ഭാഗം 6
രാത്രിയിൽ പലവിധ ചിന്തകളിൽ മുഴുകി എപ്പോഴോ ഉറങ്ങിപ്പോയത് ഉണ്ണീ അറിഞ്ഞതേയില്ല. രാവിലെ മുറ്റമടിക്കുന്ന ശബ്ദം കേട്ടാണ് ഉണർന്നത്.നോക്കുമ്പോൾ നാരായണിയേടത്തിയാണ്.ഉണ്ണിയുടെ വരവ് പ്രമാണിച്ച് കൂട്ടുകാർ ചേർന്ന് വൃത്തിയാക്കിയിട്ടിരുന്ന വീടും പരിസരവും വീണ്ടും അടിച്ചുവാരുന്നു.
ഉണ്ണി കുളിച്ചുവന്നപ്പോഴേക്കും കൂട്ടുകാർ എല്ലാവരും എത്തി. അപ്പവും, മുട്ടക്കറിയും, ഇഡ്ഡലി, സാമ്പാർ, പഴം പുഴുങ്ങിയത് തുടങ്ങി അനേക വിഭവങ്ങൾ അടുക്കളയിൽ നിരന്നു.ഓരോരുത്തരും ഉണ്ണിക്കിഷ്ടമുള്ള സാധനങ്ങൾ സ്വന്തം വീട്ടിൽ നിന്നും ഉണ്ടാക്കികൊണ്ടു വന്നിരിക്കുന്നു.
കുഞ്ഞുമോൻ പാലും ഏലക്കായും ചേർത്ത് കടുപ്പത്തിൽ ഉണ്ണിക്ക് ഇഷ്ടമുള്ള രീതിയിൽ ചായ ഉണ്ടാക്കി.
പിന്നെ എല്ലാവരും ചേർന്ന് ചായ കുടിക്കാൻ ഇരുന്നപ്പോഴാണ് ഉണ്ണീ നാരായണിയുടെ കാര്യം കൂട്ടുകാരോട് പറഞ്ഞത്!
ആദ്യം അവർക്ക് ഭ്രാന്തില്ലെന്ന് വിശ്വസിക്കാൻ ആരും തയ്യാറായില്ല.
ഒടുവിൽ പറമ്പിൽ കരിയില അടിച്ചുവാരിക്കൊണ്ടിരുന്ന നാരായണിയെ ഉണ്ണി വിളിച്ചുകൊണ്ടുവന്നു. അവർ എല്ലാവരെയും നോക്കി ചിരിച്ചു.
"ചേച്ചീ... ഞാൻ ആരാണെന്ന് പറഞ്ഞേ..,"സജി ആവശ്യപ്പെട്ടു.നാരായണി വാ തുറന്നു ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു. എലാവരും തമ്മിൽ തമ്മിൽ നോക്കി. "ഉണ്ണി കളിപ്പിച്ചതാണോ?"
"എനിക്ക് സജിമോനെ മാത്രമല്ല, കുഞ്ഞുമോൻ,ജോയി, രാജു എല്ലാരേം അറിയാം." അവർ മെല്ലെ പറഞ്ഞു.
ഉണ്ണിക്കുഞ്ഞു പറഞ്ഞുതരും ബാക്കിയൊക്കെ.. "
എല്ലാവർക്കും അത്ഭുതമായിരുന്നു. ഓർമ്മ വെച്ച നാൾ മുതൽ അവരെ ഭ്രാന്തിയായിട്ടേ കണ്ടിട്ടുള്ളു. ഇത്രയും വർഷം അവർ എങ്ങനെ ഒരു ഭ്രാന്തിയുടെ മട്ടിൽ ജീവിച്ചു?..
"അമ്പിളീടെ കാര്യോം ഞാൻ പറഞ്ഞിട്ടുണ്ട്. നിങ്ങളും അവളെ കണ്ടതല്ലേ? " നാരായണി ചോദിച്ചു.
"ഇതാണോ സജി ഇന്നലെ പറയാൻ വന്ന കാര്യം? "ഉണ്ണീ ചോദിച്ചു.
പിന്നെ എല്ലാക്കാര്യങ്ങളും കൂട്ടുകാർ അവനോടു പറഞ്ഞു. ഒടുവിൽ കുഞ്ഞുമോൻ പറഞ്ഞു.,
"ഉണ്ണീ..... ശരിയാണോ ഞാൻ പറയുന്നതെന്ന് എനിക്ക് നിശ്ചയമില്ല.
എങ്കിലും ഒരുകാര്യം പറയാം."
"അമ്പിളിയെ മറക്കാൻ പറ്റാത്തതുകൊണ്ടാണല്ലോ നീ ഇതുവരെ കല്യാണം കഴിക്കാത്തത്."
അവൾ മറ്റൊരാളുടെ കൂടെ കഴിഞ്ഞെങ്കിലും മനസ്സുകൊണ്ട് അവൾ ഇപ്പോഴും നിന്റെ മാത്രമാണ്."
"അല്ലേ ഉണ്ണീ?"പണത്തിന്റേം ആഭിജാത്യത്തിന്റേം പേരിലല്ലേ എല്ലാവരും ചേർന്നു നിങ്ങളെ തമ്മിൽ പിരിച്ചത്?
"എന്നിട്ട് എന്തു നേടി?" രണ്ടുപേരുടേം ജീവിതം തകർന്നു."
"ഉണ്ണിയുമായിട്ട് അമ്പിളി ഇഷ്ടത്തിലായിരുന്നുവെന്ന് ഏതോ മഹാപാപി അമ്പിളിയുടെ കെട്ട്യോനു പറഞ്ഞു കൊടുത്തു." ജോയി പറഞ്ഞു.
നിന്റെ പേരു പറഞ്ഞു അയാൾ അതിനെ എത്ര ദ്രോഹിച്ചു? "
"പെണ്ണായി പിറന്നു പോയതാണ് അമ്പിളി ചെയ്ത തെറ്റ്."
എല്ലാവരും ശരിവെച്ചു.
"കഴിഞ്ഞയാഴ്ച്ച മുളപ്പറമ്പിലെ ശശിച്ചേട്ടൻ ആശുപത്രിയിൽ കിടന്നപ്പോൾ കാണാൻ പോയതാ ഞങ്ങള്." സജി പറഞ്ഞു.
"ചായ കുടിക്കാൻ ക്യാന്റീനിൽ ച്ചെന്നപ്പോഴാണ് അമ്പിളിയെ കണ്ടത്."
"ഞങ്ങളെ കണ്ടപ്പോൾ ഓടി വന്നു. പാവം.."
"ഉണ്ണിവരാറായി, എന്ന് പറഞ്ഞപ്പോൾ അതിന്റെ കണ്ണു നിറഞ്ഞു. "ഇത്രേം കാര്യങ്ങൾ ഞങ്ങളോട് പറഞ്ഞപ്പോൾ അതു പൊട്ടിക്കരഞ്ഞു പോയി."
"പിന്നെ ഒന്നും മിണ്ടാതെ പൊയ്ക്കളഞ്ഞു."
കുറെ നേരം ആരും ഒന്നും മിണ്ടിയില്ല.
"എത്ര നല്ല പെങ്കൊച്ചായിരുന്നു?"
നാരായണിയാണു പറഞ്ഞത്. താമരപ്പൂ വിടർന്ന പോലെ ചെലുണ്ടായിരുന്ന പെങ്കൊച്ച്."
"കെട്ട്യോൻ ചൊവ്വല്ലെങ്കിൽ എന്തിന്നുകൊള്ളാം? ഇപ്പൊ അതിനാരുമില്ലാണ്ടായി"നാരായണി പറഞ്ഞു നിർത്തി.
ഒടുവിൽ മൌനം ഭഞ്ജിച്ചുകൊണ്ട് ഉണ്ണീ ചോദിച്ചു :-
"എന്നാൽ പിന്നെ ഞാൻ അമ്പിളിയെ കല്യാണം കഴിക്കട്ടെ..?"
ഒരു നീണ്ട കൈയടിയായിരുന്നു അവനുള്ള മറുപടി.കൂട്ടുകാർ അവനെ കെട്ടിപ്പിടിച്ചു.
"ഉണ്ണീ.. നിനക്കു നൂറു പുണ്യം കിട്ടും.
അമ്പിളി നിനക്കായി ജനിച്ചതാ,.., അതാ ഇപ്പോൾ ഇങ്ങനെയൊക്കെ വന്നത്."രാജേഷ് പറഞ്ഞു.
നാരായണി മാത്രം പിറുപിറുക്കുന്നുണ്ടായിരുന്നു :"സന്തോഷം കൊണ്ട് എനിക്ക് ഭ്രാന്തുപിടിക്കുമെന്ന് തോന്നുന്നു."
എല്ലാവരും മനസ്സു തുറന്നു ചിരിച്ചു.
(അവസാനിച്ചു )