ഭാഗം 4
"രാവിലെ അഞ്ചുമണിക്ക് യാത്ര തിരിക്കണം. എന്നാലേ വൈകുന്നേരം അങ്ങെത്താൻ കഴിയൂ." സുദേവൻ പറഞ്ഞു.
യാത്രയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി. അവർ വളരെ സന്തോഷത്തോടെ ഉറങ്ങാൻ കിടന്നു.
"തറവാടിൻ്റെ ഇപ്പോഴത്തെ അവസ്ഥ എങ്ങനാണാവോ, നമുക്കൊക്കെ കയറി ചെല്ലാനാവുമോ?" ശ്രീദേവി ചോദിച്ചു.
" ഒരു തിരിച്ചു പോക്ക് വേണ്ടന്ന് ഞാനെത്ര വട്ടം പറഞ്ഞതാ, ഒക്കെ നിൻ്റെ നിർബന്ധമല്ലേ? തറവാട് ഏതവസ്ഥയിലാണെങ്കിലും എനിക്കതൊന്നും ഒരു പ്രശ്നമല്ല. അമ്മയുടെ മുഖത്ത് എങ്ങനെ നോക്കുമെന്നതാണ് ഞാനാലോചിക്കുന്നത്." സുദേവൻ നീരസത്തോടെ പറഞ്ഞു.
"അച്ഛാ.. ഈ തറവാട്, തറവാട് എന്നു പറഞ്ഞാൽ എന്താ ?"
എട്ടു വയസുകാരി മീനൂട്ടി ചോദിച്ചു.
"മീനൂട്ടീ.. നാളെ എല്ലാം നേരിൽ കാണാമല്ലോ. മോൾ കിടന്നുറങ്ങ്. രാവിലെ പോകേണ്ടതല്ലേ."
അയാളവളെ ചേർത്തണച്ചു കൊണ്ട് പറഞ്ഞു.
"ഏട്ടാ.. സുനിലേട്ടനോട് കൂടെ നമ്മോടൊപ്പം വരാൻ പറഞ്ഞാലോ? ഒരു ചെറിയ വീതം കൊടുക്കാമെന്ന് പറയ്. " ശ്രീദേവി ചോദിച്ചു.
"സുനിലിനെ ഞാൻ വിളിക്കില്ല. അന്ന് അമ്മയ്ക്കു പനി കൂടി ഹോസ്പിറ്റലിലാണന്നറിഞ്ഞിട്ടു പോലും നമ്മൾ പോയില്ല. ഞാൻ ചെയ്യേണ്ട കടമകൾ ഒരു മടിയും കൂടാതെ ചെയ്തവനാണ് അവൻ. അമ്മയ്ക്കു എന്നെ ഒന്നു കാണണമെന്ന് ആഗ്രഹം പറഞ്ഞിട്ടു പോലും ഞാൻ പോയില്ല. അല്ല അന്ന് പോവാൻ നീ എന്നെ സമ്മതിച്ചില്ല. അതിനു ശേഷം അവൻ ആകെ ദേഷ്യത്തിലാണ്." അമർഷത്തോടെ സുദേവൻ പറഞ്ഞു.
''അമ്മ നമ്മളെ ആട്ടിയിറക്കുമോ?"
ശ്രീദേവി ചോദിച്ചു.
"നമ്മൾ അമ്മയോടു് ചെയ്തതു പോലാണേൽ തീർച്ചയായും പ്രതീക്ഷിക്കാം. പക്ഷേ.. എൻ്റെ അമ്മ ഒരിക്കലും അങ്ങനൊന്നും ചെയ്യില്ല." സുദേവൻ പറഞ്ഞു.
സുദേവന് ഉറക്കം നഷ്ടപ്പെട്ട രാത്രിയായിരുന്നു അത്. ജീവിതത്തില്‍ ഇത്രയധികം ആകുലതയുമായി നിമിഷങ്ങളെണ്ണിക്കഴിഞ്ഞ നിദ്രാവിഹീനമായ രാത്രി മുൻപൊരിക്കലും ഉണ്ടായിട്ടില്ല. വേനല്‍ക്കാലത്തെന്നപോലെ മനസ്സും ശരീരവും ചുട്ടുപൊള്ളുകയാണ്. കരയില്‍ വീണ മീനിനെപ്പോലെ തിരിഞ്ഞും മറിഞ്ഞും പിടഞ്ഞും ഓരോ യാമവും തള്ളി നീക്കി. ഉദ്വേഗത്തിന്റേയും, ആകുലതയുടേയും ഇരുട്ടാണ് അയാളെ വാരിപ്പുതച്ചത്.
ശ്രീദേവിയുടെ വാക്കും കേട്ടുള്ള ഈ യാത്ര അനിവാര്യമോ?
അവളുടെ ഇഷ്ടത്തിനൊത്ത് പ്രവർത്തിച്ചതിനെല്ലാം പിന്നീട് താൻ വലിയ വില കൊടുക്കേണ്ടി വന്നു. നാണക്കേടും, നഷ്ടവും മാത്രമാണ് ബാക്കിയായത്.
ഹൃദയത്തിനുള്ളിൽ എവിടെയോ മുള്ളുകൾ കുത്തി ഇറങ്ങുന്നത് പോലെ. വേദന സഹിക്കാൻ പറ്റുന്നില്ല. കണ്ണിലൂടെ ഒഴുകിയിറങ്ങുന്ന ചൂടുകണ്ണീർ പോലും മനസ്സിന്റെ ഭാരത്തെ, ഉള്ളിലെ നോവിനെ ശമിപ്പിക്കുന്നുണ്ടായിരുന്നില്ല. ഒന്ന് പൊട്ടിക്കരയാൻ പോലും കഴിയാതെ മൗനമായി കണ്ണീരിനെ ഒഴുക്കിവിട്ടു.
വികാരങ്ങളുടെ നൗകയിൽ വലിയ ആഴങ്ങളിലേയ്ക്കാണ് അയാൾ തുഴഞ്ഞത്. അമ്മയെ അഭിമുഖീകരിക്കുവാനുള്ള, ആ മുഖത്തു നോക്കാനുള്ള ധൈര്യം തനിക്കുണ്ടാവുമോ? സുദേവൻ്റെ മനസിൽചിന്തകളുടെ വേലിയേറ്റമായിരുന്നു.
പതിവിനു വിപരീതമായി ശ്രീദേവി പുലർച്ചെ തന്നെ എഴുന്നേറ്റു. എല്ലാവരേയും വിളിച്ചുണർത്തി. ധൃതിയിൽ പുറപ്പെടാനുള്ള തയ്യാറെടുപ്പ് നടത്തി. മീനൂട്ടി ആഹ്ളാദത്തോടെ ഉണർന്നു. അവൾക്ക് യാത്രകൾ വളരെ ഇഷ്ടമാണ്.
കഥകളിലൂടെ കേട്ട,
എത്ര പറഞ്ഞാലും ഒരിക്കലും മതിവരാത്തത്ര കൊതിപ്പിക്കുന്ന സൗന്ദര്യം നിറഞ്ഞ ഗ്രാമം. പാടങ്ങളും, തോടുകളും, കുളക്കടവുകളും നിറഞ്ഞ പ്രകൃതിയുടെ വരദാനമായ ശുദ്ധവായു നിറഞ്ഞ പ്രദേശം. എങ്ങും ഹരിതവര്‍ണ്ണം ചൂടി സ്നേഹത്തിന്റെ സുഗന്ധം പൊഴിച്ചു നില്‍ക്കുന്ന ഗ്രാമത്തെക്കുറിച്ച് എത്രയോ കഥകളാണ് അച്ഛൻ പറഞ്ഞിട്ടുള്ളത്.
പരന്നു നീണ്ടുകിടക്കുന്ന വയലേലകള്‍. വയലിനെ നെടുകേ മുറിച്ചുകൊണ്ട് മെയിന്‍ റോഡ്. വയലിന്റെ ഇരുകരകളിലുമായി കുറേയേറെ വീടുകള്‍. വയലിന്റെ മധ്യഭാഗത്തുകൂടി ഒഴുകുന്ന ഒരു ചെറിയ പുഴ. മഴക്കാലത്ത് ഈ പുഴ നിറഞ്ഞു കവിഞ്ഞൊഴുകും. ഈ പുഴയിലാണ് നാട്ടുകാരുടെ കുളിയും നനയുമെല്ലാം. കൃഷിക്കാവശ്യമായ വെള്ളം ശേഖരിക്കുന്നതും ഇതില്‍ നിന്നു തന്നെ. പരൽ മീനുകൾ നീന്തി തുടിക്കുന്ന തെളിഞ്ഞ പുഴ.
വാഹനം അവരേയും വഹിച്ചുകൊണ്ട് ലക്ഷ്യസ്ഥാനത്തേയ്ക്കു കുതിച്ചു. രാവിലെ ഉണർന്നതുകൊണ്ട് കുട്ടികൾ തെല്ലൊരു മയക്കത്തിലേയ്ക്ക് വഴുതിവീണു. ഇടയ്ക്ക് ഭക്ഷണവും, അൽപനേരത്തെ വിശ്രമത്തിനും ശേഷം അവർ വീണ്ടും യാത്ര തുടർന്നു.
ഉച്ചഭക്ഷണം കഴിഞ്ഞപ്പോഴേയ്ക്കും എല്ലാവരും ചെറുമയക്കത്തിലേയ്ക്ക് വീണ്ടും വഴുതിവീണു. നാലുമണിയോടുകൂടി അവരുടെ വാഹനം നാട്ടിലെത്തി.
വേലിക്കരികിലായി കാർ നിർത്തി. തറവാടിൻ്റെ മുറ്റത്തേയ്ക്ക് വാഹനം കയറ്റാനുള്ള റോഡില്ല.
കാറിൽ നിന്നും പുറത്തിറങ്ങിയ സുദേവൻ ഏറെ വർഷങ്ങൾക്കു ശേഷം താൻ ജനിച്ചു വളർന്ന വീടിനെ ദൂരെ നിന്നും നോക്കിക്കണ്ടു. അമ്മയെ പുറത്തെങ്ങും കാണാനില്ല. തങ്ങൾ വന്നതറിഞ്ഞാൽ അമ്മ ഇറങ്ങി വരുമായിരിക്കും.
മീനൂട്ടി അയാൾക്കരികിലായ് വന്നു നിന്നു. മാധവിൻ്റെ കൈയ്യിൽ പിടിച്ച് കാറിൽ നിന്നിറങ്ങി വന്ന ശ്രീദേവി ചോദിച്ചു. "തറവാട്ടു മുറ്റത്തേയ്ക്ക് കാറ് കയറ്റിയിടാൻ വഴിയില്ലേ ?" അവളുടെ ചോദ്യം അയാൾ കേട്ടതായി ഭാവിച്ചില്ല. മീനൂട്ടിയുടെ കൈയ്യും പിടിച്ച് അയാൾ മെല്ലെ നടന്നു തുടങ്ങി. കാലുകൾക്ക് ഭാരം കൂടുന്നതു പോലെ! ഹൃദയത്തിൽ എവിടെയോ ഒരു സങ്കടക്കടൽ ഇരമ്പുന്നു.
തുടരും