യേ..പൂക്കൾ! പൂമ്പാറ്റയെക്കണ്ടോ? ചേച്ചി പിടിച്ചു തരാം കേട്ടോ." മീനൂട്ടി അനിയൻ്റെ കൈ പിടിച്ച് നടത്തി. രണ്ടു വയസുകാരൻ മാധവ് കൈയ്യെത്തിച്ച് ഒന്നു രണ്ടു പൂക്കൾ വലിച്ചു പറിച്ചു.

" ദേ.. പൂ പറിച്ചാൽ അച്ഛമ്മ വഴക്കുപറയും കേട്ടോ." ശ്രീദേവി മുന്നറിയിപ്പ് നൽകി.

മുറ്റത്തെത്തിയ സുദേവൻ ഒന്നു രണ്ടു വട്ടം ചുമച്ചു നോക്കി. വീടിൻ്റെ വാതിൽ അടച്ചു പൂട്ടിയ പോലുണ്ട്. മുറ്റത്തും തൊടിയിലുമായി കുറേ കോഴികൾ ചിക്കി ചികഞ്ഞു നടക്കുന്നു. തൊഴുത്തിൽ ഒരു പശുവും കിടാവും.

അമ്മേ.. എന്നു വിളിക്കാൻ അയാൾ പലവട്ടം ശ്രമിച്ചു നോക്കി. തൻ്റെ വിവാഹം കഴിഞ്ഞ ശേഷം ഒരിക്കൽ പോലും അമ്മ എന്ന് വിളിച്ചിട്ടില്ലന്ന് അയാളോർത്തു.

"ഇവിടാരുമില്ലേ?"
ഇടറിയ സ്വരത്തിലയാൾ വിളിച്ചു ചോദിച്ചു. അമ്മ അകത്തു നിന്നും വരുന്നതും പ്രതീക്ഷിച്ച് കുറച്ചു സമയം അയാൾ കാത്തു നിന്നു. ഒടുവിലയാൾ തിണ്ണയിൽ കയറി വാതിലിൽ മുട്ടി നോക്കി. മറുപടിയൊന്നുമില്ല.

വളരെ പഴക്കമുള്ള ഒരു ബെഞ്ച് തിണ്ണയിൽ കിടക്കുന്നുണ്ട്. അയാൾ അതിലിരുന്നു.

"ഏട്ടാ .. ഇവിടാരുമില്ലേ? ഇനി ചേച്ചിമാർ ആരേലും അവരെ കൊണ്ടുപോയിക്കാണുമോ?" ശ്രീ ദേവി സംശയം പറഞ്ഞു.

"ഏയ്.. അതിനു സാധ്യതയില്ല. അങ്ങനായിരുന്നെങ്കിൽ അമ്മയിവിടെ ഇത്രയും നാൾ ഒറ്റയ്ക്ക് കഴിയണമായിരുന്നോ?"

കുടുംബ പ്രശ്നങ്ങൾ രൂക്ഷമായപ്പോൾ പലരും അമ്മയോട് ചോദിച്ചു. കുറച്ചു നാൾ പെൺമക്കളുടെ വീട്ടിൽ പോയി താമസിച്ച് കൂടെ എന്ന്. ഞാൻ ഒരു മകനെ പ്രസവിച്ചിട്ടുണ്ട്. ഒരിക്കലും പെൺമക്കളുടെ വീട്ടിൽ പോയി താമസിക്കില്ലെന്ന് അമ്മ പറഞ്ഞിരുന്നു.

"അച്ഛാ.. ഇതാണോ തറവാട് വീട് ?" മീനൂട്ടിയുടെ ചോദ്യം അയാളെ ചിന്തയിൽ നിന്നുണർത്തി.

"ഇതാണ് മോളെ അച്ഛൻ ജനിച്ചു വളർന്ന വീട്."

"അച്ഛമ്മ എവിടെ അച്ഛാ ?"

"അറിയില്ലല്ലോ മോളേ."

"അച്ഛമ്മയോട് നമ്മൾ വരുന്ന വിവരം വിളിച്ചു പറഞ്ഞിട്ടും ഈ അച്ഛമ്മ നമ്മളെ കാത്തിരിക്കാതെ എവിടെപ്പോയി ?"
മീനൂട്ടി പരിഭവത്തോടെ ചോദിച്ചു.

''അച്ഛമ്മയ്ക്ക് ഫോണില്ല മോളേ."

"അയ്യോ.. അച്ഛമ്മയ്ക്ക് ഫോണില്ലേ?"

"ഇനിയെന്നാ പ്ലാൻ, ഇവിടിരുന്നാൽ മതിയോ? ഇവിടാകെ എന്തൊരു നാറ്റമാ ചാണകത്തിൻ്റെ, ഏട്ടനെങ്ങനാ ഈ നാറ്റോം സഹിച്ച് ഇവിടിരിക്കുന്നത്?" ശ്രീദേവി അസഹ്യതയോടെ ചോദിച്ചു.

"അമ്മയെ കാണാതെ എന്തു ചെയ്യും? അടുത്തുള്ള ഏതേലും വീട്ടിൽ അന്വേഷിക്കാം." അയാൾ മുറ്റത്തേയക്ക് ഇറങ്ങി. വീടിൻ്റെ തെക്കുവശത്തുള്ള വഴിയിലൂടെ നടന്നു.

മീനൂട്ടിയും കുഞ്ഞനും വീടിനു ചുറ്റുമോടിയും, പൂക്കൾ പറിച്ചും കളി തുടങ്ങി. ശ്രീദേവി അസ്വസ്ഥമായ മനസോടെ കുട്ടികളുടെ പിന്നാലെ മുറ്റത്തൂടെ നടന്നു.

"ഇതാരാ.. സുദേവൻ കുഞ്ഞോ, എപ്പഴാ വന്നത്? " പുല്ലു കെട്ടുമായി വന്ന പാറുവമ്മ ചോദിച്ചു. 

"കുറച്ച് നേരമായി, അമ്മയെവിടെ പാറുവമ്മേ ?" 

"ഓ.. മോനെന്നെ മറന്നിട്ടില്ലല്ലേ?" സന്തോഷത്തോടെ പാറുവമ്മ ചോദിച്ചു.

"അമ്മ എവിടെപ്പോയി?"

"അമ്മ ഇവിടെവന്നിട്ട് വർഷങ്ങൾ കുറേ ആയല്ലോ, ഇപ്പോഴെങ്കിലും മോന് അമ്മയെ അന്വേഷിച്ചു വരാൻ തോന്നിയല്ലോ!"

"പാറുവമ്മ ഞാൻ ചോദിച്ചതിന് ഉത്തരം പറ. അമ്മ എവിടെപ്പോയി?''

''മക്കളുണ്ടായിട്ടും ആരും തിരിഞ്ഞു നോക്കാതെ അനാഥരായി തീർന്ന കുറേ അമ്മച്ചിമാരുള്ള ഒരു അനാഥാലയം ഇവിടെ ഉണ്ട്. അവരെ കാണാൻ പോയതാ. ഇടയ്ക്കിടെ അമ്മയവിടെ പോകാറുണ്ട്. "

"അമ്മ എപ്പോ വരും അറിയാമോ?"

"ഉടനെ തന്നെ വരും. അവിടുള്ള അമ്മച്ചിമാരോടൊത്ത് സമയം ചിലവഴിക്കുന്നത് അമ്മയ്ക്ക് ഇഷ്ടമുള്ള കാര്യമാണ്. മക്കള് കയറിയിരിക്ക്. ഞാൻ കുടിക്കാൻ വല്ലതും എടുത്തു തരാം."

"ഒന്നും വേണ്ട."

"അത് പറ്റില്ല. ആരു വന്നാലും അവരെ സൽക്കരിക്കുന്നതൊക്കെ അമ്മയ്ക്ക് വല്യ ഇഷ്ടമാണ്. ഞാനൊന്നും പറയേണ്ടല്ലോ, എല്ലാം മോനറിയാവുന്നതല്ലേ?" പാറുവമ്മ മുറ്റത്ത് കളിക്കുന്ന കുട്ടികളെ നോക്കിക്കൊണ്ട് പറഞ്ഞു.

"മോൻ്റെ മക്കളാണല്ലേ." അവർ മക്കളുടെ കവിളിൽ തട്ടി സ്നേഹം പ്രകടിപ്പിച്ചു. മീനൂട്ടി കുഞ്ഞൻ്റ കൈയ്യും പിടിച്ച് തിണ്ണയിലേയ്ക്ക് കയറി വന്നു.

"മക്കള് കയറിയിരിക്ക്." പാറുവമ്മ വാതിൽ തള്ളിത്തുറന്നു. അവർ അകത്തു പോയി നിമിഷങ്ങൾക്കുള്ളിൽ ചായയും, കുമ്പിളപ്പവുമായി വന്നു. 

"മോളെന്താ അവിടെത്തന്നെ നിന്നു കളഞ്ഞത്. കയറി വന്നാട്ടെ." അവർ ശ്രീദേവിയോടായി പറഞ്ഞു.

പാറുവമ്മ എല്ലാവരുടേയും കൈയ്യിൽ ഓരോ കുമ്പിളപ്പം എടുത്തു കൊടുത്തു. ഇല അഴിച്ചു കളഞ്ഞ് മീനൂട്ടി തിന്നു തുടങ്ങി.

"അമ്മേ ..ഇതൊന്നു തിന്നു നോക്ക്യേ, എന്താ സ്വാദ്." മീനൂട്ടി കുമ്പിളപ്പം ആസ്വദിച്ച് കഴിക്കുന്നതു കണ്ട ശ്രീദേവിയ്ക്ക് ദേഷ്യം വന്നെങ്കിലുമവൾ നിയന്ത്രിച്ചു. സുദേവനും തൻ്റെ കയ്യിലുള്ള കുമ്പിളപ്പം കുഞ്ഞിനു മുറിച്ച് കൊടുത്തു കൊണ്ട് തിന്നു തുടങ്ങി. മീനൂട്ടി പറഞ്ഞത് ശരിയാണ്. നല്ല സ്വാദുണ്ട്. അമ്മയുടെ കൈപ്പുണ്യം. ചക്കപ്പഴം സുലഭമായാൽ പിന്നെ മിക്ക ദിവസങ്ങളിലും അമ്മയുണ്ടാക്കുന്ന പലഹാരമായിരുന്നു കുമ്പിളപ്പം. അന്നൊക്കെ ചേച്ചിമാരോടൊപ്പം മൽസരിച്ചായിരുന്നു തീറ്റ. ആ നല്ല കാലവും രുചിയും സ്നേഹവും എവിടെയോ നഷ്ടമായി. 

എല്ലാവരും തിന്നുന്നതു കണ്ടതോടെ ശ്രീദേവിയും മനസില്ലാ മനസോടെ തിന്നു തുടങ്ങി.

വേലിയ്ക്കരികിലായ് ഒരു ഓട്ടോ വന്നു നിൽക്കുന്ന ശബ്ദം കേട്ട് എല്ലാവരും നോക്കി. ഓട്ടോയിൽ നിന്നും ഇറങ്ങി വരുന്ന അമ്മയെ ദൂരെക്കണ്ടതേ സുദേവൻ എഴുന്നേറ്റു.

"മീനൂട്ടീ.. ആ വരുന്നതാണ് അച്ഛമ്മ."

വല്ലാതെ മെലിഞ്ഞ് കവിളൊട്ടിയ ആൾരൂപം. ഉയർത്തിക്കെട്ടിയ മുടി. ഇളം നീലസാരിയാണ് ഉടുത്തിരിക്കുന്നത്. ഇതാണോ അച്ഛമ്മ! അച്ഛമ്മയെ കണ്ടാലുടൻ ഉമ്മ കൊടുക്കണമെന്ന് അമ്മ പറഞ്ഞ കാര്യം അപ്പോഴാണവൾക്ക് ഓർമ്മ വന്നത്.

അവർ നടന്ന് മുറ്റത്തെത്തിയപ്പോഴേയ്ക്കും മടിച്ചു മടിച്ച് 'അച്ഛമ്മേ.. 'എന്നു വിളിച്ചു കൊണ്ട് മീനൂട്ടി വന്ന് കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ വെച്ചു. അപ്പോൾ അമ്മയുടെ മനസിൽ വർഷങ്ങൾക്ക് മുൻപ് ശ്രീദേവി അമ്മയ്ക്കു നൽകയ ആദ്യ ചുംബനമായിരുന്നു.

"ആരൊക്കെയാ ഇത്. എൻ്റെ മക്കളുവന്നോ? ഇങ്ങു വന്നേ ഞാനൊന്നു കാണട്ടെ." അമ്മ മീനൂട്ടിയെ സന്തോഷത്തോടെ ആലിംഗനം ചെയ്തു.

"അച്ഛമ്മേ.. കുമ്പിളപ്പം സൂപ്പറാരുന്നു കേട്ടോ. കിടു. " അവളുടെ സംസാരം കേട്ട സുമതിയമ്മ ചിരിച്ചു പോയി.

"ഇനിയും കുമ്പിളപ്പം വേണോ മോൾക്ക്?" കുഞ്ഞനെ വാരിയെടുത്ത് മാറോട് ചേർത്ത് സുമതിയമ്മ ചോദിച്ചു.

"മതി അച്ഛമ്മേ എൻ്റെ വയറ് നിറഞ്ഞു. ഞാൻ രണ്ടെണ്ണം കഴിച്ചു."

"മക്കളെപ്പം വന്നു?"

"ഞങ്ങൾ വന്നിട്ട് കുറേ നേരമായി. അമ്മ എവിടാരുന്നു ഇത്ര നേരം?" സുദേവൻ ചോദിച്ചു.

"ഇവിടെ അടുത്തൊരു സ്നേഹാലയം ഉണ്ട്. ജീവിതത്തിലാദ്യമായ് എനിക്കൊരു ലോട്ടറിയടിച്ചു. ഓണം ബംബർ അഞ്ചുകോടി. എനിക്കിനിയെന്തിനാ കോടികൾ! ലോട്ടറി ടിക്കറ്റ് ഞാനാ സ്നേഹാലയത്തിലെ അനാഥർക്ക് വേണ്ടി ദാനം ചെയ്തു. എനിക്കു ജീവിക്കാൻ ഈ പശുവും കോഴികളും ഒക്കെ ധാരാളം." അഭിമാനത്തോടെ സുമതിയമ്മ പറഞ്ഞു.

അമ്മയുടെ വാക്കുകൾ കേട്ട സുദേവൻ്റയും ശ്രീദേവിയുടേം ഹൃദയം നിലച്ചതു പോലെയായി.

"ഇനിയെന്തിനാ ഇവിടെ നിക്കുന്നത്! നമുക്ക് പോകാം." കലിപ്പോടെ ശ്രീദേവി പറഞ്ഞു. 
അടുത്ത നിമിഷം ഒരു വാക്കു പോലുമുരിടായതെ അവർ മക്കളെയും കൂട്ടി യാത്രയായി.

അവസാനിച്ചു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ